images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.3
മരിയുസ് എതിര്‍ക്കപ്പെട്ടു

ഒരു ദിവസം, മൊസ്യു ഗില്‍നോര്‍മാന്‍, തന്റെ മകള്‍ വലിപ്പുപെട്ടിയുടെ മീതെ കുപ്പികളും കപ്പുകളും അടുക്കി ഒതുക്കിവെയ്ക്കുന്ന സമയത്ത്, മരിയുസ്സിന്റെ അടുക്കലേക്ക് കുനിഞ്ഞുനിന്നു തന്റെ ഏറ്റവുമധികം വാത്സല്യമയമായ സ്വരത്തില്‍ പറഞ്ഞു; ’അപ്പോള്‍, എന്റെ മരിയുസ്കുട്ടി, ഞാനാണ് നിന്റെ സ്ഥാനത്തെങ്കില്‍, ഞാനിപ്പോള്‍ മത്സ്യത്തിനു പകരം മാംസമേ കഴിക്കു. രോഗംമാറലിന്റെ ആരംഭത്തില്‍ ഒരു പൊരിച്ച മാന്തല്‍മത്സ്യം അസ്സലാണ്; പക്ഷേ, രോഗിക്ക് എണീയ്ക്കാറാവണമെങ്കില്‍ ഒരു നല്ല മാംസ ’ക്കട്ളൈറ്റ്’ വേണം

അപ്പോഴേക്ക് നല്ലവണ്ണം ശക്തിവെച്ചിരുന്ന മരിയുസ് കാര്യം മുഴുവനും മനസ്സിലാക്കി, എഴുന്നേറ്റിരുന്നു, കിടയ്ക്കവിരിയിന്മേല്‍ മുറുക്കിപ്പിടിച്ച രണ്ടു കൈമുഷ്ടികളും ഊന്നി, മുത്തച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, ഒരു ഭയങ്കരമട്ടവലംബിച്ചു പറഞ്ഞു: അപ്പോള്‍ എനിക്കൊരു കാര്യം പറയാനുണ്ട്.

“എന്താണത്?”

’എനിക്കു കല്യാണം കഴിക്കണം.”

’സമ്മതം’, മുത്തച്ഛന്‍ പറഞ്ഞു—അദ്ദേഹം പൊട്ടിച്ചിരിച്ചു.

എങ്ങനെ സമ്മതം?”

’അതേ, സമ്മതം. നിനക്കു നിന്റെ പെണ്‍കിടാവിനെ കല്യാണം കഴിക്കാം.”

നടുങ്ങുകയും ആ പറപ്പിച്ചുകളയുന്ന അടി തട്ടി കിഴുമേല്‍ മറിയുകയും ചെയ്ത മരിയുസ് ആകെ കിടുകിടെ വിറച്ചു.

