ഈ മനോവിഷാദത്തിന്നിടയില്‍ അയാളുടെ ചുമലില്‍ ആരോ തൊട്ടു; ഒരു താഴ്‌ന്ന സ്വരം അയാളോടു പറഞ്ഞു ‘പകുതിപ്പങ്ക്’
ആ ഇരുട്ടില്‍ ഒരാളോ? നിരാശതയെപ്പോലെ അത്രയധികം സ്വപ്നത്തിന്റെ ഛായ പിടിക്കുന്ന മറ്റൊന്നുമില്ല. ഴാങ് വാല്‍ഴാങ്ങിനു താന്‍ സ്വപ്നം കാണുകയാണെന്നു തോന്നി. കാല്‍വെപ്പുശബ്ദമൊന്നും കേട്ടിട്ടില്ല, അങ്ങനെ വരുമോ? അയാള്‍ സൂക്ഷിച്ചു നോക്കി.
ഒരു മനുഷ്യന്‍ അയാളുടെ മുന്‍പിലുണ്ട്.
ഈ മനുഷ്യന്‍ ഒരു സ്ത്രീക്കുപ്പായമിട്ടിരിക്കുന്നു; കാലടികള്‍ നഗ്നങ്ങളാണ്; പാപ്പാസ്സുകളുള്ളതു ഇടത്തേ കൈയില്‍ പിടിച്ചിട്ടുണ്ട്; കാല്‍വെപ്പുശബ്ദം കേള്‍ക്കാതിരിക്കാന്‍വേണ്ടി അയാള്‍ ഴാങ് വാല്‍ഴാങ്ങിന്റെ അടുക്കലേക്കു ചെല്ലുമ്പോള്‍ അവ ഊരിയതായിരിക്കണം.
ഴാങ് വാല്‍ഴാങ്ങിന് ഒട്ടും സംശയമുണ്ടായില്ല. ഈ കണ്ടുമുട്ടല്‍ അപ്രതീക്ഷിതമായിരുന്നുവെങ്കിലും, ഈ മനുഷ്യന്‍ അയാള്‍ക്കു പരിചിതനാണ്. ആ മനുഷ്യന്‍ തെനാര്‍ദിയെറായിരുന്നു.
ഒരു ഞെട്ടിത്തെറിക്കലോടുകൂടിയാണ് ഉണര്‍ന്നതെങ്കിലും എന്നുപറയട്ടെ, അപകടങ്ങളുമായി പരിചയപ്പെട്ടിട്ടുള്ള ആളും ക്ഷണത്തില്‍ തടുത്തുനോക്കേണ്ടതായ പല അവിചാരിത കുന്തപ്രയോഗത്തോടും മാറുകാട്ടി ശീലംവന്നിട്ടുള്ള ആളുമായ ഴാങ് വാല്‍ഴാങ് ഒരു നിമിഷംകൊണ്ടു സ്വബോധസ്ഥനായി, എന്നല്ല, അപ്പോഴത്തെ നില അതിലധികം തകറാവാന്‍ വയ്യാ; ഒരുതരത്തിലെത്തിയിട്ടുള്ള അപായത്തിനു പിന്നെയൊരു ഇരമ്പക്കൂടുതല്‍ വരാൻവയ്യാ എന്നുണ്ടാവും; ഈ രാത്രിയുടെ കറും കറുപ്പിനോടു തെനാര്‍ദിയെറെക്കൊണ്ടു യാതൊന്നും കൂട്ടാന്‍ കഴിയില്ല.
ഒരു നിമിഷനേരം ആരും അനങ്ങിയില്ല.
