SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-37.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.1.1
ഓവുചാലും അതിലെ അത്ഭുതങ്ങളും

പാരിസ്സിലെ ഓവുചാലുകളിലേക്കാണ് ഴാങ് വാല്‍ഴാങ് ചെന്നുകൂടിയത്.

പാരിസ്സും കടലുമായുള്ള മറ്റൊരു സാദൃശ്യം. സമുദ്രത്തിലെന്നപോലെതന്നെ ഇവിടെയും മുങ്ങുന്ന ആളെ പുറത്തേക്കു കാണുന്നില്ല.

ഈ അവസ്ഥാന്തരം ആരും കേട്ടിട്ടില്ലാത്ത മട്ടാണ്. ഒരു ഞൊടിയിടകൊണ്ടു; മുടി പൊന്തിക്കാനും അടയ്ക്കാനും വേണ്ടിവന്ന സമയംകൊണ്ടു, നഗരത്തിന്നുളളില്‍നിന്ന് നഗരത്തിന്റെ ഉള്ളിലേക്കുതന്നെ, പച്ചപ്പകലില്‍നിന്നു തികച്ചും അന്ധകാരത്തിലേക്കു, നട്ടുച്ചയില്‍നിന്നു നടുപ്പാതിരയിലേക്കു, ലഹളയില്‍നിന്നു നിശ്ശബ്ദതയിലേക്കു, ഇടികളുടെ തള്ളിക്കയറ്റത്തില്‍നിന്നു ശവക്കല്ലറയുടെ കെട്ടിനില്പിലേക്ക്, കന്യകാമഠപ്രദേശത്തു വെച്ചുണ്ടായതിലധികം ശക്തിമത്തായ ഒരു പരിവര്‍ത്തനംമൂലം എത്രയും കവിഞ്ഞ അപകടത്തില്‍നിന്ന് എത്രയും തികഞ്ഞ നിഗൂഢതയിലേക്കു, ഴാങ് വാല്‍ഴാങ് ചെന്നുകൂടി രക്ഷപ്പെട്ടു.

ഒരു ഗുഹയിലേക്കു പെട്ടെന്നുള്ള വീഴ്ച; പാരിസ്സിന്റെ നിഗുഢപ്പഴുതിലൂടെയുള്ള അന്തര്‍ദ്ധാനം; എല്ലാ ഭാഗത്തും മരണമുള്ള ആ തെരുവീഥിയില്‍നിന്ന് ആയുസ്സിരിക്കുന്ന ശവക്കല്ലറയിലേക്കു മാറുക എന്നത് ഒരത്ഭുതകരമായ സംഗതിയാണ്. വളരെ നിമിഷങ്ങളോളം അയാള്‍ അന്തംവിട്ടു നിന്നു; ചെവിയോര്‍ത്തുകൊണ്ട് പകച്ചുനിന്നു. രക്ഷയുടെ കുപ്പക്കെണി അയാളുടെ മുന്‍പില്‍ പെട്ടെന്നു വായ തുറന്നു.

ദിവ്യമായ മനോഗുണം ഒരുവിധത്തില്‍ അയാളെച്ചതിച്ചു പിടിച്ചു. ഈശ്വരന്റെ ആരാധ്യങ്ങളായ പതിയിരിപ്പുകള്‍!

ഒന്നുമാത്രം, ആ മുറിവേറ്റിരുന്ന മനുഷ്യന്‍ അനങ്ങിയില്ല; ഴാങ് വാല്‍ഴാങ്ങിനു താന്‍ ആ ശവക്കല്ലറയിലേക്ക് എടുത്തുകൊണ്ടു ചെന്ന ആള്‍ ജീവനുള്ള ആളോ മരിച്ച ആളോ എന്നു തീര്‍ച്ചയുണ്ടായിരുന്നില്ല.

ആദ്യമായി അയാള്‍ക്കുണ്ടായ അനുഭവം അന്ധതയാണ്. പെട്ടെന്ന് അയാള്‍ക്കുയാതൊന്നും കാണ്മാന്‍ വയ്യാതായി. എന്നല്ല, ഒരു നിമിഷംകൊണ്ടു, താന്‍ ചെവി പൊട്ടനായിപ്പോയെന്നും അയാള്‍ക്കു തോന്നി. അയാള്‍ യാതൊന്നും കേള്‍ക്കാതായി. അയാളുടെ തലയ്ക്കു മുകളില്‍ കുറച്ചടി അകലെ പാഞ്ഞുനടക്കുന്ന ആ അഴിച്ചുവിടപ്പെട്ട കൊലപാതകത്തിന്റെ കമ്പംപിടിച്ച ലഹള, ഞങ്ങള്‍ പറഞ്ഞ വിധം ഭൂമിക്കുള്ള കട്ടിത്തം കാരണം അഗാധതയില്‍നിന്നുള്ള മുഴക്കംപോലെ, ശക്തിയറ്റും അവ്യക്തമായുമല്ലാതെ കേള്‍ക്കാനില്ലെന്നു വന്നു. കാലിനടിയില്‍ ഭൂമിക്കു നല്ല ഉറപ്പുണ്ടെന്ന് അയാള്‍ കാല്‍വെച്ചറിഞ്ഞു; അത്രമാത്രം; പക്ഷേ, അതു മതി, അയാള്‍ രണ്ടു കൈയും രണ്ടു ഭാഗത്തേക്കും നീട്ടി, ചുമരിന്റെ രണ്ടു വശവും തൊട്ടുനോക്കി, വഴി വളരെ ഇടുങ്ങിയതാണെന്നു മനസ്സിലാക്കി; അയാളുടെ കാല്‍ വഴുക്കി, നിലം ഈറനാണെന്നറിഞ്ഞു. പൊത്തോ ചളിയോ അഗാധക്കുഴിയോ ശങ്കിച്ചുകൊണ്ട് അയാള്‍ ശ്രദ്ധിച്ചു കാല്‍വെച്ചു; നിലത്തുള്ള വിരികല്ലു പിന്നെയും മുന്‍പോട്ടുണ്ടെന്നു അയാള്‍ കണ്ടു. ഒരു വല്ലാത്ത ദുര്‍ഗന്ധത്തിന്റെ വ്യാപ്തി അയാള്‍ നില്ക്കുന്നതെവിടെയാണെന്നു അറിയിച്ചു.

