images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.8
ല് കബുക് എന്നു പേരാവണമെന്നില്ലാത്ത ഒരു ല് കബുക്കിനെസ്സംബന്ധിച്ചു പല ചോദ്യങ്ങൾ

ഗവ്രോഷ് പോയ ഉടനെത്തന്നെയുണ്ടായ ആ കാവ്യസംബന്ധിയും പൈശാചികവുമായ ഭയങ്കരതകൊണ്ടു നിറഞ്ഞ സംഭവം ഇവിടെ കൊടുത്തുവരുന്ന വിവരണത്തിൽ ചേർക്കാതെ വിടുന്നപക്ഷം ഞങ്ങൾ എഴുതിവരുന്ന ചിത്രം മുഴുവനാകാതെ പോവുകയും വേദനയോടും മുക്കലോടും കൂടിയ ഒരു ഭരണപരിവർത്തന പ്രസവത്തിലെ സാമുദായികങ്ങളായ ഈറ്റുനോവുകൾ ശരിയായും വാസ്തവമായുമുള്ള വിധത്തിൽ വായനക്കാർ ഗ്രഹിക്കാതെപോവുകയും ചെയ്യും.

വായനക്കാർക്കറിവുള്ളവിധം പൊതുജനക്കൂട്ടങ്ങൾ ആലിപ്പഴംപോലെയാണ്; ഉരുണ്ടുരുണ്ട് പോകുന്നതോടുകൂടി ഒരുകൂട്ടം ലഹളക്കാരെ അതൊരുമിച്ചു കൂട്ടുന്നു. എവിടുന്നു വരുന്നു എന്ന് ആരും അന്യോന്യം ചോദിക്കാറില്ല. ആൻഷൊൽരായും കൊംബ്ഫേരും കുർഫെരാക്കും കൂടി കൊണ്ടുപോകുന്ന ലഹളസ്സംഘത്തിൽ എത്തിക്കൂടിയ വഴിപോക്കരുടെ കൂട്ടത്തിൽ. ചുമലിൽ വെച്ചു പിഞ്ഞിപ്പൊളിഞ്ഞ ഒരു ചുമട്ടുകാരൻകുപ്പായമിട്ട് ആംഗ്യം കാണിച്ചുകൊണ്ടും കൂക്കിവിളിച്ചു കൊണ്ടും ഒരു കുടിയൻകാടന്റെ മട്ടുള്ള ഒരു സത്ത്വവുമുണ്ടായിരുന്നു. പേരോ ശകാരപ്പേരോ ല് കബുക് എന്നായിരുന്ന ആളും അറിയുമെന്നു നടിക്കുന്നവർക്കു കൂടി തികച്ചും അപരിചിതനുമായ ഈ മനുഷ്യന്നു കുടിച്ചിട്ടു ലേശമെങ്കിലും തന്റേടമില്ല; അല്ലെങ്കിൽ അങ്ങനെയായിരുന്നു അയാളുടെ നാട്യം; അയാൾ മറ്റു പലരും കൂടി വീഞ്ഞുകടയിൽനിന്നു പുറത്തേക്കു വലിച്ചുകൊണ്ടുവന്നിട്ടിരുന്ന ഒരു മേശയ്ക്കടുക്കലായി ഇരിക്കുകയാണ്. ഈ കബുക് തന്നോടു തിരക്കാൻ നിന്ന സർവ്വരേയും കുടിച്ചു തന്റേടം മറപ്പിക്കുന്നതോടുകൂടി, വഴിക്കോട്ടയുടെ അങ്ങേ അറ്റത്തു തെരുവു മുഴുവനും കീഴടക്കുമാറ് അഞ്ചു നിലയുയരത്തിൽ പൊങ്ങി റ്യു സാങ്ദെനിക്കഭിമുഖമായി നില്ക്കുന്ന ആ വലിയ വീട് ഒരാലോചനയോടുകൂടി നോക്കിക്കാണുകയായിരുന്നു. പെട്ടെന്ന് അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഹേ, ചങ്ങാതിമാരേ, ആ കാണുന്ന വീട്ടിൽ നമ്മൾ ജനാലയ്ക്കൽ നിന്നാൽ പിന്നെ തെരുവിലൂടെ ഒരാൾ കാലെടുത്തു കുത്തുന്നതു കാണാമല്ലോ!

