1832-ലെ മെയ്മാസത്തോടുകൂടി, ഒരു മൂന്നു മാസമായി വിഷൂചിക ആളുകളുടെ ഉത്സാഹത്തെ തീരെ കെടുത്തുകയും അവരുടെ ക്ഷോഭത്തിന്റെ അനിർവചനീയവും വ്യസനമയവുമായ ഒരു ശമനമുണ്ടാക്കുകയും ചെയ്തിരുന്നുവെങ്കിലും, പാരിസ് തീപ്പിടിക്കാൻ തെയ്യാറായിട്ടു കുറച്ചു കാലമായി. ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ആ മഹാനഗരം ഒരു തോക്കുപോലെയാണ്; അതു നിറച്ചുകഴിഞ്ഞാൽപ്പിന്നെ, ഒരു തീപ്പൊരി വീണുകിട്ടുകയേ വേണ്ടു വെടി പൊട്ടി. 1832 ജൂണിൽ ആ തീപ്പൊരി ജെനറൽ ലമാർക്കിന്റെ മരണമായിത്തീർന്നു.
ലമാർക്ക് പ്രസിദ്ധനും ഉത്സാഹിയുമായിരുന്നു. ചക്രവർത്തി ഭരണകാലത്തെക്കും രാജത്വപുനഃസ്ഥാപനത്തിലേക്കും ആവശ്യമുള്ളതരം ധൈര്യം, യുദ്ധക്കളത്തിലെ ധൈര്യവും കച്ചേരിസ്ഥലത്തിലെ ധൈര്യവും, അയാൾക്കുണ്ടായിരുന്നു. അയാൾ എത്രകണ്ടു പരാക്രമിയോ അത്രതന്നെ വാഗ്മിയുമാണ്; അയാളുടെ പ്രസംഗത്തിന്നുള്ളിൽ ഒരു വാൾ കാണാം. അയാൾ തന്റെ മുൻഗാമിയായ ഫ്വായെപ്പോലെ, ആജ്ഞാശക്തിയെ നിലനിർത്തിയതിനുശേഷം, സ്വാതന്ത്ര്യത്തെ നിലനിർത്തി; അയാൾ ഇടതുഭാഗത്തിന്റേയും അറ്റത്തെ ഇടതുഭാഗത്തിന്റേയും നടുക്ക് ഇരുന്നു—എന്നുവെച്ചാൽ, വരാനിരിക്കുന്ന ഗുണങ്ങളെ സ്വീകരിച്ചിരുന്നതുകൊണ്ട് അയാൾ ജനങ്ങളുടെ കണ്ണിലുണ്ണിയായി; ചക്രവർത്തിയുടെ കീഴിൽ പണിയെടുത്തിരുന്നതുകൊണ്ട് പൊതുജനങ്ങളുടേയും; നെപ്പോളിയൻ ഉള്ളുകൊണ്ടു സേനാപതിയാക്കിക്കഴിഞ്ഞിരുന്നതിനാൽ അയാൾ കൊംതെഴെരാറിന്റെയും ദ്രുവേയുടേയും കൂറ്റുകാരനായിരുന്നു. 1815-ലെ സന്ധി തന്നോടുചെയ്ത ഒരപരാധമാണെന്നനിലയിൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു. ഒരു സഹിച്ചുകൂടാത്ത ഈർഷ്യയോടുകൂടി അയാൾ വെല്ലിങ്ടനെ വെറുത്തു—ഇതു പൊതുജനങ്ങളെ രസിപ്പിച്ചു; പിന്നെ പതിനേഴു കൊല്ലത്തേക്കു വാട്ടർലുയുദ്ധത്തിന്റെ വ്യസനം അന്തസ്സിൽ സൂക്ഷിച്ചുപോന്നു; ഇടയ്ക്കുണ്ടായ സംഭവങ്ങളെയൊന്നും അയാൾ കണ്ടു എന്നു ഭാവിച്ചില്ല. മരണവേദനയിൽക്കിടക്കുമ്പോൾ, ഊർദ്ധ്വൻ വലിക്കെ, അയാൾ തനിക്കു നൂറു ദിവസ്സത്തെ ഭരണത്തിൽപ്പെട്ട ഉദ്യോഗസ്ഥന്മാർ സമ്മാനിച്ചിരുന്ന വിരുതുവാളിനെ മാറോടണച്ചു. നെപ്പോളിയൻ സൈന്യം എന്നുപറഞ്ഞും കൊണ്ടുമരിച്ചു. ലമാർക്കാകട്ടെ, രാജ്യം എന്നുപറഞ്ഞുകൊണ്ടു മരിച്ചു.
