ഒരു ദിവസം വായുമണ്ഡലത്തിനു ചൂടുണ്ടായിരുന്നു; ലുക്സെംബുർ മുഴുവൻ വെളിച്ചംകൊണ്ടും നിഴൽകൊണ്ടും നിറഞ്ഞു; ദേവന്മാർ അന്നു രാവിലെ കഴുകിവെടിപ്പാക്കിയതുപോലെ, ആകാശം ശുദ്ധമായി; ‘ചെസ്നട്ടു്’ മരങ്ങളുടെ ഇലപ്പടർപ്പുകൾക്കുള്ളിൽ ഇരുന്നു കുരുകില്പക്ഷികൾ ചിലയ്ക്കുന്നു. മരിയുസു് തന്റെ ആത്മാവു മുഴുവൻ പ്രകൃതിക്കായി തുറന്നുവെച്ചു; അയാൾ യാതൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല; അയാൾ ജീവിക്കുകയും ശ്വാസം കഴിക്കുകയും മാത്രം ചെയ്തിരുന്നു. അയാൾ ബെഞ്ചിന്റെ അരികിലൂടെ പോയി; ആ ചെറുപ്പക്കാരി മേല്പോട്ടു നോക്കി; അവരുടെ നോട്ടങ്ങൾ രണ്ടും കൂട്ടിമുട്ടി.
ഇക്കുറി ആ കന്യകയുടെ നോട്ടത്തിൽ എന്തായിരുന്നു വിശേഷിച്ച്? മരിയുസ്സിനു പറയാൻ വയ്യാ. ഒന്നുമുണ്ടായിരുന്നില്ല; എല്ലാമുണ്ടായിരുന്നു. അതൊരത്ഭുതകരമായ മിന്നലായിരുന്നു.’
അവൾ കീഴ്പോട്ടു നോക്കി; അയാൾ നേരെ പോയി.
അയാൾ അപ്പോൾ കണ്ടതു് ഒരു കുട്ടിയുടെ വെറും നിഷ്കളങ്ക നോട്ടമല്ല; അതു പകുതി തുറന്നു, അപ്പോൾത്തന്നെ മുഴുവനുമടഞ്ഞ ഒരു നിഗൂഢ ഗുഹയായിരുന്നു.
പെൺകിടാങ്ങൾ ഇത്തരം നോട്ടം നോക്കുന്ന ചില ദിവസമുണ്ടു്. അപ്പോൾ അതിന്റെ മുൻപിൽ പെടുന്നവരുടെ കഥ കഷ്ടമാണ്!
അതേവരെ തന്നെത്താൻ അറിഞ്ഞിട്ടില്ലാത്ത ഒരാത്മാവിന്റെ ആദ്യ നോട്ടം ആകാശത്തിൽ പ്രഭാതംപോലെയാണു്. അത്ഭുതകരവും പ്രകാശമാനവുമായ എന്തോഎന്നിന്റെ ഉണർച്ചയാണതു്. ആ അപ്രതീക്ഷിതമായ പ്രകാശനാളത്തിന്റെ-പൂജനീയങ്ങളായ നിഴല്പാടുകളിൽനിന്നു പെട്ടെന്നു് അസ്പഷ്ടമായി മിന്നിക്കളയുന്നതും വർത്തമാനകാലത്തിലെ എല്ലാ നിഷ്കളങ്കതയും ഭാവികാലത്തിലെ എല്ലാ വികാരാവേഗവും കൂടിക്കലർന്നുണ്ടായതുമായ ആ നോട്ടത്തിന്റെ—അപായകരമായ ഹൃദയാകർഷകത്വം ഒന്നുകൊണ്ടും വിവരിച്ചൊപ്പിക്കാൻ വയ്യാ യാദൃച്ഛികമായി വെളിപ്പെടുന്നതും പിന്നീടു കാത്തുനില്ക്കുന്നതുമായ ഒരുതരം നിലക്കൊള്ളാത്ത മനസ്സലിവാണതു്. കളങ്കമില്ലാത്ത കന്യക താനറിയാതെ തൊടുത്തുവെക്കുന്ന ഒരു കെണിയാണതു്, ആഗ്രഹിക്കുകയോ അറിയുകയോ ചെയ്യാതെ അവൾ ഹൃദയങ്ങളെ അതിൽ കുടുക്കുന്നു. ഒരു പ്രൗഢയെപ്പോലെ നോക്കുന്ന ഒരു കന്യകയാണതു്.
ആ നോട്ടം എവിടെ ചെന്നു വീഴുന്നുവോ അവിടെനിന്നു് ഒരഗാധമായ മനോരാജ്യം പുറപ്പെടാതിരിക്കുക അപൂർവമാണു്. അടവുകളൊക്കെ നോക്കി തേവിടിശ്ശികളാൽ പ്രയോഗിക്കപ്പെടുന്ന പ്രണയകടാക്ഷങ്ങളെക്കാളെല്ലാം ആത്മാവിന്റെ അഗാധതകൾക്കുള്ളിൽ സുഗന്ധംകൊണ്ടും വിഷംകൊണ്ടും നിറഞ്ഞ് അനുരാഗം എന്നു പറയപ്പെടുന്നതായ ആ ഇരുണ്ട പുഷ്പത്തെ പെട്ടെന്നു വികസിപ്പിക്കുവാൻ അത്ഭുതകരമായ സാമർഥ്യമടങ്ങിയ ആ ദിവ്യവും അപായകരവുമായ നോട്ടത്തിൽ എല്ലാ പരിശുദ്ധികളും എല്ലാ നിഷ്കപടതകളും ഒത്തുകൂടുന്നു.
അന്നു വൈകുന്നേരം, താമസസ്ഥലത്തു തിരിച്ചെത്തിയ ഉടനെ മരിയുസു് തന്റെ ഉടുപ്പുകളൊക്കെ ഒന്നു പരീക്ഷിച്ചു; ആ ‘പതിവുവേഷ’ത്തിൽ-അതായതു് ഒരു ചതഞ്ഞ തൊപ്പിയും, വണ്ടിക്കാരന്റെ പരുക്കൻബൂട്ടുസ്സും മുട്ടിന്മേൽ വെള്ളി പുറപ്പെട്ട കറുപ്പുകാലുറയും കൈമുട്ടുകളിൽ വെളുപ്പു കയറിയ കറുപ്പു കുപ്പായവുമായി-ലുക്സെംബൂറിലേക്കു നടക്കാൻ പോകത്തക്കവണ്ണം താൻ അത്രമേൽ വൃത്തികെട്ടവനും മര്യാദയില്ലാത്തവനും പെരുവങ്കനുമായിപ്പോയല്ലോ എന്നു് അയാൾ അന്നൊന്നാമതായാലോചിച്ചു.