അപ്പോഴും റ്യു മൊങ്ദെതൂറിലെ തിരിവിൽ മറഞ്ഞിരുന്ന മരിയുസ് വിറച്ചുകൊണ്ടും ശങ്കിച്ചുകൊണ്ടും യുദ്ധത്തിന്റെ ആദ്യത്തെ ചുവടുമാറ്റം കണ്ടു. പക്ഷേ, അഗാധതയിൽനിന്നുള്ള ആജ്ഞ എന്നു പറയാവുന്ന ആ നിഗൂഢവും വിശിഷ്ടവുമായ തലചുറ്റലിനോട് എതിർത്തുനില്ക്കുവാൻ അയാൾക്ക് അധികനേരം കഴിഞ്ഞില്ല ആ എന്തെന്നില്ലാത്ത അപകടസ്ഥിതിയുടെ മുൻപിൽ—മൊസ്യു മബേയുടെ മരണത്തിന്, ആ വ്യസനകരമായ കടംകഥയ്ക്കു, മുൻപിൽ—ബയോരെൽ കൊല്ലപ്പെടുകയും‘പോരുവിൻ പിന്നാലെ’ എന്നു കുർഫെരാക് വിളിച്ചുപറയുകയും ആ കുട്ടിയെ കൊല്ലാൻ നോക്കുകയും സുഹൃത്തുക്കളെ സഹായിക്കേണ്ടിവരികയും അല്ലെങ്കിൽ അവർക്കു പകരം വീട്ടേണ്ടിവരികയും ചെയ്ക എന്നതിനു മുൻപിൽ—എല്ലാ ശങ്കയും നീങ്ങി; അയാൾ കൈയിൽ തന്റെ രണ്ടു കൈത്തോക്കുകളുമായി നേരെ യുദ്ധക്കളത്തിലേക്കു പാഞ്ഞുകയറി. ഒന്നാമത്തെ വെടികൊണ്ട് അയാൾ ഗവ്രോഷിനെ രക്ഷിച്ചു; രണ്ടാമത്തതുകൊണ്ട് കുർഫെരാക്കിനെയും രക്ഷപ്പെടുത്തി.
വെടിയൊച്ചകൾക്കിടയിൽ, എതിർക്കപ്പെട്ട പട്ടാളക്കാരുടെ ആർപ്പുവിളികൾക്കിടയിൽ, എതിരാളികൾ കോട്ടയിലേക്കു കയറി; അതിന്റെ ഒത്ത മുകളിൽ നഗര രക്ഷിഭടന്മാരും രാഷ്ട്രീയരക്ഷിഭടന്മാരും പട്ടാളക്കാരും കൈയിൽ തോക്കുകളോടുകൂടി ശരീരദൈർഘ്യത്തിന്റെ പകുതിവരെ കുനിഞ്ഞു നില്ക്കുന്നതു കാണാറായി.
അവർ വഴിക്കോട്ടയുടെ നീളത്തിൽ മൂന്നിൽ രണ്ടു ഭാഗവും എത്തിയിട്ടുണ്ട്, പക്ഷേ, വല്ല കെണിയുമുണ്ടോ എന്നു ശങ്കിച്ചിട്ടെന്നപോലെ, കീഴ്പോട്ടു ചാടുന്നില്ല ഒരു സിംഹത്തിന്റെ ഗുഹയിലേക്കെന്നപോലെ, അവർ ആ ഉരുണ്ട വഴിക്കോട്ടയിലേക്കു നോക്കുന്നുണ്ട്. ചൂട്ടിന്റെ വെളിച്ചം അവരുടെ തോക്കിൻകുന്തങ്ങളേയും കരടിത്തോൽത്തൊപ്പികളേയും അസ്വസ്ഥങ്ങളും അതിക്രുദ്ധങ്ങളുമായ മുഖങ്ങളുടെ മുകൾബ്ഭാഗത്തേയും മാത്രമേ തെളിയിക്കുന്നുള്ളു.
മരിയുസ്സിന്ന് ആയുധമില്ലാതായി; പൊട്ടിച്ചുകഴിഞ്ഞതോടുകൂടി രണ്ടു കൈത്തോക്കും അയാൾ വലിച്ചെറിഞ്ഞു; പക്ഷേ, വാതിലിന്നടുത്തു കുടിമുറിയിൽ മരുന്നുപീപ്പ കിടക്കുന്നത് അയാൾ കണ്ടു.
