images/hugo-39.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.3.4
മൊസ്യു ഫൂഷല്‍വാങ് കക്ഷത്തില്‍ എന്തോ ഒന്നുംകൊണ്ടുവരുന്നതു തെറ്റാണെന്നു വിചാരിക്കല്‍ മദാം വ്വസേല്ല ഗില്‍നോര്‍മാന്‍ ഒടുവില്‍ വേണ്ടെന്നുവെച്ചു

കൊസെത്തും മരിയുസ്സും ഒരിക്കല്‍ക്കൂടി അന്യോന്യം കണ്ടു:

ആ കൂടിക്കാഴ്ച എന്തുപോലെയായിരുന്നു എന്നു ഞങ്ങള്‍ പറയുകയില്ല. ഒരാള്‍ വിവരിക്കാന്‍ പാടില്ലെന്നു വെയ്ക്കേണ്ട ചിലതുണ്ട്; അവയിലൊന്നാണ് സൂര്യന്‍.

കൊസെത്ത് അകത്തേക്കു കടന്ന സമയത്തു കുടുംബം മുഴുവനും, ബസ്കും നികൊലെത്തുംകൂടി, മരിയുസ്സിന്റെ മുറിയിലുണ്ടായിരുന്നു.

അതേ സമയത്തു, മുത്തച്ഛന്‍ മൂക്കു കുറക്കാനുള്ള ഭാവമായിരുന്നു; കൈയില്‍ കൈയുറുമാലോടുകൂടി. അതിനു മുകളിലൂടെ കൊസെത്തിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, അദ്ദേഹം നിര്‍ത്തിവെച്ചു.

അവള്‍ വാതില്ക്കലെത്തി; അവളുടെ ചുറ്റും ഒരു പ്രഭയുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.

“ഒന്നാന്തരം.”അദ്ദേഹം ഉച്ചത്തില്‍പ്പറഞ്ഞു.

എന്നിട്ട് അദ്ദേഹം ശക്തിയില്‍ മൂക്കു കറന്നു.

കൊസെത്തിനു ലഹരി കയറിയിരുന്നു, സന്തോഷം നിറഞ്ഞിരുന്നു. പേടി കയറിയിരുന്നു, സ്വര്‍ഗ്ഗം വന്നിരുന്നു. സുഖംകൊണ്ട് ഒരാള്‍ക്ക് എത്രകണ്ട പേടിക്കാമോ അത്രകണ്ടും അവള്‍ പേടിച്ചിരുന്നു. അവള്‍ വിളര്‍ത്തുംകൊണ്ട് എന്തോ വിക്കിപ്പറയാന്‍ നോക്കി; പക്ഷേ, ലജ്ജിച്ചുപോയി; അവള്‍ക്ക് മരിയുസ്സിന്റെ മാറത്തേക്കു ചെന്നു വീഴണമെന്നുണ്ടായിരുന്നു, ധൈര്യമുണ്ടായില്ല. ഇക്കണ്ട ആളുകളുടെയെല്ലാം മുന്‍പില്‍വെച്ച് സ്നേഹിക്കാന്‍ നാണം. സുഖിതരായ കാമിനീകാമുകന്മാരുടെ കാര്യത്തില്‍ ജനങ്ങള്‍ നിര്‍ദ്ദയരാണ്; ആ രണ്ടുപേര്‍ക്കും തനിച്ചാകണമെന്നുള്ളപ്പോള്‍ അവര്‍ വിടാതെ കൂടുന്നു. കാമിനീകാമുകന്മാര്‍ക്കു മറ്റാരെക്കൊണ്ടും ആവശ്യമില്ല.

കൊസെത്തോടുകൂടി, അവളുടെ പിന്നാലെ, സഗൗരവനെങ്കിലും അസ്പഷ്ടവും ഹൃദയഭേദകവുമായ ഒരു പുഞ്ചിരിയോടുകൂടി തലമുടി നരച്ച ഒരാളും അകത്തേക്കു കടന്നു. അത് ’മൊസ്യു ഫൂഷല്‍വാങ്ങാ’യിരുന്നു; അത് ഴാങ് വാല്‍ ഴാങ്ങായിരുന്നു.

