കല്‍വിരിയില്‍ വണ്ടി ഓരോന്നു കുലുങ്ങുമ്പോഴും മരിയുസ്സിന്റെ തലമുടിയില്‍നിന്ന് ഓരോ തുള്ളി ചോര ഇറ്റിറ്റു വീഴും.
വണ്ടി വ്യു ദെഫില്‍ ദ്യു കല്‍വെറില്‍ പാം നമ്പര്‍ വീട്ടിലെത്തിയപ്പോള്‍ നല്ലവണ്ണം രാത്രിയായി.
ഴാവേറാണ് ആദ്യം ഇറങ്ങിയത്; വണ്ടിപ്പടിവാതില്ക്കലുള്ള വീട്ടുനമ്പര്‍ അയാള്‍ ഒരു നോട്ടം നോക്കി ഉറപ്പിച്ചു; നേരിട്ടു നില്ക്കുന്ന ഒരു കോലാടിന്റേയും ഒരു മനുഷ്യക്കുരങ്ങിന്റേയും രൂപംകൊണ്ടു പഴയ രീതിയില്‍ മോടിപിടിപ്പിച്ച കൂറ്റന്‍ ഉരുക്കുദ്വാരതാഡനി പൊന്തിച്ചു ശക്തിയില്‍ ഒരടിയടിച്ചു; പടിവാതില്‍ കുറച്ചു തുറന്നതോടുകൂടി ഴാവേര്‍ ഒരുന്തുകൊടുത്തു. ഏതാണ്ടുണര്‍ന്ന വാതിൽക്കാവല്ക്കാരന്‍ കോട്ടുവായിട്ടുകൊണ്ടും കൈയില്‍ ഒരു മെഴുതിരി പിടിച്ചും അവിടെ പ്രത്യക്ഷീഭവിച്ചു.
വീട്ടില്‍ എല്ലാവരും ഉറക്കമാണ്. വിശേഷിച്ചും ഒരു ലഹള നടക്കുന്ന കാലത്തുമറേയില്‍ ആളുകള്‍ നേരത്തേ കിടപ്പാവും. ഇമ്പാച്ചി വരുന്നു എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ പുതപ്പിനുള്ളില്‍ ക്ഷണത്തില്‍ തലയും താഴ്ത്തി കിടക്കുന്നതു പോലെ, ഈ കൊള്ളാവുന്ന കിഴവന്‍ വെളിച്ചം ഭരണപരിവര്‍ത്തനത്തെ പേടിച്ച് ഉറക്കത്തില്‍ച്ചെന്നഭയം പ്രാപിക്കുന്നു.
ഈയിടയ്ക്കു ഴാങ് വാല്‍ഴാങ്ങും വണ്ടിക്കാരനുംകൂടി മരിയുസ്സിനെ വണ്ടിയില്‍നിന്നിറക്കി; ഴാങ് വാല്‍ഴാങ് കക്ഷത്തില്‍ പിടിച്ചു, വണ്ടിക്കാരന്‍ കാല്‍മുട്ടുകള്‍ താങ്ങി.
അങ്ങനെ താങ്ങിക്കൊണ്ടുപോകുന്നതിനിടയ്ക്കു ഴാങ് വാല്‍ഴാങ് അയാളുടെ കീറിപ്പറിഞ്ഞിരുന്ന ഉടുപ്പിനുള്ളിലൂടെ കൈയിട്ടു നെഞ്ഞു തൊട്ടുനോക്കി, ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടെന്നു തീര്‍ച്ചയറിഞ്ഞു. വണ്ടിയിലിരുന്നുള്ള യാത്ര പുതുതായി എന്തോ ജീവനുണ്ടാക്കിയപോലെ അതു മുന്‍പത്തേക്കാള്‍ കുറച്ചധികം ശക്തിയില്‍ മിടിക്കുന്നുണ്ട്.
ഭരണാധികാരത്തിനും രാജ്യകലഹത്തിനു നില്ക്കുന്ന ഒരാളുടെ വാതില്ക്കാവല്ക്കാരന്റെ സാന്നിധ്യത്തിനും അനുരൂപമായ ഒരു സ്വരത്തില്‍ ഴാവേര്‍ ചോദിച്ചു:“ഗില്‍നോര്‍മാന്‍ എന്നു പേരുള്ള ഒരാള്‍ ഇവിടെയല്ലേ?” “ഇവിടെത്തന്നെ. അദ്ദേഹത്തെക്കൊണ്ട് എന്തു വേണം?”
മകനെ കൊണ്ടുവന്നിട്ടുണ്ട്.’ “അദ്ദേഹത്തിന്റെ മകനെയോ?” വാതില്ക്കാവല്ക്കാരന്‍ അന്തംവിട്ട് ചോദിച്ചു.
“അയാള്‍ മരിച്ചിരിക്കുന്നു.”
ചളിപുരണ്ടും കീറിപ്പറിഞ്ഞുമുള്ള ഉടുപ്പില്‍ ഴാവേരുടെ പിന്നില്‍ നില്ക്കുന്ന ഗാങ് വാല്‍ഴാങ്—വാതില്ക്കാവല്ക്കാരന്‍ അയാളെ ഒരു ഭയപ്പാടോടുകൂടി നോക്കുന്നുണ്ട—വാസ്തവം അങ്ങനെയല്ലെന്ന് തലയിളക്കിക്കാണിച്ചു.
വാതില്ക്കാവല്ക്കാരന്നു ഴാവേരുടെ വാക്കുകളോ ഴാങ് വാല്‍ഴാങ്ങിന്റെ ആംഗ്യമോ മനസ്സിലായതായി തോന്നിയില്ല.
