images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.7
റ്യു ദെ ബില്ലെത്തിൽവെച്ചു കൂടിയ പുതുഭടൻ

നല്ലവണ്ണം രാത്രിയായി; വിശേഷിച്ചു യാതൊന്നുമുണ്ടായില്ല. ചില അസ്പഷ്ട ശബ്ദങ്ങൾ മാത്രം കേൾക്കാം; ഇടയ്ക്കു കൂട്ടവെടികളും. പക്ഷേ, അവ ഇടയ്ക്കും കുറച്ചുനേരത്തേക്കും അകലത്തുനിന്നും മാത്രമായിരുന്നു. അത്രയും നീണ്ടുനില്ക്കുന്ന ഈ താമസംകൊണ്ടു ഭരണാധികാരികൾ ഇടയെടുക്കുകയാണെന്നും സൈന്യങ്ങളെ പതുക്കെ വിളിച്ചുകൂട്ടുകയാണെന്നും വരുന്നു. അറുപതിനായിരം പേരുടെ വരവിനെ ഈ അമ്പതുപേർ കാത്തുനിന്നു.

ഭയങ്കരസംഭവങ്ങളുടെ ഉമ്മറത്തുവെച്ചു ശക്തങ്ങളായ ആത്മാക്കളെ പിടികൂടാറുള്ള ആ അക്ഷമത ആൻഷൊൽരായെ ബാധിച്ചു. അയാൾ ഗവ്രോഷിനെ തിരഞ്ഞു ചെന്നു; അവൻ കുടിമുറിയിൽ, മേശപ്പുറത്തെല്ലാം വെടിമരുന്നായതുകൊണ്ടു മുൻകരുതലോടുകൂടി പണത്തട്ടിന്മേൽ കൊളുത്തിവെച്ചിരുന്ന രണ്ടു മെഴുതിരികളുടെ മങ്ങിയ വെളിച്ചത്തുവെച്ചു, വെടിത്തിരയുണ്ടാക്കുകയാണ്. ഈ രണ്ടു മെഴുതിരികൾ പുറത്തേക്കു വെളിച്ചം കാണിച്ചിരുന്നില്ല. എന്നല്ല മുകൾനിലയിലെങ്ങും വെളിച്ചമില്ലാതിരിക്കാൻ ലഹളക്കാർ നിഷ്കർച്ചിരുന്നുതാനും.

ആ സമയത്തു ഗവ്രോഷ് അധികവും മുങ്ങിയിരുന്നത് ആലോചനയിലാണ്; വെടിത്തിരകളുണ്ടാക്കുന്ന പണിയിലല്ല. റ്യു ദെ ബില്ലെത്തിൽവെച്ചു കണ്ട ആൾ ആ സമയത്തു കുടിമുറിയിലേക്കു കടന്നുവന്നു മേശയ്ക്കടുക്കൽ ഏറ്റവും വെളിച്ചം കുറഞ്ഞ ഭാഗത്തുകൂടി. വലുപ്പമേറിയ ഒരു തോക്ക് അയാൾക്കും പങ്കിട്ടതിൽ കിട്ടിയിരുന്നു; അതയാൾ കാലിന്നടിയിൽ ഇറുക്കിപ്പിടിച്ചിട്ടുണ്ട്, അതേവരെ ഒരുനൂറുനേരംപോക്കുകളെപ്പറ്റി മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്ന ഗവ്രോഷ് ഈ മനുഷ്യനെ കണ്ടില്ല.