കറുത്ത നിറത്തില്‍ പുതിയതും ഒരു വെളുത്ത കണ്ഠവസ്ത്രത്തോടുകൂടിയതുമായി, വാതില്ക്കാവല്ക്കാരന്‍ പറഞ്ഞതുപോലെ, അയാള്‍ നല്ല അന്തസ്സില്‍ ഉടുപ്പിട്ടിരുന്നു.

ഈ എണ്ണംപറഞ്ഞ നാടുവാഴിയില്‍, ഒരു സമയം ‘നോട്ടറി’യില്‍ അന്നു ജൂണ്‍ 7-ാംനു രാത്രി തന്റെ വാതില്ക്കല്‍ കീറലുടുപ്പിട്ട്, ചളിയാണ്ടു വല്ലാതായി, കണ്ണും നട്ടും മുഖത്തു മുഴുവനും ചോരയും ചളിയുമായി, മരിയുസ്സിനെ കൈകൊണ്ടു താങ്ങിയെടുത്ത് പ്രത്യക്ഷീഭവിച്ച ആ ഭയങ്കരനായ ശവവാഹകനെ കണ്ടറിയുന്നതില്‍നിന്ന് ഒരായിരം കാതം ദൂരെയായിരുന്നു വാതില്ക്കാവല്ക്കാരന്റെ നില;എങ്കിലും അയാളുടെ ദ്വാരപാലബുദ്ധി ഒന്നിളകിത്തീര്‍ന്നിരുന്നു. മൊസ്യു ഫൂഷല്‍വാങ് കൊസെത്തോടുകൂടി വന്നെത്തിയപ്പോള്‍ അയാള്‍ തന്റെ ഭാര്യയോട് ഇങ്ങനെ ഒരു ജനാന്തികം നടത്തി; “എന്താണതെന്ന് എനിക്കറിഞ്ഞുകൂടാ, പക്ഷേ, ഞാനദ്ദേഹത്തെ എവിടെവെച്ചോ കണ്ടിട്ടുണ്ട്.”

മരിയുസ്സിന്റെ മുറിയിൽ മൊസ്യു ഫുഷല്‍വാങ് വാതിലിന്റെ അടുത്തു ദൂരത്തേക്ക് മാറിനിന്നു. ഒരു ‘ഓക്ടാവോ’ വലുപ്പത്തിലുള്ള പൂസതകത്തിന്റെ നല്ല ഛായയുള്ള ഒരു കടലാസ്സിന്‍പൊതി അയാളുടെ കക്ഷത്തിലുണ്ട്. കടലാസ്സു പച്ചനിറമാണ്; പൂപ്പല്‍പിടിച്ചതുപോലെ തോന്നും.

അദ്ദേഹം എപ്പോഴും ഇങ്ങനെ കക്ഷത്തില്‍ പുസ്തകവുംകൊണ്ടായിരിക്കുമോ നടക്കുക? പുസ്തകങ്ങളോട് ഇഷ്ടമില്ലാത്ത മദാം വ്വസേല് ഗില്‍നോര്‍മാന്‍ ഒരു താഴന്ന സ്വരത്തില്‍ നികൊലെത്തോട് ചോദിച്ചു;

’ആവട്ടെ’. അവളുടെ ചോദ്യം കേട്ടുപോയ മൊസ്യു ഗില്‍നോര്‍മാന്‍ അതേ സ്വരത്തില്‍ തിരിച്ചടിച്ചു, ’അദ്ദേഹം ഒരു പണ്ഡിതനാണ്. അതുകൊണ്ട്? അതദ്ദേഹത്തിന്റെ കുറ്റമാണോ? എന്റെ പരിചയക്കാരില്‍ ഒരാളായ മൊസ്യു ബുലാര്‍ കക്ഷത്തില്‍ ഒരു പുസ്തകത്തോടുകൂടിയല്ലാതെ ഒരിക്കലും പുറത്തേക്കിറങ്ങാറില്ല; അതുപോലെ ഏതെങ്കിലും ഒരു പഴയ പുസ്തകം നെഞ്ചിലും ചേര്‍ത്തു വെച്ചിരിക്കും.

