വാസ്തവത്തിൽ ഈ സ്ഥലം നന്ന്; തെരുവിലേക്കുള്ള വഴി വിസ്താരമുള്ളതും അങ്ങേ ഭാഗം പുറത്തേക്കു പഴുതില്ലാത്ത ഒരു കീശയിലേക്കു ചുരുങ്ങിക്കൂടുന്നതുമായിരുന്നു. കൊരിന്ത് ഒരു തടസ്സമായിരുന്നു; മൊങ് ദെതുറിന്റെ ഇടത്തും വലത്തും ഭാഗങ്ങൾ ക്ഷണത്തിൽ മുട്ടിക്കാം; സാങ്ദെനിയിൽനിന്നല്ലാതെ, എന്നുവെച്ചാൽ മുൻപിലൂടെ—തികച്ചും കാണാവുന്നേടത്തൂടേ—അല്ലാതെ, എതിർക്കപ്പെടാൻ നിവൃത്തിയില്ല.
ബൊസ്സ്വെക്ക് ഒരു വ്രതം കൊള്ളുന്ന ഹാനിബാളിന്റെ വിവേകദൃഷ്ടിയുണ്ട്.
ആൾക്കൂട്ടത്തിന്റെ തള്ളിക്കേറ്റത്തോടുകൂടി തെരുവു മുഴുവനും പേടിച്ചു. ഒരൊറ്റ വഴിപോക്കനും മാറിക്കളയാതെയില്ല. ഒരിടിമിന്നലിന്റെ ഇടകൊണ്ടു പിന്നിലും വലത്തും ഇടത്തുമുള്ള പീടികകളും, കുതിരപ്പന്തികളും, വാതിലുകളും, ജനാലകളും, മറകളും, തട്ടിമ്പുറക്കിളവാതിലുകളും, എല്ലാത്തരം അഴിവാതിലുകളും, താഴത്തേ നില തുടങ്ങി മേൽപുരവരേക്കുള്ള സകലവും, അടഞ്ഞു കഴിഞ്ഞു. പേടിച്ചുപോയ ഒരു കിഴവി വെടിയൊച്ച ഒന്നു ശമിപ്പിക്കാൻവേണ്ടി, വസ്ത്രങ്ങൾ തോരാനിടുന്ന തന്റെ ജനാലയ്ക്കു മുൻപിലത്തെ അയക്കോലിന്മേൽ ഒരു കോസരി കൊണ്ടിട്ടു കെട്ടി. വീഞ്ഞുകടമാത്രമുണ്ട് അടയ്ക്കാതെ; അതിനു പിന്നെ മതിയായ കാരണമുണ്ട്. ആൾക്കൂട്ടം അങ്ങോട്ടു പാഞ്ഞുകേറി—‘അയ്യോ, എന്റെ ഈശ്വര! അയ്യോ, എന്റെ ഈശ്വര’. മാദം യൂഷെലു നിലവിളിച്ചു.
കുർഫെരാക്കിനെ എതിരേല്ക്കാൻ ബൊസ്സ്വെ താഴത്തേക്കു ചെന്നു.
ജനാലയ്ക്കൽ നിന്നിരുന്ന ഴൊലി ഉച്ചത്തിൽ പറഞ്ഞു: ‘കുർഫെരാക്, നിങ്ങൾ ഒരു കുട കൊണ്ടുവരേണ്ടിയിരുന്നു. നിങ്ങൾക്കു ചലതോഴം പിടിക്കും.’