കുറച്ചു നിമിഷങ്ങളോടുകൂടി അയാളുടെ അന്ധത തീര്‍ന്നു; അയാള്‍ ഇറങ്ങിപ്പോന്ന ആള്‍പ്പഴുതിലൂടെ ഒരു വെളിച്ചം വന്നു; അയാളുടെ കണ്ണുകള്‍ക്ക് ആ ഗുഹ പരിചയപ്പെട്ടു. അയാള്‍ എന്തോ ഒന്നു കണ്ടറിയാന്‍ തുടങ്ങി. അയാള്‍ മടകുഴിച്ചു ണ്ടാക്കിയ വഴി—ഇങ്ങനെയല്ലാതെ മറ്റൊരുവിധത്തിലും അപ്പോഴത്തെ സ്ഥിതി പറഞ്ഞൊപ്പിക്കാന്‍ വയ്യാ—അയാളുടെ പിന്നില്‍വെച്ച് അടച്ചുമുട്ടിച്ചിരിക്കുന്നു. സവിശേഷമായ പടുഭാഷയില്‍ കൊമ്പുകള്‍ എന്നു പറയപ്പെട്ട ആ അടഞ്ഞ നടകളില്‍ ഒന്നായിരുന്നു അത്. അയാളുടെ മുന്‍പിലും മറ്റൊരു ചുമരുണ്ട്—രാത്രിപോലെ ഒരു ചുമര്‍. ഴാങ് വാല്‍ഴാങ് നിന്നിരുന്നതിന്റെ പത്തുപന്ത്രണ്ടടി ദൂരത്തുവെച്ച് ആ കാറ്റിന്‍പഴുതില്‍നിന്നുള്ള വെളിച്ചം കെട്ടു; ഓവുചാലിന്റെ ഓതംകെട്ടിയ ചുമരില്‍ കുറച്ചു വാരയോളംമാത്രം ഒരു വിളര്‍ത്ത മങ്ങല്‍ അതുകൊണ്ടുണ്ടായി. അപ്പുറത്തു മങ്ങല്‍ കലശലായിരുന്നു; അങ്ങോട്ടു തിരക്കിക്കടക്കുന്നതു ഭയങ്കരമായി തോന്നി; അങ്ങോട്ടു കടന്നുചെല്ലല്‍ അവനവനെത്തന്നെ കുഴിച്ചുമൂടുന്നതു പോലെയായിരുന്നു. എന്തായാലും ആ മൂടല്‍മഞ്ഞിന്‍ചുമരിലേക്കു ഊളിയിടുകയേ നിര്‍വ്വാഹമുള്ളു; അതു വേണം എന്നായി. ദ്രുതഗതിയാണ് ഇവിടെ അത്യാവശ്യം. പാവുകല്ലുകള്‍ക്കിടയില്‍ അയാള്‍ കണ്ടെത്തിയ അഴിവാതില്‍ പട്ടാളക്കാരുടേയും കണ്ണില്‍പ്പെട്ടാല്‍ മതി; സകലവും നില്ക്കുന്നത് ഈ യദ്യച്ഛാസംഭവത്തിന്മേല്‍ തുങ്ങിക്കൊണ്ടാണ്. അവരും ആ കിണറ്റിലേക്കിറങ്ങിയെന്നും അന്വേഷണം നടത്തിയെന്നും വരാം. ഒരു നിമിഷമെങ്കിലും വെറുതേ കളയാനില്ല. അയാള്‍ മരിയുസ്സിനെ നിലത്തു വെച്ചിരുന്നു; വീണ്ടും പെറുക്കിയെടുത്തു— അതാണ് വേണ്ട വാക്ക്—അയാളെ ഒരിക്കല്‍ക്കൂടി ചുമലിലേറ്റി, പുറപ്പാടായി അയാള്‍ വന്നതു വന്നു എന്ന് ഇരുട്ടിലേക്ക് ഊളിയിട്ടു.