‘ശരി, പക്ഷേ, വീടടച്ചിട്ടിരിക്കുന്നു.’ കുടിയന്മാരിൽ ഒരാൾ പറഞ്ഞു.

‘നമുക്കു മുട്ടിവിളിക്കുക!’

‘അവർ വാതിൽ തുറക്കില്ല.’

‘നമുക്കു വാതിൽ ഇടിച്ചു തുറക്കുക!’

ല് കബുക് വാതില്ക്കലേക്കു പാഞ്ഞു—ഒരു പെരുംകൂറ്റൻ ദ്വാരതാഡനിയാണ് അതിന്നുള്ളത്, അയാൾ അതു പിടിച്ചു മുട്ടി. വാതിൽ തുറന്നില്ല. അയാൾ രണ്ടാമതും മുട്ടിവിളിച്ചു. മറുപടിയില്ല. മൂന്നാമതും അതേ നിശ്ശബ്ദത.

‘ഇവിടെ ആരെങ്കിലുമുണ്ടോ?’ കബുക് വിളിച്ചു ചോദിച്ചു.

ഒരനക്കവുമില്ല.

ഉടനെ അയാൾ ഒരു തോക്കെടുത്തു, ചട്ടകൊണ്ടു വാതിൽ ഇടിച്ചുപൊളിക്കുകയായി അത് ഉയരം കുറഞ്ഞു, കമാനാകൃതിയിൽ, ഇടുങ്ങി, കനത്തിൽ, ഓക്കുമരം കൊണ്ട്, അകത്ത് ഒരിരുമ്പുവാറോടും ഇരിമ്പുതാങ്ങുകളോടുംകൂടി, ഒരെണ്ണം പറഞ്ഞ കാരാഗൃഹപ്പിൻവാതിലായ ഒരു പഴയ നടവാതിലാണ്. തോക്കിൻചട്ടകൊണ്ടുള്ള ഇടികൊണ്ടു വാതിൽ കുലുങ്ങി; പക്ഷേ, ഇളകിയില്ല.

എന്തായാലും അതിൽ താമസിക്കുന്നവർ ഭയപ്പെട്ടിരിക്കണം; എന്തുകൊണ്ടെന്നാൽ, മൂന്നാംനിലയിലുള്ള ഒരു ചെറിയ ചതുരജ്ജനാല തുറന്നു; വന്ദ്യവും ഭയപൂർണ്ണവുമായ ഒരു നരച്ച കിഴവൻതല ആ പഴുതിൽ ആവിർഭവിച്ചു; ആ മനുഷ്യൻ വാതില്ക്കാവല്ക്കാരനാണ്; അയാൾ ഒരു മെഴുതിരി പിടിച്ചിട്ടുണ്ട്.

വാതില്ക്കൽ മുട്ടിയിരുന്ന ആൾ വിളി നിർത്തി.

‘മാന്യരേ!’ വാതില്ക്കാവല്ക്കാരൻ ചോദിച്ചു: ‘നിങ്ങൾക്കെന്തു വേണം?’

‘തുറക്കൂ!’ കബുക് പറഞ്ഞു.

‘മാന്യന്മാരേ, അതിനു നിവൃത്തിയില്ല.’

‘എന്തായാലും തുറക്കൂ.’

‘സാധ്യമല്ല.’

ല് കബുക് തോക്കെടുത്തു വാതില്ക്കാവല്ക്കാരനെ ഉന്നംവെച്ചു; കബുക് താഴത്തായതുകൊണ്ടും നേരം നല്ലവണ്ണം ഇരുട്ടായിരുന്നതുകൊണ്ടും വാതില്ക്കാവല്ക്കാരൻ അതു കണ്ടില്ല.

‘തുറക്കുമോ, ഇല്ലയോ?’

‘ഇല്ല, നിവൃത്തിയില്ല.’

‘ഇല്ല എന്നാണോ?’

‘ഇല്ല. എന്റെ കൊള്ളാവുന്ന-’

വാതില്ക്കാവല്ക്കാരൻ മുഴുവനാക്കിയില്ല. വെടി പൊട്ടി; ഉണ്ട ആ മനുഷ്യന്റെ കവിളിനു ചുവട്ടിലൂടെ കടന്നു കഴുത്തിന്റെ പിൻപുറത്തൂടെ കണ്ഠരക്തനാഡി തുളച്ചുകേറി പുറത്തേക്കു പോയി.

