ഴാങ് വാല്‍ഴാങ് വിണ്ടും നടന്നുതുടങ്ങി; അയാള്‍ പിന്നെ നിലക്കുകയുണ്ടായിട്ടില്ല.
ഈ നടത്തം പിന്നെയും പിന്നെയും ബുദ്ധിമുട്ടു കൂടിയതായി. ഈ നിലവറയുടെ നിലനിരപ്പ് ഓരോ വിധത്തിലാണ്. സാധാരണമായുള്ള ഉയരം അഞ്ചടിയും ആറു വിരലും—ഒരാളുടെ ഉയരത്തിന്റെ കണക്ക്; മരിയുസ് നിലവറയോടു കൂട്ടിമുട്ടാതിരിക്കാന്‍ ഴാങ് വാല്‍ഴാങ്ങിനു കുനിയേണ്ടിവന്നു; ഓരോ അടി വെയ്ക്കാനും അയാള്‍ക്കു കുനിയുകയും ഉടന്‍തന്നെ നിവരുകയും വേണം; എപ്പോഴും ഇളവില്ലാതെ ചുമര്‍ തപ്പിനോക്കുകയും; കല്ലുകളുടെ നനവും മരപ്പണിയുടെ ഒട്ടലും കൈയിനാവട്ടേ കാലിനാവട്ടേ ഉറപ്പിച്ചു പിടിക്കാന്‍ പറ്റിയതായിരുന്നില്ല, അയാള്‍ നഗരത്തിന്റെ വല്ലാത്ത മലക്കുന്നിന്മേല്‍ തട്ടിത്തടഞ്ഞു നടന്നു. കാറ്റിന്‍പഴുതുകളില്‍ നിന്നുള്ള വെളിച്ചം വളരെ അകലം ഇടവിട്ടേ കാണു. എന്നല്ല ആ ഉള്ളതുതന്നെ പകല്‍നേരത്തേതുകൂടി നിലാവിന്റെ മാതിരിയാകുമാറ് അത്രമേല്‍ വിളര്‍ത്തിരുന്നു താനും. അതില്ലാത്ത മറ്റു സമയത്തെല്ലാം പുകതന്നെ, വിഷവായു, മങ്ങല്‍, കറുപ്പ്; ഴാങ് വാല്‍ഴാങ്ങിനു വിശപ്പും ദാഹവുമുണ്ട്; വിശേഷിച്ചും ദാഹം. ഇതു, കടല്‍ പോലെ, ഒരു മനുഷ്യന്നു കുടിക്കാന്‍ കൊള്ളരുതാത്ത വെള്ളംകൊണ്ടു നിറഞ്ഞ ഒരിടമാണ്. വായനക്കാര്‍ക്കറിവുള്ളതുപോലെ മഹത്തരവും പ്രായംകൊണ്ടു ലേശമെങ്കിലും കുറവു തട്ടിയിട്ടില്ലാത്തതും—അയാളുടെ ബ്രഹ്മചര്യത്തോടും കുടിയില്ലായ്മയോടും നമുക്കു നന്ദി പറയുക—ആയ ദേഹശക്തി—എന്തായിട്ടും ഒടുവില്‍ തളരുകയായി. അയാൾ ക്ഷീണിച്ചുതുടങ്ങി; ശക്തി ക്ഷയിക്കുന്നതോടുകൂടി അയാളുടെ ഭാരത്തിന്റെ കനം വര്‍ദ്ധിച്ചു. ഒരു സമയം മരിച്ചുകഴിഞ്ഞിരുന്ന മരിയുസ് ജീവനറ്റദേഹങ്ങള്‍ക്കുള്ള കനക്കൂടുതലോടുകൂടി അയാളെ കീഴ്പോട്ടമര്‍ത്തി. ഴാങ് വാല്‍ഴാങ് പിടിച്ചിരുന്നതു മരിയുസ്സിന്റെ നെഞ്ഞ് അമരാത്ത വിധത്തിലായിരുന്നതു കൊണ്ട് ശ്വാസത്തിനു വേണമെങ്കില്‍ സഞ്ചരിക്കാം. കാലിനടിയിലൂടെ എലികള്‍ ക്ഷണത്തില്‍ പാഞ്ഞുപോവും. അവയിലൊന്ന് അത്രമേല്‍ പേടിച്ചുപോയി. അയാളെ ഒരു കടി കടിക്കുകകൂടി ചെയ്തു. ഇടയ്ക്കിടയ്ക്ക് ഓവുചാലിന്റെ മുഖത്തുള്ള പൊത്തുകളിലൂടെ ശുദ്ധവായു വന്ന് അയാളെ ഒന്നു ജീവന്‍ വെപ്പിക്കും.
