ഇതിനിടയ്ക്കു കൊസെത്ത് ഒരിക്കൽക്കൂടി അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കാൻ ശ്രമിച്ചു.
‘എന്താണ് വിചാരിക്കുന്നത്, എന്നോടു പറയു, മരിയുസ്, എന്തോ ഒന്ന് നിങ്ങൾ ആലോചിക്കുന്നുണ്ട്. അതെനിക്കു പറഞ്ഞുതരൂ. ഹാ! എന്നോടു പറയൂ. ഞാൻ സുഖമായി കിടന്നുറങ്ങിക്കൊള്ളട്ടെ.’
‘എന്റെ ആലോചന ഇതാണ് ഈശ്വരൻ നമ്മെ അകത്താൻ ആലോചിക്കുന്നുണ്ടെന്നു വരാൻ പാടില്ല. നില്ക്കൂ; എന്നെ മറ്റന്നാൾ കാണാം.’
‘അതുവരെ ഞാനെന്തു ചെയ്യും? നിങ്ങൾ വീട്ടിന്നു പുറത്താണ്; നിങ്ങൾക്കു വരാം, പോവാം. പുരുഷന്മാർ എന്തു ഭാഗ്യവാന്മാർ! ഞാൻ ഇവിടെ വെറും തനിച്ചാവും! ഹാ! ഞാനെന്തു കഷ്ടത്തിലാവും! നാളെ വൈകുന്നേരം നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്! എന്നോടു പറയൂ.’
‘ഞാൻ ഒരു കാര്യം ശ്രമിച്ചുനോക്കാനാണ് ഭാവം.’
‘എന്നാൽ നിങ്ങളുടെ ശ്രമം സഫലമാവട്ടെ എന്നു ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കും; ഇവിടെയിരുന്നു ഞാൻ നിങ്ങളെപ്പറ്റി വിചാരിക്കും.’ പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടു, ഞാനിനി ചോദിക്കുന്നില്ല. നിങ്ങൾ എന്റെ എജമാനനാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നതും എന്റെ ജനാലയ്ക്കടുക്കൽ, ഒരു ദിവസം വൈകുന്നേരം, നിങ്ങൾ കേൾക്കാൻവേണ്ടി വന്നുനിന്നതുമായ ആ യുറിയാന്തെപാട്ടുപുസ്തകത്തിലെ പാട്ടെടുത്തു പാടി ഞാൻ രാത്രി കഴിച്ചുകൂട്ടും. മറ്റന്നാൾ നിങ്ങൾ നേരത്തേ വരുമല്ലോ. വൈകുന്നേരം ഒമ്പതു മണിയോടുകൂടി നിങ്ങളെ ഞാൻ കാത്തിരിക്കും. എന്റെ ഈശ്വരാ! ദിവസങ്ങളൊക്കെ ഇത്ര നീണ്ടും കൊണ്ടായത് എന്തു ഗ്രഹപ്പിഴയാണ്! ഒമ്പതടിക്കുമ്പോൾ, മനസ്സിലായില്ലേ, ഞാൻ തോട്ടത്തിലുണ്ടാവും.’
‘ഞാനും.’
ഒന്നും പറയാതെ, ഒരേ വിചാരത്താൽ പ്രേരിതമായി, കാമിനീകാമുകന്മാരെ ഇളവില്ലാതെ അന്യോന്യം കാര്യം ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വിദ്യുച്ഛക്തി ചലനംകൊണ്ട് ഇളകിത്തീർന്നു. ദുഃഖത്തിനിടയിൽപ്പോലും സന്തോഷത്താൽ രണ്ടുപേർക്കും ലഹരിപിടിച്ചിരുന്നതുകൊണ്ട് അവർ, ആഹ്ലാദമൂർച്ഛ നിറഞ്ഞു വഴിഞ്ഞതും കണ്ണുനീരിടതിങ്ങിയതുമായ നോട്ടം നക്ഷത്രങ്ങളുടെ നേർക്കുയർത്തപ്പെട്ടിരിക്കെ, തങ്ങളുടെ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടിയത് മനസ്സിലാക്കാതെ, അന്യോന്യം പിടിച്ചാലിംഗനം ചെയ്തു.
മരിയുസ് പുറത്തെയ്ക്കു കടന്നപ്പോൾ തെരുവിൽ ആരുംതന്നെ ഇല്ല. എപ്പൊനൈൻ ഘാതുകന്മാരുടെകൂടെ നടക്കാവിലേക്കു ചെന്നിരുന്നത് ഈ സമയത്താണ്.
തല മരത്തോടു ചേർത്തുവെച്ചു മരിയുസ് മനോരാജ്യം വിചാരിച്ചിരുന്നതിനിടയ്ക്ക് ഒരാലോചന അയാളുടെ മനസ്സിലൂടെ കടന്നു; കഷ്ടം! അയാൾതന്നെ വിഡ്ഢിത്തവും അസാധ്യവുമാണെന്നു തീർച്ചപ്പെടുത്തിയ ഒരാലോചന. അയാൾ ഒരു നിരാശമായ തീർപ്പിൽ എത്തിച്ചേർന്നു.