പിറ്റെ ദിവസം മദാം ബുഴൊങ്-പടികാവല്ക്കാരിയും പ്രധാന പാർപ്പുകാരിയുമായ കിഴവിക്ക്, ഗോർബോഗുഹയിലെ തറവാട്ടമ്മയ്ക്ക്, ഇങ്ങനെയാണെല്ലൊ കുർഫെരാക് പേരിട്ടിട്ടുള്ളതു്; വാസ്തവത്തിൽ അവളുടെ പേർ നമ്മൾ കണ്ടു പിടിച്ചിട്ടുള്ളതുപോലെ മദാം ബുർഴുവാങ് എന്നായിരുന്നു; പക്ഷേ, ഈ ബിംബാരാധനനി ഷേധി, കുർഫെരാക്, യാതൊന്നിനേയും ബഹുമാനിക്കില്ല-അതേ, മദാം ബുഴൊങ് നമ്മുടെ മൊസ്സ്യു മരിയുസു് പിന്നേയും പുതിയ കുപ്പായമിട്ടു പുറത്തേക്കിറങ്ങുന്നതു് അമ്പരപ്പോടുകൂടി കണ്ടു.
അയാൾ പിന്നെയും ലുക്സെംബുറിലേക്കു പോയി; പക്ഷേ, നടവഴിയുടെ നടുക്കുള്ള തന്റെ ബെഞ്ചുവിട്ടപ്പുറത്തേക്ക് അയാൾ നടന്നില്ല. തലേ ദിവസത്തെപ്പോലെ അയാൾ അവിടെ ഇരുന്നു; ദൂരത്തുനിന്നു നോക്കി ആ വെളുത്ത തൊപ്പിയും കറുത്ത ഉടുപ്പും എല്ലാറ്റിനും മീതേ ആ നീലച്ച വെളിച്ചവും നല്ലവണ്ണം നോക്കിക്കണ്ടു. അയാൾ അവിടെനിന്നനങ്ങിയില്ല; ലുക്സെംബുർതോട്ടത്തിന്റെ വാതിൽ അടയ്ക്കാറായപ്പോഴേ വീട്ടിലേക്കു മടങ്ങിയുള്ളു. മൊസ്സ്യു ലെബ്ലാങ്ങും മകളും അവിടെനിന്നു പോയതു് അയാളറിഞ്ഞില്ല. അവർ ദ്യു ദു് ലുവെയിലേക്കുള്ള പടി കടന്നു പോയിരിക്കണമെന്നു് അയാൾ തീർച്ചയാക്കി. പിന്നീടു്, കുറേ ആഴ്ചകൾക്കുശേഷം, അന്നത്തെക്കുറിച്ചാലോചിച്ചപ്പോൾ, എവിടെയാണു് വൈകുന്നേരം ഭക്ഷണം കഴിച്ചതെന്നു് അയാളെക്കൊണ്ടു് ഓർമിക്കാൻ സാധിച്ചില്ല.
പിറ്റേ ദിവസം, അതായതു് മൂന്നാംദിവസം, മദാം ബുഴൊങ് ഇടിവെട്ടു കൊണ്ടതുപോലെയായി, മരിയുസു് പുതിയ കുപ്പായമിട്ടു പുറത്തേക്കിറങ്ങി. ‘വഴിക്കുവഴിയേ മൂന്നു ദിവസം!’ അവൾ ഉച്ചത്തിൽ പാഞ്ഞു.
അവൾ പിന്നാലെ ചെല്ലാൻ നോക്കി; പക്ഷേ, മരിയുസു്, കാൽ വല്ലാതെ വലിച്ചുവെച്ച്, ക്ഷണത്തിൽ നടന്നുകളഞ്ഞു. അതു് ഒരു ചെറുമാനിന്റെ പാച്ചലിനെ ഒരു നീർക്കുതിര പിന്തുടരുകയായിരുന്നു. രണ്ടു നിമിഷംകൊണ്ടു് അയാൾ കണ്ണിൽ നിന്നു മറഞ്ഞു; അവൾ ശ്വാസംമുട്ടി-മുക്കാൽ ഭാഗവും ശ്വാസരോഗംകൊണ്ടാണു് -ശുണ്ഠിയെടുത്തു തിരിച്ചു പോന്നു. അവൾ മുരണ്ടു: ‘ദിവസംപ്രതി മേത്തരം ഉടുപ്പെടുത്തിട്ടു് ഇങ്ങനെ ആളുകളെ ഓടിപ്പിക്കുന്നതിൽ വല്ല അർഥവുമുണ്ടോ!’
മരിയുസു് നേരെ ലുക്സെംബുറിലേക്കു നടന്നു.
ആ ചെറുപ്പക്കാരി മൊസ്സ്യു ലെബ്ലാങ്ങോടുകൂടി അവിടെയുണ്ടു്. മരിയുസു് ഒരു പുസ്തകം കൊണ്ടുപിടിച്ചു വായിക്കുകയാണെന്ന നാട്യത്തിൽ കഴിയുന്നതും അടുത്തു ചെന്നു, പക്ഷേ, കുറച്ചടുത്തപ്പോൾ അയാൾ നിന്നു. പിന്നോക്കം മടങ്ങി തന്റെ ബെഞ്ചിന്മേൽത്തന്നെ ചെന്നിരിപ്പായി; അവിടെ ഇരുന്നു് അയാൾ ആ വഴിയിലൂടെ പാറിനടക്കുന്ന നാട്ടുകരുകില്പക്ഷികളെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് നാലു് മണിക്കൂർ ചെലവാക്കി; ആ പക്ഷികൾ തന്നെ പരിഹസിക്കുകയാണെന്നു് അയാൾക്കു തോന്നി.
ഇങ്ങനെ ഒരു പതിനഞ്ചു ദിവസം കഴിഞ്ഞു. മരിയുസ്സിന്റെ ലുക്സെംബുറിലേക്കുള്ള യാത്ര അതിൽപ്പിന്നെ ലാത്തുവാൻ വേണ്ടിയല്ലാതായി; അതു് എപ്പോഴും ആ അതേ ബെഞ്ചിന്മേൽച്ചെന്നിരിക്കാനായി; അതെന്തിനെന്നു് അയാൾക്കറിഞ്ഞുകൂടാ. ഒരിക്കൽ അവിടെ എത്തിച്ചേർന്നാൽപ്പിന്നെ അയാൾ അനങ്ങുകയില്ല. തന്നെ കണ്ടറിയിക്കാതിരിക്കാൻവേണ്ടി ദിവസംപ്രതി രാവിലെ അയാൾ ആ പുതിയ കുപ്പായം എടുത്തിടും; അതൊക്കെത്തന്നെ പിറ്റേ ദിവസവും ആവർത്തിക്കും.
തീർച്ചയായും അവൾ ഒരസാധാരണസുന്ദരിയായിരുന്നു. അല്പമൊരു ദോഷം പറയാനുണ്ടെങ്കിൽ അതു് ആ കുണ്ഠിതം കാട്ടുന്ന നോട്ടവും ആഹ്ലാദം നിറഞ്ഞ പുഞ്ചിരിയും തമ്മിലുള്ള വിരുദ്ധത അവളുടെ മുഖത്തിനു് ഒരു വല്ലായ്മയുണ്ടാക്കിയിരുന്നു എന്നുള്ളതു മാത്രമാണു്; അതു് ആ ഓമനമുഖത്തു്, അതിന്നുള്ള ഹൃദയാകർഷകത്വം ഇല്ലാതാക്കാതെ, ഒരസാധാരണത്വമുണ്ടാക്കിത്തീർത്തു.