ഈ കാത്തുനില്പിന്നിടയിൽ അവർ എന്തു ചെയ്തു?
ഇതു ചരിത്രമായതുകൊണ്ടു ഞങ്ങൾ പറഞ്ഞേ കഴയൂ.
പുരുഷന്മാർ ഉണ്ടകളും സ്ത്രീകൾ ചണപ്പഞ്ഞിയുമുണ്ടാക്കുമ്പോൾ, ഉണ്ടകളായി മാറാനുള്ള പിച്ചളയും ഈയവും ഉരുകിക്കിടക്കുന്ന ഒരു വലിയ ചട്ടി ഒരു തിളങ്ങുന്ന അടുപ്പിനുമീതേ പുകയുമ്പോൾ, കൈയിൽ ആയുധവുമായി പാറാവു ഭടന്മാർ വഴിക്കോട്ടയിൽ കാവൽ നില്ക്കുമ്പോൾ, നേരംപോക്കെന്നൊന്നില്ലാത്ത ആൻഷൊൽരാ പാറാവുകാരുടെ മേൽനിന്നു നോട്ടമെടുക്കാതെയിരിക്കെ, കൊംബ്ഫേർ, കുർഫെരാക്, ഴാങ്പ്രുവേർ, ഫെയ്ലി, ബൊസ്സ്വെ, ഴൊലി, ബയോരെൽ എന്നിവരും മറ്റു ചിലരും അന്യോന്യം എത്തിക്കൂടി, ഏറ്റവും സമാധാനപരങ്ങളായ സമയങ്ങളിലെന്നപോലെ ഒത്തുചേർന്നു, തങ്ങളുടെ വിദ്യാഭ്യാസകാലത്തെ സംഭാഷണങ്ങൾ ആരംഭിച്ചു, എന്നല്ല, ആ വീഞ്ഞുകടയുടെ ഒരു മുക്കിൽ, സ്വയം നിർമ്മിച്ച കാവല്ക്കോട്ടയിൽനിന്ന് ഒന്നോ രണ്ടോ വാര ദൂരെ, തോക്കുകളൊക്കെ നിറച്ചു തങ്ങളിരിക്കുന്ന കസാലയ്ക്കു പിന്നിൽ ചാരിവെച്ച്, ആ കൊള്ളാവുന്ന ചെറുപ്പക്കാർ, ഒരു മഹത്തരമായ സന്ദർഭത്തോട് അത്രയും തൊട്ടുംകൊണ്ടുള്ളപ്പോൾ, അനുരാഗകവിതകൾ പാടുകയായി.
എന്തു കവിതകൾ? ഇവ
ഓമലോർമ്മിക്കുന്നോ നമ്മുടെയന്നത്തെ
പ്രേമമനോഹരജീവിതത്തെ.
കുട്ടികൾ നാം, നമുക്കന്നസ്സൽവേഷങ്ങൾ
കെട്ടണം, തങ്ങളിൽ സ്നേഹിക്കണം.
നിന്റെയുമെന്റെയും പ്രായങ്ങൾ കൂട്ടിയാൽ
നാല്പതിലിപ്പുറമെന്നിരിക്കെ,
നമ്മുടെ സാധുവാം സുന്ദരഗേഹത്തി-
ലമ്മഴക്കാലവും തൂവസന്തം.
‘മാനുവെൽ’ മാനിയും ബുദ്ധിമാനും: ‘പരി’
മാനുഷദുർല്ലഭം സദ്യകൂട്ടും;
‘ഫ്വാ’ ശുണ്ഠി കൂട്ടിടും; നിന്നുള്ളുടുപ്പിലെ-
സ്സൂചിയെൻ ദേഹത്തിൽപ്പോറൽ ചേർക്കും.
ഒക്കെയും നിന്നെത്താൻ നോക്കിനില്ക്കും; ഒരു
ചുക്കും പണിയില്ലയെന്ന വക്കീൽ
ഞാനന്നു നിന്നെയും കൊണ്ടുപോയി ‘പ്രദോ’-
വിങ്കലേ മുത്താഴമെന്നു നണ്ണി,
നിയ്യത്ര സുന്ദരിയായിരുന്നു; പനി-
നീർപ്പൂക്കളൊക്കെത്തിരിഞ്ഞു നോക്കി
ഇങ്ങനെ തങ്ങളിൽച്ചൊല്ലിയിരുന്നി ‘താ-
പ്പെൺകിടാവെങ്ങിനെ, സുന്ദരിയോ?’
എന്തു സുഗന്ധമാണെന്തു മുടിച്ചുരുൾ!
തങ്കച്ചിറകണ്ടുടുപ്പിനുള്ളിൽ!