അയാൾ പകുതി പിന്നോക്കം തിരിഞ്ഞ് അങ്ങോട്ടു സൂക്ഷിച്ചുനോക്കുന്ന സമയത്ത് ഒരു ഭടൻ അയാളുടെ നേരെ ഉന്നംവെച്ചു. മരിയുസ്സിനെ ചൂണ്ടി എന്നായപ്പോഴേക്ക് ആ പട്ടാളക്കാരന്റെ തോക്കിൻവായിൽ ആരോ പൊത്തിപ്പിടിച്ചു. ഇത് അപ്പോൾത്തന്നെ മുൻപോട്ടു കടന്നുവന്ന ഒരാളുടെ—പട്ടുകാലുറയോടുകൂടിയ ആ ചെറുപ്പക്കാരൻ കൂലിക്കാരന്റെ—പണിയായിരുന്നു. വെടിയുണ്ട പാഞ്ഞു കൈ തുളഞ്ഞുകടന്ന് ആ കൂലിക്കാരന്റെ മേൽത്തന്നെ പക്ഷേ, കൊണ്ടിരിക്കണം; എന്തുകൊണ്ടെന്നാൽ അയാൾ വീണുപോയി; എങ്കിലും മരിയുസ്സിനു വെടി കൊണ്ടില്ല വെടിപ്പുകയുടെ ഉള്ളിലൂടെ ഊഹിക്കാമെന്നല്ലാതെ കാണാൻ നിവൃത്തിയില്ലാതിരുന്ന ഇതൊന്നുംതന്നെ കുടിമുറിയിലേക്കു കടക്കുകയായിരുന്ന മരിയുസ് സൂക്ഷിച്ചില്ല. എങ്കിലും തന്റെ നേരെ തോക്കു ചൂണ്ടപ്പെട്ടതും ഒരു കൈ അതിന്റെ വായ മൂടിയതും വെടി പൊട്ടിയതും അയാൾ കണ്ടില്ലെന്നില്ല. പക്ഷേ, ഈവക സന്ദർഭങ്ങളിൽ ആളുകൾ കാണുന്നതൊന്നും, ചാഞ്ചാടിക്കൊണ്ട് ഉപായത്തിൽ മാഞ്ഞുപോകയല്ലാതെ, ആലോചനയിലേക്കു കടക്കുക പതിവില്ല. അതിലും വലിയ അന്ധകാരത്തിലേക്ക് നിഗൂഢമായി വലിക്കപ്പെടുന്നതുപോലെ തോന്നിപ്പോകുന്നു; ഭാഗത്തും മൂടൽ.
‘അമ്പരന്നുപോയ—പേടിക്കുകയല്ല—രാജ്യകലഹക്കാർ ഒത്തുചേർന്നു. ആൻഷൊൽരാ ഉറക്കെപ്പറഞ്ഞു: വരട്ടെ! വെറുതേ വെടിവെച്ചുകളയരുത്! ആദ്യത്തെ അമ്പരപ്പിൽ അവർ വാസ്തവത്തിൽ താന്താങ്ങളെത്തന്നെ മുറിപ്പെടുത്തി എന്നുവന്നേക്കും. അധികംപേരും മുകൾനിലയിലെ ജനാലകളുടേയും തട്ടിൻപുറത്തുള്ള കിളിവാതിലുകളുടേയും അടുക്കലേക്കു പാഞ്ഞു; അവിടെ നിന്നാൽ അവർക്ക് എതിരാളികളെ നല്ലവണ്ണം കാണാം.
ഏറ്റവും ഉൾക്കരുത്തുള്ളവർ, ആൻഷൊൽരായോടും കുർഫെരാക്കോടും ഴാങ്പ്രവേരോടും കൊംബ്ഫെരോടും കൂടി, വീടുകളിലേക്കു പുറംതിരിഞ്ഞു, യാതൊരു രക്ഷയുമില്ലാതെ, വഴിക്കോട്ടയുടെ മുകളിൽ കയറി നില്ക്കുന്ന പട്ടാളക്കാരുടെയും രക്ഷിഭടന്മാരുടേയും നേർക്ക് മാറുകാട്ടിക്കൊണ്ടു നിലവായി.
ഇതൊക്കെ യാതൊരു ബദ്ധപ്പാടും കൂടാതെ, യുദ്ധം തുടങ്ങുന്നതിനു മുൻപിലത്തെ അത്ഭുതകരവും ഭയങ്കരവുമായ ഗൌരവത്തോടുകൂടിയാണ് ചെയ്തത്. അവിടെയുള്ളവർ അങ്ങോട്ടുമിങ്ങോട്ടും രണ്ടു പങ്കിലേക്കും ശരിക്കുന്നം വെച്ചു; ഒട്ടും ഒച്ച പൊന്തിക്കാതെ അന്യോന്യം സംസാരിക്കാം എന്ന വിധം അത്രയും അടുത്തായിരുന്നു അവർ.
തീപ്പൊരി പൊട്ടിത്തെറിക്കുക എന്നായ ഈ ഘട്ടത്തിൽ കണ്ഠരക്ഷയുള്ള ഒരു ഭടൻ വാൾ നീട്ടിപ്പറഞ്ഞു; ‘ആയുധം വെയ്ക്കുവിൻ!’
‘വെടി! ആൻഷൊൽരാ മറുപടി പറഞ്ഞു. രണ്ടു കൂട്ടവെടിയും ഒപ്പം പൊട്ടി; എല്ലാംകൂടി ഒരു പുക.
