images/hugo-35.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.13.7
ഗവ്രോഷ് ദൂരം അളന്നറിയുന്നതിൽ പരമജ്ഞാനി

മരിയുസ് വാഗ്ദാനം നിറവേറ്റി; മുത്തുമണികളായി മഞ്ഞിൻതണുപ്പുള്ള വിയർപ്പുതുള്ളികൾ പറ്റിനില്ക്കുന്ന ആ കരുവാളിച്ച നെറ്റിത്തടത്തിൽ അയാൾ ഒരു ചുംബനം ചെയ്തു.

ഇതു കൊസെത്തോടു ചെയ്ത ഒരു വിശ്വാസവഞ്ചനയല്ല; ഒരു ഭാഗ്യംകെട്ട ആത്മാവിനോടു ചെയ്ത സൗമ്യവും വ്യസനമയവുമായ ഒരു യാത്രപറയലാണ്.

എപ്പൊണൈൻ കൊടുത്ത കത്ത് ഒരു വിറയോടുകൂടാതെയല്ല അയാളെടുത്തത്. ഉടനെത്തന്നെ അതെന്തോ ഒരു ഗൗരവമേറിയ കാര്യമാണെന്ന് അയാൾക്കു തോന്നി. അയാൾക്കതു വായിച്ചുനോക്കാൻ തിടുക്കമായി. മനുഷ്യന്റെ ഹൃദയം അങ്ങനെയാണ് ഈശ്വരൻ നിർമ്മിച്ചിട്ടുള്ളത്. ആ ഭാഗ്യംകെട്ട കുട്ടിയുടെ കണ്ണടഞ്ഞു എന്നാകുമ്പോഴേക്കും മരിയുസ് ആ കടലാസ് തുറന്നുനോക്കാനുള്ള ആലോചന തുടങ്ങി.

അയാൾ അവളെ പതുക്കെ നിലത്തു കിടത്തി, അവിടെനിന്നു പോയി. ആ ശരീരത്തിന്റെ മുൻപിൽവെച്ച് അതു തുറന്നുനോക്കാൻ പാടില്ലെന്ന് എന്തോ ഒന്ന് അയാളോടു പറഞ്ഞു.

അയാൾ കുടിമുറിയിലുള്ള ഒരു മെഴുതിരിയുടെ അടുക്കലേക്കു ചെന്നു. ഒരു സ്ത്രീയുടെ മനോഹര ശ്രദ്ധയോടുകൂടി മുദ്രവെച്ച ഒരു ചെറുകത്തായിരുന്നു അത് മേൽവിലാസം ഒരു സ്ത്രീയുടെ കൈയക്ഷരത്തിലായിരുന്നു; അതിതാണ്;‘മൊസ്യു മരിയുസ് പൊങ്മേർസി, നമ്പർ16, മൊസ്യു കുർഫെരാക്കിന്റെ ഭവനം, റ്യൂദ ല വെറെറി.’

അയാൾ മുദ്ര പൊട്ടിച്ചു, വായിച്ചു: ‘എന്റെ പ്രാണപ്രിയ, കഷ്ടം! എന്റെ അച്ഛൻ ഇപ്പോൾത്തന്നെ പുറപ്പെട്ടേ കഴിയൂ എന്നു ശാഠ്യം പിടിക്കുന്നു. ഞങ്ങൾ ഇന്നു വൈകുന്നേരം റ്യൂ ദ് ലോം അർമെയിൽ 7-ാം നമ്പർ ഭവനത്തിലായിരിക്കും. ഒരാഴ്ചയക്കുള്ളിൽ ഞങ്ങൾ ഇംഗ്ലണ്ടിലെത്തും. കൊസെത്ത്, ജൂൺ 4-ാംന്.

കൊസെത്തിന്റെ കൈയക്ഷരംകൂടി മരിയുസ്സിനു കണ്ടാൽ അറിഞ്ഞുകൂടാതിരിക്കുമാറ്, അത്രമേലുണ്ടായിരുന്നു അവരുടെ അനുരാഗത്തിന്റെ നിഷ്കളങ്കത.

