പിതൃവാത്സല്യത്തോടുകൂടിയ ആനയുടെ അന്തർഭാഗം ഗവ്രോഷ് തുറന്നു കൊടുക്കുകയുണ്ടായ ആ രണ്ടു കുട്ടികളെ തന്റെ പീടികയിൽനിന്ന് ആട്ടിയോടിച്ച് ആ കൊള്ളാവുന്ന ക്ഷുരകൻ അസ്സമയത്തു തന്റെ പീടികയിലിരുന്നു ചക്രവർത്തിയുടെ കീഴിൽ യുദ്ധം ചെയ്ത പട്ടാളത്തിൽ ഒരംഗമായ ഒരു കിഴവൻ ഭടനു ക്ഷൗരം ചെയ്തിരുന്നു. അവൻ സംസാരിക്കുകയാണ്. ക്ഷുരകൻ ക്രമപ്രകാരം ആദ്യം ലഹളയെപ്പറ്റിയും പിന്നെ സൈന്യാധിപൻ ലമാർക്കിനെപ്പറ്റിയും സംസാരിച്ചു പോന്ന് ഒടുവിൽ ചക്രവർത്തിയിലേക്കു കടന്നു. അവിടെനിന്നു ക്ഷുരകനും പടയാളിയും കൂടി പ്രൂഢോ അവിടെയുണ്ടെങ്കിൽ അലങ്കാരപ്രയോഗങ്ങൾ നിറഞ്ഞതും ‘ക്ഷൗരക്കത്തിയും വാളുമായുള്ള സംഭാഷണം’ എന്നു നാമകരണം ചെയ്യുന്നതുമായ സംസാരമാരംഭിച്ചു.
‘സേർ, ചക്രവർത്തിയുടെ കുതിരസ്സവാരി എങ്ങനെ?’ ക്ഷുരകൻ ചോദിച്ചു.
‘നന്നല്ല, അവിടേക്കു വീഴാനറിഞ്ഞുകൂടാ—അതുകൊണ്ട് ഒരിക്കലും വീണിട്ടില്ല.’
‘അവിടെയ്ക്കു നല്ല കുതിരകൾ ഉണ്ടായിരുന്നുവോ? അവിടെയ്ക്കു നല്ല കുതിരകളുണ്ടായിരിക്കണം!’
അവിടുന്നെനിക്കു കുരിശുമുദ്ര തന്ന ദിവസം ഞാനവിടുത്തെ കുതിരയെ സൂക്ഷിച്ചുനോക്കി. അതൊരു ഓട്ടക്കുതിരയായിരുന്നു, തൂവെള്ള. അതിന്റെ ചെവികൾ വളരെ അകന്നിട്ടാണ്; കുഴിഞ്ഞ ജീനികൾ; ഒരു കറുത്ത പുള്ളിയോടുകൂടി ചന്തമുള്ള ഒരു തല; വളരെ നീളമുള്ള കഴുത്ത്; സന്ധികൾക്കു നല്ല ഉറപ്പുള്ള കാൽമുട്ടുകൾ; ഉന്തിയ വാരിയെല്ലുകൽ; വളഞ്ഞ ചുമലുകൾ; ഒരൂക്കുകൂടിയ പിൻഭാഗം. പതിനഞ്ചു ചാണിൽ കുറച്ചേറെ ഉയരമുണ്ട്.’
‘ഒരു നല്ല കുതിര’. ക്ഷുരകൻ അഭിപ്രായപ്പെട്ടു.
‘അങ്ങനെയായിരുന്നു തിരുമനസ്സിലെ കുതിര.’
ഈ അഭിപ്രായപ്രകടനത്തിനുശേഷം കുറച്ചുനേരത്തെ മൗനം ആവശ്യമാണെന്നു ക്ഷുരകനു തോന്നി; അയാൾ അതനുസരിച്ചു: എന്നിട്ട് വീണ്ടും തുടങ്ങി; ‘ചക്രവർത്തിക്ക് ഒരിക്കൽ മാത്രമേ മുറിവു പറ്റിയിട്ടുള്ളു, അല്ലേ. സേർ?’
അപ്പോൾ ആ യുദ്ധസ്ഥലത്തുണ്ടായിരുന്ന ഒരാളുടെ ശാന്തവും അന്തസ്സുകൂടിയതുമായ ഒരു സ്വരത്തിൽ ആ കിഴവൻ ഭടൻ മറുപടി പറഞ്ഞു: ‘മടമ്പത്ത്, രാറ്റിസ് ബണിൽവെച്ച്. അന്നത്തെപ്പോലെ ഭംഗിയിൽ ഉടുപ്പിട്ടിട്ട് അവിടുത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരു പുതിയ സൂ നാണ്യംപോലെ അന്ന് അവിടുന്നു നല്ല വൃത്തിയിലായിരുന്നു.’
‘അപ്പോൾ നിങ്ങൾക്കു—യുദ്ധവിദഗ്ധനായ നിങ്ങൾക്കു—പലപ്പോഴും മുറിവു പറ്റിയിരിക്കണം?’