അയാൾ അകത്തേക്കു കടന്ന ഉടനെ, ഗവ്രോഷ്, അയാളുടെ തോക്കിനെ അഭിനന്ദിച്ചുകൊണ്ട്, ഒരു പാവപോലെ, അങ്ങോട്ടുതന്നെ നോക്കിക്കൊണ്ടിരുന്നു; പിന്നീടു പെട്ടെന്ന്, ആ മനുഷ്യൻ ഇരുന്നപ്പോൾ, തെരുവുതെണ്ടി ഒരു ഞെട്ടൽ ഞെട്ടി. ആ നിമിഷംവരെ ആ മനുഷ്യന്റെ മട്ടുകൾ നോക്കിക്കാണുന്ന ആൾ, അയാൾ വഴിക്കോട്ടയിലും ലഹളക്കാരുടെ സംഘത്തിലുമുള്ള സകലവും അത്യധികം നിഷ്കർഷയോടുകൂടി നോക്കിപ്പഠിക്കയായിരുന്നു എന്നു കണ്ടിരിക്കണം; പക്ഷേ, ആ മുറിയിലേക്കു കടന്ന ഉടനെ അയാൾ ഒരുതരം ധ്യാനത്തിൽപ്പെട്ടു; യാതൊന്നും കാണാതെയായി. തെമ്മാടിച്ചെക്കൻ ആ മനോരാജ്യക്കാരന്റെ അടുത്തു ചെന്ന്, ഉണർത്തപ്പെട്ടുപോയെങ്കിലോ എന്നു ഭയമുള്ള ഒരാളുടെ അടുത്തു നടക്കുന്നതുപോലെ, പെരുവിരൽമാത്രം നിലംതൊടുവിച്ചുകൊണ്ട് അയാളുടെ നാലുഭാഗവും നടക്കാൻ തുടങ്ങി. ആ സമയത്തുതന്നെ, അത്രയും ധൃഷ്ടവും സഗൗരവവും, അത്രയും ചപലവും അഗാധവും, അത്രയും സാഹ്ലാദവും ഹൃദയഭേദകവുമായ അവന്റെ ബാലകമുഖത്ത് ഈ വിചാരങ്ങളെ സൂചിപ്പിക്കുന്ന ഒരു വൃദ്ധന്റെ എല്ലാ ഭാവവൈലക്ഷണ്യങ്ങളും പ്രകാശിച്ചു— ഹാ, ഹാ! അതു വരാൻ വയ്യാ! എന്റെ നോട്ടം തെറ്റി! ഞാൻ സ്വപ്നം കാണുകയാണ്! അങ്ങനെ വരുമോ? ഇല്ല, അതില്ല! പക്ഷേ, അതേ! എയ്, അല്ല! മറ്റും മറ്റും. ഗവ്രോഷ് കാൽമടമ്പുകളിൽ കുന്തിച്ചു നിന്നു, രണ്ടു കൈമുഷ്ടികളും കീശയിൽ മുറുക്കിത്തിരുകി, ഒരു പക്ഷിയെപ്പോലെ കഴുത്തു തിരിച്ചു, തന്റെ ചുവട്ടിലെ ചുണ്ടിനുള്ള ചതുരത മുഴുവനും ഒരു കൂറ്റൻ കിണുങ്ങലിൽ ചെലവാക്കി, അവൻ അമ്പരന്നു, പരിഭ്രമിച്ചു, സംശയത്തിലായി, ഉറച്ചുകഴിഞ്ഞു, പകച്ചുപോയി. അടിമച്ചന്തയിലുള്ള ഒരു പരുക്കൻസ്ത്രീയിൽ സൗന്ദര്യദേവതയെ കണ്ടുമുട്ടിയ ഒരു നപുംസകപ്രമാണിയുടെ മുഖഭാവവും, പൂച്ചുസാമാനക്കുന്നുകൾക്കുള്ളിൽ രഫേലിനെ കണ്ടറിഞ്ഞ ഒരു ചിത്രകാരൻകുട്ടിയുടെ മട്ടും അവന്നുണ്ടായി. മണത്തറിയാൻ ശക്തിയുള്ള തിര്യഗ്ബുദ്ധിയും, കൂട്ടിയോജിപ്പിക്കാൻ ത്രാണിയുള്ള മനുഷ്യബുദ്ധിയും, അവനിലുള്ളതു രണ്ടും, പ്രവർത്തിക്കുകയായി, ഗവ്രോഷിന്റെ ജീവിതത്തിൽ ഒരു മഹത്തായ സംഭവം വന്നു എന്നു തീർച്ചയാണ്.

ഈ ആലോചനയുടെ മൂർദ്ധന്യത്തിലാണ് ആൻഷൊൽരാ അവനെ വിളിക്കാൻ ചെന്നത്.