വാസ്തവത്തില്‍ അവര്‍ക്കവിടെ ഴാങ് വാല്‍ഴാങ് വിചാരിച്ചേടത്തോളവും രക്ഷയില്ലായിരുന്നു. ഒരുസമയം മറ്റുവിധത്തിലുള്ളതും ഒട്ടുംതന്നെ ഗൗരവം കുറയാത്തതുമായ അപായസഞ്ചയം അവിടെ തെയ്യാറുണ്ടായിരുന്നു. യുദ്ധത്തിന്റെ മിന്നല്‍ നിറഞ്ഞ കൊടുങ്കാറ്റിനുശേഷം, വിഷവായുക്കളുടേയും കെണികളുടേയും ഒരു ഗുഹയായി അവര്‍ക്കു മുന്‍പില്‍; ലഹളയ്ക്കുശേഷം ഓവുചാല്‍. ഴാങ് വാല്‍ ഴാങ് നരകത്തിന്റെ ഒരു മതില്‍ച്ചുറ്റില്‍നിന്നു മറ്റൊന്നിലേക്കു വീണു.

ഒരെമ്പതടി മുന്‍പോട്ടു ചെന്നപ്പോഴെയ്ക്ക് അയാള്‍ക്കവിടെ നിലക്കേണ്ടിവന്നു. ഒരു വൈഷമ്യം മുന്‍പിലെത്തി. വഴിക്ക് ആദ്യം കണ്ടെത്തിയപോലുള്ള മറ്റൊരു കുടറില്‍ച്ചെന്നു പഴുതു മുട്ടി. അവിടെനിന്നു രണ്ടു വഴി പോകുന്നുണ്ട്. ഏതിലേയാണ് പോകേണ്ടത്? ഇടത്തോട്ടോ തിരിയേണ്ടതു, വലത്തോട്ടോ? അയാളുടെ നില എന്താണെന്നു എങ്ങനെ ആ ഉരുണ്ട വിഷമതയില്‍വെച്ചു കണ്ടുപിടിക്കും? ഞങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നിട്ടുള്ള ഈ വിഷമതയ്ക്ക് ഒരു തുമ്പുണ്ട്. അതതിന്റെ ചായ്പാണ്. ചായ്പിലൂടെ പോയാല്‍ പുഴയിലെത്താം.

ഇതു ഴാങ് വാല്‍ഴാങ് ക്ഷണത്തില്‍ മനസ്സിലാക്കി.

അയാള്‍ക്കു താനിപ്പോള്‍ ദെയാലിന്റെ പ്രദേശത്തുള്ള ഓവുചാലിലാണെന്നും ഇടത്തോട്ടുള്ള വഴിക്കു പോയാല്‍ ഒരു കാല്‍മണിക്കുറിനുള്ളില്‍ പോങ്തൊഷാങ്ങിനും പൊങ്നെയ്ക്കും മധ്യത്തിലുള്ള സെയിന്‍നദിയുടെ അഴിമുഖങ്ങളില്‍ ഏതോ ഒന്നില്‍, എന്നുവെച്ചാല്‍ പച്ചപ്പകല്‍സ്സമയത്തു പാരിസ്സില്‍ വെച്ച് ഏറ്റവും ആള്‍ത്തിരക്കുള്ള പ്രദേശത്തു, ചെന്നു പൊന്തിപ്പോവുമെന്നും ഉള്ളില്‍ത്തോന്നി. ഒരു സമയം വഴിത്തിരിവുസ്ഥലത്തുള്ള ഏതോ ആള്‍പ്പഴുതിലൂടെ അയാള്‍ പുറത്തേക്കു ചാടും.

അതിലെ കടന്നുപോകുന്നവര്‍ തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ഭൂമിയില്‍നിന്നു മുറിവേറ്റിട്ടുള്ള രണ്ടു മനുഷ്യര്‍ പൊന്തിവരുന്നതുകണ്ട് അമ്പരക്കും. പോലീസെത്തുകയായി; അടുത്തുള്ള പട്ടാളത്താവളത്തില്‍നിന്നു പാറാവുഭടന്മാരെ അവര്‍ വിളിച്ചുവരുത്തുകയും ക്ഷണത്തില്‍ക്കഴിയും. അങ്ങനെ പുറത്തേക്കു കടക്കുന്നതിനു മുന്‍പേ അവര്‍ പട്ടാളത്തിന്റെ പിടിയില്‍പ്പെടും. ഈ വിഷമതയിലേക്കുതന്നെ ആണ്ടുപോകയും, ആ ഉരുണ്ട മങ്ങലിലേക്കുതന്നെ തങ്ങളെ ഏല്‍പിച്ചുകൊടുക്കുകയും, ഈശ്വരന്‍ എവിടെയെങ്കിലും കൊണ്ടെത്തിക്കട്ടെ എന്നു കരുതുകയുമാണ് അതിലും ഭേദം.

അയാള്‍ ആ ചായ്പു മേല്പോട്ടു കയറി, വലത്തോട്ടു തിരിഞ്ഞു.