തെനാര്‍ദിയെര്‍ തന്റെ വലത്തേ കൈ നെറ്റിത്തടത്തോളം ഉയര്‍ത്തി അതുകൊണ്ടു ഒരു മറയുണ്ടാക്കി. എന്നിട്ടു കണ്ണുകളെ ഹേമിച്ചു കണ്‍പോളകള്‍ ഒരുമിപ്പിച്ചു—വായയുടെ ഒരു ചെറിയ മുറുക്കംകൂടിയായാല്‍, മറ്റൊരാളെ കണ്ടു മനസ്സിലാക്കാന്‍ ഒരാളെടുക്കുന്ന ബുദ്ധിപൂര്‍വ്വമായ അതിശ്രദ്ധയുടെ ബാഹ്യചിഹ്നം, അയാള്‍ തോറ്റതേയുള്ളു. ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞവിധം ഴാങ് വാല്‍ഴാങ് വെളിച്ചത്തിനെതിരായിട്ടാണ് നിന്നിരുന്നത്; എന്നല്ല, നട്ടുച്ചയ്ക്കുകൂടി കണ്ടാല്‍ മനസ്സിലാകാത്തവിധം അയാള്‍ അത്രമേല്‍ വൈകൃതപ്പെട്ടും അത്രമേല്‍ ചളിപറ്റിയും അത്രമേല്‍ ചോരപുരണ്ടുമിരുന്നിരുന്നുതാനും. നേരേമറിച്ചു അഴിവാതില്‍നിന്നുള്ള വെളിച്ചത്ത്—ഒരു കുണ്ടറ വെളിച്ചമായി കരുവാളിച്ചതു തന്നെ, വാസ്തവം; എങ്കിലും ആ കരുവാളിപ്പിനുള്ളില്‍ ഒരു സൂക്ഷ്മതയുണ്ടു്—അവിടെ തെളിഞ്ഞുനിന്നിരുന്ന തെനാര്‍ദിയെര്‍, പൊതുജനങ്ങളുടെ ഉന്മേഷം കൂടിയ അലങ്കാരഭാഷയില്‍ പറകയാണെങ്കില്‍, ക്ഷണത്തില്‍ ഴാങ് വാല്‍യാങ്ങിന്റെ കണ്ണുകളിലേക്കു ’ചാടി’. ഈ സ്ഥിതികളുടെ അസമത്വം ആ രണ്ടു നിലകളും ആ രണ്ടു മനുഷ്യരും തമ്മില്‍ ഇനി ആരംഭിക്കാന്‍ പോകുന്ന നിഗൂഢ ദ്വന്ദ്വയുദ്ധത്തില്‍ ഴാങ് വാല്‍ഴാങ്ങിന്റെ ഭാഗത്തേക്ക് അല്പം ഗുണമുണ്ടെന്നു കാണിക്കാന്‍ ധാരാളം മതിയായിരുന്നു. മൂടുപടമിട്ട് ഴാങ് വാല്‍ഴാങ്ങും മൂടുപടം പോയ തെനാര്‍ദിയെരും തമ്മില്‍ കൂട്ടിമുട്ടി.
തെനാര്‍ദിയെര്‍ക്കു ആളെ മനസ്സിലായിട്ടില്ലെന്നു ഴാങ് വാല്‍ഴാങ് ക്ഷണത്തില്‍ കണ്ടു.
പരസ്പരം അളവെടുത്തുവെക്കയാണെന്നു തോന്നുമാറു രണ്ടുപേരും ആ അര്‍ദ്ധാന്ധകാരത്തില്‍ ഒരു നിമിഷനേരം അന്യോന്യം സൂക്ഷിച്ചുനോക്കി. ഒന്നാമതു മൗനം ഭഞ്ജിച്ചതു തെനാര്‍ദിയെരാണ്.
നിങ്ങള്‍ എങ്ങനെയാണ് പുറത്തേക്കു കടക്കാന്‍ ഭാവം?”
ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞില്ല. തെനാര്‍ദിയെര്‍ തുടര്‍ന്നു: “ആ പടിവാതിലിന്റെ പൂട്ടു പറിച്ചെടുക്കുക സാധ്യമല്ല. പക്ഷേ, എന്തായാലും, നിങ്ങള്‍ക്കു പുറത്തു കടക്കണമല്ലോ?”
“അതു നേര്.” ഴാങ് വാല്‍ഴാങ് പറഞ്ഞു.
“ശരി, എന്നാല്‍ പകുതിപ്പങ്കെനിക്ക്.”
“എന്താണ് നിങ്ങളീപ്പറയുന്നതിന്റെ അര്‍ത്ഥം?”