എന്നിട്ട് ഒന്നുപചാരപൂര്‍വ്വം തല കുനിച്ച് അദ്ദേഹം ഉറക്കെപ്പറഞ്ഞു: ‘മൊസ്യുത്രാങ്ഷെല്‍വാങ്…’

ഗില്‍നോര്‍മാന്‍ മുത്തച്ഛന്‍ അത് മനഃപൂര്‍വം ചെയ്തതല്ല; പേരുകളുടെ കാര്യത്തില്‍ ഒരശ്രദ്ധ അദ്ദേഹത്തിന്റെ പ്രഭുത്വോചിതങ്ങളായ മട്ടുകളില്‍ ഒന്നായിരുന്നു.

‘മൊസ്യു ത്രാങ്ഷെല്‍ഷാങ്, ഞാന്‍ എന്റെ ദൗഹിത്രനായ ബാറണ്‍ മരിയുസ് പൊങ്മേര്‍സിക്കുവേണ്ടി മദാംവ്വസേല്ലിനെ കല്യാണംകഴിച്ചുതരാന്‍ അപേക്ഷിച്ചുകൊള്ളുന്നു.’

മൊസ്യു ത്രാങ്ഷെല്‍വാങ് തല കുനിച്ചു.

‘അതു തീര്‍ച്ചപ്പെട്ടു.’ മുത്തച്ഛന്‍ പറഞ്ഞു.

എന്നിട്ട് മരിയുസ്സിനേയും കൊസെത്തിനേയും നോക്കി. അനുഗ്രഹിക്കലായി കൈ രണ്ടും മേലപോട്ടുയര്‍ത്തി, അദ്ദേഹം പറഞ്ഞു: ‘അന്യോന്യം ആരാധിച്ചു തുടങ്ങുന്നത് സമ്മതം!’

അവര്‍ക്ക് അദ്ദേഹം രണ്ടുപ്രാവശ്യം പറഞ്ഞുകിട്ടേണ്ട ആവശ്യമില്ലായിരുന്നു. അത്രയും അപകടം! സല്ലാപം തുടങ്ങി, അവര്‍ പതുക്കയേ സംസാരിച്ചുള്ളൂ. ചാരിക്കിടക്കാനുള്ള കസാലയില്‍ കൈമുട്ടു കുത്തി കിടന്നുകൊണ്ട് മരിയുസ്സും അയാളുടെ അടുക്കല്‍ നിന്നുകൊണ്ട് കൊസെത്തും. ‘എന്റെ ഈശ്വരാ!’ കൊസെത്ത് മന്ത്രിച്ചു; “ഞാന്‍ നിങ്ങളെ ഒരിക്കല്‍ക്കൂടിക്കാണുന്നു! ഇതങ്ങാണു്! ഇതു നിങ്ങളാണ്! അമ്മാതിരിക്കു കടന്നുചെന്നു യുദ്ധം ചെയ്യാന്‍ തോന്നിയത്! എന്തിനേ അത്? കഷ്ടം. ഞാന്‍ നാലു മാസമായിട്ടു ചത്തിരിക്കയായിരുന്നു. ആ യുദ്ധത്തിന് നിങ്ങള്‍ പോയത് നിങ്ങളുടെ പക്കല്‍ എന്ത് ദയയില്ലായ്മയായി! എന്തേ ഞാന്‍ നിങ്ങളോടു ചെയ്തത്? ഞാന്‍ നിങ്ങള്‍ക്കു മാപ്പു തരുന്നു; പക്ഷേ, നിങ്ങള്‍ ഇനിയൊരിക്കലും അതു ചെയ്യരുത്. കുറച്ചു മുന്‍പ്, നിങ്ങളുടെ അടുക്കലേക്കു വരാന്‍ അവര്‍ എന്നെ വന്നുവിളിച്ചപ്പോള്‍ ഞാന്‍ മരിക്കുകയായെന്നു തീര്‍ച്ചപ്പെടുത്തി—പക്ഷേ, അത് സന്തോഷംകൊണ്ടായിരുന്നു. എനിക്കത്ര വ്യസനമുണ്ടായിരുന്നു! ഞാന്‍ ഉടുപ്പിടാന്‍കൂടി നിന്നില്ല. എന്റെ മട്ട് ആളുകളെ പേടിപ്പെടുത്തിയിട്ടുണ്ടാവണം. ഒരു ചുളിഞ്ഞു മടങ്ങിയ കഴുത്തുപട്ടയും കെട്ടി എന്നെ കണ്ടാല്‍ നിങ്ങളുടെ ചാര്‍ച്ചക്കാര്‍ എന്തു പറയും? ഒന്നു സംസാരിക്കു! ഞാന്‍ വേണം സംസാരിക്കാന്‍ മുഴുവനും. ഞങ്ങള്‍ ഇപ്പോഴും റ്യൂ ദ് ലോം അര്‍മേയില്‍ത്തന്നെയാണ്. നിങ്ങളുടെ ചുമല്‍ വല്ലാതായിരുന്നു എന്നു തോന്നുന്നു. നിങ്ങളുടെ കൈ മടക്കി അതില്‍ തിരുകാമായിരുന്നു എന്നു കേട്ടു. പിന്നെ അവര്‍ നിങ്ങളുടെ മാംസം കത്തിരികൊണ്ട മുറിച്ചു എന്നു തോന്നുന്നു. വലിയ കഷ്ടം. എനിക്ക് കണ്ണില്ലാതാകുന്നതുവരെ ഞാന്‍ കരഞ്ഞു. ഒരാള്‍ക്ക് ഇങ്ങനെ ദുഃഖിക്കേണ്ടിവരുന്നുവല്ലോ! നിങ്ങളുടെ മുത്തച്ഛന്‍ ഒരു നല്ല ദയാലുവാണെന്നു തോന്നും. അനങ്ങാതെ കിടക്കു, കൈമുട്ടു കുത്തി എഴുന്നേല്ക്കേണ്ട, നിങ്ങള്‍ക്ക് വേദനയാവും. ഹാ! എനിക്കെന്ത് സുഖം തോന്നുന്നു! അപ്പോള്‍ നമ്മുടെ ദുഷ്കാലം തീര്‍ന്നു! ഞാനൊരു വിഡ്ഡിയാണ്. എനിക്കു നിങ്ങളോട പലതും പറയാനുണ്ടായിരുന്നു; ഇപ്പോള്‍ എനിക്കു യാതൊന്നും ഒരു ലേശമെങ്കിലും ഓര്‍മ്മയില്ലാതായി. നിങ്ങള്‍ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ? ഞങ്ങള്‍ വ്യു ദ് ലോം അര്‍മേയിലാണ് താമസം. തോട്ടമില്ല. ചണപ്പഞ്ഞിയുണ്ടാക്കുകയായിരുന്നു എനിക്കു പണി; നില്ക്കു, ഇതാ, സേര്‍, ഇത് നിങ്ങളുടെ കുറ്റമാണ്; എന്റെ കൈവിരലുകളില്‍ ഒരു കല്ലപ്പ്.’

