ഇത്തരം യുദ്ധങ്ങൾക്കുള്ള ഒരു സവിശേഷതയെന്തെന്നാൽ, വഴിക്കോട്ടയെ ആക്രമിക്കൽ എപ്പോഴും മുൻപിൽനിന്നേ വരു എന്നുള്ളതും, പതിയിരിപ്പുകളെ പേടിച്ചിട്ടോ അല്ലെങ്കിൽ വളഞ്ഞുതിരിഞ്ഞ തെരുവുകുടുക്കുകൾക്കുള്ളിൽ കുടുങ്ങിപ്പോയെങ്കിലോ എന്നു ശങ്കിച്ചിട്ടോ, ആക്രമിക്കുന്നവർ സാധാരണമായി നിന്ന നിലയിൽനിന്നു മാറാൻ നോക്കുകയില്ലെന്നുള്ളതുമാണ്. അതുകൊണ്ട് കലഹക്കാരുടെ ശ്രദ്ധ മുഴുവനും വലിയ വഴിക്കോട്ടയുടെ മേലായിരുന്നു; അതാണുതാനും എപ്പോഴും ആക്രമിക്കപ്പെട്ടിരുന്നത്; നിശ്ചയമായും അവിടെ ഇനിയും യുദ്ധമാരംഭിക്കും. പക്ഷേ, മരിയുസ് ചെറിയ വഴിക്കോട്ടയുടെ കാര്യത്തിലാണ് മനസ്സു വെച്ചത്; അയാൾ അങ്ങോട്ടു ചെന്നു. അവിടെ ആരുമില്ല; വിരികല്ലുകളുടെ ഇടയിൽനിന്നു വിറയ്ക്കുന്ന വെടിക്കുടുക്ക മാത്രമല്ലാതെ മറ്റൊന്നും രക്ഷയ്ക്കില്ല എന്നല്ല, മൊങ്ദെതുർ നടവഴിയും റ്യു ദേ ല പൊതിത്ത്രു വാങ്ദെരിയും റ്യൂ ദ്യുസിഞ്ഞും തികച്ചും ശാന്തമായി കിടക്കുന്നു.
പരീക്ഷണം കഴിഞ്ഞു മടങ്ങുന്ന സമയത്തു മരിയുസ് ഇരുട്ടത്തുനിന്ന് ആരോ തന്റെ പേർ വിളിക്കുന്നത് കേട്ടു.
‘മൊസ്യു മരിയുസ്!’
അയാൾ ഞെട്ടിപ്പോയി; രണ്ടു മണിക്കൂർ മുൻപു റ്യൂ പ്ളുമെയിൽ വെച്ചു പടിവാതിലിനുള്ളിലൂടെ തന്നെ വിളിക്കുകയുണ്ടായ അതേ ശബ്ദമാണതെന്ന് അയാൾക്കു മനസ്സിലായി.
ഒന്നുമാത്രം, ആ ശബ്ദം ഇപ്പോൾ ഒരു ശ്വാസം മാത്രമായിരിക്കുന്നു.
അയാൾ ചുറ്റും നോക്കി, ആരേയും കണ്ടില്ല.
എന്തോ തെറ്റിപ്പോയതാണെന്നും, ചുറ്റുപാടും അടിച്ചുകയറുന്ന അസാധാരണങ്ങളായ വാസ്തവസ്ഥിതികളോടു തന്റെ മനസ്സു കൂട്ടിച്ചേർത്ത ഒരു മിത്ഥ്യാഭ്രമം മാത്രമായിരിക്കണം അതെന്നും മരിയുസ് സങ്കല്പിച്ചു. ആ വഴിക്കോട്ട നില്ക്കുന്ന ഏകാന്തതയിൽനിന്നു വിട്ടുപോരാൻവേണ്ടി അയാൾ മുൻപോട്ട് ഒരു കാൽവെച്ചു.
‘മൊസ്യു മരിയുസ്!’ ആ ശബ്ദം ആവർത്തിച്ചു.
