പക്ഷേ, മഹാത്മാക്കളുടെ പ്രവൃത്തി ഒന്ന്, കൗശലക്കാരുടെ പ്രവൃത്തി മറ്റൊന്ന്. 1830-ലെ ഭരണപരിവർത്തനം പെട്ടെന്നു നിന്നുപോയി. ഒരു ഭരണപരിവർത്തനം കരയ്ക്കണഞ്ഞാൽ ഉടനെ കപ്പലുടയ്ക്കാനായി,കൗശലക്കാരുടെ കൊണ്ടുപിടുത്തം.
നമ്മുടെ നൂറ്റാണ്ടിലെ കൗശലക്കാർ അവർക്കു രാജ്യതന്ത്രജ്ഞന്മാർ എന്ന സ്ഥാനം കൊടുത്തിരിക്കുന്നു; അങ്ങനെ രാജ്യതന്ത്രജ്ഞന്മാർ എന്ന വാക്ക് ഏതാണ്ടൊരാഭാസശബ്ദമായി കലാശിച്ചു. ഒന്നോർമ്മവെക്കേണ്ടതാണ്: കൗശലമല്ലാതെ മറ്റൊന്നുമില്ലാത്തേടത്ത് വാസ്തവത്തിൽ ചെറ്റത്തം കൂടിയേ കഴിയൂ. ‘കൗശലക്കാരൻ’ എന്നു വെച്ചാൽ ഏതാണ്ടു ‘ചെറ്റ’ എന്നാണർത്ഥം.
അതുപോലെ ‘രാജ്യതന്ത്രജ്ഞൻ’ എന്നു പറയുന്നത് ചിലപ്പോൾ ‘രാജ്യദ്രോഹി’ എന്നു പറയുന്നതിന്ന് ഏതാണ്ട് ശരിയായി. അപ്പോൾ നമ്മൾ കൗശലക്കാരെ വിശ്വസിക്കയാണെങ്കിൽ, ജൂലായി വിപ്ലവംപോലുള്ള ഭരണപരിവർത്തനങ്ങൾ മുറിച്ചുനീക്കപ്പെട്ട രക്തനാഡികളാണ്; ക്ഷണത്തിൽ ഒരു കെട്ടുകെട്ടുന്നത് അത്യാവശ്യമത്രേ. വേണ്ടതിലധികം ഉച്ചത്തിൽ ഘോഷിക്കപ്പെട്ടാൽ അവകാശം കുലുങ്ങിപ്പോകും. എന്നല്ല, അവകാശത്തെ ഒരിക്കൽ ഉറപ്പിച്ചുനിർത്തിയാൽപ്പിന്നെ, രാജ്യഭരണത്തിനു ശക്തി കൂട്ടണം. സ്വാതന്ത്ര്യം ഒരിക്കൽ തീർച്ചപ്പെട്ടുകഴിഞ്ഞാൽപ്പിന്നെ, അധികാരശക്തിയിലാണ് മനസ്സു വെയ്ക്കേണ്ടത്.
ഇതുവരെ മഹാത്മാക്കൾ കൗശലക്കാരോട് അകലുന്നില്ല, അവർ ശങ്കിക്കാൻ തുടങ്ങുന്നു. അധികാരശക്തി വളരെ നല്ലത്. പക്ഷേ, ഒന്നാമത്, എന്താണ് അധികാരശക്തി? രണ്ടാമത്, അതെവിടെനിന്നുണ്ടാകുന്നു? പിറുപിറുക്കലൊന്നും കൗശലക്കാർ കേൾക്കുന്നില്ലെന്നു തോന്നും; അവർ തങ്ങളുടെ യുക്തിപ്പയറ്റുകളെ കൊണ്ടുപിടിക്കുന്നു.
