എന്തായാലും, ആ ചേര്‍ക്കുഴിച്ചാലില്‍ തന്റെ ആയുസ്സ് ഇട്ടുപോന്നിരുന്നില്ലെങ്കിലും അയാള്‍ തന്റെ ശക്തിമുഴുവനും അതില്‍ കളഞ്ഞു. ആ മഹത്തായ അധ്വാനം അയാളെ ക്ഷീണിപ്പിച്ചു. മൂന്നോ നാലോ അടി വെച്ചാല്‍ അപ്പോഴൊക്കെ ശ്വാസംമുട്ടി അടുത്തുള്ള ചുമരിന്മേല്‍ ചാരിനില്ക്കക്കണമെന്നാകുമാറ് അയാളുടെ ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു. മരിയുസ്സിനെ ഒന്നു നിലമാറ്റിപ്പിടിക്കാന്‍ വേണ്ടി അയാള്‍ക്കൊരിക്കല്‍ ഒരു ചുമര്‍വളരിന്മേല്‍ ഊന്നിയിരിക്കേണ്ടിവന്നു; അവിടെ നിന്ന് ഇനിയനങ്ങുകയുണ്ടാവില്ലെന്നുകൂടി അയാള്‍ ശങ്കിച്ചു. പക്ഷേ, അയാളുടെ ദേഹശക്തി കെട്ടുപോയിരുന്നുവെങ്കിലും, ഉള്‍ക്കരുത്തു കുറഞ്ഞിട്ടില്ല. അയാള്‍ വിണ്ടും എണീറ്റു.
അയാള്‍ രണ്ടുംകെട്ട നിലയില്‍, ഏതാണ്ട് വേഗത്തില്‍ത്തന്നെ, ഈവിധം ഒന്നു ശ്വാസം കഴിക്കുകകൂടി ചെയ്യാതെ, എന്നു പറയട്ടെ, ഒരു നൂറടിയോളം മുന്‍പോട്ടു നടന്നു; പെട്ടെന്ന് ഒരു മതിലിന്മേല്‍ ചെന്നുമുട്ടി. അയാള്‍ ഓവുചാലിന്റെ വളവിലെത്തി; തലയും താഴ്ത്തി തിരിവിലെത്തിയപ്പോള്‍ അയാള്‍ ചുമരോടു കൂട്ടിമുട്ടി, അയാള്‍ തല പൊക്കി നോക്കി; ആ നിലവറയുടെ അങ്ങേ അറ്റത്ത്, അയാളുള്ളേടത്തുനിന്ന് വളരെയകലെ, ഒരു വെളിച്ചം കണ്ടു. ഇത്തവണ അത് ആ ഭയങ്കരവെളിച്ചമല്ല, അത് നല്ല വെളുത്ത പ്രകാശമായിരുന്നു. അത് പകല്‍വെളിച്ചമാണ്. ഴാങ് വാല്‍ഴാങ് പുറത്തേക്കു കടക്കാനുള്ള പഴുത് കണ്ടു.
