images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.4
യുഷെലൂവിധവയെ ആശ്വസിപ്പിക്കാനുള്ള ഒരു ശ്രമം

വഴിക്കോട്ടയെക്കുറിച്ചുള്ള ആഹ്ലാദമൂർച്ഛയിൽ ബയോരെൽ വിളിച്ചുപറഞ്ഞു: ‘ഇതാ, നമ്മുടെ തെരുവ് അതിന്റെ കഴുത്തിടുങ്ങിയ ഉടുപ്പുമിട്ടു നില്ക്കുന്നു! എന്തു ഭംഗി കാണാൻ!’

വീഞ്ഞുകട ഏതാണ്ടു മുഴുവനും ഇടിച്ചുപൊളിച്ചശേഷം കുർഫെരാക് വിധവയായ ഉടമസ്ഥയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘മതർ യുഷെലു, നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു, നിങ്ങളുടെ ജനാലയിലൂടേ പുറത്തേക്കു ഗിബെലോത്ത് ഒരു കട്ടിൽവിരിപ്പു കുടഞ്ഞതിനു, നിങ്ങൾക്കു നോട്ടീസ്സു കിട്ടിയതിനെപ്പറ്റി ഇന്നാളല്ലേ നിങ്ങൾ ആവലാതി പറഞ്ഞിരുന്നത്?’

‘അതേ, എന്റെ കൊള്ളാവുന്ന മൊസ്യു കുർഫെരാക്, ഹാ! എന്റെ ഈശ്വര, നിങ്ങളുടെ ലഹളക്കാരണക്കൂട്ടത്തിൽ എന്റെ ആ കാര്യവും നിങ്ങൾ ചേർക്കാനാണോ ഭാവം? ആ കട്ടിൽവിരിക്കും തട്ടിൻപുറത്തെ കിളിവാതിലിലൂടെ തെരുവിലേക്കു വീണുപോയ ഒരു പൂച്ചട്ടിക്കുംകൂടി ഭരണാധികാരത്തിൽനിന്ന് എന്നോടു ഒരഞ്ഞൂറു ഫ്രാങ്ക് പിരിച്ചു, അത് തോന്നിവാസമല്ലെങ്കിൽപ്പിന്നെ എന്താണ്?’

‘ശരി, മതർ യുഷെലു, ഞങ്ങൾ അതിനു പകരം ചോദിക്കയാണ്.’

തനിക്കുവേണ്ടി ചെയ്യുന്ന ഈ പകരം ചോദിക്കലുകൾകൊണ്ടു തനിക്കുണ്ടാവുന്ന ഗുണം എന്താണെന്നു മതർ യുഷെലുവിനു നല്ലപോലെ മനസ്സിലായി എന്നു തോന്നിയില്ല. ഭർത്താവിന്റെ പക്കൽനിന്നു ചെകിട്ടത്ത് ഒരടി കിട്ടിയിട്ട് അച്ഛന്റെ അടുക്കൽച്ചെന്നു ആവലാതിപ്പെടുകയും, ‘അച്ഛാ, എന്റെ ഭർത്താവു കാണിച്ച താന്തോന്നിത്തത്തിന്ന് അച്ഛൻ അദ്ദേഹത്തോടു പകരം കാണിക്കണം’ എന്നാവശ്യപ്പെടുകയും ചെയ്ത അറബിക്കാരിയെപ്പോലെ അവളും തൃപ്തിപ്പെട്ടു. അച്ഛൻ ചോദിച്ചുവത്രേ: ‘ഏതു ചെകിട്ടത്താണ് നിനക്കടി കിട്ടിയത്?’ ‘ഇടത്തേ,’ അച്ഛൻ അവളുടെ വലത്തേ ചെകിട്ടത്ത് ഒന്നു കൊടുത്തിട്ടു പറഞ്ഞു: ‘ഇപ്പോൾ തൃപ്തിയായല്ലോ, ചെന്നു നിന്റെ ഭർത്താവോടു പറ, അയാൾ എന്റെ മകളുടെ ചെകിട്ടത്തടിച്ചു. ഞാൻ അയാളുടെ ഭാര്യയുടേയും ചെകിട്ടത്തടിച്ചു എന്ന്.’