സമ്പാദ്യമുണ്ടാക്കുന്നവയായ മനോരാജ്യങ്ങളെ ആവശ്യം എന്ന മൂടുപടമിടുവിക്കാൻ മിടുക്കന്മാരായ രാജ്യഭരണതന്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, ഒരു ഭരണപരിവർത്തനം കഴിഞ്ഞാൽ ഉടനെ ആ രാജ്യക്കാർ —അവർ രാജവാഴ്ച നടപ്പുള്ള ഒരു ഭൂഖണ്ഡത്തിൽ ചേർന്നവരാണെങ്കിൽ വിശേഷിച്ചും—ഒന്നാമതായി ചെയ്യേണ്ടതു സ്വന്തമായി ഒരു രാജവംശത്തെ സമ്പാദിക്കുകയാണ്. എന്നാൽ അവർ പറയുന്നു, ഒരു ഭരണപരിവർത്തനം കഴിഞ്ഞതിനുശേഷം സമാധാനം കിട്ടും—അതായതു മുറികൾ വെച്ചുകെട്ടുവാനും വീടുകൾ ശരിപ്പെടുത്തുവാനും ഇടയുണ്ടാവും. രാജവംശം ശിരച്ഛേദനവിദ്യയെ ഒളിപ്പിക്കുകയും ചികിത്സാഗൃഹത്തെ മൂടിക്കളയുകയും ചെയ്യുന്നു. പക്ഷേ, ഒരു രാജവംശത്തെ സമ്പാദിക്കുക എന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കയില്ല.
തികച്ചും കൂടിയേ കഴിയൂ എങ്കിൽ, ഒരു രാജാവിനെ ഉണ്ടാക്കുവാൻ ഒന്നാമതായി കണ്ണിൽപ്പെട്ട ഒരതിബുദ്ധിമാനെയോ ഒരതിഭാഗ്യവാനെയോ പിടികൂടിയാൽ മതി. ഒന്നാമത്തതിന് ഉദാഹരണം, നെപ്പോളിയൻ; രണ്ടാമത്തേതിന് ഇതുർബിദ്. [1]
പക്ഷേ, ഒരു രാജവംശമുണ്ടാക്കിത്തീർക്കാൻ ഒന്നാമത് കൈയിൽക്കിട്ടിയ കുടുംബം പോരാ. ഒരു വംശമാവുമ്പോൾ അതിന്ന് ഒരു പഴക്കം കൂടിയേ കഴിയൂ; ശതാബ്ദങ്ങളെക്കൊണ്ടുള്ള നെറ്റിച്ചുളിവ് തൽക്കാലം വെച്ച് ഉണ്ടാക്കിത്തീർക്കാൻ വയ്യ.
‘രാജ്യതന്ത്രജ്ഞന്മാ’രോടു നമ്മളും യോജിക്കയാണെങ്കിൽ, എല്ലാം സമ്മതിച്ചു കഴിഞ്ഞാലും, ഒരു ഭരണപരിവർത്തനത്തിനുശേഷം, അതിൽനിന്നുണ്ടാകുന്ന രാജാവിനു വേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്? അദ്ദേഹം ഒരു ഭരണപരിവർത്തകനായിരിക്കാം—അതദ്ദേഹത്തിനു പ്രയോജനകരവുമാണ്;എന്നുവെച്ചാൽ, സ്വന്തം നിലയിൽ ആ ഭരണപരിവർത്തനത്തിലെ ഒരു പങ്കുകാരൻ, അതിൽ ഒരു കൈയുള്ളാൾ, അതിൽപ്പെടുകയോ അല്ലെങ്കിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ളാൾ, ശിരച്ഛേദനായുധം തൊടുകയോ അല്ലെങ്കിൽ അതിൽ വാളെടുത്തു പെരുമാറുകയോ ചെയ്തിട്ടുള്ളാൾ.
രാജവംശത്തിനു വേണ്ട ഗുണങ്ങൾ? അത് രാജ്യകക്ഷിയിലുള്ളതായിരിക്കണം; എന്നുവെച്ചാൽ ദൂരത്തുനിന്നുകൊണ്ട് പ്രവൃത്തികളിലൂടെയല്ല, അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾ വഴിക്കു, ഭരണപരിവർത്തനത്തിൽ പടങ്കെടുത്തിട്ടുള്ള ഒന്നാവണം; അതു ഭൂതകാലത്തോടു ചേർന്നതും ചരിത്രത്തിൽപ്പെട്ടതുമാവണം; ഭാവിയോടു യോജിക്കുന്നതും പുതിയ ആദർശങ്ങളെ കൈക്കൊള്ളുന്നതുമായിരിക്കണം.
കഴിഞ്ഞ ഭരണപരിവർത്തനങ്ങളെല്ലാം ക്രോംവെലിനെയോ നെപ്പോളിയനെയോ—ഒരാളെ— കണ്ടുപിടിച്ചതുകൊണ്ട് തൃപ്തിപ്പെടാനും, പിന്നത്തെ ഭരണപരിവർത്തനം ബ്രൺസ്വിക്ക് രാജവംശത്തെയോ ഓർലിയാങ് രാജവംശത്തെയോ—ഒരു കുടുംബത്തെ—കണ്ടെത്തിയേ നില്ക്കു എന്നു സിദ്ധാന്തിക്കാനുമുള്ള കാരണം ഇതുകൊണ്ടു തെളിഞ്ഞു.
