images/hugo-28.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.6.4
ഒരു കൂലിവണ്ടി ഇംഗ്ലീഷ് ഭാഷയിൽ പായുന്നു, കന്നഭാഷയിൽ കുരയ്ക്കുന്നു

പിറ്റേദിവസം 1832 ജൂൺ 30-ആംനു യായിരുന്നു; മിന്നല്പിണർ തിങ്ങിയ മേഘങ്ങളുടെ മട്ടിൽ പാരിസ്സിന്റെ ആകാശാന്തത്തിൽ അക്കാലത്ത് തൂങ്ങിനിന്നിരുന്ന സഗൗരവസംഭവങ്ങൾ കാരണം എടുത്തുപറയേണ്ടുന്ന ഒരു തിയ്യതി. മരിയുസ്, തലേദിവസം വൈകുന്നേരത്തെപ്പോലെ, അതേവഴിക്കു മനസ്സിൽ അതേ സന്തോഷകരമങ്ങളായ വിചാരങ്ങളോടുകൂടി, അന്നും സന്ധ്യയ്ക്കു പോവുകയായിരുന്നു; എപ്പൊനൈൻ, അതാ, നടക്കാവിലെ മരക്കൂട്ടത്തിലൂടെ അയാൾക്കു നേരിട്ടുവരുന്നു; വഴിക്കുവഴിയെ രണ്ടു ദിവസം —ഇതു കുറച്ചേറി. അയാൾ ക്ഷണത്തിൽ ഒരു വശത്തേക്കു തിരിഞ്ഞു, നടക്കാവു വിട്ടു, വഴി മാറി, റ്യു മൊസ്യുവിലൂടേ റ്യു പ്ളുമെയിലേക്കു കടന്നു.

ഇതു കാരണം എപ്പൊനൈർ അയാളെ റ്യു പ്ളുമെവരെ പിൻതുടർന്നു—അവൾ അതേവരെ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒന്ന്. അന്നേവരെ, അയാൾ നടക്കാവിലൂടെ പോകുന്നതു നോക്കിക്കാണുകമാത്രം ചെയ്ത് അവൾ തൃപ്തിപ്പെട്ടിരുന്നു; അവൾ അയാളെ ചെന്നുകാണുകയുണ്ടായിട്ടില്ല. തലേദിവസം വൈകുന്നേരം മാത്രം അവൾ അയാളുമായി സംസാരിക്കാൻ നോക്കി.

അങ്ങനെ, അയാളറിയാതെ, എപ്പൊനൈൻ അയാളുടെ പിന്നാലെ പോന്നു. പടിവാതിലഴി മാറ്റി അയാൾ തോട്ടത്തിലേക്കു കടക്കുന്നത് അവൾ കണ്ടു.

അവൾ ആ വഴിവാതിലിന്റെ അടുത്തു ചെന്നു; ഓരോ അഴിയായി പിടിച്ചു നോക്കി, മരിയുസ് മാറ്റിവെച്ച അഴി ക്ഷണത്തിൽ കണ്ടുപിടിച്ചു.

ഒരു താഴ്‌ന്ന ശബ്ദത്തിലും നിരുന്മേഷമായ സ്വരത്തിലും അവൾ മന്ത്രിച്ചു: ‘അതൊന്നും പറ്റില്ല.’

അവൾ ആ അഴിവേലി കാക്കുകയാണെന്നപോലെ, അഴിക്കടുത്തു, ചുവട്ടിലെ അഴിത്തറയിന്മേൽ ഇരിപ്പായി. അത്, അഴിവേലി അടുത്തുള്ള മതിലിന്മേൽച്ചെന്നു മുട്ടുന്ന സ്ഥലത്തായിരുന്നു. അവിടെ ഒരിരുണ്ട മൂലയുണ്ട്; അതിൽ എപ്പൊനൈൻ തീരെ കാണാതായി.

അവിടെ ഒരു മണിക്കൂറുനേരം, അനങ്ങാതെ, ശ്വാസം കഴിക്കുകകൂടി ചെയ്യാതെ, ആലോചനകളിൽ മുങ്ങി, അവൾ അങ്ങനെ ഇരുന്നു.

വൈകുന്നേരം പത്തുമണിയോടുകൂടി, റ്യു പ്ളുമെയിലൂടെ കടന്നുപോകയുണ്ടായ രണ്ടോ മൂന്നോ പേരിലൊരാൾ, ആ ദുഷ്പേരുള്ള വിജനപ്രദേശത്തുനിന്നു രക്ഷപ്പെടാൻവേണ്ടി ബദ്ധപ്പെട്ടു പോകുന്ന ഒരു നേരംവൈകിയ വയസ്സൻ പ്രമാണി, തോട്ടവേലിക്കു കരയിട്ടു, മതിലുമായി കൂട്ടിമുട്ടുന്ന മൂല തിരിഞ്ഞുനടക്കുമ്പോൾ, കനം കൂടിയതും പേടിപ്പെടുത്തുന്നതുമായ ഒരൊച്ച ഇങ്ങനെ പറയുന്നതു കേട്ടു: ‘അദ്ദേഹം ദിവസംപ്രതി വൈകുന്നേരം ഇവിടെ വരുന്നതിൽ എനിക്കത്ഭുതമില്ലാതായി.’

