രണ്ടാമത്തെ ആഴ്ചയിൽ ഒടുവിലെ ഒരു ദിവസം മരിയുസു് പതിവുപോലെ കൈയിൽ ഒരു തുറന്ന പുസ്തകവും വെച്ചു തന്റെ ബെഞ്ചിന്മേൽ ഇരിക്കുകയാണു്; അയാൾ രണ്ടു മണിക്കൂറിനിടയ്ക്ക് ആ പുസ്തകത്തിന്റെ ഒരേടും മറിക്കുകയുണ്ടായിട്ടില്ല. പെട്ടെന്നു് അയാൾ ഞെട്ടി. നടവഴിയുടെ അങ്ങേ അറ്റത്തു് ഒരു കാര്യം നടന്നിരുന്നു. ലെബ്ലാങ്ങും മകളുംകൂടി ആ ഇരിപ്പിടത്തിൽനിന്നു് അതാ എഴുന്നേറ്റിറങ്ങി; മകൾ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നു; രണ്ടുപേരുംകൂടി മരിയുസു് ഇരിക്കുന്ന നടവഴിയുടെ മധ്യത്തിലേക്കു പതുക്കെ നടന്നുവരികയാണു്. മരിയുസു് പുസ്തകമടച്ചു, വീണ്ടും തുറന്നു. കല്പിച്ചുകൂട്ടി പിന്നെയും വായ ആരംഭിച്ചു; അയാൾ വിറച്ചു; ആ തേജഃപരിധി അയാളുടെ നേരിട്ടുവരികയാണു്. ‘ഹാ! എന്റെ ഈശ്വരാ!’ അയാൾ വിചാരിച്ചു, ‘എനിക്കു വേണ്ടപോലെ ഒന്നു കരുതിയിരിക്കാൻ ഇട കിട്ടില്ല.’ ആ നരച്ചാളും പെൺകുട്ടിയും മുൻപോട്ടുതന്നെ വരുന്നുണ്ടു്. ഈ വരവു് ഒരു നൂറ്റാണ്ടിലേക്കു മുഴുവൻ ഉണ്ടായിയെന്നു് അയാൾക്കു തോന്നി; ഒരു നിമിഷമേ ഉണ്ടായുള്ളുതാനും. ‘എന്തിനാണു് അവരിങ്ങോട്ടു വരുന്നതു?’ അയാൾ സ്വയം ചോദിച്ചു. ‘എന്ത്! അവൾ ഇതിലെ കടന്നു പോവും? ഈ മണലിലൂടെ, ഈ വഴിയിലൂടെ, ഞാനിരിക്കുന്നതിനു രണ്ടടിയടുക്കലൂടെ, അവൾ കാൽവെച്ചുപോവും?’ അയാൾ തികച്ചും മലച്ചു; അയാൾക്കു വളരെ സുന്ദരനായിരുന്നാൽ കൊള്ളാമെന്നു തോന്നി; വലിയ പദവി ചിഹ്നമുണ്ടായിരുന്നാൽ കൊള്ളാമെന്നു് അയാൾ ആഗ്രഹിച്ചു. അടുത്തു വരുന്ന അവരുടെ മൃദുലവും ക്രമാനുഗതവുമായ കാൽപ്പെരുമാറ്റം അയാൽ കേട്ടു. മൊസ്സ്യു ലെബ്ലാങ് തന്റെ മേൽ ശുണ്ഠിയെടുത്തു നോക്കുന്നുണ്ടെന്നു് അയാൾ വിചാരിച്ചു. ‘അദ്ദേഹം എന്നോടു വല്ലതും പറയാൻ ഭാവമുണ്ടോ?’ അയാൾ സ്വയം വിചാരിച്ചു. അയാൾ തല കുനിച്ചു; പിന്നീടു തല പൊന്തിച്ചപ്പോഴേക്ക് അവർ നന്നെ അടുത്തെത്തിയിരിക്കുന്നു. ആ ചെറുപ്പക്കാരി കടന്നു; ആ കടന്നുപോകുംവഴിക്ക് അവൾ അയാളെ ഒന്നു നോക്കി. ഒരു കുണ്ഠിതത്തോടുകൂടിയ ഓമനത്തം കലർന്നു് അവൾ അയാളെ സശ്രദ്ധം ഒന്നു നോക്കിക്കണ്ടു; ആ നോട്ടം അയാളിൽ ആപാദചൂഡം വ്യാപിച്ചു. അവൾ ഇരിക്കുന്നേടത്തേക്ക് അടുത്തു ചെല്ലാതെ അത്രയും കാലം കളഞ്ഞതിനു് അയാളെ ശകാരിക്കുന്നതുപോലെയും, ‘ആട്ടെ, ഞാനങ്ങോട്ടു വരാം’ എന്നു് അയാളോടു പറയുന്നതുപോലെയും തോന്നി. പ്രകാശനാളങ്ങളും അന്ധകാരകുണ്ഡങ്ങളും ഇടതൂർന്നു് കലർന്ന ആ കണ്ണുകൾ കണ്ടു മരിയുസു് അഞ്ചിപ്പോയി.
