images/hugo-37.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.1.3
പിരിമുറുക്കിയ’ ആള്‍

ഏറ്റവും സഗൗരവങ്ങളായ സന്ദര്‍ഭങ്ങളിലും അക്കാലത്തെ പൊല്ലീസ്സുകാര്‍ ഓവുചാലുകളേയും കാവലിനേയും സംബന്ധിച്ചേടത്തോളമുള്ള തങ്ങളുടെ ജോലി ക്ഷോഭരഹിതമായി നിര്‍വ്വഹിച്ചുപോന്നു എന്നു ഞങ്ങള്‍ അവരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഒരു ലഹളശിക്ഷാര്‍ഹന്മാരെ തോന്നിയവിധം പായാന്‍ വിടുന്നതിനും, ഭരണാധികാരം അപകടത്തിലാണെന്നുള്ളതു സമുദായത്തിന്റെ കാര്യം നോക്കാതിരിക്കുന്നതിനും ഒരു ഞായമായി അവര്‍ കരുതിയിരുന്നില്ല. അസാധാരണപ്രവൃത്തിയോടുകൂടിത്തന്നെ സാധാരണപ്രവൃത്തിയും നിര്‍വ്വഹിക്കപ്പെട്ടു, അല്ലാതെ ആദ്യത്തതു പിന്നത്തതിനു തടസ്സമായിരുന്നില്ല. തുടങ്ങിക്കഴിഞ്ഞ അപ്രതീക്ഷിത രാഷ്ട്രീയസംഭവത്തിന്റെ മധ്യേവെച്ചാണ്, ഒരു ഭാവി ഭരണപരിവര്‍ത്തനത്തിന്റെ ഇടയ്ക്കുവെച്ചുതന്നെയാണ്, ഒരു പൊല്ലീസ്സുകാരന്‍ ലഹള കൊണ്ടും വഴിക്കോട്ടകള്‍കൊണ്ടും ശ്രദ്ധ മറ്റൊരിടത്തേക്കു തിരിയാന്‍ സമ്മതിക്കാതെ ഒരു കള്ളനെ “പിരിമുറുക്കിയത്.’

ഇങ്ങിനെയൊന്നാണ് വാസ്തവത്തില്‍ ജൂണ്‍മാസം 6-ാംന് ഉച്ചയ്ക്കു സെയിന്‍ നദിയുടെ വക്കത്തു വലതുവശത്തെ ചാമ്പ്രയില്‍, ലീദിന്റെ കുറച്ചകലെവെച്ചുണ്ടായത്

ഇപ്പോള്‍ ആ സ്ഥലത്തു പുഴവക്കേ ഇല്ലാതായിരിക്കുന്നു. ആ പ്രദേശത്തിന്റെ ആകൃതി തീരെ മാറിപ്പോയി.

ആ പുഴവക്കില്‍ കുറേ അകലം വിട്ട് അന്യോന്യം കാണാതെ കഴിക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും അന്യോന്യം സൂക്ഷിച്ചുനോക്കിക്കൊണ്ടു രണ്ടു പേരുണ്ടായിരുന്നു. മുന്‍പിലുള്ള ആള്‍ ചാടിപ്പോവാനും പിന്നിലുള്ള ആള്‍ മറ്റെയാളെ തേടിപ്പിടിക്കാനും നോക്കുകയാണ്.

ദൂരത്തുവെച്ചു മിണ്ടാതെ ചതുരംഗം കളിക്കുന്ന രണ്ടുപേരുടെ മട്ടുണ്ട് അവര്‍ക്ക്. രണ്ടുപേർക്കും ഒട്ടും തിടുക്കമുണ്ടെന്നു തോന്നുകയില്ല; താന്‍ വേഗം നടന്നാല്‍ മറ്റെയാൾ കുറേക്കൂടി വേഗം നടന്നെങ്കിലോ എന്ന ഭയംകൊണ്ടെന്നപോലെ ഓരോരുത്തരും പതുക്കയേ പോയിരുന്നുള്ളു.