മൊസ്യു ഗില്‍നോര്‍മാന്‍ തുടങ്ങി: “അതേ, നിനക്ക് ആ നിന്റെ സുന്ദരിയായ പെണ്‍കിടാവിനെ കല്യാണം കഴിക്കാം. അവള്‍ ദിവസംപ്രതി ഒരു മാന്യവൃദ്ധന്റെ രൂപത്തില്‍ നിന്റെ സ്ഥിതിയന്വേഷിക്കാന്‍ ഇവിടെ വരാറുണ്ട്. നിയ്യിവിടെ മുറിവേറ്റു കിടപ്പായതുമുതല്ക്ക് അവള്‍ക്ക് കരയുകയും ചണപ്പഞ്ഞിയുണ്ടാക്കുകയും മാത്രമാണ് പണി. ഞാനന്വേഷിച്ചു. അവളുടെ താമസം റ്യു ദ് ലോം അര്‍മേയില്‍ 7-൦ നമ്പര്‍ വീട്ടിലാണ്. ഹാ! അപ്പോഴോ, ഞങ്ങളറിഞ്ഞു, ശരി, നിനക്കവളെ കിട്ടണം. ആട്ടെ, നിയ്യവളെ എടുത്തോ! നീ കുടുങ്ങിപ്പോയി. നീ നിന്റെ ചെറുസൂത്രം ആലോചിച്ചു ശരിപ്പെടുത്തിയിരുന്നു; നീ നിന്നോടു പറഞ്ഞു: “ഞാനിതു നേരേ എന്റെ മുത്തച്ഛനോട്, ആ നാടുവാഴിസ്ഥാനത്തെക്കും പ്രഭുസഭയിലെക്കും ചേര്‍ന്ന ജീവച്ഛവത്തോട്, ആ കിഴവന്‍ശ്യംഗാരിയോട്, ആഴെരൊന്തെ [1] യായി മാറിയ ദൊരാന്തോടു [2]: പറയാന്‍ പോകുന്നു; അയാള്‍ക്ക് അയാളുടെ വക നേരമ്പോക്കുകളുണ്ടായിരുന്നു. ഉവ്വ്; അയാളുടെ വക അനുരാഗകഥകളുണ്ട്; അയാളുടെ ഗ്രിസെത്ത് (— ധൂളിത്തമുള്ള ഒരു പാരിസ്സുകാരി പെണ്‍കിടാവു) മാരും കൊസെത്തുമാരുമുണ്ടായിരുന്നു. അയാളും കിരുകിരുപ്പുണ്ടാക്കിയിട്ടുണ്ട്, അയാള്‍ക്കും ചിറകുണ്ടായിരുന്നു, അയാളും വസന്തത്തിന്റെ സദ്യയുണ്ടിട്ടുണ്ട്; അയാള്‍ക്കും അതോർമ്മയുണ്ടാവണം.”ഹാ, നീ ഒരു തുളയന്‍വണ്ടിന്റെ കൊമ്പു കടന്നുപിടിച്ചു. അതു നന്നായി. ഞാന്‍ നിനക്ക് ഒരു കട്ളൈറ്റ് കാണിക്കുമ്പോള്‍ നീ പറയുകയാണ്; ’കൂട്ടത്തില്‍പ്പറയട്ടെ, എനിക്കു കല്യാണം കഴിക്കണം!” അതാ, നിയ്യൊരു മറിച്ചില്‍ മറിയുന്നു! നിയ്യൊരു ചെറുപടയുണ്ടാവുമെന്ന് കണക്കാക്കി! ഞാനൊരു തന്തപ്പേടിത്തൊണ്ടനാണെന്നു നീ മനസ്സിലാക്കിയില്ല. അപ്പോള്‍ ഇതിനെന്തു പറയുന്നു? നീ മുഷിഞ്ഞുവോഃ നിന്നെക്കാള്‍ വങ്കനായിക്കാണും നിന്റെ മുത്തച്ഛനെ എന്നു നീ കരുതിയില്ല; ഹേ വക്കീലവര്‍കള്‍, നിങ്ങള്‍ എന്നോടു പറയാന്‍ തെയ്യാറാക്കിയിരുന്ന പ്രസംഗം ആവശ്യമില്ലാതായി; അതു മുഷിപ്പനാണ്. ശരി, അതു ചീത്തതന്നെ. ശുണ്ഠി കടിച്ചോ; എട, ധാതുപുഷ്ടിയില്ലാത്തവനേ, ഞാന്‍ നിനക്കാവശ്യമുള്ളതു ചെയ്യാന്‍ പോകുന്നു; അപ്പോള്‍ പണി ചുരുങ്ങി! കേട്ടോ, ഞാന്‍ അന്വേഷണം നടത്തി; ഞാന്‍ ഉപായിയാണ്. അവള്‍ സുന്ദരിയാണ്, സൂത്രക്കാരിയാണ്; കുന്തപ്പടയാളിയെപ്പറ്റി കേട്ടതു നേരല്ല; അവള്‍ ഒരുപാടു ചണപ്പഞ്ഞിയുണ്ടാക്കിക്കൂട്ടി; അവള്‍ക്കാഭരണമുണ്ട്, അവള്‍ക്കു നിന്റെ മേല്‍ കമ്പമുണ്ട്; നീ മരിച്ചാല്‍ നമ്മള്‍ മൂന്നുപേര്‍ ചാവും. അവളുടെ ശവമഞ്ചവും എന്റേതിനോടൊപ്പമുണ്ടാവും. നിനക്ക് ആശ്വാസം കണ്ടുതുടങ്ങിയതുമുതല്‍ എനിക്കൊരു യുക്തി തോന്നിയിരുന്നു. അവളെ നിന്റെ കട്ടിലിന്നരികെ കൊണ്ടുനടുകു”പക്ഷേ, കെട്ടുകഥകളില്‍ മാത്രമേ പെണ്‍കിടാങ്ങളെ അവരില്‍ താത്പര്യമുള്ള സുന്ദരന്മാരായ യുവാക്കന്മാര്‍ മുറിവേറ്റു കിടക്കുന്നേടത്തേക്ക് വരുത്തലുള്ളു. അതുകൊണ്ടുണ്ടായില്ല. നിന്റെ അച്ചന്‍ പെങ്ങള്‍ എന്തു പറയും? എന്റെ ചങ്ങാതി. നീ മുക്കാല്‍സ്സമയത്തും നൂല്‍ബന്ധമില്ലാതായിരുന്നു. നിന്നെ ഒരിക്കലും വിട്ടുപിരിയുകയുണ്ടായിട്ടില്ലാത്ത നികൊലെത്തോടു ചോദിക്ക്, ഒരു സ്ത്രീയെ ഇങ്ങോട്ടു വരുത്താന്‍ പാടുണ്ടായിരുന്നുവോ എന്ന്. പിന്നെ, വൈദ്യനെന്തു പറയും? ഒരു സുന്ദരിയായ പെണ്‍കിടാവ് ഒരു പുരുഷന്റെ പനി ആശ്വാസപ്പെടുത്തുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, അതൊക്കെ ശരി, നമുക്കിനി അതിനെപ്പറ്റി ഒന്നും പറയാതിരിക്കുക, എല്ലാം പറഞ്ഞുകഴിഞ്ഞു, ഒക്കെ ചെയ്തുകഴിഞ്ഞു, അതു തീര്‍ച്ചയായി, അവള്‍ നിന്റെ, ഇങ്ങനെയാണ് എന്റെ നിഷ്ഠുരത. കണ്ടുവോ? നിനക്കെന്നെ ഇഷ്ടമില്ലെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പറഞ്ഞു: “അപ്പോള്‍ ഇതാ, എന്റെ കൊസ്സെത്ത്കുട്ടി എന്റെ കക്ഷത്തിലുണ്ട്; ഞാനവളെ അവന്നു സമ്മാനിക്കാന്‍ പോകുന്നു; അപ്പോള്‍ അവന്നു കുറച്ചെന്നെ സ്നേഹിക്കാതെ നിര്‍വ്വാഹമില്ലെന്നുവരും, അല്ലെങ്കില്‍ അതിന്നുള്ള കാരണം പറയേണ്ടിയിരിക്കും.’ ഹാ, അപ്പോള്‍ കിഴവന്‍ ലഹളക്കൂട്ടാൻ നില്ക്കും, വലിയ ഒച്ചയിടും; പാടില്ല എന്നുച്ചത്തില്‍ പറയും, ആ അരുണോദയത്തിനു നേര്‍ക്ക് വടിയോങ്ങും എന്നൊക്കെ നീ വിചാരിച്ചു. അതൊരു വസ്തുവുമില്ല. കൊസെത്ത്, അങ്ങനെയാവട്ടേ, അനുരാഗം, അങ്ങനെയാവട്ടെ; ഇതിലും നല്ലതൊന്നും ഞാന്‍ ചോദിക്കുന്നില്ല; സാര്‍, ദയചെയ്തു വേഗത്തില്‍ ഒന്നു കല്യാണം കഴിക്കുമോ? എന്റെ ഓമനക്കുട്ടി, നീ കുറച്ചു സുഖിക്ക്.’

