ആ റ്യു ദ് ല ഷങ്വ്രറി വഴിക്കോട്ടയെപ്പറ്റി അന്നത്തെ വർത്തമാനപത്രങ്ങൾ അത് -അവരുടെ അഭിപ്രായത്തിൽ ആ ഏതാണ്ട് അനുല്ലംഘ്യമായ എടുപ്പ്—ഉയരം കൊണ്ട് ഒന്നാംനില മുഴുവനും എത്തിയിരുന്നു എന്നു പറഞ്ഞത് അബദ്ധമാണ്. വാസ്തവത്തിൽ, അതിന്ന് ആറോ ഏഴോ അടിയിലധികം ഉയരമില്ല. യുദ്ധഭടന്മാർക്ക് ഇഷ്ടംപോലെ വേണമെങ്കിൽ അതിന്റെ പിന്നിൽ ഒളിക്കുകയോ അല്ലെങ്കിൽ ചവിട്ടുപടികൾപോലെ മൂന്നുനാലു വിരികല്ലുകൾ മീതെയ്ക്കുമീതേ അടക്കിവെച്ചതുകൊണ്ട് അകത്തുനിന്ന് അപ്പുറത്തേക്കു കയറിക്കടക്കുകയോ ചെയ്യാവുന്ന വിധത്തിലായിരുന്നു അതിന്റെ പണി. ആങ്സോവിന്റെ കുമ്മായവണ്ടിയുടേയും മറിച്ചിട്ട സവാരിവണ്ടിയുടേയും ചക്രങ്ങൾകൊണ്ടു കെട്ടുപിണഞ്ഞ തുലാങ്ങളാലും പലകകളാലും കൂട്ടിച്ചേർക്കപ്പെട്ട വിരികല്ലുകളും പീപ്പകളുമായ വഴിക്കോട്ടയുടെ മുൻവശത്തിനു രോമം എടുത്തുപിടിച്ചും വിടുർത്തിയെടുപ്പാൻ വയ്യാതെയുള്ള ഒരു മട്ടുണ്ട്.
വീട്ടുചുമരുകളുടേയും വീഞ്ഞുകടയോട് ഏറ്റവുമധികം അകന്നു നില്ക്കുന്ന വഴിക്കോട്ടയുടെ ആ ഭാഗത്തിന്റേയും മധ്യേ ഒരാൾക്കു കടക്കാവുന്ന പാകത്തിൽ ഒരു പൊത്തുണ്ടാക്കിയിട്ടുണ്ട്; അതിനാൽ വേണമെങ്കിൽ അതിലേ പുറത്തേക്കു പോവാം സവാരിവണ്ടിയുടെ ഏർക്കാൽ മുകളിലേക്കു പൊന്തിനിന്നിരുന്നതിനെ കയർകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വലിച്ചുകെട്ടി ഉറപ്പിച്ചിരുന്നു; ആ ഏർക്കാലിന്റെ മുകളിൽ കെട്ടിത്തൂക്കിയിട്ടുള്ള ഒരു ചുകന്ന കൊടി വഴിക്കോട്ടയുടെ മീതേ പാറിക്കളിക്കുന്നു.
വീഞ്ഞുകടയുടെ പിന്നിൽ ഒളിച്ചുനില്ക്കുന്ന മൊങ്ദെതൂർ ചെറുവഴിക്കോട്ടനോക്കിയാൽ കാണുകയില്ല. ആ രണ്ടു വഴിക്കോട്ടകൾ കൂടിച്ചേർന്ന് ഒരൊന്നാന്തരം കാവൽക്കോട്ടതന്നെയായി. ബഹിർല്ലോകവുമായുള്ള ഇടപാടു നില്ക്കാതെ കഴിയണമെന്നുള്ളതുകൊണ്ടും, അപകടം പിടിച്ചതും വൈഷമ്യമേറിയതുമായ റ്യു ദെ പ്രെഷൂറിലൂടെ ഒരാക്രമണമുണ്ടാകുമെന്നു ഭയപ്പെടാൻ കാരണമില്ലാതിരുന്നതുകൊണ്ടും, ഹാലിലെക്കു ദ്യു ദെ പ്രെഷറിലൂടെ ഒരു വഴിയിടുന്ന മൊങ്ദെതൂറിലെ ആ ഒരു ഭാഗം അടയ്ക്കുവാൻ ആൻഷൊൽരയും കുർഫെരാക്കും വിചാരിക്കുകയുണ്ടായില്ല.
