അയാള്‍ മരിയുസ്സിനെ പുഴവക്കത്തിറക്കി.
അവര്‍ വെളിച്ചത്തായി!
വിഷവായു, അന്ധകാരം, ഭയങ്കരസ്ഥിതി, അയാളുടെ പിന്നില്‍പ്പെട്ടു. പരിശുദ്ധവും ആരോഗ്യകരവും ജീവനുള്ളതും ആഹ്ലാദകാരിയും സുഖമായി ശ്വസിക്കാവുന്നവയുമായ കാറ്റ് അയാളുടെ നാലുപുറത്തും ധാരാളം. അയാളുടെ ചുറ്റുപാടും നിശ്ശബ്ദത; പക്ഷേ, സൂര്യന്‍ അസ്തമിച്ച ഉടനേ തെളിഞ്ഞുകിടക്കുന്ന ആകാശത്തിനു ചുവട്ടിലുള്ള ആ സന്തോഷകരമായ നിശ്ശബ്ദത. സന്ധ്യയായി; കഠിനമായ മനോവേദനയില്‍നിന്നു പുറത്തു ചാടാന്‍ ഒരു കറുത്ത മൂടുപടം ആവശ്യമുള്ള സകലര്‍ക്കും ഏകരക്ഷയായ രാത്രി വന്നുതുടങ്ങി. എല്ലാ ഭാഗത്തും ആകാശം ഒരു മഹത്തായ ശാന്തതപോലെ കാണപ്പെട്ടു. ഒരു ചുംബനത്തിന്റെ ഒച്ചയോടുകൂടി പുഴവെള്ളം അയാളുടെ കാലടികളില്‍ വന്നുതൊടുന്നു. ഷാംസെലി സെയിലെ ഇരിമ്പകമരങ്ങളില്‍ വെച്ച് അന്യോന്യം സുഖനിദ്രയെ ആശംസിക്കുന്ന പക്ഷിക്കൂടുകളുടെ ആകാശവാണി കേള്‍ക്കാനുണ്ട്. മുകള്‍ഭാഗത്തിന്റെ മങ്ങിയ നീലവര്‍ണ്ണത്തെ ഭംഗിയില്‍ തുളച്ചുവന്നവയും മനോരാജ്യത്തിനു മാത്രം കാണാവുന്നവയുമായ ചില നക്ഷത്രങ്ങള്‍ മഹത്ത്വത്തിനിടയ്ക്കു ചില ചെറിയ അസ്പഷ്ടപ്രകാശങ്ങളെ ഉദിപ്പിച്ചു. സായംകാലം ഴാങ് വാല്‍ഴാങ്ങിന്റെ തലയ്ക്കുമീതേ അപാരതയുടെ എല്ലാ മനോഹരതകളേയും തറന്നു കാണിക്കുകയാണ്.
ഉവ്വ് എന്നോ ഇല്ല എന്നോ രണ്ടും പറയാത്ത ആ മനോഹരവും അനിശ്ചിതവുമായ സമയമാണത്. കുറച്ചു ദൂരത്തെത്തിയാല്‍പ്പിന്നെ ആളെ അറിയില്ലെന്നാകത്തക്കവിധം രാത്രി വേണ്ടിടത്തോളം മുന്‍പോട്ടു വന്നുകഴിഞ്ഞിരിക്കുന്നു; എന്നാല്‍ അടുത്തെത്തിയാല്‍ നല്ലവണ്ണം ആളെ അറിയാമെന്നാകുമാറ് അത്രമേല്‍ പകല്‍വെളിച്ചമുണ്ടായിരുന്നുതാനും.