എന്താണുണ്ടായതെന്നു കുറച്ചു വാക്കുകൾകൊണ്ടു പറയാം. എപ്പൊണൈനാണ് എല്ലാറ്റിനും കാരണം ജൂൺ 3-ാംന് രാത്രിക്കു ശേഷം അവൾക്കു രണ്ടു കാര്യം ഒപ്പിക്കണമെന്നായി—തന്റെ അച്ഛന്റെയും മറ്റു ഘാതുകന്മാരുടേയും ഉദ്ദേശം സാധിക്കാതാക്കുകയും മരിയുസ്സിനെയും കൊസെത്തിനേയും ഭിന്നിപ്പിക്കുകയും. ഒരു സ്ത്രീയെപ്പോലെ ഉടുപ്പിടുന്നതു നേരംപോക്കായിത്തോന്നിയ ഒന്നാമതു കണ്ട തെമ്മാടിക്കു തന്റെ കീറത്തുണിവേഷം കൊടുത്ത്, അവൾ ഒരു പുരുഷനായി വേഷം മാറി. അവളാണ് ഴാങ് വാൽഴാങിനു ‘നിങ്ങളുടെ വീടു വിടുക’ എന്നുള്ള അർത്ഥവത്തായ മുന്നറിയിപ്പ് എത്തിച്ചുകൊടുത്തത്. വാസ്തവത്തിൽ ഴാങ് വാൽഴാങ് വീട്ടിൽ മടങ്ങിച്ചെന്നു കൊസെത്തോടു, നമ്മൾ ഇന്നു വൈകുന്നേരം പുറപ്പെടുകയായി; നമ്മൾ തുസ്സാങ്ങോടുകൂടി റ്യു ദ് ലോം അർമെയിലേക്കു പോകുന്നു; വരുന്ന ആഴ്ചയിൽ നമ്മൾ ലണ്ടനിലായിരിക്കും’ എന്നു പറഞ്ഞു. ഈ അപ്രതീക്ഷിതമായ അടിയേറ്റു തികച്ചും തലതിരിഞ്ഞുപോയ കൊസെത്ത് ഉടനെതന്നെ മരിയുസ്സിനു രണ്ടു വരി കുറിച്ചു. പക്ഷേ, അതെങ്ങിനെ അവൾ തപാലിലെത്തിക്കും? അവൾ ഒരിക്കലും തനിച്ചു പുറത്തേക്കു പോയിട്ടില്ല, തുസ്സാങ്ങാണെങ്കിൽ അങ്ങനെയൊരു കാര്യം ചെയ്യാൻ പറഞ്ഞാൽ, നിശ്ചയമായും ആ കത്ത് മൊസ്യു ഫുഷൽവാങ്ങിനു കാണിച്ചുകൊടുക്കും. ഈ കുഴപ്പത്തിലിരിക്കെ, കൊസെത്ത് വേലിക്കിടയിലൂടെ പുരുഷവേഷത്തിലുള്ള എപ്പൊണൈനെ കണ്ടെത്തി—അവൾ ഏതാണ്ടെപ്പോഴും ആ തോട്ടത്തിനു ചുറ്റും നടക്കാറുണ്ട്; കൊസെത്ത് ‘ആ ചെറുപ്പക്കാരൻ കൂലിക്കാരനെ’ വിളിച്ച് അഞ്ച് ഫ്രാങ്കിന്റെ നോട്ടും കത്തുംകൂടി ഇങ്ങനെ പറഞ്ഞുംകൊണ്ടു കൊടുത്തു: ‘ഈ കത്ത് ക്ഷണത്തിൽ മേൽവിലാസക്കാരനെത്തിച്ചുകൊടുക്കണം.’ എപ്പൊണൈൻ കത്തു കീശയിലിട്ടു. പിറ്റേ ദിവസം, ജൂൺ 5-ാംന് അവൾ മരിയുസ്സിനെപ്പറ്റി അന്വേഷിച്ചു കുർഫെൊരാക്കിന്റെ താമസസ്ഥലത്തേക്കു ചെന്നു; അതു കത്തു കൊടുക്കാൻവേണ്ടിയായിരുന്നില്ല, ഒന്നു കാണാൻ മാത്രം—സാപത്ന്യവും അനുരാഗവുമുള്ള എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യം. അവിടെ അവൾ, കാണുന്നതിനു വേണ്ടിത്തന്നെ, മരിയുസ്സിന്റെ വരവു കാത്തു—അല്ലെങ്കിൽ കുർഫെരാക്കിന്റെയെങ്കിലും, ‘ഞങ്ങൾ യുദ്ധസ്ഥലത്തേക്കു പോകയാണ്’ എന്നു കുർഫെരാക്ക് പറഞ്ഞുകേട്ടപ്പോൾ, അവൾക്കു, മറ്റെന്തിലേക്കുമെന്നപോലെ, മരണത്തിലേക്കു ചെന്നുചാടുകയും അതിലേക്കു മരിയുസ്സിനേയും ഉന്തിമറിക്കുകയും ചെയ്ക തന്നെ എന്നൊരു തോന്നൽ പെട്ടെന്നു ജനിച്ചു. അവൾ കുർഫെരാക്കിന്റെ പിന്നാലെ ചെന്നു; വഴിക്കോട്ട കെട്ടിയുണ്ടാക്കാൻ പോകുന്ന സ്ഥലം നോക്കി മനസ്സിലാക്കി, മരിയുസ്സിനു മുന്നറിവൊന്നും കിട്ടിയിട്ടില്ലാത്ത സ്ഥിതിക്കും കത്ത് ഇടയ്ക്കുവെച്ച് അവൾ കൈയിലാക്കിയിട്ടുള്ള സ്ഥിതിക്കും, മരിയുസ് എല്ലാ ദിവസത്തിലുമെന്നപോലെ അന്നും സന്ധ്യയോടുകൂടി സങ്കേതസ്ഥലത്തേക്കു പോകാതിരിക്കില്ലെന്നു നല്ല തീർച്ചയുള്ളതുകൊണ്ട്, അവൾ നേരെ റ്യു പ്ളുമെയിലേക്ക നടന്നു, മരിയുസ് വരുന്നതുവരെ അവിടെ കാത്തുനിന്നു, വഴിക്കോട്ടയിലേക്ക് അയാളെ പുറപ്പെടുവിക്കാതിരിക്കില്ലെന്ന് അവൾ കരുതിയ ആ അയാളുടെ സുഹൃത്തുക്കളുടെ അപേക്ഷ, അവർക്കുവേണ്ടി അയാളെ അറിയിച്ചു. കൊസെത്തിനെ കാണാതിരിക്കുമ്പോഴത്തെ മരിയുസ്സിന്റെ നിരാശത അവൾ കണക്കാക്കി; അവൾക്കു തെറ്റിയില്ല. അവൾ റ്യു ദ് ല ഷങ് വ്രെറിയിലേക്കുതന്നെ മടങ്ങി. അവിടെ അവളെന്തു ചെയ്തു എന്നു വായനക്കാർ കണ്ടുവല്ലോ. അവരുടെ മരണത്തിലേക്ക് അനുരാഗഭാജനത്തെക്കൂടി വലിക്കുകയും ‘ഇനി ആർക്കും അദ്ദേഹത്തെ കിട്ടില്ല’ എന്നു പറയുകയും ചെയ്യുന്ന സാപത്ന്യം നിറഞ്ഞ ഹൃദയങ്ങളുടെ വ്യസനകരമായ ആഹ്ലാദത്തോടുകുടി അവൾ മരിച്ചു.

മരിയുസ് കൊസെത്തിന്റെ കത്തു ചുംബനങ്ങളെക്കൊണ്ടു മൂടി. അപ്പോൾ അവൾക്കു തന്റെ മേൽ സ്നേഹമുണ്ട്! ഇപ്പോൾ മരിച്ചുകൂടാത്തതാണെന്ന് ഒരു നിമിഷനേരം അയാൾക്കു തോന്നി. ഉടനേ അയാൾ സ്വയം പറഞ്ഞു: ‘അവൾ പോവുകയാണ് അവളുടെ അച്ഛൻ അവളെ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോവാൻ നിൽക്കുന്നു; എന്റെ മുത്തച്ഛൻ വിവാഹത്തിനു സമ്മതിക്കുന്നുമില്ല. ഞങ്ങളുടെ ഈശ്വരവിധിയിൽ മാറ്റമൊന്നും വന്നിട്ടില്ല.’ മരിയുസ്സിനെപ്പോലുള്ള മനോരാജ്യക്കാരെ കഠിനങ്ങളായ മനോവ്യസനങ്ങൾ ബാധിച്ചുപോകുന്നു; നിരാശതയോടുകൂടിയ തീർപ്പാണ് അതിന്റെ ഫലം. ജീവിച്ചിരിക്കുന്നതിലുള്ള ബുദ്ധിമുട്ടു സഹിക്കാൻ വയ്യാ; മരണം വേഗത്തിൽ തീരുമല്ലോ. അപ്പോൾ രണ്ടു ചുമതലകൾ ചെയ്തുതീർക്കാനുണ്ടെന്ന് അയാളാലോചിച്ചു— കെസെത്തിനു തന്റെ മരണം അറിവുകൊടുക്കുകയും അവളോട് അവസാനത്തെ യാത്ര പറയുകയും; അവിടെ തെയ്യാറായി വരുന്ന ആപത്തിൽനിന്ന് എപ്പൊണൈന്റെ സഹോദരനും തെനാർദിയെരുടെ മകനുമായ ആ സാധുക്കുട്ടിയെ രക്ഷപ്പെടുത്തുക.