കരുതിയിരുന്നപോലെത്തന്നെ, അയാളുടെ മരണത്തെ ജനങ്ങൾ ഒരു നഷ്ടമായി കരുതി; ഭരണാധികാരികൾ ഒരു തഞ്ചമായും. ഈ മരണം ഒരു കഷ്ടസംഭവമായിരുന്നു. കഠിനമായ സകലവുമെന്നപോലെ, ഈ കഷ്ടസംഭവം ലഹളയായി പരിണമിച്ചേക്കാം. അങ്ങനെയാണുണ്ടായത്.
തലേ ദിവസം വൈകുന്നേരവും, ലമാർക്കിന്റെ ശവസംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്ന പിറ്റേ ദിവസം രാവിലെയും, ഘോഷയാത്രയ്ക്കുള്ള തെരുവുകളിലൊന്നായ ഫോബൂർ സാങ് ആന്ത്വാണ് ഒരു ഭയങ്കരമട്ടവലംബിച്ചു. ആ ലഹളപിടിച്ച തെരുവുവലപ്പണി മുഴുവനും ജനസംസാരംകൊണ്ടു നിറഞ്ഞു. ആളുകൾ കഴിവുള്ളേടത്തോളം ആയുധധാരികളായി ആശാരിമാർ തങ്ങളുടെ പണിപ്പുരയുടെ വാതിൽമേല്പടികളെ ‘വാതിൽ അടിച്ചുപൊളിക്കാൻ’ കൈയിലെടുത്തു. ഒരാൾ ഒരു കീഴ്ക്കാലുറനെയ്ത്തുകാരന്റെ കൊക്കസ്സൂചിയെടുത്തു കൊക്ക വലിച്ചു കളഞ്ഞു കുറ്റിമുന കൂർപ്പിച്ച് ഒരു കട്ടാരമുണ്ടാക്കി. ‘ആക്രമിക്കു’വാൻ ആർത്തിപ്പെടുന്ന മറ്റൊരാൾ മൂന്നുദിവസമായി ഉടുപ്പിട്ടു കിടന്നുറങ്ങുന്നു. ലൊംബിയെ എന്നു പേരായ ഒരാശാരി ഒരു ചങ്ങാതിയെ കണ്ടുമുട്ടി, ആ ചങ്ങാതി ചോദിച്ചു ‘എവിടെയ്ക്ക്?’ ഏ, അപ്പോൾ എനിക്കായുധമില്ല.’ ‘എന്നിട്ട്?’ ‘ഞാൻ എന്റെ പണിമുറ്റത്തെയ്ക്കു വടക്കുനോക്കി എടുക്കാൻ പോകയാണ്.’ ‘എന്തിന്?’ ലൊംബിയെ ചോദിച്ചു ‘എനിക്കറിഞ്ഞുകൂടാ’ ചുറുചുറുക്കുള്ള ഏതോ ഒരു ഭരണപരിവർത്തകൻ വഴിയിലൂടെ പോകുന്ന ചില പണിക്കാരോടു പറഞ്ഞു ‘നിങ്ങൾ ഇവിടെ വന്നാട്ടെ!’ അയാൾ അവർക്കു പത്തു സൂവിന്റെ വീഞ്ഞു വാങ്ങിക്കൊടുത്തിട്ടു ചോദിച്ചു: ‘നിങ്ങൾക്കു പ്രവൃത്തിയുണ്ടോ?’ ‘ഇല്ല’ ‘നിങ്ങൾ ബരിയേർഷരമോന്നിനും ബരിയേർമോങ്ത്രുലിനും നടുക്കുള്ള ഫിൽപിയേറിലെയ്ക്കു ചെല്ലിൻ; അവിടെ പണിയുണ്ട്.’ ഫിൽപിയേറിൽ ചെന്നപ്പോൾ അവിടെ തോക്കുകളും വെടിമരുന്നുമാണ് കണ്ടത്. ചില പ്രസിദ്ധനേതാക്കന്മാർ വീടുവീടായി നടന്ന് ആളെശ്ശേഖരിച്ചിരുന്നു ബരിയേർ ദ്യു ത്രോങ്ങിനടുത്തു ബർത്തെലിമിയുടെ കടയിലും, പെത്തിഷപ്പോവിനോടടുത്തുള്ള കപ്പലിന്റെ കടയിലുംവെച്ചു കുടിക്കുന്നവർ ഒരു സഗൗരവമട്ടിൽ അന്യോന്യം സംഭാഷണം തുടങ്ങി. അവർ പറയുന്നതു കേട്ടു. ‘നിങ്ങൾ നിങ്ങളുടെ കൈത്തോക്കെടുത്തിട്ടുണ്ടോ?’ ‘എന്റെ മാർക്കുപ്പായത്തിന്നടിയിൽ’ ‘നിങ്ങളോ?’ ‘എന്റെ ഉൾക്കുപ്പായത്തിനുള്ളിൽ.’ റ്യൂ ത്രുവേർസിയേറിൽ ബ്ലാങ്ങിന്റെ പണിപ്പുരയ്ക്കു മുൻപിലും, മെസൊണങ്ബ്രുലെയുടെ പണിമുറ്റത്ത് ആയുധപ്പണിക്കാരൻ ബർനിയേറുടെ മുറിക്കുമുൻപിലും വെച്ച് ആൾക്കൂട്ടങ്ങൾ അന്യോന്യം മന്ത്രിച്ചു. അക്കൂട്ടത്തിൽ, ‘ദിവസംപ്രതി തർക്കിക്കേണ്ടിവന്നതുകൊണ്ട്’ എജമാനന്മാർ എപ്പോഴും പണിയിൽനിന്നു പിരിച്ചയച്ചിരുന്നതിനാൽ ഒരാഴ്ചയോളംകാലം ഒരിടത്തും നില്ക്കയുണ്ടായിട്ടില്ലാത്ത മവോ എന്നു പേരായ ഒരാളുണ്ടായിരുന്നു അയാൾ പിറ്റേ ദിവസം റ്യു മെനിൽമോങ് താങ്ങിലെ നടക്കാവിൽവെച്ചു കൊല്ലപ്പെട്ടു. ആ ലഹളയിൽത്തന്നെ കിടന്നുചാവാനുള്ള പ്രെത്തൊവാകട്ടെ മവോവിനെ സഹായിച്ചു; ‘നിങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു?’എന്ന ചോദ്യത്തിനു മറുപടി പറഞ്ഞും: ‘രാജ്യകലഹം.’ ഫോബൂർ സാങ്മാർസോവിലേക്കുള്ള ഭരണപരിവർത്തന പ്രതിനിധിയായ ലെമരാങ്ങിനെ അവർ കാത്തു. വ്യു ദ് ബേർസിലെ മൂലയ്ക്കൽ പണിക്കാർ യോഗം കൂടി. കുറിവാക്കുകളെ അവർ പരസ്യമായിത്തന്നെ കൈമാറി.
അതുപ്രകാരം, വെയിലും മഴയുമുള്ള ഒരു ദിവസമായ ജൂൺ 5-ാംനു മുൻകരുതൽമൂലം വലുപ്പം കൂടിയിരുന്ന ഭടസംഘത്താൽ പരിവൃതമായ ലമാർക്കിന്റെ ശവ സംസ്കാരഘോഷം പാരിസ് കടന്നു. മൂടുപടമിട്ട ചെണ്ടകളോടും താഴ്ത്തിപ്പിടിച്ച തോക്കുകളോടും കൂടിയ രണ്ടു പട്ടാളവകുപ്പുകൾ, അരയിൽ വാളുകളോടുകൂടിയ രണ്ടായിരം രാഷ്ട്രീയ രക്ഷിഭടന്മാർ ശവമഞ്ചത്തിന് അകമ്പടികൂടി. ശവവണ്ടി വലിച്ചിരുന്നതു ചെറുപ്പക്കാരാണ്. ബഹുമാനചിഹ്നമായ തൂപ്പുചെണ്ടും വഹിച്ച അനാഥമന്ദിരത്തിലെ ഉദ്യോഗസ്ഥന്മാർ അതിനെ തൊട്ടടുത്തു നടന്നിരുന്നു. ഉടനെക്ഷുഭിതവും അപ്രതീക്ഷിതവും സംഖ്യാതീതവുമായ ഒരു ജനക്കൂട്ടം—പൊതുജന സുഹൃത്സംഘത്തിലെ അംഗങ്ങൾ, നിയമവിദ്യാർത്ഥികൾ, വൈദ്യവിദ്യാർത്ഥികൾ, എല്ലാ രാജ്യത്തുനിന്നുമുള്ള അഭയാർത്ഥികൾ, സ്പെയിനിലേയും ഇറ്റലിയിലേയും ജർമ്മനിയിലേയും പോളണ്ടിലേയും കൊടിക്കൂറകൾ, മൂന്നു നിറമുള്ള നേർക്കൊടികൂറകൾ, എല്ലാത്തരവും കൊടിയടയാളങ്ങൾ, പച്ചത്തുപ്പുകളും ഇളക്കിക്കൊണ്ടുള്ള കുട്ടികൾ, അന്നു പണിക്കു പോവാതെ ശഠിച്ചു നിന്നിരുന്ന ആശാരിമാരും