കൺകുളുർത്തീടുമവൾക്കുള്ള പൂന്തൊപ്പി-
യിപ്പോൾ വിരിഞ്ഞതേയുള്ളുവല്ലോ.
ഞാൻ നിന്റെ കോമളക്കയ്യുമമർത്തുകൊ-
ണ്ടൊന്നിച്ചു ചുറ്റിനടന്നിരുന്നു.
കാണികളോർത്തീടു, മുൾ മയങ്ങീടിന
രാഗം സുഖിതരാം നമ്മളാലേ
വേളികഴിപ്പിച്ചിതോമൽശ്ശരത്തിനെ
ശ്രീലവസന്തത്തെക്കൊണ്ടെന്നായി.
നമ്മൾ നിഗൂഢമായ്പ്പാർത്തു സംതൃപ്തരായ്,
വാതിലും കൊട്ടിയടച്ചോരേടം.
തിന്നുവാൻ പാടില്ലാതുള്ളാപ്പഴത്തിനെ,
നല്ലനുരാഗത്തൊത്തൻ, വിഴുങ്ങി,
നിന്നുടെയുള്ളുടൻ കൈക്കൊണ്ടിടാത്തൊന്നു-
മെന്നുടെ ചുണ്ടന്നു മിണ്ടിട്ടീല്ല.
‘സൊർബൊന്നി’ൽ വെച്ചാണ് കാലത്തുതൊട്ടു ഞാ-
നന്തിയോളം നിന്നെയാരാധിക്കൽ,
ലത്തീൻപ്രദേശത്തോടാമട്ടനുരക്ത-
ചിത്തമാത്മാവവകാശത്തെക്കാട്ടി,
നീയ്യപ്പുതുവസന്തോപമമാം കുടി-
യ്ക്കുള്ളിൽവെച്ചോമനക്കാലുകളിൽ
കീഴ്ക്കാലുറകളിറക്കുമ്പോൾക്കണ്ടു ഞാൻ
നക്ഷത്രമൊന്നു മുകളറയിൽ.
പ്ലേറ്റോ [1] വിനെപ്പറ്റിയെത്രയോ വായിച്ചു:
യാതൊന്നുമില്ലിപ്പോളെന്നോർമ്മയിൽ,
ധർമ്മോപദേഷ്ടാക്കളാകുമാരെക്കാളു-
മെന്മനസ്സിങ്കലമർത്തിക്കാട്ടി
നീ തന്നെയീശ്വരകാരുണ്യ, മെന്നെനി-
യ്ക്കായി നീ നല്കിയ കൊച്ചുപൂവാൽ.
ഞാൻ നിന്റെ ചൊല്പടി നിന്നു, നീ നിന്നെത്താ-
നെന്നുടെ കൈയിലേക്കായർപ്പിച്ചു.
തങ്കപ്പൂച്ചിട്ടുള്ള മേൽമച്ചേ, ഹാ നിന്നെ-
പ്പൂനാട കെട്ടിപ്പതെന്തു ചന്തം!
കാലത്തുതൊട്ടു നീ നിന്നുള്ളുടുപ്പുമായ്
നിന്റെ പഴകിയ കണ്ണാടിയിൽ
താരുണ്യത്തൂനെറ്റി നോക്കിയുംകൊണ്ടങ്ങു-
മിങ്ങും നടപ്പതു കണ്ടീടാവൂ!
ആർക്കു മറന്നിടാം മുറ്റുമനുരാഗ-
മോമനഗ്ഗാനത്തെക്കൊഞ്ചിടുംനാൾ,
പൂക്കളും പൂമ്പട്ടുമാകാശവീഥിയും
നൽപ്പുലർവേളയുമുള്ള കാലം?
നമ്മുടെ തോട്ടങ്ങളന്നു നാനാനിറ-
പ്പൂച്ചെടിത്തൊട്ടിയൊന്നായിരുന്നു,
നീ നിൻജനാലയ്ക്കു മൂടുപടമിട്ടൂ
നിന്നുടെ പട്ടുറവുക്കയാലേ;
ഞാനൊരു മൺപിടിപ്പാത്രമെടുത്തു നൽ-
‘ജ്ജാപ്പനീസ്’ക്കപ്പു നിനക്കു നല്കീ.
നമ്മെച്ചിരിപ്പിച്ചൊരന്നത്തെദ്ദുഃഖങ്ങൾ!
പൊള്ളി നിൻകൈ! നിന്റെ പാമ്പു പോയീ!
അത്താഴത്തിന്നു നാം വിറ്റൂ പ്രിയപ്പെട്ടൊ-
രദ്ദിവ്യൻ ഷേക്സ്പിയർതൻ പടത്തെ;
ഞാനൊരിരപ്പാളി, നീ ധർമ്മശീലയും;
ഞാൻ നിന്നുരുണ്ട കൈയുമ്മവെച്ചു.
