തോട്ടത്തിൽ, തെരുവിലെ അഴിനിരക്കരികിലായി, ഉത്കണ്ഠിതരുടെ നോട്ടത്തിൽനിന്ന് ഇരിമ്പകപ്പടർപ്പിനാൽ മറയപ്പെട്ടതായി, എങ്കിലും ആവശ്യം വന്നാൽ മരങ്ങളുടേയും പടിയുടേയും അപ്പുറത്തുനിന്ന് കൈയെത്തിച്ചാൽ തൊടാവുന്നതായി, ഒരു കല്ലുബെഞ്ചുണ്ട്.
ആ ഏപ്രിൽമാസത്തിൽത്തന്നെ ഒരു ദിവസം വൈകുന്നേരം ഴാങ് വാൽഴാങ് പുറത്തേക്കു പോയി; സന്ധ്യയ്ക്കുശേഷം കൊസെത്ത് ചെന്ന് ആ ബെഞ്ചിന്മേൽ ഇരുന്നു. കാറ്റു ചുറുചുറുക്കോടുകൂടി മരങ്ങളിലൂടെ പാഞ്ഞുകളിക്കുകയാണ്; കൊസെത്ത് മനോരാജ്യം വിചാരിക്കയും; ഒരനുദ്ദേശ്യമായ കുണ്ഠിതം, വൈകുന്നേരത്താൽ ഇളക്കിവിടപ്പെട്ടതും, പക്ഷേ—ആർക്കറിയാം? ആ സമയത്തു തുറന്നു കിടക്കുന്ന ശവക്കല്ലറയിലെ നിഗൂഢതയിൽനിന്നു പുറപ്പെടുന്നതുമായ ആ അജയ്യമായ കുണ്ഠിതം, കുറെശ്ശെക്കുറേശ്ശയായി അവളെ ബാധിക്കുന്നുണ്ട്.
ആ നിഴല്പാടിൽ പക്ഷേ, ഫൻതീൻ ഉണ്ടായിരുന്നിരിക്കാം.
കൊസെത്ത് എണീറ്റു, മഞ്ഞുകൊണ്ടു നനഞ്ഞിട്ടുള്ള പുല്ലിലൂടെ, താൻ അപ്പോൾ പെട്ടിരിക്കുന്ന അത്തരം ദുഃഖമയമായ സ്വപ്നാടനത്തിൽ ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ടു, പതുക്കെ തോട്ടത്തിൽ ലാത്തി—‘നിശ്ചയമായും ഈ സമയത്തു തോട്ടത്തിൽ നടക്കാൻ കാലിന്മേൽ മരപ്പാപ്പാസുവേണം. ജലദോഷം പിടിച്ചു പോവും.’
അവൾ ബെഞ്ചിന്മേല്ക്കു മടങ്ങി
അവൾ തിരിച്ചുചെന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ, തീർച്ചയായും ഒരു നിമിഷത്തിനുമുൻപ് ഇല്ലാതിരുന്ന സാമാന്യം വലിയ ഒരു കല്ല് അവിടെ ഉള്ളതായി കണ്ടു.
കൊസെത്ത് ഇതെന്താണെന്നു സംശയിച്ചുകൊണ്ട് ആ കല്ലു സൂക്ഷിച്ചു നോക്കി. ആ കല്ലു ബെഞ്ചിന്മേലേക്കു തനിയേ വന്നതായിരിക്കില്ലെന്നും, ആരോ അതവിടെ വെച്ചതാവണമെന്നും, അഴികൾക്കിടയിലൂടെ ആരോ കൈയിട്ടിട്ടുണ്ടെന്നും പെട്ടെന്ന് അവൾക്കൊരു വിചാരം വന്നു; ഇതവളെ പേടിപ്പിച്ചു. ഇത്തവണ, ഭയം ശരിയായിരുന്നു; കല്ലവിടെയുണ്ട്. സംശയത്തിനു വഴിയില്ല; അവൾ അതു തൊട്ടില്ല. പിന്നോക്കം തിരിഞ്ഞുനോക്കാതെ പറഞ്ഞു, വീട്ടിൽച്ചെന്നഭയം പ്രാപിച്ചു; ഉടനെ ജനാലകൾ അടച്ചു, കുറ്റിയിട്ടു, ഒതുക്കുകളിലേക്കുള്ള വാതിൽജ്ജനാല ഓടാമ്പലിട്ടു. അവൾ തുസ്സാങ്ങോടു ചോദിച്ചു: ‘അച്ഛൻ മടങ്ങിയെത്തിയോ?’