അതിന് ഇര പിടിക്കാന്‍ പിന്നാലെ ചെല്ലുന്ന ഒരാര്‍ത്തിയുടെ ഛായയുണ്ടെന്നു പറയാം; പക്ഷേ, ആ ഛായ കൂടാതെ കഴിക്കാന്‍ രണ്ടു സത്ത്വങ്ങളും മനഃപൂര്‍വം യത്നിക്കുന്നുമുണ്ട്. ഇര സൂത്രംകൂടിയതാണ്, നല്ലവണ്ണം കരുതിക്കൊണ്ടാണ് പെരുമാറുന്നത്.

നായാടപ്പെടുന്ന കോക്കാന്റേയും നായാടുന്ന നായയുടേയും മട്ടു ശരിക്ക് അവര്‍ നിലനിര്‍ത്തിവരുന്നുണ്ട്. ഓടി രക്ഷപ്പെടാന്‍ നോക്കുന്ന ആള്‍ ഒരു നിസ്സാര മട്ടുകാരനും കാഴ്ചയില്‍ ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കാത്തവനുമാണ്; അയാളെ പിടിക്കാന്‍ ചെല്ലുന്ന ആള്‍ കാഴ്ചയിലും, ഒരു സമയം ആ വിധംതന്നെ പ്രവൃത്തിയിലും നിഷ്ഠുരനായിരുന്നു.

ഒന്നാമത്തെ ആള്‍ക്കു താന്‍ അശക്തനാണെന്നു ബോധമുള്ളതുകൊണ്ട് അയാള്‍ രണ്ടാമത്തെ ആളെ ഒഴിഞ്ഞുവെയ്ക്കാന്‍ ശ്രമിച്ചിരുന്നു; പക്ഷേ, അയാള്‍ മറ്റെയാളെ ഒഴിഞ്ഞുവെച്ചിരുന്നത് തികച്ചും ക്രൗര്യത്തോടുകൂടിയാണ്; അയാളെ നോക്കിക്കണ്ടിട്ടുള്ളവരാരും ആ മനുഷ്യന്റെ നോട്ടത്തിലുള്ള ആ വിട്ടുമാറലിലെ കൊടുംശത്രുതയും ഭയപ്പാടിലെ എല്ലാ ഭീഷണിയും കാണാതെ വരില്ല.

പുഴവക്കു വിജനമായിരുന്നു; വഴിപോക്കരാരുമില്ല; അവിടവിടെ കരയ്ക്കു കെട്ടിക്കിടക്കുന്ന ചെറുതോണികളിലൊന്നിലും തോണിക്കാരനോ മഞ്ചുക്കാരനോ ഇല്ല.

എതിര്‍വശത്തുള്ള പാതാറില്‍നിന്നല്ലാതെ ഈ രണ്ടു പേരേയും കാണാന്‍ എളുപ്പമല്ല. ആ ദൂരത്തുവെച്ച് അവരെ നോക്കിക്കാണുന്ന ഒരാള്‍ക്കു മുന്‍പേ പോകുന്ന ആള്‍ രോമമെടുത്തു പിടിച്ചു, കീറത്തുണി മേലിലിട്ടു, സംശയിക്കത്തക്ക ഒരു സത്ത്വവും—ഒരു സ്ത്രീക്കുപ്പായത്തിന്റെ ഉള്ളില്‍ അതു തുള്ളുകയും വിറയ്ക്കുകയും ചെയ്യുന്നു, മറ്റേ ആള്‍ കവിളത്തുവെച്ചു കടുക്കിട്ട കുറുങ്കുപ്പായത്തോടു കൂടി ഉദ്യോഗസ്ഥവേഷത്തില്‍ ധാടിയും അന്തസ്സുമുള്ള ഒരാളുമാണ്.

