എല്ലാവരും മരിയുസ്സിന്റെ ചുറ്റും കൂടി. കുർഫെരാക് അയാളെ മുറുകെപ്പിടിച്ചു.
‘നിങ്ങളുടെ പണി പറ്റി!’
‘എന്തു കുരുത്തം!’ കൊംബ്ഫേർ പറഞ്ഞു.
‘നിങ്ങൾ തരത്തിനെത്തി!’ ബൊസ്സെ ഉച്ചത്തിൽ പറഞ്ഞു.
‘നിങ്ങളില്ലായിരുന്നുവെങ്കിൽ, എന്റെ കഥ തീർന്നു,’ കുർഫെരാക്ക് വീണ്ടും തുടങ്ങി.
‘നിങ്ങളില്ലായിരുന്നവെങ്കിൽ, എന്റെ പണികഴിഞ്ഞു, ഗവ്രോഷ് തുടർന്നു
മരിയുസ് ചോദിച്ചു: ‘പ്രധാനനെവിടെ?’
‘പ്രധാനൻ നിങ്ങളാണ്.’ ആൻഷൊൽരാ പറഞ്ഞു.
അന്നു മുഴുവനും മരിയുസ്സിന്റെ തലച്ചോറിൽ ഒരു തീച്ചുളയായിരുന്നു; ഇപ്പോൾ ഒരു കൊടുങ്കാറ്റായി. അയാളുടെ ഉള്ളിലുള്ള ഈ കൊടുങ്കാറ്റു, പുറത്തേക്കു കടന്ന് അയാളെയുംകൊണ്ടു പാഞ്ഞു എന്നു പറയട്ടെ, അയാൾ അപ്പോൾത്തന്നെ ജീവിതത്തിൽനിന്ന് എത്രയോ ദൂരത്തായിരിക്കുന്നതുപോലെ തോന്നി. ആ ഭയങ്കരമായ അഗാധകുണ്ഡത്തിൽ പെട്ടെന്നു വന്നവസാനിച്ച തന്റെ സന്തോഷവും അനുരാഗവും നിറഞ്ഞ ആ രണ്ടുമാസം, കൊസെത്ത് തനിക്കു നഷ്ടപ്പെടൽ, ആ വഴിക്കോട്ട, പ്രജാധിപത്യത്തിനുവേണ്ടി മൊസ്യു മബെ ജീവത്യാഗം ചെയ്യൽ, താൻ ആ രാജ്യകലഹിസംഘത്തിനു തലവനാവൽ—ഇതൊക്കെ അയാൾക്കൊരു കൂറ്റൻ ഭയങ്കരസ്വപ്നമായി തോന്നി. ചുറ്റും നടക്കുന്നതൊക്കെ വാസ്തവസംഗതികളാണെന്ന് ഉറപ്പുവരാൻ അയാൾ മനസ്സുകൊണ്ട് ശ്രമിക്കേണ്ടിവന്നു. അസാധ്യമായതിനെക്കാൾ സംഭവ്യമായി മറ്റൊന്നുമില്ലെന്നും, അപ്രതീക്ഷിതമായതാണ് അവശ്യം പ്രതീക്ഷിക്കേണ്ടതെന്നും അറിയാൻമാത്രം അയാൾ ജീവിതം കണ്ടുകഴിഞ്ഞിരുന്നു. കണ്ടാൽ മനസ്സിലാകാത്ത ഒരു നാടകത്തെയെന്നപോലെ, അയാൾ തന്റെ ജീവിതകഥയെ നോക്കിക്കണ്ടു.
തന്റെ ആലോചനകളെ മൂടിനില്ക്കുന്ന മഞ്ഞിൻപുകയിൽ അയാൾ ഴാവേറെ കണ്ടറിഞ്ഞില്ല; വഴിക്കോട്ടയിൽ വെച്ച് അക്കണ്ട ലഹളയൊക്കെ നടന്നിട്ടും അയാൾ ആ കെട്ടിയിടപ്പെട്ടേടത്തുനിന്നു തലയൊന്നനക്കുകകൂടിയുണ്ടായില്ല, ധർമ്മാർത്ഥമായി പീഡയനുഭവിക്കുന്ന ഒരാളുടെ ശാന്തതയോടും ഒരു നീതി ന്യായാധിപന്റെ അന്തസ്സോടുംകൂടി അയാൾ തന്റെ ചുറ്റും നടക്കുന്ന ലഹളയെ സൂക്ഷിച്ചുനോക്കി. മരിയുസ് അയാളെ കാണുകതന്നെ ഉണ്ടായിട്ടില്ല.
ഈയിടയ്ക്കു പട്ടാളക്കാർ ഒന്നും പ്രവർത്തിച്ചില്ല; തെരുവിന്റെ അങ്ങേ അറ്റത്തു അവർ നടക്കുന്നതും ഒത്തുകൂടുന്നതുമായ ശബ്ദംമാത്രം കേൾക്കാനുണ്ട്; എന്തായാലും അവർ വീണ്ടും എതിർക്കാൻ നോക്കുന്നില്ല; ഒരു സമയം അവർ മേലധികാരത്തിൽനിന്നുള്ള കല്പനയും കാത്തുനില്ക്കുകയാവാം; അല്ലെങ്കിൽ ഈ അനുല്ലംഘ്യമായ കോട്ടയിൽ വീണ്ടും വന്നു മാറിട്ടടിക്കുന്നതിനുമുൻപു്, പുതുതായി കുറേപ്പേർകൂടി വന്നുചേർന്നോട്ടെ എന്നു കാക്കുകയാവാം. രാജ്യകലഹക്കാർ പാറാവുകാരെ നിർത്തിയിരുന്നു; വൈദ്യവിദ്യാർത്ഥികളായിരുന്ന അവരിൽ ചിലർ മുറിപ്പെട്ടവരുടെ ചികിത്സയിലേർപ്പെട്ടു.
