വളരെ ദിവസമായി, മരിയുസ് മരിക്കുന്നുമില്ല, ജീവിക്കുന്നുമില്ല എന്നായിട്ട്; പല ആഴ്ചകളോളമായി ഇടയ്ക്കിടയ്ക്കു തന്റേടം കെടുന്ന ഒരു പനി വിടാതെ കൂടിയിട്ട്; മറ്റു മുറിവുകളെക്കാളധികം തലയിലെ മുറിവുകള്‍കൊണ്ടുള്ള പരിക്കു കാരണം തലച്ചോറിനു സഗൗരവങ്ങളായ തകരാറുകളുമുണ്ട്.
പനിയുടെ വ്യസനകരമായ പേപറയലിലും മരണവേദനയുടെ കുണ്ഠിതമയമായ ശാഠ്യത്തിലും അയാള്‍ രാത്രി മുഴുവനും കൊസെത്തിനെ വിളിച്ചു. ചില ഉപദ്രവങ്ങള്‍ അപകടമായേക്കാം എന്നുതന്നെ തോന്നിക്കും. വലിയ മുറിവുകളില്‍ നിന്നു ചലംവരല്‍ പലപ്പോഴും പഴുപ്പു വര്‍ദ്ധിപ്പിച്ചുകളയും; അങ്ങനെ ചില ശീതോഷ്ണസ്ഥിതിയനുസരിച്ച് അതു രോഗിയെ കൊന്നു എന്നു വരാം; ആകാശത്തിന്റെ നിലയൊന്നു മാറിയാല്‍, അല്പമെങ്കിലും മഴയ്ക്കുള്ള പുറപ്പാടു കണ്ടാല്‍, വൈദ്യന്‍ വ്യസനത്തിലായി.
“എല്ലാറ്റിനും മുന്‍പായി, വൈദ്യന്‍ ആവര്‍ത്തിച്ചു, ”രോഗിക്കു വലിയ വികാരാവേഗത്തിനൊന്നും ഇടയാക്കാതിരിക്കണം.’ മെഴുകുതുണികളെക്കൊണ്ടു സാമഗ്രികളും കെട്ടുകളും ഉറപ്പിച്ചുനിര്‍ത്തുന്ന സമ്പ്രദായം അന്ന്, അക്കാലത്തു. കണ്ടുപിടിച്ചുകഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് മുറികെട്ടല്‍ വളരെ മനസ്സിരുത്തിച്ചെയ്യേണ്ടതും പ്രയാസം കൂടിയതുമായിരുന്നു. നികൊലെത്ത് ചണപ്പഞ്ഞിയുണ്ടാക്കാന്‍ അവളുടെ ഭാഷയില്‍ ‘തട്ടോളം വലുപ്പമുള്ള ഒരു വിരി’യെടുത്ത. ‘ക്ലോറിന്‍’ കലര്‍ത്തിയ മരുന്നുകളും ’സില്‍വര്‍നൈട്രേറ്റും’ കൂടി പുണ്ണു മാറ്റാന്‍ കുറേ ബുദ്ധിമുട്ടി. അപകടമുള്ള സമയത്തു ദൗഹിത്രന്റെ തലയണയ്ക്കരികില്‍ മൊസ്യു ഗില്‍നോര്‍മാനും നിരാശനായി, മരിയുസ്സിനെപ്പോലെ മരിക്കുകയും ജീവിക്കുകയും ചെയ്യാതെ ഇരിക്കും.
എല്ലാ ദിവസവും, ചിലപ്പോള്‍ ഒരു ദിവസം പല തവണയും, നല്ല വൃത്തിയില്‍ ഉടുപ്പിട്ട ഒരു നരച്ച തലമുടിക്കാരന്‍ മാന്യന്‍—ഇതാണ് വാതില്ക്കാവല്ക്കാരന്‍ വന്നു പറയാറുള്ള വിവരണം—മുറിവേറ്റുകിടക്കുന്ന ആളുടെ സ്ഥിതിയെപ്പറ്റി അന്വേഷിക്കാന്‍ വരികയും മുറിവു കെട്ടുവാന്‍ ഒരു വലിയ കെട്ടു ചണപ്പഞ്ഞി അവിടെവെച്ചു പോവുകയും ചെയ്തു.