അയാള്‍ ഓവുചാലിന്റെ നടുക്കെട്ടിലെത്തിയപ്പോള്‍ നേരം ഉച്ചതിരിഞ്ഞു മൂന്നുമണിയായി.
ഈ പെട്ടെന്നുണ്ടായ വലുപ്പംവെയ്ക്കല്‍ അയാളെ അമ്പരപ്പിച്ചു. അയാള്‍ അപ്രതീക്ഷിതമായി തന്റെ കൈ നീട്ടിയാല്‍ ചുമര്‍ തൊടാന്‍ വയ്യാത്തവിധത്തിലുള്ള ഒരു നടപ്പന്തിയിലും തല മുകളില്‍ പൊട്ടിപ്പോകാത്ത ഒരു നിലവറയിലും എത്തിച്ചേര്‍ന്നു. ആ വലിയ ഓവുചാലിന് വാസ്തവത്തില്‍ എട്ടടി വിസ്താരവും ഏഴടി ഉയരവുമുണ്ട്.
മോങ്മാർതൃയ ഓവുചാല്‍ വലിയ ഓവുചാലില്‍ ചേരുന്നേടത്തു വേറെ രണ്ടു നിലവറനടപ്പന്തികൾ—റ്യൂദ് പ്രൊവാങ്സിലേയും അബത്ത്വാറിലേയും—ഒരുമിച്ചുകൂടി ഒരു നാല്‍ക്കൂട്ട വഴിയുണ്ടാക്കുന്നുണ്ട്. ഈ നാലു വഴികള്‍ക്കു മുന്‍പില്‍ കുറേക്കൂടി സാമര്‍ത്ഥ്യം കുറഞ്ഞ ഒരാള്‍ സംശയത്തിലായിപ്പോയേനേ. ഴാങ്വാല്‍ഴാങ് ഏറ്റവുമധികം വിസ്താരമുള്ളതു തിരഞ്ഞെടുത്തു—എന്നുവെച്ചാല്‍, നടുച്ചാല്‍. പക്ഷേ, ഇവിടെ പിന്നേയും സംശയം —ഇറങ്ങുകയോ കയറുകയോ വേണ്ടത്? വേഗം പുറത്തു ചാടേണ്ടിയിരിക്കുന്നു എന്നും, എന്തപകടം വന്നാലും ഇനി സെയിന്‍നദിയില്‍ എത്തിച്ചേരണമെന്നും, അയാള്‍ വിചാരിച്ചു. മറ്റുവിധത്തില്‍ പറഞ്ഞാല്‍ കീഴ്പോട്ടിറങ്ങണം. അയാള്‍ ഇടത്തോട്ടു വെച്ചു.