നരകത്തിലെ അഗ്നികുണ്ഡത്തിനുള്ളില്‍വെച്ചു കഠിനദണ്ഡനശാലയുടെ നിഷ്ക്രമണദ്വാരം പെട്ടെന്നു കണ്ടെത്തുന്ന നരകവാസിയായ ആത്മാവിന്നേ അപ്പോള്‍ ഴാങ് വാല്‍ഴാങ് അനുഭവിച്ചത് എന്തെന്നറിഞ്ഞുകൂടു. അത്, കത്തിപ്പോയിട്ട് ബാക്കി നില്ക്കുന്ന ചിറകിന്‍തുണ്ടോടുകൂടി ആ പ്രകാശമാനമായ പഴുതിലേക്കു കമ്പംപിടിച്ച ഒരോട്ടം കൊടുക്കും. ഴാങ് വാല്‍വാങിനു ക്ഷീണം അറിയാതായി; അയാള്‍ക്ക് മരിയുസ്സിനെ കനം തോന്നാതായി; അയാളുടെ കാലുകള്‍ ഒരിക്കല്‍ക്കൂടി ഉരുക്കുകൊണ്ടുള്ളവയായി. അയാള്‍ നടക്കുകയല്ല, പാഞ്ഞു. അടുത്തടുത്തെത്തുന്നേടത്തോളം ആ പുറത്തേക്കുള്ള ദ്വാരം അധികമധികം തെളിഞ്ഞു കണ്ടു. അത് ക്രമത്തില്‍ ഇടുങ്ങിയിടുങ്ങിവന്നിരുന്ന നിലവറയേക്കാള്‍ ഉയരം കുറഞ്ഞതും, നിലവറ ഉയരം കുറഞ്ഞതോടുകൂടി അടഞ്ഞുപോയ കല്പടയേക്കാളധികം ഗുഡുസ്സായതും, മുകള്‍ബ്ഭാഗം കൂര്‍ത്തതുമായ ഒരു കമാനപ്പഴുതാണ്. ഒരു കുഴലിന്റെ ഉള്ളുപോലെ ആ തുരങ്കവഴി അവസാനിച്ചു; കാരാഗൃഹങ്ങളിലെ കാവല്‍പ്പുരകളുടെ ഛായ പിടിച്ചിട്ടുണ്ടാക്കിയ—കാരാഗൃഹങ്ങളില്‍ അത് ശരിയായിരിക്കുമെങ്കിലും ഓവുചാലുകളില്‍ അത് തെറ്റുതന്നെയാണ്—ഒരു കൊള്ളരുതാത്ത പണി; ഇത് പിന്നീട ശരിപ്പെടുത്തി.
ഴാങ് വാല്‍ഴാങ് ആ പുറത്തേക്കുള്ള പഴുതിലെത്തി.
അവിടെ അയാള്‍ നിന്നു.
അതു നിശ്ചയമായും പുറത്തേക്കുള്ള ദ്വാരമാണ്; പക്ഷേ, അയാള്‍ക്ക് അതിലൂടെ കടക്കാന്‍ നിവൃത്തിയില്ല.
ആ കമാനം ഒരു കനത്ത ഇരുമ്പഴിവാതില്‍കൊണ്ട് അടയ്ക്കപ്പെട്ടിരുന്നു; തുരുമ്പുപിടിച്ച തിരികുറ്റികളില്‍ മുക്കാലും തിരിയുകയില്ലെന്ന നിലയില്‍ നില്‍ക്കുന്ന ആ അഴിവാതില്‍ അതിന്റെ കല്ലുകുറുമ്പടിയോടു ചേര്‍ത്തു, തുരുമ്പുകൊണ്ട് ചുകന്നതും ഒരു കൂറ്റന്‍ ഇഷ്ടികയാണെന്നു തോന്നിപ്പോകുന്നതുമായ ഒരു കനത്ത താഴിട്ടു പൂട്ടിയിരിക്കുന്നു. താക്കോല്‍പ്പഴുതു കാണാനുണ്ട്; പടുകൂറ്റന്‍ ഓടാമ്പല്‍ ഇരിമ്പുകുറ്റിയിലേക്ക് ആണ്ടുമറഞ്ഞിരിക്കുന്നു. വാതിലിന് ഇരട്ടപ്പൂട്ടുണ്ട്, സംശയിക്കാനില്ല. പഴയ കാലത്തെ പാരിസ്സിന് എല്ലായിടത്തും വാരിവിതയ്ക്കുക ഒരു രസമായിരുന്ന ആ കാരാഗൃഹപ്പൂട്ടുകളില്‍ ഒന്നാണത്.