കല്പടയുടെ മൂല കടന്നു, ദൂരത്തുനിന്നു കാറ്റിന്‍പഴുതിലൂടെ വന്നിരുന്ന വെളിച്ചം തീര്‍ന്നു എന്നായപ്പോള്‍, അയാള്‍ വീണ്ടും കണ്ണുപൊട്ടനായി. എങ്കിലും അയാള്‍ ക്ഷണത്തില്‍ മുന്‍പോട്ടു നടന്നു. മരിയുസ്സിന്റെ രണ്ടു കൈയും അയാളുടെ കഴുത്തില്‍ ചുറ്റിയിട്ടുണ്ട്; കാലുകള്‍ അയാളുടെ പിന്നില്‍ ഇഴഞ്ഞുപോരികയാണ്. അയാള്‍ മരിയുസ്സിന്റെ രണ്ടു കൈയും തന്റെ ഒരു കൈകൊണ്ട് മുറുക്കിപ്പിടിച്ചു. മറ്റേ കൈകൊണ്ടു ചുമരിന്മേല്‍ തപ്പിത്തപ്പി നടന്നു. മരിയുസ്സിന്റെ കവിള്‍ അയാളുടെ കവിളിന്മേൽ തൊട്ടു. രക്തം പുരണ്ടിരുന്നതുകൊണ്ട് അതവിടെ ഒട്ടി. ഒരു ചൂടുള്ള നീരൊഴുക്കം മരിയുസ്സില്‍നിന്നു പുറപ്പെട്ട് അയാളുടെ ദേഹത്തിലൂടെ ഉടുപ്പിനു ള്ളിലേക്കു ഇറങ്ങുന്നുണ്ടെന്ന് അയാള്‍ക്കു ബോധം വന്നു. എങ്കിലും മുറിപ്പെട്ട ആളുടെ വായ ചെന്നു തൊട്ടിരുന്ന ഴാങ് വാല്‍ഴാങ്ങിന്റെ ചെവിക്കരികില്‍നിന്ന് ഒരു നേരിയ ശബ്ദം പൊന്തിയിരുന്നത്, ആ മനുഷ്യന്‍ ശ്വാസം കഴിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇപ്പോള്‍ അയാള്‍ നടക്കുന്ന വഴി ആദ്യത്തേതുപോലെ തന്നെ ഇടുങ്ങിയതല്ല. അയാള്‍ വളരെ ബുദ്ധിമുട്ടി അതിലേ മുന്‍പോട്ടു നടന്നു. തലേദിവസത്തെ മഴയുടെ വെള്ളം തികച്ചും പോയിക്കഴിഞ്ഞിട്ടില്ല; അടിയില്‍ നടുക്കായി ഒരു ചെറിയ നീര്‍ച്ചാലുണ്ടായിട്ടുണ്ട്; കാല്‍ വെള്ളത്തില്‍ നനയാതെ കഴിക്കാന്‍വേണ്ടി അയാള്‍ക്കു ചുമരോടു മുട്ടിനടക്കേണ്ടിവന്നു.

ഇങ്ങനെ അയാള്‍ ഇരുട്ടത്തു നടന്നു. അദൃശ്യതയില്‍ തപ്പിത്തടഞ്ഞു നടക്കുന്നവയും നിഴല്‍പാടിന്റെ ഞരമ്പുകളില്‍ ഭൂമിക്കടിയില്‍ ആണ്ടുമറയുന്നവയുമായ സത്ത്വങ്ങളെപ്പോലായി അയാള്‍.

എങ്കിലും, അല്പാല്പമായി, ദൂരത്തുള്ള കാറ്റിന്‍പഴുതുകള്‍ ഈ മങ്ങിയ ഇരുട്ടിനുള്ളിലേക്ക്, ഒരു നേര്‍ത്ത ചെറുവെളിച്ചത്തെ അയച്ചിരുന്നതുകൊണ്ടോ, അല്ലെക്കില്‍ ആ ഇരുട്ടുമായി അയാളുടെ കണ്ണുകള്‍ പരിചയപ്പെട്ടു എന്നതുകൊണ്ടോ, അയാളുടെ അന്ധതയ്ക്കു കുറവു കിട്ടി; താന്‍ തപ്പിനോക്കിയിരുന്ന ചുമരുകളുടേയും നടന്നുപോയിരുന്ന നിലവറയുടേയും മട്ട് അയാള്‍ക്കു കുറേശ്ശ മനസ്സിലാവാന്‍ തുടങ്ങി. ഇരുട്ടത്തു കൃഷ്ണമണികള്‍ വലുപ്പംവെയ്ക്കുന്നു; കഷ്ടപ്പാടില്‍ ആത്മാവു വലുപ്പംവെയ്ക്കുന്നു; ഒടുവില്‍ അവിടെ ഈശ്വരനെ കണ്ടെത്തുന്ന തില്‍ ചെന്നവസാനിക്കുന്നു.

അയാളുടെ വഴി തിരിച്ചുകൊണ്ടുപോവുക എളുപ്പമല്ലായിരുന്നു.