അയാൾക്കു തന്റെ തലച്ചോറിനു തീപ്പിടിച്ചതായി തോന്നി. അവൾ തന്റെ അടുക്കലേക്കു വന്നു, എന്താനന്ദം! പിന്നെ, അവൾ തന്നെ എങ്ങനെ നോക്കിക്കണ്ടു; അതേവരെ കണ്ടിട്ടുള്ളതിലെല്ലാമധികം അന്നു് അവൾ സുന്ദരിയായി കാണപ്പെട്ടു. തികച്ചും ദിവ്യവും സ്ത്രീജനോചിതവുമായ ഒരു സൗന്ദര്യത്തോടുകൂടി, പെട്രാക്കിനെക്കൊണ്ടു പാടിപ്പിക്കുന്നതും ദാന്തെയെക്കൊണ്ടു മുട്ടുകുത്തിക്കുന്നതുമായ ഒരു പരിപൂർണസൗന്ദര്യത്തോടുകൂടി, അവൾ അതിസുന്ദരിയായി കാണപ്പെട്ടു നീലച്ച ആകാശത്തിൽ സ്വതന്ത്രമായി താൻ പൊന്തിനില്ക്കുകയാണെന്നു് അയാൾക്കു തോന്നി. ആ സമയത്തുതന്നെ ബൂട്ടൂസുകളിൽ പൊടിയുള്ളതുകൊണ്ടു് അയാൾക്ക് എന്തെന്നില്ലാത്ത മുഷിച്ചലുണ്ടായി.
അവൾ തന്റെ ബൂട്ടൂസുകളിലേക്കും നോക്കിയിരിക്കുന്നു, തീർച്ചയാണെന്നു് അയാൾക്ക് തോന്നി.
മറയുന്നതുവരെ അവളെ അയാൾ നോക്കിക്കണ്ടു. എന്നിട്ടു് അവിടെ നിന്നെണീറ്റു; ഒരു ഭ്രാന്തനെപ്പോലെ ലുക്സെംബുർതോട്ടത്തിൽ ചുറ്റിനടന്നു. ചില സമയത്തു് അയാൾ തന്നെത്താൻ ചിരിച്ചു എന്നും ഉച്ചത്തിൽ സംസാരിച്ചു എന്നും വരാം. കുട്ടികളുടെ പോറ്റമ്മമാർക്കടുത്തെത്തിയപ്പോൾ അവരിൽ ഓരോരുത്തിയും അയാൾ തന്നെ ഭ്രമിച്ചിരിക്കയാണെന്നു കരുതിപ്പോകുമാറു് മരിയുസു് അത്രമേൽ മനോരാജ്യത്തിൽ മുങ്ങിയിരുന്നു.
അവളെ വീണ്ടും തെരുവിൽവെച്ചു കാണാമെന്നു കരുതി അയാൾ ലുക്സെംബുറിൽനിന്നു പോയി.
ഒദെയോങ്ങിലെ അണിത്തോരണങ്ങളുടെ ചുവട്ടിൽവെച്ച് അയാൾ കുർഫെരാക്കിനെ കണ്ടു. അയാൾ പറഞ്ഞു: ‘വരൂ നമുക്കിന്നു് ഒരുമിച്ചു ഭക്ഷണം കഴിക്കാം.’ അവർ റൂസ്സോവിന്റെ ഹോട്ടലിൽ പോയി ആറു ഫ്രാങ്ക് ചെലവഴിച്ചു. മരിയുസു് ഒരു രാക്ഷസനെപ്പാലെ സാപ്പിട്ടു. അയാൾ ഭൃത്യന്നു് ആറു സൂ കൊടുത്തു. പലഹാരം കഴിക്കുന്ന സമയത്തു്, അയാൾ കുർഫെരാക്കോടു പറഞ്ഞു: ‘നിങ്ങൾ വർത്തമാന പത്രം നോക്കിയോ? ഒദ്രിദ്പ്വിരവൊ എത്ര ഭംഗിയിൽ സംസാരിച്ചു!’