അഴിവാതിലിന്റെ അങ്ങേ വശം വായുമണ്ഡലമാണ്, പുഴയാണ്. പകലാണ്, വളരെ ഇടുങ്ങിയതെങ്കിലും ചെന്നു രക്ഷപ്രാപിക്കാവുന്ന കരയാണ്. അകലെ പാതാറുകള്‍, എളുപ്പത്തില്‍ച്ചെന്ന് ഒളിച്ചുകൂടാവുന്ന ഗുഹയായ പാരിസ്, പരപ്പുകൂടിയ ആകാശാന്തം, സ്വാതന്ത്ര്യം. വലതുവശത്ത് പുഴയുടെ കീഴ്പോട്ടുള്ള ഭാഗം. ഴെനായിലെ പാലം, അതാ, കാണാനുണ്ട്; ഇടതുവശത്തു പുഴയുടെ മേല്പോട്ടുള്ള ഭാഗം. ആന്‍വാലിദിലെ പാലം; രാത്രി വരുംവരെ കാത്തുനിന്ന് വന്നാല്‍ രക്ഷ പ്രാപിക്കുവാന്‍ പറ്റിയ സ്ഥലം; പാരിസ്സിലെ ഏറ്റവും വലിയ ഏകാന്തതകളില്‍ ഒന്നാണത്; ഗ്രാങ് കെയ്ല്ലുവിന്നഭിമുഖമായുള്ള പുഴവക്ക്. അഴിവാതിലിന്റെ പഴുതുകളിലൂടെ ഈച്ചകള്‍ അകത്തേക്കു കടക്കുകയും പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.
അപ്പോള്‍ വൈകുന്നേരം എട്ടരമണിയായിരിക്കണം. പകല്‍ അവസാനിച്ചു തുടങ്ങി.
ഴാങ് വാല്‍ഴാങ് ആ നിലവറയിലെ ഈറനല്ലാത്ത ഒരു സ്ഥലത്തു നോക്കി മരിയുസ്സിനെ ചുമരിനോടു ചേര്‍ത്തു ചാരി; എന്നിട്ട് ആ ഇരിമ്പഴികളെ രണ്ടു കൈ കൊണ്ടും ചെന്നുപിടിച്ചു; അയാള്‍ ആ കുലുക്കിയ കുലുക്കു കമ്പംപിടിച്ചതായിരുന്നു; പക്ഷേ, അതു നീങ്ങിയില്ല. ആ അഴിവാതില്‍ അനങ്ങിയതേയില്ല. ഉറപ്പുകുറഞ്ഞതിനെ വലിച്ചെടുക്കാമെന്നുള്ള ആശകൊണ്ട് അയാള്‍ ഓരോ അഴിയും വഴിക്കുവഴിയേ പിടിച്ചുനോക്കി; ഒരഴി കൈയില്‍ വന്നാല്‍ അതുകൊണ്ടു വാതില്‍ നീക്കുകയോ പൂട്ടു പറിക്കുകയോ ചെയ്യാമല്ലോ. ഒരൊറ്റ അഴിയും ഇളകിയില്ല. ഒരു നരിയുടെ പല്ലുകളെ ഇതിലധികം ഉറപ്പില്‍ ഊന്‍കുഴികളില്‍ ആഴ്ത്തിപ്പിടിപ്പിച്ചുണ്ടാവില്ല. വീണ്ടിയില്ല; കുത്തിപ്പൊന്തിക്കാന്‍ വയ്യാ. ആ തടസ്സം നീങ്ങാത്തതാണ്. ആ പടി തുറക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല.