കിഴവൻ ഒരു ഞെരക്കംകൂടിയില്ലാതെ മറിഞ്ഞുവീണു. മെഴുതിരി താഴത്തു വീണു, കെട്ടു; ചെറുജനാലയുടെ കട്ടിളപ്പടിയിൽ അനക്കമറ്റു കിടക്കുന്ന ഒരു തലയും മേല്പുരയിലേക്കു പറന്നുപോയ ഒരു ചെറിയ വെള്ളപ്പുകയുമല്ലാതെ മറ്റൊന്നും കാണാനില്ല.

‘അതുതന്നെ!’ തോക്കിൻചട്ട പാതവിരിയിൽ കുത്തില് കബുക് പറഞ്ഞു.

ഈ വാക്കു പറഞ്ഞില്ല പറഞ്ഞു എന്നാകുമ്പോഴേക്കു കഴുകിന്റെ കാൽനഖം പോലെ കനമുള്ള ഒരു കൈ ആ മനുഷ്യന്റെ ചുമലിൽപ്പതിഞ്ഞു; ഒരു ശബ്ദം അയാളോടു പറയുന്നതു കേട്ടു: ‘മുട്ടു കുത്തൂ!’

കൊലപാതകി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ആൻഷൊൽരായുടെ സഗൌരവമായ വെളുത്ത മുഖമാണ്.

ആൻഷൊൽരായുടെ കൈയിൽ ഒരു കൈത്തോക്കുണ്ട്.

വെടി പൊട്ടുന്ന ഒച്ച കേട്ട് ആൻഷൊൽരാ അങ്ങോട്ടു ചെന്നതാണ്.

അയാൾ കബുക്കിന്റെ കഴുത്തുപട്ടയും കുറുംകുപ്പായവും ഉൾക്കുപ്പായവും ചുമല്പട്ടയും ഇടത്തെ കൈകൊണ്ടു കൂട്ടിപ്പിടിച്ചു.

‘മുട്ടു കുത്തൂ!’ അയാൾ ആവർത്തിച്ചു.

ഒരു പിടിച്ചുതാഴ്ത്തലിൽ ആ ഇരുപതു വയസ്സുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ തടിച്ച് ഇരിമ്പുപോലുള്ള ചുമട്ടുകാരനെ, ഒരു ഞങ്ങണപ്പുല്ലിനെ എന്നപോലെ, വളച്ചു ചളിയിൽ മുട്ടു കുത്തിച്ചു.

ല് കബുക് എതിർത്തുനോക്കി; പക്ഷേ, ഒരമാനുഷശക്തി അയാളെ പിടികൂടിയിട്ടുള്ളതുപോലെ തോന്നി.

വിളർത്തു നഗ്നമായ കഴുത്തോടും പാറിപ്പരത്തിയിട്ട തലമുടിയോടും ഒരു സ്ത്രീയുടെ മുഖത്തോടുകൂടിയുള്ള ആൻഷൊൽരായ്ക്ക് ആ സമയത്തു പണ്ടത്തെ തെമിസ്സിന്നുള്ള [1] എന്തോ ഒന്നുണ്ടായിരുന്നു. അയാളുടെ വിടർന്ന നാസാദ്വാരങ്ങളും കീഴ്പോട്ടു തൂങ്ങിയ നോട്ടങ്ങളും, അയാളുടെ സൗമ്യതയില്ലാത്ത ഗ്രീസ്സുകാരൻ മുഖത്തിനു, പുരാണകാലങ്ങളിലെ അഭിപ്രായമനുസരിച്ചു, നീതിന്യായത്തിനു യോജിച്ച ശുണ്ഠിയുടെ ആ ഭാവവിശേഷത്തേയും ഉണ്ടാക്കിക്കൊടുത്തു.

വഴിക്കോട്ടയിലുള്ളവരെല്ലാം പാഞ്ഞെത്തി. ദൂരത്തു വട്ടംകൂടി, തങ്ങൾ കാണാൻ പോകുന്ന സംഭവത്തിനു മുൻപിൽ ഒരക്ഷരമെങ്കിലും മിണ്ടാൻ സാധ്യമല്ലെന്ന ബോധത്തോടുകൂടി നിലവായി

തോറ്റുകഴിഞ്ഞൽ കബുക് എതിർ കാണിക്കാതായി. ആസകലം വിറകൊണ്ടു.

