ജൂണ്‍മാസം 6-ാം ഓവുചാലിലെങ്ങും ഒരു കാടുതെളി നടത്താന്‍ കല്പന കിട്ടി. തോറ്റോടുന്നവന്‍ അതിനുള്ളില്‍ച്ചെന്നു രക്ഷപ്രാപിച്ചിട്ടുണ്ടെങ്കിലോ എന്നു ശങ്ക ജനിച്ചു; ജെനറല്‍ ബ്യൂഴോ വെളിച്ചത്തുള്ള പാരിസ് അടിച്ചുവാരുന്നതോടു കൂടി പൊല്ലീസ് മേലധ്യക്ഷന്‍ ഗിസ്കെ ഉരുട്ടത്തുള്ള പാരിസ്സും തിരിഞ്ഞുനോക്കുവാന്‍ ആരംഭിച്ചു; ഭരണശക്തിക്കു ഒരിരട്ടയുക്തി ആവശ്യമാക്കിയ ആ ഇരട്ടപ്രയോഗം മുകളില്‍ പട്ടാളക്കാരായും ചുവട്ടില്‍ പൊല്ലീസ്സുകാരായും ഒപ്പം പ്രത്യക്ഷീഭവിച്ചു. പൊല്ലീസ്സുകാരും ഓവുചാല്പണിക്കാരും കൂടിയുള്ള മൂന്നു ചെറുസൈന്യങ്ങള്‍ പാരിസ്സിന്റെ അടിയിലുള്ള കുപ്പക്കുഴി തോണ്ടിനോക്കുകയായി; ഒന്നു വലത്തേ വക്കിനേയും മറ്റൊന്ന് ഇടത്തേ വക്കിനേയും മുന്നാമത്തേതു നഗരത്തേയും പരീക്ഷണം ചെയ്തു. പൊല്ലീസ്സുകാര്‍ ചെറുതോക്കുകളും ഗദകളും വാളുകളും കട്ടാരങ്ങളും കൈയില്‍ വെച്ചിരുന്നു.
അസ്സമയത്തു ഴാങ് വാല്‍ഴാങ്ങിന്റെ നേര്‍ക്കു ചെന്നത് വലത്തേ വക്കിലെ പാറാവുകാരുടെ റാന്തല്‍വെളിച്ചമാണ്.
ഈ പാറാവുകാര്‍ റ്യു ദ്യു കദ്രാനിന്നടിയിലുള്ള വളയന്‍കല്‍പടയും മൂന്നു അടഞ്ഞ നടകളും നോക്കിക്കഴിഞ്ഞു. ആ അടഞ്ഞ നടവഴികളിലൂടെ റാന്തല്‍ നടത്തിയിരുന്നപ്പോളാണ്, കല്പടയിലേക്കുള്ള പ്രവേശനപ്പഴുതു ഴാങ് വാല്‍ഴാങ് കാണുകയും അതു (പ്രധാനവഴിയെക്കാള്‍ ഇടുങ്ങിയതാണെന്നുകണ്ട് അങ്ങോട്ടു കടക്കാതിരിക്കുകയും ചെയ്തത്. അയാള്‍ നേരെ പോയി. റ്യൂ കദ്രാനില്‍നിന്നു കടന്നപ്പോള്‍ അടിയില്‍നിന്നു കാല്പെരുമാറ്റം കേള്‍ക്കാനുണ്ടെന്നു പൊല്ലീസ്സുകാര്‍ക്കു തോന്നി. അതു വാസ്തവത്തില്‍ ഴാങ് വാല്‍ഴാങ്ങിന്റെയായിരുന്നു. ആ പാറാവുസംഘത്തിന്റെ നേതാവായ സര്‍ജ്ജന്റുദ്യോഗസ്ഥന്‍ തന്റെ റാന്തല്‍ പൊന്തിച്ചു; കൂടെയുള്ള സൈന്യം ആ ഒച്ച കേട്ട ഭാഗത്തേക്ക് ഉരുട്ടിലൂടെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി.
ഇതു ഴാങ് വാല്‍ഴാങ്ങിനെ സംബന്ധിച്ചേടത്തോളം ഒരനിര്‍വചനീയ ഘട്ടമായിരുന്നു.