ഒടുവില്‍ സപ്തംബര്‍ 7-ാം ന്, അതായത് അയാള്‍ മരിച്ചനിലയില്‍ മുത്തച്ഛന്റെ വീട്ടിലേക്കു കൊണ്ടുവരപ്പെട്ട ആ വ്യസനകരമായ രാത്രി കഴിഞ്ഞു നാലു മാസവും ഒരു ദിവസവുമായപ്പോള്‍, മരിയുസ്സിന്റെ സുഖക്കേടു താന്‍ മാറ്റിക്കൊള്ളാമെന്നു വൈദ്യനേറ്റു. ആശ്വാസപ്പെടല്‍ തുടങ്ങി. പക്ഷേ, തോളെല്ലുകളുടെ ചതവു കാരണമുണ്ടായ തകരാറുകൊണ്ടു മരിയുസ്സിനു പിന്നേയും രണ്ടു മാസത്തോളം ഒരു ചാരുകസേലയില്‍ മലർന്നുകിടന്നു കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവില്‍ ഒരു മുറിവുകൂടിയുണ്ടാവും; അതു കൂടുകയില്ല; അതു കെട്ടല്‍ എന്തായാലും അവസാനിക്കില്ല; അങ്ങനെ രോഗിക്കു മുഷിഞ്ഞു.
ഏതായാലും ഈ വളരെക്കാലത്തെ രോഗവും വളരെക്കാലത്തേക്കു പിടിച്ചരോഗശമനവുംകൂടി അയാളെ പൊല്ലീസ്സന്വേഷണത്തില്‍നിന്നു രക്ഷിച്ചു. ഫ്രാന്‍സില്‍, എത്ര പൊതുജനസംബന്ധിയായാലുംകൂടി, ആറു മാസത്തിലധികം കാലം നില്ക്കുന്ന ഒരു ദേഷ്യമില്ല. ലഹള ഇന്നത്തെ സാമുദായികവ്യവസ്ഥിതിക്ക് എല്ലാവരുടേയുംകൂടിയുള്ള ഒരു കുറ്റമായതുകൊണ്ട് അതു കഴിഞ്ഞാല്‍ എല്ലാവരും ഒന്നു കണ്ണടയിക്കേണ്ട ആവശ്യം വരുന്നു.
ഞങ്ങള്‍ ഒന്നുകൂടി തുറന്നുപറയട്ടെ, മുറിവേറ്റു കിടക്കുന്നവരെപ്പറ്റി എല്ലാവിവരവും തന്നുകൊള്ളണമെന്നു വൈദ്യന്മാരോടുണ്ടായിരുന്ന ഗിസ്കെയുടെ ക്ഷന്തവ്യമല്ലാത്ത ശാസനം ജനങ്ങളെ മാത്രമല്ല രാജാവിന്റെകൂടിയും ശുണ്ഠിപിടിപ്പിച്ചതുകൊണ്ടു, മുറിപ്പെട്ടിരുന്നവരെയെല്ലാം ഈ ശുണ്ഠി പുതപ്പിച്ചിടുകയും രക്ഷപ്പെടുത്തുകയും ചെയ്തു; ലഹളയില്‍ യുദ്ധത്തിനിടയ്ക്കു പിടിച്ചിട്ടുള്ളവരെയല്ലാതെ മറ്റൊരാളേയും ഉപദ്രവിക്കാന്‍ യുദ്ധകാര്യാലോചന സഭ ധൈര്യപ്പെട്ടില്ല. അതുകൊണ്ട് മരിയുസ്സിന് അലട്ടൊന്നും തട്ടിയില്ല.