അയാൾ പിടിച്ചാൽ കിട്ടാത്തവിധം അനുരാഗത്തിൽ മുങ്ങിയിരിക്കുന്നു.
ഭക്ഷണം കഴിഞ്ഞതിനുശേഷം, അയാൾ കുർഫെരാക്കോടു പറഞ്ഞു. ‘ഞാൻ നിങ്ങളെ നാടകത്തിന്നു കൊണ്ടുപോവാം.’ അവർ പൊർതു് സാങ് മർതെങ്ങിൽ ‘ലൊബരഷ് ദെസു് അദ്രെ’ എന്ന നാടകത്തിലെ ഫ്രെദരിക്കിനെ കാണാൻ പോയി മരിയുസു് കലശലായി രസിച്ചു.
അതോടൊപ്പംതന്നെ, അയാൾക്കു ശക്തികൂടിയ ഒരു ലജ്ജയും ബാധിച്ചു. നാടകശാലയിൽനിന്നു പുറത്തേക്കു കടന്നപ്പോൾ ഒരോവുചാലു കവച്ചുകടക്കുന്ന ഒരു ശൃംഗാരവേഷക്കാരിയുടെ കാലുറക്കെട്ടിലേക്കു നോക്കാൻ അയാൾ കൂട്ടാക്കിയില്ല; എന്നല്ല; ‘ആ സ്ത്രീയെ ഞാനെന്റെ കണക്കിൽ വെക്കും’ എന്നു പറഞ്ഞ് കുർഫെരാക്ക് അയാളെ ഏതാണ്ടു പേടിപ്പിച്ചു.
പിറ്റേദിവസം രാവിലെ പ്രാതലിനു കുർഫെരാക്ക് അയാളെ വോൾത്തെയർ കാപ്പിപ്പീടികയിലേക്കു ക്ഷണിച്ചു. മരിയുസു് അങ്ങോട്ടു പോയി; അന്നു്, തലേദിവസം വൈകുന്നേരത്തെക്കാളധികം ഭക്ഷിച്ചു. അയാൾ ആലോചനയിൽ മുങ്ങിയും അത്യന്തം ഉന്മേഷം കയറിയുമിരുന്നു. ഉറക്കെ പൊട്ടിച്ചിരിക്കാൻ എപ്പോഴാണു് തരംകിട്ടുന്നതെന്നു് അയാൾ നോക്കിയിരിക്കയാണോ എന്നു തോന്നിപ്പോകും നാട്ടുപുറത്തുകാരായ ആരെയെല്ലാമാണോ അയാളുമായി പരിചയപ്പെടുത്തിയതു്, അവരെയെല്ലാം അയാൾ സ്നേഹപൂർവം ആലിംഗനം ചെയ്തു. മേശയ്ക്കു ചുറ്റു ഒരുകൂട്ടം വിദ്യാർഥികൾ വന്നുകൂടി, അവർ സൊർബൊന്നിലെ പ്രസംഗപീഠത്തിൽനിന്നു രാജ്യക്കാരുടെ ചെലവിന്മേൽ പുറപ്പെട്ട വങ്കത്തരത്തെപ്പറ്റി സംസാരിച്ചു; അതു കഴിഞ്ഞ് അവരുടെ സംഭാഷണം ഗിഷെരോവിന്റെ നിഘണ്ടുകളിലും വ്യാകരണങ്ങളിലുള്ള കുറ്റങ്ങളിലേക്കും കുറവുകളിലേക്കും കടന്നു. മരിയുസു് അവരുടെ വാദപ്രതിവാദം തടഞ്ഞു പറഞ്ഞു: ‘എന്തായാലും കുരിശു കയറുന്നതു് ഒരു രസമുള്ളതാണു്.’
‘അതു നേരമ്പോക്കുണ്ടു്,’ കുർഫെരാക്ക് ഴാങ് പ്രുവെരുടെ ചെകിട്ടിൽ മന്ത്രിച്ചു
‘അല്ല,’ പ്രുവെർ ഉത്തരം പറഞ്ഞു, ‘അതു ഗൗരവമുള്ളതാണു്.’
അതു ഗൗരവമുള്ളതായിരുന്നു; മരിയുസു് വാസ്തവത്തിൽ മഹത്തരങ്ങളായ മനഃക്ഷോഭങ്ങൾ പുറപ്പെടുന്ന ആ ആദ്യത്തെ കഠിനവും കൗതുകകരവുമായ ഘട്ടങ്ങളിൽ എത്തിയിരുന്നു.
ഒരു നോട്ടമാണു് ഇതൊക്കെ വരുത്തിത്തീർത്തതു്.
