പിറ്റേ ദിവസം പതിവുസമയത്തു്, മരിയുസു് തന്റെ അളുമാറിയിൽനിന്നു പുതിയ പുറംകുപ്പായവും പുതിയ കാലുറയും പുതിയ തൊപ്പിയും പുതിയ ബൂട്ടൂസ്സുകളും പുറത്തേക്കെടുത്തു; ഈ സർവായുധവർഗവും ദേഹത്തിൽ ധരിച്ച്, തന്റെ കൈയുറകൾ എടുത്തിട്ടു് —ഒരു വല്ലാത്ത ധാരാളിത്തം — അയാൾ ലുക്സെംബുറിലേക്കിറങ്ങി.
പോകുംവഴിക്ക് അയാൾ കൂർഫെരാക്കിനെ കണ്ടു, കണ്ടില്ലെന്നും ഭാവിച്ചു നടന്നു. കുർഫെരാക്ക് വീട്ടിൽ തിരിച്ചെത്തിയ ഉടനെ, ചങ്ങാതിമാരോടു പറഞ്ഞു; ‘ഞാനിതാ ഇപ്പോൾ മരിയുസ്സിന്റെ പുതിയ തൊപ്പി പുതിയ കുപ്പായവും അവയ്ക്കുള്ളിൽ മരിയുസ്സിനേയും കണ്ടെത്തി. അയാൾ ഒരു പരീക്ഷയിൽച്ചേർന്നു ജയിക്കാനുള്ള യാത്രയാണു്, സംശയമില്ല. കാഴ്ചയിൽ തികച്ചും വിഡ്ഢിയായി തോന്നി’
ലുക്സെംബുറിൽ എത്തിയ ഉടനെ, ഉറവുകുഴലിന്റെ ചുറ്റും ഒന്നു നടന്നു; അരയന്നങ്ങളെ സൂക്ഷിച്ചുനോക്കി; പിന്നെ, തല പൂപ്പൽ കയറി കറുത്തിരുണ്ടതും അരക്കെട്ടിൽ ഒരു ഭാഗം കാണാതായതുമായ ഒരു പ്രതിമയെ വളരെ നേരം നോക്കിക്കൊണ്ടുനിന്നു. ആ ഉറവുകുഴൽത്തറയുടെ അടുത്തു് അഞ്ചു വയസ്സുള്ള ഒരു ചെറുക്കന്റെ കൈയും പിടിച്ചു നാല്പതു വയസ്സുള്ള ഒരു നാടുവാഴി നിന്നിരുന്നു; ആ നാടുവാഴി കുട്ടിയോടു പറഞ്ഞു: ‘എന്റെ മകനേ, അതിയായതിനെ ഉപേക്ഷിക്കൂ; സ്വേച്ഛാധികാരത്തിൽനിന്നും അരാജകത്വത്തിൽനിന്നും ഒരേ അകലത്തേക്കു മാറി നിന്നേക്കൂ.’ ഈ നാടുവാഴിയുടെ സംസാരം മരിയുസു് നിന്നുകേട്ടു. എന്നിട്ടു ഒരിക്കൽക്കൂടി ആ പ്രദേശം വട്ടംവെച്ചു. ഒടുവിൽ അയാൾ പതുക്കെ, പശ്ചാത്താപത്തോടു കൂടിയെന്നപോലെ, തന്റെ നടക്കാവിലേക്കു തിരിച്ചു. അയാളെ ആരോ അങ്ങോട്ടു ചെല്ലാൻ നിർബന്ധിക്കുന്നുണ്ടെന്നും പിന്നോക്കം പിടിച്ചു വലിക്കുന്നുണ്ടെന്നും തോന്നിപ്പോവും. അയാൾ അതു മനസ്സിലാക്കിയില്ല; എന്നും ചെയ്യാറുള്ളതുപോലെ അന്നും ചെയ്യുകയാണെന്നു വിചാരിച്ചു.