ഭാഗ്യത്തിന്, അയാള്‍ റാന്തല്‍ നല്ലവണ്ണം കണ്ടുവെങ്കിലും റാന്തല്‍ അയാളെ ഒരു വിധമേ കണ്ടുള്ളു. അതു വെളിച്ചമായിരുന്നു. അയാള്‍ നിഴലും. അയാള്‍ ദൂരത്തായിരുന്നു; അയാള്‍ ആ പ്രദേശത്തുള്ള ഇരുട്ടില്‍ ലയിച്ചു, അയാള്‍ ചുമരിനെ പിടിച്ചുപൂട്ടി അനങ്ങാതെ നിന്നു. എന്നല്ല, അയാളുടെ പിന്നില്‍ അനങ്ങിയിരുന്ന വസ്തുക്കളെന്താണെന്ന് അയാള്‍ ധരിച്ചില്ല. ഉറക്കവും ഭക്ഷണവുമില്ലായ്മയും വികാരങ്ങളുടെ ആവേഗവും കൂടി അയാളെ ഒരു മനോരാജ്യക്കാരനാക്കിത്തീര്‍ത്തിരുന്നു. അയാള്‍ ഒരു വെളിച്ചം കണ്ടു; ആ വെളിച്ചത്തിനു ചുറ്റും ചില രൂപങ്ങളും. അതെന്തായിരുന്നു? അയാള്‍ക്കു മനസ്സിലായില്ല.
ഴാങ് വാല്‍ഴാങ് അനങ്ങാതായപ്പോള്‍ ശബ്ദം നിന്നു.
പാറാവുകാര്‍ ചെവിയോര്‍ത്തു നോക്കി—ഒന്നും കേള്‍ക്കാനില്ല; അവര്‍ സൂക്ഷിച്ചു നോക്കി—ഒന്നും കാണാനില്ല. അവര്‍ കൂടിയാലോചിച്ചു.
അക്കാലത്തു മൊങ്മാര്‍തൃ ഓവുചാലിന്റെ ആ ഭാഗത്തു പണിയില്‍നിന്നു വിട്ടത് എന്നു പേരുള്ള ഒരു നാല്‍ക്കൂട്ടവഴിയുണ്ടായിരുന്നു; മഴവെള്ളം മുഴുവനും കുടിച്ചുതീര്‍ക്കുന്ന ഒരു ചെറിയ കുളം അവിടെയുണ്ടായിത്തീരുന്നു എന്നുവെച്ച് അത് പിന്നീട് അടച്ചുകളയപ്പെട്ടു. പാറാവുകാര്‍ ആ വെളിസ്ഥലത്തു യോഗംകൂടി. ആ രൂപങ്ങള്‍ ഒരു വട്ടം വരച്ചിരുന്നതായി ഴാങ് വാല്‍ഴാങ് കണ്ടു. ആ നായാട്ടു നായ്ക്കള്‍ അന്യോന്യം അടുത്തു മുട്ടിനിന്ന് എന്തോ മന്ത്രിച്ചു.
നായാട്ടുനായ്ക്കളുടെ കൂടിയാലോചനയില്‍നിന്നുണ്ടായ തീര്‍പ്പു തങ്ങളുടെ വഴി പിഴച്ചുപോയിയെന്നും, ഒരൊച്ചയും കേള്‍ക്കുകയുണ്ടായിട്ടില്ലെന്നും, ഓവുചാല്‍ വലക്കെട്ടില്‍ കുടുങ്ങിപ്പോയിട്ട് ആവശ്യമില്ലെന്നും അതു വെറുതേ സമയം കളകയാണെന്നും, നേരെ സാങ്മെറിയിലേക്കു വെച്ചടിക്കുകയാണ് അത്യാവശ്യമെന്നും, പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതും, മണത്തറിയാന്‍ വല്ല പോക്കിരിയുമുണ്ടെങ്കില്‍ അതും അവിടെയാണെന്നും ആയിരുന്നു.
ഇടയ്ക്കിടയ്ക്ക് അതാതു കക്ഷിക്കാര്‍ തങ്ങളുടെ പഴയ ശകാരങ്ങളെ വീണ്ടും അടിത്തോല്‍ വെച്ചു നന്നാക്കുന്നു. 1832-ല്‍ പോക്കിരി എന്ന വാക്കു രാജദ്രോഹി എന്ന വാക്കിന്റേയും—അതപ്പോഴേക്കും പഴകിപ്പോയി— ജനത്തലവന്‍ എന്ന വാക്കിന്റേയും—അതു പിന്നിടു പല ഉപകാരങ്ങളും ചെയ്തിട്ടുണ്ട—ഇട കാണിക്കുന്നു.
മേലുദ്യോഗസ്ഥന്‍ ഇടത്തോട്ടു തിരിയാന്‍, സെയിന്‍ നദിയുടെ മുഖത്തേക്കുനടക്കാന്‍, കല്പനകൊടുത്തു.
