അയാള്‍ ഇങ്ങനെ എത്ര നേരമിരുന്നു? ഈ വ്യസനകരമായ മനോരാജ്യത്തിന്റെ ഏറ്റവും ഇറക്കവും എന്തെല്ലാമായിരുന്നു? അയാള്‍ നിവര്‍ന്നിരുന്നുവോ? അയാള്‍ കുനിഞ്ഞുംകൊണ്ടായിരുന്നുവോ? അയാള്‍ ഒടിയത്തക്കവണ്ണം കീഴ്പോട്ടു കൂന്നുവോ? അയാള്‍ക്ക് ഇനിയും എഴുന്നേറ്റ് ഉറപ്പുള്ള എന്തെങ്കിലുമൊന്നിന്മേല്‍ അന്തഃകരണത്തെ ഊന്നിനിര്‍ത്താന്‍ കഴിയുമോ? അയാള്‍ക്കുതന്നെ. പക്ഷേ, ഉത്തരം പറയാന്‍ വയ്യായിരിക്കും.
തെരുവില്‍ ആരുമില്ല. ക്ഷണത്തില്‍ വീട്ടിലേക്കു തിരിച്ചുപോയിരുന്ന ചില അസ്വസ്ഥഹൃദയരായ പ്രമാണികള്‍ അയാളെ കണ്ടില്ല. കഷ്ടപ്പാടുകാലത്ത് ഓരോരുത്തനും ഒറ്റയ്ക്കുതന്നെ. ഏഴാംനമ്പര്‍ വീട്ടിനു നേരെ എതിര്‍വശത്തുള്ള തെരുവുറാന്തല്‍ കൊളുത്താന്‍ പതിവുപോലെ വിളക്കുവെപ്പുകാമന്‍ വന്നു പണി കഴിച്ചു മടങ്ങിപ്പോയി. ആ ഇരുട്ടില്‍ ഴാങ് വാല്‍ഴാങ്ങിനെ കണ്ടിട്ടുള്ള ആര്‍ക്കും തന്നെ അതൊരു ജീവനുള്ള മനുഷ്യനാണെന്നു തോന്നിയിരിക്കില്ല. ഒരു മഞ്ഞിന്‍ കട്ടപോലെ അനക്കമറ്റ അയാള്‍ അവിടെ, തന്റെ വീട്ടുപടിക്കട്ടിളമേല്‍, ഇരുന്നു. നിരാശതയില്‍ കട്ടപ്പിടിക്കലുണ്ട്. അപായസൂചകമായ മണിയടിയും ദൂരത്തുനിന്നുള്ള ലഹളപിടിച്ച ഇരമ്പവും കേള്‍ക്കാനുണ്ടായിരുന്നു. ഇരമ്പത്തോടു കൂടി മറിഞ്ഞ ഈ മണിയടികളുടെയെല്ലാം നടുക്ക്, സാങ്പോള്‍ പള്ളിയിലെ നാഴികമണി ഗൗരവത്തോടുകൂടിയും എന്നാല്‍ ദ്രുതഗതി കൂടാതെയും പതിനൊന്നടിച്ചു, എന്തുകൊണ്ടെന്നാല്‍, മണിയടി മനുഷ്യനാണ്, സമയം ഈശ്വരനും. സമയഗതിയാതൊരു ഭാവഭേദവും ഴാങ് വാല്‍ഴാങ്ങിലുണ്ടാക്കിയില്ല; ഴാങ് വാല്‍ഴാങ് അനങ്ങിയില്ല. എങ്കിലും, ഏതാണ്ട് അതേ ക്ഷണത്തില്‍, ഹാല്‍പ്രദേശത്തിന്റെ ആ ഭാഗത്തുനിന്ന് ഒരു പൊന്തനൊച്ച മാറ്റൊലിക്കൊണ്ടു; ഉടനെ കുറെക്കൂടി ശക്തിമത്തായ രണ്ടാമതൊന്ന്. അതു പക്ഷേ, മരിയുസ് പുറകോട്ടു മാറ്റിയ റ്യൂ ദ് ല ഷങ്വ്വെറി വഴിക്കോട്ടുയിലെ ആക്രമണമായിരിക്കാം. ഈ രണ്ടു ശബ്ദവുംകൂടിയായപ്പോള്‍—രാത്രിയുടെ അമ്പരപ്പ് ആ ഇരമ്പത്തിന് ഒന്നുകൂടി ശക്തി വെപ്പിച്ചതായി തോന്നി—ഴാങ് വാല്‍ഴാണ് ഞെട്ടിത്തെറിച്ചു; ആ ശബ്ദം പുറപ്പെട്ടേടത്തേക്കു തിരിഞ്ഞ് അയാള്‍ ചാടിയെഴുന്നേറ്റു; പെട്ടെന്ന് ആ ഇരുന്നിരുന്നേടത്തേക്കുതന്നെ വീണു, കൈ രണ്ടും കൂട്ടിക്കെട്ടി; അയാളുടെ തല വീണ്ടും പതുക്കെ മാറത്തേക്കു തൂങ്ങി.