‘നിങ്ങൾ കുട്ടിയാണ്,’ ആൻഷൊൽരാ പറഞ്ഞു, ‘നിങ്ങളെ ആരും കാണില്ല. വഴിക്കോട്ട കടന്നുപോയി, വീട്ടോരങ്ങളിലൂടേ ഉപായത്തിൽച്ചെന്നു, തെരുവീഥികളിൽ പതിയിരുന്ന്, എന്താണ് നടക്കുന്നതെന്ന് എന്നോടു വന്നു പറയു.’

ഗവ്രോഷ് നിന്നനിലയിൽ ഒരു പൊന്തൽ പൊന്തി.

‘അപ്പോൾ ചെക്കന്മാരെക്കൊണ്ടും ചില പ്രയോജനമുണ്ട്! അതു ഭാഗ്യം തന്നെ! ഞാൻ പോവാം! കൂട്ടത്തിൽപ്പറയട്ടെ, കുട്ടികളെ വിശ്വസിച്ചോളൂ; വലിയവരെ വിശ്വസിക്കരുത്.’ ഉടനെ ഗവ്രോഷ് തല പൊന്തിച്ച്, ഒച്ച താഴ്ത്തി, റ്യു ദെ ബില്ലെത്തിലെ ആളെ ചൂണ്ടിക്കാണിച്ചു, തുടർന്നു പറഞ്ഞു; ‘ആ ഇരിക്കുന്ന കൂറ്റനെ കണ്ടവോ?’

‘എന്നിട്ട്?’

‘അയാൾ ഒരു പൊല്ലിസ്സൊറ്റുകാരനാണ്.’

‘തീർച്ചയുണ്ടോ?’

‘രണ്ടാഴ്ചയേ ആയുള്ളു, ഞാൻ പൊർത്റോയലിലെ മുക്കിൽ കാറ്റു കൊള്ളുമ്പോൾ അയാൾ എന്റെ ചെവി പിടിച്ചു പൊന്തിച്ചിട്ട്.’

ആൻഷൊൽരാ ഉടനെ ആ തെമ്മാടിച്ചെക്കന്റെ അടുക്കൽനിന്നു പോയി, വീഞ്ഞുകലവറയിൽ ആദ്യം കണ്ടെത്തിയ ഒരു ചുമട്ടുകാരനോടു നന്നേ താഴ്‌ന്നസ്വരത്തിൽ എന്തോ മന്ത്രിച്ചു. ആ മനുഷ്യൻ ഉടനെ അവിടെനിന്നു പോയി, വേറെ മൂന്നുപേരെയും കൂട്ടി തിരിച്ചെത്തി. ആ നാലുപേരും, പരന്ന ചുമലുകളോടുകൂടിയ ആ നാലു കാവുകാരും, കൂടിച്ചെന്നു റ്യു ദെ ബില്ലെത്തിലെ ആൾ കൈമുട്ടും കുത്തി തല താഴ്ത്തിയിരിക്കുന്ന മേശയ്ക്കു പിന്നിലായി, ആ മനുഷ്യന്റെ ശ്രദ്ധതിരിക്കുന്ന യാതൊന്നും കാണിക്കാതെ നിലക്കൊണ്ടു. അയാളുടെ മേലേക്ക് ഒരടിയായി പാഞ്ഞുവീഴാൻ നാലുപേരും തയ്യാറായി.

ഉടനെ ആൻഷൊൽരാ ആ മനുഷ്യന്റെ അടുക്കലേക്കു ചെന്ന് അയാളോടു കല്പിച്ചു ചോദിച്ചു: ‘നിങ്ങളാരാണ്?’

അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ആ മനുഷ്യൻ ഞെട്ടിപ്പോയി. അയാൾ ആൻഷൊൽരായുടെ തെളിഞ്ഞ ദൃഷ്ടികളിലേക്കു തന്റെ നോട്ടത്തെ ആഴ്ത്തിപ്പതിപ്പിച്ചു; അതിലുള്ള കാര്യം ഇന്നതെന്നു മനസ്സിലാക്കിയെന്നു തോന്നുന്നു. ഒന്നു പുഞ്ചിരിയിട്ടു—ആ പുഞ്ചിരിയെക്കാൾ പുച്ഛം നിറഞ്ഞതും ചുറുചുറുക്കു കൂടിയതും നിശ്ചയദാർഢ്യം കാണിക്കുന്നതുമായ മറ്റൊന്നും ഭൂമിയിലുണ്ടാവാൻ വയ്യാ; എന്നിട്ട് അഭിമാനമയമായ ഗൗരവത്തോടേ മറുപടി പറഞ്ഞു: ‘എനിക്കു കാര്യം മനസ്സിലായി, ആവട്ടെ, ശരി!’