ഒരുസമയം അടുത്തെത്തിക്കണ്ടിരുന്നുവെങ്കില്‍, വായനക്കാര്‍ ഈ രണ്ടുപേരേയും അറിഞ്ഞു എന്നു വരും.

എന്തായിരുന്നു രണ്ടാമത്തെ ആളുടെ ഉദ്ദേശ്യം?

ഒരുസമയം മുന്‍പേ പോകുന്ന മനുഷ്യനെ കുറേക്കൂടി ചുടുള്ള ഒരുടുപ്പിടുവിക്കുകയാവാം.

രാജ്യഭരണത്താല്‍ ഉടുപ്പിടുവിക്കപ്പെട്ട ഒരാള്‍ കീറത്തുണിയിലുള്ള മറ്റൊരാളുടെ പിന്നാലെ ചെല്ലുന്നതു കണ്ടാല്‍, അത് അയാളെയും രാജ്യഭരണത്തെക്കൊണ്ടുതന്നെ ഉടുപ്പിടുവിക്കാന്‍വേണ്ടിയാവണം. ഒന്നുമാത്രം. നിറത്തിലാണ് വ്യത്യാസമെല്ലാം കിടക്കുന്നത്. നീലനിറത്തിലുള്ള ഉടുപ്പു മാഹാത്മ്യമേറിയതാണ്; ചുകന്ന നിറത്തിലുള്ളത് രസമില്ലാത്തതും. [1]

നരകത്തില്‍നിന്നു വരുന്ന ഒരു സ്ഥാനവസ്ത്രമുണ്ട്.

എന്തോ രസമില്ലായ്മയും അത്തരത്തിലുള്ള എന്തോ സ്ഥാനവസ്ത്രവുമാവാം ഒന്നാമത്തെയാള്‍ കുടഞ്ഞുകളയാന്‍ നോക്കുന്നത്.

അയാളെ മറ്റെയാള്‍ നടക്കാന്‍ സമ്മതിക്കുകയും അതേവരെ പിടികൂടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആകപ്പാടെ നോക്കുമ്പോള്‍, ഏതോ ഒരുപായ സ്ഥലത്തേക്കു കൊണ്ടുപോവാനും പിടിക്കാന്‍ നല്ല ഒരു കൂട്ടത്തിലേക്കെത്തിക്കാനുമുള്ള ആഗ്രഹംകൊണ്ടാവണം, ഈ സൂത്രപ്പണിക്കാണ് ’പിരിമുറുക്കലെ ”ന്നു പേര്‍.

ഈ ഊഹം തികച്ചും ശരിയാക്കുന്ന മറ്റൊരു സംഭവം—ആ കവിള്‍വരെ കുപ്പായം കുടുക്കിയിട്ട മനുഷ്യന്‍ പുഴവക്കത്തുനിന്ന് ഒഴിഞ്ഞ ഒരു കൂലിവണ്ടി പാതാറിലൂടെ പോകുന്നതു കണ്ട്, വണ്ടിക്കാരനോട് ഒരാംഗ്യം കാണിച്ചു; വണ്ടിക്കാരന്ന് കാര്യം മനസ്സിലായി, ആ ആവശ്യപ്പെട്ട ആള്‍ ആരാണെന്നു കണ്ടറിഞ്ഞ്, വണ്ടി തിരിച്ചു. കാല്‍നടയുടെ വേഗത്തില്‍ ആ രണ്ടുപേരുടേയും പിന്നാലെ പോന്നു. ഇത് മുന്‍പേ പോയിരുന്ന ആ പതുങ്ങിക്കൊണ്ടും കീറത്തുണിയുടുപ്പിട്ടുമുള്ള മനുഷ്യന്‍ മനസ്സിലാക്കിയില്ല.

കൂലിവണ്ടി ഷാംസെലിസെയിലെ മരക്കുട്ടത്തിലൂടേ പോന്നു. കൈയില്‍ ചാട്ടു വാറോടുകൂടിയ വണ്ടിക്കാരന്റെ അരയ്ക്കു മുകള്‍ഭാഗം പാതാറിന്റെ ആള്‍മറയ്ക്കു മുകളിലൂടേ നീങ്ങിപ്പോകുന്നതു കാണാമായിരുന്നു.