കല്ലുവെട്ടികളും കടലാസ്സുതൊപ്പികൊണ്ടു വേർതിരിച്ചറിയാവുന്ന അച്ചടിവേലക്കാർ ഇങ്ങനെ—ഈരണ്ടു പേരായും മുമ്മൂന്നു പേരായും വരി ചേർന്നു, കൂക്കിവിളിച്ചുകൊണ്ടു, മിക്കപേരും വടി വീശിയും, ചിലർ വാൾ വീശിയും, ഒരു ക്രമവുമില്ലാതെയും എന്നാൽ ഒരാത്മാവോടുകൂടിയും, ചിലപ്പോൾ ഒരു ലഹളപിടിച്ച കൂട്ടപ്പാച്ചിലായും വീണ്ടും വരിചേർന്നും വന്നടിഞ്ഞു. സൈന്യാംഗങ്ങൾ സ്വയം നേതാക്കന്മാരായി; ഒരു കൂട്ടുകൈത്തോക്ക് ആളുകൾ കാണെ പിടിച്ചിട്ടുള്ള ഒരാൾ ആ ആൾക്കൂട്ടത്തെ പരീക്ഷണം ചെയ്യുന്നതായി തോന്നി; അയാളുടെ മുൻപിൽ ആൾക്കൂട്ടങ്ങൾ വഴിമാറിയിരുന്നു. നടക്കാവുകളിലെ നടവഴികളിലും, മരങ്ങളുടെ കൊമ്പുകളിലും, ജനാലപ്പുറംതട്ടുകളിലും, കിളിവാതില്ക്കലും, മേല്പുരകൾക്കു മുകളിലുമായി പുരുഷന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും തല നിറഞ്ഞു; എല്ലാ കണ്ണുകളിലും ഉൽക്കണ്ഠ തിങ്ങി. ആയുധധാരികളായ ഒരാൾക്കൂട്ടം കടന്നുപോയി; ഭയപ്പെട്ടുപോയ ഒരാൾക്കൂട്ടം അതു നോക്കിനിന്നു.
ഭരണാധികാരികളാണെങ്കിൽ, അവർ എല്ലാം കണ്ടുവെയ്ക്കുകയാണ്. വാളിന്മേൽ കൈവെച്ചുകൊണ്ട് അവർ ശ്രദ്ധിച്ചുനോക്കി. കുതിരപ്പുറത്തു കയറി, തലയിൽ കാഹളങ്ങളോടുകൂടി, തിരപ്പെട്ടികൾ നിറയെ തിരയായി, തോക്കുകളും നിറച്ചുനാലു കുതിരപ്പട്ടാളവകുപ്പുകൾ, പതിനഞ്ചാം ലൂയി എന്ന സ്ഥലത്തു, മുൻപോട്ടു പാഞ്ഞെത്തുവാൻ തെയ്യാറായി നില്ക്കുന്നു; ലത്തീൻപ്രദേശത്തും ഴാർഴാങ് ദ് പ്ലാന്തിലും നഗരരക്ഷിഭടസംഘം തെരുവുതെരുവായി അണിനിന്നിരുന്നു; അല്ലോവാങ്ങിൽ ഒരു സാദി സൈന്യമുണ്ട് ഗ്രേവിൽ 12-ാം വകുപ്പു കാലാൾപ്പടയുടെ പകുതി- ബാക്കിഭാഗം—ബസ്തീലിലായിരുന്നു; സെലെസ്താങ്ങിൽ ആറാം വകുപ്പു സാദി സൈന്യം; ലുവ്യരാജധാനിയുടെ മുറ്റം നിറയെ പീരങ്കിപ്പട്ടാളവും. ബാക്കിയുള്ള സൈന്യങ്ങളെല്ലാം അതാതു താവളങ്ങളിൽത്തന്നെയായിരുന്നു—പാരിസ്സിന്റെ ചുറ്റുപുറങ്ങളിലുള്ള സൈന്യങ്ങളെ കൂട്ടാതെയാണ്— അസ്വസ്ഥരായിരുന്നതുകൊണ്ടു ഭരണാധികാരികൾ ആ ഭയപ്പെടുത്തുന്ന പൊതുജനക്കൂട്ടത്തിന്റെ മേൽ വീഴാൻ പാകത്തിൽ ഇരുപത്തിനാലായിരം പട്ടാളക്കാരെ നഗരത്തിനുള്ളിലും മുപ്പതിനായിരം പേരെ നഗരത്തിനു പുറത്തും തെയ്യാറാക്കിയിട്ടുണ്ട്.