ചണപ്പഞ്ഞിയും വെടിത്തെരകളും വെച്ചിട്ടുള്ള രണ്ടും ഫാദർ മബേ കിടക്കുന്ന ഒന്നുമൊഴിച്ചു ബാക്കി വീഞ്ഞുകടയിലെ എല്ലാ മേശകളും അവർ പുറത്തേക്കെടുത്തിരിക്കുന്നു; അവയെ അവർ വഴിക്കോട്ടയോടു ചേർത്തിടുകയും അവയുടെ സ്ഥാനത്തു കുടിമുറിയിൽ യുഷെലൂ വിധവയുടേയും അവളുടെ രണ്ടു ഭൃത്യകളുടേയും കിടപ്പുസാമാനങ്ങൾ വിരിക്കുകയും ചെയ്തു. ആ വിരികളിൽ മുറിപ്പെട്ടവരെ കൊണ്ടുകിടത്തി, കൊരിന്തിൽ താമസിച്ചിരുന്ന ആ മൂന്നു പാവങ്ങളുടെ കഥ പിന്നെ എന്തായെന്ന് ആർക്കും അറിഞ്ഞുകൂടാ. എന്തായാലും ഒടുവിൽ അവരെ പിന്നെ നിലവറയിൽ കണ്ടെത്തി.
രക്ഷപ്പെട്ടുകിട്ടിയ വഴിക്കോട്ടയിലെ ആഹ്ലാദത്തിന് ഒരു കഠിനമായ മനോവികാരം നിറക്കുറവു വരുത്തി.
ചാർത്തുപ്രകാരമുള്ള പേരുകൾ വിളിച്ചു. കലഹക്കാരിൽ ഒരാളെ കാണാനില്ല. ആരായിരുന്നു അത്? ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ. ഏറ്റവും വലിയ വീരന്മാരിൽ ഒരാൾ. ഴാങ്പ്രുവേർ അയാളെ മുറിയേറ്റവരുടെ കൂട്ടത്തിൽ നോക്കി; അതിലില്ല. അയാളെ മരിച്ചവരുടെ കൂട്ടത്തിൽ നോക്കി; അതിലില്ല. നിശ്ചയമായും അയാൾ തടവുപുള്ളിയായിട്ടുണ്ടാവണം. കൊംബ്ഫേർ ആൻഷൊൽരായോടു പറഞ്ഞു: ‘അവർക്കു നമ്മുടെ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്; നമുക്കവരുടെ ഏജന്റിനേയും ആ ഒറ്റുകാരന്റെ കഥ കഴിക്കാൻ നിങ്ങൾ തയ്യാറായോ?’
‘ഉവ്വ്, ആൻഷൊൽരാ മറുപടി പറഞ്ഞു,‘പക്ഷേ, ഴാങ് പ്രുവേരുടെ ജീവനാണ് എനിക്കതിലും മുൻപു വേണ്ടത്.’
ഇതു ഴാവേറെ കെട്ടിയിട്ടുള്ളതിന്റെ അടുത്തുള്ള കുടിമുറിയിൽ വെച്ചാണുണ്ടായത്
‘ആട്ടെ, കൊംബ്ഫേർ തുടർന്നു,‘ഞാനെന്റെ കൈലേസ്സ് എന്റെ വടിത്തലപ്പത്തു കെട്ടി, അതു സമാധാനക്കൊടിയാക്കി, നമ്മുടെ ആളെ തന്നാൽ അവരുടെ ആളെ തിരിച്ചുകൊടുക്കാമെന്നു പറയാൻ പോവുകയാണ്.’
‘കേൾക്കൂ, കൊംബ്ഫേരുടെ ഭുജത്തിന്മേൽ കൈ വെച്ച് ആൻഷൊൽരാ പറഞ്ഞു.
തെരുവിന്റെ അറ്റത്തുനിന്ന് ആയുധങ്ങളുടെ ഒരു സംഘട്ടനശബ്ദം കേട്ടു.
ഒരു പുരുഷ ശബ്ദം ഇങ്ങനെ ഉച്ചത്തിൽ പറയുന്നതു് അവർ കേട്ടു: ‘ഫ്രാൻസ് ജയിക്കട്ടെ! ഫ്രാൻസ് സർവോൽക്കർഷേണ വർത്തിക്കട്ടെ! ഭാവികാലം സർവ്വ ശ്രേയസ്സോടുംകുടി വർത്തിക്കട്ടെ!’
പ്രുവേരുടെ ശബ്ദം അവർ കേട്ടറിഞ്ഞു.
ഒരു മിന്നൽ മിന്നി. ഒരൊച്ച കേട്ടു.
വീണ്ടും നിശ്ശബ്ദത.
‘അവർ അയാളെ കൊന്നുകളഞ്ഞു.’ കൊംബ്ഫേർ ഉച്ചത്തിൽ പറഞ്ഞു.
ആൻഷൊൽരാ ഴാവേറുടെ നേരെ നോക്കി, അയാളോടു പറഞ്ഞു: ‘അതാ, നിങ്ങളുടെ കൂട്ടുകാർ നിങ്ങളുടെ കഥ കഴിച്ചു.’