പൊല്ലീസ് സൈന്യാധ്യക്ഷന്മാര്‍ കിങ്കരന്മാര്‍ക്കു നല്കുന്ന നിഗുഢാജ്ഞകളില്‍ ഒന്ന് ഇതാണ്; “അത്യാവശ്യമായി വരുമ്പോഴേക്കു പാകത്തില്‍ ഒരു കൂലിവണ്ടികൂടെ നിര്‍ത്തുക.’

ഈ രണ്ടുപേരും, യാതൊരു കുറവും പറയാനില്ലാത്ത സാമര്‍ത്ഥ്യത്തോടുകൂടി, യുക്തിപ്പയറ്റുകള്‍ കൊണ്ടുപിടിക്കെ, പുഴവക്കത്തേക്ക് ഇറങ്ങിച്ചെല്ലുന്ന പാതാറിലെ ഒരു ചാമ്പ്രസ്ഥലത്തെത്തി; പാരിസ്സില്‍നിന്നു വരുന്ന കുതിരവണ്ടിക്കാര്‍ക്കു തങ്ങളുടെ കുതിരകളെ പുഴയിലിറക്കി വെള്ളം കൊടുക്കാന്‍ അതൊരു സൗകര്യപ്പെട്ട സ്ഥലമായിരുന്നു. ഈ ചാമ്പ്രസ്ഥലം ഭംഗിക്കുവേണ്ടി പിന്നീട് കെട്ടിത്തൂര്‍ത്തു. കുതിരകള്‍ വെള്ളം ദഹിച്ചു ചത്താലും, കണ്ണിനു രസമായി.

സ്ത്രീക്കുപ്പായത്തിലുള്ള മനുഷ്യന്‍ ആ ചാമ്പ്രസ്ഥലത്തേക്കിറങ്ങാനായിരിക്കാം ഉദ്ദേശിച്ചിട്ടുള്ളത്; എന്നാല്‍ ഷാംസെലിസെയിലെ മരങ്ങളാല്‍ അലംകൃതമായ സ്ഥലത്തേക്കു കടന്നു രക്ഷപ്പെടാം; പക്ഷേ, അവിടെ പൊല്ലീസ്സുകാര്‍ “ഉപ്പിലിട്ടതുപോലെ’യാണ്; അങ്ങോട്ടു കടന്നുകിട്ടിയാൽ മറ്റേ ആള്‍ക്ക് എളുപ്പത്തിൽ ബലം പ്രയോഗിക്കാം.

ഈ സ്ഥലം പാതാറില്‍ മൊറെയില്‍നിന്ന് 1824-ല്‍ കേര്‍ണല്‍ ബ്രാക് കൊണ്ടു വന്നതും ഒന്നാമന്‍ ഫ്രാങ്സ്വയുടെ ഭവനം” എന്നു പേരിട്ടിട്ടുള്ളതുമായ വീടു നില്ക്കുന്നതിനു വളരെ അടുത്താണ്. അതോടു തൊട്ടുതന്നെ ഒരു പാറാവുപുരയുമുണ്ട്. നായാടുന്ന ആള്‍ അത്ഭുതപ്പെടുമാറ് ആ നായാടപ്പെടുന്ന മനുഷ്യന്‍ കുതിരകളെ വെള്ളം കാട്ടാനുള്ള ചാമ്പ്രസ്ഥലത്തേക്കു കടക്കുകയുണ്ടായില്ല. അയാള്‍ പിന്നെയും പാതാറിലൂടേ നേരേ നടന്നു.

അയാളുടെ കാര്യം കാഴ്ചയില്‍ത്തന്നെ കഷ്ടത്തിലായിത്തുടങ്ങി.