ഈയിടയ്ക്കു, കുറച്ചു നിമിഷംകൊണ്ടു. വീഞ്ഞുകടയുടെ മുൻപുറത്തുള്ള ഇരിമ്പഴികളിൽനിന്ന് ഇരുപതെണ്ണം പറിച്ചെടുത്തുകഴിഞ്ഞു; തെരുവീഥിയിൽ അറുപതടി അകലംവരേക്കുള്ള വിരികല്ലുകൾ പുഴക്കിയെടുത്തു; ഗവ്രോഷും ബയോരെലുംകൂടി ആങ്സോ എന്നു പേരായ ഒരു കുമ്മായക്കച്ചവടക്കാരന്റെ സാമാനവണ്ടി പിടിച്ചു മറിച്ചിട്ടു; ആ വണ്ടിയിൽ മൂന്നു പീപ്പ കുമ്മായമുണ്ടായിരുന്നത് അവർ വിരികല്ലുകുന്നുകളുടെ അടിയിലിട്ടു; ആൻഷൊൽരാ ചെന്നു നിലവറക്കുണ്ടിന്റെ മൂടി തുറന്നു മദാം യുഷെലുവിന്റെ എല്ലാ ഒഴിഞ്ഞ ഭരണികളുമെടുത്തു കുമ്മായപ്പീപ്പകൾക്കു തടവുവെച്ചു; വിശറിപ്പിടികൾക്കു ചായമിടാൻ വിദഗ്ധങ്ങളായ കൈവിരലുകൾകൊണ്ടു ബയോരെൽ പടുചെത്തു ചെത്തിയ രണ്ടു കല്ലിൻ കുന്നുകൾ പീപ്പകൾക്കും സാമാനവണ്ടിക്കും പിന്നിലുറപ്പിച്ചു. മറ്റുള്ളവപോലെ തന്നെ കല്ലുകളൊക്കെ എവിടെനിന്നെത്തിച്ചുവെന്ന് ആർക്കും അറിഞ്ഞുകൂടാതാങ്ങുകളായി ഉപയോഗപ്പെട്ട തുലാങ്ങളെ അടുത്ത വീട്ടുമ്മറങ്ങളിൽനിന്നു പറിച്ചെടുത്തു. പീപ്പകൾക്കു മുകളിൽ നിരത്തി ബൊസ്സ്വെയും കുർഫെരാക്കും തിരിഞ്ഞുനോക്കുമ്പോഴേക്ക് ഒരാളിലധികം ഉയരമുള്ള കോട്ടമതിൽകൊണ്ടു തെരുവു പകുതിയും മുടങ്ങി. മറ്റൊന്നു ഇടിച്ചുതകർത്തു പണിചെയ്യപ്പെടുന്ന സകലവും ഉണ്ടാക്കിത്തീർക്കാൻ പൊതുജനക്കൂട്ടത്തിന്റെ കൈപോലെ മറ്റൊന്നുമില്ല.
മതെലോത്തും ഗിബെലോത്തും പണിക്കാരുടെ കൂട്ടത്തിൽക്കൂടി. ചപ്പുചവറു സാമാനങ്ങൾ ഗിബെലോത്തു പോയി ഏറ്റിക്കൊണ്ടുവന്നു. അവളുടെ ആലസ്യം വഴിക്കോട്ട കെട്ടാനുപയോഗപ്പെട്ടു, ഒരുറക്കംതൂങ്ങളോടുകൂടി വീഞ്ഞു കൊണ്ടുക്കൊടുക്കാറുള്ളതുപോലെ, അവൾ വഴിക്കോട്ടപ്പണിക്കു സാമാനങ്ങളെത്തിച്ചു.
രണ്ടു വെള്ളക്കുതിരകൾ പൂട്ടിയ സവാരിവണ്ടി തെരുവിന്റെ അകത്തൂടെ പാഞ്ഞു.
ബൊസ്സ്വെ ആ വിരികല്ലുകൾക്കു മുകളിലൂടെ പാഞ്ഞു; അതിന്റെ അടുത്തെത്തി, വണ്ടി തെളിക്കുന്നവനെ തടഞ്ഞുനിർത്തി, യാത്രക്കാരെ താഴത്തിറക്കി. ‘മാന്യ സ്ത്രീകളെ’ കൈപിടിച്ചു താഴത്തിറക്കി, വണ്ടിക്കാരനെ പണിയിൽനിന്നു പിരിച്ചു. കുതിരകളുടെ കടിഞ്ഞാൺ പിടിച്ചു വണ്ടിയുംകൊണ്ടു തിരിച്ചെത്തി.
‘സവാരിവണ്ടി കൊരിന്തിലൂടെ പോവാൻ പാടില്ല.’ അയാൾ കല്പിച്ചു.
ഒരു നിമിഷം കഴിഞ്ഞു, മെയ്ക്കോപ്പുകളെല്ലാം അഴിച്ചെടുത്തു സ്വതന്ത്രരായ കുതിരകൾ റ്യു മൊങ്ദെതുറിലൂടെ പാടുനോക്കി നടന്നു; വണ്ടി ചെരിഞ്ഞു കിടന്നു തെരുവിലൂടെയുള്ള വഴിമുടക്കം മുഴുമിപ്പിച്ചു.