“നിങ്ങള്‍ ആ മനുഷ്യന്റെ കഥ തീര്‍ത്തു; അതൊക്കെ ശരി, താക്കോല്‍ എന്റെ കൈയിലാണ്.”
തെനാര്‍ദിയെര്‍ മരിയുസ്സിനെ ചൂണ്ടിക്കാട്ടി. അയാള്‍ തുടര്‍ന്നു: “എനിക്കു നിങ്ങളെ അറിഞ്ഞുകൂടാ; എങ്കിലും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒരു സുഹൃത്താവണം.’
ഴാങ് വാല്‍ഴാങ്ങിനു കാര്യം മനസ്സിലായിത്തുടങ്ങി. തെനാര്‍ദിയെര്‍ അയാളെ ഒരു കൊലപാതകിയായി കൂട്ടിയിരിക്കയാണ്.
തെനാര്‍ദിയെര്‍ പിന്നേയും: “കേള്‍ക്കു, ചങ്ങാതി. ആ മനുഷ്യന്റെ കുപ്പായക്കീശയിലെന്തുണ്ടെന്നു നോക്കാതെ നിങ്ങള്‍ അയാളെ കൊല്ലുകയില്ല. എന്റെ പകുതിപ്പങ്ക് എനിക്കു തരു. ഞാന്‍ നിങ്ങള്‍ക്കു വാതില്‍ തുറന്നുതരാം.”
കീറിപ്പറിഞ്ഞ സ്ത്രീക്കുപ്പായത്തിന്നിടയില്‍നിന്ന് ഒരു പോത്തന്‍ താക്കോല്‍ പകുതി പുറത്തേക്കെടുത്തു അയാള്‍ തുടര്‍ന്നു: ’സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ എന്തു മട്ടാണെന്നു നിങ്ങള്‍ക്കു കാണണമോ? ഇതാ നോക്കു.’
ഴാങ് വാല്‍ഴാങ് അത്രമേല്‍ ‘അന്തംവിട്ടി’രുന്നതുകൊണ്ട് ആ കണ്ടതു ശരിതന്നെയാണോ എന്നയാള്‍ ശങ്കിച്ചു. അതു പൈശാചികരൂപത്തില്‍ വന്ന ഈശ്വരനായിരുന്നു; തെനാര്‍ദിയെരുടെ രൂപം ധരിച്ചു ഭൂമിയില്‍നിന്നു പൊന്തിവന്ന അയാളുടെ ഭാഗ്യം.
തെനാര്‍ദിയെര്‍ തന്റെ സ്ത്രീക്കുപ്പായത്തിന്റെ ഉള്ളിലുള്ള ഒരു വലിയ കുപ്പായക്കീശയിലേക്കു കൈമുഷ്ടി തിരുകി, ഒരു കയര്‍ പുറത്തേക്കെടുത്തു. ഴാങ് വാല്‍ഴാങ്ങിനു കാണിച്ചു.
നില്ക്കൂ.” അയാള്‍ പറഞ്ഞു, ’ഞാന്‍ നിങ്ങള്‍ക്കു കയര്‍ വെറുതെ തരാം.’
“എന്തിനാണ് കയര്‍?”
ഒരു കല്ലുകൂടി നിങ്ങള്‍ക്കു വേണ്ടിവരും; പക്ഷേ, അതു നിങ്ങള്‍ക്കു പുറത്തു നിന്നു കിട്ടും. ഒരു കുപ്പക്കുന്നു മുഴുവനുമുണ്ടവിടെ.”
ഞാന്‍ ഒരു കല്ലുകൊണ്ട് എന്തു ചെയ്യും?”
വങ്ക, നിങ്ങള്‍ക്ക് ആ മരമുട്ടി പുഴയിലേക്കെറിയണ്ടേ? ഒരു കല്ലും ഒരു കയറും വേണ്ടിവരും; അല്ലെങ്കില്‍ അതു വെള്ളത്തില്‍ പൊന്തിക്കിടക്കും.”