അയാള്‍ അങ്ങനെ ചെയ്തതു നന്നായി; എന്തുകൊണ്ടെന്നാല്‍ നടുക്കെട്ടിന് ഒന്നു ബേര്‍സിയിലേക്കും മറ്റതു പാസ്സിയിലേക്കുമായി രണ്ടു നിഷ്ക്രമണപ്പഴുതുകളുണ്ടെന്നും, അതിന്റെ പേര്‍ സൂചിപ്പിക്കുന്നവിധം വലതുവശത്തുള്ളത് പാരിസ്സിന്റെ ഭൂഗര്‍ഭത്തിലുള്ള അരഞാണാണെന്നും വിചാരിക്കുന്നത് അബദ്ധമാണ്. മെനില്‍മോങ്ങ്താങ്ങിലെ പഴയ തോടല്ലാതെ മറ്റൊന്നുമല്ലാത്ത വലിയ ഓവുചാല്‍, അതിലൂടെ ആരെങ്കിലും കയറിപ്പോകുന്നുണ്ടെങ്കില്‍, ഒരിരുട്ടടഞ്ഞ ചാക്കിനുള്ളില്‍ അതായതു മെനില്‍മോങ്താങ്ങിലെ കുന്നിനടിയില്‍ അതിന്റെ ഉത്ഭവസ്ഥലമായിരുന്നേടത്തു, ചെന്നവസാനിക്കുന്നതായി കാണും. പൊപ്പാങ്കൂറില്‍ നിന്നു തുടങ്ങി പാരിസ്സിലെ വെള്ളം ശേഖരിച്ചുപോരുന്നതും അമെലൊത് ഓവുചാലിലൂടേ പോയി പഴയ ലൂവിയേറിന്റെ മുകളില്‍വെച്ചു സെയിന്‍നദിയിലേക്കു വീഴുന്നതുമായ ശാഖയോടു ശരിക്കു കൂടിച്ചേരുന്ന വഴിയൊന്നുമില്ല. വെള്ളം ശേഖരിക്കുന്ന ഓവുചാലിനെ മുഴുമിപ്പിക്കുന്ന ഈയൊരു ശാഖ റ്യു മെനില്‍ മോങ്താങ്ങിന്നടിയില്‍വെച്ചു പുഴയിലേക്കു പോകുന്നതും പുഴയില്‍നിന്നു വരുന്നതുമായ വെള്ളം തമ്മില്‍ വേര്‍തിരിയുന്ന സ്ഥലം കാണിക്കുന്ന ആ കല്ക്കെട്ടിനാല്‍ വേര്‍തിരിക്കപ്പെടുന്നു. ഴാങ് വാല്‍ഴാങ് മേല്പോട്ടു കയറിപ്പോകയാണ് ചെയ്തിരുന്നതെങ്കില്‍ വളരെ ബുദ്ധിമുട്ടിയതിനുശേഷം ക്ഷീണിച്ചു തളര്‍ന്നു ചാവാറായി ഇരുട്ടത്ത് ഒരു ചുമരിന്മേല്‍ചെന്നു മുട്ടുമായിരുന്നു. അയാളുടെ കഥ തീര്‍ന്നേനേ.
കൂടിയേ കഴിയു എന്നുവന്നു. കുറച്ചു പിന്നോക്കംതന്നെ പോന്നു, ബുഷെറിത്തിലെ ഓവുചാല്‍ത്തിരിവു കടക്കാന്‍ കൂസാതെ, ഫില്‍ ദ്യു കുല്‍വേറിലെ വഴിയിലേക്കു കടന്നു. സാങ്ലൂയിയിലെ ഇടനാഴി പിന്നിട്ടു, വലത്തോട്ട് തിരിഞ്ഞു, സാങ് സെബാസ്തിയന്‍ മാര്‍ഗ്ഗത്തിലേക്കു ചാടാതെ പോയിയെങ്കില്‍ അയാള്‍ അമെലൊത് ഓവുചാലിലെത്തും; എന്നിട്ടു ബസ്തീലിനടിയില്‍ ഒരുതരം (എഫ്) എന്നായി നില്ക്കുന്നേടത്തു തെറ്റിക്കടക്കാതെ കഴിച്ചാല്‍ അയാള്‍ ആയുധപ്പുരയ്ക്കടുത്തു സെയിന്‍നദിയിലേക്കുള്ള പഴുതിന്‍മുന്‍പില്‍ എത്തിച്ചേരും. പക്ഷേ, ഇതിനു വേണമെങ്കില്‍ ഈ പടുകൂറ്റന്‍ ഓവുചാല്‍പ്പുറ്റിന്റെ എല്ലാ ചിനച്ചങ്ങളും എല്ലാ ദ്വാരങ്ങളും തികച്ചും കണ്ടുപരിചയപ്പെട്ടിരുന്നാല്‍ മാത്രമേ നിവൃത്തിയുള്ളു. എന്നാല്‍ താന്‍ ആ നടന്നിരുന്ന ഭയങ്കരക്കുപ്പച്ചാലിനെപ്പറ്റി യാതൊന്നുംതന്നെ അയാൾക്കറിവില്ലെന്നു ഞങ്ങള്‍ ഒന്നുകൂടി ഊന്നിപ്പറയട്ടെ; ആരെങ്കിലും അയാളോടു ഇപ്പോള്‍ എവിടെയാണെന്നു ചോദിക്കുന്നപക്ഷം അയാള്‍ മറുപടി പറഞ്ഞേനേ;“രാത്രിയില്‍.’
