താന്‍ വെള്ളത്തിലേക്കാണ് കടക്കുന്നതെന്നു മനസ്സിലായി, കാലിന്‍ചുവട്ടില്‍ കൽവിരിയില്ലാതായി, ചളി മാത്രമായി.
ബ്രെത്തായിലേയോ അല്ലെങ്കില്‍ സ്കോട്ലാണ്ടിലേയോ ചില കടല്‍ക്കരകളില്‍ വെള്ളത്തോടടുത്തു വക്കത്തു നടക്കുന്ന ഒരു വഴിപോക്കനോ ഒരു മുക്കുവനോ താന്‍ കുറച്ചുനേരമായി ബുദ്ധിമുട്ടിയാണ് മുന്‍പോട്ടു നീങ്ങുന്നതെന്നുമുള്ള വാസ്തവം പെട്ടെന്നു ധരിക്കും. കാലിന്‍ചുവട്ടിലുള്ള കടല്‍പ്പുറം കുഴിപോലെയാണ്; അയാളുടെ കാല്‍മടമ്പുകള്‍ അതില്‍ ഒട്ടിപ്പോകുന്നു; അവിടെ മണലല്ല, മുളഞ്ഞാണ്. കടല്‍ത്തീരം തികച്ചും ഉണങ്ങിയിട്ടാണ്; പക്ഷേ, ഓരോ കാൽവെപ്പു വെയ്ക്കുമ്പോഴും, അതു കഴിഞ്ഞ് കാലെടുത്താലത്തെ കുഴിയില്‍ വെള്ളം വന്നു നിറയുന്നു. എന്തായാലും ആ മാറ്റം കണ്ണറിയുന്നില്ല; വമ്പിച്ച കടല്‍ക്കരപ്പരപ്പ് സരമ്യവും ശാന്തവുംതന്നെ; മണലിന്നെല്ലാം ഒരൊറ്റ നിലയാണ്, ഉറപ്പുള്ള നിലത്തെ ഉറപ്പില്ലാത്ത നിലത്തില്‍നിന്ന് വേര്‍തിരിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല; ആഹ്ലാദിക്കുന്ന മണൽപ്പേനുകളുടെ ചെറുകൂട്ടം വഴിപോക്കന്റെ കാലിനടിയില്‍ ലഹളപിടിച്ചു ചാടിച്ചാടിക്കളിക്കുന്നത് നിന്നിട്ടില്ല.
അയാള്‍ നേരേ നടക്കുകയാണ്. അയാള്‍ പാടുനോക്കി പോകുന്നു, കരയിലേക്കു തിരിഞ്ഞു, ഭൂമിയിലേക്കു കയറുകയായി. അയാള്‍ക്ക് കൂസലില്ല. എന്തിനെപ്പറ്റി കൂസുന്നു? ഒന്നുമാത്രം, ഓരോ കാല്‍വെപ്പിലും കാലിന്റെ കനം വര്‍ദ്ധിക്കുന്നുണ്ടെന്ന് അയാള്‍ക്കറിയാം. പെട്ടെന്ന്, അതാ, അയാള്‍ താണുപോകുന്നു; അയാള്‍ രണ്ടോ മൂന്നോ ഇഞ്ചു താണു. നിശ്ചയമായും, താന്‍ തനിക്കു പോകേണ്ട വഴിയിലല്ല; താന്‍ എവിടെയാണെന്ന് നിന്നുനോക്കുകയായി. ഉടനെ അയാള്‍ കാലിന്നടിയിലേക്കു നോക്കുന്നു; അയാളുടെ കാലടികള്‍ കാണാനില്ല. അവ മണ്ണില്‍ പൂഴ്‌ന്നിരിക്കുന്നു. അയാള്‍ ആ മണലില്‍നിന്ന് കാല്‍ വലിച്ചെടുക്കുന്നു, പിന്നോക്കം തന്നെ പോവാൻ നോക്കുന്നു, പിന്നോക്കം തിരിയുന്നു—അതാ, അയാള്‍ കുറേക്കൂടി ആഴത്തിലേക്കു മുങ്ങുകയായി. മണല്‍ ഞെരിയാണിവരെയായി; അയാള്‍ അതില്‍ നിന്ന് കാല്‍ വലിച്ചെടുത്ത് ഇടത്തോട്ട് ചാടി, കണങ്കാല്‍പ്പകുതിവരെയ്ക്കായി മണല്‍; അയാള്‍ വലത്തോട്ട് പാഞ്ഞു, മണല്‍ കാല്‍മുട്ടിലെത്തി, ഉടനേ അയാള്‍. താനൊരു മണല്‍ക്കുഴിയില്‍പ്പെട്ടിരിക്കുന്നു എന്നും, മനുഷ്യന്നു നടക്കുകയും മത്സ്യത്തിനു നീന്തുകയും ചെയ്യാന്‍ വയ്യാത്ത ആ ഭയങ്കരമായ മധ്യനിലയാണ് തന്റെ കാലിന്‍ചുവട്ടിലുള്ളതെന്നുമുള്ള വാസ്തവസ്ഥിതി അനിര്‍വചനീയമായ ഒരു ഭയപ്പാടോടുകൂടി കണ്ടറിയുന്നു. ഉടനേ അയാള്‍ വല്ല ചുമടും കൈയിലുണ്ടെങ്കില്‍ അത് വലിച്ചൊരേറെറിഞ്ഞു, അപകടത്തില്‍പ്പെട്ട കപ്പല്‍ പോലെ, തന്റെ കനം ചുരുക്കുന്നു; പക്ഷേ, വൈകിപ്പോയി, മണല്‍ മുട്ടുവരെയെത്തി.