സെയിൻനദിയിലേക്കു ചാടാനല്ലെങ്കില്‍ പിന്നെ എന്താണയാളുടെ ഭാവം?

അവിടുന്നങ്ങോട്ടു പാതാറിലേക്കു കടക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല; വേറെ ചാമ്പ്രസ്ഥലമില്ല; കോണിയില്ല. പൊങ്ദെഴനായുടെ നേരെവെച്ച് സെയിന്‍നദിക്കുണ്ടാകുന്ന മടക്കിന്റെ അടുത്തെത്തിയിരുന്നു അവരപ്പോള്‍; അവിടെവെച്ചു ക്രമത്തില്‍ ഇടുങ്ങിയിടുങ്ങിവരുന്ന പുഴവക്ക് ഒരു മെലിഞ്ഞ നാവുപോലെയായി, ചെറുതായി, വെള്ളത്തിലേക്കു നീണ്ടുചെന്ന് ആണ്ടുകളയുന്നു. അവിടെ വലതുവശത്തു കുത്തനെയുള്ള മതിലും, ഇടതുഭാഗത്തും മുന്‍പിലും പുഴയും, കാല്‍മടമ്പുതൊട്ടു ഭരണാധികാരികളുമായ ആ മനുഷ്യനു കുടുങ്ങുകയേ ശരണമുള്ളു.

എന്തോ ഒന്നിടിച്ചുപൊളിച്ചതിന്റെ ഫലമായോ മറ്റോ ആറേഴടി ഉയരത്തിലുള്ള ഒരു കുപ്പക്കുന്നു കാരണം ഈ പുഴവക്കിന്റെ അവസാനഭാഗം കാണാന്‍ വയ്യായിരുന്നു എന്നതു വാസ്തവമാണ്. പക്ഷേ, ഈ മനുഷ്യന്‍ വാസ്തവത്തില്‍ ആ കുപ്പക്കുന്നിനു പിന്നില്‍, ഒന്നു വളഞ്ഞുവെയ്ക്കുകമാത്രം വേണ്ടിയിരുന്ന അതിന്നപ്പുറത്ത്, ഒളിക്കാമെന്ന് കരുതിയിരിക്കുമോ? ആ യുക്തി വെറും ബാലിശമാണ്. നിശ്ചയമായും അയാള്‍ അതായിരിക്കില്ല വിചാരിക്കുന്നത്. കള്ളന്മാരുടെ നിഷ്കപടത അത്രത്തോളം ചെല്ലുന്നില്ല.

ആ കുന്നുകൂടിയ കുപ്പസ്സാമാനങ്ങള്‍ വെള്ളത്തിന്റെ വക്കത്ത് ഒന്നു മുൻപോട്ടു തള്ളിനില്ക്കുന്നുണ്ട് ആ മുനമ്പു പാതാറിന്റെ മതില്‍വരെ നീണ്ട് ഉന്തിയിരിക്കുന്നു.

നായാടപ്പെടുന്ന മനുഷ്യൻ ഈ ചെറുതിണ്ടിന്റെ അടുത്തെത്തി; അതൊന്നു പ്രദക്ഷിണംവെച്ചു; അപ്പോള്‍ പിന്നിലുള്ള ആള്‍ക്ക് അയാളെ കാണാന്‍ വയ്യാതായി.

മറ്റെയാള്‍ക്കു കാണാൻ വയ്യാതായതോടുകുടി അയാള്‍ക്കങ്ങോട്ടും കാണാന്‍ വയ്യാതായി; ആ തഞ്ചംപിടിച്ചു പിന്‍ചെന്നിരുന്ന ആള്‍ ഉപായമെല്ലാം കളഞ്ഞു ക്ഷണത്തില്‍ മുന്‍പോട്ടു നടന്നു. കുറച്ചു നിമിഷത്തിനുള്ളില്‍ അയാള്‍ ആ കുപ്പക്കുന്നിന്റെ അടുത്തെത്തി; ചുറ്റിവെച്ചു. അവിടെ അയാള്‍ തികച്ചും അമ്പരന്നു പോയി; അയാള്‍ പിടിക്കാന്‍ ചെന്നിരുന്ന ആള്‍ അവിടെയില്ല.