‘ഇല്ല, മാംസേൽ.’
(തുസ്സാങ് വിക്കിയിരുന്നതായി ഞങ്ങൾ പറഞ്ഞുവല്ലോ, ഇനി അതിനു സംഗതിവരാതിരിക്കട്ടെ. ഒരു രോഗസംബന്ധിയായ സംഗീതസംജ്ഞയോടു ഞങ്ങൾക്കു വെറുപ്പാണ്.)
വിചാരശീലനും രാത്രിസഞ്ചാരം ഇഷ്ടപ്പെട്ടാളുമായ ഴാങ് വാൽഴാങ് പലപ്പോഴും വളരെ രാച്ചെന്നേ തിരിച്ചെത്താറുള്ളൂ.
‘തുസ്സാങ്’, കൊസെത്ത് പറഞ്ഞു തുടങ്ങി, ‘തോട്ടത്തിലേക്കു കടക്കാനുള്ള പഴുതുകൾ നല്ലവണ്ണം അടച്ചു വിലങ്ങിടുന്നതിലും അവയടയ്ക്കാനുള്ള വട്ടക്കണ്ണികളിൽ അതാതിരുമ്പിൻകഷ്ണങ്ങൾ തിരുകുന്നതിലും നല്ലവണ്ണം മനസ്സുവെയ്ക്കുന്നില്ലേ?’
‘ഓ, അക്കാര്യത്തിൽ ശങ്കിക്കാനില്ല.’
തുസ്സാങ് അതൊക്കെ ശരിക്കു ചെയ്യാറുണ്ട്. അതു കൊസെത്തിനു നല്ലവണ്ണമറിയാം; എങ്കിലും ഇങ്ങനെ തുടർന്നു പറയാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല; ‘ഈ പ്രദേശം അത്ര നിർജ്ജനമാണ്.’
‘അതിനെപ്പറ്റിയാണെങ്കിൽ,’ അവൾ പറഞ്ഞു, ‘അതു ശരിയാണ്. ‘അയ്യോ’ എന്നു പറയാൻ ഇടകിട്ടുന്നതിനു മുൻപ് നമ്മെ ആരെങ്കിലും കഥകഴിച്ചു എന്നുവരാം.
എന്നല്ല, അദ്ദേഹം ഇവിടെ കിടക്കുന്നുമില്ല, പോരാത്തതിന്, പക്ഷേ, ഒന്നും പേടിക്കേണ്ടാ; ഞാൻ ജെയിലുകളിലെ മാതിരി വാതിലുകളൊക്കെ അടച്ചുപൂട്ടാറുണ്ട്. പെണ്ണുങ്ങൾ തനിച്ച്! അതു മതി ആലോചിച്ചാൽ പേടിക്കാൻ; നിങ്ങൾ പറയുന്നത് ശരിയാണ്. രാത്രി നിങ്ങളുടെ കിടപ്പുമുറിയിലേക്ക് ആളുകൾ കയറി എന്നു വെയ്ക്കുക; മിണ്ടിപ്പോകരുത് എന്നും പറഞ്ഞ്, കഴുത്തു മുറിക്കാൻ തുടങ്ങിയാൽ, ആലോചിച്ചുനോക്കു. മരിക്കുന്നതല്ല സാരം; നിങ്ങൾ മരിക്കും; എല്ലാവരും മരിക്കും; അതൊക്കെ ശരി; ആ കൂട്ടർ നിങ്ങളെ കടന്നുതൊടുമ്പോഴത്തെ ആ അറപ്പ്! പിന്നെ, അവരുടെ കത്തി, അതുകൊണ്ട് വേണ്ടവിധം മുറിക്കാൻ അവർക്കു നിശ്ചയമുണ്ടാവില്ല. ഹാ, എന്റെ ജഗദീശ്വരാ.’
