images/hugo-26.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.4.4
ഒരു കല്ലിനു ചുവട്ടിൽ ഒരു ഹൃദയം

പ്രപഞ്ചം ഒരാളിലേക്കു ചുരുങ്ങുക, ഒരാൾ ഈശ്വരനിലോളംതന്നെ വലുതാവുക— അതാണ് അനുരാഗം.

അനുരാഗം എന്നതു ദേവകൾ നക്ഷത്രങ്ങളോടു ചെയ്യുന്ന അഭിവാദ്യമാണ്.

അനുരാഗംമൂലം വ്യസനിക്കുമ്പോൾ, ആത്മാവ് എന്തു വ്യസനമയമാണ്!

തനിയേതന്നെ ലോകത്തെ പരിപൂർണ്ണമാക്കുന്ന ആ അവളുടെ അഭാവത്തിൽ എന്തൊരു ശൂന്യത! ഹാ! പ്രണയഭാജനം ഈശ്വരനായിത്തീരുന്നു എന്നത് എത്ര വാസ്തവം! സർവ്വത്തിന്റേയും ഏകപിതാവായ ഈശ്വരൻ വാസ്തവമായി പ്രപഞ്ചം മുഴുവനും ആത്മാവിന്നായും ആത്മാവ് അനുരാഗത്തിന്നായുമല്ല സൃഷ്ടിച്ചിരുന്നതെങ്കിൽ, തന്തിരുവടിക്ക് ഇതിൽ അസൂയ തോന്നിപ്പോയേനേ!

ഊതനിറത്തിലുള്ള ഒരു മുഖമറയോടുകൂടിയ പട്ടുചുരുൾത്തൊപ്പിയുടെ ഉള്ളിൽനിന്ന് ഒരു പുഞ്ചിരി ഒരു നോക്കു കണ്ടാൽ മതി, ആത്മാവ് സങ്കല്പക്കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ.

ഈശ്വരൻ എല്ലാറ്റിനും പിന്നിലുണ്ട്, പക്ഷേ, എല്ലാം ഈശ്വരനെ മറയ്ക്കുന്നു. എല്ലാ വസ്തുക്കളും കറുത്തിട്ടാണ്; എല്ലാ ജീവികളുമിരുന്നിട്ടും ഒരു സത്ത്വത്തെ സ്നേഹിക്കുക എന്നത് അതിനെ സ്വച്ഛമാക്കുകയാണ്.

ചില വിചാരങ്ങൾ ഈശ്വരവന്ദനങ്ങളാണ്. ചില ഘട്ടങ്ങളുണ്ട്—അപ്പോൾ, ദേഹത്തിന്റെ നില എന്തുതന്നെയായാലും, ആത്മാവു മുട്ടുകുത്തിയിരിക്കും.

പിരിഞ്ഞുപോയ കാമിനീകാമുകന്മാർ ഒരായിരം മനോരാജ്യസൂത്രങ്ങളെക്കൊണ്ട് അപ്രത്യക്ഷതയെ തോല്പിക്കുന്നു, ഏതായാലും, അവയ്ക്കെല്ലാം സ്വന്തമായി ഒരു വാസ്തവത്വമുണ്ട്. അവർക്കു തമ്മിൽ കാണാൻ തരമില്ല; അന്യോന്യം കത്തയപ്പാൻ കഴിവില്ല; അവർ കത്തിടപാടു നടത്താൻ ഒരു ലക്ഷം നിഗൂഢമാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നു. അവർ പക്ഷികളുടെ പാട്ടിനെ, പുഷ്പങ്ങളുടെ സുഗന്ധത്തെ, കുട്ടികളുടെ പുഞ്ചിരിയെ, സൂര്യന്റെ വെളിച്ചത്തെ, കാറ്റിന്റെ നെടുവീർപ്പുകളെ, നക്ഷത്രങ്ങളുടെ രശ്മികളെ പ്രപഞ്ചത്തെയാകെ, അങ്ങോട്ടുമിങ്ങോട്ടും ദൂതയയ്ക്കുന്നു. എന്തുകൊണ്ടു വേണ്ടാ? ഈശ്വരസൃഷ്ടികളെല്ലാം അനുരാഗത്തെ ശുശ്രൂഷിക്കാൻ ഉണ്ടാക്കപ്പെട്ടവയാണ്. പ്രകൃതിയെക്കൊണ്ട് തന്റെ സന്ദേശം വഹിപ്പിക്കുവാൻ അനുരാഗത്തിനു ശക്തിയുണ്ട്.