മൊസ്യു ഗില്‍നോര്‍മാന്‍ ആദ്യത്തില്‍ എല്ലാത്തരം കഠിനമനോവേദനയിലൂടേയും പിന്നീട് എല്ലാത്തരം ആഹ്ലാദമൂര്‍ച്ഛയിലൂടേയും സഞ്ചരിച്ചു. ദിവസംപ്രതിരാത്രി മുറിവേറ്റ ആളുടെ അടുക്കല്‍ വന്നുകൂടുന്നതു കൂടാതെ കഴിക്കാന്‍ അദ്ദേഹത്തോട് എത്ര നിര്‍ബന്ധിച്ചിട്ടും ഫലമുണ്ടായില്ല; അദ്ദേഹം തന്റെ വലിയ ചാരുകസേല മരിയുസ്സിന്റെ കട്ടിലിനോടടുത്തു കൊണ്ടിടുവിച്ചു. അദ്ദേഹം മകളോടു വീട്ടിലുള്ളതില്‍വെച്ച് ഏറ്റവുമധികം വിശേഷപ്പെട്ട തുണി അമര്‍ത്തിവെയ്ക്കാനും മുറിവുകെട്ടാനുംവേണ്ടി എടുത്തു ചീന്താന്‍ പറഞ്ഞു. അറിവും പ്രായവുമുള്ള ഒരുവളെപ്പോലെ, മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ മുത്തച്ഛന്‍ പറഞ്ഞതു കേട്ടു എന്നു തോന്നിച്ചുകൊണ്ടു നല്ല നല്ല വസ്ത്രങ്ങളൊന്നും എടുക്കാതെ സൂക്ഷിച്ചുവെച്ചു. ചണപ്പഞ്ഞിയുണ്ടാക്കാന്‍ പരുത്ത പരുത്തിത്തുണിയോളം പട്ടുവസ്ത്രങ്ങള്‍ നന്നല്ലെന്നും പഴയ തുണിയോളം പുതുവസ്ത്രം നന്നല്ലെന്നും പറഞ്ഞു ധരിപ്പിക്കാന്‍ അദ്ദേഹം ഒരാളേയും സമ്മതിക്കില്ല. എല്ലായ്പോഴും മുറിവുകെട്ടുമ്പോള്‍ അദ്ദേഹം അവിടെ കൂടെ നില്ക്കും; മദാം വൃസേട്ട ഗില്‍നോര്‍മാന്‍ മര്യാദയ്ക്ക് അപ്പോഴൊക്കെ പുറത്തേക്കു പോവും. ചീഞ്ഞുപോയ മാംസം കത്തിരികൊണ്ടു മുറിച്ചുകളയുമ്പോള്‍ അദ്ദേഹം പറഞ്ഞു: “അയി അയി! അദ്ദേഹം തന്റെ സൌമ്യവും വിറകേറിയതുമായ കൈകൊണ്ടു മുറിവേറ്റുകിടക്കുന്ന ആള്‍ക്ക് കുടിക്കാന്‍ വെള്ളം കാണിച്ചു കൊടുക്കുന്നതുപോലെ കണ്ടാല്‍ ഉള്ളില്‍ക്കൊള്ളുന്ന മറ്റൊന്നുമില്ല. അദ്ദേഹം വൈദ്യനെ ചോദ്യം ചോദിച്ചു കുഴക്കി. ഒരിക്കല്‍ ചോദിച്ചതുതന്നെയാണ് പിന്നെയും പിന്നെയും ചോദിക്കുന്നതെന്ന് അദ്ദേഹം ഓര്‍ക്കില്ല.