അയാളുടെ പ്രകൃതിബോധം അയാളെ നല്ലവണ്ണം സഹായിച്ചു. കീഴ്പോട്ടിറങ്ങിയതു വാസ്തവത്തില്‍ രക്ഷയിലേക്കായിരുന്നു.
ഒരു കഴുനഖത്തിന്റെ ആകൃതിയില്‍ ചിനച്ചംവെയ്ക്കുന്ന റ്യൂ ലഫിത്തിനും റ്യൂ സാങ്ഴോര്‍ഴിനും അടിയിലുള്ള രണ്ട് ഇടുങ്ങിയ വഴികളും ഷോസ്സ്റേ ദാങ്താങ്ങിലെ നീണ്ട് ഇരട്ടപ്പിരിവുള്ള ഇടനാഴിയും അയാള്‍ ഇടതുവശത്ത് ഇട്ടുംവെച്ചും നടന്നു.
ഒരുപനദിയുടെ കുറച്ചകലെവെച്ച്—ഒരു സമയം അത് മദലിയെന്‍ ശാഖയാവാം—അയാള്‍ നിന്നു. അയാള്‍ എന്തെന്നില്ലാതെ ക്ഷീണിച്ചിരിക്കുന്നു. അവിടെ നല്ല വലുപ്പമുള്ള കാറ്റിന്‍പഴുതു, പക്ഷേ, റ യു ദാങ് ഭോവിലെ മനുഷ്യപ്പഴുത്, ഏതാണ്ട് കൊള്ളാവുന്ന ഒരു വെളിച്ചം ഉണ്ടാക്കിയിരുന്നു. ഒരു സഹോദരന്‍ മുറിവേറ്റ മറ്റൊരു സഫോദരനോട് കാണിക്കുന്ന വാത്സല്യഭാവത്തോടുകൂടി ഴാങ് വാല്‍ഴാങ് മരിയുസ്സിനെ ഓവുചാലിന്റെ തിണ്ടിന്മേല്‍ ചാരിയിരുത്തി. ഒരു ശ്മശാനത്തിന്റെ അടിയില്‍ ചാരമെന്നപോലെ, കാറ്റിന്‍പഴുതിന്റെ മങ്ങിയ വെളിച്ചത്തില്‍ മരിയുസ്സിന്റെ ചോരപറ്റിയ മുഖം കാണപ്പെട്ടു, അയാളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു; തുടുത്ത ചായം പറ്റി ഉണങ്ങിപ്പിടിച്ച ഒരു ചായപ്പണിക്കാരന്റെ ബ്രഷുകള്‍പോലെ അയാളുടെ തലമുടി ചെന്നികളില്‍ ഒട്ടിപ്പിടിച്ചിരുന്നു; അയാളുടെ കൈകള്‍ കുഴഞ്ഞു ജീവസ്സറ്റ വിധം തുങ്ങിക്കിടക്കുന്നു; അയാളുടെ കൈകാലുകള്‍ തണുത്തിരിക്കുന്നു; വായയുടെ അറ്റങ്ങളില്‍ ചോര കട്ടപിടിച്ചിരുന്നു; ഉള്‍ക്കുപ്പായങ്ങള്‍ മുറിവുകളിലേക്കു വലിഞ്ഞിരിക്കുന്നു; പുറംകുപ്പായത്തിന്റെ ശീല മാംസത്തിലേക്കാണ്ടിട്ടുള്ള വായതുറന്ന മുറിവുകള്‍ക്കുള്ളില്‍ മുട്ടിയുരുമ്മുന്നുണ്ട്. ഴാങ് വാല്‍ഴാങ് വിരല്‍ത്തുമ്പുകളെക്കൊണ്ടു് ഉടുപ്പു മാറ്റി മരിയുസ്സിന്റെ മാറത്തു കൈവെച്ചു നോക്കി; അയാളുടെ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ട്. ഴാങ് വാല്‍ഴാങ് തന്റെ ഉള്‍ക്കുപ്പായം പിച്ചിച്ചീന്തി കഴിയുന്ന വിധത്തില്‍ ആ ചെറുപ്പക്കാരന്റെ ദേഹത്തിലുള്ള മുറിവു കെട്ടി, ചോരയുടെ തള്ളിച്ച നിര്‍ത്തി; എന്നിട്ട് അപ്പോഴും തന്റേടമില്ലാതെ, ഏതാണ്ട് ശ്വാസം കൂടിയില്ലാതെ, ആ മങ്ങിയ വെളിച്ചത്ത് കിടക്കുന്ന മരിയുസ്സിനെ അനിര്‍വചനീയമായ ദ്വേഷത്തോടുകൂടി സൂക്ഷിച്ചുനോക്കി.
മരിയുസ്സിന്റെ ഉടുപ്പു ശരിപ്പെടുത്തുന്നതിനിടയ്ക്ക് അയാളുടെ കുപ്പായക്കീശയില്‍ രണ്ടെണ്ണം കണ്ടു; തലേ ദിവസം വൈകുന്നേരം അവിടെ മറന്നിട്ട ആ കടലാസ്സുചുരുളും, മരിയുസ്സിന്റെ നോട്ടുപുസ്തകവും, പുസ്തകത്തില്‍ ഒന്നാമത്തെ ഭാഗത്ത് ഈ നാലുവരി എഴുതിയിരുന്നു. വായനക്കാര്‍ക്ക് ഇതോര്‍മ്മയുണ്ടായിരിക്കും.
“എന്റെ പേര്‍ മരിയുസ് പൊങ്മേര്‍സി എന്നാണ്. എന്റെ ശവം മറെയില്‍ വ്യു ദെ ഫില്‍ റ്യു കല്‍വേറില്‍ 6-ാം നമ്പര്‍ ഭവനത്തിലുള്ള മൊസ്യു ഗില്‍നോര്‍മാന്ന്, എന്റെ മുത്തച്ഛന്ന്, എത്തിച്ചുകൊടുക്കുക.”