കൊട്ടാരപ്പരിചാരകന്മാരുടെ ഇടയിൽ പലതരം വിരുദ്ധസംസാരങ്ങൾ നടന്നു. രാജഭക്തന്മാരുടെ സൂത്രപ്പണികളെപ്പറ്റിയും സൂചിപ്പിച്ചിരുന്നു. പൊതുജനങ്ങൾ ചക്രവർത്തിപദത്തിലിരുത്താൻ നിശ്ചയിച്ചിരിക്കെ, ഈശ്വരൻ കൊന്നുകളയാൻ കരുതിയിരുന്ന ദ്യുക് ദ് റെയിഷ് താദിനെപ്പറ്റി അവർ സംസാരിച്ചു. ഇന്നും ആരെന്നറിഞ്ഞിട്ടില്ലാത്ത ഒരാൾ, പൊതുജനങ്ങൾ കൈയിലാക്കിയിരുന്ന രണ്ട് ‘ഓവർസിയർ’ മാർ ഒരു നിശ്ചിതസമയത്തു ജനസംഘത്തിന് ആയുധപ്പണിപ്പുരയുടെ വാതിൽ തുറന്നുകൊടുക്കുമെന്ന് അറിയിച്ചു. അവിടെ കൂടിയിരുന്നതിൽ അധികം പേരുടേയും മറവറ്റ നെറ്റിത്തടങ്ങളിൽ ഉദിച്ചുകണ്ടിരുന്നത് ആശാഭംഗത്തോടു കൂടിക്കലർന്ന ഉത്സാഹമാണ്. എന്നാൽ അത്തരം ക്രമരഹിതമെങ്കിലും ഉൽകൃഷ്ടതരമായ മനോവൃത്തിയാൽ പ്രേരിതമായ ആൾക്കൂട്ടത്തിനിടയിൽ ദുഷ്ടന്മാരുടെ മുഖങ്ങളും ‘നമുക്കു കൊള്ളയിടുക’ എന്നു പറഞ്ഞ നികൃഷ്ടവക്ത്രങ്ങളും അവിടവിടെയുണ്ട്. കുഴിനിലങ്ങളുടെ അടിത്തട്ടു കുത്തിയിളക്കുകയും വെള്ളത്തിൻമീതെ ആകെ ചളി പൊന്തിക്കുകയും ചെയ്യുന്ന ചില ലഹളകളുണ്ട്. ‘നല്ല പയറ്റെ’ത്തിയ പൊല്ലീസ്സുകാർക്ക് അപരിചിതമല്ലാത്ത ഒരസാധാരണക്കാഴ്ച.
അസ്വാസ്ഥ്യമയമായ മന്ദഗതിയിൽ ഘോഷയാത്ര പരേതന്റെ വീട്ടിൽനിന്നു നടക്കാവുകളിലൂടെ ബസ്തീൽവമെ എത്തി. ഇടയ്ക്കിടയ്ക്കു മഴ പെയ്തു, ആ ആൾക്കൂട്ടത്തിന്നു മഴ നിസ്സാരമായിരുന്നു. പല സംഭവങ്ങളും— വങ്ദോംസ്തംഭത്തെ ശവമഞ്ചം പ്രദക്ഷിണം വെച്ചത്, തലയിൽ തൊപ്പിയോടുകൂടി ഒരു ജനാലപ്പുറന്തട്ടിൽ കാണപ്പെട്ട ഫിറ്റ്സ് ജെയിംസിന്റെ മേലെയ്ക്കു കല്ലേറുണ്ടായത്, ഒരു പൊതുജനക്കൊടിക്കൂറയിൽനിന്നു പഴയ പൂവൻകോഴിയടയാളം പറിച്ചെടുത്തു ചളിയിലിട്ടു ചവുട്ടിയത്, സാങ് മർതെങ് പ്രദേശത്തുവെച്ച് ഒരു വാൾവെട്ടുകൊണ്ട് ഒരു