വഴിപോക്കൻ ഒന്നു ചുറ്റും നോക്കി, ആരേയും കണ്ടില്ല; ആ ഇരുണ്ട മതിൽമാടത്തിലേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല; അയാൾ വല്ലാതെ പരിഭ്രമിച്ചു. അയാൾ ഇരട്ടി വേഗത്തിൽ നടന്നു.

ഈ വഴിപോക്കൻ കുതികുതിച്ചതു വെറുതെയല്ല; കുറച്ചു നിമിഷങ്ങൾക്കുള്ളിൽ, വെവ്വേറെ ദൂരെ വിട്ടുവിട്ടു മതിലോരത്തിലൂടെ നടന്നുപോന്നിരുന്നവരും പാറാവുകാരെന്നു തോന്നാവുന്നവരുമായ ആറുപേർ റ്യു പ്ളുമെയിലേക്കു കടന്നു.

തോട്ടവേലിക്കടുത്തെത്തി ആദ്യത്തെ ആൾ നിന്നു, മറ്റുള്ളവരെ കാത്തു; ഒരു നിമിഷം, ആറുപേരും വീണ്ടും ഒത്തുകൂടി.

ഇവർ താഴ്‌ന്ന സ്വരത്തിൽ പറയാൻ തുടങ്ങി.

‘ഇതാണ് സ്ഥലം.’ ഒരാൾ പറഞ്ഞു.

‘തോട്ടത്തിൽ കൂലിവണ്ടി (നായ) യുണ്ടോ?’ മറ്റൊരാൾ ചോദിച്ചു.

‘എനിക്കറിഞ്ഞുകൂടാ. ഏതായാലും ഞാനൊരു പന്തുകൊണ്ടന്നിട്ടുണ്ട്; അതിനെക്കൊണ്ടു ഞാൻ തീറ്റും.’

‘കണ്ണാടിച്ചില്ലു പൊട്ടിച്ചെടുക്കാൻ കുറച്ചു പശക്കൂട്ടു കൈയിലുണ്ടോ?’

‘ഉണ്ട്.’

‘അഴി പഴയതാണ്.’ ഒരുദരഭാഷകന്റെ ഒച്ചയുള്ള അഞ്ചാമൻ, ഇടയിൽക്കടന്നു പറഞ്ഞു.

‘അത്രയും നന്നായി.’ രണ്ടാമതു സംസാരിച്ച ആൾ പറഞ്ഞു.

‘രാവിയാൽ ശബ്ദിക്കില്ല; മുറിക്കാൻ ഞെരുക്കമുണ്ടാവില്ല.’

അതേവരെ വായതുറക്കാത്ത ആറാമൻ അപ്പോൾ, ഒരു മണിക്കൂർ മുൻപ് എപ്പൊനൈൻ ചെയ്കയുണ്ടായതുപോലെ, ഓരോ അഴിയും വഴിക്കുവഴിയെ പിടിച്ചു സശ്രദ്ധം ഇളക്കിനോക്കിക്കൊണ്ടു പടിയുടെ പരീക്ഷണം ആരംഭിച്ചു.

അങ്ങനെ അയാൾ മരിയുസ് ഇളക്കിയെടുത്ത അഴിയിന്മേലെത്തി. മുൻപ് എപ്പൊനൈൻ ചെയ്കയുണ്ടായതുപോലെ, ഓരോ അഴിയും വഴിക്കുവഴിയെ പിടിച്ചു സശ്രദ്ധം ഇളക്കിനോക്കിക്കൊണ്ടു പടിയുടെ പരീക്ഷണം ആരംഭിച്ചു.

അങ്ങനെ അയാൾ മരിയുസ്സ് ഇളക്കിയെടുത്ത അഴിയിന്മേലെത്തി. ആ അഴിപിടിക്കാൻ തുടങ്ങുന്നതോടുകൂടി, ഇരുട്ടിൽ നിന്ന് അപ്രതീക്ഷിതമായി ആവിർഭവിച്ച ഒരു കൈ അയാളുടെ കൈയിന്മേൽ പതിച്ചു. നെഞ്ഞിന്റെ നടുക്കായി ശക്തിയിൽ ഒരുന്തുന്തി, ആരോ അയാളെ പിന്നോക്കം നീക്കി; ഒരു പരുക്കനൊച്ച, പക്ഷേ, വളരെ പതുക്കെ, അയാളോടു പറഞ്ഞു: ‘നായയുണ്ട്.’

അതോടുകൂടി, ഒരു വിളർത്ത പെൺകുട്ടി മുൻപിൽ നില്ക്കുന്നത് അയാൾ കണ്ടു.

അപ്രതീക്ഷിതമായതെന്തും എപ്പോഴും ഉണ്ടാക്കിത്തീർക്കുന്ന ആ ഒരു ഞെട്ടൽ അയാൾ ഞെട്ടി. ഒരു ഭയങ്കരമട്ടിൽ അയാളുടെ രോമം എടുത്തുപിടിച്ചു; അസ്വസ്ഥമായിത്തീർന്ന ഒരു നിഷ്ഠുരമൃഗത്തെപ്പോലെ കാഴ്ചയിൽ ഭയങ്കരമായിട്ടു മറ്റൊന്നുമില്ല; അവയുടെ ഭയപ്പെട്ട മട്ടു ഭയം തോന്നിക്കുന്നു.