‘നിങ്ങൾ ഒരു പൊല്ലീസ്സൊറ്റുകാരനാണ്, അല്ലേ?’

‘ഞാൻ ഭരണാധികാരികളുടെ ഒരാളാണ്.’

‘പേര്?’

‘ഴാവേർ.’

ആൻഷൊൽരാ ആ നാലുപേരോട് ഒരാംഗ്യം കാണിച്ചു. ഒരു ഞൊടിയിടകൊണ്ട്, ഴാവേർക്ക് ഒന്നു തിരിയുവാൻ ഇട കിട്ടുന്നതിനുമുൻപായി, അവർ അയാളെ കഴുത്തുപട്ടമേൽപ്പിടികൂടി. തട്ടിമറിച്ചിട്ടു, കൈകാൽ പിടിച്ചമർത്തി ദേഹപരീക്ഷണം കഴിച്ചു.

രണ്ടു ചില്ലുകഷ്ണത്തിന്മേൽ പശവെച്ചൊട്ടിച്ചതും ഒരു പുറത്തു ഫ്രാൻസിന്റെ ഭരണമുദ്ര കൊത്തി മേൽനോട്ടവും കാവലും എന്ന മുദ്രാവാക്യത്തോടുകൂടിയതും, മറുഭാഗത്തു ‘ഴാവേർ പൊല്ലീസ്സിൻസ്പെക്ടർ, വയസ്സ് 55’ എന്ന കുറിപ്പും അന്നത്തെ പൊല്ലീസ് സൈന്യാധ്യക്ഷനായ മൊസ്യു ഗിസ്കെയുടെ ഒപ്പുമുള്ളതുമായ ഒരു ചെറിയ വട്ടക്കാർഡ് അവർ അയാളുടെ പക്കൽ കണ്ടു.

ഇതിനുപുറമേ ഗഡിയാളും അസംഖ്യം സ്വർണ്ണനാണ്യങ്ങളുള്ള പണസ്സഞ്ചിയുമുണ്ടായിരുന്നു. പണസ്സഞ്ചിയും ഗഡിയാളും അവർ അയാൾക്കുതന്നെ കൊടുത്തു. ഗഡിയാൾക്കീശയുടെ അടിയിൽ ഗഡിയാളിനു ചുവട്ടിൽ അവർ തപ്പിനോക്കി, ഒരു ലക്കോട്ടിനുള്ളിൽ ഒരു കടലാസ്സു കണ്ടു, പുറത്തേക്കെടുത്തു. അത് ആൻഷൊൽരാ നിവർത്തിനോക്കി; അതിൽ പൊല്ലീസ് സൈന്യാധ്യക്ഷന്റെ കൈയക്ഷരത്തിൽത്തന്നെ ഈ നാലു വരി എഴുതിയിട്ടുണ്ട്

‘രാഷ്ട്രീയപ്രവൃത്തി കഴിഞ്ഞാൽ ഇൻസ്പെക്ടർ ഴാവേർ സവിശേഷമായി പരിശോധിച്ചു സയിൻനദിയുടെ വലത്തുവശത്തു ഴെനാ പാലത്തിനടുക്കൽ രാജദ്രോഹികൾ ചില കള്ളപ്പണികൾ ഏർപ്പെടുത്തിവെച്ചിട്ടുള്ളതു വാസ്തവമാണോ എന്നറിയണം.’

പരീക്ഷണം കഴിഞ്ഞ് അവർ ഴാവേറെ എഴുന്നേല്പിച്ചു നിർത്തി, കൈ രണ്ടും പിടിച്ചു പിന്നോക്കം കെട്ടി, വീഞ്ഞുകടയ്ക്കു പണ്ട് അതിന്റെ പേർ സമ്പാദിച്ചു കൊടുത്ത ആ പ്രസിദ്ധസ്തംഭത്തോട് അയാളെ മുറുക്കിക്കെട്ടിയിട്ടു.

