യുഷെലുവിധവയുടെ ഒരു കറുത്തു നീണ്ട സാൽവ അവർ ഫാദർ മബേയുടെ മേലിട്ടു. ആറുപേർ തങ്ങളുടെ തോക്കുകളെ ഒരു പല്ലക്കാക്കി; അതിയേൽ അവർ ആ ശവം കിടത്തി; തലയിൽ തൊപ്പി വെയ്ക്കാതെ, ഭക്തിപൂർവൃമായ മന്ദതയോടുകൂടി, അതെടുത്തു കുടിമുറിയിലെ വലിയ മേശമേൽ കൊണ്ടു കിടത്തി.
ആ സഗൗരവവും പരിശുദ്ധവുമായ പ്രവൃത്തിയിലേർപ്പെട്ടിരുന്ന അവർ തങ്ങളുടെ അപായകരസ്ഥിതിയെപ്പറ്റി ആലോചിച്ചതേ ഇല്ല.
ശവം ഴാവേരുടെ അടുക്കലൂടെ കൊണ്ടുപോകുമ്പോൾ—അയാൾ അപ്പോഴും അനങ്ങാതെ നില്ക്കുകയാണു്— ആൻഷൊൽരാ ആ ഒറ്റുകാരനോടു പറഞ്ഞു ‘നിങ്ങളുടെ ഊഴമാവും ഉടനെ!’
ഈ സമയത്തെല്ലാം ഗവ്രോഷ്കുട്ടി—അവൻ മാത്രം തന്റെ സ്ഥാനത്തുനിന്നു വിടുകയുണ്ടായിട്ടില്ല—ചില ആളുകൾ വഴിക്കോട്ടയിലേക്ക് ഉപായത്തിൽ കടന്നുവരുന്നത് കണ്ടു എന്നാലോചിക്കുകയായിരുന്നു. പെട്ടെന്ന് അവൻ കുക്കിപ്പറഞ്ഞു: ‘അങ്ങോട്ടു നോക്കൂ!’
കുർഫെരാക്കും ആൻഷൊൽരായും ഴാങ്പ്രുവേരും കൊംബ്ഫേരും ഴൊലിയും ബയോരെലും ബൊസ്സ്വെയും മറ്റു സകലരും ലഹളയായി വീഞ്ഞുകടയിൽനിന്നു പറഞ്ഞു. കുറച്ചു വൈകിപ്പോയി, മിന്നുന്ന തോക്കിൻകുന്തങ്ങളുടെ ഒരു കൂട്ടം വഴിക്കോട്ടയ്ക്കു മുകളിൽ ഓളം തള്ളുന്നത് അവർ കണ്ടു. ഉയരംകൂടിയ രാഷ്ട്രീയ രക്ഷിഭടന്മാർ അകത്തേക്കു വരികയാണ്; ചിലർ വണ്ടിയുടെ മുകളിലൂടെ കടക്കുന്നുണ്ട്; മറ്റു ചിലർ തെരുവുവണ്ടിയുടെ ഒരു ഭാഗത്തേക്കു നീക്കി, പ്രവേശദ്വാരത്തിലൂടെ കടക്കുന്നു, അവൻ പിൻമാറി, പക്ഷേ, പാഞ്ഞില്ല.
അതൊരു വല്ലാത്ത ഘട്ടമായി. പുഴവെള്ളം ചിറയുടെ ഒപ്പമെത്തുകയും ചിറക്കെട്ടിന്റെ വിള്ളലുകളിലൂടെ വെള്ളം ഇറ്റിറ്റു കടക്കുവാൻ തുടങ്ങുകയും ചെയ്യുന്ന വെള്ളപ്പൊക്കത്തിന്റെ ആ ആദ്യത്തെ ഭയങ്കരഘട്ടമായിരുന്നു അത്. ഒരു നിമിഷം കൂടി കഴിഞ്ഞാൽ തീർന്നു, വഴിക്കോട്ട പിടിച്ചു.
അകത്തേക്കു കടക്കുന്ന ഒന്നാമത്തെ രക്ഷിഭടന്റെ നേർക്കു ബയോരെൽ പാഞ്ഞുകേറി; തോക്കുകൊണ്ടുള്ള ഒരൊറ്റയടികൊണ്ട് ആ മനുഷ്യന്റെ കഥ കഴിച്ചു, ഉടനെ രണ്ടാമത്തെ ഭടൻ തോക്കിൻകുന്തംകൊണ്ട് ഒരു കുത്തു കുത്തി ബയോരെലിനേയും അവിടെവെച്ചു തീർത്തു. ‘പോരുവിൻ പിന്നാലെ’ എന്നും വിളിച്ചു പറഞ്ഞു ചെല്ലുന്ന കുർഫെരാക്കിനെ മറ്റൊരു ഭടൻ തള്ളിയിട്ടു. കൂട്ടത്തിൽ വെച്ചു പടുകൂറ്റൻ ഗവ്രോഷിന്റെ നേർക്കു കുന്തവും ചൂണ്ടിയടുത്തു. തെരുവുതെണ്ടി ഴാവേരുടെ പോത്തൻതോക്കെടുത്ത് ആ മനുഷ്യന്റെ നേരെ ചൂണ്ടി, കൊത്തികൊത്തിച്ചു. ഒച്ചയുണ്ടായില്ല. ഴാവേരുടെ തോക്കു നിറച്ചിട്ടില്ലായിരുന്നു, രക്ഷിഭടൻ ഒരു ചിരി ചിരിച്ചു, കുട്ടിയുടെ നേരെ കുന്തമോങ്ങി.
തോക്കിൻകുന്തം ഗവ്രോഷിനെ തൊട്ടു എന്നാകുമ്പോഴേക്കു, തോക്കു പട്ടാളക്കാരന്റെ പിടിയിൽനിന്നു താഴെ വീണു; ഒരുണ്ട നെറ്റിക്കു നടുവിൽ വന്നുകൊണ്ട് ആ രാഷ്ട്രീയരക്ഷിഭടൻ നിലത്തു മലർന്നുവീണു. കുർഫെരാക്കിന്റെ മാറത്തേക്ക് ഉന്നംവെച്ച മറ്റൊരു ഭടനിൽ രണ്ടാമതൊരുണ്ടയും ചെന്നുകൊണ്ടു; അയാളും നിലത്തു മറിഞ്ഞു.
ഇത് മരിയുസ്സിന്റെ പണിയായിരുന്നു: അയാൾ അപ്പോൾ വഴിക്കോട്ടയിൽ എത്തിയതേ ഉള്ളൂ.