അയാൾ പിന്നോട്ടു വാങ്ങി, വിക്കിപ്പറഞ്ഞു: ‘ഇതേതു പെണ്ണാണ്?’

‘സ്വന്തം മകൾ.’

വാസ്തവത്തിൽ തെനാർദിയെരോടു സംസാരിച്ചിരുന്നത് എപ്പൊനൈനാണ്.

എപ്പൊനൈന്റെ അപ്രതീക്ഷിതാവിർഭാവത്തോടുകൂടി മറ്റുള്ള അഞ്ചുപേർ—ക്ലക്സും ഗ്വെൽമെറും ബബെയും ബ്രുഴോങ്ങും മൊങ് പർനാസ്സും—ഒച്ചയില്ലാതെ, ദ്രുതഗതികൂടാതെ, ഒരക്ഷരവും മിണ്ടാതെ, ഇത്തരം രാത്രിഞ്ചരന്മാരുടെ സവിശേഷതയായ ഒരു വല്ലാത്ത മന്ദതയോടുകൂടി, അടുത്തെത്തിയിരുന്നു.

അവർണ്ണ്യങ്ങളും പക്ഷേ, ഭയങ്കരങ്ങളുമായ ചില ആയുധങ്ങൾ അവരുടെ കൈയിൽ കാണാനുണ്ട്. കള്ളന്മാർ ‘കുത്ത്യാലി’ എന്നു വിളിക്കുന്ന ഒരു കൂട്ടുവളയൻ ചവണ ഗ്വെൽമെർ കൈയിൽ പിടിച്ചിരുന്നു.

‘അപ്പോൾ നോക്കൂ, എന്താ നീയ്യിവിടെ കാട്ടുന്നത്? ഞങ്ങളെക്കൊണ്ടു നിനക്കെന്തു വേണം? നൊസ്സുണ്ടോ?’ കഴിയുന്നേടത്തോളം ഉച്ചത്തിലും പതുക്കെയുമായി തെനാർദിയെർ ചോദിച്ചു. ‘ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ നിയ്യെന്തിനിങ്ങോട്ടു വന്നു?’

എപ്പൊനൈർ പൊട്ടിച്ചിരിച്ച്, അച്ഛന്റെ കഴുത്തിൽ തൂങ്ങി.

‘എന്റെ അച്ഛാ, ഞാനിങ്ങോട്ടു വന്നതുകൊണ്ടു, ഞാനിങ്ങോട്ടു വന്നു. എന്ത്, ഇക്കാലത്ത് ആളുകൾക്കു കല്ലിന്മേൽ ഇരുന്നുകൂടേ? നിങ്ങളാണ് ഇവിടെ വരാൻ പാടില്ലാത്തത്. ബിസ്കോത്താണെന്നറിഞ്ഞിട്ടും നിങ്ങളെന്തിനിങ്ങോട്ടു പോന്നു? ഞാൻ അതു മഞോവിനോടു പറഞ്ഞിരുന്നു. ഇവിടെ ഒന്നും കാട്ടാനില്ല. ആട്ടെ, എന്റെ അച്ഛനല്ലേ, എന്നെ ഒന്നു പിടിച്ചുപൂട്ടു. എത്ര കാലമായി ഞാൻ അച്ഛനെ കണ്ടിട്ട്! അപ്പോൾ പുറത്തായി?’

എപ്പൊനൈന്റെ പിടിയിൽനിന്നു വിട്ടുപോരാൻ അയാൾ ശ്രമിച്ചു; ഇങ്ങനെ മുരണ്ടു; ‘അതു നന്ന്. നീയ്യെന്നെ പിടിച്ചുപൂട്ടി. ഉവ്വ്, ഞാൻ പുറത്തായി. ഞാനകത്തല്ല. ഇനി, പോയാട്ടെ.’

പക്ഷേ, എപ്പൊനൈൻ വിട്ടില്ല; എന്നല്ല താലോലിക്കൽ ഇരട്ടിച്ചു.

‘അച്ഛാ, എങ്ങനെ പറ്റിച്ചു അത്? അതിന്നുള്ളിൽനിന്നു പുറത്തു ചാടണമെങ്കിൽ അച്ഛൻ കുറെയേറെ സമർത്ഥനാവണം. അതൊന്നു പറഞ്ഞുതരൂ! എന്റെ അമ്മ? അമ്മയെവിടെ? അമ്മയുടെ കഥ പറയൂ.’

തെനാർദിയെർ മറുപടി പറഞ്ഞു: ‘അമ്മയ്ക്കു സുഖമാണ്. എനിക്കറിഞ്ഞുകൂടാ. എന്നെ വിട്ടു പോയാട്ടെ, ഞാൻ പറയുന്നു.’