അയാൾ നിലവിളിക്കുന്നു, തൊപ്പിയോ കൈലേസ്സോ ഇളക്കിക്കാണിക്കുന്നു; മണല്‍ അടിക്കടി അയാളെ പിടിച്ചാഴ്ത്തുകതന്നെയാണ്, കടല്‍പ്പുറത്താരുമില്ലെങ്കില്‍. സമനിലം അത്രയും ദൂരത്താണെങ്കില്‍, ആ മണല്‍ക്കടല്‍വക്ക് അത്രയും ദുഷ്പേരുള്ള ഒന്നാണെങ്കില്‍, അടുത്ത പ്രദേശത്തെങ്ങും ഒരു ധീരോദാത്തനില്ലെങ്കില്‍, അയാളുടെ കഥ കഴിഞ്ഞു—അയാള്‍ അതിന്നുള്ളിലാണ്ടു. വേഗം കുറയ്ക്കാനോ വേഗം കൂട്ടാനോ വയ്യാതെയുള്ളതും, അസംഖ്യം മണിക്കൂറുകളോളം നില്ക്കുന്നതും, എന്തായാലും അവസാനിക്കാത്തതും, നിങ്ങളെ നിര്‍ത്തി, കൈയും കാലുമൊന്നും കെട്ടാതെ, നല്ല ആരോഗ്യമിരിക്കെ, പിടികൂടുന്നതും. കാല്‍ പിടിച്ചു നിങ്ങളെ കീഴ്പോട്ടു വലിക്കുന്നതും, നിങ്ങള്‍ ഓരോ കുടച്ചില്‍ കുടയുമ്പോഴും ഓരോ നിലവിളി നിലവിളിക്കുമ്പോഴും നിങ്ങളെ ഒന്നുകൂടി കീഴ്പോട്ടിടിക്കുന്നതും, ഒന്നുകൂടി മുറുക്കിപ്പിടിച്ചു നിങ്ങളുടെ എതിര്‍നില്പിനെ ശിക്ഷിക്കുന്ന മട്ടിലുള്ളതും, ആകാശാന്തത്തേയും, മരങ്ങളേയും, പച്ചച്ച നാട്ടുപുറത്തേയും, മൈതാനസ്ഥലങ്ങളിലുള്ള ഗ്രാമങ്ങളുടെ തീപ്പുകയേയും, കടലിലുള്ള കപ്പലുകളുടെ ഓട്ടത്തേയും, പറക്കുകയും പാടുകയും ചെയ്യുന്ന പക്ഷികളേയും, സൂര്യനേയും, ആകാശത്തേയും നോക്കിക്കാണാന്‍ കുറച്ചിട അനുവദിച്ചതിനു ശേഷം മനുഷ്യനെ പിടിച്ചു ഭൂമിയിലേക്കുതന്നെ തിരിച്ചുവരുത്തുന്നതുമായി ആ കാല ദൈര്‍ഘ്യം കൂടിയ, ആ പിഴ പറ്റിപ്പോകാത്ത, ആ അനുല്ലംഘ്യമായ, ഭയങ്കരക്കുഴിച്ചുമൂടലിന് അയാള്‍ വിധിക്കപ്പെട്ടുകഴിഞ്ഞു. ഈ കുഴിച്ചുമുടല്‍ ഒരു കോളേറ്റം പിടിച്ച ശവസംസ്ക്കാരമാണ്; ഭൂമിയുടെ അഗാധതയില്‍നിന്നു ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ അടുക്കലേക്കു