ആ അന്തസ്സുകൂടിയതും ഓമനിക്കുന്നതുമായ ഗൌരവത്തില്‍ ഴാങ് വാല്‍ഴാങ് ചില നിമിഷങ്ങളോളം അവശനായി ആണ്ടുമുങ്ങി; ഭാഗ്യംകെട്ട സാധുവിനെ അലട്ടുവാന്‍ കഷ്ടപ്പാടു ശങ്കിച്ചുനില്ക്കുന്നു; സകലവും ആലോചനയില്‍ മറയുന്നു; രാത്രിപോലെ സമാധാനം മനോരാജ്യക്കാരനെ മൂടിക്കളയുന്നു; മിന്നുന്ന സന്ധ്യാ നാളങ്ങള്‍ക്കു ചുവട്ടില്‍വെച്ചു വിളക്കു കൊളുത്തപ്പെട്ട ആകാശത്തെ അനുകരിച്ച് ആത്മാവു നക്ഷത്രങ്ങളെക്കൊണ്ട് മിന്നിവെച്ചപോലെയാവുന്നു. ഴാങ് വാല്‍ഴാങ്ങിനു തന്റെ ചുറ്റും വ്യാപിച്ചു ആ മഹത്തും വ്യക്തവുമായ നിഴല്പാടിനെപ്പറ്റി വിചാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല; ശാശ്വതാവകാശത്തിന്റെ അന്തസ്സുകൂടിയ നിശ്ശബ്ദതയില്‍വെച്ച് ആ ആഹ്ലാദമൂര്‍ച്ഛയുടേയും ഈശ്വരസ്തുതിയുടേയും കടലില്‍ അയാള്‍ വിചാരഭരിതനായി സ്നാനം ചെയ്തു. ഉടനെ ചുമതലയെപ്പറ്റിയുള്ള ബോധം തിരിച്ചെത്തിയപോലെ അയാള്‍ മരിയുസ്സിന്റെ അടുത്തുചെന്നു കുനിഞ്ഞുനോക്കി; അയ്യാള്‍ കൈയില്‍ വെള്ളം മുക്കി പതുക്കെ അത് ആ യുവാവിന്റെ മുഖത്തു തളിച്ചു. മരിയുസ് കണ്ണു തുറന്നില്ല; പക്ഷേ, ആ പകുതി തുറന്ന വായയിലുടെ അയാൾ ശ്വാസം കഴിച്ചിരുന്നു.
ഴാങ് വാല്‍ഴാങ് പിന്നെയും പുഴയില്‍നിന്നു വെള്ളം മുക്കാനുള്ള ശ്രമമായി; ഉടനെ പെട്ടെന്ന്, അദൃശ്യനായ ആരോ ഒരാള്‍ അടുത്തു പിന്നിലുണ്ടെന്നു തോന്നിയാല്‍ ഒരാള്‍ക്കുണ്ടാവുന്ന ആ അനിര്‍വചനീയമായ സംഭ്രമം അയാളെ ബാധിച്ചു.
എല്ലാവര്‍ക്കും പരിചയമുള്ളതായ ഈ അനുഭവത്തെപ്പറ്റി ഞങ്ങള്‍ മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്.
അയാള്‍ പിന്നോക്കം തിരിഞ്ഞു.
കുറച്ചു മുന്‍പുണ്ടായിരുന്നതുപോലെ വാസ്തവത്തില്‍ ഒരാള്‍ അയാളുടെ പിന്നിലുണ്ട്.
ഒരു വലിയ പുറംകുപ്പായത്താല്‍ മൂടിക്കെട്ടി, കൈ രണ്ടും കെട്ടി, ഈയംകൊണ്ടു മകുടംകെട്ടിച്ച തല പുറത്തേക്കു കാണാവുന്ന ഒരു മുണ്ടന്‍വടി വലത്തെ കൈമുഷ്ടിയില്‍ മുറുക്കിപ്പിടിച്ചു. നല്ല ഉയരമുള്ള ഒരാള്‍ ഴാങ് വാല്‍ഴാങ്, മരിയുസ്സിന്റെ മേല്‍ കുനിഞ്ഞുനിന്നിരുന്നതിനു പിന്നില്‍ കുറച്ചടി ദൂരെയായി നില്പുണ്ട്.