മരിയുസ്സിനെപ്പറ്റി ഇനി ഭയപ്പെടാനില്ലെന്നു വൈദ്യന്‍ പറഞ്ഞ ദിവസം, അദ്ദേഹത്തിനു ഭ്രാന്തായി. വാതില്ക്കാവല്ക്കാരന്നു മൂന്നു ലൂയി സമ്മാനിച്ചു. അന്നു വൈകുന്നേരം അദ്ദേഹം തന്റെ മുറിയിലേക്കു തിരിച്ചുവന്നപ്പോള്‍, തന്റെ തള്ളവിരല്‍കൊണ്ടും ചുണ്ടാണിവിരല്‍കൊണ്ടും ഞൊടിച്ചു താളം പിടിച്ചുകൊണ്ട് ഒരു നൃത്തംവെച്ച് ഈ പാട്ടുപാടി:
ഴാന്ന് ജനിച്ചതു ഫുഗേ-റിലാ-
ണസ്സലിടയന്റെ കൂട്ടില്‍.
ആരാധിക്കുന്നേനവള്‍തൻ- റൗക്ക
ഞാ; നതെന്തോമല്‍വികൃതി.
കാമദേവ, നീയവദി-ലല്ലോ
താമസിക്കുന്നതെന്നെന്നും;
കള്ളത്തെമ്മാടി, നിന്നാവ-നാഴി
തല്‍ക്കടക്കണ്ണുകളല്ലി?
ഞാനവളെപ്പറ്റിപ്പാടും-ദേവ-
സുന്ദരിയങ്ങു നില്ക്കക്കെ;
ഴാന്നിലാണെന്നനുരാഗം-ഴാന്നിൻ
ബ്രിട്ടീഷ്മുലകളിന്മേലും
എന്നിട്ട് അദ്ദേഹം ഒരു കസാലയില്‍ മുട്ടുകുത്തി; പകുതി തുറന്ന വാതില്ക്കലൂടേ നോക്കിക്കണ്ടിരുന്ന ബസ്കിന്ന് അദ്ദേഹം ഈശ്വരവന്ദനം ചെയ്തു എന്നതില്‍ സംശയമില്ല.
അതേസമയംവരെ, അദ്ദേഹം ഈശ്വരനില്‍ വിശ്വസിച്ചിട്ടില്ല.
അടിക്കടി നല്ലവണ്ണം തെളിഞ്ഞുവന്ന രോഗശമനത്തിന്റെ ഓരോ പടിയിലും മുത്തച്ഛനും ഭ്രാന്തുകൂടി. അദ്ദേഹം താനറിയാതെ സന്തോഷംകൊണ്ടു നിറഞ്ഞ ഒരായിരം കൂട്ടംചെയ്തു. എന്തിനെന്നറിയാതെ, അദ്ദേഹം കോണി കയറി, കീഴ്പോട്ടിറങ്ങി. അയല്‍പക്കക്കാരിയായ ഒരു സുന്ദരി ഒരു ദിവസം രാവിലെ ഒരു വലിയ പൂച്ചെണ്ട് അയച്ചുകിട്ടിയതു കണ്ട് അത്ഭുതപ്പെട്ടുപോയി: അത് മൊസ്യു ഗില്‍നോര്‍മാന്റെ വകയായിരുന്നു. ഭര്‍ത്താവ് ശുണ്ഠിയെടുത്തു. മൊസ്യു ഗില്‍നോര്‍മാന്‍ ഒരു ദിവസം നികൊലെത്തിനെ പിടിച്ചു മടിയില്‍വെയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹം മരിയുസ്സിനെ “മൊസ്യു ല്‍ ബാറണ്‍’ എന്നു വിളിച്ചു. അദ്ദേഹം ആര്‍ത്തു പറഞ്ഞു: ’പ്രജാധിപത്യത്തിനു ദീര്‍ഗ്ഘായുസ്സു ഭവിക്കട്ടെ!”