‘മിണ്ടാതിരിക്കൂ’ കൊസെത്ത് പറഞ്ഞു. ‘ഒക്കെ നല്ലവണ്ണം അടച്ചു പൂട്ടിയിടൂ.’
തുസ്സാങ് തൽക്ഷണം കെട്ടിയുണ്ടാക്കിയ വിചിത്രനാടകംകൊണ്ടും ഓർമ്മവന്ന ആ കഴിഞ്ഞാഴ്ചയിലെ പ്രേതക്കാഴ്ചകളെക്കുറിച്ചുള്ള വിചാരംകൊണ്ടും ഭയപ്പെട്ട കൊസെത്തിനു, ‘പോയി, ആ കല്ലുബെഞ്ചിന്മേൽ വെച്ചിട്ടുള്ള കല്ലൊന്നു നോക്കൂ’ എന്നു പറയാൻകൂടി ധൈര്യമുണ്ടായില്ല; തോട്ടത്തിലേക്കുള്ള വാതിൽ തുറന്നാൽ ‘ആളുകൾ’ അകത്തേക്കു കയറിവന്നാലോ! വാതിലുകളും ജനാലകളും സനിഷ്കർഷമായി ബന്ധിച്ചിട്ടുണ്ടെന്ന് അവൾ കണ്ടു; തട്ടിൻപുറത്തുനിന്നു തുടങ്ങി നിലവറക്കുണ്ടുവരെ എല്ലായിടത്തും തുസ്സാങ്ങിനെ പറഞ്ഞയച്ചു നോക്കിച്ചു; സ്വന്തം കിടപ്പുമുറി പൂട്ടി, അഴിയിട്ടു, കട്ടിലിന്റെ ചുവട്ടിലൊക്കെ നോക്കി, ചെന്നുകിടന്നു, അവൾ കുറച്ചൊക്കെ ഉറങ്ങി; മലയോളം വലിയതും ഗുഹകൾ കൊണ്ടു നിറഞ്ഞതുമായ ആ കല്ലു രാത്രി മുഴുവനും അവൾ കണ്ടു.
പുലർച്ചെ—തലേദിവസം രാത്രിയിലെ ഭയപ്പാടുകളെയെല്ലാം പറ്റി നമ്മെക്കൊണ്ടു ചിരിപ്പിക്കുന്നതാണ് ഉദിച്ചുവരുന്ന സൂര്യനുള്ള ഗുണം; ചിരിയുടെ കനം നമ്മുടെ ഭയത്തിന്റെ വലുപ്പമനുസരിച്ചിരിക്കും— ഉണർന്നെണീറ്റപ്പോൾ കൊസെത്ത് തന്റെ ഭയത്തെ ഒരു ഭയങ്കരസ്വപ്നമാക്കി; അവൾ സ്വയം പറഞ്ഞു: ‘ഞാനെന്തേ ആലോചിച്ചിരുന്നത്? ഒന്നോ രണ്ടോ ആഴ്ചയ്ക്കുമുൻപു ഞാൻ കേട്ടു എന്ന് വിചാരിച്ച കാല്പെരുമാറ്റങ്ങളെപ്പോലെത്തന്നെയാണത്! തീക്കുഴൽത്തൊപ്പിയുടെ നിഴൽപോലെത്തന്നെ! ഞാൻ ഒരു പേടിത്തൊണ്ടിയാകയാണോ?’ ജനാലപ്പഴുതിലൂടെ മിന്നുകയും പനിനീർപ്പൂനിറത്തിലുള്ള മറശ്ശീലകളെ ചുകപ്പിക്കുകയും ചെയ്യുന്ന സൂര്യൻ സർവ്വവും, കല്ലുകൂടി, ആലോചനകളിൽനിന്നു മാഞ്ഞുപോകുമാറ് അവളെ അത്രമേൽ ധൈര്യപ്പെടുത്തി.