പൊല്ലീസ്സുകാരന്നു മുറിയേറ്റത്, 12–50 വകുപ്പു കാലാൾപ്പടയിലെ ഒരുദ്യോഗസ്ഥൻ ഞാൻ പൊതുജനഭാഗത്താണ് എന്നു വിളിച്ചുപറഞ്ഞത്, പുറത്തേയ്ക്കിറങ്ങരുതെന്നുള്ള ആജ്ഞയെ അതിലംഘിച്ച് ശില്പവിദ്യാലയത്തിലെ വിദ്യാർത്ഥികൾ അപ്രതീക്ഷിതമായി വന്നുചേർന്നത്, ‘ശില്പവിദ്യാലയത്തിനുദീർഘായുസ്സ്! ജനപ്രതിനിധിഭരണത്തിനു ദീർഘായുസ്സ്’ എന്നുള്ള ആർപ്പുവിളി—ഇതെല്ലാം, ശവസംസ്കാരഘോഷയാത്രയിൽ അവിടവിടെയുണ്ടായ സവിശേഷതകളാണ്. ബസ്തീലിൽവെച്ചു ഫോബൂർസാങ് അന്ത്യാങ്ങിൽനിന്ന് ഇറങ്ങിവന്ന അസാധാരണങ്ങളും ഭയങ്കരങ്ങളുമായ നീണ്ട പുരുഷാരങ്ങൾ ഘോഷയാത്രയ്ക്ക് ഒരേപ്പുണ്ടാക്കി, ഒരുതരം വല്ലാത്ത പതഞ്ഞുമറിയൽ ആ ആൾക്കൂട്ടത്തെ ക്ഷോഭിച്ചു.
ഒരാൾ മറ്റൊരാളോട് പറഞ്ഞുകേട്ടു; ‘ഒരു ചുകന്ന താടിയുള്ള ആ ആളെകണ്ടുവോ?, വെടി വെയ്ക്കാറായാൽ നമുക്ക് അതിനുള്ള ആജ്ഞ തരാൻ അദ്ദേഹമാണ്.’ ആ ചെമ്പൻതാടിക്കാരൻ ഇതേ ചുമതലയോടുകൂടിത്തന്നെ മറ്റൊരു ലഹളയിലും, ക്വെനിസെ പ്രദേശത്തു നടന്നതിലും, ഉണ്ടായിരുന്നു എന്നു തോന്നുന്നു.
ശവവണ്ടി ബസ്തീൽ കടന്നു, ചെറുവാൽ പിന്നിട്ട്, ഓസ്തെർലിത്സ് പാലത്തിന്റെ പുൽത്തകിടിയിലെത്തി. അവിടെ അതു നിന്നു. ആ സമയത്ത് ഒന്നോടിച്ചു നോക്കുന്നപക്ഷം തല പുൽത്തകിടിയിലും വാൽബൂദോങ് പാതാറിലുമായുള്ള ഒരു വാൽനക്ഷത്രത്തിന്റെ മട്ടു തോന്നിക്കുന്ന ആ ആൾക്കൂട്ടം ബസ്തീൽ മുഴുവനും മൂടി, പൊർത്സാങ്മർതെങ് വരെ നടക്കാവിൽ നീണ്ടുനിന്നിരുന്നു ശവവണ്ടിയുടെ ചുറ്റും ഒരു വൃത്തം വരച്ചിട്ടുണ്ട്. വമ്പിച്ച ജനസംഘം ഒന്നും മിണ്ടുന്നില്ല ലഫയെത്ത് സംസാരിച്ചു. ലമാർക്കോട് അവസാനയാത്ര പറഞ്ഞു. ഇത് ഉത്കൃഷടവും ഉള്ളിൽത്തട്ടുന്നതുമായ ഒരു ഘട്ടമായിരുന്നു, എല്ലാവരും തൊപ്പിയെടുത്തു, എല്ലാവരുടേയും ഹൃദയം മിടിച്ചു.