കാറ്റിന്‍പഴുതിലൂടേയുള്ള വെളിച്ചത്തു നോക്കി ഴാങ് വാല്‍ഴാങ് ഈ നാലു വരിവായിച്ചു; ഒരു താഴ്‌ന്ന സ്വരത്തില്‍ ’റ്യു ദെ ഫില്‍ വ്യു കല്‍വേറില്‍ 6-ാം നമ്പര്‍ ഭവനത്തില്‍ മൊസ്യു ഗില്‍ നോര്‍മാന്‍’ എന്നാവര്‍ത്തിച്ചുകൊണ്ടു മനോരാജ്യത്തില്‍ മുങ്ങിയവിധം ഒരു നിമിഷനേരം അനങ്ങാതെ നിന്നു. അയാള്‍ ആ നോട്ടുപുസ്തകം മരിയുസ്സിന്റെ കീശയില്‍നിന്നെടുത്തേടത്തുതന്നെ വെച്ചു. അയാളുടെ ഭക്ഷണം കഴിഞ്ഞു. അയാള്‍ക്കു ശക്തിവെച്ചു; അയാള്‍ ഒരിക്കല്‍ക്കൂടി മരിയുസ്സിനെ എടുത്തു പുറത്തേറ്റി; ആ യുവാവിന്റെ ശിരസ്സു പതുക്കെ തന്റെ വലത്തേ ചുമലിലേക്കു ചാച്ചു. വീണ്ടും ഓവുചാലിലുടേ കീഴ്പോട്ടിറങ്ങിത്തുടങ്ങി.
മെനിമോങ്താങ്ങിന്റെ വഴിക്കുള്ള വലിയ ഓവുചാല്‍ ആറുനാഴിക നീളമുണ്ട്. അതില്‍ അധികഭാഗവും കല്‍വിരിയുള്ളതാണ്.
ഴാങ് വാല്‍ഴാങ്ങിന്റെ നിലവറസ്സഞ്ചാരത്തില്‍, ഞങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി കൊളുത്തിക്കാണിച്ചിരുന്ന ഈ പാരിസ്സിന്റെ തെരുവിന്‍പേരുകളാകുന്ന ചൂട്ടഴാങ് വാല്‍ഴാങ്ങിന്റെ പക്കലുണ്ടായിരുന്നില്ല. അയാള്‍ എവിടെയാണ് സഞ്ചരിക്കുന്നതെന്നും ഏതു വഴിക്കാണ് യാത്ര ചെയ്യുന്നതെന്നും യാതൊന്നും അയാളോട് പറഞ്ഞുകൊടുത്തിരുന്നില്ല. ഇടയ്ക്കിടയ്ക്ക് എത്തിമുട്ടിയിരുന്ന വെളിച്ചത്തിന്റെ മങ്ങലില്‍നിന്നു സൂര്യന്‍ കല്‍വിരിയില്‍നിന്നു കുറേശ്ശ മാറുന്നുണ്ടെന്നും, താമസിയാതെ പകലിന്റെ കഥ തീര്‍ന്നുകഴിയുമെന്നും ഇളവില്ലാതെ നില്ക്കുന്നതിനുപകരം ഇടവിട്ടുവിട്ടും അങ്ങനെ തീരെ ഇല്ലാതെതന്നെയും ആയിത്തീരുന്ന തലയ്ക്കു മീതെയുള്ള വാഹനപ്പോക്കുകളില്‍നിന്നു, താന്‍ പാരിസ്സിന്റെ മധ്യഭാഗം വിട്ടിരിക്കുന്നു എന്നും, കോട്ടപ്പുറത്തെ നടക്കാവുകളിലോ അങ്ങേ അറ്റത്തെ പാതാറിലോ പെട്ട ഒരു വിജനസ്ഥലത്തേക്കാണ് താന്‍ ചെല്ലുന്നതെന്നും മാത്രം തോന്നി. വീടുകളും തെരുവുകളും ചുരുങ്ങിയിരുന്നേടത്ത് ഓവുചാലിലേക്കുള്ള കാറ്റിന്‍പഴുതുകളും ചുരുങ്ങിയിരുന്നു. ഴാങ് വാല്‍ഴാങ്ങിന്റെ ചുറ്റുമുള്ള ഇരുട്ടു കനംപിടിച്ചു. എന്തായാലും അയാള്‍ ഇരുട്ടത്തു തപ്പിത്തടഞ്ഞ് പിന്നേയും മുൻപോട്ടുതന്നെ നടന്നു.
പെട്ടെന്ന് ഈ അന്ധകാരം ഭയങ്കരമായിത്തീര്‍ന്നു.