അല്ലയോ വസന്തമേ! അങ്ങു ഞാൻ അവൾക്കെഴുതുന്ന ഒരു കത്താണ്.

മനസ്സുകൾക്കെന്നതിലധികം ഹൃദയങ്ങൾക്കു ചേർന്നതാണ് ഭാവി? അനുരാഗം—ശാശ്വതത്വത്തെ ആകെ നിറയ്ക്കുവാൻ അതൊന്നുമാത്രമേ ഉള്ളൂ. അപാരതയ്ക്കുള്ളിൽ അക്ഷയ്യത അത്യാവശ്യമാണ്.

അനുരാഗം ആത്മാവിനെത്തന്നെ പങ്കുകൊള്ളുന്നു. അതും അതേ മട്ടിലുള്ളതാണ്. ആ മട്ടിൽത്തന്നെ അതും ദിവ്യമായ തേജഃസ്ഫുലിംഗമാണ്. ആ മട്ടിൽത്തന്നെ അതും അവിഭാജ്യമാണ്; അനശ്വരമാണ്. അതു നമ്മുടെ ഉള്ളിലുള്ള ഒരഗ്നിജ്ജ്വാലയാണ്; അതു സനാതനമാണ്; അപാരമാണ്; അതിനെ യാതൊന്നിനും അടച്ചിടാൻ വയ്യാ. യാതൊന്നിനും കെടുക്കാനും വയ്യാ. നമ്മുടെ എല്ലുകളിലുള്ള മജ്ജയിലേക്കുതന്നെ അതും കത്തിപ്പിടിക്കുന്നതായി തോന്നുന്നു; ആകാശത്തിന്റെ അറ്റത്തെ അഗാധതകളിൽപ്പോലും അതു മിന്നുന്നതായി കാണുന്നു.

അഹോ അനുരാഗം; ആരാധനകൾ! അന്യോന്യം അറിയുന്ന രണ്ടു മനസ്സുകളുടെ, അന്യോന്യം കൈമാറുന്ന രണ്ടു ഹൃദയങ്ങളുടെ, അന്യോന്യം തുളഞ്ഞുകടക്കുന്ന രണ്ടു നോട്ടങ്ങളുടെ, മദോന്മാദം! ആനന്ദമേ, അങ്ങ് എന്നെ പ്രാപിക്കില്ലേ? ഏകാന്തതകളിൽ ഇണചേർന്നുകൊണ്ടുള്ള ലാത്തലുകൾ! അനുഗൃഹീതങ്ങളും പ്രകാശമാനങ്ങളുമായ ദിവസങ്ങൾ! ഇടയ്ക്കിടയ്ക്കു ദേവകളുടെ ആയുസ്സിൽ നിന്നു വിട്ടുപോന്ന മണിക്കൂറുകൾ മനുഷ്യജീവിതത്തിലൂടെ ലാത്താൻവേണ്ടി ഇങ്ങോട്ടു, ഭൂമിയിലേക്കു, വരുന്നതായി ഞാൻ ചിലപ്പോൾ വിചാരിക്കാറുണ്ട്.

അന്യോന്യം സ്നേഹിക്കുന്നവരുടെ സുഖത്തോട് അതിലധികമൊന്നും കൂട്ടിച്ചേർക്കാൻ ഈശ്വരന്നു സാധിക്കില്ല; ഒന്നുമാത്രം—അതിനെ അവസാനമില്ലാത്തേടത്തോളം കാലം നിലനിർത്താം. അനുരാഗപൂർണ്ണമായ ഒരു ജീവിതത്തിനു ശേഷം, അനുരാഗപൂർണ്ണമായ ഒരു ശാശ്വതത്വം എന്നതു വാസ്തവത്തിൽ ഒരു വലുപ്പംകൂടലാണ്; എന്നാൽ ഈ ലോകത്തിൽത്തന്നെ അനുരാഗം ആത്മാവിന്നുണ്ടാക്കിക്കൊടുക്കുന്ന ആ അനിർവചനീയ സുഖത്തിനു കനം കൂട്ടുവാൻ ഈശ്വരനെക്കൊണ്ടുംകൂടി സാധിക്കില്ല. സ്വർഗ്ഗത്തിന്റെ പരിപൂർണ്ണതയാണ് ഈശ്വരൻ; മനുഷ്യന്റെ പരിപൂർണ്ണതയാണ് അനുരാഗം.