പെട്ടെന്നു കറുത്ത ഉടുപ്പിട്ടിട്ടുള്ള ഒരാൾ കുതിരപ്പുറത്ത ഒരു ചുകന്ന കൊടിയോടുകൂടി—മറ്റു ചിലരുടെ പക്ഷത്തിൽ ഒരു ചുകന്ന സ്വാതന്ത്ര്യത്തൊപ്പി അറ്റത്തുള്ള ഒരു കുന്തത്തോടുകൂടി—ആ ആൾക്കൂട്ടത്തിനു നടുവിൽ ആവിർഭവിച്ചു ലഫയേത്ത് തല തിരിച്ചു. എക്സെൽമാങ് ഘോഷയാത്രയെ വിട്ടുപോയി. ഈ ചുകപ്പുകൊടി ഒരു ക്ഷോഭമുണ്ടാക്കി, അതിനിടയക്ക് അതു മറയുകയുംചെയ്തു. ബൂർദോങ് മുതല്ക്ക് ഓസ്തെർലിത്സ് പാലംവരെയ്ക്കും തിരമാലകളെപ്പോലുള്ള ആർപ്പുവിളികളിൽ ഒന്നു ജനക്കൂട്ടത്തെ ഇളക്കിമറിച്ചു രണ്ടു പടുകൂറ്റൻകൂക്കിവിളി ആകാശത്തേക്കു പൊങ്ങി, ‘ലമാർക്കിനെ സംസ്കാരസ്ഥലത്തേക്കു ലഫയേത്തിനെ ടൗൺഹാളിലേക്ക്!’ ജനസംഘത്തിന്റെ ആർപ്പുവിളികൾക്കിടയിൽ. ചില ചെറുപ്പക്കാർ തങ്ങളെ പൂട്ടിക്കെട്ടി ശവവണ്ടിയിലുള്ള ലമാർക്കിനേയും കൊണ്ടു് ഓസ്തെലിത്സ് പാലം വഴിക്കു നടന്നു; ലഫയേത്തിനെ ഒരു കൂലിവണ്ടിയിൽക്കേറ്റി മോർലാങ് പാതാർവഴിക്കും കൊണ്ടുപോയി.
ലഭിയേത്തിന്റെ ചുറ്റുംകൂടി അഭിനന്ദിച്ചിരുന്നവരുടെ കൂട്ടത്തിൽ ലെഡിഗ്സ് നൈദർ എന്നു പേരായ ഒരു ജർമ്മനിക്കാരനുമുണ്ടായിരുന്നു; അയാൾ ഒരു നൂറു വയസ്സായതിനുശേഷം പിന്നീടു മരിച്ചു; അയാൾ 1776-ലെ യുദ്ധത്തിലുമുണ്ടായിരുന്നു; അയാൾ വാഷിങ്ടന്റെ കീഴിൽ ടെന്റൻ യുദ്ധത്തിലുണ്ടായിരുന്നു. ലഫയേത്തിന്റെ കീഴിൽ ബ്രാണ്ടിവേനിലും.
ഈയിടയ്ക്ക് ഇടത്തേ പുഴവക്കത്തുണ്ടായിരുന്ന നഗരരക്ഷിസാദികൾ മുൻപോട്ടു വരാൻ തുടങ്ങി; അവർ പാലത്തെ തടയാനെത്തി; വലത്തേ പുഴവക്കത്തുള്ള സെലെസ്താങ്ങിൽനിന്നു കുതിരപ്പടയാളികളും എത്തിക്കൂടി; മോർലാങ് പാതാറിലേക്കുള്ള മാർഗ്ഗം തടഞ്ഞു, ലഫയേത്തിനെ വലിച്ചുകൊണ്ടുപോയിരുന്നവർ പാതാറിന്റെ മൂലയ്ക്കൽവെച്ച് ആ കുതിരപ്പട്ടാളത്തെ കണ്ടെത്തി ഉച്ചത്തിൽപ്പറഞ്ഞു; ‘കുതിരപ്പട്ടാളം!’ കുതിരപ്പടയാളികൾ, മിണ്ടാതെ, ഒരു കാൽനടയുടെ വേഗത്തിൽ, ജീനിയുറകളിൽ കൈത്തോക്കുകളോടുകൂടി, വാളുകൾ ഉറയിലിട്ടു, തോൽസ്സഞ്ചികളിൽ തോക്കും തൂക്കി, വ്യസനമയമായ ഉത്കണ്ഠയോടുകൂടി മുൻപോട്ടു വന്നു.