വെടിക്കുഴിയെല്ലാം മരുന്നിട്ടടിച്ചു കഴിഞ്ഞു. വെടിവെക്കാൻ വേണ്ടതെല്ലാം തയ്യാറായാൽ, പിന്നെ പ്രയാസമൊന്നുമില്ല. ഒരു നോട്ടം ഒരു തീപ്പൊരിയാണു്.
അയാളുടെ കാര്യം കഴിഞ്ഞു. മരിയുസു് ഒരു സ്ത്രീയെ സ്നേഹിച്ചു. അയാളുടെ കർമഗതി അജ്ഞാനത്തിലേക്കു കടന്നു.
കാഴ്ചയിൽ ശാന്തങ്ങളാണെങ്കിലും ഭയങ്കരങ്ങളായ ചില ചക്രങ്ങളുടെ കൂട്ടിയിണക്കലുകൾപോലെയാണു് സ്ത്രീകളുടെ നോട്ടം. സമാധാനത്തോടുകൂടിയും തകരാറില്ലാതെയും യാതൊരു ശങ്കയ്ക്കും വഴിയില്ലാതെയും നിങ്ങൾ ദിവസം പ്രതി അവയ്ക്കടുക്കലൂടെ കടന്നുപോകുന്നു. അങ്ങനെയൊന്നവിടെ ഉണ്ടെന്നു തന്നെ നിങ്ങൾ ഓർമിക്കാത്ത സമയമുണ്ടു്. നിങ്ങൾ പോകുന്നു, വരുന്നു, മനോരാജ്യം വിചാരിക്കുന്നു, സംസാരിക്കുന്നു, ചിരിക്കുന്നു. പെട്ടെന്നു് എന്തോ ഒന്നു നിങ്ങളെ ഇറുക്കിയതായി തോന്നുന്നു; കാര്യം കഴിഞ്ഞു. ചക്രങ്ങൾ നിങ്ങളെ മുറുകെപ്പിടിച്ചു; നോട്ടം നിങ്ങളെ കെണിച്ചുകഴിഞ്ഞു, എവിടെവെച്ചായാലും എങ്ങനെയായാലും അവിടവിടെ പാറിപ്പറന്നിരുന്ന നിങ്ങളുടെ വിചാരത്തിന്റെ ഒരു ഭാഗം കൊണ്ടു, നിങ്ങളെ ബാധിച്ചിരുന്ന എന്തോ ഒരു നോട്ടക്കുറവുകൊണ്ടു് അതു നിങ്ങളെ പിടിച്ചു. നിങ്ങൾ കുടുങ്ങി. നിങ്ങൾ ആകെ ആ കെണിയിലായി. നിഗൂഢശക്തികളുടെ ഒരു ചങ്ങല നിങ്ങളെ പിടികൂടി, നിങ്ങൾ വൃഥാവിൽ വിട്ടുപോരാൻ നോക്കുന്നു. ഇനി മനുഷ്യനെക്കൊണ്ടു നിങ്ങളെ വിടുവിക്കാൻ സാധിക്കില്ല. ചക്രപ്പല്ലിൽനിന്നു ചക്രപ്പല്ലിലേക്കും, മരണവേദനയിൽനിന്നു് മരണവേദനയിലേക്കും, കഠിനദണ്ഡനത്തിൽനിന്നു കഠിനദണ്ഡനത്തിലേക്കുമായി നിങ്ങൾ മറിഞ്ഞുമറിഞ്ഞു പോകുകതന്നെ-അതേ, നിങ്ങൾ —നിങ്ങളുടെ മനസ്സു്, നിങ്ങളുടെ ഭാഗ്യം, നിങ്ങളുടെ ഭാവി, നിങ്ങളുടെ ആത്മാവു്; ഒരു ദുഷ്ടജന്തുവിന്റെ പിടിയിലോ ഒരു വിശിഷ്ട ഹൃദയത്തിന്റെ കൈയിലോ നിങ്ങൾ പെട്ടിട്ടുള്ളതെന്നുവെച്ചാൽ അതനുസരിച്ച്, ഒന്നുകിൽ അവമാനത്താൽ വൈകൃതപ്പെട്ടിട്ടോ അല്ലെങ്കിൽ ദുഃഖാനുഭവത്താൽ രൂപാന്തരപ്പെട്ടിട്ടോ അല്ലാതെ ആ ഭയങ്കരയന്ത്രത്തിൽനിന്നു വിട്ടുപോരുക നിങ്ങളെക്കൊണ്ടു സാധിക്കുന്നതല്ല.