“ഓമനേ! മരിയുസ് പറഞ്ഞു.

ഓമന, എത്രയുപയോഗിച്ചാലും പുതുമ പോകാതെ ഭാഷയില്‍ ഇങ്ങനെ ഒരു വാക്കേ ഉള്ളൂ. കാമിനീകാമുകന്മാരുടെ ദയയില്ലാത്ത ഉപയോഗിക്കലിനെ മറ്റൊരു വാക്കിനും തടുത്തുനില്ക്കാന്‍ വയ്യാ.

എന്നിട്ട് അവിടെ കാണികളുണ്ടായിരുന്നതുകൊണ്ട് അവര്‍ നിര്‍ത്തി, പിന്നെയൊന്നും പറഞ്ഞില്ല; അന്യോന്യം പതുക്കെ കൈയമര്‍ത്തിയതുകൊണ്ടു തൃപ്തിപെട്ടു.

മൊസ്യു ഗില്‍നോര്‍മാന്‍ ആ മുറിയില്‍ ബാക്കിയുള്ള ആളുകളെ നോക്കി ഉച്ചത്തില്‍പ്പറഞ്ഞു: “നിങ്ങളൊക്കെ ഉറക്കെ സംസാരിക്കുവിന്‍. രംഗത്തിനു പിന്നിലുള്ളവരെല്ലാം ഒരൊച്ചുയുണ്ടാക്കുവിന്‍. വരു, എട ഗ്രഹപ്പിഴ) കുറച്ചു ലഹള കൂട്ടുവിന്‍! കുട്ടികള്‍ അവിടെ സ്വൈരമായി സല്ലപിച്ചുകൊള്ളട്ടെ.”