ഓരോ നിമിഷത്തിലും അദ്ദേഹം വൈദ്യനോട് ചോദിക്കും: ’ഇനി പേടിക്കാനില്ലല്ലോ, ഉവ്വോ? ഒരു മുത്തശ്ലീയുടെ നോട്ടത്തോടുകൂടി അദ്ദേഹം മരിയുസ്സിനെ നോക്കിക്കണ്ടു. അയാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം നോക്കിക്കൊണ്ടിരിക്കും. അദ്ദേഹത്തിനു തന്നെപ്പറ്റി ഒരു വിവരവുമില്ലാതായി; അദ്ദേഹം തന്നെപ്പറ്റി ഒരു കണക്കും വെയ്ക്കാതായി. മരിയുസ്സായി അവിടുത്തെ എജമാനന്‍; അദ്ദേഹത്തിന്റെ സന്തോഷത്തില്‍ വാഴ്ചയൊഴിയലുണ്ടായിരുന്നു; അദ്ദേഹം തന്റെ ദൌഹിത്രന്റെ ദൌഹിത്രനായി.
അപ്പോഴത്തെ സന്തോഷാധിക്യത്താല്‍ അദ്ദേഹം ഒരു വെറും കുട്ടിയായി. ആശ്വാസം കിട്ടിവരുന്ന രോഗിയെ ക്ഷീണിപ്പിക്കുകയോ മുഷിപ്പിക്കുകയോ ചെയ്തുപോയാലോ എന്നു പേടിച്ചു, പിന്നിലേക്കു മറഞ്ഞു നിന്നേ അദ്ദേഹം പുഞ്ചിരിയിടു. അദ്ദേഹം തൃപ്തനായി, സന്തുഷ്ടനായി, ആഹ്ലാദമയനായി, മനോഹരനായി, യുവാവായി. അദ്ദേഹത്തിന്റെ മുഖത്തുള്ള മനോഹരപ്രകാശത്തിന് അദ്ദേഹത്തിന്റെ വെളുത്ത തലമുടി ഒരു സമ്യപ്രഭാവം കൂട്ടി, സന്തോഷശീലം ജരയോടുകുടി കലരുമ്പോള്‍ അതാരാധ്യമായിത്തീരുന്നു, പ്രസന്നമായ പ്രായാധിക്യത്താല്‍ ഒരനിര്‍വചനീയമായ അരുണോദയമുണ്ട്.
മരിയുസ്സിനാണെങ്കില്‍, മറ്റുള്ളവരെ മുറികെട്ടാനും ശുശ്രൂഷിക്കാനും സമ്മതിച്ചുകൊണ്ട് കിടക്കുമ്പോഴെല്ലാം അയാള്‍ക്ക് ഒറ്റ വിചാരമേയുള്ളു—കൊസെത്ത്.
പനിയും തന്റേടംമറിയലും ആശ്വാസപ്പെട്ടതിനുശേഷം അയാള്‍ ആ വാക്ക് മിണ്ടിയിട്ടില്ല. അയാള്‍ക്ക് ആ വിചാരമില്ലാതായി എന്നു തോന്നും. അയാള്‍ മിണ്ടാതായി; അയാളുടെ ആത്മാവ് അവിടെത്തന്നെയായിരുന്നുവല്ലോ, അതുകൊണ്ട്.