പൊന്തിച്ചെല്ലുന്ന ഒരു ശവക്കുഴി, ഓരോ നിമിഷവും മരണത്തിന്റെ ഓരോ നിഷ്ഠുരമായ അട്ടിമറിക്കലാണ്. ആ ഭാഗ്യംകെട്ട മനുഷ്യന്‍ ഇരിക്കാന്‍ നോക്കുന്നു, കിടക്കാന്‍ നോക്കുന്നു. പൊത്തിപിടിച്ചു കയറാന്‍ നോക്കുന്നു; അയാളുടെ ഓരോ അനക്കവും അയാളെ അധികമധികം കുണ്ടിലേക്കിറക്കുന്നു; അയാള്‍ നീണ്ടുനിവര്‍ന്നു നില്ക്കുന്നു. അയാള്‍ ആഴുകയായി; താന്‍ വിഴുങ്ങപ്പെടുന്നതായി ബോധം വരുന്നു; അയാള്‍ ഉറക്കെക്കരയുന്നു, കെഞ്ചുന്നു, മേഘങ്ങളോട് ആവലാതിപ്പെടുന്നു, കൈകളെ പിടിച്ചു ഞെരിക്കുന്നു, നിരാശനാവുന്നു. അതാ, അയാളുടെ വയറുവരെ മണലായി; മണല്‍മാറത്തേക്കെത്തി, അതാ, അയാള്‍ ഒരു മുഖപ്രതിമ മാത്രമായി. അയാള്‍ കൈയുയര്‍ത്തുന്നു, ഭയങ്കരങ്ങളായ ഞെരക്കങ്ങള്‍ ഞെരങ്ങുന്നു, കടല്‍ക്കരയുടെ ഉള്ളിലേക്കു തന്റെ കൈനഖങ്ങളെ ആഴ്ത്തുന്നു, ആ ചാരത്തെ മുറുക്കിപ്പിടിക്കാന്‍ കിണയുന്നു. ആ കോമളമായ വാളുറയില്‍നിന്നു പൊന്തിപ്പോരാന്‍വേണ്ടി കൈമുട്ടുകളില്‍ ഊന്നി വലിയുന്നു, പിടഞ്ഞുംകൊണ്ട് തേങ്ങിക്കരയുന്നു; മണല്‍ പിന്നെയും മേല്പോട്ടു പൊങ്ങുകയാണ്. മണല്‍ അയാളുടെ ചുമലിലെത്തി; മണല്‍ അയാളുടെ തൊണ്ടവരെയായി; അതാ, അയാളുടെ മുകറു മാത്രമേ കാണാനുള്ളൂ. അയാളുടെ വായ പിന്നെയും ഉറക്കെക്കരയുന്നുണ്ട്; മണല്‍ അതിനെ നിറച്ചു; നിശ്ശബ്ദത. അയാളുടെ കണ്ണുകള്‍ പിന്നെയും തുറിച്ചുനോക്കുന്നുണ്ട്; മണല്‍ അവയെ അടുപ്പിച്ചു; രാത്രി, ഉടനേ അയാളുടെ നെറ്റിത്തടം കുറഞ്ഞുകുറഞ്ഞു വരുന്നു; ഏതാനും തലനാരിഴകള്‍ മണല്‍പരപ്പിനു മീതേ പാറുന്നുണ്ട്; ഒരു കൈ പുറത്തേക്കുന്തുന്നു, കടല്‍ത്തീരത്തിന്റെ മുകള്‍ഭാഗം തുളച്ചുകടക്കുന്നു, ആടിമറിയുന്നു, മറയുന്നു. ഒരു മനുഷ്യന്റെ അവലക്ഷണംപിടിച്ച നാശം.