എന്നിട്ട് മരിയുസ്സിന്റേയും കൊസെത്തിന്റേയും അടുത്തു ചെന്ന് അദ്ദേഹം താഴ്‌ന്ന സ്വരത്തില്‍ അവരോട് പറഞ്ഞു “അന്യോന്യം നീ എന്നു വിളിക്കിന്‍. ആചാരമൊന്നും നോക്കേണ്ടാ.”

ഗില്‍നോര്‍മാന്‍ വലിയമ്മ തന്റെ പ്രായംചെന്ന കുടുംബത്തിലേക്കു പെട്ടെന്ന് കടന്നുവന്ന ഈ കാന്തിധോരണിയെ അമ്പരപ്പോടുകൂടി നോക്കിനിന്നു. ആ അമ്പരപ്പില്‍ കലശലിന്റെ യാതൊന്നുമില്ല; രണ്ടു കാട്ടുപ്രാവുകളുടെ നേരെ നോക്കുന്ന ഒരു കൂമന്റെ അധിക്ഷേപത്തോടും അസൂയയോടും കൂടിയ നോട്ടത്തിന്റെ യാതൊന്നും അതിലില്ലായിരുന്നു; അത് എഴുപത്തഞ്ചു വയസ്സു ചെന്ന ഒരു നിര്‍ദ്ദോഷിയായ സാധുവിന്റെ ഒന്നിനും കൊള്ളരുതാത്ത നോട്ടമായിരുന്നു; ഒരപജയമായിക്കഴിഞ്ഞ ഒരു ജീവിതം ആ വിജയത്തെ, അനുരാഗത്തെ, നോക്കിക്കാണലായിരുന്നു അത്.

‘ഹേ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ജ്യേഷ്ഠത്തി’ അവളുടെ അച്ഛന്‍ അവളോടു പറഞ്ഞു, ’ഞാന്‍ പറഞ്ഞിട്ടില്ലേ, ഇതാണ് നിനക്കൊടുവില്‍ വന്നുകൂടുക എന്ന്.

അദ്ദേഹം ഒരു നിമിഷനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട്: ‘മറ്റുള്ളവരുടെ സുഖം നോക്കിക്കണ്ടോളൂ.’

എന്നിട്ട് അദ്ദേഹം കൊസെത്തിനെ നോക്കിക്കണ്ടു.