മഴ നിന്നു. പുതുതായി ആളുകൾ വന്നുചേരുന്നുണ്ട്. കൂലിപ്പണിക്കാർ തങ്ങളുടെ ഉടുപ്പിനുള്ളിൽ മറച്ച് ഒരു കുറ്റി വെടിമരുന്നും, ഗന്ധദ്രാവകക്കുപ്പികൾ നിറഞ്ഞ ഒരു കൊട്ടയും, രണ്ടോ മൂന്നോ തമാശച്ചൂട്ടുകളും, ‘രാജാവിന്റെ ഉത്സവത്തിൽ ബാക്കി കിടന്ന’ വെടിപ്പെട്ടികൾകൊണ്ടു തിങ്ങിയ ഒരു കൊട്ടയുംകൊണ്ടെത്തി. ഈ ഉത്സവം അടുത്തുകഴിഞ്ഞതായിരുന്നു. മെയ് 1-ാം തീയതി. ഈ വെടിസ്സാമാനങ്ങൾ സാങ്-ആന്ത്വാങ്ങിലുള്ള പെപ്പിൻ എന്നു പേരായ ഒരു ചില്ലറക്കച്ചവടക്കാരന്റെ കൈയിൽനിന്നു കിട്ടിയതാണത്രേ. അവർ റ്യു ദ് ല ഷങ്വ്രെറിയിൽ ആകെയുള്ള ആ ഒരു തെരുവുറാന്തലും—അതു സങ്ദെനിയിലുള്ളതിനു സമമാണ്—അടുത്തു ചുറ്റുമുള്ള ദ് മൊങ്ദെതൂർ, ദ്യു സിഞ്, ദെ പ്രെഷൂർ ദ് ല ഗ്രാൻദ്, ദ് ലപെത്-ത്രുവാങ്ദെറി എന്നീ പ്രദേശങ്ങളിലെ എല്ലാ റാന്തലുകളും തച്ചുടച്ചു.

ആൻഷൊർരായും കുർഫെരാക്കും കൊംബ്ഫേറുമാണ് എല്ലാം കൊണ്ടുനടത്തുന്നത്. പെട്ടെന്നു രണ്ടു വഴിക്കോട്ടകൾ കെട്ടിത്തീർന്നു; രണ്ടും കൊരിന്ത് ഭവനത്തിനു ചേർന്നിട്ടാണ്; രണ്ടുംകൂടി ഒരു സമക്കോണുണ്ടാക്കിയിരുന്നു; അവയിൽ വലിയതുകൊണ്ടു റ്യു ദ് ല ഷങ്വ്രെറിയിൽനിന്നുള്ള വഴിയും മറ്റേതുകൊണ്ട് റ്യു ദ് സിഞ്ഞിന്റെ ഭാഗത്തു റ്യു മൊങ്ദെതുറിൽനിന്നുള്ള വഴിയും മുട്ടി. ഈ രണ്ടാമതു പറഞ്ഞ ആ വളരെ ഇടുങ്ങിയ വഴിക്കോട്ട പീപ്പകളെക്കൊണ്ടും വിരികല്ലുകളെക്കൊണ്ടും മാത്രം ഉണ്ടാക്കപ്പെട്ടതാണ്. അതിൽ ഏകദേശം ഐമ്പതു പണിക്കാർ പണിയെടുത്തു; മുപ്പതു പേർക്കു തോക്കുണ്ടായിരുന്നു; എന്തുകൊണ്ടെന്നാൽ പോരുംവഴിക്ക് അവർ ഒരു കവചപ്പണിക്കാരന്റെ പീടികയിൽ ഉണ്ടായിരുന്നേടത്തോളമെല്ലാം ഉടമസ്ഥനെക്കൊണ്ട് കടം തരുവിക്കയുണ്ടായി.