അന്ധകാരത്തിന്റെ സാഹായത്താല്‍, അതൊരുതരം പ്രേതമായിത്തീര്‍ന്നു. ഒരു സാധാരണക്കാരന്‍ ആ ഇരുട്ടുകൊണ്ടും ഒരാലോചനാശീലന്‍ ആ മുണ്ടന്‍വടി കൊണ്ടും പേടിച്ചുപോവും. ഴാങ് വാല്‍ഴാങ്ങിനു അതു ഴാവേറാണെന്നു മനസ്സിലായി. തെനാര്‍ദിയെറെ പിടിക്കാന്‍ കൂടിയിരുന്നത് ഴാവേറാണെന്നു നിശ്ചയമായും വായനക്കാര്‍ ഊഹിച്ചിരിക്കണം. വിചാരിയാതെ വഴിക്കോട്ടയില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം ഴാവേര്‍ നേരെ പൊല്ലീസ്സധ്യക്ഷന്റെ ആപ്പീസ്സില്‍ച്ചെന്നു, മേലുദ്യോഗസ്ഥനെ നേരിട്ടു കണ്ടു വിവരമെല്ലാം ചുരുക്കത്തില്‍ പറഞ്ഞു ധരിപ്പിച്ചതിന്നു ശേഷം. ക്ഷണത്തില്‍ തന്റെ താല്ക്കാലിക പ്രവൃത്തിക്കിറങ്ങി—അയാളുടെ കുപ്പായക്കീശയില്‍ കണ്ടെത്തിയ ആ കുറിപ്പു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. അതു കുറച്ചുകാലമായി പൊല്ലീസ്സിന്റെ സവിശേഷശ്രദ്ധയെ ആകര്‍ഷിച്ചുവരുന്ന ഷാംസെലിസെയ്ക്കടുത്തുള്ള സെയിന്‍നദിയുടെ വക്കത്തു കാവല്‍നില്ക്കുകയായിരുന്നു. അവിടെ അയാള്‍ തെനാര്‍ദിയെറെ കണ്ടെത്തി, അയാളെ പിന്തുടര്‍ന്നു. ശേഷം വായനക്കാര്‍ക്കുറിയാം.
അപ്പോള്‍ ഴാങ് വാല്‍ഴാങ്ങിന് അത്രയും ഉപചാരപൂര്‍വ്വം ആ അഴിവാതില്‍ തുറന്നുകൊടുത്ത തെനാര്‍ദിയെര്‍ ഒരു സൂത്രമാണ് കാണിച്ചതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഴാവേര്‍ അപ്പോഴും അവിടെ കാവലുണ്ടെന്നു തെനാര്‍ദിയെകക്കു; തനിയെ തോന്നി; നായാടപ്പെടുന്ന മനുഷ്യന് ഒരിക്കലും തെറ്റാത്ത ഒരപായബോധമുണ്ട്; ആ നായാട്ടുനായയ്ക്ക്, അതിനാല്‍ ഒരെല്ലിന്‍കഷ്ണം എറിഞ്ഞുകൊടുത്തേ പറ്റൂ. ഒരു കൊലപാതകി, എന്തു ദൈവാനുഗ്രഹം! അത്രയും നല്ല ഒരു സൗകര്യം ഒരിക്കലും വെറുതെ കളഞ്ഞുകൂടാ. തെനാര്‍ദിയെര്‍ തനിക്കു പകരം ഴാങ് വാല്‍ഴാങ്ങിനെ പുറത്തേക്കാക്കി. പൊല്ലീസ്സിനു ഒരിരയുണ്ടാക്കിക്കൊടുത്തു. തന്നില്‍ നിന്നു തല്‍ക്കാലം നോട്ടംപിടിച്ചു തിരിച്ചു, കുറേക്കൂടി വലിയ ഒരു കാര്യത്താല്‍ത്തന്നെ അവരെക്കൊണ്ട് വിസ്മരിപ്പിച്ചു. ഴാവേര്‍ക്ക് അവിടെ കാത്തുനിന്നതിനു കൂലി കൊടുത്തു—എപ്പോഴും അതൊരൊറ്റുകാരന്ന് അഭിമാനകരമാണല്ലോമുപ്പതു ഫ്രാങ്ക് സമ്പാദിച്ചു. ആ തിരക്കിനടിയില്‍ നിശ്ചയമായും രക്ഷപ്പെട്ടുകൊള്ളാമെന്ന ഉള്ളുകൊണ്ടു കണക്കാക്കി.
ഴാങ് വാല്‍ഴാങ് ഒരപകടത്തില്‍നിന്നു മറ്റൊന്നിലേക്കു ചാടി.
ഈ രണ്ടു കൂട്ടിമുട്ടലുകള്‍, ഒന്നു കഴിഞ്ഞതോടുകൂടിത്തന്നെ മറ്റൊന്നു, തെനാര്‍ദിയെര്‍ പോയ ഉടനേതന്നെ ഴാവേര്‍—ഒരു വല്ലാത്ത പിടിച്ചുകുലുക്കലായി.
ഴാവേര്‍ക്കു ഴാങ് വാല്‍ഴാങ്ങിനെ മനസ്സിലായില്ല; അയാള്‍ ഞങ്ങള്‍ പറഞ്ഞിരുന്നതുപോലെ എന്തെന്നില്ലാതെ മാറിയിരുന്നു, അയാള്‍ കെട്ടിയിരുന്ന കയ്യെടുത്തില്ല; ഒരദൃശ്യമായ അനക്കംകൊണ്ടു മുണ്ടന്‍വടി കൈപ്പിടിയില്‍ ഒന്നുകൂടി ഉറപ്പിച്ചതിനുശേഷം ഒരു നേരിയ ശാന്തസ്വരത്തില്‍ ചോദിച്ചു: ”ആര്?”
