കുറച്ചുദിവസംകൊണ്ടു മരിയുസു് കുർഫെരാക്കിന്റെ സ്നേഹിതനായി. ക്ഷണത്തിലുള്ള കൂടിച്ചേരലിന്റേയും മുറികളുടെ വേഗത്തിലുള്ള വടുമായലിന്റേയും കാലമാണു് യൗവനം. കുർഫെരാക്കിന്റെ അടുത്തായപ്പോൾ മരിയുസു് സ്വാതന്ത്ര്യത്തോടുകൂടി ശ്വാസം കഴിച്ചു-അയാളെസ്സംബന്ധിച്ചേടത്തോളം ഒരു പുതുമ. കുർഫെരാക് അയാളോടു് ഒരു ചോദ്യവും ചെയ്തില്ല. അങ്ങനെയൊരു കാര്യത്തെപ്പറ്റി അയാൾ ആലോചിക്കുകതന്നെയുണ്ടായില്ല. ആ പ്രായത്തിൽ, മുഖങ്ങൾ നിന്ന നിലയിൽത്തന്നെ ഉള്ളതൊക്കെ വെളിപ്പെടുത്തുന്നു; വാക്കുകൾ അനാവശ്യച്ചെലവാണു്. മുഖഭാവം പിറുപിറെ സംസാരിക്കുന്നുണ്ടെന്നു കാഴ്ചയിൽത്തന്നെ തോന്നുന്ന ചില ചെറുപ്പക്കാരുണ്ടു്. അവരെ കണ്ടാൽത്തീർന്നു, അവരെ അറിഞ്ഞു കഴിഞ്ഞു.
ഏതായാലും ഒരു ദിവസം രാവിലെ, കുർഫെരാക് അപ്രതീക്ഷിതമായി അയാളോടു് ഈ ചോദ്യം ചോദിച്ചു: ‘കൂട്ടത്തിൽ ചോദിക്കട്ടെ, നിങ്ങൾക്കു രാജ്യഭരണ വിഷയത്തിൽ വല്ല അഭിപ്രായവുമുണ്ടോ?’
‘ആലോചന!’ ആ ചോദ്യംകൊണ്ടു് ഏതാണ്ടു മുഷിഞ്ഞ മരിയുസു് പറഞ്ഞു.
‘നിങ്ങൾ ഏതു കക്ഷിയാണു്?’
‘പ്രജാധിപത്യം ഇഷ്ടപ്പെട്ട ഒരു ബോനാപ്പർത്തു് കക്ഷി.’
‘പേടിക്കാനില്ലെന്നു കണ്ട എലിയുടെ സ്വതവേയുള്ള ചാരനിറം.’ കുർഫെരാക് അഭിപ്രായപ്പെട്ടു.
പിറ്റേ ദിവസം കുർഫെരാക് മരിയുസ്സിനെ മുസെങ് കാപ്പിപ്പീടികയിലേക്കു കൊണ്ടുപോയി. എന്നിട്ടു് അയാൾ മരിയുസ്സിന്റെ ചെകിട്ടിൽ ഒരു പുഞ്ചിരിയോടു കൂടി മന്ത്രിച്ചു; ‘ഞാൻ നിങ്ങളെ ഭരണപരിവർത്തനത്തിലേക്കു പ്രവേശിപ്പിക്കേണ്ടിയിരിക്കുന്നു.’ അങ്ങനെ അയാളെ കുർഫെരാക് എബിസി സുഹൃൽസംഘത്തിന്റെ സദസ്സിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ മറ്റു ചങ്ങാതിമാരുമായി ആ അപരിചിതനെ, മരിയുസ്സിനു് അർഥം മനസ്സിലാകാതിരുന്ന ഈ വാക്കു പറഞ്ഞ്, പരിചയപ്പെടുത്തി: ‘ഒരു ശിഷ്യൻ.’
ഫലിതക്കാരുടെ ഒരു കടന്നൽക്കൂട്ടിലാണു് മരിയുസു് വീണതു്. ഏതായാലും, താൻ മൗനിയും സഗൗരവനുമാണെങ്കിലും അയാൾക്കു ചിറകും ആയുധവുമുണ്ടായിരുന്നു.