ആൻഷൊൽരാ അയാളെ വിട്ടു, തന്റെ ഗഡിയാൾ കൈയിലെടുത്തു.

‘തന്റേടം വരുത്തിക്കൊൾക.’ അയാൾ പറഞ്ഞു. ‘ധ്യാനിക്കാം. അല്ലെങ്കിൽ പ്രാർത്ഥിക്കാം. നിങ്ങൾക്കിനി ഒരു നിമിഷമേ ആയുസ്സുള്ളൂ.’

‘രക്ഷിക്കണേ?’ ആ കൊലപാതകി മന്ത്രിച്ചു; അയാളുടെ തല കീഴ്പോട്ടു തൂങ്ങി, എന്തോ അസ്പഷ്ടമായി ചിലതു പതുക്കെ വിക്കിനോക്കി.

ആൻഷൊൽരായുടെ നോട്ടം അയാളിൽനിന്ന് ഒരിക്കലും മാറിയിട്ടില്ല; ഒരു മിനുട്ട് അനുവദിച്ചുകൊടുത്ത ഇട കഴിഞ്ഞു, അയാൾ ഗഡിയാൾ കുപ്പായക്കീശയിലേക്കു തിരുകി. എന്നിട്ട് അയാൾ ല് കബുക്കിന്റെ തലമുടി പിടിച്ചു —ആ മനുഷ്യൻ അയാളുടെ കാൽമുട്ടുകൾക്കിടയിൽ ഒരു പന്തുപോലെ ചുരുണ്ടുംകൊണ്ടു നിലവിളിച്ചു— കൈത്തോക്കിന്റെ വായ ചെവിക്കുറ്റിയിലേക്കമർത്തി. ഏറ്റവും ഭയങ്കരങ്ങളായ സംഭവങ്ങൾ അനുഭവിച്ചിട്ടുള്ള പല ധീരോദാത്തന്മാരും തല തിരിച്ചു.

ഒരു വെടി കേട്ടു, ആ കൊലപാതകി കല്ലുവിരിയിൽ ദൃഢനിശ്ചയവുമായ ഒരു നോട്ടത്തെ നാലുപുറവും വ്യാപരിപ്പിച്ചു. എന്നിട്ട് അയാൾ ശവത്തെ കാൽകൊണ്ട് ഒരു തട്ടു തട്ടി പറഞ്ഞു. ‘അതു പുറത്തെക്കു കളയൂ.’

ആ ഭാഗ്യംകെട്ട മനുഷ്യന്റെ ശവത്തെ—ജീവൻ പോയ ഉടനെയുള്ള പിടച്ചിലുകൾ അപ്പോഴും അതിന്നവസാനിച്ചിട്ടില്ല – മൂന്നുപേർ കൂടിയെടുത്തു ചെറിയ വഴിക്കോട്ടയുടെ മീതെ റ്യു മൊങ് ദെ തുറിലേക്കു വലിച്ചെറിഞ്ഞു.

ആൻഷൊൽരാ ആലോചനയിൽപ്പെട്ടു. അയാളുടെ പരാക്രമമയമായ ഗാംഭീര്യത്തിനുമീതെ എന്തെല്ലാം സഗൗരവനിഴല്പാടുകളാണ് പതുക്കെ വ്യാപിച്ചതെന്നു പറയാൻ വയ്യാ പെട്ടെന്ന് അയാൾ പറയുകയായി.

എല്ലാവരും മിണ്ടാതെ നിന്നു.