സ്ത്രീക്കുപ്പായക്കാരന്‍ തീരെ മറഞ്ഞുകഴിഞ്ഞു.

കുപ്പക്കുന്നോടുകുടി ആരംഭിക്കുന്ന പുഴവക്കിലേക്ക് ഒരു മുപ്പതടിമാത്രം ദൂരമേ ഉള്ളു; അപ്പുറത്ത് അതു പാതാറിന്റെ മതിലിന്മേല്‍ വന്നടിക്കുന്ന വെള്ളത്തില്‍ മുങ്ങുന്നു. ആ ചാടിപ്പോകുന്ന ആള്‍ക്കു പിന്നാലെ ചെല്ലുന്ന ആള്‍ കാണാതെ സെയിന്‍നദിയില്‍ ചാടാന്‍ വയ്യാ. അപ്പോള്‍ അയാളെവിടെപ്പോയി?

കവിള്‍വരെ കുപ്പായം കുടുക്കിയിട്ടുള്ള ആള്‍ കരയുടെ അറ്റംവരെ നടന്നു നോക്കി; മുഷ്ടി ചുരുട്ടി, നാലുപുറവും സൂക്ഷിച്ചു തിരിഞ്ഞുനോക്കിക്കൊണ്ട്, അവിടെ അയാള്‍ ഒരു നിമിഷനേരം വെറുതേ നിന്നു. ഉത്തരക്ഷണത്തില്‍ അയാള്‍ നെറ്റിക്ക് ഒരടിയടിച്ചു. കര അവസാനിക്കുകയും പുഴ ആരംഭിക്കുകയും ചെയ്യുന്നേടത്ത് ഉയരം കുറഞ്ഞു കമാനാകൃതിയില്‍ ഒരു കനത്ത പൂട്ടോടും മുന്നു കട്ടിത്തിരികുറ്റികളോടുംകൂടി ഒരു കൂറ്റന്‍ ഇരിമ്പഴിവാതിലുള്ളതായി അയാള്‍ കണ്ടു. പാതാറിന്റെ അടിയില്‍ തുളച്ചു നിര്‍ത്തിയ ഈ അഴിവാതില്‍ പുഴയിലേക്കും കരയിലേക്കും തുറക്കാം. അതിന്നടിയിലൂടെ ഒരു കറുത്ത പുഴ ഒഴുകുന്നുണ്ട. ഈ പുഴസെയിന്‍നദിയില്‍ച്ചെന്നു ചേരുന്നു.

കനത്തു തുരുമ്പുപിടിച്ച ഇരുമ്പഴികള്‍ക്കപ്പുറത്ത് ഒരുതരം ഇരുണ്ട നിലവറനടകാണാനുണ്ട് ആ മനുഷ്യന്‍ കൈരണ്ടും കെട്ടി ഒരു ശകാരിക്കുന്ന ഭാവത്തോടുകൂടി ആ അഴിവാതില്‍ സൂക്ഷിച്ചുനോക്കി.

ഈ നോട്ടംകൊണ്ടു തൃപ്തിയാവാതെ അയാള്‍ അതു പിടിച്ചുനീക്കാന്‍ ശ്രമിച്ചു; അയാള്‍ അതു കുലുക്കിനോക്കി, അനങ്ങുന്നില്ല. ശബ്ദമൊന്നും കേട്ടില്ലെങ്കിലും—അത്രയും തുരുമ്പുപിടിച്ചു വാതില്‍ അങ്ങനെ ചെയ്തത് അത്ഭുതംതന്നെ—അതു തുറന്നിരിക്കണം; അതു വീണ്ടും അടച്ചു എന്നതിനും സംശയമില്ല. അപ്പോള്‍ ആ വാതിലിനു മുന്‍പില്‍ച്ചെന്ന ആളുടെ കൈയില്‍ ഒരു കൊക്കയല്ല ഉള്ളൂ. ഒരു താക്കോല്‍തന്നെയുണ്ട്.