ഴാങ് വാല്‍ഴാങ് കയര്‍ വാങ്ങി. ഈവിധം ഒരു പാവപോലെ ചിലപ്പോള്‍ എന്തെങ്കിലും സ്വികരിക്കുകയുണ്ടായിട്ടില്ലാത്ത ഒരാളില്ല.
പെട്ടെന്ന് ഒരു യുക്തി തോന്നിയപോലെ തെനാര്‍ദിയെര്‍ കൈവിരലുകള്‍ പൊട്ടിച്ചു.
“ഹാ, നോക്കൂ, എന്റെ ചങ്ങാതി, നിങ്ങള്‍ എങ്ങനെയാണ് ആ ചളിക്കുഴിയില്‍ നിന്നു പുറത്തു കടന്നത്? എനിക്കതില്‍ ആയുസ്സു പണയം വെച്ചുനോക്കാന്‍ ധൈര്യമില്ല. ആയി! നിങ്ങള്‍ നല്ല നാറ്റക്കാരനല്ല.”
കുറച്ചു കഴിഞ്ഞ് അയാള്‍ തുടര്‍ന്നു: “ഞാന്‍ ചില ചോദ്യം ചോദിക്കുന്നു; പക്ഷേ, ഉത്തരം പറയാതിരിക്കാന്‍ നിങ്ങള്‍ക്കു പൂര്‍ണ്ണാവകാശമുണ്ട്. വിചാരണ ചെയ്യുന്ന നീതിന്യായാധിപന്റെ മുന്‍പില്‍ ഒരു നാശംപിടിച്ച മണിക്കൂര്‍ ചെലവഴിക്കേണ്ടിവരുന്നതു മുന്‍കൂട്ടി ചെയ്തു പരിചയിക്കുകയാണെന്നു വെക്കുക. അപ്പോള്‍, മിണ്ടാതിരിക്കുകയാണെങ്കില്‍പ്പിന്നെ, ഉറക്കെപ്പറഞ്ഞുപോയി, എന്നു വരാനില്ല. നിങ്ങളുടെ മുഖം ഞാന്‍ കാണുന്നില്ലെന്നും നിങ്ങളുടെ പേരെനിക്കറിഞ്ഞുകൂടെന്നുമുള്ളതു സാരമില്ല; നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ആവശ്യമെന്താണെന്നും ഞാന്‍ ധരിച്ചിട്ടില്ലെന്നു കരുതുന്നതു തെറ്റാണ്. ഞാന്‍ സൂക്ഷ്മമറിയുന്നു. നിങ്ങള്‍ ആ മാന്യനെ കുറച്ചൊന്നു കഷ്ണമാക്കി; അപ്പോള്‍ ഇനി അദ്ദേഹത്തെ എവിടെയെങ്കിലും കുഴിച്ചുമൂടണം. പുഴയാണ്, വിഡ്ഡിത്തത്തെ ഒളിച്ചുവെക്കാനുള്ള ആ മഹാസമര്‍ത്ഥനാണ്, ഇനി ആവശ്യം. ഞാന്‍ നിങ്ങളെ കെണിയില്‍നിന്നു പുറത്താക്കിത്തരാം. ഒരു കൊള്ളാവുന്ന ചങ്ങാതിയെ ദുര്‍ഗ്ഘടത്തില്‍നിന്നു രക്ഷിക്കുകയാണ് എനിക്കു ആപാദചൂഢം രസംപിടിക്കുന്ന പണി.”
ഴാങ് വാല്‍ഴാങ്ങിന്റെ മാനത്തെ അഭിനന്ദിച്ചുകൊണ്ട് തെനാര്‍ദിയെര്‍ അയാളെക്കൊണ്ട് സംസാരിപ്പിക്കാന്‍ നോക്കി. അയാളുടെ മുഖാകൃതി നോക്കിക്കാണാനുള്ള ശ്രമത്തില്‍ തെനാര്‍ദിയെര്‍ അയാളുടെ ചുമലൊന്നു കുലുക്കി; പക്ഷേ, ഒച്ചയൊട്ടും പൊന്തിക്കാതെ അയാള്‍ പറഞ്ഞു: “ആ ചേര്‍ക്കുഴി കൈയില്‍ക്കിട്ടിയിട്ടും, നിങ്ങളൊട്ടു കൊള്ളാം. എന്തേ നിങ്ങളയാളെ അതിലേക്കു മറിക്കാഞ്ഞത്?”