‘പൗരന്മാരേ,’ ആൻഷൊൽരാ ആരംഭിച്ചു, ‘ആ മനുഷ്യൻ ചെയ്തതു ബീഭത്സമാണ്, ഞാൻ ചെയ്തതു നിഷ്ഠുരവും. അയാൾ കൊന്നു; അതിനു ഞാൻ അയാളേയും കൊന്നു എനിക്കതു ചെയ്യേണ്ടിവന്നു. രാജ്യകലഹത്തിന്ന് അതിന്റെ അനുസരണശീലം നിലനിർത്തണം. കൊലപാതകം മറ്റു സ്ഥലങ്ങളിലുള്ളതിലധികം കുറ്റമാണ് ഇവിടെ; നമ്മൾ നില്ക്കുന്നതു ഭരണപരിവർത്തനത്തിന്റെ നോട്ടത്തിനു മുൻപിലാണ്; നമ്മൾ ജനാധിപത്യത്തിലെ മതാചാര്യന്മാരാണ്; നമ്മൾ ധർമ്മത്തിന്റെ കിങ്കരന്മാരാണ്; നമ്മുടെ പ്രവൃത്തിയെ ദുഷിക്കുവാൻ ഇടവരുത്തിക്കൂടാ. അതുകൊണ്ടു ഞാൻ ആ മനുഷ്യനെ വിചാരണചെയ്തു; അയാൾക്കു മരണശിക്ഷവിധിച്ചു. എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, കേവലം അനിഷ്ടമാണെങ്കിലും അതു ചെയ്യാതെ എനിക്കു ഗത്യന്തരമില്ലാതെ വന്നതുകൊണ്ടു ഞാൻ എന്നെയും വിചാരണചെയ്തിരിക്കുന്നു; എന്തു ശിക്ഷയാണ് ഞാനെനിക്കു വിധിച്ചിട്ടുള്ളതെന്നു നിങ്ങൾ വഴിയേ അറിയും.’

അയാളുടെ ശ്രോതാക്കളെല്ലാം വിറച്ചു.

‘നിങ്ങളുടെ കർമ്മഗതിയിൽ ഞങ്ങളും പങ്കുചേരും,’ കൊംബ്ഫേർ പറഞ്ഞു.

‘അങ്ങനെയാവട്ടെ’, ആൻഷൊൽരാ മറുപടി പറഞ്ഞു. ‘ഒരു വാക്കുകൂടി. ഈ മനുഷ്യനെ ശിക്ഷിച്ചതിൽ, ഞാനൊരാവശ്യത്തിന്റെ കല്പന ചെയ്തു; പക്ഷേ, ആവശ്യം പഴയ കാലത്തെ ഒരു രാക്ഷസനാണ്; ആവശ്യത്തിന്റെ പേർ ഗ്രഹപ്പിഴയെന്നാണ്. എന്നാൽ, അഭിവൃദ്ധിയുടെ നിയമമെന്തെന്നാൽ, രാക്ഷസന്മാർ ദേവന്മാരുടെ മുൻപിൽ നില്ക്കരുതെന്നും ഗ്രഹപ്പിഴ സാഹോദര്യത്തിനു മുൻപിൽ കാണാതായ്ക്കൊള്ളണമെന്നുമാണ്. സ്നേഹം എന്ന വാക്കുച്ചരിക്കാൻ തീരെ നന്നല്ലാത്ത ഒരു സന്ദർഭമാണിത്. എങ്കിലുമാവട്ടെ, ഞാനതുച്ചരിക്കുന്നു. ഞാനതിനെ വാഴ്ത്തുകയും ചെയ്യുന്നു. സ്നേഹമേ, ഭാവി അവിടുത്തെയാണ്. മരണമേ, ഞാൻ നിന്നെ ഉപയോഗപ്പെടുത്തുന്നു; പക്ഷേ, എനിക്കു നിന്നോടു വെറുപ്പാണ്. പൗരന്മാരേ, ഭാവിയിൽ ഒരിക്കലും ഇരുട്ടും ഇടിവെട്ടുമില്ല; നിഷ്ഠുരമായ അജ്ഞതയും ക്രൂരമായ പ്രതികാരവുമില്ല. ഇനിയത്തെക്കാലത്ത് ആരും ആരേയും കൊല്ലുകയില്ല; ഭൂമി പ്രകാശമാനമായി ശോഭിക്കും; മനുഷ്യജാതി അന്യോന്യം സ്നേഹിക്കും. പൗരന്മാരെ, എല്ലായിടത്തും മൈത്രിയും യോജിപ്പും വെളിച്ചവും ആഹ്ലാദവും ജീവനുമായ ഒരു കാലം വരും; അതു വരും; അതു വരാൻവേണ്ടിയാണ് നാമിപ്പോൾ ചാവാൻ പോകുന്നത്.’