തടയാതെയിട്ടിരുന്നതും ഫൊലാർ [1] തന്റെ ഉപായരീതിയിൽ ഒരു കൊമ്പെന്നു നാമകരണം ചെയ്തേക്കാവുന്നതുമായ ഈയൊരു ഭാഗമൊഴിച്ചാൽ റ്യു ദ് ല ഷങ് വ്രെറിയിലുണ്ടാക്കിയിട്ടുള്ള ആ ഒരിടുങ്ങിയ പഴുതും ഓർമ്മിച്ചുകൊണ്ടുതന്നെ പറഞ്ഞാൽ, വീഞ്ഞുകട ഒരുന്തിനില്ക്കുന്ന കോണായിട്ടുള്ള വഴിക്കോട്ടയുടെ ഉള്ളുഭാഗം മുഴുവനും അടഞ്ഞ ഒരു ചൊവ്വറ്റ ചതുരത്തിന്റെ മട്ടുണ്ടാക്കിയിരുന്നു. വലിയ വഴിമുടക്കത്തിന്റേയും തെരുവിന്റെ പിൻവശത്തുള്ള വമ്പിച്ച ഭവനങ്ങളുടേയും ഇടയ്ക്ക് ഒരിരുപതടിയോളം ഒന്നുമില്ല; അതു കാരണം ആ വഴിക്കോട്ട ആളുകൾ നിറഞ്ഞതും അടിമുതൽ അറ്റംവരെ അടഞ്ഞതുമായ ഭവനപരമ്പരമേൽ ചാരിനില്ക്കുന്നു എന്നു പറയാം
ഈ പണികളൊക്കെ ഒരു മണിക്കൂർകൊണ്ടു മുഴുമിച്ചു; ഇടയ്ക്കു യാതൊരു കരടുമുണ്ടായില്ല – ആ ധീരസംഘം ഒരൊറ്റ കരടിത്തോൽത്തൊപ്പി [2] യെങ്കിലും കാണുകയോ ആ സ്ഥലത്ത് ഒരൊറ്റ തോക്കിൻകുന്തമെങ്കിലും പ്രത്യക്ഷീഭവിക്കയോ ഉണ്ടായില്ല. ഈ ഘട്ടത്തിലും റ്യൂസാങ് ദനിയിലൂടെ പോയിരുന്ന പ്രമാണികൾ റ്യു ദ് ല ഷങ് വ്രെറിയിലേക്ക് ഒരു നോട്ടം നോക്കി, ആ വഴിക്കോട്ട കണ്ടതോടുകൂടി നടത്തത്തിനു വേഗം കൂട്ടി.
രണ്ടു വഴിക്കോട്ടകളുടെയും പണി മുഴുമിച്ചു, കൊടിക്കൂറ തൂക്കിക്കഴിഞ്ഞതിനുശേഷം, വീഞ്ഞുകടയിൽനിന്ന് ഒരു മേശ വലിച്ചുകൊണ്ടുവന്നു പുറത്തിട്ടു, കുർഫെരാക് അതിന്മേൽ കയറിനിന്നു. ആൻഷൊൽരാ ചതുരപ്പെട്ടി എടുത്തുകൊണ്ടുവന്നു; കുർഫെരാക് അതു തുറന്നു. ആ ചതുരപ്പെട്ടിയിലൊക്കെ വെടിത്തെരകളായിരുന്നു. ജനസംഘത്തിനു വെടിത്തെര കണ്ടതോടുകൂടി, അതിൽ വെച്ചു വലിയ ധീരന്മാർക്കുപോലും, ഒരു വിറ കയറി; ഒരു ക്ഷണനേരത്തേക്ക് ആരും മിണ്ടാതായി.