അയാള്‍ തന്നോടുതന്നെയുള്ള തന്റെ വ്യസനകരമായ സംഭാഷണം വീണ്ടും ആരംഭിച്ചു.
പെട്ടെന്ന് അയാള്‍ തലയുയര്‍ത്തിനോക്കി; ആരോ തെരുവിലൂടെ നടന്നുവരുന്നുണ്ട്; അയാളുടെ അടുക്കല്‍നിന്നു ചവുട്ടടിശബ്ദം കേട്ടു. അയാള്‍ സൂക്ഷിച്ചു നോക്കി; റാന്തലുകളുടെ വെളിച്ചത്തു, റ്യൂ ദ് ആര്‍ഷിവെയിലേക്കു പോകുന്ന തെരുവില്‍, വിളര്‍ത്തു, തിളങ്ങുന്ന, ഒരു കുട്ടിയുടെ മുഖം കണ്ടു
ഗവ്രോഷ്, അതാ, വ്യു ലോം അര്‍മെയിലെത്തി.
ഗവ്രോഷ് എന്തോ ഒന്നിനെ തിരഞ്ഞുനോക്കുകയാണെന്ന വിധം ആകാശത്തേക്കു തുറിച്ചുനോക്കുന്നുണ്ട്. അവന്‍ ഴാങ് വാല്‍ഴാങ്ങിനെ നല്ലവണ്ണം കണ്ടു, പക്ഷേ, കാര്യമാക്കിയില്ല.
ആകാശത്തേക്കു തുറിച്ചുനോക്കിക്കഴിഞ്ഞതിനുശേഷം ഗവ്രോഷ് ഭൂമിയിലേക്കു തുറിച്ചുനോക്കി; അവന്‍ പെരുവിരലില്‍ കുന്തിച്ചുനിന്നു. താഴത്തെ നിലയിലുള്ള വീട്ടുവാതിലുകളും ജനാലകളും തൊട്ടുനോക്കി; എല്ലാം അടച്ച് ഓടാമ്പലിട്ട് താഴിട്ടു പൂട്ടിയിരിക്കുന്നു. ഈ നിലയില്‍ അഞ്ചോ ആറോ അടച്ചുപൂട്ടിയ വീടുകളെ പരീക്ഷണം ചെയ്തതിന്നുശേഷം, തെമ്മാടിച്ചെക്കന്‍ ചുമലൊന്നു ചുളുക്കി, ഈവിധം ഒന്നു സ്വയം ശുണ്ഠിയെടുത്തു: പറ്റി!”
എന്നിട്ട് അവന്‍ വീണ്ടും ആകാശത്തേക്കു തുറിച്ചുനോക്കാന്‍ തുടങ്ങി.
ഒരു നിമിഷം മുന്‍പ്, അപ്പോഴത്തെ മനഃസ്ഥിതിയില്‍ ആരോടും മിണ്ടുകയോ മറുപടി പറകയോ ചെയ്യുകയില്ലായിരുന്ന ഴാങ് വാല്‍ഴാങ്ങിന് ആ കുട്ടിയെ വിളിച്ചു വരുത്താന്‍ ഒരു സഹിച്ചുകൂടാത്ത ആശ തോന്നി.