ആ ചെറുപാലത്തിന് ഇരുന്നൂറടി അടുത്തായപ്പോൾ അവർ നിന്നു. ലഫയേത്ത് ഇരിക്കുന്ന വണ്ടി അവരുടെ അടുക്കലെത്തി; അവർ വരിനിര തുറന്നു, വണ്ടി അതിലേ കടത്തിയയച്ചു. വീണ്ടും വരികൂടി. ആ ഘട്ടത്തിൽ കുതിരപ്പട്ടാളവും ജനക്കൂട്ടവും തമ്മിൽത്തൊട്ടു. സ്ത്രീകൾ പേടിച്ചു പറപറന്നു. ആ അപായകരമായ നിമിഷത്തിൽ എന്തുണ്ടായി? ആർക്കും പറയാൻ വയ്യാ. രണ്ടു മേഘങ്ങൾ ഒന്നിച്ചു മുട്ടുന്നഒരിരുണ്ട സമയമാണത്. എതിർക്കാൻ കല്പിക്കുന്ന കാഹളവിളി പിന്നിൽ നിന്നുകേട്ടു എന്നു ചിലർ പറയുന്നു; മറ്റു ചിലരുടെ പക്ഷത്തിൽ, ഒരു കുട്ടി ഒരു കുതിരപ്പടയാളിയുടെ മേൽ ഒരു കട്ടാരം കുത്തിയിറക്കി. വാസ്തവമെന്തെന്നാൽ, മൂന്നുവെടി പെട്ടെന്നു പൊട്ടി; ഒന്നാമത്തേതു കുതിരപ്പട്ടാളത്തിന്റെ മേലുദ്യോഗസ്ഥനായ ഷോലെയെ കൊന്നു; രണ്ടാമത്തതു ജനാലയടയ്ക്കാൻ പുറപ്പെട്ടിരുന്ന ഒരു ചെകിടുപൊട്ടിയായ കിഴവിയെ കൊന്നു; മൂന്നാമത്തേത് ഒരു പട്ടാള മേലുദ്യോഗസ്ഥന്റെ ചുമലരിഞ്ഞു; ഒരു സ്ത്രീ നിലവിളിച്ചു; ‘അവർക്കു തിടുക്കം കൂടി’ ഉത്തരക്ഷണത്തിൽ അതേവരെ താവളത്തിലായിരുന്ന ഒരു കുതിരപ്പട്ടാളവകുപ്പു വാളൂരിപ്പിടിച്ചു. കുതിരകളെ ക്ഷണത്തിലോടിച്ചു, റ്യൂ ബസ്സൊംപിയേറിലൂടേയും ബൂർദോങ്ങിലൂടേയുമായി സർവ്വത്തേയും തട്ടിനീക്കിക്കൊണ്ട് എത്തിച്ചേർന്നു.
ഇനി ഒന്നും പറയാനില്ല; കൊടുങ്കാറ്റു ചങ്ങല വിട്ടു; കല്ലുകൾ മഴപോലെ വന്നുവീണു, ഒരു കൂട്ടവെടിയുണ്ടായി, പലരും പുഴയിലേയ്ക്കു പാഞ്ഞു. സെയിൻനദിയുടെ ചെറുകൈവഴിയിലെങ്ങും ആളുകൾ നിറഞ്ഞു. ലൂവിയേറിലെ മരച്ചാപ്പ—ക്ഷണത്തിൽ കൈയിൽക്കിട്ടിയ ആ പരന്ന കോട്ട-ദ്വന്ദ്വയുദ്ധക്കാരെക്കൊണ്ടുരോമം എടുത്തുപിടിച്ചപോലെയായി. കുറ്റികൾ പറിച്ചു കൈത്തോക്കുകൾ ഒഴിഞ്ഞുതുടങ്ങി, വഴിമുടക്കൽ ആരംഭിച്ചു. പിന്നോക്കം തള്ളിപ്പോയ ചെറുപ്പക്കാർ ശവവണ്ടിയുംകൊണ്ട് ഓസ്തെർലിത്സ് പാലം ഒരോട്ടത്തിൽപ്പിന്നിട്ടു, നഗരരക്ഷിസംഘം മുൻപോട്ടു പാഞ്ഞെത്തി, കുതിരപ്പടയാളികൾ വാളൂരി ഉലച്ചു. ആൾക്കൂട്ടം നാനാഭാഗത്തെയ്ക്കുമായിച്ചിന്നി, യുദ്ധം തുടങ്ങി എന്ന സംസാരം പാരിസ്സിന്റെനാലുഭാഗത്തെക്കും പറന്നെത്തി. ആളുകൾ കൂക്കിവിളിച്ചു; ‘ആയുധമെടുക്കുവിൻ’ ആളുകൾ പായുന്നു, തട്ടിത്തടയുന്നു, പറപറക്കുന്നു, എതിർത്തുനില്ക്കുന്നു. കാറ്റുതിയ്യിനെ എന്നപോലെ ശുണ്ഠി ലഹളയെ ദുരത്തെയ്ക്കു പരത്തുന്നു.