ഈ സൈന്യത്തെക്കാളധികം നേരംപോക്കുന്നതും വിചിത്രനിറം കലർന്നതുമായി മറ്റൊന്നുമുണ്ടാവാൻ വയ്യാ. ഒരാൾക്ക് ഒരുരുളൻ കുറുംകുപ്പായവും. ഒരു സാദിഭടന്റെ വാളും, രണ്ടു ചെറുകൈത്തോക്കുകളുമാണ്; മറ്റൊരാൾക്ക് ഉൾക്കുപ്പായവും, ഒരു വട്ടത്തൊപ്പിയും, ചുമലിൽ തൂങ്ങിക്കിടക്കുന്ന മരുന്നുപെട്ടിയുമാണുള്ളത്; മൂന്നാമതൊരാൾ ഒമ്പതു പായ മഞ്ഞക്കടലാസ്സുകൊണ്ടുള്ള ഒരു മാർക്കവചം ധരിച്ച് ഒരു ജീനിപ്പണിക്കാരന്റെ തോലുളിയും പിടിച്ചുകൊണ്ടാണ്. ഒരാൾ നിന്ന് ഉറക്കെപ്പറയുന്നുണ്ടായിരുന്നു: ‘നമുക്കവറ്റയെ സകലവും കൊത്തിനുറുക്കി നമ്മുടെ കുന്തം കൊണ്ട് ചാവണം.’ ഈ മനുഷ്യന്നു കുന്തമില്ലായിരുന്നു. മറ്റൊരാൾ തന്റെ പുറംകുപ്പായത്തിനു മീതേ ഒരു രാഷ്ട്രീയരക്ഷിഭടന്റെ കുരിശുപട്ടയും വെടിത്തെരപ്പെട്ടിയും പരത്തിവെച്ചിരുന്നു; ആ വെടിത്തെരപ്പെട്ടി ചുകന്ന രോമനൂൽകൊണ്ടു സമാധാനരക്ഷ എന്നു തുന്നിപ്പിടിപ്പിച്ചതിനാൽ അലംകൃതമായിരുന്നു. പട്ടാളക്കാരുടെ നമ്പറോടുകൂടിയ പല തോക്കുകളുമുണ്ട്; തൊപ്പിയില്ല; കണ്ഠവസ്ത്രമില്ല; അസംഖ്യം നഗ്നഭൂജങ്ങൾ, ഏതാനും കുന്തങ്ങൾ, ഇതിനോടുകൂടി എല്ലാത്തരം പ്രായത്തേയും, എല്ലാത്തരം മുഖത്തേയും വിളർത്ത് വലിപ്പം കുറഞ്ഞ ചെറുപ്പക്കാരേയും കരുവാളിച്ച ചുമട്ടുകാരേയും കൂട്ടണം. എല്ലാവരും വെമ്പലിലാണ്; അന്യോന്യം സഹായിക്കുന്നതോടുകൂടി വരാവുന്ന കാര്യങ്ങളെപ്പറ്റി അവർ സംസാരിച്ചിരുന്നു. പുലരാൻ മൂന്നു മണിയോടുകൂടി അവർക്ക് തുണ കിട്ടും—ഒരു പട്ടാളവകുപ്പു തീർച്ചയായും വന്നെത്തും. പാരിസ്സ് മുഴുവനും ഇളകും, ഇങ്ങനെ. ഒരുതരം നേരംപോക്കുള്ള ആഹ്ലാദത്തോടു കൂടിക്കലർന്ന ഭയങ്കരവാക്കുകൾ. അവർ സഹോദരന്മാരാണെന്നു തോന്നിപ്പോകും; പക്ഷേ, അവർക്ക് അന്യോന്യം പേരറിഞ്ഞുകൂടാ. അത്യാപത്തുകൾക്ക് ഇങ്ങനെയൊരു നല്ല സവിശേഷതയുണ്ട് അപരിചിതന്മാരുടെ സാഹോദര്യത്തെ അവ വെളിച്ചത്തു വരുത്തും. അടുക്കളയിൽ തീ പൂട്ടിയിട്ടുണ്ട്, അവിടെ വെച്ച് അർ ഓട്ടുപിടിമൊന്തകളും, ഓട്ടുകയിൽകളും, മുള്ളുകളും, ഹോട്ടലിലുള്ള മറ്റു ലോഹസ്സാമാനങ്ങളൊക്കെയുമെടുത്തു വെടിയുണ്ടയുണ്ടാക്കുകയാണ്. ഈ തിരക്കിന്നിടയിലെല്ലാം അവർ കുടിക്കുന്നുണ്ട്. വീഞ്ഞുഗ്ലാസ്സുകളുടെ ഇടയ്ക്കു മേശപ്പുറത്തൊക്കെ കേപ്പുകളും തെരകളും ചിന്നി ബില്ലിയേർഡ് കളിസ്ഥലത്തിരുന്നു ഭയംകൊണ്ടു പല മട്ടിലായ മദാം യുഷെലുവും മതെലോത്തും ഗിബെലോത്തും കൂടി—ഒരാൾ അമ്പരന്നിരിക്കുന്നു. മറ്റാൾക്കു ശ്വാസമില്ല. മറ്റാൾക്കു ഉശിരുകയറി—പഴയ കൈത്തുണികളെല്ലാം പിച്ചിച്ചീന്തി, ചണപ്പഞ്ഞിയുണ്ടാക്കുകയാണ്; മൂന്നു രാജദ്രോഹികൾ താടിമീശകളും മേൽമീശകളുമുള്ള മൂന്നു ചപ്രത്തലയന്മാർ, അവരെ സഹായിക്കുന്നുണ്ട്; തുന്നൽപ്പണിക്കാരിയുടെയായ കൈവിരലുകളെക്കൊണ്ട് ആ ലഹളക്കാർ തുണി കടന്നുവാങ്ങിക്കും—അവർ സ്ത്രീകളെ പേടിപ്പിച്ചു.