നിങ്ങൾ നക്ഷത്രത്തെ രണ്ടു കാരണങ്ങളെക്കൊണ്ടു നോക്കിക്കാണുന്നു; അതു പ്രകാശമാനമായതുകൊണ്ടും, അതു ദുർഗ്രഹമായതുകൊണ്ടും, കുറെക്കൂടി ഹൃദയാകർഷകമായ ഒരു പ്രകാശവും കുറെക്കൂടി മഹത്തരമായ ഒരു നിഗൂഢതയും നിങ്ങളുടെ അടുത്തുണ്ട്. സ്ത്രീ.

നമുക്കെല്ലാം—നമ്മൾ ആരായാലും ശരി—പ്രാണവായുക്കളായ സത്ത്വങ്ങളുണ്ട്. നമുക്കു കാറ്റ് കിട്ടാഞ്ഞിട്ടുള്ള മരണം ഭയങ്കരമാണ്. ആത്മാവിന്റെ ശ്വാസംമുട്ടൽ.

അനുരാഗം രണ്ടുപേരെ ഉരുക്കി ദിവ്യവും പരിശുദ്ധവുമായ ഒരു ബന്ധത്തിൽ കൂട്ടിവിളക്കിയാൽ, ആ രണ്ടു പേരെസ്സംബന്ധിച്ചേടത്തോളമുള്ള ജീവിതരഹസ്യം വെളിപ്പെട്ടു, അവർ പിന്നെ ഒരേ ജീവിതത്തിന്റെതന്നെ രണ്ടതിർത്തികളല്ലാതെ മറ്റൊന്നുമല്ല; അവർ പിന്നെ ഒരേ ആത്മാവിന്റെതന്നെ രണ്ടു ചിറകുകളല്ലാതെ മറ്റൊന്നുമല്ല. സ്നേഹിക്കുക, പറക്കുക.

ഒരു സ്ത്രീ നിങ്ങളുടെ മുൻപിലൂടെ പോകുമ്പോൾ ആ നടത്തത്തിൽ നിങ്ങളുടെ മേലേക്ക് ഒരു വെളിച്ചം തട്ടിക്കുന്നതെന്നോ അന്നു നിങ്ങളുടെ കഥ തീർന്നു; നിങ്ങൾ അനുരാഗത്തിൽപ്പെട്ടു. ഒന്നുകൂടിയേ പിന്നെ നിങ്ങൾ ചെയ്യേണ്ടതുള്ളു; നിങ്ങളെപ്പറ്റി അവൾക്കു വിചാരിക്കാതെ നിവൃത്തിയില്ലെന്നാകത്തക്കവിധം അത്രമേൽ സശ്രദ്ധമായി നിങ്ങൾ അവളെപ്പറ്റി വിചാരിക്കുക.

അനുരാഗം തുടങ്ങിവെച്ചതിനെ ഈശ്വരന്നു മാത്രമേ മുഴുമിപ്പിക്കാൻ സാധിക്കു.

വാസ്തവാനുരാഗം ഒരു കൈയുറ കാണാതായതുകൊണ്ടു നിരാശമാവുന്നു: ഒരു കൈലേസ് കണ്ടെത്തിയതുകൊണ്ടു മതിമറന്നാഹ്ലാദിക്കുന്നു; അതിന്റെ ആസ്ഥയ്ക്കും ആശയ്ക്കും ശാശ്വതത്വം മുഴുവൻ കിട്ടണം. അപാരമായ മഹത്ത്വവും അപാരമായ അണുത്വവും കൂടിച്ചേർന്നതാണത്.

നിങ്ങൾ ഒരു കല്ലാണെങ്കിൽ, വജ്രമാവുക; നിങ്ങൾ ഒരു ചെടിയാണെങ്കിൽ, തൊട്ടാവാടിയാവുക; നിങ്ങൾ മനുഷ്യനാണെങ്കിൽ അനുരാഗമാവുക.

യാതൊന്നുകൊണ്ടുമില്ല അനുരാഗത്തിനു തൃപ്തി. നമുക്കു സുഖമാണ്, നമുക്കു സ്വർഗ്ഗം കിട്ടണം; നമുക്കു സ്വർഗ്ഗം കിട്ടി, നമുക്കു വൈകുണ്ഠം വേണം.