‘എനിക്കോ?’ പട്ടാളക്കാരൻ പറഞ്ഞു, ‘ഹാ, പറയത്തക്കവണ്ണമൊന്നുമില്ല. മറെൻ ഗോവിൽവെച്ചു കഴുത്തിനു പിന്നിൽ രണ്ടു വാൾവെട്ടു തട്ടി; ഓസ്തെർലിത്സിൽവെച്ചു വലത്തെ കൈയിന്ന് ഒരുണ്ടകൊണ്ടു; ഴെനായിൽവെച്ചു മറ്റൊന്ന് ഇടത്തെ അരക്കെട്ടിൽ; ഫ്രീദ്ലാങ്ങിൽ വെച്ച്, ഇതാ, ഇവിടെ ഒരു കുന്തക്കുത്തേറ്റു, മൊസ് കോവിൽവെച്ച്, എവിടെയായാലും ശരി, ഏഴോ എട്ടോ കുന്തം തറച്ചു; ലൂത്സെനിൽവെച്ച് ഒരു പീരങ്കിയുണ്ടയുടെ കഷ്ണം എന്റെ ഒരു വിരൽ ചതച്ചു. ഹാ! വാട്ടർ ലൂവിൽവെച്ച് ഒരു ചെറുതോക്കിന്റെ ഉണ്ട തുടയിൽ വന്നുവീണു. അത്രമാത്രം.’
‘എന്തു രസം!’ കീർത്തനകാവ്യസംബന്ധിയായ സ്വരവിശേഷത്തോടുകൂടി ക്ഷുരകൻ ഉച്ചത്തിൽ പറഞ്ഞു. ‘യുദ്ധക്കളത്തിൽ കിടന്നു മരിക്കുക! നേരു പറകയാണെങ്കിൽ, കിടക്കയിൽക്കിടന്നു, രോഗം പിടിച്ചു, മരുന്നുകൊണ്ടും വറുകുഴമ്പുകൾ കൊണ്ടും വസ്തിക്കുഴലുകൾകൊണ്ടും കൂടി, പതുക്കെ, ദിവസംപ്രതി കുറേശ്ശക്കുറേശ്ശയായി മരിക്കുന്നതിനെക്കാൾ ഒരു പീരങ്കിയുണ്ട വയറ്റിൽക്കയറി ചാവുന്നതാണ് എനിക്കധികമിഷ്ടം.’
‘എന്തായാലും നിങ്ങൾ ആമാടയ്ക്കു പുഴുക്കുത്തു നോക്കുന്ന ആളല്ല.’ പട്ടാളക്കാരൻ പറഞ്ഞു.
അയാൾ പറഞ്ഞുതീർന്നില്ല. അപ്പോഴേക്ക് ഒരു ഭയങ്കരശബ്ദം പീടികയെ ഇട്ടു കുലുക്കി. കാഴ്ചജനാല പെട്ടെന്നു പൊട്ടിത്തകർന്നു.
പാഴ്മൂടിപ്പണിക്കാരൻ വിളർത്തു.
‘ഹാ എന്റെ ഈശ്വരാ!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘അതവയിലൊന്നാണ്!’
‘എന്ത്?’
‘പീരങ്കിയുണ്ട.’
‘അതിതാ,’ പട്ടാളക്കാരൻ പറഞ്ഞു.
നിലത്തു കിടന്നുരുളുന്ന എന്തോ ഒന്ന് അയാൾ പെറുക്കിയെടുത്തു. അതൊരു വെള്ളാരങ്കല്ലായിരുന്നു.
ക്ഷുരകൻ ആ തകർന്ന ജനാലയുടെ അടുക്കലേക്കു ചെന്നു; ആ മാർഷെസാങ് മാങ് വഴിക്കു കുതിച്ചുപായുന്ന ഗവ്രോഷിനെ കണ്ടെത്തി. ക്ഷുരകന്റെ പീടികയ്ക്കു മുൻപിലൂടെ പോകുമ്പോൾ, അപ്പോഴും ആ രണ്ടു ചെക്കന്മാർ തലയിൽക്കിടന്നു കലിച്ചിരുന്ന ഗവ്രോഷിന്ന് അയാൾക്ക് ഒരു സലാംവെച്ചു കൊടുക്കാതിരിക്കാൻ മനസ്സുവന്നില്ല; അവൻ ഒരു കല്ലെടുത്തു ചില്ലുജനാലയുടെ മേലേക്ക് ഒരേറെറിഞ്ഞു.
‘കണ്ടുവോ!’ വിളർപ്പു പോയി നീലച്ചുകഴിഞ്ഞ ക്ഷുരകൻ അലറി, ‘ആ ചെക്കൻ തിരിച്ചുവന്നു, വെറുതേ രസത്തിന്ന് ഒരു വികൃതിത്തം കാട്ടി, നടന്നു. ആരെങ്കിലുമുണ്ടോ ആ തെമ്മാടിച്ചെക്കനോടു വല്ലതും കാണിച്ചു?’