ചിലപ്പോള്‍ ഒരു കുതിരസ്സവാരിക്കാരൻ കുതിരയോടുകൂടി കുഴിച്ചുമുടപ്പെടും; ചിലപ്പോള്‍ വണ്ടിക്കാരന്‍ വണ്ടിയോടുകുടി വിഴുങ്ങപ്പെടും; ആ കടല്‍പ്പുറത്തു സര്‍വ്വവും വിഴുങ്ങപ്പെടുന്നു. വെള്ളത്തിലല്ലാതെ മറ്റെങ്ങോവെച്ചുള്ള കപ്പല്‍ത്തകര്‍ച്ചയാണത്. അതു കര ഒരു മനുഷ്യനെ മുക്കലാണ്. സമുദ്രം കിനിഞ്ഞു കടന്ന ഭൂമി ഒരു ചതിക്കുഴിയായിത്തീരുന്നു. അത് ഒരു മൈതാനത്തിന്റെ വേഷത്തില്‍ നില്ക്കുകയും ഒരു തിരയെപ്പോലെ വായ പിളര്‍ത്തുകയും ചെയ്യുന്നു. പാതാളത്തിനു ഇങ്ങനെ ചില ചതിപ്പണികളുണ്ട്.
ചില കടല്‍ക്കരകളില്‍ എപ്പോഴുമുണ്ടാകാവുന്ന ഈ വ്യസനകരമായ കഷ്ടസ്ഥിതി മുപ്പതു കൊല്ലംമുന്‍പു പാരിസ്സിലെ ഓവുചാലില്‍ വരാവുന്നതായിരുന്നു.
1833-ല്‍ ആരംഭിച്ച പ്രധാനപണികള്‍ക്കുമുന്‍പു പാരിസ്സിലെ കുപ്പച്ചാലില്‍ ഇത്തരം അപ്രതീക്ഷിതങ്ങളായ ഇടിഞ്ഞുവീഴലുകള്‍ ഉണ്ടാകാറുണ്ട്.
വിശേഷിച്ചും ഉതിര്‍ച്ചയുള്ള ചില ഭൂഗര്‍ഭത്തിലെ പാറയടുക്കിലേക്കു വെള്ളം കിനിഞ്ഞിറങ്ങുന്നു; പണ്ടത്തെ ഓവുചാലുകളിലെപ്പോലെ പാവുകല്ലുകളോടുകൂടിയതോ അല്ലെങ്കില്‍ പുതിയ കല്പടകളിലെപ്പോലെ അസ്തിവാരമില്ലാതായിത്തീര്‍ന്ന ആ ചരല്‍ക്കൂട്ടുകല്ലു നിരത്തി കുമ്മായമിട്ടതോ ആയ കാലടിപ്പാത പാതാളത്തിലേക്കാണ്ടുകളയും. ഇത്തരം കല്‍വിരിപ്പണിയിലെ ഓരോ ചേര്‍പ്പും ഓരോ വിള്ളലാണ്, ഓരോ ഉതിര്‍ച്ച. കുറെ അധികം ദൂരത്തെ കല്‍ച്ചട്ട ഉതിര്‍ന്നുപോയി. ഈ വിടവിന്, ഒരു ചളിക്കുണ്ടിലെ ഈ പഴുതിനു, ചേര്‍ക്കുഴിച്ചാല്‍ എന്നാണ് സവിശേഷഭാഷയില്‍ പേര്‍ പറയാറ്. ഈ ചേര്‍ക്കുഴിച്ചാല്‍ എന്താണ്? അതു കടല്‍ക്കരകളിലെ മണല്‍ക്കുഴി ഭൂമിയുടെ മുകള്‍ത്തട്ടിന്നടിയില്‍ പെട്ടെന്നു കണ്ടെത്തുന്നതാണ്; അത് ഓവുചാലിലെ സാങ്മിഷേല്‍ കടപ്പുറമാണ്. കുതിര്‍ന്ന നിലം അവിടെ ഉരുകിക്കിടക്കുകയാണെന്നു പറയട്ടെ; ഇടയിലുള്ള മയം കൂടിയ വസ്തുവില്‍ അതിന്റെ പരമാണുക്കളെല്ലാം തുങ്ങിനില്ക്കയാണ്; അതു ഭൂമിയല്ല, അതു സമുദ്രവുമല്ല. ചിലപ്പോള്‍ വളരെ ആഴമുണ്ടാവും. അങ്ങനെയൊന്നില്‍പ്പെടുന്നതിനേക്കാള്‍ ഭയങ്കരമായി മറ്റൊന്നുമില്ല. വെള്ളമാണ് അധികമെങ്കില്‍ മരണം ക്ഷണത്തില്‍ക്കഴിഞ്ഞു. മനുഷ്യന്‍ വിഴുങ്ങപ്പെട്ടു; കരയാണ് അധികമെങ്കില്‍ മരണം താമസിക്കും.
