ഈയിടയ്ക്കു, പാറാവുപുര എടുത്തുകളഞ്ഞ മാർഷെ സാങ്ഴാങ്ങിൽ വെച്ച്, ആൻഷോൽരാ, കുർഫെരാക്, കൊംബ്ഫേർ, ഫെയ്ലി എന്നിവരാൽ നയിക്കപ്പെടുന്ന ഒരു സംഘത്തോടു ഗവ്രോഷ് ചേർന്നു. അവരെല്ലാം ഓരോവിധത്തിൽ ആയുധധാരികളാണ്. ബയോരെയും ഴാങ്പ്രുവേറും അവരെ കണ്ടെത്തി, കൂട്ടത്തിൽക്കൂടി. ആൻഷൊൽരായുടെ കൈയിൽ ഇരട്ടക്കുഴലുള്ള ഒരു നായാട്ടുതോക്കുണ്ട്. കൊംബ്ഫേറുടെ കൈയിൽ രാഷ്ട്രീയരക്ഷിഭടന്റെ പട്ടാളവകുപ്പിലെ നമ്പറോടുകൂടിയ ഒരു തോക്കാണുള്ളത്; കുടുക്കിടാത്ത പുറങ്കുപ്പായത്തിനുള്ളിലൂടേ കാണാമായിരുന്ന രണ്ടു കൈത്തോക്കുകൾ അയാളുടെ അരപ്പട്ടയിലുമുണ്ട്. ഴാങ് പ്രുവേറുടെ കൈയിൽ ഒരു പഴയ കുതിരപ്പട്ടാളത്തോക്കും ബയൊരെലിന്റെ വശം ഒരു ‘റിയിഫ്ളു’മാണ്: കുർഫെരാക് ഒരു ഉറയൂരിയ വടിവാൾ വീശുന്നുണ്ട്. ഒരു ഉറയൂരിയ വാളോടുകൂടി അവരുടെ മുൻപിൽ നടന്നു ഫെയ്ലി ഉച്ചത്തിൽ വിളിച്ചു പറയുന്നു: ‘പോളണ്ട് ജയിക്കട്ടേ!’
അവർ മൊർലാങ് പാതാറിലത്തി. കണ്ഠവസ്ത്രമില്ല, തൊപ്പിയില്ല, ശ്വാസമില്ല; മഴയിൽ മുങ്ങിയിരിക്കുന്നു. കണ്ണിൽനിന്നു മിന്നൽ പുറപ്പെടുന്നു. ഗവ്രോഷ് അവരെ ശാന്തതയോടുകൂടി എതിരേറ്റു: ‘നമ്മൾ എവിടേക്കാണ്?’
‘പോരൂ,’ കുർഫെരാക് പറഞ്ഞു.
ഫെയ്ലിയുടെ പിന്നിലായി ബയോരെൽ കബാത്തു നടന്നു. അല്ലെങ്കിൽ തുള്ളിച്ചാടി; ലഹളയിൽ അയാൾ വെള്ളത്തിൽ മത്സ്യംപോലെയാണ്, അയാൾ ഒരു കടുംചുകപ്പു മാർക്കുപ്പായമിട്ടിട്ടുണ്ട്; സർവ്വത്തേയും ഇടിച്ചുതകർക്കുന്നതരം വാക്കുകൾ ഇട്ടു തകർത്തിരുന്നു. അയാളുടെ മാർക്കുപ്പായം ഒരു വഴിപോക്കനെ അത്ഭുതപ്പെടുത്തി; ആ മനുഷ്യൻ അമ്പരപ്പോടുകൂടി ഉച്ചത്തിൽ പറഞ്ഞു: ‘ഇതാ, ചുകപ്പുടുപ്പുകാർ!’
‘ചുകപ്പുടുപ്പ്, ചുകപ്പുടുപ്പുകാർ!’ ബയോരെൽ തിരിച്ചടിച്ചു. ‘ഹേ, നാടുവാഴി, നിങ്ങളുടെ പേടി കൊള്ളാം, ഒരവീൻ ചെടിയുടെ മുൻപിൽ ഞാൻ വിറയ്ക്കുകയില്ല; ചുകന്ന കുറുംതൊപ്പിക്ക് എന്നെ പേടിപ്പെടുത്താൻ വയ്യാ. ഞാൻ പറയുന്നതു കേൾക്കു, ഹേ, നാടുവാഴി, ചുകപ്പു കാണുമ്പോഴേക്കു ഭയപ്പെടുന്നതു കാളകളായ്ക്കൊള്ളട്ടെ.’
ലോകത്തിൽവെച്ച് ഏറ്റവുമധികം സമാധാനമയമായ ഒരു കടലാസ്സിൻ കഷ്ണം, കോഴിമുട്ടകൾ തിന്നാനുള്ള ഒരനുവാദപത്രം, പാരിസ്സിലെ പ്രധാനമെത്രാൻ തന്റെ ‘ആട്ടിൻകൂട്ടങ്ങൾക്ക്’ കൊടുത്ത നോല് മ്പുനാളത്തെ ഉപദേശം, ഒട്ടിച്ച ഒരു ചുമർമൂല അയാൾ കണ്ടെത്തി.
ബയോരെർ ഉറക്കെപ്പറഞ്ഞു: ‘ആട്ടിൻകൂട്ടങ്ങൾ’, വൻവാത്തുകൾ എന്നതിന്റെ ഒരു മര്യാദയോടുകൂടിയ പര്യായവാക്ക്.’
അയാൾ ആണിയിൽനിന്ന് ഒരു പ്രബോധനപത്രം ചീന്തിയെടുത്തു. ഇതു ഗവ്രോഷിനെ കീഴടക്കി. ആ നിമിഷംമുതൽ ബയോരെലിനെ നോക്കിപ്പഠിക്കലായി ഗവ്രോഷിന്റെ പണി.