‘അവളുെന്തു സുന്ദരി അവളെന്തു സുന്ദരി! അവള്‍ ഒരു ത്രൈലോക്യസുന്ദരിയാണ്. അപ്പോള്‍, എട തെമ്മാടി നിയ്യവളെ മുഴുവനും കൈയില്‍ വെയ്ക്കാന്‍ തന്നെയാണല്ലോ ഭാവം! അ എന്റെ കള്ള, നിയ്യെന്നെ നല്ല തോല്‍പിക്കല്‍ തോല്‍പിച്ചു; നീ സുഖിക്കുന്നു, എനിക്കൊരു പതിനഞ്ചു വയസ്സു കുറവാണെങ്കില്‍, അവളെ ആരാണെടുക്കുക എന്നു നമുക്ക് വാളുകൊണ്ട് തീര്‍ച്ചപ്പെടുത്താമായിരുന്നു. ആവട്ടേ; ഹേ മദാംവ്വസേല്ല്, എനിക്കു നിങ്ങളുടെമേല്‍ അനുരാഗമുണ്ട്. അത് വളരെ സാധാരണമാണ്. നിനക്കതിന്നവകാശമുണ്ട്. നീ ചെയ്തതാണ് ശരി, ഹാ! ഇതെന്തു രസംപിടിച്ച ഒരൊന്നാന്തരം കൊച്ചുവിവാഹമായിത്തീരും. നമ്മുടെ പള്ളി സാങ്ദെനിയിലേതാണ്; പക്ഷേ, ഞാന്‍ നിങ്ങളുടെ കല്യാണം സാങ്പോളില്‍ വെച്ചു കഴിക്കാന്‍ സമ്മതം വാങ്ങും. ആ പള്ളി കുറേക്കൂടി നന്ന്, അത് ജെസൂട്ടുകാരാണ് ഉണ്ടാക്കിച്ചിട്ടുള്ളത്. അതിനു കുറേക്കൂടി തേവിടിശ്ശിത്തമുണ്ട്. അത് കുര്‍ദിബിറഗുവിലെ ഉഴവുകുഴലിനു നേരേ എതിര്‍വശത്താണ്. ജെസൂട്ടുകാര്‍ ഉണ്ടാക്കിച്ചിട്ടുള്ള പള്ളികളില്‍വെച്ചു നന്നായിട്ടുള്ളത് നമൂറിലേതാണ്. അതിനു പേര്‍ സാങ്ലൂ എന്നാണ്. കല്യാണം കഴിഞ്ഞിട്ട് നിങ്ങള്‍ അവിടെയൊന്നു പോവണം. ആ യാത്രകൊണ്ട് നഷ്ടംവരില്ല. മദാംവ്വസേല, ഞാന്‍ നിങ്ങളുടെ അഭിപ്രായക്കാരനാണ്; പെണ്‍കിടാങ്ങള്‍ കല്യാണം കഴിക്കണം; അവര്‍ അതിന്നുണ്ടായിട്ടുള്ളവരാണ്. ഒരു സാങ്ത്കതെറീനുണ്ട്; എനിക്കവളുടെ തൊപ്പിയഴിപ്പിക്കണമെന്നാണ്. [1] അവിവാഹിതയായിരിക്കുന്നതു നല്ലതാണ്; പക്ഷേ, രസമില്ല. വേദപുസ്തകം പറയുന്നു; എണ്ണം വര്‍ദ്ധിപ്പിക്കുക. ആളുകളെ രക്ഷപ്പെടുത്തുവാന്‍ ഴാന്ന്ദായ്ക്കു ആവശ്യമാണ്; പക്ഷേ, ആളുകളെ ഉണ്ടാക്കിത്തീര്‍ക്കാന്‍ വിഡ്ഢിപ്പെണ്ണുങ്ങള്‍ വേണം. അതുകൊണ്ട് എന്റെ സുന്ദരിമാരേ, കല്യാണം കഴിക്കുവിന്‍, അവിവാഹിതയായി കഴിയുന്നതുകൊണ്ടുള്ള പ്രയോജനം വാസ്തവത്തില്‍ ഞാന്‍ കാണുന്നില്ല; അവര്‍ക്ക് പള്ളിയില്‍ വേറെ ഈശ്വരവന്ദനസ്ഥലമുണ്ട്, അവര്‍ ദിവ്യകന്യകാസംഘത്തില്‍ ഒടുക്കം ചെന്നുകൂടുന്നു; പക്ഷേ, ഹാ! ഒരു സുന്ദരനായ ഭര്‍ത്താവ്, ഒര) രസികന്‍; അങ്ങനെ ഒരു കൊലത്തിനുള്ളില്‍, മുല വലിച്ചുകുടിക്കുകയും, നല്ല ഉരുണ്ടു മാംസമുഴുപ്പുള്ള തുടകളോടുകൂടി, നിങ്ങളുടെ മൂല തന്റെ ചെറിയ പനിനീര്‍പ്പൂപിഞ്ചുകൈകള്‍കൊണ്ടു പിടിച്ചു തിരുമ്മുകയും, അപ്പോഴൊക്കെ പുലര്‍കാലംപോലെ ചിരിക്കുകയും ചെയ്യുന്ന ഒരു തടിച്ച മിടുക്കന്‍കുട്ടിയും—ഇതാണ് സന്ധ്യാസമയത്ത് ഒരു മെഴുതിരിയും കത്തിച്ചുപിടിച്ചി ‘ആനക്കൊമ്പു ഗോപുരം’ [2] എന്ന സ്തുതി പാടി കഴിഞ്ഞുകൂടുന്നതിനേക്കാള്‍ വളരെ ഭേദം!

മുത്തച്ഛന്‍ തന്റെ എണ്‍പതു വയസ്സു കഴിഞ്ഞ കാല്‍മടമ്പുകളെക്കൊണ്ട് ഒരു തിരിഞ്ഞുകളി കളിച്ചു; ഒരിക്കല്‍ക്കൂടി അയഞ്ഞുപോയ ഒരു കമ്പിയെപ്പോലെ പിന്നേയും സംസാരിക്കാന്‍ തുടങ്ങി:

“നിന്മനോരാജ്യത്തിലിങ്ങിനെ മൂളിക്കൊ-

ണ്ടല്‍സിപ്പുസ്, നീയുടന്‍ വേട്ടുകൊള്ളും.

“കൂട്ടത്തില്‍ച്ചോദിക്കട്ടെ!’