ഇത്തവണ വ്യക്തമായി കേട്ടു എന്നതിൽ സംശയമില്ല; അയാൾ നോക്കി. ഒന്നും കാണാനില്ല.
‘നിങ്ങളുടെ കാല്ക്കൽ,’ ആ ശബ്ദം പറഞ്ഞു.
അയാൾ കുനിഞ്ഞുനോക്കി; അയാളുടെ അടുക്കലേക്കു വലിഞ്ഞുവരുന്ന ഒരു സ്വരൂപത്തെ ആ അന്ധകാരത്തിൽ കണ്ടു.
അതു പാതവിരിയിലൂടെ നീന്തുകയാണ്. അതാണ് അയാളോടു സംസാരിച്ചത്.
ആ മരുന്നുകടയുടെ വെളിച്ചംകൊണ്ട് ഒരു കുറുളങ്കുപ്പായവും, പരുത്ത പട്ടുതുണികൊണ്ടുള്ള കീറിപ്പറിഞ്ഞ കാലുറകളും, നഗ്നങ്ങളായ കാലടികളും, ഒരു ചോമക്കുഴിപോലെയുള്ള എന്തോ ഒന്നും. അയാൾ കണ്ടു. ഒരു വിളർത്ത തല തന്റെ നേർക്കുയർത്തപ്പെട്ടതായി ഏതാണ്ടു കണ്ടു, അതയാളോടു പറഞ്ഞു: ‘നിങ്ങളെന്നെ അറിയുന്നില്ലേ? ‘ഇല്ല.’
‘എപ്പൊണൈൻ’
മരിയുസ് പെട്ടെന്നു താണുനോക്കി—അതു വാസ്തവത്തിൽ, ആ ഭാഗ്യംകെട്ട പെൺകുട്ടിയായിരുന്നു. അവൾ പുരുഷന്റെ ഉടുപ്പിട്ടിരിക്കയാണ്.
‘നിങ്ങൾ എങ്ങനെ ഇവിടെയെത്തി? നിങ്ങളിവിടെ എന്തു ചെയ്യുന്നു?’
‘ഞാൻ മരിക്കുകയാണ് ’ അവൾ പറഞ്ഞു.
മനസ്സു ചത്ത സത്ത്വങ്ങളെ ഉണർത്തിവിടുന്ന വാക്കുകളും സംഭവങ്ങളുമുണ്ട്. മരിയുസ് ഒരു ഞെട്ടലോടുകൂടി ഉച്ചത്തിൽ പറഞ്ഞു. ‘നിങ്ങൾക്കു മുറിവു പറ്റിയിരിക്കുന്നു’ നില്ക്കു. ഞാൻ നിങ്ങളെ അകത്തേക്കു കൊണ്ടുപോവാം! അവിടെ ആവർ നിങ്ങളെ ശുശ്രൂഷിക്കും. അധികം വല്ലതുമുണ്ടോ? നിങ്ങളെ വേദനപ്പെടുത്താതെ ഞാനെങ്ങനെയാണ് പിടിക്കേണ്ടത്? എവിടെയാണ് വേദന? വരു! എന്റെ ഈശ്വര’ അപ്പോൾ നിങ്ങളെന്തിന് ഇവിടെ വന്നു?’
പൊന്തിക്കുവാൻവേണ്ടി അയാൾ അവളുടെ ചുവടെ കൈയിട്ടു.
അവൾ പതുക്കെ ഒന്നു ഞെരങ്ങി.
‘നിങ്ങൾക്കു വേദനിച്ചുവോ?’ മരിയുസ് ചോദിച്ചു.
‘കുറച്ച്.’
‘ഞാൻ നിങ്ങളുടെ കൈ മാത്രമേ തൊട്ടുള്ളുവല്ലോ.’
അവൾ തന്റെ കൈ മരിയുസ്സിനു പൊക്കിക്കാണിച്ചു; ആ കൈപ്പടത്തിന്റെ നടുക്ക് മരിയുസ് ഒരു കറുത്ത ദ്വാരം കണ്ടു.