‘തോട്ടത്തിൽ വട്ടത്തൊപ്പി വെച്ചിട്ടുള്ള ഒരാളുണ്ടായിരുന്നതിലധികമായി ഒരു കല്ലും ബെഞ്ചിന്മേലില്ല; ഞാൻ മറ്റുള്ളതൊക്കെയെന്നപോലെ കല്ലും സ്വപ്നം കണ്ടു.’
അവൾ ഉടുപ്പിട്ടു, തോട്ടത്തിലേക്കിറങ്ങി, ബെഞ്ചിന്നടുക്കലേക്കു പാഞ്ഞു; അവൾ വിയർത്തു മുങ്ങിപ്പോയി, കല്ലതാ, അവിടെ.
പക്ഷേ, ഇതൊരു നിമിഷനേരമേ ഉണ്ടായുള്ളു. രാത്രിയിൽ ഭയമാകുന്നതു പകൽ ജിജ്ഞാസയാണ്.
‘ഹാ’! അവൾ പറഞ്ഞു, ‘ആട്ടെ, നമുക്കെന്താണെന്നു നോക്കുക.’
അവൾ കല്ലു പൊന്തിച്ചു; അത് സാമാന്യം വലുതായിരുന്നു. അതിനു ചുവട്ടിൽ ഒരു കത്തിന്റെ ഛായയുള്ള എന്തോ ഒന്നുണ്ട്. അതൊരു വെളുത്ത ലക്കോട്ടാണ്. കൊസെത്ത് അതു കടന്നെടുത്തു. അതിന്റെ അകത്തു മേൽവിലാസമില്ല. പുറത്തു മുദ്രയുമില്ല. എങ്കിലും, മുദ്ര വെയ്ക്കാത്തതായാലും, ലക്കോട്ടു വെറും ലക്കോട്ടല്ല. ഉള്ളിൽ കടലാസ്സു കാണാനുണ്ട്.
കൊസെത്ത് അതു പരീക്ഷിച്ചു, അവൾക്കുള്ളതു പേടിയല്ലാതായി, ജിജ്ഞാസയുമല്ലാതായി, ഉത്കണ്ഠയുടെ ആരംഭമായി.
കൊസെത്ത് ലക്കോട്ടിലുള്ള സാധനം പുറത്തേക്കെടുത്തു; അതൊരു ചെറിയ നോട്ടുപുസ്തകമായിരുന്നു; ഓരോ ഭാഗത്തും നമ്പറിട്ടിട്ടുണ്ട്; ഓരോന്നിലും, കൊസെത്തിന്റെ അഭിപ്രായത്തിൽ വളരെ മേത്തരവും ഏറ്റവും ഭംഗികൂടിയതുമായ കൈയക്ഷരത്തിൽ ചില വരികൾ എഴുതിയിരിക്കുന്നു.
കൊസെത്ത് പേർ തിരഞ്ഞുനോക്കി; പേരില്ല. ഇതാർക്കായിരിക്കാം? പക്ഷേ, തനിക്ക്, തന്റെ ബെഞ്ചിന്മേലാണല്ലോ അതാരോ കൊണ്ടുവന്നു വെച്ചത്. അതാരയച്ചതായിരിക്കും? തടുത്തുകൂടാത്ത ഒരു രസം അവളെ ബാധിച്ചു; കൈയിലിരുന്നു വിറയ്ക്കുന്ന ആ ഏടുകളിലേക്കു നോക്കാതെ കഴിക്കാൻ അവൾ ശ്രമിച്ചു; അവൾ ആകാശത്തേക്കും, തെരുവിലേക്കും, വെളിച്ചത്തിൽ ആകെ മുങ്ങിയിരിക്കുന്ന പടിത്തൂണുകളിലേക്കും, അടുത്ത ഒരു മേൽപ്പുരയ്ക്കുമീതെ പാറിപ്പറക്കുന്ന പിറാവുകളുടെ നേർക്കും സൂക്ഷിച്ചുനോക്കി; ഉടനെ അവളുടെ ദൃഷ്ടി ആ കൈയെഴുത്തുകോപ്പിയിൽ പതിഞ്ഞു; അതിൽ എന്താണുള്ളതെന്നു നോക്കിയറിഞ്ഞേ കഴിയൂ എന്ന് അവൾ സ്വയം പറഞ്ഞു.