റ്യു ദെ ബില്ലെത്തിന്റെ മൂലയ്ക്കൽവെച്ച് ആൾക്കൂട്ടത്തിൽച്ചേർന്ന സമയത്തു കുർഫെരാക്കും കൊംബ്ഫേരും ആൻഷൊൽരയും നോക്കിക്കണ്ട ആ നീണ്ട മനുഷ്യൻ ചെറിയ വഴിക്കോട്ടയിൽ പണിയെടുക്കുകയാണ്; അയാൾ ഓരോന്നു സഹായിക്കുന്നുണ്ട്. ഗവ്രോഷ് വലിയതിലാണ് കുർഫെരാക്കിനെ കാണാൻ വീട്ടിൽച്ചെന്നു കാത്തിരിക്കുകയും മൊസ്യു മരിയുസ്സിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തിരുന്ന ചെറുപ്പക്കാരൻ ആ സവാരിവണ്ടി മറിക്കലുണ്ടായതോടുകൂടി മറഞ്ഞു.

തികച്ചും ലഹരിയും ആഹ്ലാദവും കയറിയിരുന്ന ഗവ്രോഷ് സകലവും ശരിപ്പെടുത്തുകയാണ് അവൻ പോവും, വരും, പൊത്തിപ്പിടിച്ചു കയറും. കീഴ്പോട്ടിറങ്ങും, വീണ്ടും കയറും, ചൂളം വിളിക്കും, തുള്ളിച്ചാടും എല്ലാവരേയും ഉത്സാഹപ്പെടുത്താനാണ് അവനവിടെ എന്നു തോന്നും അവന്നു വല്ല പ്രേരകശക്തിയുമുണ്ടോ? നിശ്ചയമായുമുണ്ട്. അവന്റെ ദാരിദ്ര്യം; അവന്നു ചിറകുണ്ടോ? നിശ്ചയമായുമുണ്ട്. അവന്റെ സന്തോഷം. ഗവ്രോഷ് ഒരു കൊടുങ്കാറ്റായിരുന്നു എപ്പോഴും അവനെ കാണാം എപ്പോഴും അവന്റെ ഒച്ച കേൾക്കാം എല്ലായിടത്തും ഒരേസമയത്തുണ്ടായിരുന്നതുകൊണ്ട് അവൻ അന്തരീക്ഷത്തിൽ നിറഞ്ഞു; ഒരുതരം പൊറുതിയില്ലാത്ത സർവവ്യാപിത്വമായിരുന്നു അവന്റേത്; അവന്ന് ഒരു നിലനില്പ്പില്ല. ആ വമ്പിച്ച വഴിക്കോട്ട അവന്റെ മുതുകത്തുന്തി. അവൻ മടിയന്മാരെ സ്വാസ്ഥ്യം കെടുത്തി. അലസന്മാരെ ഉശിരു പിടിപ്പിച്ചു. ക്ഷീണിച്ചവരെ ജീവൻവെപ്പിച്ചു. ആലോചനാമഗ്നൻമാരെ തട്ടിയുണർത്തി; ചിലരെ ആഹ്ലാദപ്പെടുത്തി, മറ്റു ചിലർക്ക് ശ്വാസം വെപ്പിച്ചു വേറെ ചിലരെ ശുണ്ഠിപിടിപ്പിച്ചു എല്ലാവരേയും, ഇളക്കിത്തീർത്തു; ചിലപ്പോൾ ഒരു വിദ്യാർത്ഥിയെ നുള്ളും, ചിലപ്പോൾ ഒരു കൗശലപ്പണിക്കാരനെ കടിക്കും; അവൻ കീഴ്പോട്ടിറങ്ങും, നില്ക്കും, വീണ്ടും പറപറക്കും, ലഹളയുടെ മുകളിൽ ചുറ്റിപ്പറ്റി നില്ക്കും, പിറുപിറുത്തുകൊണ്ടും ചൂളംവിളിച്ചുകൊണ്ടും ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്ക് എടുത്തുചാടും, സംഘത്തെ മുഴുവനും സ്വാസ്ഥ്യം കെടുത്തും; ആ വമ്പിച്ച ഭരണപരിവർത്തനവണ്ടിയിലെ ഒരീച്ച.

അവന്റെ ചെറിയ കൈകളിൽ എപ്പോഴും ശാശ്വതമായ അധ്വാനം; അവന്റെ ചെറിയ ശ്വാസകോശങ്ങളിൽ ശാശ്വതമായ അലർച്ചയും.

‘ഉശിര് പിടിക്കിൻ! ഇനിയും വിരികല്ല്! ഇനിയും പീപ്പ! ഇനിയും യന്ത്രം! എവിടെയാണ് നിങ്ങൾ? ഈ ഓട്ടയടയ്ക്കാൻ എനിക്കൊരു തൊട്ടിക്കുമ്മായക്കൂട്ട്! നിങ്ങളുടെ വഴിക്കോട്ട നന്നേ ചെറുത്. അതു വേഗം തീർക്കണം. ഒക്കെ അതിൽക്കൊണ്ടു വന്ന് ഇടൂ, ഒക്കെ അതിലേക്കു വലിച്ചെറിയൂ, ഒക്കെ അതിൽക്കൊണ്ടൊട്ടിക്കൂ. വീടു തകർക്കൂ. വഴിക്കോട്ട മതർ ഗിബൊലത്തിന്റെ ചായയാണ്. ഏഹേ, അതാ ഒരു ചില്ലുവാതിൽ.’

ഇതു പണിക്കാരിൽനിന്ന് ഒരുച്ചശബ്ദമുണ്ടാക്കി.

‘ഒരു ചില്ലുവാതിൽ? ഒരു ചില്ലുവാതിൽകൊണ്ടു ഞങ്ങൾ എന്തു ചെയ്യാനാണ്, എന്റെ ഉണലേ?’