“എന്റെ ചെക്കാ, എന്താ നിനക്ക്?” അയാള്‍ ചോദിച്ചു.
“എനിക്കെന്താണെന്നുവെച്ചാല്‍ വിശപ്പ്’, ഗവ്രോഷ് കലവറയില്ലാതെ മറുപടി പറഞ്ഞു. ഇങ്ങനെയും തുടര്‍ന്നു: “ചെക്കന്‍ നിങ്ങളാണ്.”
ഴാങ് വാല്‍ഴാങ് തന്റെ ഗഡിയാള്‍ക്കീശയില്‍ തപ്പി ഒരഞ്ചുഫ്രാങ്ക്സ് നാണ്യം പുറത്തെടുത്തു.
വാലാട്ടിപ്പക്ഷിവര്‍ഗ്ഗത്തില്‍പ്പെട്ടവനും ചുറുചുറുക്കോടുകൂടി ഒരാംഗ്യത്തില്‍ നിന്നു മറ്റൊരാംഗ്യത്തിലേക്കു ചാടിച്ചാടിനടക്കുന്നവനുമായ ഗവ്രോഷ്, അതാ, ഒരു കല്ലു പെറുക്കിയെടുത്തു. അവന്‍ റാന്തല്‍ കണ്ടെത്തിയിരുന്നു.
“നോക്കൂ,’ അവന്‍ പറഞ്ഞു, “അപ്പോള്‍ ഇനിയും നിങ്ങള്‍ വിളക്കു കൊളുത്തുക തന്നെയാണ് എന്റെ ചങ്ങാതി, നിങ്ങള്‍ നിയമത്തെ കൂട്ടാക്കുന്നില്ല. എനിക്കുവേണ്ടി അതുടയ്ക്കൂ.”
അവൻ ആ കല്ലുകൊണ്ടു റാന്തലിന്മേലേക്ക് ഒരേറു കൊടുത്തു; അതിന്റെ ഉടഞ്ഞ ചില്ല്, എതിര്‍വീട്ടിലെ ജനാലത്തിരശ്ലീലയ്ക്കു പിന്നിലൊളിച്ചിരുന്ന പ്രമാണി ഇങ്ങനെ ഉച്ചത്തില്‍ പറഞ്ഞുപോകത്തക്കവിധം ശബ്ദത്തോടുകൂടി താഴെ വീണു—അതാ ’തൊണ്ണുറ്റിമൂന്നു’ വീണ്ടും വന്നു.”
റാന്തല്‍ ശക്തിയോടുകൂടി ഒന്നാടി, കേട്ടു. തെരുവു പെട്ടെന്ന് ഇരുണ്ടു.
“അതു ശരി, എന്റെ കിഴവന്‍ തെരുവേ”’, ഗവ്രോഷ് ഉച്ചത്തില്‍ പറഞ്ഞു, രാത്തൊപ്പി എടുത്തിട്ടേക്കു.”
ഴാങ് വാല്‍ഴാങ്ങിനെ നോക്കിയിട്ട്, തെരുവിന്റെ അങ്ങേ അറ്റത്തുള്ള ആ കൂറ്റന്‍ സ്മാരകസ്തംഭത്തിനു നിങ്ങള്‍ എന്താണ് പേരു പറയാറ്? റിക്കാര്‍ട്ടു സൂക്ഷിപ്പു സ്ഥലമാണത്, അല്ലേ? എനിക്ക് ആ പടുകുറ്റന്‍ മന്തത്തുൂണുകളൊക്കെ അടിച്ചുടച്ച അവകൊണ്ട് ഒരു രസംപിടിച്ച വഴിക്കോട്ട കെട്ടണം.”
ഴാങ് വാല്‍ഴാങ് അങ്ങോട്ട്, ഗവ്മോഷിന്റെ അടുക്കലേക്കു ചെന്നു.
“പാവം, ഒരു താഴ്‌ന്ന സ്വരത്തിലും തന്നോടുതന്നെയായും അയാള്‍ പറഞ്ഞു.
“അവന്നു വിശക്കുന്നു.