ഇങ്ങനെയുള്ള ഒരു മരണം ആര്‍ക്കെങ്കിലും സങ്കല്പിക്കാന്‍ കഴിയുമോ? കടല്‍പുറത്തുവെച്ചു ഭൂമിയാല്‍ വിഴുങ്ങപ്പെടുന്നത് ഭയങ്കരമാണെങ്കില്‍, അതൊരു ചളിക്കുഴിയില്‍വെച്ചായാലോ? തുറന്ന വായുമണ്ഡലത്തിനു പകരം, പച്ചപ്പകലിനും തെളിഞ്ഞ ആകാശമണ്ഡലത്തിനും പകരം. ആ എല്ലാടത്തുമുള്ള ഒച്ചുകള്‍ക്കു പകരം, ജീവിതം മഴയായി വരുന്ന ആ സ്വതന്ത്രമേഘങ്ങള്‍ക്കു പകരം, ദൂരത്തു നിന്നു കേള്‍ക്കാവുന്ന ആ കരകള്‍ക്കു പകരം, എല്ലാ രൂപത്തിലുമുള്ള ആശകള്‍ക്കു പകരം, ഉണ്ടായേക്കാവുന്ന വഴിയാത്രക്കാര്‍ക്കു പകരം, ഒടുവിലത്തെ നിമിഷം വരെ ഉണ്ടായേക്കാവുന്ന സാഹായത്തിനു പകരം—അതേ, ഇതുകള്‍ക്കൊക്കെ പകരം, ചെവി കേള്‍ക്കായ്ക, കണ്ണു കാണായ്്ക, ഒരിരുണ്ട നിലവറ തെയ്യാറാക്കിക്കഴിഞ്ഞ ഒരു ശവക്കുഴിയുടെ അന്തര്‍ഭാഗം, ഒരു മേല്‍മൂടിക്കു ചുവട്ടില്‍ ചളിക്കുഴിയില്‍വെച്ചുള്ള മരണം! ചേറുകൊണ്ട് ശ്വാസമമുട്ടിയിട്ടു പതുക്കെ മരിക്കല്‍, ചളിക്കുണ്ടില്‍വെച്ചു ശ്വാസംമുട്ടിച്ചാകല്‍; തന്റെ നഖങ്ങളെ വിരുത്തുകയും നിങ്ങളെ കഴുത്തില്‍ മുറുക്കിപ്പിടികൂടുകയും ചെയ്യുന്ന ഒരു കല്ലുപെട്ടി, മരണഞെരക്കത്തോടു കൂടിക്കലര്‍ന്ന ദുര്‍ഗന്ധം; കടല്‍ക്കരയ്ക്കു പകരം ചളിമണ്ണ്, കൊടുങ്കാറ്റിനു പകരം ഗന്ധകം കലര്‍ന്ന ജലവായു, സമുദ്രത്തിനു പകരം ചാണകക്കുഴി! അവനവന്നു മുകളില്‍ ആ കഥ യാതൊന്നും അറിയാതെ നില്ക്കുന്ന ആ മഹത്തായ നഗരത്തിന്റെ നേരേ നിലവിളിക്കുക, പല്ലിറുമ്മുക, കൈകാലിട്ടടിക്കുക, കുടഞ്ഞുപിടയക്കുക, മരണവികൃതി കാട്ടുക!