‘എന്താണ് നിങ്ങളുടെ കൈയിന്മേൽ?”
‘അതു തുളഞ്ഞിരിക്കുന്നു.’
‘തുളഞ്ഞിരിക്കുന്നു?’
‘ഉവ്വ്.’
‘എന്തു തട്ടിയിട്ട്?’
‘ഒരു വെടിയുണ്ട.’
‘എങ്ങനെ?’
നിങ്ങളുടെ നേർക്ക് ഒരു തോക്ക് ഉന്നംവെച്ചതു കാണുകയുണ്ടായോ?’
‘ഉവ്വ്, ഒരു കൈ അതിന്റെ വായടയ്ക്കുകയും ചെയ്തു.’
‘ആ കൈയ് എന്റെയാണ്.’
മരിയുസ് ആകെ വിറച്ചു.
‘എന്തു ഭ്രാന്ത്! സാധുക്കുട്ടി! പക്ഷേ, അതു പിന്നത്തേതിൽ പൊറുതി; അത്രയേ ഉള്ളൂവെങ്കിൽ, സാരമില്ല; ഞാൻ നിങ്ങളെ ഒരു കിടക്കമേൽ കൊണ്ടുകിടത്തട്ടെ. അവർ നിങ്ങളുടെ മുറിവു കെട്ടിത്തരും; ഒരു കൈപ്പടം തുളഞ്ഞിട്ട് ആരും ചാകാറില്ല.’
അവൾ മന്ത്രിച്ചു. ‘ഉണ്ട എന്റെ കൈ തുളച്ചുപോയി; പക്ഷേ, അതെന്റെ പുറം തുളച്ചു പുറത്തേക്കു കടന്നു. എന്നെ ഈ സ്ഥലത്തുനിന്നു കൊണ്ടുപോയിട്ടു പ്രയോജനമില്ല. ഏതൊരു വൈദ്യനെക്കാളുമധികം എന്നെ ശുശ്രൂഷിക്കാൻ സാധിക്കുകയെങ്ങനെ എന്നു ഞാൻ പറഞ്ഞു തരാം. എന്റെ അടുത്ത് ഈ കല്ലിലിരിക്കു.’
അയാൾ അതനുസരിച്ചു; അവൾ മരിയുസ്സിന്റെ കാൽമുട്ടിന്മേൽ തലവെച്ചു; അയാളുടെ മുഖത്തേക്കു നോക്കാതെ, പറഞ്ഞു: ‘ഹാ! ഇതെത്ര നന്ന്! എന്തു സുഖമുണ്ട്, ഈ കിടപ്പ്! അതാ, എനിക്ക് വേദനയില്ലാതായി‘
ഒരു നിമിഷനേരത്തേക്ക് അവൾ മിണ്ടാതെ കിടന്നു; എന്നിട്ട് അവൾ ഒരു ഞരക്കത്തോടുകൂടി മുഖം തിരിച്ചു, മരിയുസ്സിനെ നോക്കിക്കണ്ടു.
‘നിങ്ങൾക്കറിയാമോ, മൊസ്യു മരിയുസ്? നിങ്ങൾ ആ തോട്ടത്തിലേക്കു കടന്നപ്പോൾ ഞാൻ അമ്പരന്നു; ആ വീടു ഞാനാണല്ലോ നിങ്ങൾക്കു കാട്ടിത്തന്നത്, അതു വിഡ്ഢിത്തമായി; അപ്പോൾ ഞാൻ വിചാരിക്കേണ്ടതായിരുന്നു, നിങ്ങളെപ്പോലുള്ള ഒരു ചെറുപ്പക്കാരൻ-’
അവൾ നിർത്തി; അവളുടെ മനസ്സിൽ നിശ്ചയമായും നിലനിന്നിരുന്ന വ്യസനമയങ്ങളായ വികാരങ്ങളെ ചവുട്ടിക്കവിച്ച് ഒരു ഹൃദയഭേദകമായ പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘ഞാൻ വിരൂപയാണെന്നു നിങ്ങൾ കരുതി, അങ്ങനെയല്ലേ?’