അവര്‍ക്കു രണ്ടായിപ്പിരിഞ്ഞു രണ്ടു ഭാഗത്തേക്കും പോവാന്‍ തോന്നിയിരുന്നുവെങ്കില്‍ ഴാങ് വാല്‍ഴാങ് പിടിയിലായി. എല്ലാം തുങ്ങിനില്ക്കുന്നത് ആ ചരടിന്മേലാണ്. ലഹളക്കാര്‍ ആയുധധാരികളായിരിക്കാനും യുദ്ധംതന്നെ ഉണ്ടായേയ്ക്കാനും വഴിയുണ്ടെന്നു മുന്‍കൂട്ടിക്കണ്ടു പൊല്ലീസ് അധികാരികളില്‍നിന്നു പാറാവുസൈന്യം കുട്ടംപിരിഞ്ഞു പോകരുതെന്നു കല്പന കൊടുത്തിരുന്നു എന്നു വരാം. ഴാങ് വാല്‍ഴാങ്ങിനെ പിന്നിലിട്ടു പൊല്ലീസ്സുകാര്‍ നടന്നു. ഴാങ് വാല്‍ ഴാങ്ങിനു റാന്തല്‍ പിന്നോക്കം തിരിഞ്ഞുമറഞ്ഞു എന്നല്ലാതെ മറ്റവിടെ കഴിഞ്ഞതൊന്നും മനസ്സിലായിരുന്നില്ല.
മടങ്ങിപ്പോവുന്നതിനു മുന്‍പായി സര്‍ജ്ജന്റുദ്യോഗസ്ഥന്‍ തന്റെ പൊല്ലീസ് മനസ്സാക്ഷിയുടെ ഭാരം തീര്‍ക്കാന്‍വേണ്ടി ഴാങ് വാല്‍ഴാങ്ങുള്ള ആ ഭാഗത്തേക്കു തന്റെ തോക്കൊഴിച്ചു. ആ ശബ്ദം നിലവറയ്ക്കുള്ളില്‍ ആ പടുകൂറ്റന്‍കുടര്‍മാലയിലെ തിളപോലെ മാറ്റൊലിക്കൊണ്ടു പാഞ്ഞു. ഴാങ് വാല്‍ഴാങ്ങുള്ളതിന്റെ കുറച്ചു ദൂരത്തായി ഒരു കുമ്മായക്കഷ്ണം അടര്‍ന്നുവീണു വെള്ളത്തില്‍ ചപ്പിളികൊട്ടി’യതില്‍നിന്നു വെടിയുണ്ട അയാളുടെ തലയ്ക്കു മുകളിലുള്ള കമാനത്തട്ടിന്മേലാണ് ചെന്നുകൊണ്ടതെന്നു മനസ്സിലായി.
മരപ്പണിയിലൂടെ കുറച്ചു നേരത്തേക്കു പതുക്കെ ക്രമത്തോടുകൂടി കാല്‍വെപ്പുശബ്ദം മാറ്റൊലിക്കൊണ്ടു; ഒടുവില്‍ അതു ദൂരത്തെത്തി, കേള്‍ക്കാതായി; ആ കറുത്ത രൂപങ്ങളുടെ കൂട്ടം അപ്രത്യക്ഷമായി. നിലവറയിലെങ്ങും ക്രമത്തില്‍ നേര്‍ത്തുപോകുന്ന ഒരു തുടുത്ത നിറം വ്യാപിക്കെ, ഒരു പ്രകാശനാളം ആടിയും മറിഞ്ഞും നിന്ന്, ഒടുവില്‍ മറഞ്ഞുകളഞ്ഞു; ഒരിക്കല്‍ക്കൂടി നിശ്ശബ്ദതയ്ക്കു കനംവെച്ചു; ഇരുട്ടു പൂര്‍ണ്ണമായി, അന്ധതയും ബധിരതയും ആ നിഴല്പാടുകളെ വിണ്ടും കീഴടക്കി; അപ്പോഴും അനങ്ങാന്‍ ധൈര്യം വന്നിട്ടില്ലാത്ത ഴാങ് വാല്‍ഴാങ് ചുമരിന്മേലേക്കു പുറംചാരി ചെവിയോര്‍ത്തു, വലുപ്പം വെയ്ക്കുന്ന കൃഷ്ണമണികളോടുകൂടി, ആ പാറാവു സൈന്യപ്രേതം മറയുന്നതിനെ സൂക്ഷിച്ചുനോക്കി, വളരെ നേരം നിന്നനിലയില്‍ നിന്നു.