ഇങ്ങനെ മരിക്കുന്ന സങ്കടം അനിര്‍വചനീയമാണ്! മരണം ചിലപ്പോള്‍ ഭയങ്കരമായ ഒരുതരം അന്തസ്സുകൊണ്ടു തന്റെ കൊടുംക്രൂരതയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യാറുണ്ട്. പട്ടടയ്ക്കു മുകളില്‍, കപ്പല്‍ത്തകര്‍ച്ചയില്‍, ഒരാള്‍ക്കു മഹാനാവാം; തീജ്ജ്വാലകളിലെന്നപോലെ വെള്ളപ്പതയിലും ഒരന്തസ്സിലുമുള്ള നിലയെടുക്കാം; അവിടെക്കിടന്നു മരിച്ചുപോകുന്നതില്‍ ആള്‍ ഒന്നു മാറിപ്പോകുന്നു. എന്നാല്‍ ഇവിടെ ഇല്ല, മരണം അശുദ്ധമാണ്. ചാവുന്നതുതന്നെ നിന്ദ്യമായിത്തീരുന്നു. ഒടുവിലത്തെ ഉത്കൃഷ്ടകാഴ്ചകള്‍ നികൃഷ്ടങ്ങളാവുന്നു. ചളി അവമാനത്തിന്റെ പര്യായമാണ്. അതു നികൃഷ്ടമാണ്, അലക്ഷ്മി പിടിച്ചതാണ്, അറയ്ക്കുന്നതാണ്. ക്ലാറെന്‍സിനെ [1] പ്പോലെ മാല്‍വ്യാസിയിലെ കുറിവെടിക്കാരന്റെ മറവിടത്തിരുന്നു മരിക്കുന്നതു പിന്നെയുമാവാം; ഒരു കുപ്പവാരിയുടെ മലക്കുഴിയില്‍ക്കിടന്നുള്ള മരണം കഷ്ടമാണ്; അവിടെ കിടന്നുള്ള പിടച്ചില്‍ പൈശാചികമാണ്; മരണവേദനകളെ അനുഭവിക്കുന്നതോടുകൂടി അയാള്‍ക്കു നാലുപുറത്തേക്കും ചേറു കുടഞ്ഞുകളയണം. നരകത്തിലേക്കു വേണ്ട അന്ധകാരവും ചളിക്കുണ്ടല്ലാതെ മറ്റൊന്നുമല്ലെന്നാക്കാന്‍ വേണ്ട ചേറും അവിടെയുണ്ട്; ആ മരിക്കുന്ന മനുഷ്യനു താനൊരു പ്രേതമാവാനോ ഒരു തവളയാവാനോ ഭാവമെന്നു നിശ്ചയമില്ല.
മറ്റെല്ലായിടത്തും ശവക്കുഴി ഗ്രഹപ്പിഴപിടിച്ചതാണ്; ഇവിടേയോ അത് അലക്ഷ്മിപിടിച്ചതാണ്.
അടിനിലത്തിന്റെ ചീത്തത്തം ഏറുകയും കുറയുകയും ചെയ്യുന്നതനുസരിച്ചു ചേര്‍ക്കുഴിച്ചാലിന്റെ ആഴത്തിനും അകലത്തിനും കുട്ടിത്തത്തിനും ഏറ്റക്കുറവുണ്ടാകുന്നു. ചിലപ്പോള്‍ ഒരു ചേര്‍ക്കുഴിച്ചാലിനു മുന്നോ നാലോ അടി ആഴമുണ്ടാവും; ചിലപ്പോള്‍ എട്ടും പത്തും; ചിലപ്പോള്‍ അത്യഗാധമായിരിക്കും. ഇവിടെ ചളി ദ്രവപ്രായമാവും. അവിടെ ഉറച്ചതും ലൂനിയേറിലേ ചേര്‍ക്കുഴിച്ചാലില്‍ ഒരു മനുഷ്യനെ കാണാതാവാന്‍ ഒരു ദിവസം വേണം; എന്നാല്‍ ഫിലിപ്പോവിലെ ചളിക്കുണ്ട് ആ മനുഷ്യനെ അഞ്ചു നിമിഷംകൊണ്ടു വിഴുങ്ങിക്കളയും. ചേര്‍ക്കട്ടിത്തമനുസരിച്ചു ചളി ഏറേയും കുറച്ചും നേരം താങ്ങിനില്ക്കും. ഒരു മുതിര്‍ന്ന ആള്‍ വിഴുങ്ങപ്പെടുന്നേടത്തുനിന്ന് ഒരു കുട്ടിക്കു കയറി രക്ഷപ്പെടാന്‍ കഴിയും. എല്ലാത്തരം കനവും കൂടാതെ കഴിക്കുന്നതാണ് ഒന്നാമത്തെ രക്ഷാമാര്‍ഗ്ഗം. അടി താഴ്‌ന്നു പോകുന്നതായിക്കണ്ട ഏത് ഓവുചാല്പണിക്കാരനും ഒന്നാമതായി ചെയ്യുക തന്റെ പണിയായുധങ്ങളോ തന്റെ പുറംകോട്ടയോ തന്റെ കുമ്മായപ്പെട്ടിയോ വലിച്ചെറിയുകയാണ്.