ഴാവേര്‍ തുടര്‍ന്നു: “അയാള്‍ വഴിക്കോട്ടയിലേക്കു പോയി; ഇതാ, ഇങ്ങനെ തിരിച്ചെത്തി.”
“വഴിക്കോട്ടയിലേക്കോ?” വാതില്ക്കാവല്ക്കാരന്‍ അമ്പരന്നു ചോദിച്ചു.
“അയാള്‍ ചെന്നു തല കളഞ്ഞു. പോയി അച്ഛനെ ഉണര്‍ത്തു.”
വാതില്‍ക്കാവല്ക്കാരന്‍ അനങ്ങിയില്ല.
പോയാട്ടെ കടന്നു!” ഴാവേര്‍ ആവര്‍ത്തിച്ചു.
ഇങ്ങനെയും: നാളെ ഇവിടെയൊരു ശവസംസ്കാരമുണ്ടാവും.”
ഴാവേറെസ്സംബന്ധിച്ചേടത്തോളം പൊതുനിരത്തുകളില്‍വെച്ചുണ്ടാകുന്ന സാധാരണസംഭവങ്ങളെല്ലാം വകതിരിച്ച് അടുക്കിവെച്ചിരിക്കയാണ്—മുന്‍കരുതലിന്റേയും സമാധാനരക്ഷയുടേയും ആരംഭം; ഓരോ സംഭവത്തിനും സ്വന്തം കള്ളറയുണ്ട്; എല്ലാ സംഭാവ്യതകളേയും ഓരോ വലിപ്പുകള്‍ക്കുള്ളിലായി അടുക്കിവെച്ചിരിക്കുന്നു എന്നു പറയട്ടെ; സന്ദര്‍ഭമനുസരിച്ചു പല നിലകളിലായി അവ അവിടെനിന്നു പുറത്തേക്കു കടക്കുന്നു; തെരുവുകളിലുള്ളവ ലഹളയും ശണ്ഠയും തമാശയും ശവസംസ്കാരവുമാണ്.
വാതില്ക്കാവല്ക്കാരന്‍ ബസ്കിനെ വിളിച്ചുണര്‍ത്തിയതുകൊണ്ടു തൃപ്തിപ്പെട്ടു. ബസ്ക് നികൊലെത്തിനെ ഉണര്‍ത്തി; നികൊലെത്ത് ഗില്‍നോര്‍മാന്‍ വലിയമ്മയെ ഉണര്‍ത്തി.
മുത്തച്ഛനെസ്സംബന്ധിച്ചേടത്തോളം, അദ്ദേഹം എങ്ങനെയായാലും നേരത്തേ അതിനെപ്പറ്റി കേള്‍ക്കാതിരിക്കില്ലെന്നു കരുതി അവര്‍ അദ്ദേഹത്തെ ഉറങ്ങിക്കൊള്ളാന്‍ സമ്മതിച്ചു.
വീട്ടില്‍ മറ്റു ഭാഗങ്ങളിലുള്ളവരാരും കാര്യം മനസ്സിലാക്കാതെ മരിയുസ് ഒന്നാംനിലയില്‍ എത്തിക്കപ്പെട്ടു; മൊസ്യു ഗില്‍നോര്‍മാന്റെ അറയുടെ മുന്‍തളത്തിലുള്ള ഒരു സോഫമേല്‍ അവര്‍ അയാളെ കിടത്തി; ബസ്ക് വൈദ്യനെ അന്വേഷിച്ചുപോകയും നികൊലെത്ത് കീറത്തുണിപ്പെട്ടി തുറക്കുകയും ചെയ്യുന്നതിനിടയ്ക്കു ഴാവേര്‍ ചുമലില്‍ കൈവെച്ചതായി ഴാങ് വാല്‍ഴാങ്ങിനു തോന്നി. അയാള്‍ കാര്യം ധരിച്ചു, പിന്നില്‍ ഴാവേറോടുകുടി കോണിപ്പടിയിറങ്ങി.
സംഭ്രമിച്ചുപോയ മയക്കത്തില്‍ വാതില്ക്കാവല്ക്കാരന്‍ അവരുടെ വരവിനെയെന്നപോലെതന്നെ പോക്കിനേയും സുക്ഷിച്ചുനോക്കി.
അവര്‍ ഒരിക്കല്‍ക്കൂടി വണ്ടിയില്‍ക്കയറി; വണ്ടിക്കാരന്‍ തന്റെ സ്ഥാനത്തും.
“ഇന്‍സ്പെക്ടര്‍ ഴാവേര്‍’, ഴാങ് പറഞ്ഞു: “എനിക്ക് ഒരുപകാരംകൂടി ചെയ്തു തരണം.”
“എന്താണത്?” ഴാവേര്‍ മുഷിച്ചലോടുകൂടി കല്പിച്ചു ചോദിച്ചു.
“ഞാന്‍ ഒരു നിമിഷനേരത്തേക്കു വീട്ടിലൊന്നു പോയ്ക്കൊള്ളട്ടെ. അതു കഴിഞ്ഞാല്‍ എന്നെക്കൊണ്ടു നിങ്ങള്‍ക്കു വേണ്ടതു ചെയ്യാം.”
ഴാവേര്‍ തന്റെ വലിയ പുറംകുപ്പായത്തിന്റെ കഴുത്തുപട്ടയിലേക്കു വലിഞ്ഞ കവിളോടുകൂടി കുറച്ചിട ഒന്നും മിണ്ടാതിരുന്നു; എന്നിട്ടു കണ്ണടയും നെറ്റിയും കീഴ്പോട്ടിറക്കി.
“വണ്ടിക്കാരന്‍”, അയാള്‍ പറഞ്ഞു, ’ദ്യു ദ് ലോം അര്‍മേയില്‍ 7ാം നമ്പര്‍ വീട്.”