അവൾ തുടർന്നു: കണ്ടില്ലേ, നിങ്ങളുടെ കഥ തീർന്നു, ഇനി ഈ വഴിക്കോട്ടയിൽനിന്ന് ഒരാൾക്കും പുറത്തു കടക്കാൻ വയ്യാ, കൂട്ടത്തിൽപ്പറയട്ടെ ഞാനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്, നിങ്ങൾ മരിക്കാൻ പോവുകയാണ്, ഞാനതു കണക്കാക്കിയിട്ടുണ്ട് എങ്കിലും അവർ നിങ്ങളുടെ നേർക്കു തോക്കു ചുണ്ടുന്നതു കണ്ടപ്പോൾ, ഞാനതിന്റെ മോന്തയമർത്തി. അതെന്തു നേരംപോക്കായി! എനിക്കു നിങ്ങളുടെ മുൻപായി ചാകേണ്ടിയിരുന്നു. ആ ഉണ്ട കൊണ്ടയുടനെ, ഞാനിങ്ങോട്ടു പോന്നു; എന്നെ ആരും കണ്ടില്ല. എന്നെ ആരും കണ്ടെടുത്തില്ല; ഞാൻ നിങ്ങളെ കാത്തുകിടക്കയായിരുന്നു; ഞാൻ പറഞ്ഞു, ‘അദ്ദേഹം വന്നില്ലല്ലോ!’ ഹാ, നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ! ഞാനെന്റെ കുപ്പായം കടിച്ചു, അത്ര വേദനയുണ്ടായിരുന്നു! ഇപ്പോൾ എനിക്കു സുഖമായി. ഞാൻ നിങ്ങളുടെ മുറിയിലേക്കു വന്നു നിങ്ങളുടെ കണ്ണാടിയിൽ എന്നെ നോക്കിക്കണ്ട ദിവസവും, അലക്കുകാരികളുടെ അടുക്കൽവെച്ചു നടക്കാവിൽ ഞാൻ നിങ്ങളുടെ അടുക്കലേക്കു വന്ന ദിവസവും നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? പക്ഷികൾ എങ്ങനെ പാടിയിരുന്നു! അതിപ്പോൾ ഒരുപാടു കാലമായി, നിങ്ങളെനിക്ക് ഒരു നൂറു സൂ തന്നു, ഞാൻ നിങ്ങളോടു പറഞ്ഞു, ‘എനിക്കു നിങ്ങളുടെ പണം വേണ്ടാ’ നിങ്ങളുടെ പണം നിങ്ങൾ പെറുക്കിയെടുത്തിരിക്കണമെന്നു ഞാൻ വിചാരിക്കുന്നു? നിങ്ങൾ ധനവാനല്ല. അതു പെറുക്കിയെടുത്തുകൊൾവാൻ ഞാൻ നിങ്ങളോടു പറകയുണ്ടായില്ല. സൂര്യൻ തെളിഞ്ഞുനിന്നിരുന്നു; തണുപ്പുണ്ടായിരുന്നില്ല. നിങ്ങൾക്കോർമ്മയുണ്ടോ, മൊസ്യു മരിയുസ്? ഹാ! എനിക്കെന്തു സുഖം! എല്ലാവരും മരിക്കാൻ പോകയാണ്.
അവൾക്കു ഭ്രാന്തുകയറിയതും, ഗൌരവം കൂടിയതും, ഹൃദയം പിളരുന്നതുമായ ഒരു മട്ടുണ്ടായിരുന്നു. അവളുടെ കീറിയ കുറുങ്കുപ്പായം അവളുടെ നഗ്നമായ കണ്ഠപ്രദേശത്തെ വെളിപ്പെടുത്തി.