“അച്ഛാ, എന്താണ്?”

“നിനക്കൊരു പ്രിയസുഹൃത്തുണ്ടായിരുന്നില്ലേ?”

“ഉവ്വ്, കുര്‍ഫെരാക്.”

“അയാള്‍ എവിടെപ്പോയി?”

മരിച്ചു.”

“അതു നന്നായി.”

അദ്ദേഹം അവരുടെ അടുക്കലിരുന്നു, കൊസെത്തിനേയും ഇരുത്തി, എന്നിട്ട് ആ നാലു കൈകളേയും തന്റെ പ്രായംകൂടിയതും ചുക്കിച്ചുളിഞ്ഞതുമായ രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു പറഞ്ഞു: “ഇവള്‍ സുന്ദരിതന്നെയാണ്, ഈ ഓമന. ഇതൊരു വിശിഷ്ടകൃതിയാണ്, ഈ കൊസെത്ത്! ഇവള്‍ ഒരു ചെറുപെണ്‍കിടാവാണ്, ഒരു മാന്യപ്രൗഢയും, അവള്‍ ഒരു ബാറണ്ണസ് മാത്രമേ ആവു; അതവള്‍ക്കു താഴ്ചയാണ്; അവളൊരു മാര്‍ക്കിസ്സാവേണ്ടതാണ്. എന്തു കണ്‍പോളകളാണ് അവളുടെ. എന്റെ കുട്ടികളേ, നിങ്ങള്‍ നേര്‍വഴിക്കാണെന്ന് നിങ്ങളുടെ തലയില്‍ ഉറപ്പിച്ചു നിര്‍ത്തിക്കൊള്ളൂ. അന്യോന്യം സ്നേഹിക്കുക. അതില്‍ എന്ത് വങ്കത്തവും കാണിക്കാം. അനുരാഗം മനുഷ്യരുടെ വങ്കത്തവും ഈശ്വരന്റെ സാമര്‍ത്ഥ്യവുമാണ്. അങ്ങോട്ടുമിങ്ങോട്ടും ആരാധിക്കുക. ഒന്നുമാത്രം.“പെട്ടെന്നു മുഖഭാവം മാറി അദ്ദേഹം തുടര്‍ന്നു, ’എന്തു ഗ്രഹപ്പിഴ! എനിക്കിപ്പോഴാണ് അതോര്‍മ്മവന്നത്, എന്റെ സ്വത്തില്‍ പകുതിയിലധികവും ഒരാളുടെ വായയിലാണ്; ഞാനുള്ള കാലത്തു ദോഷമൊന്നും വരാനില്ല; ഞാന്‍ മമരിച്ചിട്ട ഒരിരുപതും കൊല്ലം കഴിഞ്ഞാല്‍ ഹാ! എന്റെ കുട്ടികളേ, നിങ്ങള്‍ക്ക് ഒരു കാശുണ്ടാവില്ല. ഹേ പ്രഭ്വി, നിങ്ങളുടെ ഈ വെളുത്ത സുന്ദരങ്ങളായ കൈയുകള്‍ക്ക് ഉലയ്ക്കു പിടിക്കേണ്ടിവരും.”

ഈ സമയത്ത ശാന്തവും സഗൗരവവുമായ ഒരു ശബ്ദം പറയുന്നത് കേട്ടു; ‘മദാംവ്വസേല്ല് യൂഫ്രസി ഫൂഷല്‍വാങ്ങിനു സ്വന്തമായി ആറു ലക്ഷം ഫ്രാങ്ക്: മുതലുണ്ട്.’

അത് ഴാങ് വാല്‍ഴാങ്ങായിരുന്നു.

അതേവരെ അയാള്‍ ഒരക്ഷരവും മിണ്ടിയിട്ടില്ല; അയാള്‍ അവിടെയുണ്ടെന്നു തന്നെ ആരു അറിഞ്ഞിട്ടില്ലെന്നു തോന്നും; അയാള്‍ നിവര്‍ന്ന് അനങ്ങാതെ ആ സുഖിതരായ ആളുകളുടെയെല്ലാം പിന്നില്‍ നില്‍പുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ മദാംവ്വസേല്ല് യുഫ്രസിക്കെന്താണ് സംബന്ധം?”