നടവഴിയിലേക്കു തിരിഞ്ഞപ്പോൾ മൊസ്സ്യു ലെബ്ളാങ്ങും ആ ചെറുപ്പക്കാരി പെൺകുട്ടിയുംകൂടി അങ്ങേ അറ്റത്തു് ‘അവരുടെ ബെഞ്ചി’ന്മേൽ ഇരിക്കുന്നതുകണ്ടു. അയാൾ കുപ്പായം മുകൾബ്ഭാഗംവരെ മുറുക്കിക്കുടുക്കിട്ടു; ഒരു ചുളിവുമില്ലാതിരിക്കാൻവേണ്ടി അതു പിടിച്ചു കീഴ്പോട്ടു വലിച്ചു; ഒരുതരം തൃപ്തിയോടു കൂടി കാലുറകളുടെ ഒളിയുന്ന മിന്നിച്ച പരീക്ഷിച്ചു; എന്നിട്ടു ബെഞ്ചിന്റെ നേർക്കുള്ള പുറപ്പാടായി. ആ പുറപ്പാടു് ഒരു യുദ്ധത്തിനുള്ള മട്ടിലായിരുന്നു; നിശ്ചയമായും കീഴടക്കണമെന്നുള്ള ഒരാശയോടുകൂടിയും. അതുകൊണ്ടാണു് ‘ഹാനിബോൾ റോമിന്റെ നേർക്കുള്ള പുറപ്പാടായി’ എന്നു പറയുന്നതുപോലെ, ഞാൻ അയാൾ ബെഞ്ചിന്റെ നേർക്കുള്ള പുറപ്പാടായി എന്നു പറഞ്ഞതു്.
എന്തായാലും, അയാൾ ചെയ്യുന്നതൊക്കെ ഒരു യന്ത്രപ്പണിപോലെയായിരുന്നു; തന്റെ മനസ്സിലുള്ള പതിവു വിചാരങ്ങളേയും പ്രവൃത്തികളേയുമൊന്നും അയാൾ തടഞ്ഞിരുന്നില്ല. അസ്സമയത്തു് അയാൾ മട്രിക്കുലേഷൻ പാഠ്യപുസ്തകം ഒരു കൊള്ളരുതാത്ത പുസ്തകമാണെന്നും, മനുഷ്യബുദ്ധിയിൽനിന്നു പുറപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനകൃതികളായി റസീന്റെ മൂന്നു ദുഃഖപര്യവസായി നാടകങ്ങളും മോളിയരുടെ ഒരു നാടകംമാത്രവും എടുത്തുചേർത്തപ്പോൾ അതു് ഏതോ ചില ശുദ്ധമന്തന്മാർ കെട്ടിയുണ്ടാക്കിയതാവണമെന്നും ആലോചിക്കുകയായിരുന്നു. അയാളുടെ ചെക്കിട്ടിൽ ഒരു തുളഞ്ഞുകടക്കുന്ന ചൂളംവിളി നടന്നിരുന്നു. ബെഞ്ചിന്റെ അടുത്തെത്തിയപ്പോൾ, അയാൾ തന്റെ കുപ്പായഞെറികളെ മുറുക്കിപ്പിടിച്ചുകൊണ്ടു്, ആ പെൺകുട്ടിയെ ശ്രദ്ധിച്ചുനോക്കി. അവ്യക്തവും നീലവർണവുമായ ഒരു വെളിച്ചംകൊണ്ടു് അവൾ ആ നടക്കാവിന്റെ അറ്റം മുഴുവനും നിറച്ചിട്ടുള്ളതായി അയാൾക്കു തോന്നി.
അടുത്തടുത്തു ചെല്ലുംതോറും, അയാളുടെ നടത്തം അധികമധികം പതുക്കെയായി ബെഞ്ചിൽനിന്നു കുറച്ചകലെ, തന്റെ പതിവു നടത്തത്തിന്റെ ദൂരം കഴിയുന്നതിന്നു വളരെ മുൻപായി, അയാൾ നിന്നു; എന്തേ പിന്നാക്കംതന്നെ തിരിച്ചുപോയതെന്നു് അയാൾക്കുതന്നെ ആലോചിച്ചിട്ടു കിട്ടിയില്ല. അവസാനം വരെ നടക്കില്ലെന്നു് അയാൾ വിചാരിക്കുകകൂടി ചെയ്തിട്ടില്ല. ആ ചെറുപ്പക്കാരിക്ക് ആ ദൂരത്തുവെച്ച് അയാളെ കണ്ടു മനസ്സിലാക്കാനും പുതിയ ഉടുപ്പിൽ അയാൾക്കുള്ള സൗഭാഗ്യം നോക്കിയറിയാനും സാധിച്ചതു ഞെരുങ്ങിയിട്ടു മാത്രമാണു്. എന്തായിട്ടും, പിന്നിൽനിന്നു് ആരെങ്കിലും നോക്കിക്കണ്ടെങ്കിലോ എന്നു കരുതി അയാൾ നല്ല വണ്ണം നിവർന്നുനിന്നു. അയാൾ എതിർഭാഗത്തേക്ക് അങ്ങേ അറ്റംവരെ നടന്നു; എന്നിട്ടു പിന്നോക്കം മടങ്ങി; ഇക്കുറി അയാൾ ബെഞ്ചിന്റെ കൂറേക്കൂടി അടുത്തു ചെന്നു. മൂന്നു മരങ്ങളുടെ ഇടമാത്രമേ ഇനിയുള്ളു എന്ന ദിക്കുവരേയും അയാൾ നടന്നുചെന്നു; പക്ഷേ, അവിടെനിന്നു മുന്നോട്ടു പോകുന്ന കാര്യം എന്തോ അനിർവാച്യമായ ഒരസാധ്യകർമമായി അയാൾക്കു തോന്നി; അയാൾ ശങ്കിച്ചു. ആ പെൺകിടാവിന്റെ നോട്ടം അയാളുടെ നേർക്കു ചാഞ്ഞിട്ടുള്ളതായി കണ്ടു എന്നു തോന്നി. എങ്കിലും അയാൾ ഒരു പൗരുഷവും ബലാല്ക്കാരവും പ്രയോഗിച്ച്, തന്റെ ശങ്കയമർത്തി, ശരിക്കു മുന്നോട്ടു നടന്നു. ഒരു നിമിഷംകൂടി കഴിഞ്ഞു; നിവർന്നു് ഉറപ്പിച്ചുപിടിച്ചു, ചെവിവരെ ഉടുപ്പു കയറ്റികൊണ്ടു്, വലത്തോട്ടോ ഇടത്തോട്ടോ ഒന്നു തിരിഞ്ഞുനോക്കാൻ ധൈര്യപ്പെടാതെ, അയാൾ, ഒരു രാജ്യതന്ത്രജ്ഞനെപ്പോലെ കൈ രണ്ടും കുപ്പായക്കീശയിൽ തിരുകി, ബെഞ്ചിന്റെ മുൻപിലൂടെ ഒരൊറ്റ നട കൊടുത്തു. ആ പോയ സമയത്ത്-അവിടെയുള്ള ആ പീരങ്കിയുടെ മുൻപിലൂടെ കടന്നപ്പോൾ-തന്റെ ഹൃദയം കലശയായി മിടിക്കുന്നുണ്ടെന്നു് അയാൾക്കു തോന്നി തലേദിവസത്തെപ്പോലെതന്നെ, അന്നും അവൾ പനിനീർപ്പൂമ്പട്ടുകൊണ്ടുള്ള ഉടുപ്പും, പട്ടുചുരുൾത്തുണികൊണ്ടുള്ള തൊപ്പിയുമാണു് ധരിച്ചിരുന്നതു്. അയാൾ അനിർവചനീയമായ ഒരു സ്വരവിശേഷം കേട്ടു; അതു് ‘അവളുടെ ഒച്ച’യായിരിക്കണം അവൾ ശാന്തമായി സംസാരിക്കുകയാണു്. അവൾ വളരെ സുന്ദരിയായിരുന്നു അവളെ നോക്കിക്കാണാൻ ഒരു ശ്രമം ചെയ്തിട്ടില്ലെങ്കിലും, അതയാൾക്കുള്ളിൽ തോന്നി. ‘എന്തായാലും,’ അയാൾ വിചാരിച്ചു, ‘മൊസ്സ്യു ഫ്രാങ്സ്വ ദു് നെഷെതൊ. തന്റെ സ്വന്തമാണെന്ന നിലയിൽ, ‘ജിൽ ബ്ലാസു്’ പുസ്തകത്തിന്റെ പുതുപതിപ്പിൽ ആദ്യമായി കൊടുത്തിട്ടുള്ള മർക്കോസു് ഒബ്രെ ഗോൻങ് ദു് ല രോങ്ദിനെപ്പറ്റിയുള്ള നിരൂപണത്തിന്റെ വാസ്തവത്തിലുള്ള കർത്താവു് ഞാനാണെന്നറിഞ്ഞാൽ അവൾക്ക് എന്റെ മേൽ ഇഷ്ടവും ബഹുമാനവും തോന്നാതിരിക്കാൻ വയ്യാ.’ അയാൾ ബെഞ്ചു വിട്ടുകടന്നു നടവഴിയുടെ അറ്റംവരെ പോയി-അതു നന്നെ അടുത്തായിരുന്നു; എന്നിട്ടും പിന്നോക്കം തിരിഞ്ഞ് ഒരിക്കൽക്കൂടി ആ ഓമനപ്പെൺകുട്ടിയുടെ മുൻപിലൂടെ തിരിച്ചുപോന്നു. ഈ സമയത്തു് അയാൾ വളരെ വിളർത്തിരുന്നു, എന്നല്ല അയാളുടെ വികാരങ്ങളെല്ലാം അസുഖകരങ്ങളുമായിരുന്നു. ആ ബെഞ്ചിൽനിന്നും ആ ചെറുപ്പക്കാരിയിൽനിന്നും വിട്ടുപോന്നു. പുറം അവൾക്കു നേരെ തിരിഞ്ഞുംകൊണ്ടായപ്പോൾ, അവൾ തന്റെ പോക്കു നോക്കിക്കാണുകയാണെന്നു് അയാൾ ഊഹിച്ചു; അതോടുകൂടി കാലിടറി