ചേര്‍ക്കുഴിച്ചാല്‍ പല കാരണങ്ങളെക്കൊണ്ടുണ്ടാവും: നിലത്തിന്റെ ഉതിര്‍ച്ച; മനുഷ്യന്റെ കൈ ചെല്ലാത്ത ആഴത്തില്‍വെച്ചു നിലം ഇടിഞ്ഞുവീഴല്‍; വേനൽക്കാലത്തു കലശലായി മഴപെയ്യല്‍; മഴക്കാലത്ത് ഇളവില്ലാതെ വെള്ളംകയറല്‍; ഇടയ്ക്കിടയ്ക്കൊക്കെ മഴ ചാറല്‍. കളിമണ്ണുള്ളതോ മണല്‍ കൂടിയതോ ആയ നിലത്തുള്ള അയല്‍വീടുകളുടെ കനംകൊണ്ടു ചിലപ്പോള്‍ ഭൂഗര്‍ഭത്തിലെ കല്പടകളുടെ മുകള്‍ബ്ഭാഗം കീഴ്പോട്ടിടിയും; അല്ലെങ്കില്‍ മുകള്‍ത്തട്ടു പൊട്ടി കനം പൊറുക്കാതെ തകര്‍ന്നുചിന്നും. ഇങ്ങനെ പര്‍തെനോവില്‍ ഇടിഞ്ഞുവീണു കുന്നുകൂടിയത് ഒരു നൂറു കൊല്ലം മുന്‍പു സാങ്ഴെനെവിയെയിലെ ഓവുചാലിന്റെ ഒരുഭാഗം മുഴുവനും നശിപ്പിച്ചു. വീടുകളുടെ കനം താങ്ങാതെ ഓവുചാല്‍ കീഴ്പോട്ടിടിഞ്ഞുപോകുന്നേടത്ത് ഈ അപകടസംഭവം മുകളിലെ തെരുവീഥിയില്‍ പാതവിരിക്കല്ലുകള്‍ക്കിടയില്‍. ഒരീര്‍ച്ചവാളിന്റെ പല്ലു പോയാലത്തെപ്പോലെ, ഒരു പഴുതുവരുന്നതില്‍നിന്നു വെളിപ്പെടും; നിലവറ തകര്‍ന്നേടങ്ങളിലെല്ലാം നെടുനീളം ഈ വിടവു വളഞ്ഞുതിരിഞ്ഞു ചെല്ലുന്നുണ്ടാവും; അങ്ങനെ ആ തകരാറു കണ്ണില്‍ പെട്ടാല്‍ ഉടനേ ആളുകള്‍ അതിനു പരിഹാരം ആലോചിക്കും. അകത്തെ തകരാറുകളൊന്നുംതന്നെ പുറത്ത് ഒരു മുറിവുകൊണ്ടും വെളിപ്പെട്ടില്ലെന്നും പലപ്പോഴും വരും; എന്നാല്‍ ഓവുചാല്പണിക്കാരുടെ കഥ കഷ്ടംതന്നെ. മുന്‍കരുതലൊന്നും കൂടാതെയാണ് അവര്‍ ഓവുചാലിലേക്കിറങ്ങിയിരുന്നതെങ്കില്‍, അവര്‍ പിന്നെ മേല്പോട്ടു കയറിവരില്ല, നിശ്ചയം. ഈ നിലയില്‍ ചേര്‍ക്കുഴിച്ചാലില്‍വെച്ചു മരണ മടഞ്ഞ പല കുപ്പക്കോരികളുടെയും കഥ പഴയ വിവരണക്കുറിപ്പുകളിലുണ്ടു്. അവയില്‍ പല പേരുകളും കാണാം; പലതിന്റെയും കൂട്ടത്തില്‍, റ്യു കരീംപ്രെനാങ്ങിലെ ആൾപ്പഴുതിന്നടിയില്‍ വെച്ച് ഒരു മണല്‍ക്കുഴിയാല്‍ വിഴുങ്ങപ്പെട്ട ഓവുചാല്പണിക്കാരന്‍ ഒരു ബ്ലെസ്പുത്രെങ്ങും; ഷാര്‍നിയേദെ ഇന്നോസെന്‍ത എന്നു പേരായ ശ്മശാനസ്ഥലത്തു 1785-ല്‍—ഈ കൊല്ലത്തിലാണ് ആ ശ്മശാനസ്ഥലം ചത്തുപോയത്—പണിയെടുത്തിരുന്ന ഒടുവിലത്തെ ശവക്കുഴികുത്തുകാരനായ നിക്കൊലെ പുത്രെങ്ങിന്റെ സഹോദരനായിരുന്നു ഈ ബ്ലെസ് പുത്രെങ്.