മരിക്കുന്നവരും മുറിപ്പെട്ടവരും നേരിയ ഞരക്കത്തോടുകൂടി കിടന്നുഴയ്ക്കുന്ന നിഷ്ഠുരവും, ശ്വാസംമുട്ടിക്കുന്നതുമായ ഒരു പുക. പുക നീങ്ങിയപ്പോൾ, രണ്ടു ഭാഗത്തുള്ള ആൾസ്സംഘം ചെറുതായിരിക്കുന്നു; പക്ഷേ, ഉള്ളവർ, ആ നിന്നനിലയിൽത്തന്നെ, നിശ്ശബ്ദമായി വീണ്ടും തോക്കു നിറയ്ക്കുകയാണ്. പെട്ടെന്ന് ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘പാഞ്ഞുകൊള്ളിൻ; ഇല്ലെങ്കിൽ വഴിക്കോട്ട ഞാനിപ്പോൾ ചുട്ടുപൊട്ടിക്കും!’
എല്ലാവരും ആ ഒച്ച പുറപ്പെട്ടേടത്തേക്കു നോക്കി.
മരിയുസ് കുടിമുറിയിലെത്തി മരുന്നുപീപ്പ കൈയിലാക്കി, പുകയുടേയും നാലുപുറവും മുട്ടിച്ചു ഇടപ്പഴുതിലെ ഒരുതരം മഞ്ഞിൻമൂടലിന്റേയും സാഹായത്താൽ കുത്തിനിർത്തിയിട്ടുള്ള വിരികല്ലുകൂടുവരെ വഴിക്കോട്ടയിലേക്ക് ഉപായത്തിൽ ചെന്നുചേർന്നു. ആ ചൂട്ടു വലിച്ചെടുക്കുക, അവിടെ മരുന്നുപീപ്പ വെയ്ക്കുക, ആ പീപ്പയുടെ ചുവട്ടിൽ— ഭയങ്കരമായ ഒരനുസരണശീലത്തോടുകൂടി അതു വേണ്ടിടത്തേക്കൊക്കെ നീങ്ങിനിന്നു കല്ലുകൾ തിരുകുക, ഇതിന്നെല്ലാംകൂടി ഒന്നു കുമ്പിട്ടു വീണ്ടും പൊന്തുവാൻ വേണ്ട സമയമേ മരിയുസ്സിനു വേണ്ടിവന്നുള്ളൂ; വഴിക്കോട്ടയുടെ അങ്ങേ അറ്റത്തു കുന്നുകൂടിയിരിക്കുന്ന രാഷ്ട്രീയരക്ഷിഭടന്മാരും നഗരരക്ഷിഭടന്മാരും ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരുമെല്ലാം കല്ലുകളിൽ കാലടിയൂന്നി, കൈയിൽ ചൂട്ടുമായി, ഒരപായകരമായ നിശ്ചയദാർഢ്യംകൊണ്ടു തിളങ്ങുന്ന അഭിമാനമായ മുഖഭാവത്തോടുകൂടി, വെടിമരുന്നുപീപ്പപ്പൊളികളെ അവർക്കു നോക്കിയാൽ കാണാവുന്ന ആ ഭയങ്കരമായ സാമാനക്കുന്നിനു നേരെ വെളിച്ചം താഴ്ത്തിപ്പിടിച്ചു, ‘പാഞ്ഞുകൊള്ളിൻ, ഇല്ലെങ്കിൽ വഴിക്കോട്ട ഞാനിപ്പോൾ ചുട്ടുപൊട്ടിക്കും’ എന്നുള്ള ആ ഞെട്ടിത്തെറിപ്പിക്കുന്ന ആർത്തുവിളിക്കുന്ന ആളെ പകച്ചുംകൊണ്ടു നോക്കിനിന്നു.
ആ എൺപതു വയസ്സുകാരന്റെ പിന്നിലായി വന്നെത്തിയ മരിയുസ്സ് വൃദ്ധപ്രേതത്തിനുശേഷം ആവിർഭവിച്ച യുവഭരണപരിവർത്തനത്തിന്റെ കാഴ്ചയായിരുന്നു.
‘വഴിക്കോട്ട ചുട്ടുപൊട്ടിക്കൂ!’ ഒരു സർജ്ജന്റുദ്യോഗസ്ഥൻ പറഞ്ഞു, ‘നിങ്ങളേയും അതിലിട്ട്!’
മരിയുസ് തിരിച്ചടിച്ചു: ‘അതേ എന്നേയും.’
അയാൾ ആ ചൂട്ടു മരുന്നുപീപ്പയിൽ കുത്തി.
പക്ഷേ, അവിടെയെങ്ങും ആരുമില്ലാതായിരിക്കുന്നു. പട്ടാളക്കാരെല്ലാം മരിച്ചവരും മുറിപ്പെട്ടവരുമായ തങ്ങളുടെ കൂട്ടുകാരെ വിട്ടുംവെച്ചു സംഭ്രമത്തോടുകൂടിയും ലഹളപിടിച്ചും തെരുവിന്റെ അങ്ങേ അറ്റത്തേക്കു പറപറന്നു; വീണ്ടും അവിടെയെല്ലാം അന്ധകാരമായി, അതൊരു തലകുത്തിപ്പാച്ചിലായിരുന്നു.
വഴിക്കോട്ട രക്ഷപ്പെട്ടു.