കൊസെത്തിന്റെ കഥയെന്തായി എന്ന് അയാള്‍ക്കറിഞ്ഞുകൂടാ! റ്യൂ ദ് ല ഷങ്വ്രെറിയില്‍ നടന്നതെല്ലാം അയാളുടെ സ്മരണയില്‍ ഒരു മേഘംപോലെയേ ഉള്ളു; ഏതാണ്ട അസ്പഷ്ടങ്ങളായിരുന്നു നിഴലുകള്‍— എപ്പൊനൈന്‍, ഗവ്രോഷ്, മബേ, തെനാര്‍ദിയെര്‍മാര്‍, എല്ലാം—അയാളുടെ മനസ്സില്‍ പാറിനടന്നിരുന്നു; അയാളുടെ സുഹൃത്തുകളെല്ലാം വഴിക്കോട്ടയിലെ പുകയോടു വൃസനകരമായ വിധം കൂടിമറിഞ്ഞു; മൊസ്യു ഫൂുഷല്‍വാങ്ങിന്റെ ആ തിരക്കിലൂടെയുണ്ടായ സഞ്ചാരം ഒരു കൊടുങ്കാറ്റിനുള്ളിലെ പരിഭ്രമംപോലെ അയാളുടെ ഉള്ളില്‍ നിലനിന്നു; തന്റെ ജീവിതത്തെ സംബന്ധിച്ച ഒരു വിവരവും അയാള്‍ക്കില്ലാതായി, ആരാണ് എങ്ങനെയാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് അയാള്‍ക്കും അറിഞ്ഞുകൂടാ, അവിടെയുള്ള മറ്റാര്‍ക്കും അറിഞ്ഞുകൂടാ; അന്നു രാത്രി അയാള്‍ ഒരു കൂലിവണ്ടിയില്‍ റ്യൂ ദെ ഫില്‍ദ്യു കല്‍വേറില്‍ എത്തിച്ചേര്‍ന്നു എന്നു മാത്രമേ അവരെക്കൊണ്ടു പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞുള്ളു; ഒരസ്പഷ്ടവിചാരത്തിന്റെ പുകയെക്കാള്‍ ഒട്ടുമധികമുണ്ടായിരുന്നില്ല അയാൾക്ക് ഭൂതവും വര്‍ത്തമാനവും ഭാവിയും, ഒന്നും; എങ്കിലും ആ മഞ്ഞിന്‍പുകയ്ക്കുള്ളില്‍ അചഞ്ചലമായി ഒന്നുണ്ടായിരുന്നു, സ്പഷ്ടവും കണിശവുമായ ഒരു കാര്യം, കരിങ്കല്ലുകൊണ്ടുള്ള ഒന്ന്, ഒരു തീര്‍പ്പ്, ഒരു ദൃഡമായ ആഗ്രഹം; കൊസെത്തിനെ ഒരിക്കല്‍ക്കൂടി കണ്ടുപിടിക്കണം. അയാള്‍ക്ക് ആയുസ്സും കൊസെത്തും തമ്മില്‍ ഭിന്നമല്ല. ഒന്ന് മറ്റതിനോടുകൂടാതെ കൈക്കൊള്ളില്ലെന്ന് അയാള്‍ മനസ്സുകൊണ്ട് വിധിച്ചുവെച്ചിട്ടുണ്ട്. എന്നല്ല, അയാളെ ജീവിച്ചിരുത്താന്‍ നോക്കുന്ന ഏതൊരാളില്‍നിന്നും—മുത്തച്ഛനാവട്ടെ, ഈശ്വരവിധിയാവട്ടേ, നരകമാവട്ടേ, ആരില്‍നിന്നും—തന്റെ മറഞ്ഞുപോയ സ്വര്‍ഗ്ഗത്തെക്കൂടി വാങ്ങിക്കാന്‍ അയാള്‍ ഇനി ഇളക്കമില്ലെന്നവിധം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.
തടസ്സുങ്ങളുണ്ടെന്നുള്ള വാസ്തവം അയാള്‍ കാണാതിരുന്നിട്ടില്ല.