മുകളിലുള്ള തെരുവുകളുടെ ക്രമം ഓവുചാലിന്റെ ക്രമത്തില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട് എന്നു പറയാം. അന്നു പാരിസ്സില്‍ രണ്ടായിരത്തിരുന്നൂറു തെരുവുകളുണ്ടായിരുന്നു. ഓവുചാല്‍ എന്നു പറയപ്പെടുന്ന ആ ഉരുണ്ട കൊമ്പിന്‍കാടുകൾക്കടിയില്‍ സ്വയം എത്തിയിരിക്കുന്നതായി വായനക്കാര്‍ സങ്കല്‍പിക്കട്ടെ. അന്നത്തെ കാലത്തുള്ള ഓവുചാല്‍ ഒന്നിന്റെ അറ്റത്തോടു മറ്റൊന്നിന്റെയായി കൂട്ടിവെച്ചാല്‍ മുപ്പത്തിമൂന്നു നാഴികയോളം ചെല്ലും. വാസ്തവത്തിലുള്ള ഓവുചാല്‍ വലപ്പണിക്കു—കഴിഞ്ഞ മുപ്പതു കൊല്ലത്തെ പ്രയത്നത്തിനു നാം നന്ദിപറയുക—ഇപ്പോള്‍ നൂറ്റെണ്‍പതു നാഴികയില്‍നിന്ന് ഒട്ടും കുറച്ചല്ല നീളമുള്ളൂ എന്നു ഞങ്ങള്‍ പറകയുണ്ടായി.

ഴാങ് വാല്‍ഴാങ്ങിന് ആദ്യത്തില്‍ത്തന്നെ ഒരബദ്ധം പറ്റി. അയാളുടെ ധാരണതാന്‍ റ്യു സാങ്ദെനിയുടെ അടിയിലാണെന്നായിരുന്നു; ഗ്രഹപ്പിഴയ്ക്ക് അതു ശരിയല്ല. റ്യു സാങ്ദെനിയുടെ അടിയില്‍ പതിമ്മൂന്നാം ലൂയിയുടെ കാലത്തുള്ള ഒരു പഴയ കല്ലോവുചാലുണ്ട്. അതു പഴയ കൂര്‍ദെമിറക്ടിന്റെ ഉയരത്തില്‍ വലതുവശത്ത് ഒരൊറ്റ വളവു മാത്രവും നാലു കൈവഴികള്‍ക്കൂടി ഒരു കുരിശു വരയ്ക്കുന്ന സാങ്മര്‍താങ് ചാലെന്ന ഒരൊറ്റ ശാഖയുംമാത്രം കൈക്കൊണ്ടു വമ്പിച്ച ഓവുചാല്‍ എന്നുപേരുള്ള നീര്‍ശ്ശേഖരിപ്പുതളത്തില്‍ നേരെ ചെന്നുചേരുന്നു. പക്ഷേ, കൊരിന്ത് വീഞ്ഞുകടയുടെ ആ പ്രദേശത്തു പ്രവേശദ്വാരമുള്ളതായ പെതിത് ത്രുവാങ്ദെറിയിലെ നീര്‍ച്ചാല്‍ റ്യു സാങ്ദെനിയിലെ ഓവുചാലിലേക്ക് ഒരിക്കലും ചെന്നുചേരുന്നില്ല; അതു മൊങ്മാർതൃയ ഓവുചാലില്‍ച്ചെന്നവസാനിച്ചിരുന്നു; അവിടെയാണ് ഴാങ് വാല്‍ഴാങ് അപ്പോള്‍ ചെന്നു കുടുങ്ങിയിരുന്നത്. അവിടെ ആളുകള്‍ക്കു വഴിതെറ്റാന്‍ ധാരാളം കാരണമുണ്ട്. മൊങ്മാര്‍തൃ ഓവുചാല്‍ പഴയ വലപ്പണിയുടെ ഏറ്റവും കലശലായ വിഷമതകളില്‍ ഒന്നാണ്. ഭാഗത്തിനു, മീതെയക്കുമീതേ ചേര്‍ത്തടക്കിയ ഒരുപാടു തത്തച്ചെക്കകളുടെ ആകൃതിയുള്ള ചന്തകളിലെ ഓവുചാല്‍ അയാളുടെ പിന്നില്‍പ്പെട്ടിരുന്നു; പക്ഷേ, അയാള്‍ക്കു മുന്‍പിലും ഒന്നിലധികം ബുദ്ധിമുട്ടുകളുണ്ടായിരുന്നു—ഇരുട്ടത്ത് ഓരോ ചോദ്യചിഹ്നംപോലെ വന്നുനില്ക്കുന്ന ഒന്നിലധികം തെരുവുമൂലകള്‍; ഒന്നാമത് ഇടതുവശത്ത് ഒരുതരം ലാടച്ചങ്ങലപോലെ തപാലാപ്പീസിന്റെ അടിയില്‍വെച്ചും കോതമ്പച്ചന്തയുടെ അടിയില്‍വെച്ചും പല T(ടി) കളും Z(സെഡി)കളുമായി കെട്ടിപ്പിണഞ്ഞു സെയിന്‍ നദിവരെ എത്തി, അവിടെവെച്ചു ഒരു Y(വൈ) ആയി അവസാനിക്കുന്നതുമായ പ്ലാത്രിയേറിലെ കൂറ്റന്‍ ഓവുചാല്‍; രണ്ടാമത്, വലതുവശത്ത് അടഞ്ഞ മുറ്റങ്ങളായ മൂന്നു പല്ലുകളോടുകൂടിയ റ്യു ദ്യു ക്രദാനിലെ വളയനിടനാഴി; മൂന്നാമത്, ഇടതു വശത്തു, തുടങ്ങുമ്പോള്‍ത്തന്നെ ഒരുതരം മുള്ളുകൊണ്ടു തകരാറു പിടിച്ചതും എല്ലാ ഭാഗത്തേക്കും മുറിഞ്ഞും ചെനച്ചംവെച്ചും ലുവ്രിലെ പുറത്തേക്കുള്ള പഴുതിലെ വലിയ നിലവറയില്‍ച്ചെന്നു വളഞ്ഞുതിരിഞ്ഞവസാനിക്കുന്നതുമായ മെയിയൂടെ ശാഖ: ഒടുവില്‍ വേണ്ടിടത്തോളം ദൂരത്തുചെന്നു രക്ഷപ്രാപിക്കണമെങ്കില്‍ വേറേ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത ഓവുചാല്‍ നടുക്കെട്ടില്‍ ചെന്നുചേരുന്നതിനു മുന്‍പ് അവിടവിടെയുള്ള ചെറുകുഴലുകളൊന്നും കണക്കാക്കാതെ റ്യു ദെ ഴെന്യുറിലുള്ള അടഞ്ഞ വഴിയും.