അയാളുടെ കൈയിൽ തന്റെ പോക്കറ്റുപുസ്തകമുണ്ട്; കൊസെത്തോടുള്ള തന്റെ അനുരാഗത്തെപ്പറ്റിയുള്ള അത്രയധികം ചിന്തകൾ കുറിച്ചുവെച്ച ആ കുറിപ്പു പുസ്തകമടങ്ങിയ ആ അതുതന്നെ. അയാൾ ഒരേടു ചീന്തിയെടുത്തു പെൻസിൽ കൊണ്ട് അതിൽ ചില വരികളെഴുതി:

‘നമ്മുടെ വിവാഹം അസാധ്യമാണ്. ഞാൻ മുത്തച്ഛനോടു ചോദിച്ചു; അദ്ദേഹം സമ്മതിച്ചില്ല. എനിക്കു മുതലില്ല, നിനക്കുമില്ല. ഞാൻ നിന്റെ അടുക്കലേക്കു പാഞ്ഞു വന്നു; നീ അവിടെനിന്നു പോയിരിക്കുന്നു. ഞാൻ നിന്നോടു ചെയ്തിട്ടുള്ള പ്രതിജ്ഞ ഓർമ്മയിലുണ്ടല്ലോ, ഞാനതു നിറവേറ്റാൻ പോകുന്നു. ഞാൻ മരിക്കുകയാണ്. എനിക്കു നിന്റെ മേൽ അനുരാഗമുണ്ട്. നീ ഇതു വായിക്കുമ്പോഴേക്ക് എന്റെ ആത്മാവു നിന്റെ അടുത്തെത്തിയിരിക്കും; നീ പുഞ്ചിരിക്കൊള്ളുമല്ലോ.’

കത്തിനു മുദ്രവെക്കാൻ സാമാനമൊന്നുമില്ലാത്തതുകൊണ്ടു, കടലാസ്സ് നാലാക്കി മടക്കി അയാൾ തൃപ്തിപ്പെട്ടു; മേൽവിലാസം എഴുതി:

‘മദാംവ്വാസേല്ല് കൊസെത്ത് ഫൂഷൽവാങ്ങിന്, നമ്പർ 7, മൊസ്യു ഫൂഷൽവാങ്ങിന്റെ ഭവനം, റ്യു ദ് ലോം അർമെ.’

കത്തു മടക്കി ഒരു നിമിഷനേരം അയാൾ ആലോചിച്ചുനിന്നു, വീണ്ടും തന്റെ പോക്കറ്റുപുസ്തകം പുറത്തേക്കെടുത്തു, തുറന്ന്, അതേ പെൻസിൽകൊണ്ടു തന്നെ ആദ്യത്തെ ഭാഗത്ത് ഇങ്ങനെ നാലുവരികൂടി എഴുതി:

‘എന്റെ പേർ മരിയുസ് പൊങ്മെർസി എന്നാണ് എന്റെ ശവം മറേയിൽ റ്യുദെ ഫിൽദ്യുകൽവേറിൽ 6-ാം നമ്പർ ഭവനത്തിലുള്ള മൊസ്യു ഗിൽനോർമാനെന്ന എന്റെ മുത്തച്ഛന്റെ അടുക്കൽ എത്തിച്ചുകൊടുക്കണം.’

അയാൾ പോക്കറ്റുപുസ്തകം വീണ്ടും കീശയിലേക്കുതന്നെ തിരുകി; എന്നിട്ടു ഗവ്രോഷിനെ വിളിച്ചു..

മരിയുസ്സിന്റെ വിളി കേട്ടു തെമ്മാടിച്ചെക്കൻ തന്റെ ആഹ്ലാദമയവും സനേഹ പൂർണ്ണവുമായ മട്ടോടുകൂടി ക്ഷണത്തിൽ പാഞ്ഞെത്തി.

‘എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ?’

‘എന്തും,’ ഗവ്രോഷ് പറഞ്ഞു:‘എന്റെ ഈശ്വര! നിങ്ങളതു ചെയ്തില്ലായിരുന്നുവെങ്കിൽ ഞാനിപ്പോളില്ല.’