രാജകുടുംബങ്ങൾ, ഓരോ കൊമ്പും ഭൂമിയിലേക്കു ചാഞ്ഞുവന്നു, വേർപിടിച്ചു, വെവ്വേറെ ഓരോ മരമായിത്തീരുന്ന ഇന്ത്യയിലെ അത്തിമരങ്ങളെപ്പോലെയാണ്. ഓരോ താവഴിയും ഓരോ രാജവംശമായി എന്നുവരാം. ഒന്നുമാത്രം കൂടിയേ കഴിയു. അതു പൊതുജനങ്ങളുടെ അടുക്കലേക്കു ചാഞ്ഞുകൊള്ളണം.
ഇതാണ് കൗശലക്കാരുടെ സിദ്ധാന്തം.
അപ്പോൾ ഇവിടെയാണ് ആ മഹത്തായ കലാവിദ്യ കിടപ്പ്; വിജയംകൊണ്ട് സമ്പാദ്യമുണ്ടായിട്ടുള്ളവർ അതുകൊണ്ടുതന്നെ ഭയപ്പെടുകയും ചെയ്യാൻ വേണ്ടി, ഒരു കഷ്ടസംഭവത്തിന്റെ ഒച്ചപ്പാട് അതിന്നും അല്പമൊന്നുണ്ടാക്കിക്കൊടുക്കുക; എടുത്തുവെയ്ക്കുന്ന ഓരോ കാൽവെപ്പിലും ഭയം പുരട്ടുക; അഭിവൃദ്ധിയെ തടയത്തക്കവിധം അവസ്ഥാന്തരത്തിന്റെ വളവിനെ വലുതാക്കുക; ആ തേജോവിലാസത്തെ മങ്ങിക്കുക; ഉന്മേഷത്തിന്റെ കാഠിന്യത്തെ അധിക്ഷേപിക്കുകയും ചുരുക്കുകയും ചെയ്ക; എല്ലാ മുനമ്പുകളേയും നഖങ്ങളേയും ചെത്തുക; വിജയത്തിന്റെ വായിൽ തുണി തിരുകുക; അവകാശത്തിന്റെ മോന്ത പൊത്തിപ്പിടിക്കുക; പെരുംകൂറ്റനായ ജനസമുദായത്തെ രോമത്തുണികൊണ്ടു മൂടിപ്പുതപ്പിച്ചു വളരെ വേഗത്തിൽ കിടക്കയിൽ കൊണ്ടുകിടത്തുക; ആ ആരോഗ്യത്തിന്റെ ആധിക്യത്തെ പത്ഥ്യത്തിലിരുത്തുക; ലോകമഹാശക്തനെ, രോഗം മാറിത്തുടങ്ങുന്ന ഒരാളെ എന്നപോലെ, കൊണ്ടുപിടിച്ചു ചികിത്സിക്കുക; ഉപായപ്പണികൊണ്ടു സംഭവത്തെ നേർപ്പിക്കുക; ആദർശപ്രാപ്തിക്കായി തൊണ്ടവരണ്ടു നില്ക്കുന്ന ജീവന്ന് ഒരു കഷായവെള്ളം കൂട്ടി വീര്യം കെടുത്തിയ അമൃതു കാണിച്ചുകൊടുക്കുക. വിജയം ഏറിപ്പോവാതിരിപ്പാൻ വേണ്ട മുൻ കരുതലെടുക്കുക; ഭരണപരിവർത്തനത്തെ ഒരു നിഴൽകൊണ്ടലങ്കരിക്കുക.
1688-ൽ [2] ഇംഗ്ലണ്ടുകാർ മുൻപുതന്നെ പ്രയോഗിച്ചു നോക്കിക്കഴിഞ്ഞിട്ടുള്ള ഈ വിദ്യയെ 1830-ൽ ഫ്രാൻസെടുത്തു.