അയാള്‍ ആ അഞ്ചു ഫ്രാങ്ക് നാണ്യം അവന്റെ കൈയില്‍ വെച്ചു.
ഗവ്രോഷ് ആ നാണയത്തിന്റെ വലുപ്പം കണ്ടത്ഭുതപ്പെട്ടു സൂക്ഷിച്ചുനോക്കി; ഇരുട്ടത്ത് അവനതിനെ തുറിച്ചുനോക്കി; ആ നാണൃത്തിന്റെ വെളുപ്പ് അവന്റെ കണ്ണഞ്ചിപ്പിച്ചു അവന്‍ അഞ്ചു ഫ്രാങ്ക് നാണ്യത്തെ ആളുകള്‍ പറഞ്ഞുകേട്ടറിയും; അതിന്റെ യശസ്സ് അവന്നു രസമായിരുന്നു; ആ വര്‍ഗ്ഗത്തിലൊന്നിനെ അടുത്തു കണ്ടപ്പോള്‍ അവന്നൊട്ടു പറ്റി. അവന്‍ പറഞ്ഞു: “നമുക്കു നമിയെ ഒന്നു നോക്കിക്കാണുക. [1] അവന്‍ ആഹ്ലാദമൂര്‍ച്ഛയില്‍ അതിനെ പല നിമിഷങ്ങളോളം സൂക്ഷിച്ചുനോക്കി: എന്നിട്ടു ഴാങ് വാല്‍ഴാങ്ങിനു നേരേ നോക്കി. ആ നാണ്യം അയാള്‍ക്കുതന്നെ തിരികെക്കാട്ടി, പ്രഭാവത്തോടുകൂടി പറഞ്ഞു: “ഹേ പ്രമാണി, എനിക്കേറെ ഇഷ്ടം റാന്തലുകള്‍ എറിഞ്ഞുടയ്ക്കുകയാണ്. നിങ്ങളുടെ ഭയങ്കരജന്തുവിനെ അങ്ങോട്ടുതന്നെ എടുത്തോളൂ. നിങ്ങളെക്കൊണ്ട് എനിക്കു കൈക്കൂലി തരാന്‍ വയ്യാ. അതിന് അഞ്ചു നഖമുണ്ട്; പക്ഷേ, അതിനെന്നെ മാന്താന്‍ വയ്യാ.
“നിനക്കമ്മയുണ്ടോ?’ ഴാങ് വാല്‍ഴാങ് ചോദിച്ചു.
ഗവ്രോഷ് മറുപടി പറഞ്ഞും: “ഒരു സമയം നിങ്ങള്‍ക്കുള്ളതിലധികം.”
“ആട്ടെ, ഴാങ് വാല്‍ഴാങ് പറഞ്ഞു. “നിന്റെ അമ്മയ്ക്കു കൊടുക്കാന്‍ അതു കൈയിലിരിക്കട്ടെ!’
ഗവ്മോഷിന് അതുള്ളില്‍ത്തട്ടി. എന്നല്ല. ആ സംസാരിക്കുന്ന മനുഷ്യന്നു തലയില്‍ തൊപ്പിയില്ലെന്ന് അവന്‍ കണ്ടു; അതവന്നു വിശ്വാസം തോന്നിച്ചു.
“നേരോ”, അവന്‍ പറഞ്ഞു, “അപ്പോള്‍ എന്നെക്കൊണ്ടു റാന്തലൂടപ്പിക്കാതാക്കാനല്ല നിങ്ങള്‍ അതു കാണിച്ചത്?”
“ഇഷ്ടമുള്ളതൊക്കെ ഉടയിക്കാം.”
“നിങ്ങളൊട്ടു കൊള്ളാം”, ഗവ്മോഷ് പറഞ്ഞു.
അവന്‍ ആ അഞ്ചു ഫ്രാജ്: നാണ്യം തന്റെ ഏതോ ഒരു കീശയിലിട്ടു വിശ്വാസം വര്‍ദ്ധിച്ചതോടുകൂടി അവന്‍ തുടര്‍ന്നു: “നിങ്ങള്‍ ഈ തെരുവിലുള്ളാളാണോ?