‘ബയോരെൽ’, ആൻഷോൽരാ അഭിപ്രായപ്പെട്ടു, ‘നിങ്ങൾക്കു തെറ്റി. അതവിടെ നിന്നുകൊള്ളട്ടെ എന്നു വെയ്ക്കേണ്ടതായിരുന്നു; നമുക്കു കാര്യം പറയാനുള്ളത് ആ മനുഷ്യനോടല്ല; പ്രയോജനമില്ലാതെ നിങ്ങൾ നിങ്ങളുടെ ദ്വേഷ്യത്തെ ചെലവിടുകയാണ്. നിങ്ങളുടെ കൈയിരുപ്പു സൂക്ഷിച്ചുകൊള്ളൂ. ഒരു തോക്കുകൊണ്ടെന്നതിൽ ഒട്ടുമധികം ആത്മാവിനെക്കൊണ്ടും വെറുതെ പുകപ്പിക്കരുത്.’
‘ഓരോരുത്തരും അവരുടെ മട്ടിനൊത്ത്’, ബയൊരെൽ തിരിച്ചടിച്ചു. ‘ഈ മെത്രാൻവാചകം എന്നെ ശുണ്ഠിപിടിപ്പിക്കുന്നു; ആരുടേയും അനുവാദത്തോടുകൂടാതെ എനിക്കു കോഴിമുട്ട തിന്നണം. നിങ്ങൾ ശാന്തമട്ടുകാരനാണ്. ഞാൻ ആഹ്ലാദിക്കുന്നു, എന്നല്ല, ഞാൻ എന്നെ ദീപാളി പിടിപ്പിക്കയല്ല ചെയ്യുന്നത്.’ ഞാൻ ഒന്നോങ്ങിവെച്ചു; പിന്നെ പ്രബോധനപത്രം ഞാൻ ചീന്തിക്കളഞ്ഞുവെങ്കിൽ, ഹേ എർക്കിൽ, [1] അതൊന്നു രുചിപിടിപ്പിക്കാൻ മാത്രമാണ്.’
ഈ എർക്കിൽ എന്ന വാക്കു ഗവ്രോഷിനെ പിടിച്ചാട്ടി. അവൻ എപ്പോഴും എന്തെങ്കിലും പഠിക്കാൻ തയ്യാറായിരിക്കയാണ്; ആ ചുമർപ്പരസ്യം ചീന്തല്ക്കാരൻ അവന്റെ ബഹുമതി കൈയിലാക്കിക്കളഞ്ഞു. അവൻ അയാളോടന്വേഷിച്ചു: ‘എർക്കിൽ എന്നതിന് അർത്ഥമെന്താണ്?’
ബയോരെലിന്റെ മറുപടി: ‘ലത്തീൻഭാഷയിൽ അതിനു ‘നായ’ എന്നാണർത്ഥം.’
ഈ സമയത്ത് ഒരു ജനാലയ്ക്കൽ അവരുടെ യാത്ര നോക്കിക്കൊണ്ട് കറുത്തതാടിക്കാരനായ ഒരു വിളർത്ത ചെറുപ്പക്കാരൻ നില്ക്കുന്നതു ബയോരെൽ കണ്ടെത്തി; ഒരു സമയം അയാൾ എ ബി സി സുഹൃൽസംഘത്തിലെ അംഗമായിരിക്കാം. ബയോരെൽ അയാളോടു കൂക്കിപ്പറഞ്ഞു: ‘വേഗമാട്ടേ; തെരയെടുത്തോളൂ. പരാബെല്ലം (=യുദ്ധത്തിന്നൊരുങ്ങുക).’
‘ഒരു കൊള്ളാവുന്നാൾ! ശരിയാണ്.’ അപ്പോഴേക്കും ലത്തീൻഭാഷ മനസ്സിലായിത്തുടങ്ങിയ ഗവ്രോഷ് പറഞ്ഞു.
ഒരു ലഹളപിടിച്ച അനുയായിസംഘം അവരുടെ കൂടെയുണ്ട്—വിദ്യാർത്ഥികൾ, ശില്പവിദ്യക്കാർ, കഗൂർദിലേക്കു ചേർന്ന ചെറുപ്പക്കാർ, മിനുസപ്പണിക്കാർ, മുണ്ടൻവട്ടികളും തോക്കിൻകുന്തങ്ങളും ധരിച്ച കപ്പൽസ്സാമാനക്കേറ്റിറക്കക്കാർ; കൊംബ്ഫേരെപ്പോലെ ചിലർ കൈത്തോക്കുകൾ കാലുറക്കീശകളിൽ തിരുകിയിട്ടുംകൊണ്ടാണ്.
അത്യന്തം പ്രായംചെന്നപോലെ തോന്നിയ ഒരു കിഴവൻ ആ കൂട്ടത്തിലൂടെ നടക്കുന്നുണ്ട്.
അയാൾക്ക് ആയുധങ്ങളില്ല; ഒരു മനോരാജ്യക്കാരന്റെ മട്ടുണ്ടെങ്കിലും, പിന്നിൽ പെട്ടുപോയെങ്കിലോ എന്നുവെച്ച് അയാൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്.
ഗവ്രോഷ് അയാളെ കണ്ടെത്തി: ‘കെക്കെക്കെ?’ അവൻ കുർഫെരാക്കോടു പറഞ്ഞു.
‘അയാൾ ഒരു കിഴവൻ തെണ്ടിവ്യാപാരിയാണ്.’
അതു മൊസ്യു മബെയായിരുന്നു.
[1] എർക്യുലിസ് എന്ന മഹാശക്തന്റെ പേർച്ചുരുക്കം.