തികച്ചും അമ്പരന്നുപോയ മദാം യുഷെലു മുകൾനിലയിൽച്ചെന്നു രക്ഷപ്രാപിച്ചിരിക്കുന്നു.
അവളുടെ കണ്ണുകൾ നിറംകെട്ടു; യാതൊന്നും കാണാതെ അവൾ തുറിച്ചു നോക്കി; ഒരു താഴ്‌ന്ന സ്വരത്തിൽ നിലവിളിക്കുന്നുമുണ്ട്. അവളുടെ പേടിച്ചിട്ടുള്ള നിലവിളിക്കു തൊണ്ടയിൽനിന്നു പുറത്തേക്കു കടക്കാൻ ധൈര്യമുണ്ടായില്ല.
‘ലോകത്തിന്റെ അവസാനമായി’ അവൾ പിറുപിറുത്തു
ഴൊലി കടന്നു മദാം യുഷെലുവിന്റെ തടിച്ചു ചുകന്നു ജരകയറിയ കഴുത്തിൽ ഒരു ചുംബനം വെച്ചുകൊടുത്തു; അയാൾ ഗ്രന്തേറോടു പറഞ്ഞു. ‘എന്റെ പ്രിയപ്പെട്ട ചങ്ങാതി, എന്റെ എന്നെത്തേയും അഭിപ്രായം ഒരു സ്ത്രീയുടെ കഴുത്തു പോലെ എന്തെന്നില്ലാതെ മിനുസമുള്ള ഒന്നു വേറെയില്ല എന്നാണ്’
പക്ഷേ, ഗ്രന്തേർ ആഭാസപ്പാട്ടുകളുടെ അങ്ങേ അറ്റത്തെ ലോകത്തിൽ എത്തിക്കഴിഞ്ഞിരുന്നു. മതെലോത്ത് ഒരിക്കൽക്കൂടി മുകൾനിലയിലേക്കു കയറിവന്നു; ഗ്രന്തേർ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ വിധവയെപ്പറ്റി ഉറക്കെ പൊട്ടിച്ചിരി തുടങ്ങി.
‘മതെലോത്ത് സുന്ദരിയല്ല!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘മതെലോത്ത് ഒരു വൈരൂപ്യസ്വപ്നത്തിൽപ്പെട്ടതാണ്. മതെലോത്ത് ഒരു മനോരാജ്യമാണ്. ഇവളുടെ ജനനത്തിലുള്ള ഗൂഢസംഗതി ഇതത്രേ: വലിയ പള്ളികൾക്കു വികൃതക്കുമ്പാരങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു മുണ്ടന്ന്, ഒരു കൊള്ളാവുന്ന ദിവസം രാവിലെ, അവയിൽവെച്ചു വല്ലാത്തതായ ഒന്നിനോട്, അനുരാഗം തോന്നി. അതിനു ജീവൻ കൊടുക്കുവാൻ അയാൾ അനുരാഗദേവതയോടഭ്യർത്ഥിച്ചു; അതിൽനിന്നു മതെലോത്ത് ജനിച്ചു. ഹേ പൌരന്മാരേ, ഇവളെ നോക്കിക്കാണുവിൻ! തിഷെന്റെ [1] ഉപപത്നിക്കുള്ളതുപോലെ നാനാനിറത്തലമുടിയാണ് ഇവൾക്ക്; ഇവൾ നല്ലപോലെ യുദ്ധംചെയ്യും. ഓരോ നല്ല പെൺകിടാവിന്നുള്ളിലുമുണ്ട് ഓരോ ധീരോദാത്തൻ. മതർ യുഷെലുവാണെങ്കിൽ, അവളൊരു വയസ്സൻ ഭടനാണ്. അവളുടെ മേൽമാശ നോക്കൂ! അവൾക്കതു ഭർത്താവിൽനിന്നു കിട്ടിയതാണ്! ഒരൊന്നാന്തരം കുതിരപ്പടയാളി! അവൾ പൊരുതുകയും ചെയ്യും. കോട്ടപ്പുറത്തിന്റെ ഉള്ളില് പേടി കടക്കണമെങ്കിൽ ഈ രണ്ടു പേർ തനിച്ചുണ്ടായാൽ മതി. മർഗറിക് ആസിഡിനും ഫോർമിക് ആസിഡിനും ഇടയ്ക്കു പതിനഞ്ചു ദ്രാവകവിശേഷങ്ങളുള്ളതുപോലെ സത്യമായിട്ടു നമുക്കു ഭരണാധികാരത്തെ തകിടംമറിക്കണം; ഏതായാലും ഞാനതിൽ തികച്ചും ഉദാസീനനാണ്, മാന്യരേ, എനിക്കു കണക്കുശാസ്ത്രം പഠിയാതിരുന്നതുകൊണ്ട് അച്ഛന്ന് എന്നോടു ബഹുശുണ്ഠിയായിരുന്നു. എനിക്ക് അനുരാഗവും സ്വാതന്ത്ര്യവും മാത്രമേ മനസ്സിലാവൂ. ഞാൻ ആ കൊള്ളാവുന്ന ചങ്ങാതി ഗ്രന്തേറാണ്. ഒരിക്കലും പണമുണ്ടായിട്ടില്ലാത്തതുകൊണ്ടു, ഞാനതു ശീലിച്ചു; അതുകൊണ്ടെന്തുവന്നു എന്നുവെച്ചാൽ, എനിക്ക് ഒരു സമയത്തും അതില്ലായ്കയില്ല; പക്ഷേ, ഞാൻ ധനവാനായിരുന്നുവെങ്കിൽ, ദരിദ്രരില്ലാതായേനേ! നിങ്ങൾക്കു കാണാമായിരുന്നു! ഹാ, ദയയുള്ള ഹൃദയങ്ങളുടെ കൈയിലാണ് തടിച്ച പണസ്സഞ്ചികളെങ്കിൽ, കാര്യം എത്ര ഭംഗിയിൽ നടന്നേനേ. റോത്സ് ചൈൽഡിന്റെ [2] മുതലോടു കൂടിയ ഒരു യേശുക്രിസ്തുവിനെയാണ് ഞാൻ ധ്യാനിക്കാറ്! അദ്ദേഹം എന്തൊക്കെ ഗുണം ചെയ്യും! മതെലോത്ത്, എന്നെ പിടിച്ചുപൂട്ടൂ! നിങ്ങൾ വികാരമുള്ളവളും നാണംകുണുങ്ങിയുമാണ്! ഒരു സഹോദരിയുടെ ചുംബനത്തെ ക്ഷണിക്കുന്ന കവിളുകളും ഒരു കാമുകന്റെ ചുംബനത്തെ അവകാശപ്പെടുന്ന ചുണ്ടുകളുമാണ് നിങ്ങൾക്കുള്ളത്.’
‘ഹേ മദ്യപ്പീപ്പേ, മിണ്ടാതിരിക്കൂ!’ കുർഫെരാക് പറഞ്ഞു.
ഗ്രന്തേർ തിരിച്ചടിച്ചു; ‘ഞാൻ തുലൂസ്സിലെ മുനിസിപ്പാലുദ്യോഗസ്ഥനാണ്; പുഷ്പവിനോദങ്ങളുടെ നേതാവും.’
വഴിക്കോട്ടയുടെ നിറുകയിൽ കൈയിൽ തോക്കുമായി നിന്നിരുന്ന ആൻഷൊൽരാ തന്റെ സുന്ദരവും സഗൗരവവുമായ മുഖം പൊന്തിച്ചു, വായനക്കാർക്കറിവുള്ളതുപോലെ, ആൻഷൊൽരയിൽ യുദ്ധവീരന്റേയും സദാചാരനിഷ്ഠന്റേയും കൂട്ടുണ്ട്. അയാൾ ലിയോണിദാസ്സൊരുമിച്ചു തെർമോപ്പിലിയിൽ [3] വെച്ചു മിക്കുകയും ക്രോംവലോടൊരുമിച്ചു ഡ്രോയെഡയിൽ [4] വെച്ചു സംസ്കരിക്കപ്പെടുകയും ചെയ്തേനേ.
‘ഗ്രന്തേർ,’ അയാൾ ഉച്ചത്തിൽ പറഞ്ഞു. ‘നിങ്ങളുടെ മദ്യപ്പുകയെല്ലാം വേറെവല്ലേടത്തും ഊതിക്കളഞ്ഞേക്കു. ഇത് ഉന്മേഷത്തിന്നുള്ള സ്ഥലമാണ്. ലഹരിക്കുള്ളതല്ല. വഴിക്കോട്ടയെ അവമാനിക്കരുത്.’