‘ഞാൻ പോവില്ല, പോ-വി-ല്ല’, ഒരു ശാഠ്യംപിടിക്കുന്ന കുട്ടിയെപ്പോലെ അവൾ കിണുങ്ങിപ്പറഞ്ഞു. ‘അച്ഛൻ എന്നെ ആട്ടിയയച്ചു; നാലുമാസമായി ഞാനച്ഛനെ കണ്ടിട്ട്. ഒന്നുമ്മവെയ്യ്ക്കാൻകൂടി എനിക്ക് പിന്നെ കഴിഞ്ഞിട്ടില്ല.’

അവൾ പിന്നെയും അച്ഛന്റെ കഴുത്തിൽ പിടികൂടി.

‘അപ്പോൾ, ഇതെന്തു കഥയില്ലായ്മയാണ്!’ ബബെ പറഞ്ഞു.

‘വേഗമാകട്ടെ!’ ഗ്വെൽമെർ പറഞ്ഞു.

‘ആമക്കാർ കടന്നുപോവും.’

ഉദരഭാഷകന്റെ ശബ്ദം ഈ ഒരു ശ്ലോകാർദ്ധത്തെ ഉരുവിട്ടു:

‘കൊല്ലം തുടങ്ങലല്ലിന്നു

തന്ത തള്ളയെ നക്കുവാൻ.’

എപ്പൊനൈൻ അഞ്ചു ഘാതുകന്മാരുടെ അടുക്കലേക്കു തിരിഞ്ഞു.

‘അല്ല, ഇതു മൊസ്യു ബ്രൂഴോങ്ങാണ്. സലാം, മൊസ്യു ബബെ. സലാം, മൊസ്യു ക്ലക്സു. എന്നെ അറിയില്ലേ, മൊസ്യു ഗ്വെൽമെർ? സുഖംതന്നെയോ, മൊങ് പർനാസ്സ്?’

‘ഉവ്വുവ്വ്, അവർക്കറിയാം നിന്നെ!’ തെനാർദിയെർ ഉച്ചത്തിൽ പറഞ്ഞു. ‘പക്ഷേ, സലാം, നമസ്കാരം. നിയ്യവിടുന്നു പോയാട്ടെ! ഞങ്ങളെ വിടു!’

‘ഇതു കുറുക്കന്മാർക്കുള്ള സമയമാണ്, കോഴിക്കുട്ടികളുടേതല്ല.’

മൊങ്പർനാസ്സ് പറഞ്ഞു.

‘ഞങ്ങൾ ചെയ്യാൻ പോകുന്നതു കണ്ടില്ലേ?’ ബബെ തുടർന്നു.

എപ്പൊനൈർ മൊങ്പർസ്സിന്റെ കൈ പിടിച്ചു.

‘നോക്കണേ’, അയാൾ പറഞ്ഞു. ‘നിങ്ങളുടെ കൈ മുറിയും; എന്റെ കൈയിൽ ഒരു നിവർത്തിയ കത്തിയുണ്ട്.’

‘എന്റെ മൊങ്പർനാസ്സ് കുട്ടി’, എപ്പൊനൈർ വലിയ സൗമ്യസ്വരത്തിൽ പറഞ്ഞു. ‘നിങ്ങൾക്കാളുകളെ വിശ്വാസം വേണം. ഞാൻ, ഒരു സമയം, എന്റെ അച്ഛന്റെ മകളാണ്. മൊസ്യു ബബെ, മൊസ്യു ഗ്വെൽമെർ, ഈ കാര്യം അന്വേഷിക്കാൻ ഏല്പിച്ചിരുന്നത് എന്നെയാണ്.’

എപ്പൊനൈൻ കന്നഭാഷ സംസാരിച്ചിരുന്നില്ലെന്നുള്ളതു നോക്കേണ്ടതാണ്. മരിയുസ്സിനെ കണ്ടതിനുശേഷം ആ ഭയങ്കരഭാഷ അവൾക്കു പുറപ്പെടുവിക്കാൻ വയ്യാതായി.

അവൾ ഒരു കങ്കാളത്തിന്റേതുപോലെ ചെറുതും എല്ലുന്തിയതും ക്ഷീണിച്ചതുമായ തന്റെ കൈയിൽവെച്ചു ഗ്വെൽമെരുടെ പരുത്ത പോത്തൻവിരലുകളെ അമർത്തിക്കൊണ്ടു തുടർന്നു പറഞ്ഞു:

‘ഞാൻ വിഡ്ഢിയല്ലെന്നു നിങ്ങൾക്കു നല്ലപോലെയറിയാം. സാധാരണമായി നിങ്ങൾക്കെന്നെ വിശ്വാസമാണ്. പലതവണയും ഞാൻ നിങ്ങളെ സഹായിച്ചിട്ടുമുണ്ട്. അപ്പോൾ, ഞാനന്വേഷിച്ചു; ഒരാവശ്യവുമില്ലാതെ നിങ്ങൾ തല കാട്ടുകയാണ്, കേട്ടുവോ? ഞാൻ ശപഥം ചെയ്യുന്നു, ഈ വീട്ടിൽ യാതൊന്നുമില്ല.’

‘ഇവിടെ സ്ത്രീകൾ മാത്രമാണ്.’ ഗ്വെൽമെർ പറഞ്ഞു.

‘അല്ല, അവർ ഇവിടെനിന്നു മാറി.’

‘വിളക്കു പോയിട്ടില്ല, ഏതായാലും.’ ബബെ കുറച്ചുച്ചത്തിൽ പറഞ്ഞു.