അല്ലയോ അന്യോന്യം സ്നേഹിക്കുന്നവരേ, ഇതെല്ലാമുണ്ട് സ്നേഹത്തിൽ. അതിനെ അവിടെ കണ്ടുപിടിക്കേണ്ടതെങ്ങനെ എന്നു മനസ്സിലാക്കുക. സ്നേഹത്തിനു സ്വർഗ്ഗമെന്നപോലെ ആലോചനാശീലമുണ്ട്; സ്വർഗ്ഗത്തിലുംമീതേ, അതിനു വിഷയലമ്പടത്വമുണ്ട്.

‘അവൾ ഇപ്പോഴും ലുക്സെംബുറിലേക്കു വരാറുണ്ടോ?’ ‘ഇല്ല, സേർ.’ ‘അവൾ കുർബ്ബാനയ്ക്കു വരാറുള്ളത് ഈ പള്ളിയിലേക്കാണ്, അല്ലോ?’ ‘അവളിപ്പോൾ ഇങ്ങോട്ടു വരാറില്ല’ ‘അവൾ ഇപ്പോഴും ഈ വീട്ടിൽ താമസമുണ്ടോ?’ ‘അവൾ ഇവിടെനിന്നു പോയി.’ ‘ഇപ്പോൾ താമസിക്കുന്നതെവിടെയാണ്?’ പറഞ്ഞില്ല.’

അവനവന്റെ ആത്മാവിനുള്ള മേൽവിലാസം അറിഞ്ഞുകൂടെന്നുവെച്ചാൽ എന്തു സങ്കടം!

അനുരാഗത്തിനു അതിന്റെ ബാലിശത്വമുണ്ട്; മറ്റു വികാരങ്ങൾക്ക് അവയുടെ നിസ്സാരതകളുണ്ട്. മനുഷ്യനെ ചെറുതാക്കുന്ന വികാരങ്ങൾ നികൃഷ്ടങ്ങൾതന്നെ! മനുഷ്യനെ കുട്ടിയാക്കുന്ന ആ ഒന്നു ബഹുമാന്യം!

ഒരത്ഭുതമുണ്ട്, അതറിയാമോ? ഞാൻ പാർക്കുന്നതു രാത്രിയിലാണ്. ഒരുവളുണ്ട്, പോകുന്ന പോക്കിൽ അവൾ എന്റെ ആകാശവുംകൊണ്ടു നടന്നു.

ഹാ! നമ്മൾ അടുത്തടുത്ത് ഒരു ശവക്കല്ലറയിൽ കൈയോടു കൈ ചേർത്ത് ഇടയ്ക്കിടയ്ക്ക് ഇരുട്ടത്തുവെച്ച് ഒരു കൈവിരൽ പതുക്കെ ഓമനിച്ചുകൊണ്ട് അങ്ങനെ കിടക്കാൻ പറ്റിയിരുന്നുവെങ്കിൽ—എന്റെ ശാശ്വതത്വത്തിനതു മതി.

സ്നേഹിക്കുന്നതുകൊണ്ടു സങ്കടമനുഭവിക്കുന്ന അങ്ങ്, ഇനിയും അധികം സ്നേഹിക്കുക! സ്നേഹിച്ചിട്ടു മരിക്കുക സ്നേഹത്തിൽ ജീവിക്കുകയാണ്!

അനുരാഗം. ഈ കഠിനദണ്ഡനത്തിൽ ഇരുണ്ടതും നക്ഷത്രമയവുമായ ഒരു രൂപമാറ്റമുണ്ട്, മരണവേദനയിൽ ആനന്ദമൂർച്ചയുണ്ട്.

ഹാ, പക്ഷികളുടെ ആനന്ദം! കൂടുകളുള്ളതുകൊണ്ടാണ് അവ പാടുന്നത്.

സ്വർഗ്ഗത്തിലെ വായുകൊണ്ടുള്ള ഒരു ദിവ്യമായ ശ്വാസംകഴിക്കലാണ് അനുരാഗം.