ഴാങ് വാല്‍ഴാങ്, മിണ്ടാതെ നിന്നു.
കഴുത്തിലുള്ള മുഴവരെയ്ക്കെത്തുന്ന ഒരു കണ്ഠവസ്ത്രമായി ഉപയോഗിക്കപ്പെട്ടിരുന്ന കീറത്തുണി തട്ടിനീക്കി—ഒരു സഗൗരവമനുഷ്യന്റെ സമര്‍ത്ഥമട്ട് മുഴുവനും കാണിക്കുന്ന ഒരാംഗ്യം—തെനാര്‍ദിയെര്‍ പിന്നെയും തുടങ്ങി:
“ഏതായാലും നിങ്ങള്‍ ചെയ്തതു നന്നായി. നാളെ ആ ദ്വാരം ശരിപ്പെടുത്താന്‍ വന്നെത്തുന്ന പണിക്കാര്‍ ആ മരമുട്ടി അവിടെ കിടക്കുന്നത് നിശ്ചയമായും കാണും; എന്നിട്ട് നൂലോടുനൂലു പിടിച്ചു, കമ്പോടുകമ്പു തപ്പി, കാര്യത്തിലെത്തിക്കൂടി, നിങ്ങളെ പിടികൂടും. ആരോ ഒരാള്‍ ഓവുചാലിലൂടെ പോയിട്ടുണ്ട്. ആര്‍? ആ മനുഷ്യന്‍ എതിലേ പുറത്തു കടന്നു? പുറത്തേക്കു കടക്കുന്നത് ആരെങ്കിലും കണ്ടുവോ? പൊല്ലീസ്സുകാര്‍ സാമര്‍ത്ഥ്യക്കട്ടകളാണ്. ഓവുചാല്‍ ചതിയനാണ്; അവന്‍ നിങ്ങളെപ്പറ്റി കഥ പറഞ്ഞുതുടങ്ങും. ഇങ്ങനെയാണ് കണ്ടെത്തുന്നത് അപൂര്‍വ്വമാണ്; ആളുകളുടെ ശ്രദ്ധയിളകി; എല്ലാവര്‍ക്കുമുള്ള സ്വത്തായി പുഴ കിടക്കെ, ഓവുചാല്‍ വളരെക്കുറച്ചു പേരേ ഉപയോഗപ്പെടുത്താന്‍ നോക്കൂ. പുഴയാണ് വാസ്തവത്തിലുള്ള ശ്മശാനം. ഒരു മാസംകൊണ്ട് നിങ്ങളുടെ ആളെ അവര്‍ സാങക്ലനോദില്‍വെച്ച് വലയിട്ടു പിടിക്കുമായിരിക്കാം. ആവട്ടെ, ആരാണതിനെപ്പറ്റി തല പുണ്ണാക്കാന്‍? അതൊരു ചീഞ്ഞ ശവം! ആരേ ആ മനുഷ്യനെ കൊന്നുകളഞ്ഞത്? പാരിസ് തീര്‍ന്നു. നീതിന്യായം പിന്നെ അന്വേഷണം നടത്തില്ല. നിങ്ങള്‍ ചെയ്തത് ഉചിതമായി.”
തെനാര്‍ദിയെര്‍ക്കു വായാടിത്തം കൂടുന്തോറും ഴാങ് വാല്‍ഴാങ്ങിന്റെ മാന് മൗനവൃതം വര്‍ദ്ധിച്ചു.
ഒരിക്കല്‍ക്കൂടി തെനാര്‍ദിയെര്‍ അയാളുടെ ചുമല്‍ പിടിച്ചുകുലുക്കി.
“അപ്പോള്‍ നമുക്കിക്കാര്യം തീര്‍ക്കുക. നമുക്കു പങ്കിടുക. നിങ്ങള്‍ എന്റെ താക്കോല്‍ കണ്ടുവല്ലോ; നിങ്ങളുടെ പണം കാണിക്കു.”