ദാന്തേമഹാഗ്രന്ഥം മേശയാക്കീ നമ്മൾ
കാശിന്റെ ചെസ്നട്ടു വെച്ചു തിന്നാൻ.
ആഹ്ലാദപൂർണ്ണമാമെന്നുടെ പൊത്തിൽവെ-
ച്ചാദ്യമായ്ച്ചുട്ട നിൻചുണ്ടിൽനിന്നേ
ഞാനൊരു ചുംബനം തട്ടിയെടുത്ത നാ-
ളാകെത്തലമുടി ചിന്നിപ്പാറി,
മുറ്റും തുടുത്തു പോയ്പോയ്; വിളർത്തു
ഞാനീശ്വരൻതന്നെ നമസ്കരിച്ചു
എണ്ണമില്ലാസ്സുഖമോർമ്മയുണ്ടോ, തുണി-
ക്കഷ്ണമായ് മാറിയ പട്ടുതട്ടം
നമ്മുടെയുള്ളിൽനിന്നത്രയുമസ്വാസ്ഥ്യ-
മാണ്ടുള്ള ദീർഗ്ഘനിശ്വാസമെത്ര
ആഹന്ത! പാടിപ്പറന്നു കടന്നു നേർ-
ക്കാകാശത്തിന്റെയഗാധതയിൽ!
സമയം, സ്ഥലം, ചെറുപ്പകാലത്തെക്കുറിച്ചുള്ള ഈ സ്മരണകൾ, ആകാശത്തിൽ മിന്നാൻ തുടങ്ങിയ ചുല നക്ഷത്രങ്ങൾ, ആ ഏകാന്തവീഥികളിലെ ശ്മശാന സംബന്ധിയായ നിശ്ശബ്ദത, ഒരുങ്ങിവരുന്ന നിഷ്ഠുരസംഭവത്തിന്റെ അനുല്ലംഘ്യത ഇവ, ഇരുട്ടത്തുവെച്ചു ഴാങ്പ്രുവേർ—ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ ഈയാൾ ഒരു സൗമ്യകവിയാണ്—പതുക്കെ പാടിയ ഈ കവിതയ്ക്ക് ഒരു വ്യസനകരമായ മനോഹരതയുണ്ടാക്കി
ഈയിടയ്ക്കു ചെറിയ വഴിക്കോട്ടയിൽ ഒരു വിളക്കു കൊളുത്തി; നോല്മ്പിൻ തലേദിവസം ല കുർത്തിലിലേക്കു നിറച്ചും പേമുഖങ്ങളോടുകൂടി പോകുന്ന വാഹനങ്ങളുടെ മുൻപുറത്തു കാണാറുള്ള മെഴുച്ചൂട്ടുകളിൽ ഒന്നു വലിയതിലും കൊളുത്തിക്കണ്ടു. വായനക്കാർക്കറിവുള്ളവിധം ഈ ചൂട്ടുകൾ സാങ് ആന്ത്വാങ്ങിൽനിന്നു വന്നവയാണ്.
കാറ്റുകൊണ്ടു കെടാതിരിപ്പാൻ മൂന്നു ഭാഗവും മുട്ടിച്ചു പടുത്ത ഒരുതരം വിരികല്ലുകൂട്ടിലാണ് ചൂട്ടു വെച്ചിട്ടുള്ളത്; അതിന്റെ നില, വെളിച്ചം മുഴുവനും കൊടിക്കൂറമേൽ തട്ടുന്ന വിധത്തിലായിരുന്നു തെരുവും വഴിക്കോട്ടയും ഇരുട്ടിലാണ്ടിട്ടാണ്, ഒരു കൂറ്റൻ ഇരുട്ടുറാന്തൽകൊണ്ടെന്നപോലെ ഭയങ്കരമാംവിധം വെളിച്ചം കൊള്ളുന്ന ചുകപ്പുകൊടിയൊഴികെ യാതൊന്നും കാണാൻ വയ്യാ.
ഈ വെളിച്ചം കൊടിയുടെ ചുകപ്പുനിറത്തിനു വാചാതീതവും ഭയങ്കരവുമായ ഒരു തുടുപ്പു കൂട്ടി
[1] കാമസ്പർശമില്ലാതെ അനുരാഗമുണ്ടാവാമെന്നു പ്ലേറ്റോ ഉപദേശിച്ചു അത്തരം വിശിഷ്ടാനുമാഗത്തിനു ‘പ്ലേറ്റോ അനുരാഗം’ എന്നു പേർ പറയുന്നു.