അഴിവാതില്‍ വലിച്ചുമാറ്റാന്‍ നോക്കുകയായിരുന്ന ആ മനുഷ്യന്റെ മനസ്സില്‍ ഇങ്ങനെയൊരു വിചാരം പെട്ടെന്നുദിക്കുകയും ഈ അത്ഭുതസൂചകമായ ഒരു വാക്യം അയാളുടെ മുഖത്തുനിന്നു പുറപ്പെടുകയും ചെയ്തു: ’ഇതു കുറച്ചു കടന്നു. ഒരു ഗവര്‍മ്മേണ്ടുതാക്കോല്‍!’

ഉടനേ വിണ്ടും സ്വബോധം വന്നു, ഏതാണ്ട് പുച്ഛത്തോടുകൂടി ഉച്ചരിക്കപ്പെട്ട ഈ വാക്കുകളിലൂടെ അകത്തുള്ള ആലോചനകളുടെ ഒരു പ്രപഞ്ചം മുഴുവനും അയാള്‍ പുറത്താക്കി; “ആട്ടെ! ആട്ടെ! ആട്ടെ! ആട്ടെ!”

ഇങ്ങനെ പറഞ്ഞു, അയാള്‍ എന്തോ ഒന്ന്, ആ മനുഷ്യന്‍ പുറത്തേക്കു വരുന്നതോ അല്ലെങ്കില്‍ മറ്റു ചിലര്‍ അകത്തേക്കു ചെല്ലുന്നതോ കാണുമെന്നാശിച്ച്. ഒരു നായാട്ടുനായയുടെ ക്ഷമാപൂര്‍വ്വമായ കൊടുംശുണ്ഠിയോടുകൂടി, ആ കുപ്പക്കുന്നിനു പിന്നില്‍ പാറാവുനിന്നു.

അയാളുടെ അനക്കമനുസരിച്ചു തന്റേയും പോക്കു ക്രമപ്പെടുത്തിയിരുന്ന കൂലിവണ്ടി അയാളില്‍നിന്ന് അല്പം മുന്‍പിലായി ആള്‍മറയ്ക്കരികില്‍ നിലവായി കുറേ അധികനേരം കാത്തുനില്ക്കേണ്ടിവരുമെന്ന് മുന്‍ക്കൂട്ടിക്കണ്ടു വണ്ടിക്കാരൻ അടിയില്‍ നനവുള്ള കുതിരക്കോതമ്പുസഞ്ചിയിലേക്കു തന്റെ കുതിരയുടെ മോന്ത ഇറക്കി, ഒരാവരണവാക്യമായി പറയട്ടെ, ഇതു പാരിസ്സുകാര്‍ക്കു പരിചിതമാണ്; ഗവര്‍മ്മേണ്ട് അവരുടെ കാര്യത്തിലും ഇതു ചിലപ്പോള്‍ ചെയ്യാറുണ്ടല്ലോ. പൊങ് ദ് ഴെനായില്‍ ചുരുക്കമായിട്ടുള്ള വഴിപോക്കര്‍, അവരുടെ പാട്ടില്‍ നടന്നുപോകുന്നതിനു മുന്‍പായി, തലയൊന്നു തിരിച്ച് ആ പുഴവക്കത്ത് അനക്കമില്ലാതെ നില്ക്കുന്ന രണ്ടിനേയും, കരയ്ക്കലുള്ള ആളേയും പാതാറിലുള്ള വണ്ടിയേയും ഓരോന്നു നോക്കിക്കാണും.

കുറിപ്പുകൾ

[1] നീലനിറം പൊല്ലീസ്സുടുപ്പിനും ചുകപ്പുനിറം തടവുപുളളിയുടുപ്പിനുമുള്ളതാണ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.