തെനാര്‍ദിയെര്‍ കണ്ണുനട്ടു, ഭയങ്കരനായി, ശങ്കയോടുകൂടി, ഭീഷണിപ്പെടുത്തിക്കൊണ്ടെങ്കിലും സൗമ്യമട്ടിലിരുന്നു.
ഒരത്ഭുതകരസംഗതി: തെനാര്‍ദിയെരുടെ മട്ടിനു ഒരു വൈകൃതമുണ്ട്; അയാള്‍ക്കു നല്ല മനസ്സമാധാനമില്ലെന്നു തോന്നും; ഒരത്ഭുതഭാവം നടിക്കുന്നുണ്ടെങ്കിലും അയാള്‍ താഴ്‌ന്നസ്വരത്തിലേ സംസാരിക്കുന്നുള്ളു; ഇടയ്ക്കിടയ്ക്കു വായ പൊത്തി പതുക്കെ മന്ത്രിക്കും, ഛു!” അതിന്റെ കാരണം ഊഹിക്കാന്‍ വയ്യ. അവരല്ലാതെ അവിടെയെങ്ങും വേറെയൊരാളില്ല. വേറെയും ഘാതുകന്മാര്‍ ഏതോ മൂലയില്‍ ഒളിച്ചുനില്ക്കുന്നുണ്ടാവണമെന്നും അവര്‍ക്കു പണം പങ്കിട്ടു കൊടുക്കാന്‍ തെനാര്‍ദിയെര്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കണമെന്നും ഴാങ് വാല്‍ഴാങ് ഊഹിച്ചു.
തെനാര്‍ദിയെര്‍ തുടര്‍ന്നു: “കാര്യം തീര്‍ച്ചപ്പെടുത്തുക. ആ മരമുട്ടിയുടെ പൊത്തില്‍ എന്തുണ്ടായിരുന്നു?”
ഴാങ് വാല്‍ഴാങ് കീശകളില്‍ തപ്പി.
വായനക്കാര്‍ ഓര്‍മ്മിക്കുന്നവിധം, എപ്പോഴും കുറച്ചു പണം കൈയില്‍ വെയ്ക്കുന്നത് അയാളുടെ ഒരു പതിവാണ്. ആ മനുഷ്യന്‍ അനുഭവിച്ചുപോരുന്ന താല്‍ക്കാലികയുക്തികളെക്കൊണ്ടുള്ള വ്യസനകരജീവിതം ഇതിനെ അയാളുടെ ഒരു നിയമമാക്കിത്തീര്‍ത്തു. എന്തായാലും ഇക്കുറി അയാള്‍ കരുതാതെ അപകടത്തില്‍പ്പെട്ടു. തലേദിവസം വൈകുന്നേരം ഒരു രാഷ്ട്രീയരക്ഷിഭടന്റെ ഉടുപെടുത്തിട്ട സമയത്തു്, വ്യസനകരമായ മനോരാജ്യത്തില്‍ മുങ്ങിയിരിക്കെ, അയാള്‍ തന്റെ പോക്കറ്റുപുസ്തകമെടുക്കാന്‍ മറന്നുപോയി. ഗഡിയാള്‍ക്കീശയില്‍ കുറച്ചു ചില്ലറമാത്രമേ അയാളുടെ പക്കലുള്ളൂ. ചളികൊണ്ട് ഈറന്‍പിടിച്ച കുപ്പായക്കീശ തെനാര്‍ദിയെര്‍ അകംപുറം മറിച്ചു. നിലവറയുടെ ചുമര്‍വളരില്‍ ഒരു ലൂയിയും രണ്ട് അയ്യഞ്ചു ഫ്രാങ്ക് നാണ്യവും അഞ്ചോ ആറോ സൂവും ചിന്നിയിട്ടു.
തെനാര്‍ദിയെര്‍ സാകൂതമായ ഒരു കഴുത്തുവെട്ടലോടുകൂടി താഴത്തെ ചുണ്ടു പിളര്‍ത്തി.
“നിങ്ങള്‍ അയാളെ വളരെ കുറഞ്ഞ വിലയ്ക്കു പൊതുക്കിക്കളഞ്ഞുവല്ലോ.” അയാള്‍ പറഞ്ഞു.