മുത്തച്ഛന്റെ ഈ ശുശ്രൂഷകളെക്കൊണ്ടും വാത്സല്യഭാവങ്ങളെക്കൊണ്ടും അയാളെ കീഴടക്കുവാനോ മെരുക്കുവാനോ സാധിച്ചിട്ടില്ലെന്നുള്ള ഒരു കാര്യം ഞങ്ങള്‍ ഇവിടെ ഊന്നിപ്പറയട്ടെ. ഒന്നാമത് അതൊന്നും അയാളറിഞ്ഞിട്ടില്ല; പിന്നെ, അപ്പോഴും സംഭ്രാന്തങ്ങളായിത്തന്നെയിരിക്കുന്ന ഒരു രോഗിയുടെ ആലോചനകള്‍ക്കുള്ളില്‍ ആ വാത്സല്യഭാവത്തെ അയാള്‍തന്നെ വശപ്പെടുത്തുവാന്‍ വേണ്ടി കാണിക്കപ്പെടുന്ന പുതിയതും അസാധാരണവുമായ ഒരു സംഗതിയെന്നായി അവിശ്വസിച്ചു എന്നും വരാം; അയാള്‍ അനിഷ്ടപക്ഷത്തില്‍ത്തന്നെ നിന്നു. മുത്തച്ഛന്‍ വെറുതേ തന്റെ സാധുക്കിഴവന്‍പുഞ്ചിരി ചെലവഴിച്ചു. അയാള്‍, മരിയുസ്, ഒന്നും മിണ്ടാതിരിക്കുന്നേടത്തോളം അതൊക്കെ ശരിക്കു നടക്കുമെന്നും, കൊസെത്തിന്റെ കാര്യം വന്നാല്‍ അപ്പോള്‍ തരമൊന്നു മാറിക്കാണാമെന്നും, മുത്തച്ഛന്റെ വാസ്തവത്തിലുള്ള വേഷം അപ്പോള്‍ വെളിപ്പെടുമെന്നും അയാള്‍ സ്വയം പറഞ്ഞു. അപ്പോള്‍ ഒരു ശണ്ഠ വേണ്ടിവരും; കുടുംബസ്ഥിതികളെപ്പറ്റിയുള്ള അന്വേഷണം, സ്ഥിതികളെക്കുറിച്ചുള്ള കൂട്ടിവെച്ചു ചോദിക്കല്‍, ഒരുമിച്ചുതന്നെ എല്ലാത്തരത്തിലൂമുള്ള കൊള്ളിവാക്കുകളും എല്ലാവിധത്തിലുമുള്ള തടസ്സങ്ങളും, ഫൂഷല്‍വാണങ്, കൂപ്പല്‍വാണ്, സമ്പന്നത, ദാരിദ്യം, ഒരു ഭാരം, ഭാവി—എല്ലാം. ഊക്കന്‍ തടസ്സം; തീര്‍പ്പ്, സമ്മതിക്കായ്ക. മരിയുസ് മുന്‍കൂട്ടിത്തന്നെ അതിനു വേണ്ട ഉറപ്പിക്കല്‍ ചെയ്തു ശരിപ്പെടുത്തി.
അങ്ങനെ ജീവന്‍ വീണ്ടുകിട്ടിവരുന്നതോടുകൂടി അയാളുടെ ഓര്‍മ്മയിലുള്ള പഴയ വ്രണങ്ങള്‍ ഒരിക്കല്‍ക്കൂടി വായപൊളിച്ചു; അയാള്‍ പിന്നെയും കഴിഞ്ഞതിനെപ്പറ്റി ആലോചിച്ചു; മൊസ്യു ഗില്‍നോര്‍മാന്റേയും അയാളുടേയും ഇടയ്ക്ക് ഒരിക്കല്‍ക്കൂടി കേര്‍ണല്‍ പോങ്മേര്‍സി വന്നുനിന്നു; തന്റെ അച്ഛനോട അത്രമേല്‍ അനീതിയും കഠിനതയും കാണിച്ച ഒരാളില്‍നിന്നു വാസ്തവത്തില്‍ യാതൊരു ദയയും ആശിക്കാനില്ലെന്ന് അയാള്‍ നിശ്ചയിച്ചു. ആരോഗ്യത്തോടുകൂടി, മുത്തച്ചന്റെ നേര്‍ക്കുള്ള ആ ഒരുതരം പരുഷതയും അയാളില്‍ തിരിച്ചെത്തി. ഇത് ആ വയസ്സനെ അലപം വേദനപ്പെടുത്തി. അതു പുറത്തേക്കു വരാന്‍ സമ്മതിക്കാതെതന്നെ, മരിയുസ് അങ്ങോട്ട് തിരിച്ചുവരികയും ബോധം വീണ്ടുകിട്ടിത്തുടങ്ങുകയും ചെയ്തതിനുശേഷം ഒരിക്കലെങ്കിലും അയാള്‍ തന്നെ അച്ഛനെന്നു വിളിക്കുകയുണ്ടാട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ’മൊസ്യു’ എന്നും വിളിക്കുകയുണ്ടായിട്ടില്ല. വാസ്തവംതന്നെ; വാക്കുകളെ തിരിച്ചുകൊണ്ടുപോയി അയാള്‍ അതും, മറ്റതും വിളിക്കാതെ കഴിച്ചുകൂട്ടി. നിശ്ചയമായും ഒരു ശണ്ഠയ്ക്കുള്ള കാലമടുത്തു.