മരങ്ങൾക്കു മുകളിലൂടെ അവൻ എപ്പൊനൈന്നു ബംഗ്ലാവിന്റെ തട്ടു മേല്പുരയിലൂടെ അങ്ങുമിങ്ങും നടക്കുന്ന ഒരു വെളിച്ചം കാണിച്ചുകൊടുത്തു. അതു ചില വസ്ത്രങ്ങൾ തോരാൻ വിരിക്കുന്ന തുസ്സാങ്ങായിരുന്നു.

എപ്പൊനൈൻ ഒടുവിൽ ഒരു വിദ്യയെടുത്തു.

‘ശരി’, അവൾ പറഞ്ഞു. ‘അതു വെറും പാവങ്ങളാണ്; ഇത് ഒരു സൂകൂടിയില്ലാത്ത ചെറ്റപ്പുരയാണ്.’

‘പോ കടന്നു!’ തെനാർദിയെർ പറഞ്ഞു. ‘ഞങ്ങൾ വീടു കീഴുമേലു മറിച്ചു, നിലവറ മുകളിലും തട്ടിൻപുറം ചുവട്ടിലുമാക്കിയതിനു ശേഷം പറയാം അതിലെന്തുണ്ടെന്ന്. ഫ്രാങ്കോ സൂവോ ഫാർതിങ്ങോ എന്തെന്ന്.’

അകത്തേക്കു കടക്കാനൊരുങ്ങി, അയാൾ അവളെ ഉന്തിനീക്കി.

‘എന്റെ പ്രിയപ്പെട്ട ചങ്ങാതി, മിസ്റ്റർ മൊങ്പർനാസ്സ്’, എപ്പൊനൈൻ പറഞ്ഞു, ‘ഞാനപേക്ഷിക്കുന്നു. നിങ്ങൾ നല്ലൊരാളാണ്, അകത്തേക്കു പോവരുത്.’

‘സൂക്ഷിക്കണേ, നിങ്ങളുടെ കൈ മുറിയും,’ മൊങ്പർനാസ്സ് മറുപടി പറഞ്ഞു.

തെനാർദിയെർ നിശ്ചയം കാണിക്കുന്ന തന്റെ സ്വരത്തിൽ വീണ്ടും തുടർന്നു: ‘പോയാട്ടെ, എന്റെ പെണ്ണേ, ആണുങ്ങൾ അവരുടെ പണി നോക്കിക്കൊള്ളട്ടെ.’

ഏപ്പൊനൈൻ, താൻ വീണ്ടും പിടികൂടിയിരുന്ന മൊങ്പർനാസ്സിന്റെ കൈവിട്ടു, പറഞ്ഞു: ‘അപ്പോൾ നിങ്ങൾ അകത്തേക്കു കടക്കാനുറച്ചു?’

‘ഏതാണ്ട്!’ ഉദരഭാഷകൻ പല്ലിളിച്ചു.

ഉടനെ അവൾ ആ പടിയുടെനേരെ പുറമാക്കിനിന്ന്, ആസകലം ആയുധം ധരിച്ചവരും രാത്രിയിൽനിന്നു വെറും പിശാചുക്കളുടെ മുഖാകൃതികൾ കടംകിട്ടിയിരുന്നവരുമായ ആ ആറു ഘാതുകന്മാരെയും നോക്കി, താഴ്‌ന്ന ദൃഢസ്വരത്തിൽപറഞ്ഞു; ‘എന്നാൽ, നിങ്ങൾ അതുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല.’

അവർ അമ്പരന്നു നിലവായി. എന്തായാലും ഉദരഭാഷകൻ തന്റെ ഇളി നിർത്തി. അവൾ തുടർന്നു: ‘കൂട്ടുകാരേ! നല്ലവണ്ണം കേട്ടോളൂ. ഇതല്ല നിങ്ങൾക്കു വേണ്ടത്, ഇതാ, ഞാൻ പറയുന്നു. ഒന്നാമതു നിങ്ങൾ ഈ തോട്ടത്തിൽ കടന്നാൽ, ഈ പടിവാതിലിന്മേൽ ഒരു കൈ വെച്ചാൽ, ഞാൻ നിലവിളിക്കും. ഞാൻ വാതിലിന്മേൽ തല്ലും. ഞാൻ എല്ലാവരേയും വിളിച്ചുണർത്തും. ഞാൻ നിങ്ങൾ ആറുപേരെയും പിടിപ്പിക്കും, ഞാൻ പൊല്ലീസ്സുകാരെ വിളിച്ചുവരുത്തും.’

‘അതവൾ ചെയ്യും താനും.’ തെനാർദിയെർ ഒരു താഴ്‌ന്ന സ്വരത്തിൽ ബ്രൂഴോങ്ങിനോടും ഉദരഭാഷകനോടുമായി പറഞ്ഞു. അവരും തല കുലുക്കി, തുടർന്നു: ‘ആദ്യം അച്ഛനെ.’

തെനാർദിയെർ അടുത്തു ചെന്നു.

‘ഹേ, എന്റെ കൊള്ളാവുന്ന മനുഷ്യാ, ഇതാ, അത്ര അടുത്തു വരേണ്ട.’