“അതേ, എന്തേ?
“ഏഴാം നമ്പര്‍ വീടേതാണെന്നു പറഞ്ഞുതരാമോ?
“ഏഴാം നമ്പര്‍ വീടുകൊണ്ട് എന്തുവേണം?
ഇവിടെ കുട്ടി പരുങ്ങി; പറയാവുന്നതിലധികം പറഞ്ഞുവോ എന്നവന്‍ പേടിച്ചു. അവന്‍ പെട്ടെന്നു തന്റെ കൈനഖങ്ങള്‍ തലമുടിയിലേക്കു തിരുകി. ഇങ്ങനെ മറുപടി പറഞ്ഞു തൃപ്തിപ്പെട്ടു; “ഹോ! ഇവിടെയായി.
ഴാങ് വാല്‍ഴാങ്ങിന്റെ മനസ്സില്‍ ഒരു ശങ്ക പാഞ്ഞു. കഠിനമായ മനോവേദനയ്ക്ക് ഇങ്ങനെ ചില മിന്നലാട്ടങ്ങളുണ്ട്. അയാള്‍ ആ കുട്ടിയോടു ചോദിച്ചു: “ഞാന്‍ കരുതിയിരിക്കുന്ന കത്തുംകൊണ്ടു വരുന്ന ആള്‍ നിങ്ങളാണോ?
“നിങ്ങളോ?” ഗവ്രോഷ് ചോദിച്ചു. “നിങ്ങള്‍ ഒരു സ്ത്രീയല്ലല്ലോ?
“കത്തു മദാംവ്വസേല്ല് കൊസെത്തിനാണ്. അല്ലേ?
“കൊസെത്ത്,’ ഗവ്രോഷ് മന്ത്രിച്ചു, അതാണ് ആ അത്ഭുതപ്പേരെന്നു തോന്നുന്നു.”
“ശരി”, ഴാങ് വാല്‍ഴാങ് തുടര്‍ന്നു, “നിങ്ങള്‍ ആ കത്തു തരേണ്ടത് എനിക്കാണ്; ഇങ്ങോട്ടു തരൂ.’
“ആ സ്ഥിതിക്കു ഞാന്‍ വരുന്നതു വഴിക്കോട്ടയില്‍നിന്നാണെന്നു നിങ്ങള്‍ക്കറിവുണ്ടാവണം.”
“നിശ്ചയമായും.”
ഗവ്രോഷ് മറ്റൊരു കീശയില്‍ കൈയിറക്കി, നാലായി മടക്കിയ ഒരു കടലാസ്സു വലിച്ചെടുത്തു.
എന്നിട്ട് അവന്‍ ഒരു പട്ടാളസ്സലാം വെച്ചു.
“രാജ്യഭരണത്തിലെ കല്പനകളെ ബഹുമാനിക്കണം’, അവന്‍ പറഞ്ഞു. “അതു വരുന്നതു സംസ്ഥാന ഗവണ്‍മ്മേണ്ടില്‍നിന്നാണ്.”
“അതെന്റെ പക്കല്‍ തരു.” ഴാങ് വാല്‍ഴാങ് പറഞ്ഞു.
ഗവ്രോഷ് ആ കടലാസ്സ് തലയ്ക്കുമീതെ ഉയര്‍ത്തിപ്പിടിച്ച.
“ഇതൊരു കാമലേഖനമാണെന്നു കടന്നു കരുതേണ്ടാ. ഇതൊരു സ്ത്രീക്കുള്ളതാണ്; പക്ഷേ, ഇതു ജനസമുദായത്തിനുള്ളതാണ്. ഞങ്ങള്‍ പുരുഷന്മാര്‍, യുദ്ധം ചെയ്യുന്നു, ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു, കോഴിക്കുഞ്ഞുങ്ങളെ [2] ഒട്ടകങ്ങള്‍ക്ക [3] യച്ചുകൊടുക്കുന്ന സിംഹങ്ങളു [4] ള്ള അത്തരം ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവരല്ല ഞങ്ങള്‍.”
അതെന്റെ കൈയില്‍ തന്നേക്കു.