ഇങ്ങനെ പറയുമ്പോൾ, അവൾ ആ തുളഞ്ഞ കൈകൊണ്ടു തന്റെ മാറത്തമർത്തു—അവിടെ വേറേയും ഒരു ദ്വാരമുണ്ടായിരുന്നു; പീപ്പയുടെ വായിൽനിന്നു വീഞ്ഞിൻതെറിപ്പെന്നപോലെ, ഇടയ്ക്കിടയ്ക്കൊക്കെ ഒരു രക്തധാര പുറത്തേക്കു ചാടുന്നുണ്ട്.
ഹൃദയപുൂർവ്വമായ അനുകമ്പയോടുകൂടി മരിയുസ് ആ സാധുകുട്ടിയെ നോക്കിക്കണ്ടു.
‘ഹാ!’ അവൾ തുടർന്നു, ‘അതതാ, വീണ്ടും വരുന്നു! എനിക്കു ശ്വാസം മുട്ടുന്നു!’
അവൾ തന്റെ കുറുംകുപ്പായം പിടിച്ചെടുത്തു വീണ്ടും അതു കടിച്ചു; അവളുടെ കൈകാലുകൾ പാതവിരിയിൽ വെറുങ്ങലിച്ചു നിന്നു.
ആ സമയത്തു ഗവ്രോഷിന്റെ കോഴികൂകലൊച്ച വഴിക്കോട്ടയിലെങ്ങും മാറ്റൊലിക്കൊണ്ടു.
ആ കുട്ടി തന്റെ തോക്കു നിറയ്ക്കാൻ മേശപ്പുറത്തു കയറിയിരുന്ന് അന്നത്തെ ഒരു നാടോടിപ്പാട്ട് ആഹ്ലാദപൂർവ്വം പാടുന്നുണ്ട്.
പൊല്ലീസ്സുകാരതാ പേർത്തുമാവർത്തിപ്പൂ,
കണ്ടനേരത്തു ലഫയേത്തിനെ;
‘നമ്മൾക്കു പായുക! നമ്മൾക്കു പായുക!
നമ്മൾക്കു പായുക! പായുക നാം?’
എപ്പൊണൈൻ തലയുയർത്തി ചെവിയോർത്തു; അവൾ മന്ത്രിച്ചു: അതവനാണ്.’
മരിയുസ്സിനോടായിട്ട്; എന്റെ അനുജനുണ്ട് അതിൽ. അവനെന്നെ കാണാൻ പാടില്ല. അവനെന്നെ ശകാരിക്കും.’
‘നിങ്ങളുടെ അനുജനോ?’ മരിയുസ് ചോദിച്ചു—അച്ഛൻ പൈതൃകമായി കൊടുത്തേല്പിച്ചിട്ടുള്ള തെനാർദിയെർക്കുടുംബത്തോട് തനിക്കുള്ള സ്വന്തം ചുമതലകളെപ്പറ്റി അയാൾ വ്യസനമയങ്ങളായ ഹൃദയാന്തർഭാഗങ്ങളിൽവെച്ചു മനോരാജ്യം വിചാരിക്കയായിരുന്നു, ആരാണ് നിങ്ങളുടെ അനുജൻ?’
‘ആ ചെറിയ ചെക്കൻ.’
‘ആ പാടുന്ന കുട്ടിയോ?’
‘അതേ.
മരിയുസ് ഒന്നനങ്ങി.
‘അയ്യോ, പോകരുതേ’, അവൾ പറഞ്ഞു, ‘ഇനിയധികം താമസിക്കേണ്ടി വരില്ല.’
അവൾ എഴുന്നേറ്റു നിവർന്നിരിക്കയാണ്; പക്ഷേ, അവളുടെ ഒച്ച വളരെ നേർത്തതും എക്കിട്ടംകൊണ്ട് ഇടമുറിഞ്ഞതുമായിരുന്നു.