‘നിങ്ങൾ വലിയ ഹെർക്കുലസ്സുമാർ!’ ഗവ്രോഷ് തിരിച്ചടിച്ചു. ‘വഴിക്കോട്ട കെട്ടാൻ ചില്ലുവാതിൽ വളരെ ആവശ്യമുള്ളൊന്നാണ്. ആക്രമിക്കുന്നതിനെ അതു തടയില്ല; പക്ഷേ, കയറിക്കടക്കുന്നതിനെ അതു തടയും. അപ്പോൾ കുപ്പിത്തുണ്ടങ്ങൾ വെച്ചിട്ടുള്ള മതിലിന്മേൽ നിങ്ങൾ ആപ്പിൾപ്പഴംകൊണ്ടു തിരുകിവെച്ചിട്ടില്ലല്ലോ? വഴിക്കോട്ട കയറിക്കടക്കാൻ നോക്കുന്ന രക്ഷിഭടന്റെ കാൽമടമ്പിനെ ചില്ലുവാതിൽ കൊത്തിനുറുക്കും. ഹാ! ചില്ല് ഒരു ചതിയനാണ്. ആട്ടെ, ചങ്ങാതിമാരേ, നിങ്ങൾക്കാലോചിക്കാൻ ബുദ്ധി പോരാ.’

എന്തായാലും കൊത്തിയില്ലാത്ത തന്റെ കൈത്തോക്ക് അവനെ വല്ലാതെ ശുണ്ഠി പിടിപ്പിച്ചു. അവൻ ഓരോരുത്തരോടും നടന്ന് ആവശ്യപ്പെട്ടു: ‘ഒരു തോക്ക്! എനിക്കൊരു തോക്കു വേണം! എന്താ. നിങ്ങളെനിക്കൊരു തോക്കു തരാത്തത്?!

‘നിങ്ങൾക്കൊരു തോക്ക്!’ കൊംബ്ഫേർ പറഞ്ഞു.

‘ആട്ടെ ചോദിക്കട്ടെ,’ ഗവ്രോഷ് തിരക്കി, ‘എന്തുകൊണ്ടു വേണ്ടാ? പത്താം ഷാർലുമായി നമ്മൾ ശണ്ഠകൂടിയ 1830-ൽ എനിക്കൊരു തോക്കുണ്ടായിരുന്നു.’

ആൻഷൊൽരാ ചുമലൊന്നു ചുളുക്കി.

‘വലിയാളുകൾക്ക് വേണ്ടിടത്തോളം തോക്കായാൽ ഞങ്ങൾ കുട്ടികൾക്കും കൊടുക്കും.’

ഗവ്രോഷ് അഹങ്കാരത്തോടുകൂടി പിന്നോക്കം ഒരു തിരിച്ചിൽ തിരിഞ്ഞു, മറുപടി പറഞ്ഞു: ‘എന്നെക്കാൾ മുൻപു നിങ്ങൾ മരിച്ചാൽ ഞാൻ നിങ്ങളുടെ തോക്കെടുക്കും.’

‘തെമ്മാടിച്ചെക്ക!’ ആൻഷൊൽരാ പറഞ്ഞു.

‘പൊട്ട!’ ഗവ്രോഷ് പറഞ്ഞു.

വഴിതെറ്റി തെരുവിന്റെ അറ്റത്തൂടെ കടന്നുപോയ ഒരു പച്ചസ്സുന്ദരൻ ആളുകളുടെ ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. ഗവ്രോഷ് അയാളോടു വിളിച്ചു പറഞ്ഞു: ‘ഹേ, ചെറുപ്പക്കാരൻ ചങ്ങാതി, ഞങ്ങളുടെ കൂട്ടത്തിൽക്കൂടു! അപ്പോൾ ഞങ്ങൾ നമ്മുടെ പഴയ രാജ്യത്തിന്റെ ഗുണത്തിന്ന് ഒന്നും ചെയ്യുകയല്ലേ?’

പച്ചസ്സുന്ദരൻ പറപറന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.