പകുതി വഴിക്കുവെച്ചു പിടിച്ചുനിർത്തപ്പെട്ട ഒരു ഭരണപരിവർത്തനമാണ് 1830. അഭിവൃദ്ധിയുടെ പകുതി; അവകാശാർദ്ധം. അപ്പോൾ സൂര്യന്നു മെഴുതിരിവെളിച്ചം അറിഞ്ഞുകൂടാത്തപോലെതന്നെ ന്യായശാസ്ത്രത്തിന് ‘ഏതാണ്ട്’ എന്ന വാക്കറിഞ്ഞുകൂടാ.
ഭരണപരിവർത്തനങ്ങളെ പകുതിവഴിക്കുവെച്ച് ആർ പിടിച്ചു നിർത്തുന്നു? നാടുവാഴികളാണോ?
എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ, നാടുവാഴികൾ എന്നതു നിറവേറിക്കഴിഞ്ഞ ആവശ്യമാണ്. ഇന്നലെ അതു രുചിയായിരുന്നു; ഇന്ന് അതു സമൃദ്ധിയാണ്; നാളെ അതു മടുപ്പാവും.
നെപ്പോളിയന്നു ശേഷമുണ്ടായ 1814-ലെ കാഴ്ച പത്താം ഷാർലിനു ശേഷം 1830-ൽ ആവർത്തിക്കപ്പെട്ടു.
ഒരുകൂട്ടം നാടുവാഴികളെ ഉണ്ടാക്കിത്തീർക്കാൻ നോക്കി; ശരിയായില്ല. തൃപ്തിയോടുകൂടിയ പൊതുജനഭാഗംമാത്രമാണ് നാടുവാഴികൾ എന്നുവെച്ചാൽ. ഇപ്പോൾ ഇരിക്കാൻ ഇട കിട്ടി എന്നായ ഒരാളാണ് നാടുവാഴി. ഒരു കസാല ഒരുജാതിയല്ല.
പക്ഷേ, വേണ്ടതിലധികം മുമ്പായി ഇരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടു മനുഷ്യസമുദായത്തിന്റെ മുന്നോട്ടുള്ള ഗതി പിടിച്ചുനിർത്തപ്പെട്ടേക്കും. നാടുവാഴികൾക്കു പലപ്പോഴും ഈ അബദ്ധം പറ്റിപ്പോയിട്ടുണ്ട്.
ഒരബദ്ധം പ്രവർത്തിച്ചു എന്നതുകൊണ്ട് ഒന്ന് ഒരു വർഗ്ഗമായില്ല. സാമുദായിക വ്യവസ്ഥയുടെ വിഭാഗങ്ങളിൽ സ്വാർഥം ഒരെണ്ണമില്ല.
പിന്നെ, നാം സ്വാർഥത്തോടു നീതി കാണിക്കണം. നാടുവാഴികൾ എന്ന പൊതു ജനവിഭാഗം 1830-ലെ കുലുക്കത്തിനുശേഷം കിട്ടാനാഗ്രഹിച്ചിരുന്നത്, ഔദാസീന്യത്തോടും അലസതയോടുംകുടി കെട്ടുപിണഞ്ഞതും കുറച്ചു പോരായ്മ കൂടിക്കലർന്നതുമായ ആ മന്ദതയല്ല; സ്വപ്നങ്ങൾക്കു പ്രവേശമുള്ള ഒരു ക്ഷണിക വിസ്മൃതി മുൻപുറത്തുള്ള ഒരുറക്കമല്ല—നില്പാണ്.
നില്പ് എന്നത് പരസ്പരവിരുദ്ധാർത്ഥത്തിലുള്ള രണ്ടു വാക്കുകൾ അസാധാരണമായവിധം കൂടിച്ചേർന്ന ഒരു വാക്കാണ്. നടന്നുപോകുന്ന ഒരു സൈന്യം, എന്നുവെച്ചാൽ ചലനം; ഒരു നില, എന്നുവെച്ചാൽ വിശ്രമം.
നില്പ് ശക്തികളെ വീണ്ടെടുക്കലാണ്,ആയുധം ധരിച്ചും കരുതലോടുകൂടിയുമുള്ള വിശ്രമമാണത്; പാറാവുകാരെ നിർത്തുന്നതും സ്വയം കരുതിനില്ക്കുന്നതുമായ ഒരു നിറവേറിയ കാര്യമാണത്.
നില്പ് എന്നതിൽനിന്ന് ഇന്നലത്തെ യുദ്ധവും നാളത്തെ യുദ്ധവും ഊഹിക്കാം.