പല്ലുകൾക്കിടയിലൂടെ ഇങ്ങനെ മുരണ്ടുംകൊണ്ട് അയാൾ പിന്നോക്കം വാങ്ങി. ‘എന്ത്, എന്തേ ഇവൾക്കു പറ്റിപ്പോയത്?’ അയാൾ തുടർന്നു: ‘പട്ടി!’

അവൾ ഒരു ഭയങ്കരമട്ടിൽ ചിരിക്കാൻ തുടങ്ങി: ‘ഇഷ്ടം, പക്ഷേ, ഇങ്ങോട്ടു കടക്കാൻ പാടില്ല. ഞാൻ ചെന്നായയുടെ മകളായതുകൊണ്ടു. ഞാൻ ഒരു നായയുടെ മകളല്ല. നിങ്ങൾ ആറുപേരുണ്ട്; അതുകൊണ്ട് എനിക്കെന്ത്? നിങ്ങൾ പുരുഷന്മാരാണ്. ശരി, ഞാനൊരു സ്ത്രീയാണ്. നിങ്ങൾ എന്നെ പേടിപ്പിക്കുന്നില്ല. ഞാൻ പറയുന്നു, എനിക്കിഷ്ടമില്ലാത്തതുകൊണ്ടു നിങ്ങൾ ഈ വീട്ടിൽ കടക്കാൻ പാടില്ല; നിങ്ങൾ അടുത്തു വന്നാൽ ഞാൻ കുരയ്ക്കും. ഞാൻ പറഞ്ഞില്ലേ, ഞാൻ നായയാണ്; എനിക്കു നിങ്ങൾ ഒരു പുല്ലിനില്ല. നിങ്ങളുടെ പാട്ടിനു പൊയ്ക്കൊൾക: എന്നെ നിങ്ങൾ ശുണ്ഠിപിടിപ്പിക്കുന്നു! നിങ്ങൾക്ക് ഇഷ്ടമുള്ളേടത്തു പോവാം; പക്ഷേ, ഇങ്ങോട്ടു വരാൻ പാടില്ല. ഞാൻ സമ്മതിക്കില്ല! നിങ്ങൾക്കു നിങ്ങളുടെ കത്തിയുപയോഗിക്കാം; ഞാൻ എന്റെ ചവുട്ടും ഉപയോഗിക്കും; എനിക്കതു രണ്ടും ശരിയാണ്, വന്നോളിൻ!’

അവൾ ആ ഘാതുകന്മാരുടെ അടുക്കലേക്ക് ഒരടിവെച്ചു; അവൾ ഭയങ്കരിയായി, അവൾ പൊട്ടിച്ചിരിച്ചു പറഞ്ഞു ‘ഈശ്വര! എനിക്കു ഭയമില്ല. ഈ വേനൽക്കാലത്തു ഞാൻ പട്ടിണിക്കിടക്കും; ഈ മഴക്കാലത്തു ഞാൻ തണുത്തുകിടക്കും. ഈ പുരുഷന്മാരായ പൊണ്ണന്മാർ എന്തിനു കൊള്ളും, അവർക്ക് ഒരു പെൺകുട്ടിയെ പേടിപ്പെടുത്താമത്രേ! എന്ത്! പേടിപ്പെടുത്തുകയോ? ഓ, ഉവ്വ്, പെരുത്ത്! നിങ്ങൾ ഒന്നൊച്ച വലുതാക്കുമ്പോഴെയ്ക്കു കട്ടിലിനു ചുവട്ടിലൊളിക്കുന്ന ചില ശൃംഗാരപ്പാവകളായ വെപ്പാട്ടികൾ നിങ്ങൾക്കുണ്ട്. അതുകൊണ്ട്. നേര്! എനിക്കു യാതൊന്നിനേയും ഭയമില്ല, എനിക്കില്ല!’

അവൾ തെനാർദിയെരുടെ മേലേക്കു സശ്രദ്ധം ഊന്നിനോക്കിയിട്ടു പറഞ്ഞു: ‘ഇല്ല, അച്ഛനേയുമില്ല.’

എന്നിട്ട്, ആ ഘാതുകന്മാരുടെ നേർക്കു, വഴിക്കുവഴിയേ, ചോരതുടിച്ചു പിശാചിന്റെപോലുള്ള കൺകൊണ്ട് അവൾ ഓരോ നോട്ടം നോക്കി, വീണ്ടും തുടർന്നു: ‘എന്റെ അച്ഛന്റെ മുണ്ടൻവടികൊണ്ടുള്ള തല്ലേറ്റു റ്യു പ്ളുമെയിലെ കൽവിരിപ്പിൽ നിന്ന് എന്നെ നാളെ രാവിലെ പെറുക്കിയെടുക്കുകയോ, അല്ലെങ്കിൽ മുറിഞ്ഞുതുടങ്ങിയ പഴേ കെടേശ്ശങ്ങളുടേയും മുങ്ങിച്ചത്ത നായ്ക്കളുടേയും ഇടയിൽനിന്നു ഇന്നുമുതൽ ഒരു കൊല്ലം കഴിഞ്ഞിട്ടു സാങ് ക്ലോദിലേയോ സ്വാങ് ദ്വീപിലേയോ വല വീശലിൽ കുടുങ്ങിക്കിട്ടുകയോ ചെയ്താൽ എനിക്കെന്താണ്?’