പിന്നെ ആ ബെഞ്ചിന്റെ അടുക്കലേക്കു പോവാൻ അയാൾ ശ്രമിച്ചിട്ടില്ല; അയാൾ ആ നടവഴിയുടെ നടുക്കു ചെന്നു നിന്നു; അവിടെ-അതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സംഭവം-അയാൾ ഇരുന്നു; എവരുടെ വെളുത്ത തൊപ്പിയും കറുത്ത ഉടുപ്പും താൻ അഭിനന്ദിച്ചുവോ അവർക്കു തന്റെ മേത്തരം കാലുറയും തന്റെ പുതിയ കുപ്പായവും കണ്ടിട്ടു യാതൊരു ഭാവഭേദവുമുണ്ടാവാതിരുന്നതു് കഷ്ടമായി എന്നു് അന്തഃകരണത്തിന്റെ ഏറ്റവും അഗാധമായ അസ്പഷ്ടഭാഗത്തുവെച്ച് അയാൾ ആലോചിച്ചു.
ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു പരിധിയാൽ ചൂഴപ്പെട്ട ആ ബെഞ്ചിന്റെ നേർക്കു വീണ്ടും പുറപ്പെടാനുള്ള ഒരുക്കമാണെന്നു് തോന്നുമാറു്, അയാൾ എഴുന്നേറ്റു. പക്ഷേ, അവിടെ അനങ്ങാതെ നിന്നതേ ഉള്ളൂ. മകളോടു കൂടി ദിവസംപ്രതി അവിടെ ഇരിക്കുന്നതു കാണാറുള്ള ആ മാന്യനു തന്റെ മേൽ ശ്രദ്ധ പതിഞ്ഞിരിക്കുന്നുവെന്നും, തന്റെ ശുഷ്കാന്തി കുറേ അസാധാരണമായി അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവാമെന്നും ആ പതിനഞ്ചു മാസത്തിനുള്ളിൽ അന്നു് ഒന്നാമതായി അയാൾ തന്നത്താൻ പറഞ്ഞു.
എന്നല്ല, ആ അപരിചിതനെ, നിഗൂഢങ്ങളായ മനോരാജ്യങ്ങളിൽവെച്ചാണെങ്കിലും, മൊസ്സ്യു ലെബ്ലാങ് എന്ന പരിഹാസപ്പേർകൊണ്ടു സംബോധനം ചെയ്യുന്നതു് ഏതാണ്ടു് അനാദരമാണെന്നും അന്നൊന്നാമതായി അയാൾക്കു തോന്നി.
തലതാഴ്ത്തി, കൈയിലുള്ള വടികൊണ്ടു മണ്ണിൽ ഓരോ രൂപം വരച്ചുകൊണ്ടു് അയാൾ അങ്ങനെ പല നിമിഷങ്ങളോളം നിന്നു.
എന്നിട്ടു പെട്ടെന്നു് ആ ബെഞ്ചും മൊസ്സ്യു ലെബ്ലാങ്ങും അയാളുടെ മകളും ഉള്ളതിന്റെ എതിർവശത്തേക്കു തിരിഞ്ഞ്, അയാൾ വീട്ടിലേക്കു നടന്നു.
ആ ദിവസം അയാൾ ഭക്ഷണം കഴിക്കാൻ മറന്നു. വൈകുന്നേരം എട്ടു മണിക്ക് ഈ കാര്യം അയാൾക്ക് ഓർമവന്നു; പക്ഷേ, ദ്യു-സാങ്-ഴാക്കിലേക്കു പോവാൻ നേരം വൈകിപ്പോയി എന്നു കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘സാരമില്ല.’ അയാൾ ഒരു കഷ്ണം അപ്പം തിന്നു.
കുപ്പായം പൊടി തുടച്ച് വളരെ നിഷ്കർഷയോടുകൂടി മടക്കിവെച്ചതിനു ശേഷമേ അയാൾ ഉറങ്ങാൻ കിടന്നുള്ളൂ.