“ഞാന്‍.”
“ആരാണ് ഞാന്‍?”
“ഴാങ് വാല്‍ഴാങ്.’
ഴാവേര്‍ മുണ്ടന്‍വടി കടിച്ചു, ഒട്ടു കുനിച്ചു, ദേഹമൊന്ന് ചാച്ചു, തന്റെ ശക്തികൂടിയ രണ്ടു കൈകളും ഴാങ് വാല്‍ഴാങ്ങിന്റെ ചുമലുകളില്‍ പതിച്ചു—രണ്ടു കൊടിലുകള്‍ക്കെന്നപോലെ ആ ചുമല്‍ മുറുകിക്കൂടി— സൂക്ഷിച്ചുനോക്കിപ്പഠിച്ചു, ആളെ അറിഞ്ഞു. രണ്ടുപേരുടേയും മുഖങ്ങള്‍ ഏതാണ്ടു തൊട്ടു. ഴാവേരുടെ നോട്ടം ഭയങ്കരമായിരുന്നു.
ഒരു കാട്ടുപുച്ചയുടെ പിടുത്തത്തില്‍ ഒരു സിംഹമെന്നപോലെ ഴാവേരുടെ പിടുത്തത്തില്‍ ഴാങ് വാല്‍ഴാങ് അനങ്ങാതെ നിന്നു.
“ഇന്‍സ്പെക്ടര്‍ ഴാവേര്‍,’ അയാള്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്നെ നിങ്ങളുടെ പിടിയില്‍ക്കിട്ടി. എന്നല്ല, ഇന്നു രാവിലെമുതല്‍ ഞാന്‍ എന്നെ നിങ്ങളുടെ തറവാട്ടുകാരനായി കൂട്ടിയിരിക്കുന്നു. നിങ്ങളില്‍നിന്നു വിട്ടുപോകണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല എന്റെ മേല്‍വിലാസം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്നത്. ഇതാ, ഞാൻ ഒന്നുമാത്രം, എനിക്കൊരുപകാരം ചെയ്യണം.”
ഴാവേര്‍ അയാളുടെ വാക്കുകളൊന്നും കേള്‍ക്കുന്നതായി തോന്നിയില്ല. അയാള്‍ തന്റെ കണ്ണുകളെ ഴാങ് വാല്‍ഴാങ്ങില്‍ ഊന്നിപ്പതിച്ചു നില്‍ക്കയാണ്. കവിളുകള്‍ ചുളുങ്ങിയിരിക്കുന്നു; ചുണ്ടുകള്‍ മൂക്കിന്റെ അടുക്കലെയ്ക്കു പൊന്തിയിരിക്കുന്നു ഒരു കാടന്‍ മനോരാജ്യത്തിലാണ്ടതിന്റെ അടയാളം, ഒടുവില്‍ അയാള്‍ ഴാങ് വാല്‍ഴാങ്ങിനെ വിട്ട്, ഒരു വളവുമില്ലാത്തവിധം നീണ്ടുനിവര്‍ന്നു നിന്നു, വീണ്ടും മുണ്ടന്‍വടി മുറുക്കിപ്പിടിച്ചു സ്വപ്നത്തിലെന്നപോലെ ഈ ചോദ്യം, ചോദിച്ചു എന്നല്ല പറയേണ്ടത്, മന്ത്രിച്ചു: “നിങ്ങള്‍ ഇവിടെ എന്തു ചെയ്യുന്നു? ഈയാള്‍ ആരാണ്?”
അയാള്‍ പിന്നെയും ഴാങ് വാല്‍ഴാങിനെ നീ എന്നു വിളിക്കാന്‍ മടിച്ചു.
ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞു അയാളുടെ ശബ്ദം ഴാവേറെ ഒന്നു പിടിച്ചു കുലുക്കിയതുപോലെ തോന്നി— ’ഇയാളെപ്പറ്റിയാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. എന്നെക്കൊണ്ട് നിങ്ങള്‍ എന്തുചെയ്താലും ശരി; പക്ഷേ, ഞാന്‍ ഈ യുവാവിനെ വേണ്ടേടത്ത് എത്തിക്കട്ടെ. എനിക്ക് ഇത്രമാത്രമേ നിങ്ങള്‍ ചെയ്തു തരേണ്ടതുള്ളൂ.’