വലിയ പരിചിതനെന്നപോലെ അയാള്‍ ഴാങ് വാല്‍ഴാങിന്റെയും മരിയുസ്സിന്റെയും കുപ്പായക്കീശകള്‍ ഞെക്കിനോക്കി. വെളിച്ചത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ അധികവും ശ്രദ്ധപതിച്ചിരുന്ന ഴാങ് വാല്‍ഴാങ് അയാള്‍ക്കിഷ്ടമുള്ളതു ചെയ്തുകൊള്ളട്ടെ എന്നു വെച്ചു.
മരിയുസ്സിന്റെ പുറംകുപ്പായത്തില്‍ കൈ നടത്തുന്നതിനിടയ്ക്ക് ഒരു കീശതപ്പിയുടെ സാമര്‍ത്ഥ്യത്തോടുകൂടിയും ഴാങ് വാല്‍ഴാങ് അറിയാതെയും അതിന്റെ ഒരു കഷണം ചീന്തിയെടുത്തു തന്റെ സ് സ്ത്രീക്കുപ്പായത്തിനടിയില്‍ ഒളിച്ചുവെച്ചു: ആ കൊലപാതകം നടത്തിയവനേയും നടത്തപ്പെട്ടവനേയും ഇനിയൊരിക്കല്‍ കണ്ടുപിടിക്കാന്‍ ആ ശീലക്കഷ്ണം ഉപയോഗപ്പെടുമെന്ന് അയാള്‍ കരുതിയിരിക്കാം. ഏതായാലും ആകെ മുപ്പതു ഫ്രാങ്കേ കണ്ടെത്തിയുള്ളു.
“അപ്പോള്‍’, അയാള്‍ പറഞ്ഞു: “നിങ്ങളുടെ രണ്ടുപേരുടെയും പക്കല്‍ക്കൂടി ഇതിലധികമില്ല.”
എന്നിട്ടു “പകുതിപ്പങ്ക്’ എന്നുള്ള തന്റെ മുദ്രാവാക്യം മറന്നു. മുഴുവനും അയാള്‍ കൈയില്‍ വെച്ചു.
ആ സൂനാണ്യങ്ങളുടെ കാര്യത്തില്‍ അയാള്‍ അല്പം ശങ്കിച്ചുനിന്നു. ഒടുവില്‍ മതിയായ ആലോചനയ്ക്കുശേഷം ഇങ്ങനെ പിറുപിറുത്തുകൊണ്ട് അതുകളും അയാള്‍ പെറുക്കിയെടുത്തു. ‘എന്തെങ്കിലുമാവട്ടെ. നിങ്ങള്‍ ആകപ്പാടെ വളരെക്കുറച്ചു സംഖ്യയ്ക്ക് ആളുകളെ കഴുത്തുചെത്തുന്നു.’
അതു കഴിഞ്ഞ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ സ്ത്രീക്കുപ്പായത്തിനടിയില്‍ നിന്ന് ആ പോത്തന്‍താക്കോലെടുത്തു.
“അപ്പോള്‍, എന്റെ ചങ്ങാതി, നിങ്ങള്‍ക്കിനി പുറത്തു കടക്കണം. ശരി, ഇതിപ്പോള്‍ ഒരു ചന്തസ്ഥലം പോലെയാണ്, പുറത്തേക്കു പോകണമെങ്കില്‍ പണം കൊടുക്കണം. നിങ്ങള്‍ പണം തന്നു, ഇനി പോയാട്ടെ.”
അയാള്‍ ചിരിക്കാന്‍ തുടങ്ങി.