അപ്പോള്‍ അയാള്‍ അവിടെ നില്ക്കുകയോ? അയാള്‍ എന്തു വേണം? അയാളുടെ കഥ എന്താവും? അയാള്‍ക്കു തിരിച്ചുപോവാന്‍, പോന്ന വഴി മുഴുവനും ഇനി അങ്ങോട്ടും ചവിട്ടിപ്പിന്നിടാന്‍, ശക്തിയില്ല. അതിനു പുറമേ, എന്തോ ഒരത്ഭുതം എന്ന നിലയില്‍ അയാള്‍ കടന്നുപോന്ന ആ മണല്‍ക്കുഴി ഇനിയെങ്ങനെയാണ് അങ്ങോട്ടും കടക്കുക? ആ മണല്‍ക്കുഴിയുടെ അപ്പുറത്ത് ആ പൊല്ലീസ് പാറാവില്ലേ? അതുണ്ടോ രണ്ടാമതൊരിക്കല്‍ക്കൂടി വിട്ടുപോവാന്‍ പറ്റുന്നു? ഇതിനൊക്കെപ്പുറമേ, എവിടേക്കു പോവുന്നു? ഏതു ഭാഗത്തേക്കാണ് അയാള്‍ പോകേണ്ടത്? കീഴ്പോട്ടുള്ള ചരിവിലൂടെ പോയാല്‍ വേണ്ടേടത്തെത്തില്ല. ഇനി ഇതുപോലെ വേറെയൊരു പുറത്തേക്കുള്ള ദ്വാരത്തിനു മുന്‍പിലെത്തിയാല്‍ അവിടെയുമുണ്ടാവും, ഒരടപ്പോ ഒരഴിവാതിലോ അയാളെ തടയാന്‍. ഈ വിധത്തില്‍ നിശ്ചയമായും എല്ലാ നിഷ്ക്രമണപ്പഴുതുകളും അടച്ചിട്ടിരിക്കണം. അയാള്‍ അകത്തേക്കു കടന്ന അഴിവാതില്‍ യദുച്ഛാസംഭവത്താല്‍ തുറന്നിടപ്പെട്ടതാണ്; മറ്റെല്ലാ ഓവുചാല്‍പ്പഴുതുകളും അടച്ചിട്ടിരിക്കാതെ വരില്ല. അയാള്‍ക്ക് ഒരു തടവിനുള്ളിലേക്കു കടന്നു രക്ഷപ്പെടാനാണു സാധിച്ചത്.
എല്ലാം കഴിഞ്ഞു. ഴാങ് വാല്‍ഴാങ് അതുവരെ പ്രവര്‍ത്തിച്ചതെല്ലാം നിഷ്ഫലം. അധ്വാനം അപജയത്തില്‍ച്ചെന്നവസാനിച്ചു.
അവര്‍ രണ്ടുപേരും മരണത്തിന്റെ അന്ധകാരമയമായ പടുകൂറ്റന്‍ വലയില്‍ പെട്ടുപോയി; ഇരുണ്ട വലച്ചരടുകളിലൂടെ ആ ഭയങ്കരനായ എട്ടുകാലി നിഴല്പാടുകളില്‍ തുള്ളിയിളകിക്കൊണ്ടു പാഞ്ഞടുക്കുന്നതായി ഴാങ് വാല്‍ഴാങ്ങിന് ബോധം വന്നു. അയാള്‍ ആ അഴിവാതിലിനു പുറം കാട്ടി, കല്‍വിരിയില്‍ മരിയുസ്സിന്റെ അടുത്തായി കാല്‍മുട്ടുകള്‍ക്കിടയില്‍ തല കുനിഞ്ഞു ഇരിപ്പായി, അല്ല അങ്ങനെ നിലത്തേക്കു പിടിച്ചു മറിക്കപ്പെട്ടു എന്നു പറയട്ടെ! ഇതു കഠിനമായ മനോവേദനയുടെ ഒടുവിലത്തെ തുള്ളിയായിരുന്നു.
ഈ അഗാധമായ വിഷാദത്തിന്നിടയില്‍ അയാള്‍ ആരെപ്പറ്റിയാണ് ആലോചിച്ചിരുന്നത്? തന്നെപ്പറ്റിയും മരിയുസ്സിനെപ്പറ്റിയുമല്ല. അയാള്‍ കൊസെത്തിനെക്കുറിച്ചു വ്യസനിച്ചു.