ഇടയ്ക്കിടയ്ക്ക് അവൾക്കു മരണവേദന വരും. അവൾ തന്റെ മുഖത്തെ മരിയുസ്സിന്റെ മുഖത്തോടു കഴിയുന്നതും അടുത്തുപിടിച്ചിരുന്നു. അവൾ ഒരസാധാരണമുഖഭാവത്തോടുകൂടി തുടർന്നു: ‘കേൾക്കൂ, ഞാൻ നിങ്ങളെ വഞ്ചിക്കാൻ വിചാരിക്കുന്നില്ല. എന്റെ കീശയിൽ നിങ്ങൾക്കുള്ള ഒരു കത്തുണ്ട്. അതു തപ്പാലിലിടാനാണ് എന്നോടു പറഞ്ഞിരുന്നത്, ഞാനതു കൈയിൽ വെച്ചു. എനിക്കതു നിങ്ങൾക്കു കിട്ടണമെന്നുണ്ടായിരുന്നില്ല. പക്ഷേ, ഇനി നമ്മൾ കാണുമ്പോൾ നിങ്ങൾക്കതുകൊണ്ട് എന്റെ നേരെ ദ്വേഷ്യം തോന്നിയേക്കും. നിങ്ങൾക്കുള്ള കത്തെടുത്തോളു.’
ആ തുളഞ്ഞ കൈകൊണ്ട് അവൾ മരിയുസ്സിന്റെ കൈ ഒരു പിടച്ചിലോടുകൂടി പിടിച്ചമർത്തി; അവൾക്കു വേദനയൊന്നും അറിയാതായി. അവൾ മരിയുസ്സിന്റെ കൈയെടുത്തു തന്റെ കുറുംകുപ്പായക്കീശയിലേക്കു തിരുകി. അവിടെ വാസ്തവത്തിൽ മരിയുസ് ഒരു കടലാസ്സിന്മേൽ തൊട്ടു.
‘അതെടുത്തോളൂ,’ അവൾ പറഞ്ഞു.
മരിയുസ് കത്തെടുത്തു.
അവൾ സന്തോഷവും സംതൃപ്തിയും കാണിക്കുന്ന ഒരു ഭാവം കാണിച്ചു;
അപ്പോൾ ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾക്കായി എന്നോടു സത്യം ചെയ്യു—അവൾ നിർത്തി.
‘എന്ത്?’ മരിയുസ് ചോദിച്ചു.
‘എന്നോടു സത്യം ചെയ്യു!’
‘ഞാൻ സത്യം ചെയ്യുന്നു.’
‘ഞാൻ മരിച്ചാൽ എന്റെ നെറ്റിയിൽ ഒരുമ്മവെയ്ക്കാമെന്നു നിങ്ങളെന്നോട് ആണയിടു—ഞാനതാസ്വദിക്കും.’
അവൾ വീണ്ടും മരിയുസ്സിന്റെ കാൽമുട്ടിന്മേൽ തല വെച്ചു; അവളുടെ കണ്ണടഞ്ഞു. ആ സാധുജീവൻ വിട്ടുപോയെന്ന് അയാൾ കരുതി. എപ്പൊണൈൻ അനങ്ങാതെ കിടന്നു. പെട്ടെന്ന്, അവൾ എന്നന്നെക്കുമായി ഉറങ്ങിക്കഴിഞ്ഞുവെന്നു മരിയുസ്സിനു തോന്നിയ അതേ നിമിഷത്തിൽ, പതുക്കെ അവൾ കണ്ണു തുറന്നു. അതിൽ മരണത്തിന്റെ വ്യസനകരമായ അഗാധത കാണാമായിരുന്നു; മറ്റൊരു ലോകത്തിൽനിന്നാണ് വരുന്നതെന്നു തോന്നിക്കുന്ന മനോഹരതയോടുകൂടിയ ഒരു സ്വരത്തിൽ അയാളോടു പറഞ്ഞു: ‘കൂട്ടത്തിൽ പറയട്ടെ, മൊസ്യു മരിയുസ്, എനിക്കു നിങ്ങളുടെ മേൽ അല്പം അനുരാഗമുണ്ടെന്നാണ് എന്റെ വിശ്വാസം.’
അവൾ ഒരിക്കൽക്കൂടി പുഞ്ചിരിക്കൊള്ളാൻ ശ്രമിച്ചു, മരിച്ചുപോയി.