പിന്നെ, ലെറിദയിലെ കോട്ടവളയലില്‍വെച്ചു ധീരോദാത്തത കാണിച്ചുവരില്‍ ഒരാളായ—അവിടെ അവര്‍ തലയില്‍ ഫിഡിലുകളോടുകൂടി പട്ടുകീഴ്ക്കാലുറകളുമിട്ടു കോട്ടയുടെ ആക്രമണം നടത്തി—ആ സുന്ദരയുവാവു, ഞങ്ങള്‍ ഇപ്പോൾത്തന്നെ പറഞ്ഞ വിക്കോംത് ദെസ്കുബ്ലോ. ദെസ് കൂബ്ലോ തന്റെ ഒരു ദായാദിയായ ദെസൂര്‍ദി മഹാപ്രഭ്വിയെ രാത്രി ഉപായത്തില്‍ച്ചെന്നുണര്‍ത്തിയതിനുശേഷം, ബോത്രെല്ലി ഓവുചാലിലെ മണല്‍ച്ചുഴിയില്‍ മുങ്ങിപ്പോയി; അയാള്‍ ആ മാന്യ സ്ത്രീയുടെ ഭര്‍ത്താവില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി അവിടെ ചെന്നൊളിച്ചതായിരുന്നു. ആ പ്രഭ്വി അയാളുടെ മരണം പറഞ്ഞുകേട്ടപ്പോള്‍ തന്റെ ലാണതൈലം എടുത്തുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു; അതു മണത്തു മൂക്കിലേക്കു കേറ്റുന്നതിരക്കില്‍ വ്യസനിക്കാന്‍ മറന്നുപോയി. ഈവക ഘട്ടങ്ങളില്‍ വളരെ ഊന്നിനില്ക്കുന്ന അനുരാഗമൊന്നുമില്ല; ഓവുചാല്‍ അതിനെ കെടുത്തുകളയുന്നു. ഹിറോ [2] പണ്ടു ലിയാണ്ടറുടെ ദേഹം ശുദ്ധീകരിക്കുവാന്‍ കൂട്ടാക്കിയില്ല. പിറാമുസ്സിന്റെ സാന്നിധ്യത്തില്‍ തിസ്ബി [3] പറയുന്നു.
“ആയി!
[1] നാലാം എഡ്വേര്‍ഡ് മഹാരാജാവിന്റെ സഹോദരന്‍, രാജദ്രോഹത്തിനു മരണശിക്ഷ വിധിക്കപ്പെട്ടു. കുറിവെടിക്കാരന്റെ ഒളിവുസ്ഥലത്തു മൃതനായി കാണപ്പെട്ടു.
[2] യവനപുമാണങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ട ഒരു മതാചാര്യ, ലിയാണ്ടറുടെ അനുരാഗഭാജനം. ദിവസംപ്രതി രാത്രി ഹെല്ലെസ്പോഞ്ങ് നദി നീന്തിക്കടന്നാണ് ഇയ്യാള്‍ തന്റെ പ്രിയതമയുടെ അടുക്കലേക്കു ചെല്ലാറ് ഒരു ദിവസം കോളേറ്റത്തില്‍പ്പെട്ട് മുങ്ങിപ്പോയി; ഹിറോ അതറിഞ്ഞു വൃസനംകൊണ്ടു സമുദ്രത്തില്‍ച്ചാടി ആത്മഹത്യ ചെയ്തു എന്നാ കഥ.
[3] യവനപുരാണങ്ങളിലെ മറ്റു രണ്ടു കഥാപാത്രങ്ങള്‍ റാമുസ്സും തിസ്ബിയും വലിയ അനുരക്തരായിരുന്നു തിസ്ബി മരിച്ചുപോയെന്ന നുണവര്‍ത്തമാനം കേട്ടു പിരാമുസ ഒരു കട്ടാരംകൊണ്ടു ആത്മഹത്യ ചെയതു തിസ്ബിയും അതു കേട്ടു വ്യസനംകൊണ്ടു തന്റെ കാമുകന്‍ ഉപയോഗിച്ച ആ കട്ടാരംതന്നെ പറിച്ചെടുത്തു തന്റെ മാറത്തിറക്കി.