ഞങ്ങള്‍ ഇവിടെ സൂചിപ്പിച്ചതിനെപ്പറ്റിയെല്ലാം ഴാങ് വാല്‍ഴാങ്ങിനു വല്ല അറിവുമുണ്ടായിരുന്നുവെങ്കില്‍, ചുമര്‍ തൊട്ടുനോക്കിയതുകൊണ്ടുതന്നെ താന്‍ റ്യു സാങദെനിയിലെ ഭൂഗര്‍ഭക്കല്പടയിലല്ല ചെന്നുപെട്ടിട്ടുള്ളതെന്നു ക്ഷണത്തില്‍ മനസ്സിലായേനേ, പഴയ കല്ലിനു പകരം, ഒരാള്‍ നീളത്തിന് എണ്ണൂറു ലിവര്‍ ചെലവു വരുന്ന കരിങ്കല്ലും കുമ്മായവും ചേര്‍ത്തുള്ള പാതവിരിയോടുകുടി ഓവുചാലിൽപ്പോലും അന്തസ്സിലും ധാടിയിലുമുള്ള പുരാതന ശില്പവിദ്യയുടെ സ്ഥാനത്ത്, അയാള്‍ തൊടുന്നത് അക്കാലത്തെ ചെലവു കുറവിന്മേലായിരുന്നു— മിതവ്യയ സാമര്‍ത്ഥൃത്തിന്മേലായിരുന്നു. വാരയ്ക്ക് 200 ഫ്രാങ്ക് വരുമാറു കോണ്‍ക്രീറ്റുകൊണ്ടുള്ള അടിപ്പണിയില്‍ കുമ്മായം തേച്ച മുരട്ടുകല്ലിന്മേലായിരുന്നു; പക്ഷേ, ഇതൊന്നും അയാള്‍ക്കറിവില്ല.

അയാള്‍ ഉല്‍ക്കണ്ഠയോടും എന്നാല്‍ ശാന്തതയോടുംകൂടി, യാതൊന്നും കാണാതെ, യാതൊന്നും മനസ്സിലാവാതെ, യദൃച്ഛാസംഭവത്തില്‍ കുഴിച്ചുമൂടപ്പെട്ട്, എന്നുവെച്ചാല്‍ ഈശ്വരനില്‍ ആണ്ടുമുങ്ങി, മുന്‍പോട്ടു നടന്നു.

