ഷാംസെലിസയുടെ അടിയില്‍ കലശലായ നീരുറവകൊണ്ടു വെള്ളംവാര്‍പ്പുയന്ത്രങ്ങള്‍ക്കു പണിയെടുക്കാന്‍ പ്രയാസമായി. ഭൂഗര്‍ഭസംബന്ധികളായ പണിത്തരങ്ങള്‍ക്കേല്‍പിച്ചുകൊടുക്കാന്‍ വയ്യാത്ത, ഇത്തരം മണല്ക്കുഴി അക്കാലത്ത് സാധാരണമാണ്. ഈ നീരുറവു സാങ്ഴോര്‍ഴിനടിയിലുള്ള മണല്‍പ്പരപ്പിന്റേയും—ചരല്‍ക്കൂട്ടുപണിയിന്മേല്‍ ഉറപ്പിച്ച കല്ലുവിരികൊണ്ടു മാത്രമേ അതിനെ കീഴടക്കിക്കൂടു—ദെമാരത്തീറില്‍ കല്ക്കരിബാഷ്പം നിറഞ്ഞ കളിമണ്ണുപാറകളുടേയും— മാര്‍ത്തീറിനടിയിലുള്ള കല്പടയ്ക്കുള്ളില്‍ ഒരുരുക്കുകുഴല്‍കൊണ്ടാണ് അപ്പുറത്തേക്കു കടക്കാന്‍ മാ൪ഗ്ഗമുണ്ടാക്കിയിട്ടുള്ളത്—ഈ രണ്ടിന്റേയും അവിശ്വാസ്യതയെ കവച്ചുവെയ്ക്കുന്നുണ്ട്. ഴാങ് വാല്‍ഴാങ്ങിനെ നാമിപ്പോള്‍ കാണുന്ന സാങ്തോണോറെയുടെ അടിയിലുള്ള പഴയ കല്ലോവുചാല്‍ 1836—ല്‍ മാറ്റിപ്പണിചെയ്യുവാന്‍വേണ്ടി പൊളിച്ചുകളഞ്ഞ സമയത്ത് ഷാംസെലിസയുടെ അടിനിലത്തു സെയിന്‍വരെ നീണ്ടുനില്ക്കുന്ന മണല്‍ക്കുഴി, പുഴവക്കത്തു താമസിക്കുന്നവര്‍, വിശേഷിച്ചും ഹോട്ടലുകളും സവാരിവണ്ടികളുമുള്ളവര്‍, വല്ലാതെ ലഹളകൂട്ടത്തക്കവിധം ഏതാണ്ട് ആറുമാസത്തോളം കാലം പണി നീട്ടിക്കൊണ്ടുപോയി ബുദ്ധിമുട്ടിച്ചുകളഞ്ഞു. ആ പണി ആരോഗ്യനാശകമായിരുന്നു എന്നു പറഞ്ഞാല്‍ പോരാ, അപായകരമായിരുന്നു. നാലര മാസത്തെ മഴയും മൂന്നു തവണത്തെ സെയിന്‍നദിയിലെ വെള്ളപ്പൊക്കവും അവര്‍ക്കു പ്രതികൂലമായിട്ടുണ്ടായിരുന്നു എന്നതു വാസ്തവമാണ്.
ഴാങ് വാല്‍ഴാങ് എത്തിമുട്ടിയ ചേര്‍ക്കുഴിച്ചാല്‍ തലേദിവസത്തെ മഴയുടെ ഫലമാണ്. അടിനിലത്തെ മണല്‍പ്പരപ്പുകൊണ്ട് ഉറപ്പില്ലാതെ കൂട്ടിനിര്‍ത്തിയിരുന്ന കല്‍വരി ഇടിഞ്ഞു വെള്ളംവരവിനെ തടഞ്ഞു. ഉള്‍ക്കിനിവുണ്ടായിരുന്നു; അതില്‍ നിന്ന് ഒരു മണ്ണിടിവുണ്ടായി. പിടുത്തം തെറ്റിയ അടിനിലം ആ ഇടിവിലേക്കിരുത്തി, എത്രകണ്ട്? പറയാന്‍ വയ്യാ. അവിടെ മറ്റെല്ലാ സ്ഥലത്തേക്കാളുമധികം ഇരുട്ടുണ്ടായിരുന്നു. അത് രാത്രിയുടെ ഒരു ഗുഹയിലുള്ള ഒരു ചളിക്കുണ്ടാണ്.
കാലിന്നടിയില്‍നിന്നു വിരികല്ലുകള്‍ മറഞ്ഞിരിക്കുന്നു എന്നു ഴാങ് വാല്‍ഴാങ്ങിനു മനസ്സിലായി; അയാള്‍ ഈ ചളിമണ്ണിലേക്കു കടന്നു. മുകളില്‍ വെള്ളമുണ്ട്, അടിയില്‍ ചളിമണ്ണാണ്. അയാള്‍ക്ക് അതു കടക്കണം. പിന്നോക്കം വെക്കുക അസാധ്യം. മരിയുസ്സ് മരിക്കുകയായി; ഴാങ് വാല്‍ഴാങ് ക്ഷീണിച്ചിരിക്കുന്നു, അതിനുപുറമേ, അയാള്‍ എവിടേക്കു പോകുന്നു? ഴാങ് വാല്‍ഴാങ് മുന്‍പോട്ടു നടന്നു. എന്നല്ല, കുറച്ചടി വെയ്ക്കുന്നതുവരേയ്ക്കു കുഴി വളരെ ആഴമുള്ളതായി തോന്നിയില്ല. പക്ഷേ, അധികമധികം മുന്‍പോട്ടു ചെല്ലുന്നതോടുകൂടി, അയാളുടെ കാലടികൾ ആഴത്തിലേക്കു പതിഞ്ഞു. ക്ഷണത്തില്‍ അയാളുടെ കണങ്കാലുകള്‍വരെ ചളിമണ്ണായി; മുട്ടുവരെ വെള്ളവും. കഴിയുന്നേടത്തോളം വെള്ളത്തില്‍ത്തൊടാതെ മരിയുസ്സിനെ താങ്ങിയെടുത്ത് അയാള്‍ മുന്‍പോട്ടു നടന്നു. ചളി മുട്ടുവരെയായി, വെള്ളം അരയിലോളവും. ഒരാള്‍ക്ക് അപകടം വരാത്തേടത്തോളം മാത്രം ഉറപ്പുള്ളതായിരുന്ന ചളിമണ്ണിനു നിശ്ചയമായും രണ്ടുപേരെ താങ്ങിനില്ക്കാന്‍ വയ്യാ, മരിയുസ്സും ഴാങ് വാല്‍ഴാങ്ങും വെവ്വേറെയാണ് നടന്നിരുന്നതെങ്കില്‍ ഒരു സമയം ഇവിടെനിന്ന് അപായം കൂടാതെ പുറത്തുകടക്കാം. ഴാങ് വാല്‍ഴാങ് ആ മരിക്കാന്‍ പോകുന്ന മനുഷ്യനേയുംകൊണ്ട്, ഒരു സമയം ആ ശവത്തേയുംകൊണ്ട് മുന്‍പോട്ടു നടന്നു.
വെള്ളം അയാളുടെ കക്ഷംവരെയ്ക്കായി; താണുപോവുകയാണെന്ന് അയാള്‍ക്ക് ബോധം വന്നു; അയാള്‍ നന്നേ അധ്വാനിച്ചിട്ടാണ് ആ വെള്ളത്തിന്നുള്ളിലൂടേ മുന്‍പോട്ടു നീങ്ങിയിരുന്നത്. അയാളെ താങ്ങിയിരുന്ന ചളിക്കനംതന്നെ അയാളുടെ മുന്‍പോട്ടുള്ള കാല്‍വെപ്പിന് ഒരു തടസ്സമായി. അയാള്‍ അപ്പോഴും മരിയുസ്സിനെ വെള്ളത്തിന്മീതേ പൊന്തിച്ചു പിടിച്ചിരിക്കയാണ്! അഭൂതപൂര്‍വമായ ദേഹശക്തിയെ ചെലവിട്ടുകൊണ്ട് അയാള്‍ പിന്നേയും മുന്‍പോട്ടു നടന്നു; പക്ഷേ. അയാള്‍ കീഴ്പോട്ടു താഴുന്നുണ്ട്. വെള്ളത്തിനു മീതേ അയാളുടെ തലയും മരിയുസ്സിനെ എടുത്തു പൊക്കിപ്പിടിച്ചിട്ടുള്ള രണ്ടും കൈയും മാതമേ ഉള്ളു. പ്രളയത്തിന്റെ പഴയ ചിത്രപടങ്ങളില്‍ ഇങ്ങനെ തന്റെ കുട്ടിയെയും പിടിച്ചുംകൊണ്ട് ഒരമ്മയെ കാണാം.