ഇങ്ങനെ പറഞ്ഞ് ആ വയസ്സന്‍ തേങ്ങിക്കരഞ്ഞു.

അദ്ദേഹം മരിയുസ്സിന്റെ തലപിടിച്ചു. രണ്ടു കൈകളെക്കൊണ്ടും അതു മാറത്തേക്കമര്‍ത്തി, രണ്ടുപേരും കരയാന്‍ തുടങ്ങി. ഇതാണ് വിശിഷ്ടമായ സുഖത്തിന്റെ രൂപങ്ങളിലൊന്ന്.

“അച്ഛാ! മരിയുസ് വിളിച്ചു.

“ഹാ, അപ്പോള്‍ നിനക്കെന്നെ ഇഷ്ടമുണ്ട്!” ആ വയസ്സന്‍ പറഞ്ഞു.

ഒരനിര്‍വചനീയമായ ഘട്ടം വന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും ശ്വാസമുട്ടി. സംസാരിക്കാന്‍ വയ്യാതായി.

—ഒടുവില്‍ കിഴവന്‍ വിക്കി: “ആട്ടെ ഒടുവില്‍ അവന്റെ വായയടപ്പു നീങ്ങി. അവന്‍ അച്ഛ എന്നെന്നോടു പറഞ്ഞു.”

മരിയുസ് മുത്തച്ഛന്റെ കൈയില്‍നിന്നു തല വേര്‍പെടുത്തി പതുക്കെപ്പറഞ്ഞു: അച്ഛ, ഇപ്പോള്‍ എന്റെ രോഗമൊക്കെ മാറിയിരിക്കുന്ന സ്ഥിതിക്ക്, ഇനി എനിക്ക് അവളെ കാണാമെന്നു തോന്നുന്നു.”

“പിന്നെയും സമ്മതം; നിനക്കവളെ നാളെ കാണാം.”

“അച്ഛാ!”

“എന്താണ്?”

“എന്തുകൊണ്ട് ഇന്നു വയ്യാ?”

“ശരി, എന്നാല്‍ ഇന്നുതന്നെ, ഇന്നുതന്നെയാവട്ടെ. നീ എന്നെ മൂന്നു പ്രാവശ്യം ’അച്ഛാ’ എന്നു വിളിച്ചു; അതിനു അതു സമ്മാനം തരണം. ഞാന്‍ ശ്രമിക്കുകയായി. അവള്‍ ഇവിടെ വരും. ഞാന്‍ പറഞ്ഞില്ലേ, സമ്മതം. അതിപ്പോള്‍ത്തന്നെ കവിതയിലായിക്കഴിഞ്ഞു. ആങ്ദ്രെഷെനിയെ, 1793-ലെ തെ അസാമാന്യന്മാര്‍, കഴുത്തു മുറിച്ചുവിട്ട ആങ്ദ്രെഷൈനിയെ, ഉണ്ടാക്കിയ ഴൂന്‍മലദിന്റെ ചരമത്തിലെ അവസാന ഭാഗമാണിത്.”

മരിയുസ്സിന്റെ മുഖം അല്പമൊന്ന് വീര്‍ത്തതായി മൊസ്യു ഗില്‍നോര്‍മാന്‍ സ്വപ്നം കണ്ടു. വാസ്തവത്തില്‍ അയാള്‍ അദ്ദേഹത്തിന്റെ വാക്ക് ശ്രദ്ധിച്ചിരുന്നല്ലെന്നും 1793-നെക്കാളധികം കൊസെത്തിനെപ്പറ്റിയാണ് അയാള്‍ വിചാരിച്ചിരുന്നതെന്നും ഞങ്ങള്‍ സമ്മതിക്കേണ്ടിയിരിക്കുന്നു.