പതുക്കെക്കൊണ്ട് ഒരുതരം ഭയം അയാളെ ബാധിച്ചു എന്നു ഞങ്ങള്‍ സമ്മതിക്കട്ടെ. അയാളെ ചുറ്റിയിരുന്ന അന്ധകാരം അയാളുടെ ആത്മാവിലേക്കു തുളച്ചുകടന്നു. അയാള്‍ ഒരു കടങ്കഥയില്‍ സഞ്ചരിക്കുകയായി. ഈ ഓവുചാല്‍ ഭയങ്കരമായിരുന്നു; അതു തലചുറ്റിക്കുന്ന വിധത്തില്‍ കൂടിപ്പിണയുന്നു. നിഴല്പാടുകളുടേതായ ഈ പാരിസ്സില്‍ കുടുങ്ങിപ്പോകുക എന്നതു വൃസനകരമാണ്. ഴാങ് വാല്‍ഴാങ്ങിനു തന്റെ വഴി കാണാതെതന്നെ നിശ്ചയിക്കുകയും ഉണ്ടാക്കിത്തീര്‍ക്കുകയും വേണമെന്നായി. ഈ അജ്ഞാതത്വത്തില്‍, അയാളുടെ ഓരോ കാല്‍വെപ്പും അവസാനത്തെ കാല്‍വെപ്പായിരുന്നു എന്നു വരാം. എങ്ങനെ പുറത്തു കടക്കുന്നു: വല്ല പഴുതും കണ്ടെത്തുമോ? വേണ്ട സമയത്താകുമോ കാണുക? കല്ലുപൊത്തുകളോടുകൂടിയ ആ ഭൂഗര്‍ഭത്തിലെ പടുകുറ്റന്‍ ’സ്പഞ്ച്’ തുളച്ചുകയറി അപ്പുറത്തേക്കു കടക്കാൻ കഴിയുമോ? അവിടേയും ഇരുട്ടത്തു വല്ല അപ്രതീക്ഷിതക്കുടുക്കും താന്‍ എത്തിമുട്ടുമോ? വിട്ടുപോരാന്‍ വയ്യാത്തതും കടന്നുപോവാന്‍ കഴിവില്ലാത്തതുമായ വല്ലതിലും ചെന്നു പെട്ടേക്കുമോ? മരിയുസ് അവിടെവെച്ചു രക്തവാര്‍ച്ചകൊണ്ടും താന്‍ വിശപ്പുകൊണ്ടും ചത്തുപോവുമെന്നുണ്ടോ? രണ്ടുപേരുടെയും കഥ തീരുകയും ആ രാത്രിയുടെ ഒരു മൂലയ്ക്കു രണ്ടു കങ്കാളങ്ങളെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു കാര്യം അവസാനിക്കുമെന്നുണ്ടോ? അയാള്‍ക്കറിഞ്ഞുകൂടാ. ഉത്തരമൊന്നുമില്ലാതെ ഈ ചോദ്യങ്ങളൊക്കെ അയാള്‍ സ്വയം ചോദിച്ചു. പാരിസ്സിന്റെ കുടര്‍മാല ഒരഗാധകുണ്ഡമാവാന്‍ പോവുന്നു. അവതാര പുരുഷനെപ്പോലെ അയാള്‍ രാക്ഷസന്റെ വയറ്റില്‍പ്പെട്ടു.

പെട്ടെന്ന് ഒരത്ഭുതം. തീരെ അപ്രതീക്ഷിതമായ സമയത്തു, നേരേ നടന്നിരുന്നത് ഒട്ടും നിര്‍ത്താതെയിരിക്കെ, അയാള്‍ മേല്പോട്ടു പോവുകയല്ല ചെയുന്നതെന്നറിവായി; ചെറുപുഴയില്‍നിന്നുള്ള വെള്ളം പെരുവിരലിന്മേല്‍ വന്നുകൊള്ളേണ്ടതിനു പകരം മടമ്പത്ത് വന്നടിക്കാന്‍ തുടങ്ങി. ഓവുചാല്‍ കീഴ്പോട്ടിറങ്ങുകയാണ്. എങ്ങനെ? അയാള്‍ പെട്ടെന്ന് സെയിന്‍നദിയുടെ മുന്‍പില്‍ച്ചെന്നുപെടാന്‍ ഭാവമാണോ? ഈ അപകടം വലിയതാണ്; പക്ഷേ, തിരിച്ചുപോവുക എന്നത് ഒരിക്കലും അപായകരം. അയാള്‍ മുന്‍പോട്ടുതന്നെ നടന്നു.

അയാള്‍ പോയിരുന്നതു സെയിന്‍നദിയിലേക്കല്ല. അതിന്റെ വലത്തേ കരയില്‍വെച്ചു പാരിസ്സിന്റെ നിലത്തിനുള്ള തിണ്ട് അതിന്റെ വെള്ളത്തൊട്ടികളില്‍ ഒന്നു സെയിന്‍നദിയിലേക്കും മറ്റേതു ഓവുചാലിലേക്കുമാണ് ഒഴിച്ചിരുന്നത്. വെള്ളത്തിന്റെ തിരിവു തീര്‍ച്ചപ്പെടുത്തുന്ന ഈ തിണ്ടിനോ മുകള്‍ഭാഗം ഒരു ക്രമമില്ലാത്ത നിലയിലാണ്, വെള്ളക്കുത്തുകളെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുവിടുന്ന ആ അത്യുച്ചസ്ഥിതി റ്യു മിഷേല്‍ ല്‍ കൊംതിന്റെ അപ്പുറത്തു സാങ്ത് അവ്യാ ഓവുചാലിലും, നടക്കാവുകള്‍ക്കടുത്തുള്ള ലുവൃ ഓവുചാലിലും, ഹാലിന്നടുത്തുള്ള മൊങ്മാര്‍തൃഓവുചാലിലുമാണ്. ഈ അത്യുച്ചസ്ഥിതിയിലാണ് ഴാങ് വാല്‍ഴാങ് അപ്പോള്‍ എത്തിയിരുന്നത്, അയാള്‍ ഓവുചാല്‍ നടുക്കെട്ടിലേക്കുള്ള പോക്കാണ്; അയാളുടെ വഴി ശരിയാണ്. പക്ഷേ, അയാള്‍ക്കതറിഞ്ഞുകുടാ.