അയാള്‍ പിന്നേയും കീഴ്പോട്ടാണ്ടു; വെള്ളം വന്നടിക്കാതെ കഴിപ്പാനും ശ്വാസം കിട്ടാനുംവേണ്ടി അയാള്‍ മുഖം പിന്നോക്കം തിരിച്ചു; ആ അന്ധകാരത്തില്‍വെച്ച് അയാളെ കാണുന്നവരാരും നിഴല്പാടുകളുടെ മീതേ ഒഴുകിപ്പോകുന്ന ഒരു പാഴ്മോന്തയെയാണ് ആ കാണുന്നതെന്ന് കരുതിപ്പോവും; മരിയുസ്സിന്റെ തൂങ്ങുന്ന തലയുടേയും കരുവാളിച്ചമുഖത്തിന്റേയും മീതേ ഒരു നേരിയ വെളിച്ചം തട്ടിയിട്ടുള്ളതായി അയാള്‍ ഒരു നോക്കു കണ്ടു; അയാള്‍ നിരാശനായി ഒന്നു പിടഞ്ഞുനോക്കി. ഒരിക്കല്‍ക്കൂടി മുന്‍പോട്ട് കാലെടുത്തുവെച്ചു; അയാളുടെ കാല്‍ ഉറപ്പുള്ള എന്തോ ഒന്നിന്മേല്‍ തട്ടി; ഒരു താങ്ങുകിട്ടി. വളരെ നേരമായി കുഴങ്ങുന്നു.
അയാള്‍ നിവര്‍ന്നുനിന്നു; ഒരുതരം പിടച്ചിലോടുകൂടി ആ താങ്ങിന്മേല്‍ അയാള്‍ ഉറപ്പിച്ചു ചവുട്ടി നിലകൊണ്ടു. ഇതയാള്‍ക്കു ജീവിതത്തിലേക്കുള്ള കോണിയുടെ ഒന്നാമത്തെ പടിയിന്മേലുള്ള കാല്‍വെപ്പ് പോലെയായി.
ഒടുവിലത്തെ നിമിഷത്തില്‍ ചളിക്കുഴിയില്‍വെച്ച് എത്തിമുട്ടിയ ഈയൊരു താങ്ങ് കല്‍വിരിയുടെ മറ്റേ വെള്ളത്തളത്തിന്റെ ആരംഭമായിരുന്നു; അതൊന്നു വളഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. താണുപോയിട്ടില്ല; ഒരു പലകപോലെ അത് വെള്ളത്തില്‍ ഒന്നുവളഞ്ഞു. നല്ലവണ്ണം പണിചെയ്തിട്ടുള്ള പാതവിരികള്‍ ഒരു നിലവറയായിത്തീരുന്നു; അവയ്ക്ക് ഇങ്ങിനെയൊരുറപ്പുണ്ടായിരിക്കും. പകുതി വെള്ളത്തിലാണ്ടിരുന്നുവെങ്കിലും ഉറപ്പുള്ളതായി ആ നിലവറക്കഷ്ണം ഒരെണ്ണം പറഞ്ഞ ചാമ്പ്രയായിരുന്നു; അതിലെത്തിക്കഴിഞ്ഞാല്‍ അയാള്‍ ജയിച്ചു. ഴാങ് വാല്‍ഴാങ് ആ ചാമ്പ്രസ്ഥലത്തേക്കു കയറി; അയാള്‍ ചേര്‍ക്കുഴിച്ചാലിന്റെ അങ്ങേവശത്തെത്തി.
വെള്ളത്തില്‍നിന്നു കയറിയതോടുകുൂടി ഒരു കല്ലിന്മേല്‍ കാല്‍തട്ടി അയാള്‍ മുട്ടുകുത്തി വീണു. ഇതുത്തമമായി എന്ന് അയാള്‍ ആലോചിച്ചു: ഈശ്വരസ്തുതികളിൽ അയാളുടെ ആത്മാവ് ആകെ മുങ്ങി. അങ്ങനെ കുറച്ചിട ഇരുന്നു.
വിറച്ചു, മരവിച്ചു, ദുര്‍ഗന്ധത്തിലാണ്ടിരിക്കുന്ന അയാള്‍ ഇറ്റിറ്റുവീഴുന്ന ചളിയുമായി താന്‍ താങ്ങിപ്പിടിച്ചുകൊണ്ടുപോരുന്ന ആ മരിക്കാറായ മനുഷ്യന്റെ കനംകൊണ്ടു കുന്ന്, അവിടെനിന്നെഴുന്നേറ്റു; അയാളുടെ ആത്മാവില്‍ ഒരത്ഭുതകരമായ പ്രകാശം നിറഞ്ഞു.