“ആകപ്പാടെ, ഗവ്രോഷ് തുടര്‍ന്നു, “നിങ്ങള്‍ക്കൊരു മര്യാദക്കാരന്റെ മട്ടുണ്ട്.”
“അതിങ്ങോട്ടു തരു, വേഗം.”
“പിടിച്ചോളൂ.”
അവന്‍ ആ കടലാസ്സ് ഴാങ് വാല്‍ഴാങ്ങിന്റെ കൈയില്‍ വെച്ചുകൊടുത്തു.
“വേഗം ചെല്ലൂ, മൊസ്യു എന്താ നിങ്ങളുടെ പേര്, ആ ആള്‍, മാംസല്‍ കൊസെത്ത്, കാത്തിരിക്കുകയാവും.’
ഈ അഭിപ്രായപ്രകടനംകൊണ്ടു ഗവ്രോഷിനു സന്തോഷമായി.
ഴാങ് വാല്‍ഴാങ് പിന്നെയും തുടര്‍ന്നു; “സാങ്മെറിയിലേക്കാണോ മറുപടിയയയ്ക്കേണ്ടത്?’
“അതാ നിങ്ങള്‍ വിഡ്ഢിത്തപ്പലഹാരത്തിന്റെ പൊട്ടുകളുണ്ടാക്കുന്നു, ഈ കത്തു വരുന്നതു റ്യു ദ് ല ഷങ് വ്രെറിയിലെ വഴിക്കോട്ടയില്‍നിന്നാണ്; ഞാനങ്ങോട്ടാണ് മടങ്ങുന്നതും. എന്നാല്‍, ഹേ, പൗരന്‍, അങ്ങനെയാവട്ടെ.”
ഇതും പറഞ്ഞു ഗവ്രോഷ് ഒരോട്ടം കൊടുത്തു—അല്ലെങ്കില്‍ കുറേക്കൂടി ശരിയായി വിവരിക്കുന്നപക്ഷം, കൂട്ടില്‍നിന്നു കടന്ന ഒരു പക്ഷിയുടെ പറക്കല്‍പോലെ. വന്നഭാഗത്തേക്കുതന്നെ പാറിക്കളഞ്ഞു. ഒരു വെടിയുണ്ടയുടെ കടുത്ത വേഗം കൊണ്ടു കൂരിരുട്ടിനുള്ളില്‍ ഒരു തുള തുളച്ചിട്ടെന്നപോലെ, അവര്‍ വീണ്ടും അതിലേക്കാണ്ടു. ലോം അര്‍മെയിലെ ഇടവഴി ഒരിക്കല്‍ക്കൂടി നിശ്ശബ്ദവും വിജനവുമായി; ഒരു ഞൊടിയിടകൊണ്ടു, നിഴലിനേയും സ്വപ്നത്തേയും സംബന്ധിച്ച എന്തോ ഒന്ന് എല്ലാ പെരുമാറ്റത്തിലുമുള്ള ആ അസാധാരണക്കുട്ടി ഇരുണ്ട വീട്ടിന്‍വരികളുടെ മങ്ങലില്‍ തന്നത്താന്‍ കുഴിച്ചുമൂടി, ഇരുട്ടിനുള്ളില്‍ പുകയെന്നപോലെ, കാണാതായി; എന്നല്ല അവനെ കാണാതായിട്ടു കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വിളക്കു ചില്ലിന്റെ ഒരമ്പരപ്പിക്കുന്ന വിറയ്ക്കലും പാതവിരിയില്‍ ചടചടെ എന്നു പൊട്ടിവീണ ഒരു റാന്തലിന്റെ വലിയ ശബ്ദവും ശുണ്ഠിപിടിച്ച പൗരപ്രമാണികളെ പെട്ടെന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കളഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവന്‍ ആകെ ലയിച്ചു മറഞ്ഞുപോയെന്നുതന്നെ ആളുകള്‍ വിചാരിച്ചേക്കും ആ ലഹള ഗവ്രോഷിന്റെ റ്യൂ ദ്യു ഷോമിലേക്കുള്ള യാത്രയായിരുന്നു