ഈവക സംഗതികളില്‍ പതിവുള്ളവിധം, യുദ്ധത്തിന് അങ്ങോട്ടു ചെല്ലാതെ തന്റെ നില നോക്കിക്കൊണ്ട് മരിയുസ് പതിയിരുന്നതേയുള്ളു. ഇതിനു ’ചുവടുറപ്പിക്കുക’എന്നു പറയും. ഒരു ദിവസം രാവിലെ, തന്റെ കൈയില്‍ വന്നുപെട്ട ഒരു പത്രം കാരണമായി മൊസ്യു ഗില്‍നോര്‍മാന്‍ സഭായോഗത്തെപ്പറ്റി വകവെക്കാതെ സംസാരിക്കുകയും ദന്തോങ്ങിനേയും സാങ്ഴുസ്തിനേയും റൊബെപിയെറേയും പറ്റി ഒരു രാജരക്ഷിപ്രസംഗത്തിനു ഭാവിക്കുകയും ചെയ്യുകയുണ്ടായി—’1793-ലെ ആളുകള്‍ അസാമാന്യന്മാരായിരുന്നു.’ മരിയുസ് നിഷഠുരതയോടുകൂടി പറഞ്ഞു. കിഴവന്‍ ഒന്നും പറഞ്ഞില്ല; അന്നത്തെ ദിവസം മുഴുവനും അദ്ദേഹം ഒരക്ഷരവും പിന്നെ മിണ്ടുകയുണ്ടായിട്ടില്ല.
പഴയ കാലങ്ങളിലെ ആ ദുശ്ശാഠ്യക്കാരനായ മുത്തച്ഛനെത്തന്നെ മനസ്സില്‍ വെച്ചു കൊണ്ടിരുന്ന മരിയുസ് ആ മൗനത്തെ ഒരു കലശലായ ദേഷ്യത്തിന്റെ ഒരുക്കു കൂട്ടലായി കണക്കാക്കി, ഒരു കൊടുംകലഹം അതില്‍നിന്നും ഉണ്ടാകുമെന്ന് മുന്‍കൂട്ടി ഉറച്ചു. മനസ്സിന്നടിയില്‍വെച്ച് ആ ശണ്ഠയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം ശരിക്കു ചെയ്തുതുടങ്ങി.
സമ്മതിക്കാതിരിക്കയാണെങ്കില്‍, അയാള്‍ തന്റെ മുറിവുകെട്ടുകളെല്ലാം വലിച്ചു ചിന്തി, തോളെലു പിടിച്ചൊടിച്ചു, കൂടിപ്പോയ മുറിവുകളെയെല്ലാം വീണ്ടും വായപൊളിപ്പിക്കുമെന്നും, പിന്നെ ഭക്ഷണമൊന്നും വാങ്ങിക്കഴിക്കുകയില്ലെന്നും ഉറച്ചു. അയാളുടെ മുറിവുകളാണ് യുദ്ധത്തിനുള്ള മരുന്ന്. അയാള്‍ക്ക് കൊസെത്തിനെ കിട്ടണം. അല്ലെങ്കില്‍ മരിക്കണം.
രോഗിയുടെ ഉപായപൂർവ്വമായ ക്ഷമയോടുംകൂടി മരിയുസ്സ് ആ മുഹൂര്‍ത്തവും കാത്തുകിടന്നു.
ആ മുഹൂര്‍ത്തം വന്നു.