സംഭ്രമിച്ചുപോയ മുത്തച്ഛന്‍ ചോദിച്ചു.

‘അതു ഞാനാണ്.’ കൊസെത്ത് മറുപടി പറഞ്ഞു.

“ആറു ലക്ഷം ഫ്രാങ്കോ? മൊസ്യു ഗില്‍നോര്‍മാന്‍ പിന്നെയും തുടങ്ങി.

ഒരുസമയം പതിന്നാലായിരമോ പതിനയ്യായിരമോ കുറഞ്ഞേക്കാം.“ഴാങ് വാല്‍ഴാങ് പറഞ്ഞു.

ഗില്‍നോര്‍മാന്‍വലിയമ്മ ഒരു പുസ്തകമെന്നു തെറ്റിദ്ധരിക്കുകയുണ്ടായ ആ കെട്ട് അയാള്‍ മേശപ്പുറത്ത് വെച്ചു.

ഴാങ് വാല്‍ഴാങ് തന്നെ കെട്ടഴിച്ചു; അതൊരു നോട്ടിന്‍കെട്ടായിരുന്നു. അവ എണ്ണിയെണ്ണി മറിച്ചു. അതില്‍ ആയിരം,ഫ്രാങ്കിന്റെ അഞ്ഞൂറു നോട്ടുണ്ട്; അഞ്ഞുറു ഫ്രാങ്കിന്റെ ഒരു നൂറ്ററുപത്തെട്ടും. ആകെ അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക്

“ഈ പുസ്തകം ഒട്ടുകൊള്ളാം.’ മൊസ്യ ഗില്‍നോര്‍മാന്‍ പറഞ്ഞു.

’അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്കോ?”ആ വലിയമ്മ പിറുപിറുത്തു.

’ഹേ മദാംവ്വസേല് ഗില്‍നോര്‍മാന്‍ വലിയമ്മേ, ഇതു കാര്യം നന്നാക്കുന്നുണ്ട്. ഇല്ലേ?’ മുത്തച്ഛന്‍ ചോദിച്ചു. ‘ആ വികൃതിച്ചെക്കന്‍ മരിയുസ് തന്റെ മനോരാജ്യവൃക്ഷത്തിനു മുകളില്‍ ഒരു കോടിശ്വരിപ്പെണ്ണിന്റെ കൂടാണ് കണ്ടുപിടിച്ചിരിക്കുന്നത്! ഇനിയെങ്കിലും ചെറുപ്പക്കാരുടെ അനുരാഗകഥകളില്‍ നീ വിശ്വസിക്കൂ: അത് ചെയ്യുമോ? വിദ്യാര്‍ത്ഥികള്‍ ആറു ലക്ഷം ഫ്രാങ്ക് മുതലുള്ള വിദ്യാര്‍ത്ഥിനികളെ കൈയിലാക്കുന്നു. ഒരു ചരമസുന്ദരി ഒരു കോടീശ്വരനെക്കാളധികം പണിയെടുക്കുന്നു.’

’അഞ്ചുലക്ഷത്തെൺപത്തിനാലായിരം ഫ്രാങ്ക്’ മദാംവ്വസേല്ല! ഗില്‍നോര്‍മാന്‍ ഒരു താഴ്‌ന്ന സ്വരത്തില്‍ ആവര്‍ത്തിച്ചു. ’അഞ്ചുലക്ഷത്തെണ്‍പത്തിനാലായിരം! ആറുലക്ഷം എന്നുതന്നെ പറയാം!’

മരിയുസ്സും കൊസെത്തുമാണെങ്കില്‍, അവര്‍ ഇതൊക്കെ നടക്കുമ്പോള്‍ അന്യോന്യം നോക്കിക്കാണുകയായിരുന്നു; അവര്‍ ഇക്കാര്യത്തില്‍ അത്ര ശ്രദ്ധിച്ചില്ല.

കുറിപ്പുകൾ

[1] സാങ്ത്കതെറിന്‍തൊപ്പി വെയ്ക്കുക എന്നുവെച്ചാല്‍ കല്യാണം കഴിക്കാതിരിക്കുക എന്നൊരു വാക്കുള്ളതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

[2] ക്രിസ്തുവിന്റെ അമ്മയെയാണ് ഈ വാക്യകൊണ്ടു സൂചിപ്പിക്കുന്നത്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 23; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.