ഈ ശുണ്ഠിയെടുത്തു പ്രസംഗം ഗ്രന്തേറുടെ ഉള്ളിൽക്കൊണ്ടു. അയാളുടെ മുഖത്തേക്ക് ഒരു ഗ്ലാസ് പച്ചവെള്ളം പകർന്നുപോയി എന്നു പറയാൻ തോന്നും. പെട്ടെന്ന് അയാൾക്ക് ലഹരിയിറങ്ങിയ മട്ടായി
അയാൾ ഇരുന്നു, ജനാലയ്ക്കലുള്ള ഒരു മേശപ്പുറത്തു കൈമുട്ടൂകൾ കുത്തി, അനിർവാച്യമായ ഒരു സൌമ്യഭാവത്തോടുകൂടി ആൻഷൊൽരായെ സൂക്ഷിച്ചു നോക്കി, അയാളോടു പറഞ്ഞു: ‘ഞാനിവിടെ ഒന്നുറങ്ങട്ടെ.’
‘മറ്റെവിടെയെങ്കിലും ചെന്നു കിടന്നുറങ്ങൂ.’ ആൻഷൊൽരാ ഉച്ചത്തിൽ പറഞ്ഞു.
സൌമ്യങ്ങളും സംഭ്രാന്തങ്ങളുമായ നോട്ടങ്ങളെ വീണ്ടും ആൻഷൊൽരയുടെ മേൽത്തന്നെ ഊന്നി മറുപടി പറഞ്ഞു: ‘ഞാനിവിടെത്തന്നെ കിടന്നുറങ്ങട്ടെ—മരിക്കുന്നതുവരെ’
ആൻഷൊൽരാ പുച്ഛത്തോടുകൂടി ആ മനുഷ്യനെ നോക്കി.
‘ഗ്രന്തേർ, നിങ്ങൾക്കു വിശ്വസിക്കാനോ, വിചാരിക്കാനോ, ഇച്ഛിക്കാനോ, ജീവിക്കാനോ, മരിക്കാനോ യാതൊന്നിനുമാവില്ല.’
ഗ്രന്തേർ ഒരു സഗൌരവസ്വരത്തിൽ മറുപടി പറഞ്ഞു: ‘നിങ്ങൾക്കു കാണാം.’
കുറച്ചുകൂടി ചില തിരിയാത്ത വാക്കുകൾ അയാൾ വിക്കിപ്പറഞ്ഞ്, ആ മേശപ്പുറത്തുതന്നെ കെട്ടിമറിഞ്ഞുവീണു, മദ്യലഹരിയുടെ രണ്ടാമത്തെ ഘട്ടത്തിലെത്തിയാൽ പതിവുള്ളതുപോലെ—ആൻഷൊൽരാ അയാളെ പെട്ടെന്നും അപ്രതീക്ഷിതമായും അതിലെയ്ക്കന്തിക്കളഞ്ഞു—ഒരു നിമിഷംകൊണ്ടു ഗാഢനിദ്രയിൽപ്പെട്ടു
[1] വെനിസ്സിൽ ജനിച്ച ചിത്രകാരപ്രമുഖൻ: എണ്ണച്ചായപ്രയോഗത്തിലാണ് അതിപ്രസിദ്ധി.
[2] വലിയ കോടീശ്വരത്വം വളരെക്കാലമായി നിലനിർത്തിപ്പോരുന്ന ഒരു യഹൂദകുടുംബത്തിന്റെ പ്രസിദ്ധപ്പേർ.
[3] തെസ്സലിയിൽ നിന്നു ഗ്രീസ്സിലേക്കുള്ള പർവ്വതമാർഗ്ഗമായ തെർമോഷിലിയെ ശത്രുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുത്തുവാൻവേണ്ടി ധീരോദാത്തതയോടുകൂടി യുദ്ധംവെട്ടി മരിച്ചുപോയ പ്രസിദ്ധ രാജാവ്.
[4] ഐർലാണ്ടിലെ ഒരു തുറമുഖം, ക്രോംവെൽ ഇതു പിടിച്ചെടുത്തു.