ഒരു വിട്ടൊഴിച്ചില്‍ ചെയ്തുതരുമെന്ന് അയാളെപ്പറ്റി ആളുകള്‍ വിചാരിക്കുന്ന എല്ലായ്പോഴും കാണാറുള്ളവിധം ഴാവേറുടെ മുഖം ഒന്നു ചുളുങ്ങി. എന്തായാലും അയാള്‍ ’ഇല്ലെ’ന്നു പറഞ്ഞില്ല.
വീണ്ടും അയാള്‍ കുനിഞ്ഞുനിന്നു, കീശയില്‍നിന്ന് ഒരു കൈയുറുമാല്‍ വലിച്ചെടുത്തു വെള്ളത്തില്‍ നനച്ച് അതുകൊണ്ടു മരിയുസ്സിന്റെ ചോര പറ്റിയ നെറ്റി തുടച്ചു.
“ഈ മനുഷ്യന്‍ വഴിക്കോട്ടയിലുണ്ടായിരുന്നു.” ഒരു താഴ്‌ന്ന സ്വരത്തിലും തന്നോടുതന്നെ എന്നപോലെയും അയാള്‍ പറഞ്ഞു: “ഇത് അവര്‍ മരിയുസ്സെന്നു വിളിച്ചിരുന്ന അയാളാണ്.”
മരിക്കാന്‍ പോവുകയാണെന്നു കരുതിയിരിക്കെക്കൂടിയും സകലവും നോക്കിക്കാണുകയും സകലവും മനസ്സിരുത്തിക്കേള്‍ക്കയും സകലവും ധരിച്ചുവെയ്ക്കുകയും ചെയ്ത ഒരെണ്ണംപറഞ്ഞ ഒറ്റുകാരന്‍; മരണവേദനയില്‍ കിടക്കുമ്പോള്‍ക്കൂടിയും അയാള്‍ ഒറ്റുകാരന്റെ പ്രവൃത്തി നോക്കി; ശവക്കല്ലറയിലെ ഒന്നാമത്തെ ഒതുക്കിന്മേല്‍ കൈമുട്ടു കുത്തി അയാള്‍ ഇരുന്നു നോട്ടുകുറിച്ചു.
അയാൾ മരിയുസ്സിന്റെ കൈ പിടിച്ചു ചോരമിടിപ്പിനെ പരീക്ഷണം ചെയ്തു. “അയാള്‍ക്കു മുറിവു പറ്റിയിരിക്കുന്നു.’ ഴാങ് വാല്‍ഴാങ് പറഞ്ഞു. “അയാള്‍ മരിച്ചുകഴിഞ്ഞു,” ഴാവേര്‍ പറഞ്ഞു.
ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞു: “ഇല്ല, ആയിട്ടില്ല.”
“അപ്പോള്‍ നിങ്ങള്‍ അയാളെ വഴിക്കോട്ടയില്‍നിന്ന് എടുത്തുകൊണ്ടു പോന്നു?” ഴാവേര്‍ അഭിപ്രായപ്പെട്ടു.
ഓവുചാലിലൂടേ ഈ അപായകരമായ രക്ഷപ്പെടുത്തിക്കൊണ്ടുപോരലിനെപ്പറ്റി ഊന്നിച്ചോദിക്കാതിരിക്കുകയും ഈ ചോദ്യത്തിന് ഴാങ് വാല്‍ഴാങ് മറുപടി പറയുകയുണ്ടായില്ലെന്നു സൂക്ഷിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഴാവേറുടെ മനോരാജ്യമഗ്നത കുറച്ചൊന്നുമായാല്‍ പോര.
ഴാങ് വാല്‍ഴാങ്ങിന് ഒരൊറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നി. അയാള്‍ തുടര്‍ന്നു: “അയാളുടെ താമസം മറെയില്‍ റ്യൂ ദെഫില്‍ ദ്യു കല്‍വേറില്‍ മുത്തച്ഛനോടുകൂടിയാണ്. പേരു ഞാന്‍ മറന്നുപോയി.”
ഴാങ് വാല്‍ഴാങ് മരിയുസ്സിന്റെ പുറംകുപ്പായക്കീശയില്‍ കൈയിട്ടു തപ്പി, പോക്കറ്റുപുസ്തകം പുറത്തേക്കു വലിച്ചെടുത്തു, മരിയുസ് പെന്‍സില്‍കൊണ്ട് എഴുതിയിട്ടുള്ള ഭാഗം തുറന്നു, ഴാവേര്‍ക്കു കാണിച്ചുകൊടുത്തു.