ആൻഷൊൽരാ നിർത്തി. അയാളുടെ നിഷ്കളങ്കച്ചുണ്ടുകൾ കൂടി; വെണ്ണക്കല്ലിന്റെ സ്ഥിരതയോടുകൂടി, അയാൾ ആ മരണശിക്ഷ നടന്നേടത്തു കുറച്ചിട നിന്നു. അയാളുടെ സൂക്ഷ്മനോട്ടം നാലു പുറത്തുമുള്ളവരെ പതുക്കെസ്സംസാരിപ്പിച്ചു.

ഴാങ്പ്രുവേരും കൊംബ്ഫേരും അന്യോന്യം മിണ്ടാതെ കൈ പിടിച്ചമർത്തി; വഴിക്കോട്ടയുടെ ഒരു മൂലയിൽ അന്യോന്യം ചാരിനിന്ന് ഏതാണ്ട് അനുകമ്പാസഹിതമായ ബഹുമാനത്തോടുകൂടി ആ ചെറുപ്പക്കാരനെ, സ്ഫടികക്കഷ്ണം പോലെയും പാറക്കല്ലുപോലെയും പ്രകാശംകൊണ്ടു നിറഞ്ഞ ആ മരണശിക്ഷ നടത്തിയവനെ, ആ മതാചാര്യനെ, നോക്കിക്കണ്ടു

ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവെയ്ക്കട്ടെ, പിന്നീടു കാര്യമെല്ലാം കഴിഞ്ഞതിനുശേഷം ശവങ്ങളെല്ലാം ശവദർശനശാലയിലേക്ക് എടുത്തുകൊണ്ടുംപോയി പരിശോധിച്ചപ്പോൾ, ഒരു പൊല്ലീസ്സൊറ്റുകാരന്റെ കാർഡ് ല് കബുക്കിന്റെ കീശയിൽനിന്നു കണ്ടെടുക്കുകയുണ്ടായി. ഈ വിഷയത്തെക്കുറിച്ചു 1832-ൽ പൊല്ലീസ് സൈന്യാധ്യക്ഷന്നയച്ചുകൊടുക്കപ്പെട്ട സവിശേഷവിവരണക്കുറിപ്പ് 1848-ൽ ഇതെഴുതുന്ന ആളുടെ പക്കലുണ്ട്.

പൊല്ലീസ്സുകാരുടെ ഇടയിൽ നടപ്പുള്ള ഒരിതിഹാസം—അസാധാരണമാണെങ്കിലും അതു നല്ല തെളിവുകളോടുകൂടിയതാണ്—വിശ്വസിക്കാമെങ്കിൽ, ഈ ല് കബുക് ക്ലക്സുവായിരുന്നു. വാസ്തവമെന്തെന്നാൽ ഈ കബുക്കിന്റെ മരണത്തിനുശേഷം ക്ലക്സുവിനെപ്പറ്റിയുള്ള സംസാരമുണ്ടായിട്ടില്ല. ക്ലക്സു എവിടെപ്പോയി മറഞ്ഞു എന്നതിന്റെ യാതൊരു പാടും ഒരിടത്തുമില്ല; അയാൾ അദൃശ്യ വസ്തുവോടുകൂടി സ്വയം ലയിച്ചിരിക്കുമെന്നു തോന്നുന്നു. അയാളുടെ ജീവിതം മുഴുവനും നിഴലുകളിലായിരുന്നു; മരണം രാത്രിയായി.

അത്ര വേഗത്തിൽ വിചാരണചെയ്യപ്പെട്ടതും വിധി നടത്തപ്പെട്ടതുമായ ആ വ്യസനകരക്കേസ്സിൽനിന്നുണ്ടായ വികാരാവേഗങ്ങൾ ആ ലഹളസ്സംഘത്തിൽ അപ്പോഴും മാറ്റൊലിക്കൊണ്ടിരിക്കേ, അന്നു രാവിലെ വന്നു മരിയുസ്സിനെപ്പറ്റി അന്വേഷിച്ച ആ ചെറിയ യുവാവിനെ കുർഫെരാക് വീണ്ടും വഴിക്കോട്ടയിൽ കണ്ടു.

ധൈര്യവും സാഹസവും നിറഞ്ഞ ഭാവവിശേഷത്തോടുകൂടി ആ കുട്ടി രാത്രിയിൽ ലഹളസ്സംഘത്തോടു ചേരുവാൻ വന്നു.

കുറിപ്പുകൾ

[1] യവനേതിഹാസപ്രകാരം ദൈവികമായ നീതിന്യായത്തിന്റെ അധിദേവത.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.