കുർഫെരാക് ഒരു പുഞ്ചിരിയോടുകൂടി അവ എല്ലാവർക്കും പങ്കിട്ടുകൊടുത്തു.
ഓരോരുത്തന്നു മുപ്പതു വീതം കിട്ടി. മരുന്ന് പലരുടേയും കൈയിലുണ്ട്. ഒരു ഭാഗത്തു വാതിലിന്നരികെയുള്ള മേശപ്പുറത്തു മരുന്നുപീപ്പയുണ്ട്; അതു മറ്റുള്ളതെല്ലാം തീർന്നാൽ എടുക്കാനുള്ളതാണ്.
പാരിസ്സിലെങ്ങും വ്യാപിച്ചുവരുന്ന ആ അപകടസൂചകമായ പെരുംപറയടി അപ്പോഴും നിന്നിട്ടില്ല; പക്ഷേ, അതൊടുവിൽ ഒരു മുഷിപ്പൻശബ്ദം മാത്രമായി; ആളുകൾ അതിനു ചെവികൊടുക്കേണ്ടെന്നു വെച്ചു. വ്യസനകരങ്ങളായ ഓളം മറിച്ചിലുകളോടുകൂടെ, ആ ശബ്ദം ചിലപ്പോൾ അകന്നുപോവും, ചിലപ്പോൾ അടുത്തുവരും.
ബദ്ധപ്പാടില്ലാതെ, വിശിഷ്ടമായ ഗൗരവത്തോടുകൂടി, എല്ലാവരും ഒപ്പം തോക്കുകളും ചെറുതോക്കുകളും നിറച്ചു. ആൻഷൊൽരാ ചെന്ന് ഒരാളെ റ്യു ദ് ല ഷങ്വ്രെറിയിലും, മറ്റൊരാളെ റ്യു ദെ പ്രെഷുറിലും മറ്റൊരാളെ റ്യു ദ് ല പെതിത് ത്രുവാങ്ദെറിയിലുമായി, മൂന്നു പേരെ വഴിക്കോട്ടയ്ക്കു പുറമെ കാവൽ നിർത്തി.
എന്നിട്ടു, വഴിക്കോട്ടകളുടെ പണി കഴിഞ്ഞു, നിലയുറപ്പിച്ചു, തോക്കു നിറച്ച പാറാവുകാരെ നിർത്തി, എല്ലാം കഴിഞ്ഞതിനുശേഷം, ആരും വഴിനടക്കാതായ ആ ഭയങ്കരത്തെരുവുകളിൽ തനിച്ചു. ചത്തപോലെ മനുഷ്യസഞ്ചാരംകൊണ്ടുള്ള ചലനമറ്റ മിണ്ടാബ്ഭവനങ്ങളാൽ ചുറ്റപ്പെട്ട്, അധികമധികമായി സന്ധ്യയുടെ കനം പിടിക്കുന്ന അന്ധകാരത്തിനുള്ളിൽ, എന്തോ ഒന്ന്—ആകപ്പാടെ വ്യസനകരവും ഭയങ്കരവും ഏകാന്തവും യുദ്ധസന്നദ്ധവും ദൃഢനിശ്ചിതവും ശാന്തവുമായ ഒരു വസ്തു ചുഴന്നുകൊണ്ടുള്ള എന്തോ ഒന്നു—യാതൊന്നിലൂടെ അടുത്തടുത്തുവരുന്നതായി തോന്നുന്നുവോ, ആ നിശ്ശബ്ദതയ്ക്കുള്ളിൽ മുഴുകിക്കൊണ്ട് അവർ കാത്തുനില്പായി.