‘ഈ കത്തു കണ്ടുവോ?’

‘ഉവ്വ്.’

‘ഇതു മേടിക്കു. ഇനി ക്ഷണത്തിൽ ഈ വഴിക്കോട്ടയിൽനിന്നു പോയി, (ഗവ്രോഷ് അസ്വസ്ഥനായി ചെവി ചൊറിയാൻ തുടങ്ങി) ‘നാളെ രാവിലെ, ഈ കത്തു റ്യൂ ദ് ലോം അർമെയിൽ 7-ാം നമ്പറായ മൊസ്യു ഫുഷൽവാങ്ങിന്റെ വീട്ടിൽച്ചെന്നു, മേൽവിലാസത്തിൽക്കാണുന്ന മദാംവ്വസേല്ല് കൊസെത്തിനു കൊടുക്കണം.’

ആ ഉശിരൻകുട്ടി മറുപടി പറഞ്ഞു: ‘ശരി, പക്ഷേ! ഇതിനിടയ്ക്കു വഴിക്കോട്ട പിടിച്ചുകളയും; ഞാനിവിടെ ഉണ്ടാകയുമില്ല’

‘എല്ലാംകൊണ്ടും നോക്കിയാൽ പുലരുന്നതുവരെ വഴിക്കോട്ടയാക്രമിക്കലുണ്ടാവില്ല. നാളെ ഉച്ചയ്ക്കു മുൻപായി പിടിച്ചുകഴിയില്ല.

പട്ടാളക്കാർ വഴിക്കോട്ടയ്ക്കനുവദിച്ചുകൊടുത്ത വിശ്രമസമയം വാസ്തവത്തിൽ കുറേ നീണ്ടിരുന്നു. രാത്രിയുദ്ധങ്ങളിൽ പലപ്പോഴും കാണാറുള്ള തൽക്കാല ശ്രമങ്ങളിൽ ഒന്നായിരുന്നു അത്, എപ്പോഴും അതിന്റെ പിന്നിൽ പൂർവ്വാധികമായ ശുണ്ഠിയുണ്ട്.

‘ആട്ടെ,’ ഗവ്രോഷ് പറഞ്ഞു, ഞാൻ നിങ്ങളുടെ കത്തു നാളെ കൊണ്ടുക്കൊടുക്കാമെന്നു വെച്ചാലോ?’

‘അപ്പോഴേക്കും വൈകിപ്പോവും. വഴിക്കോട്ട വളയപ്പെടും; എല്ലാ തെരുവുകളിലും പാറാവുണ്ടാവും; നിങ്ങൾക്കു പുറത്തു കടക്കാൻ സാധിക്കില്ല. ഇപ്പോൾത്തന്നെ പോണം.’

ഇതിന് ഒരു മറുപടിയും ഗവ്രോഷിനെക്കൊണ്ടുണ്ടാക്കാൻ കഴിഞ്ഞില്ല; വ്യസനപൂർവം ചെവി ചൊറിഞ്ഞുംകൊണ്ട് അവൻ സംശയിച്ചു നിലവായി.

പെട്ടെന്ന്, അവന്നു പതിവുള്ള പക്ഷിമട്ടുകളിൽ ഒന്നോടുകൂടി അവൻ കത്തു റാഞ്ചിയെടുത്തു.

‘അങ്ങനെയാട്ടെ’, അവൻ പറഞ്ഞു.

ഉടനെതന്നെ മൊങ്ദെതൂർ ഇടവഴിയിലൂടേ അവൻ ഒരു പാച്ചിൽ കൊടുത്തു.

ആവിധം തീർച്ചപ്പെടുത്തുന്നതിൽ ഗവ്രോഷിന് ഒരു യുക്തി തോന്നി; പക്ഷേ, മരിയുസ് വല്ല തടസ്സവും പറഞ്ഞെങ്കിലോ എന്നു ശങ്കിച്ച് അവനതു പുറത്തേക്കു പറഞ്ഞില്ല.

ഇതായിരുന്നു യുക്തി; ‘നേരം അർദ്ധരാത്രി ആവുന്നതേ ഉള്ളൂ; റ്യൂ ദ് ലോം അർമെ ഇവിടെനിന്ന് അധികം ദൂരത്തല്ല; ഞാൻ ഈ കത്ത് ഇപ്പോൾത്തന്നെ കൊണ്ടുചെന്നുകൊടുത്തു, സമയത്തേക്കു തിരിച്ചെത്തും.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 13; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.