ഓരോ ശാഖയും കണ്ടെത്തുമ്പോള്‍ അയാള്‍ അതിന്റെ മൂല തപ്പിനോക്കും; അയാള്‍ നടക്കുന്ന വഴിയേക്കാള്‍ ആ കണ്ടെത്തിയ പഴുത് ഇടുങ്ങിയതായി കണ്ടാൽ, അങ്ങോട്ടു കടക്കാതെ നേരെ മുന്‍പോട്ടു പോവും; ഓരോ ഇടുങ്ങിയ വഴിയും അടഞ്ഞ നടയിലേക്കുള്ളതാവണമെന്ന് അയാള്‍ കരുതി—അതു ശരിയുമാണ്; അത് അയാള്‍ക്കെത്തേണ്ട ദിക്കില്‍നിന്ന് എന്നുവെച്ചാല്‍ പുറത്തേക്കു കടക്കാനുള്ള പഴുതില്‍നിന്ന്, അയാളെ അകറ്റുന്നതായിരിക്കും. അങ്ങനെ ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറകയുണ്ടായ നാലു വിഷമതകള്‍കൂടി ഇരുട്ടത്തു ശരിപ്പെടുത്തിവെച്ചിരുന്ന നാന്മടങ്ങു കെണിയില്‍ അയാള്‍ പെടാതെ കഴിഞ്ഞു.

ഒരിടത്തായപ്പോള്‍, ലഹള കാരണം കല്ലച്ചു പോയിട്ടുള്ളതും വഴിക്കോട്ടകള്‍ രക്തപരിസരണത്തെ നിര്‍ത്തിക്കളഞ്ഞതുമായ പാരിസ്സിന്റെ ആ ഭാഗത്തുനിന്നു കടന്നു, താന്‍ ജീവനുള്ളതും കേടില്ലാത്തതുമായ പാരിസ്സിന്റെ അടിയില്‍ എത്തിയിരിക്കുന്നു എന്ന് അയാള്‍ക്കു തോന്നി. തലയ്ക്കു മുകളില്‍ പെട്ടെന്നു ദുരത്തു നിന്നെങ്കിലും ഇളവില്ലാതെ ഇടിപോലെയുള്ള ഒരു മുഴക്കം കേട്ടു. അതു വാഹനങ്ങളുടെ പാച്ചിലൊച്ചയായിരുന്നു.

അയാള്‍ ഒരരമണിക്കൂര്‍ നേരമായി നടക്കുന്നു അയാളുടെ മനസ്സിലുള്ള ഒരേകദേശക്കണക്കുപ്രകാരം; അതിനുള്ളില്‍ അല്പസമയവും വിശ്രമിക്കുകയുണ്ടായിട്ടില്ല; മരിയുസ്സിനെ പിടിച്ചിട്ടുള്ള കൈയൊന്നു മാറ്റുകമാത്രം ചെയ്തിട്ടുണ്ട്. ഇരുട്ടിന്റെ അഗാധതയ്ക്ക് ഒരു കുറവുമില്ല; പക്ഷേ, ആ ആഴം അയാളെ ധൈര്യപ്പെടുത്തി.

പെട്ടെന്ന് അയാള്‍ തന്റെ നിഴല്‍ മുന്‍പില്‍ക്കണ്ടു. അതു നേര്‍ത്തതും ഏതാണ്ടു അസപഷടവുമായ ഒരു ചുകപ്പുവര്‍ണ്ണത്തിലാണ് എഴുതപ്പെട്ടിരുന്നത്; ഈ നിറം അടിയിലുള്ള നിലത്തും. മുകളിലേ തട്ടിന്മേലും, ഇടംവലം വശങ്ങളിലുമുള്ള രണ്ടു ഒട്ടലുള്ള ചുമരിന്മേലും, എല്ലാം വ്യാപിച്ചിട്ടുണ്ട്. അമ്പരന്നുപോയി അയാള്‍ തിരിഞ്ഞുനോക്കി.

അയാള്‍ക്കു പിന്നില്‍, അപ്പോള്‍ത്തന്നെ പിന്നിട്ടുപോന്ന വഴിയില്‍ അപാരമെന്ന് അയാള്‍ക്കു തോന്നിയ അത്രയും അകലത്തായി, കട്ടപിടിച്ച അന്ധകാരത്തെ കുത്തിത്തുളച്ച്, അയാളെ നോക്കിപ്പഠിക്കുകയാണെന്ന ഭാവത്തിലുള്ള ഒരുതരം ഭയങ്കരനക്ഷത്രം തിളങ്ങിയിരുന്നു.

അത് ഓവുചാലില്‍ ഉദിച്ച പൊല്ലീസ്സിന്റെ വ്യസനകരമായ വിളക്കുനക്ഷത്രമായിരുന്നു.

ആ നക്ഷത്രത്തിനു പിന്നില്‍, കറുത്തു, നിവര്‍ന്നു, അസ്പഷ്ടമായി. ഭയങ്കരമായി, എട്ടോ പത്തോ രൂപങ്ങള്‍ സമ്മിശ്രമായ വിധത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ട്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.