അപ്പോഴും വായിക്കാന്‍ വേണ്ട വെളിച്ചമുണ്ടായിരുന്നു. അതിനു പുറമേ, ഴാവേരുടെ കണ്ണിനു കൂമന്റെ പൂച്ചക്കണ്ണിന്‍പ്രകാരം സ്വതസ്സിദ്ധമായിരുന്നു. അയാള്‍ മരിയുസ്സെഴുതിയിട്ടുള്ള കുറച്ചു വരികള്‍ വായിച്ചു നോക്കിയതിനുശേഷം മന്ത്രിച്ചു: ‘ഗില്‍നോര്‍മാന്‍, റ്യൂ ദെഫില്‍ ദ്യു കല്‍വേര്‍, 6-ാം നമ്പര്‍ ഭവനം.’
എന്നിട്ട് അയാള്‍ ഉച്ചത്തില്‍പ്പറഞ്ഞു: “വണ്ടിക്കാരന്‍!”
ആവശ്യം നോക്കി കൂലിവണ്ടി അവിടെ കാത്തുനില്പുണ്ടെന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ.
ഴാവേര്‍ മരിയുസ്സിന്റെ പോക്കറ്റുപുസ്തകം തന്റെ പക്കല്‍ വെച്ചു.
ഒരു നിമിഷം കഴിഞ്ഞു, പാതാറിന്റെ ചാമ്പ്രസ്ഥലങ്ങളിലൂടെ ഇറങ്ങി വണ്ടി പുഴവക്കത്തെത്തി. മരിയുസ്സിനെ പിന്നിരിപ്പിടത്തില്‍ ചാരിയിരുത്തി, ഴാവേര്‍ ഴാങ് വാല്‍ഴാങ്ങോടുകൂടി മുന്‍പുറത്തെ ഇരിപ്പിടത്തിലിരുന്നു.
വാതില്‍ കൊട്ടിയടച്ചു. വണ്ടി ക്ഷണത്തില്‍ പാഞ്ഞു, ബസ്തീലിന്റെ നേരെ പറപറന്നു.
അവര്‍ പാതാറു കടന്നു, തെരുവീഥികളിലെത്തി. വണ്ടിപ്പെട്ടിയിന്മേലുള്ള ആ കറുത്ത സ്വരൂപം, വണ്ടിക്കാരന്‍, തന്റെ മെലിഞ്ഞ കുതിരകളെ അടിച്ചുപായിച്ചു. വണ്ടിയില്‍ ഒരു കട്ടപിടിച്ച നിശ്ശബ്ദത. അനക്കമറ്റ ഒരു മൂലയില്‍ ചാരിയിരിക്കുന്ന ദേഹത്തോടും മാറത്തു തൂങ്ങിയ ശിരസ്സോടും തൂങ്ങിക്കിടക്കുന്ന കൈകളോടും വെറുങ്ങലിച്ച കാല്‍കളോടും കൂടിയ മരിയുസ് ഒരു ശവമഞ്ചത്തെ മാത്രമാണ് കാത്തിരിക്കുന്നതെന്നു തോന്നും; ഴാങ് വാല്‍ഴാങ് നിഴലുകളെക്കൊണ്ടും ഴാവേര്‍ കല്ലുകൊണ്ടും ഉണ്ടാക്കിയപോലെയിരുന്നു; ഓരോ തെരുവുവിളക്കിന്റേയും മുന്‍പിലൂടേ പോകുമ്പോള്‍, ഇടയ്ക്കിടയ്ക്കു മിന്നല്‍ തട്ടിയിട്ടെന്നപോലെ, ഒരു വിളർപ്പുനിറം വ്യാപിക്കുന്ന ഉള്‍ഭാഗത്തോടുകൂടിയ ആ രാത്രിയെക്കൊണ്ടുനിറഞ്ഞ വാഹനത്തില്‍ വ്യസനകരമായ സ്ഥാവരത്വത്തിന്റെ മൂന്നു രൂപഭേദങ്ങളേയും—ശവത്തേയും പ്രേതത്തേയും പ്രതിമയേയും—യദൃച്ഛാസംഭവം ഒരുമിച്ചുകൂട്ടി മുഖത്തോടുമുഖം ചേര്‍ത്ത് ഇരുത്തിയിരിക്കയാണെന്നു തോന്നും.