അതേവരെ, ശീലംകൊണ്ടും വാസനകൊണ്ടും, തനിച്ചിരുന്നു മനോരാജ്യം വിചാരിക്കുകയും ആത്മഗതം ചെയ്കയുമായി കഴിഞ്ഞുകൂടിപ്പോന്ന മരിയുസ്സിനു ചുറ്റും ആ ചെറുപ്പക്കാരുടെ കൂട്ടം വന്നുകൂടിയപ്പോൾ കുറച്ചൊരു പരിഭ്രമമുണ്ടായി. ഈ പലേ പ്രാരംഭങ്ങളെല്ലാംകൂടി അയാളുടെ ശ്രദ്ധയെ പെട്ടെന്നാവശ്യപ്പെടുകയും, അയാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്കു വലിക്കുകയും ചെയ്തു സ്വാതന്ത്ര്യത്തിനുവേണ്ടി യത്നിക്കുന്ന അവരുടെ ലഹള പിടിച്ച ഉത്സാഹങ്ങൾ അയാളുടെ ആലോചനകൾക്കു കമ്പം പിടിപ്പിച്ചു. ചിലപ്പോൾ അയാളുടെ പരുങ്ങലിനിടയിൽ അവർ വളരെ ദൂരത്തേക്കു പാഞ്ഞുപോയ്ക്കളയും; അവരെ പിടികൂടാൻ അയാൾക്കു പ്രയാസമാണെന്നുകൂടി വരും. അവർ തത്ത്വശാസ്ത്രത്തേയും സാഹിത്യത്തേയും കലാവിദ്യയേയും ചരിത്രത്തേയും മതത്തേയും പറ്റി അവിചാരിതമട്ടിൽ പ്രസംഗിക്കുന്നതു കേൾക്കാം. അസാധാരണങ്ങളായ സ്ഥിതികളെ അയാൾ ഓരോ നോക്കുകാണും; അതു വേണ്ടവിധം നോക്കിക്കാണാഞ്ഞതുകൊണ്ടു താൻ മനസ്സിലാക്കിയതു് അപാരശൂന്യതയല്ലെന്നു് അയാൾക്കു തീർച്ചപ്പെട്ടിരുന്നില്ല മുത്തച്ഛന്റെ അഭിപ്രായങ്ങളെവിട്ടു് അച്ഛന്റെ അഭിപ്രായങ്ങളെ സ്വീകരിച്ചതിൽ തന്റെ നില ഉറച്ചുകിട്ടി എന്നയാൾ വിചാരിച്ചു; പക്ഷേ, ഇപ്പോൾ, അസ്വാസ്ഥ്യത്തോടുകൂടിയും തന്നോടു തന്നെ സമ്മതിക്കുവാൻ ധൈര്യമില്ലാതെയും, വാസ്തവസ്ഥിതി അങ്ങനെയല്ലെന്നു് അയാൾ സംശയിച്ചു. അയാൾ എല്ലാം നിന്നു നോക്കിക്കണ്ടിരുന്ന ചുവടൊന്നു മാറിത്തുടങ്ങി. അയാളുടെ തലച്ചോറിന്റെ നിലകളെയൊക്കെ എന്തോ ഒരിളക്കം വന്നു തിരിച്ചുവിട്ടു, ആന്തരമായ ഒരു വല്ലാത്ത കിഴുമേൽമറിയൽ. അയാൾ അതുകൊണ്ടു കുഴങ്ങി.
ആ ചെറുപ്പക്കാർക്കു ‘വിശിഷ്ടവസ്തുക്കളായി’ യാതൊന്നുമില്ലെന്നു തോന്നി. ഏതു വിഷയത്തിലും ചില അപൂർവചിന്തകൾ മരിയൂസു് കേട്ടു; അപ്പോഴും പേടി വിടാതിരുന്ന അയാളുടെ മനസ്സിനെ അവ അമ്പരപ്പിച്ചു.
