ഒറ്റപ്പെടൽ, എല്ലാറ്റിൽനിന്നും വിട്ടുനില്ക്കൽ, അഭിമാനം, സ്വാതന്ത്ര്യം, പ്രകൃതിയെ ആസ്വദിക്കൽ; ദൈനന്ദിനവും ലൗകികവുമായ പ്രവൃത്തിയുടെ അഭാവം, ആന്തരമായ ജീവിതം, ചാരിത്രത്തിന്റെ നിഗൂഢശണ്ഠകൾ, എല്ലാ സമസൃഷ്ടികളേയും കുറിച്ചു ദയാപരമായുള്ള സന്തോഷാധിക്യം-ഇതുകളെല്ലാംകൂടി കാമവികാരമെന്നു പേരായ ബാധയ്ക്കാവശ്യമുള്ള ഒരുക്കങ്ങളെയെല്ലാം മരിയുസ്സിനെക്കൊണ്ടു ചെയ്യിച്ചുവെച്ചിരുന്നു. അച്ഛനെയുള്ള ആരാധനം പതുക്കെക്കൊണ്ടു് ഒരു മതമായി; അതു്, എല്ലാ മതങ്ങളേയുംപോലെ, ആത്മാവിന്റെ അഗാധതകളിലേക്കു വാങ്ങിനിന്നു. മകൾഭാഗത്തേക്ക് എന്തെങ്കിലുമൊന്നു വേണം. അനുരാഗം വന്നു.
ഒരു മാസം കഴിഞ്ഞു; ദിവസംപ്രതി മരിയുസു് ലുക്സെംബുറിലേക്കു പോയിരുന്നു. ആ സമയമെത്തിയാൽ അയാളെ പിന്നെ യാതൊന്നിനും തടയാൻ വയ്യാ. ‘അയാൾക്കു പ്രവൃത്തിയുണ്ടു്,’ കുർഫെരാക് പറഞ്ഞു. മരിയുസു് ഒരതരം ആനന്ദത്തിൽ കഴിഞ്ഞു. ആ ചെറുപ്പക്കാരി അയാളുടെ നേരെ നോക്കി, തീർച്ചയാണു്.
ഒടുവിൽ അയാൾക്കു ധൈര്യംവെച്ചു; ബെഞ്ചിനടുത്തു ചെന്നു. എങ്കിലും കാമുകസാധാരണമായ ലജ്ജകൊണ്ടും കരുതൽകൊണ്ടും, പിന്നെ ഒരിക്കലും അയാൾ ആ ബെഞ്ചിന്റെ മുൻപിലൂടെ പോയിട്ടില്ല. ‘അച്ഛന്റെ ശ്രദ്ധയെ’ ആകർഷിക്കാതിരിക്കുന്നതാണു് അധികം ഗുണമെന്നു് അയാൾ കരുതി. ഒരഗാധമായ ബുദ്ധി കൗശലത്തോടുകൂടി മരങ്ങളുടേയും പ്രതിമകൾക്കുള്ള പീഠങ്ങളുടേയും ചുവട്ടിൽ അയാൾ നിൽപ്പുറപ്പിച്ചു; അങ്ങനെയായാൽ ആ പെൺകുട്ടി അയാളെ വേണ്ടിടത്തോളം കാണാനും ആ വയസ്സൻ അയാളെ തീരെ കാണാതെ കഴിയാനും സൗകര്യമുണ്ടു്. ചിലപ്പോൾ, ഒരു ലിയോണിദാസ്സിന്റേയോ ഒരു സ്പാർട്ടാക്യുസ്സിന്റേയോ പ്രതിമയുടെ തണലിൽ, കൈയിൽപ്പിടിച്ചിട്ടുള്ള പുസ്തകത്തിനു് മുകളിലൂടെ പതുക്കെ ആ സുന്ദരിയായ പെൺകിടാവിനെ നോക്കിക്കണ്ടുകൊണ്ടു് അയാൾ അരമണിക്കൂർനേരം മുഴുവനും അനങ്ങാതെ നില്ക്കും; അവളോ അസ്പഷ്ടമായ ഒരു പുഞ്ചിരിയോടുകൂടി തന്റെ മനോഹരമുഖം അയാളുടെ നേർക്കു തിരിക്കും വെറും സാധാരണമട്ടിൽ യാതൊരു ഭാവഭേദവും കൂടാതെ ആ നരച്ച മനുഷ്യനുമായി ഓരോന്നു സംസാരിക്കുന്നതിനിടയ്ക്ക്, കന്യകോചിതവും വികാരപരവുമായ ഒരു നോട്ടത്തിലെ എല്ലാ മനോരാജ്യങ്ങളും അവൾ മരിയുസ്സിന്റെ നേർക്കു ചായ്ച്ചുവിട്ടു ലോകത്തിന്റെ ആദ്യകാലം മുതൽക്ക് ഈവിന്നു മനസ്സിലായിട്ടുള്ളതും ജീവിതത്തിന്റെ ആരംഭത്തോടുകൂടി ഓരോ സ്ത്രീക്കും അറിവുള്ളതുമായ ആ പുരാതനവും കാലപ്പഴക്കത്താൽ ബഹുമാന്യവുമായ പടപ്പയറ്റ്! അവൾ വായകൊണ്ടു് ഒരാളോടു മറുപടി പറഞ്ഞു, നോട്ടംകൊണ്ടു് മറ്റൊരാളോടു മറുപടി പറഞ്ഞു.
ഒടുവിൽ മൊസ്സ്യു ലെബ്ലാങ്ങിനു് എന്തോ മനസ്സിലായി എന്നൂഹിക്കണം: എന്തു കൊണ്ടെന്നാൽ പലപ്പോഴും മരിയുസു് ചെന്ന ഉടനെ ആ വൃദ്ധൻ എഴുന്നേറ്റു ലാത്താൻ തുടങ്ങും. അയാൾ പതിവുസ്ഥലം വിട്ടു. മരിയുസു് അവരെ തിരഞ്ഞ് അങ്ങോട്ടും ചെല്ലുമോ എന്നറിയാൻവേണ്ടിയിട്ടെന്നപോലെ, നടവഴിയുടെ ഏതാണ്ടു മറ്റേ അറ്റത്തുള്ള ബെഞ്ചിന്മേൽ ഇരിപ്പാക്കി. മരിയുസു് അതു മനസ്സിലാക്കിയില്ല; ആ അബദ്ധം പ്രവർത്തിച്ചു. ‘അച്ഛൻ’ ചിലപ്പോൾ കണിശക്കേടു കാട്ടിത്തുടങ്ങി ദിവസംപ്രതി ‘തന്റെ മകളെ’ കൂടെ കൊണ്ടുവരാതായി. ചിലപ്പോൾ അയാൾ തനിച്ചുവരും. എന്നാൽ മരിയുസു് പിന്നെ താമസിക്കുകയില്ല. മറ്റൊരബദ്ധം
ഈ രോഗനിദാനങ്ങളെ മരിയുസു് വിലവെച്ചില്ല പ്രകൃത്യനുസൃതവും അപായകരവുമായ അഭിവൃദ്ധിയാൽ അയാൾ ലജ്ജയിൽനിന്നു വിട്ടു് അന്ധത്വത്തിലേക്കു കടന്നു. അയാളുടെ അനുരാഗം വർദ്ധിച്ചു. ദിവസംപ്രതി രാത്രി അയാൾ അതിനെപ്പറ്റി സ്വപ്നം കണ്ടു. അങ്ങനെ ഒരിക്കൽ ഒരപ്രതീക്ഷിതമായ ആനന്ദം അയാൾ അനുഭവിച്ചു-തിയ്യിൽ എണ്ണ, കണ്ണിന്മുൻപിലുള്ള നിഴല്പാടുകളുടെ ഒരിരട്ടിപ്പു്. ഒരു ദിവസം വൈകുന്നേരം, സന്ധ്യയോടുകൂടി, ‘മൊസ്സ്യു ലെബ്ലാങ്ങും മകളും’ അപ്പോൾത്തന്നെ വിട്ടുപോയ ബെഞ്ചിൻന്മേൽ ഒരു കൈലേസു്, യാതൊരു തുന്നൽപ്പണിയും കൂടാത്ത ഒരു വെറും സാധാരണക്കൈലേസ്—പക്ഷേ, വെളുത്തതും ഭംഗിയുള്ളതും അനിർവചനീയമായ ഒരു പരിമളത്തെ പുറപ്പെടുവിക്കുന്നതായി അയാൾ കരുതിയതുമായ ഒന്ന്-മരിയൂസു് കണ്ടെത്തി. അയാൾ അത്യാഹ്ലാദത്തോടുകൂടി അതെടുത്തു ഈ കൈലേസ്സിൽ രണ്ടക്ഷരം തുന്നിപ്പിടിപ്പിച്ചിരുന്നു. ഉ. ഫ. മരിയുസ്സിനു് ആ സുന്ദരിയായ പെൺകിടാവിന്റെ കുടുംബപ്പേരാവാവട്ടെ. താമസസ്ഥലമാവട്ടെ, യാതൊന്നും അറിഞ്ഞുകൂടാ; ഈ രണ്ടക്ഷരമാണു് അയാൾക്ക് ആദ്യമായി അവളെപ്പറ്റി കൈയിൽകിട്ടിയത്— പൂജനീയങ്ങളായ രണ്ടക്ഷരങ്ങൾ; അതുകളിന്മേൽ അയാൾ ക്ഷണത്തിൽ തന്റെ തൂക്കുമരത്തിണ്ണ പണിചെയ്തു. ‘ഉ’ പ്രത്യക്ഷത്തിൽ അവളുടെ ക്രിസ്ത്യൻ വ പേരാണു്. ‘ഉർസുൽ,’ അയാൾ വിചാരിച്ചു. ‘എന്തൊരു രസമുള്ള പേര്!’ അയാൾ ആ കൈലേസു് ചുംബിച്ചു. അതു നൊട്ടിയിറക്കി നെഞ്ഞത്തു വെച്ചു, പകൽനേരം മേൽവെച്ചമർത്തി, രാത്രി അതിന്മേൽ കിടന്നുറങ്ങാൻവേണ്ടി ചുണ്ടുകൾക്കു ചുവട്ടിൽ വെച്ചു.
‘ഇതിനുള്ളിൽ അവളുടെ ആത്മാവു മുഴുവനുമുണ്ടെന്നു് എനിക്കു തോന്നുന്നു!’ അയാൾ ഏതാണ്ടുച്ചത്തിൽ പറഞ്ഞു. ഈ കൈലേസു് ആ മാന്യവൃദ്ധന്റേതായിരുന്നു. അതയാൾ കീശയിൽനിന്നു സംഗതിവശാൽ താഴെയിട്ടു.
ഈ നിധി കണ്ടെത്തിയതിനു ശേഷമുള്ള ദിവസങ്ങളിലൊക്കെ ലുക്സെംബുറിൽ ചെന്നാൽ തന്റെ മനസ്സു തുറന്നു കാണിക്കാൻവേണ്ടി അയാൾ കൈലേസ്സു ചുംബിക്കുകയും മാറത്തടുപ്പിച്ചുവെക്കുകയും ചെയ്തുപോന്നു. ആ സുന്ദരിയായ പെൺകിടാവിനു് അതിന്റെയൊന്നിന്റെയും സാരം മനസ്സിലായിരുന്നില്ല; അവൾ അതയാൾക്കു ചില അസ്പഷ്ടാംഗ്യങ്ങളെക്കൊണ്ടു സൂചിപ്പിച്ചുകൊടുത്തു.
‘നാണം!’ മരിയുസു് പറഞ്ഞു.