ഈ അപരിചിതനു തന്റെ താക്കോല്‍കൊണ്ടുള്ള സാഹായം ചെയ്തു കൊടുക്കാനും തന്നെയല്ലാതെ മറ്റൊരാളെ ആ പടിയിലൂടെ പുറത്തേക്കു പറഞ്ഞയയ്ക്കാനും അയാളെ പ്രേരിപ്പിച്ചത് ഒരു കൊലപാതകിയെ രക്ഷപ്പെടുത്താനുള്ള വെറും രസംതന്നെയായിരുന്നുവോ? ഞങ്ങള്‍ക്കു സംശയമുണ്ട്. മരിയുസ്സിനെ എടുത്തു ചുമലിലേറ്റാന്‍ തെനാര്‍ദിയെര്‍ ഴാങ് വാല്‍ഴാങ്ങിനെ സഹായിച്ചു; എന്നിട്ട് പെരുവിരലിന്മേല്‍, നഗ്നങ്ങളായ കാലുകളോടുകൂടി, ഴാങ് വാല്‍ഴാങ്ങിനോടു പിന്നാലെ പോരാന്‍ ആംഗ്യം കാണിച്ചുകൊണ്ട്, നേരേ അഴിവാതിലിന്റെ അടുക്കലെയ്ക്കു ചെന്നു. പുറത്തേക്കു നോക്കി, മിണ്ടരുതെന്ന് വായ പൊത്തിക്കാണിച്ചു, ശങ്കയോടുകൂടി എന്നു തോന്നും, കുറേ ക്ഷണങ്ങളോളം അനങ്ങാതെ നിന്നു; തന്റെ ഉറ്റുനോട്ടം അവസാനിച്ചശേഷം, താക്കേല്‍ പൂട്ടിലിട്ടു. ഓടാമ്പല്‍ നീങ്ങി. വാതില്‍ തുറന്നു. അത് ഒരൊച്ചയുണ്ടാക്കിയില്ല. ഒന്നു കിരുകിരുത്തില്ല. അതു നന്നേ സൗമ്യമട്ടില്‍ നീങ്ങിനിന്നു.
സശ്രദ്ധം മെഴുക്കിട്ടിരിക്കുന്ന ആ വാതിലും തിരികുറ്റികളും ആദ്യം തോന്നുന്നതിലധികം തവണ ഇളകിനീങ്ങാറുണ്ട്. ഈ സൗമ്യത ശങ്കാജനകമാണ്; ഉപായത്തില്‍ അങ്ങോട്ട് ആളുകള്‍ പോവുകയും വരികയും പതിവുണ്ടെന്നും, രാത്രിഞ്ചരന്മാര്‍ ആ വാതിലിലൂടെ മിണ്ടാതെ സഞ്ചരിക്കാറുണെന്നും, ദുഷ്പ്രവൃത്തി അതിലേ ചെന്നായപ്പതുങ്ങിനടത്തം നടക്കാറുണ്ടെന്നുമാണ് അതിന്റെ സൂചന.
ഓവുചാല്‍ ഏതോ നിഗൂഡസംഘത്തിന്റെ ഒരു കൂറ്റുകാരനാണെന്നു സ്പഷ്ടം. ഈ മൗനശീലനായ അഴിവാതില്‍ മോഷണദ്രവ്യങ്ങളെ വാങ്ങി സൂക്ഷിക്കുന്നവനാണ്.
ഴാങ് വാല്‍ഴാങ്ങിനു കടക്കാന്‍മാത്രം പഴുതു കൊടുക്കുമാറ് തെനാര്‍ദിയെര്‍ വാതില്‍ അല്പം തുറന്നുവെച്ചു. വീണ്ടും അടച്ചു, ഇരട്ടപ്പൂട്ടു പൂട്ടി, പിന്നെയും ഒരു ശ്വാസത്തിന്റെയല്ലാതെ അതില്‍ക്കവിഞ്ഞ ഒച്ചയുണ്ടാക്കാതെ, ഇരുട്ടിലേക്കുതന്നെ ഊളിയിട്ടു. അയാള്‍ നരിയുടെ വില്ലീസ്ക്കാലടികളോടുകൂടിയാണ് നടക്കുന്നതെന്നു തോന്നി.
ഒരുനിമിഷംകൂടി കഴിഞ്ഞു, ആ പിശാചരൂപിയായ ഈശ്വരന്‍ വീണ്ടും അദൃശ്യതയിലേക്കുതന്നെ തിരിച്ചുപോയി.
ഴാങ് വാല്‍ഴാങ് പുറത്തെത്തി.