സാഹിത്യശുദ്ധിയുള്ളതെന്നു പറയപ്പെടുന്ന പ്രാചീനനാടകങ്ങളുടെ പട്ടികയിൽനിന്നെടുത്ത ഒരു ദുഃഖപര്യവസായിനാടകത്തിന്റെ പേർ മിന്നിത്തിളങ്ങുന്ന ഒരു നാടകപ്പരസ്യം കണ്ടു ബയോരെൽ പറഞ്ഞു: ‘പ്രമാണികൾക്കിഷ്ടപ്പെട്ട ദുഃഖപര്യവസായിനാടകം കളയണം!’ കൊംബ്ഫെർ അതിനു് ഇങ്ങനെ മറുപടി പറഞ്ഞതു മരിയുസു് കേട്ടു;
‘ബയൊരെൽ, നിങ്ങൾക്കു തെറ്റി. പ്രമാണികൾക്കു ദുഃഖപര്യവസായിനാടകം ഇഷ്ടമാണു്; ആ കാര്യത്തിൽ അവരെ ഉപദ്രവിക്കാതെ വിടണം. പാഴ്മുടിയണിയിക്കപ്പെട്ട ദുഃഖപര്യവസായിനാടകത്തിനു ജീവിച്ചിരിക്കാൻ ന്യായമുണ്ടു്. എസ്കിലിസ്സിന്റെ ഉത്തരവിൻപ്രകാരം അവയ്ക്കു ജീവിച്ചിരിക്കാനുള്ള അവകാശത്തെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഒരാളല്ല ഞാൻ. പ്രകൃതിയിൽ വികൃതരൂപങ്ങളുണ്ടു്; തയ്യാറാക്കിവെച്ചിട്ടുള്ള വികടകവിതകളുമുണ്ടു് സൃഷ്ടിയിൽ. കൊക്കല്ലാത്ത ഒരു കൊക്ക്, ചിറകുകളല്ലാത്ത ചിറകുകൾ, ചെളുക്കകളല്ലാത്ത ചെളുക്കകൾ. തിര്യക്പാദങ്ങളല്ലാത്ത തിര്യക്പാദങ്ങൾ, ചിരിക്കാൻ തോന്നിക്കുന്ന ഒരു കരച്ചിൽ-അതാ ഒരു താറാവു്, പക്ഷിയുടെ അടുക്കൽത്തന്നെ താറാവുകളുമുള്ള സ്ഥിതിക്കു, പഴമപ്പെട്ട ദുഃഖപര്യവസായിനാടകത്തിന്റെ അടുക്കൽ എന്തുകൊണ്ടു്, പുരാതന യവന-ലത്തീൻഭാഷകളിലെ ദുഃഖപര്യവസായി നാടകത്തിനു ജീവിക്കാൻ പാടില്ല; ഇതെനിക്കു മനസ്സിലാകുന്നില്ല.’
അല്ലെങ്കിൽ യദൃച്ഛയായി ആൻഷൊൽരായുടേയും കുർഫെരാക്കിന്റേയും നടുക്കായി നടന്നുകൊണ്ടു് മരിയുസു് റ്യു ഴാങ് ഴാക് റൂസോ എന്ന പ്രദേശത്തൂടെ പോയി.
കുർഫെരാക് അയാളുടെ കൈ പിടിച്ചു: ‘നോക്കൂ അറുപതു കൊല്ലം മുമ്പു് ഒരൊറ്റ കുടുംബം ഇവിടെ ഉണ്ടായിരുന്നു എന്ന കാരണത്താൽ ഇപ്പോൾ റ്യു ഴാങ് ഴാക് റൂസോ എന്നായിത്തീർന്ന റ്യു പ്ലാത്രിയേർ എന്ന പ്രദേശമാണിതു്. അതിൽ റൂസോവും തെരസും ഉൾപ്പെട്ടിരുന്നു. ക്രമേണ ഇവിടെ കുട്ടികളുണ്ടായി. തെരെസു് അവരെ പ്രസവിച്ചു; റൂസോ അവരെ അനാഥശിശുക്കളാക്കി കാണിച്ചു.’
അൻഷൊൽരാ പരുഷമായി കുർഫെരാക്കോടു പറഞ്ഞു: ‘റൂസോവിന്റെ മുമ്പിൽ ശബ്ദിക്കരുത്! എനിക്ക് ആ മനുഷ്യനെ ബഹുമാനമാണു്, അദ്ദേഹം സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു-ആയിരിക്കാം; പക്ഷേ, പൊതുജനത്തെ ദത്തെടുത്തു.’
ഈ ചെറുപ്പക്കാരിൽ ഒരാളും ‘ചക്രവർത്തി’ എന്ന വാക്കുച്ചരിച്ചില്ല. ഴാങ് പ്രുവേർ മാത്രം ചിലപ്പോൾ നെപ്പോളിയൻ എന്നു പറയും; മറ്റെല്ലാവരും ‘ബോനാപ്പാർത്തു്’ എന്നേ പറയൂ. ആൻഷൊൽരാ ബ്വൊനാപ്പാർത്തു് എന്നുച്ചരിച്ചിരുന്നു.
മരിയുസു് ഏതാണ്ടു് അത്ഭുതപ്പെട്ടു. അറിവിന്റെ ആരംഭം.