ഇതെല്ലാം നോക്കിക്കാണുകയും നിശ്ശബ്ദമായി തലയൊന്നിളക്കി സകലവും അഭിനന്ദിക്കുകയും ചെയ്തിരുന്ന ഗവ്രോഷ് ഉടനെ ഴാവേരുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: ‘പൂച്ചയെ പിടിച്ചത് എലിയാണ്.’

വീഞ്ഞുകടയിലുള്ള മറ്റു പേർ അറിയുമ്പോഴേക്ക് സകലവും കഴിയുമാറ് അത്രയും ജാഗ്രതയോടുകൂടി ഇതെല്ലാം നടന്നു.

ഴാവേർ ഒരു ശബ്ദവും പുറപ്പെടുവിച്ചില്ല.

ഴാവേറെ തൂണിനോടു കൂട്ടിക്കെട്ടിയിടുന്നതു കണ്ടു കുർഫെരാക്കും ബൊസ്സ്വെയും ഴൊലിയും കൊംബ്ഫേരും രണ്ടു വഴിക്കോട്ടകളിലും അവിടവിടെയുണ്ടായിരുന്ന ആളുകളുമെല്ലാം പാഞ്ഞെത്തി.

തൂണിന്മേല്ക്കു പുറംചേർന്നും ഒന്നനങ്ങാൻപോലും വയ്യാത്തവിധം കയറുകൊണ്ടു വരിയപ്പെട്ടും നില്ക്കുന്ന ഴാവേർ ഒരിക്കലും നുണപറഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യന്റെ നിർഭയമായ ഗംഭീരതയോടുകൂടി തലയുയർത്തി.

‘ഈയാൾ ഒരു പൊല്ലീസ്സൊറ്റുകാരനാണ്,’ ആൻഷൊൽരാ പറഞ്ഞു. ഴാവേരുടെ നേർക്കു തിരിഞ്ഞുനോക്കിയിട്ടു: ‘വഴിക്കോട്ട പിടിച്ചെടുക്കുന്നതിനു പത്തുമിനുട്ടു മുൻപു നിങ്ങളെ വെടിവയ്ക്കുന്നതാണ്.’

ഴാവേർ തന്റെ ഏറ്റവുമധികം അഭിമാനമുള്ള സ്വരത്തിൽ മറുപടി പറഞ്ഞു: ‘എന്തുകൊണ്ട് ഇപ്പോൾത്തന്നെ വയ്യാ?’

‘ഞങ്ങൾ വെടിമരുന്നു ലാഭം പിടിക്കുകയാണ്.’

‘എന്നാൽ ഒരു കത്തികൊണ്ടു കഥകഴിച്ചുകൂടേ?’

‘ഹേ, ഒറ്റുകാരാ,’ സുഭഗനായ ആൻഷൊൽരാ പറഞ്ഞു, ‘ഞങ്ങൾ നീതിന്യായാധിപന്മാരാണ്, കൊലപാതകികളല്ല.’

എന്നിട്ട് അയാൾ ഗവ്രോഷിനെ വിളിച്ചു: ‘ഇതാ, നോക്കൂ, പോയി കാര്യം നോക്കൂ! ഞാൻ പറഞ്ഞതു ചെയ്തുവരൂ.’

‘ഞാൻ പോകയായി!’ ഗവ്രോഷ് ഉച്ചത്തിൽ പറഞ്ഞു.

പുറപ്പെട്ടിറങ്ങി, ഉടനെത്തന്നെ അവൻ ഇങ്ങനെ പറയാൻ നിന്നു: ‘കൂട്ടത്തിൽച്ചോദിക്കട്ടെ, എനിക്കയാളുടെ തോക്കു തരാമോ?’ അവൻ തുടർന്നു: ‘ഭാഗവതരെ ഞാൻ നിങ്ങൾക്കു തന്നു, തംബുരു എനിക്കു കിട്ടണം.’

തെമ്മാടിച്ചെക്കൻ ഒരു പട്ടാളസ്സലാം വെച്ചു, വലിയ വഴിക്കോട്ടയുടെ പഴുതിലൂടെ ആഹ്ലാദപൂർവ്വം ഒരു നട കൊടുത്തു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.