അത് 1830-നേയും 1848-നേ [3] യും വേർതിരിക്കുന്ന പഴുതാണ്.
ഇവിടെ യുദ്ധം എന്നു ഞങ്ങൾ പറയുന്നതിനെ അഭിവൃദ്ധിയെന്നും പേര് വിളിക്കാം.
അപ്പോൾ, നാടുവാഴികൾക്കും ആവിധംതന്നെ രാജ്യതന്ത്രജ്ഞന്മാർക്കും ഈ നില്പ് എന്ന വാക്കു കാണിക്കാൻ ഒരാൾ വേണം. ഒരു എങ്കിലും—അതുകൊണ്ട്. ഭരണപരിവർത്തനത്തെ സൂചിപ്പിക്കുന്നതും സ്ഥിരതയെ സൂചിപ്പിക്കുന്നതുമായ മറ്റൊരുവിധം പറകയാണെങ്കിൽ, ഭാവികാലവുമായി ഭൂതകാലത്തിനു പ്രത്യക്ഷത്തിലുള്ള യോജിപ്പുകൊണ്ട് വർത്തമാനകാലത്തെ ഉറപ്പിക്കുന്നതായ ഒരു സങ്കലിതസത്ത്വം.
ഈ ആളെ ‘കിട്ടിക്കഴിഞ്ഞിരിക്കുന്നു.’ അദ്ദേഹത്തിന്റെ പേർ ലൂയി ഫിലിപ്പ് ദോർലിയാണ് എന്നാണ്.
ജനപ്രതിനിധിസംഘം ലൂയി ഫിലിപ്പിനെ രാജാവാക്കി. ലഫയേത്ത് [4] പട്ടാഭിഷേകം നടത്തി.
അയാൾ അതിനെ ജനപ്രാതിനിധ്യഭരണങ്ങളിൽവെച്ച് ഏറ്റവും നല്ലത് എന്ന് വിളിച്ചു. റീമിലെ വലിയ പള്ളിയുടെ [5] സ്ഥാനം പാരീസ്സിലെ ടൗൺഹാൾ കയ്യേറ്റു.
ഒരു പൂർണ്ണസിംഹാസനത്തിന്റെ സ്ഥാനത്ത് ഈ ഒരർദ്ധസിംഹാസനം വെയ്ക്കുകയാണ് ‘1830 ചെയ്ത പ്രവൃത്തി.’
കൗശലക്കാരുടെ ജോലി മുഴുമിച്ചപ്പോൾ അവരുടെ യുക്തിയിലുള്ള അപാര ദുഷ്ടത വെളിപ്പെട്ടു. ഇതെല്ലാം നടന്നത് കേവലാവകാശത്തിന്റെ അതിർത്തിപ്പുറത്തുവെച്ചാണ്. കേവലാവകാശം ഉച്ചത്തിൽ പറഞ്ഞു: ‘എനിക്കിതു സമ്മതമല്ല!’ എന്നിട്ടു, പറയാൻ ഭയം തോന്നുന്നു, അത് അന്ധകാരത്തിലേക്കു വാങ്ങി.
[1] സ്പെയിൻകാരുടെ ഭരണത്തിൽനിന്നു മെക്സിക്കോ വീണ്ടെടുത്താൾ, ചക്രവർത്തിയായി, പിന്നീടു സ്ഥാനത്യാഗം ചെയ്തു, നാടുകടത്തപ്പെട്ടു, വീണ്ടും തിരിച്ചുവന്നു; പിടിച്ചുവെയ്ക്കപ്പെട്ടു (1783–1814).
[2] ചാറൽസ് രണ്ടാമൻ സിംഹാസനസ്ഥനായ കൊല്ലം.
[3] പാരിസ്സിൽ ലഹളയുണ്ടാകയും ലൂയി ഫിലിപ്പ് സ്ഥാനത്യാഗം ചെയ്ത് ഇംഗ്ലണ്ടിൽ രക്ഷപ്രാപിക്കയും മറ്റും ഇക്കൊല്ലത്തിലാണുണ്ടായത്.
[4] ഒരു ഫ്രഞ്ച് സേനാപതി, സ്വരാജ്യസ്നേഹി, രാജ്യതന്ത്രജഞൻ.
[5] ആദ്യകാലങ്ങളിൽ ഇവിടെവെച്ചായിരുന്നു ഫ്രാൻസിലെ രാജാക്കന്മാരുടെ പട്ടാഭിഷേകം.