അവൾക്കിവിടെ നിർത്തേണ്ടിവന്നു; അവൾക്ക് ഒരു ചുമ വന്നു. മരണഞെരക്കംപോലെ, അവളുടെ ക്ഷീണിച്ച് ഇടുങ്ങിയ മാറിടത്തിൽനിന്നു ശ്വാസം പൊന്തി.

അവൾ തുടർന്നു: ‘എനിക്ക് ഒന്നുറക്കെ നിലവിളിക്കുക മാത്രമേ വേണ്ടു, ആളുകൾ വരികയായി; അതാ; അടി, തീർന്നു! നിങ്ങൾ ആറു പേരുണ്ട്; ഞാൻ ലോകത്തിനു മുഴുവനും പകരമാണ്.’

തെനാർദിയെർ അവളുടെ അടുക്കലേക്കു ചെല്ലാൻ ഭാവിച്ചു.

‘അടുക്കരുത്!’ അവൾ നിലവിളിച്ചു.

അയാൾ നിന്നു, പതുക്കെ പറഞ്ഞു: ‘ശരി, ഇല്ല; ഞാനടുക്കില്ല; പക്ഷേ, ഇത്രയുറക്കെ പറയരുത്. അപ്പോൾ, എന്റെ മകളേ, നീ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ തന്നെയാണ് ഭാവം, അല്ലേ? പക്ഷേ, ഞങ്ങൾക്കു കഴിഞ്ഞുകൂടാനുള്ള വക നോക്കണമല്ലോ. നിന്റെ അച്ഛനെപ്പറ്റി നിനക്ക് ഒട്ടും ദയയില്ലാതായോ?’

‘നിങ്ങൾ എന്നെ അലട്ടുന്നു,’ എപ്പൊനൈൻ പറഞ്ഞു.

‘പക്ഷേ, ഞങ്ങൾക്കു കഴിഞ്ഞുകൂടണം, ഞങ്ങൾക്കു വല്ലതും തിന്നണം-’

‘ലഹള!’

ഇങ്ങനെ പറഞ്ഞ് അവൾ വേലിയുടെ അഴിത്തറമേൽ ഇരുന്നു പാടി:

‘എന്റെ കൈയോ തടിച്ചുകൊഴുത്തതാ,—ണെന്റെ കാൽകളോ നല്ക്കരുത്തുള്ളവ; നേരമാണീക്കളയുന്നതെല്ലാമേ.’

അവൾ കാൽമുട്ടുകളിന്മേൽ കൈമുട്ടൂന്നി, കൈകൊണ്ടു കവിൾ താങ്ങി. ഒരൌദാസീന്യത്തോടുകൂടി കാലടികളെ ഊഞ്ഞാലാട്ടിക്കൊണ്ട് ഇരിപ്പായി. അവളുടെ കീറിപ്പറിഞ്ഞ മേലുടുപ്പു മെലിഞ്ഞ ചുമലെല്ലുകളെ പുറത്തു കാണിച്ചിരുന്നു. അടുത്ത തെരുവിലുള്ള റാന്തൽ അവളുടെ മുഖാകൃതിയെയും സമ്പ്രദായത്തെയും തെളിയിച്ചു കാണിച്ചു. അതിലധികം നിശ്ചയദാർഢ്യവും അത്ഭുതകരത്വവുമുള്ള മറ്റൊന്നും കാണാൻ വയ്യാ.

ഒരു പെൺകുട്ടിയാൽ പിടിച്ചുനിർത്തപ്പെട്ടതുകൊണ്ടു നാക്കു പൊന്താതായി മുഖം കരുവാളിച്ചുപോയ ആ ആറു നികൃഷ്ടജന്തുക്കളും റാന്തൽവിളക്കിന്റെ നിഴലിലൂടെ പിന്നോക്കം മടങ്ങി, ഭയങ്കരങ്ങളും അവമാനമയങ്ങളുമായ തോൾ ചുളുക്കലുകളോടുകൂടി എന്തോ തമ്മിൽ കൂടിയാലോചിച്ചു.

ഈയിടയ്ക്ക് അവൾ ദൃഢമെങ്കിലും ശാന്തമായ നോട്ടത്തോടുകൂടി അവരെ സൂക്ഷിച്ചുനോക്കിയിരുന്നു.

‘എന്തോ അവൾക്കിതിലൊന്നുണ്ട്,’ ബബെ അഭിപ്രായപ്പെട്ടു. ‘ഒരു കാരണമുണ്ട്. അവൾ നായയുമായി അനുരാഗത്തിൽപ്പെട്ടുവോ? ഏതായാലും ഇതു പറഞ്ഞാൽ കുറവാണ്. രണ്ടു സ്ത്രീകൾ, പിന്നിലെ ചായ്ച്ചുകെട്ടിയിൽ താമസിക്കുന്ന ഒരു തന്ത, ജനാലകളിൽ അത്ര മോശമല്ലാത്ത തിരശ്ശീലയും, ആ തന്തക്കഴു ഒരു യഹൂദനായിരിക്കണം. കാര്യം നന്നെന്നാണ് എന്റെ ബോധ്യം.’