വെറും അസന്ദർഭത്തിൽ ആങ്ദ്രെഷെനിയെയെ കൊണ്ടുവന്നതിനെപ്പറ്റി ഭയപ്പെട്ടു മുത്തച്ഛന്‍ ഉപായത്തില്‍ ഇങ്ങനെ പറഞ്ഞുവിട്ടു; കഴുത്തു മുറിച്ചുവിട്ടു എന്നല്ലായിരുന്നു പറയേണ്ടത്. ഭരണപരിവര്‍ത്തനത്തിലെ അതിബുദ്ധിമാന്മാര്‍—അവര്‍ ദുരുദ്ദേശക്കാരല്ലായിരുന്നു. അതിനു വാദമില്ല; അവര്‍ ധീരോദാത്തന്മാരാണ്, സംശയമില്ല ആങ്ദ്രെഷെനിയെ തങ്ങളെ അല്പം അലട്ടിയിരുന്നതായിക്കണ്ട് അയാളെ ശിരച്ഛേദം… എന്നുവെച്ചാല്‍ ആ തെര്‍മിദോര്‍ 7-ാം ന് ത്തെ മഹാന്മാര്‍ അയാളോട് പൊതുജനരക്ഷയ്ക്കുവേണ്ടി, ഇവിടെനിന്നു പോയ്ക്കൊള്ളണമെന്നപേക്ഷിച്ചു…’

സ്വന്തം വാക്കുകളാല്‍ കഴുത്തില്‍ മുറുക്കിപ്പിടികൂടപ്പെട്ട മൊസ്യു ഗില്‍നോര്‍മാന്ന് അവിടുന്നങ്ങോട്ട് പറയാന്‍ വയ്യാതായി. അതു മുഴുമിപ്പിക്കാനോ പറഞ്ഞില്ലെന്നാക്കാനോ കഴിയാതെ, അസംഖ്യം വികാരങ്ങളെക്കൊണ്ടു കുഴങ്ങുന്ന മരിയുസ്സിന്റെ പിന്നിലുള്ള തലയണ അദ്ദേഹത്തിന്റെ മകള്‍ നേരെയാക്കിവെക്കുന്നതിനിടയ്ക്കു വയസ്സന്‍ തന്റെ പ്രായാധിക്യംകൊണ്ട് കഴിയുന്നേടത്തോളം വേഗത്തില്‍ കിടപ്പുമുറിയില്‍നിന്ന് ഒരോട്ടം കൊടുത്തു. വാതില്‍ പിന്നോക്കമടച്ചു. തുടുത്തു ശ്വാസമുട്ടി വായില്‍നിന്നു പത ചാടുമാറ് കണ്ണുതുറിക്കുന്ന അദ്ദേഹം, തളത്തിലിരുന്നു ബൂട്ടുസ്സുകള്‍ കറുപ്പിക്കുന്ന ബസ്കിനോട് കൂട്ടിമുട്ടി. അദ്ദേഹം ബസ്കിന്റെ കഴുത്തുപട്ട പിടിച്ചു അവളുടെ മുഖത്തേക്കു നോക്കി ശുണ്ഠിയെടുത്തുച്ചത്തില്‍പ്പറഞ്ഞു: ’ചെകുത്താന്‍സഭ മുഴുവനും പിടിച്ചു ഞാന്‍ ശപഥം ചെയുന്നു, അവറ്റ അയാളെ കൊലപ്പെടുത്തുക തന്നെയാണ് ചെയ്തത്.”

“ആരേ, സേര്‍?”

“ആങ്ദ്രെഷെനിയെയെ.’

“അതേ, സേര്‍.”ബസ്ക് ഭയപ്പാടോടുകൂടി പറഞ്ഞു.

കുറിപ്പുകൾ

[1] കൊര്‍നീലിയുടെ Le Meuteur എന്ന നാടകത്തിലും മോളിയേരുടെ Le Medicinelgr എന്ന നാടകത്തിലും മറ്റു ഫ്രഞ്ച് നാടകങ്ങളിലുമുള്ള ഒരു നിഷ്കളങ്കഹൃദയനായ സാധുക്കിഴവൻ.

[2] മോളിയേരുടെ ഒന്നിലധികം നാടകങ്ങളിലുള്ള ഒമു കഥാപാത്രം ബഹുശാഠൃക്കാരന്‍.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.