അഗാധഹൃദയങ്ങൾ, ഋഷിത്വമുള്ള മനസ്സുകൾ, ഈശ്വരൻ സൃഷ്ടിച്ച വിധത്തിൽ ജീവിതത്തെ കൈക്കൊള്ളുന്നു; ‘അതൊരു ദീർഘസങ്കടമാണ്—ഒരജ്ഞാത ജീവിതത്തിലേക്കുള്ള ഒരു ദുർഗ്രഹമായ ഒരുക്കം. ഈ ജീവിതം, പരമാർത്ഥമായ ജീവിതം, മനുഷ്യന്നു ശവക്കല്ലറയിലേക്കുള്ള ആദ്യത്തെ കാൽവെപ്പോടുകൂടി ആരംഭിക്കുന്നു. അപ്പോൾ എന്തോ ഒന്ന് അയാൾക്കു പ്രത്യക്ഷമാവുന്നു; അയാൾ വ്യക്തിയെ വേർതിരിച്ചറിയാൻ തുടങ്ങുന്നു. വ്യക്തി, ആ വാക്കിനെപ്പറ്റി ധ്യാനിക്കുക. ജീവനുള്ളവർ അപാരതയെ കാണുന്നു; വ്യക്തിയാകട്ടെ മരിച്ചവരെ മാത്രമേ കാണാൻ സമ്മതിക്കുന്നുള്ളു. അതിനിടയ്ക്കു, സ്നേഹിക്കുക, ദുഃഖിക്കുക, ആശിക്കുക, ആലോചിക്കുക. ശരീരങ്ങളെ, രൂപങ്ങളെ, പുറംകാഴ്ചകളെ മാത്രം സ്നേഹിക്കുന്നവനാരോ അവന്നാപത്താണ്! മരണം അവന്നുള്ളതു സകലവുംകൊണ്ടു പോവും. ആത്മാക്കളെ സ്നേഹിക്കാൻ നോക്കുക, നിങ്ങൾ അവയെ വീണ്ടും കണ്ടെത്തും.

ഞാൻ തെരുവിൽവെച്ച് അനുരാഗവാനായ ഒരു പരമദരിദ്രയുവാവിനെകണ്ടെത്തി. അയാളുടെ തൊപ്പി പഴയതായിരുന്നു, കുപ്പായം പിഞ്ഞിയിരുന്നു. കൈമുട്ടുകൾ പുറത്തേക്കു തുറിച്ചിരുന്നു; വെള്ളം അയാളുടെ പാപ്പാസ്സുകളിൽ നിന്നു ചോരുന്നുണ്ട്. ആത്മാവിൽനിന്നു നക്ഷത്രങ്ങളും.

സ്നേഹിക്കപ്പെടുക, എന്തൊരു വലിയ കാര്യമാണ്; അതിലും എത്ര വലിയ കാര്യമാണ് സ്നേഹിക്കുക! വികാരത്തിന്റെ ശക്തികൊണ്ടു ഗൃദയം ധീരോദാത്തമായിത്തീരുന്നു. അതു പരിശുദ്ധികൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ലെന്നു വരുന്നു; ഉന്നതവും മഹത്തരവുമല്ലാതെ മറ്റൊന്നിന്മേലുമല്ല അതിന്റെ നില്പെന്നു വരുന്നു. ഒരു കൊടുത്തൂവയ്ക്കു ഹിമപ്പരപ്പിൽ എത്രകണ്ടോ, അതിലൊട്ടുമധികം ഒരനുചിത ചിന്തയ്ക്ക് അതിൽ മുളയ്ക്കാൻ വയ്യാ. നികൃഷ്ടങ്ങളായ വികാരങ്ങൾക്കും മനോവൃത്തികൾക്കും കയറിച്ചെല്ലാൻ വയ്യാത്തവിധം ഉന്നതവും ഉത്കൃഷ്ടവുമായ ആത്മാവ്. ഈ ലോകത്തിലെ മേഘങ്ങളേയും നിഴലുകളേയും അതിന്റെ വിഡ്ഢിത്തങ്ങളേയും കള്ളത്തരങ്ങളേയും അന്വേഷണങ്ങളേയും മായകളേയും കഷ്ടപ്പാടുകളേയും ഭരിച്ചുകൊണ്ട് ആകാശത്തിലെ നീലിമയിൽ കുടികൊള്ളുന്നു; പർവ്വതങ്ങളുടെ കൊടുമുടികൾ ഭൂമികുലുക്കത്താലുള്ള ഇളക്കങ്ങളെ എന്നപോലെ, അത് അഗാധങ്ങളായ ഭൂഗർഭക്ഷോഭങ്ങളെയല്ലാതെ മറ്റൊന്നും അറിയാതാവുന്നു.

സ്നേഹിക്കുന്ന ഒരാളുമില്ലെങ്കിൽ, സൂര്യൻ തനിയേ കെട്ടുപോകും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.