‘ആട്ടെ, എന്നാൽ, നിങ്ങളെല്ലാവരും അകത്തേക്കു പൊയ്ക്കോളിൻ.’ മൊങ്പർനാസ്സ് പറഞ്ഞു; ‘കാര്യം കഴിയട്ടെ. ഞാൻ ഇവിടെ ഈ പെണ്ണിനെ കാത്തും കൊണ്ട് നില്ക്കാം; അവൾ നമ്മെ തോല്പിക്കുന്ന പക്ഷം…’

അവൻ തന്റെ കൈയിൽ പിടിച്ചിരുന്ന കത്തി ആ റാന്തൽവെളിച്ചത്തിൽ ഒന്നുമിന്നിച്ചു.

തെനാർദിയെർ ഒന്നും മിണ്ടിയില്ല; മറ്റുള്ളവരുടെ ഇഷ്ടം പ്രവർത്തിക്കാൻ അയാൾ തെയ്യാറാണെന്നു തോന്നി.

ഏതാണ്ടൊരു പ്രതിഷ്ഠപോലെയിരുന്ന ബ്രൂഴോങ്—വായനക്കാർക്കറിവുള്ള വിധം ആ മനുഷ്യനാണല്ലോ ഈ ‘പണി എടുത്തിട്ടുള്ളത്’—അതേവരെ സംസാരിച്ചിട്ടില്ല. അയാൾ വിചാരമഗ്നനായിരുന്നു. യാതൊന്നിന്മേലും പിടിച്ചുനില്ക്കാത്തവനാണെന്ന് അയാളെപ്പറ്റി ഒരു പ്രസിദ്ധിയുണ്ട്; ഒരിക്കൽ വെറും തകൃതിക്കു വേണ്ടി അവൻ ഒരു പൊല്ലീസ്സുതാവളം കൊള്ളയിട്ടു എന്നാണ് കേൾവി. പോരാത്തതിന്ന് അയാൾ കവിതകളും പാട്ടുകളും ഉണ്ടാക്കിയിരുന്നു; അതുകൊണ്ട് അയാൾക്ക് ഒരു വലിയ പ്രമാണിത്തമുണ്ട്.

ബബെ അയാളോടു ചോദിച്ചു: ‘എന്താ ബ്രൂഴോങ്, നിങ്ങളൊന്നും പറയാത്തത്?’

ബ്രൂഴോങ് ഒരു നിമിഷംകൂടി മിണ്ടാതെ നിന്നു; എന്നിട്ടു തല പലപാടും ഇളക്കി, ഒടുവിൽ സംസാരിക്കാൻ നിശ്ചയിച്ചു: ‘നോക്കൂ; രാവിലെ ഞാൻ രണ്ടു കരുകിൽപ്പക്ഷികൾ ശണ്ഠകൂടുന്നത് കണ്ടു; രാത്രി ഇതാ ഒരു സ്ത്രീ ശുണ്ഠിയെടുക്കുന്നതുമായി കൂട്ടിമുട്ടി. ഇതൊക്കെ ചീത്തയാണ്, നമുക്കു പോയ്ക്കളയാം.’

അവർ പോയി.

പോകുന്നതിനിടയ്ക്കു മൊങ്പർനാസ്സ് പിറുപിറുത്തു: ‘പോട്ടെ, സാരമില്ല! അവർക്കു വേണമെങ്കിൽ, ഞാനവളുടെ കഴുത്തു നുറുക്കിയേനേ.’

ബബെ പറഞ്ഞു: ‘ഞാൻ ചെയ്യില്ല, ഞാൻ ഒരു സ്ത്രീയെ ദ്രോഹിക്കില്ല.’

തെരുവിന്റെ മൂലയ്ക്കൽ അവർ നിന്നു, താഴെ കാണുന്ന ഒരു ദുർഗ്രഹ സംഭാഷണം ഒരു താഴ്‌ന്ന സ്വരത്തിൽ നടത്തി: ‘നമ്മൾ ഇന്നു കിടക്കാൻ എവിടെ പോകും?’

‘പാരിസ്സിന്നടിയിൽ.’

‘തെനാർദിയെർ, നിങ്ങളുടെ പക്കൽ താക്കോലുണ്ടോ?’

‘ഉം.’

അവരുടെ മേൽനിന്നു കണ്ണെടുക്കാതിരുന്ന എപ്പൊനൈൻ എന്ന വഴിയേതന്നെ അവർ മടങ്ങിപ്പോകുന്നതു കണ്ടു. അവൾ എണീറ്റു, മതിലുകളേയും വീടുകളുടേയും ഓരത്തിലൂടെ അവരെ പിന്തുടർന്നുകൊണ്ട് അരിക്കാൻ തുടങ്ങി. അവൾ അവരെ നടക്കാവുവരെ പിൻതുടർന്നു.

അവിടെവെച്ച് അവർ പിരിഞ്ഞു; ആ ആറുപേരും ഇരുട്ടിനുള്ളിലേക്ക് ഊളിയിട്ടു, അവിടെ അവർ അലിഞ്ഞുപോയതുപോലെ തോന്നി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.