ഒരു നീണ്ട വിവരണമൊന്നും വേണ്ടിവരാതെതന്നെ, ഴാങ് വാല്‍ഴാങ്ങിന് ഷാങ്മാത്തിയോകാര്യം കഴിഞ്ഞതിനു ശേഷം, കുറച്ചു ദിവസത്തെ ഒരു ചാടിപ്പോക്കു കാരണം, പാരിസ്സില്‍ച്ചെല്ലാനും എം. പട്ടണത്തില്‍വെച്ചു മൊസ്യുമദലിയേനെന്ന പേരില്‍ താന്‍ സമ്പാദിച്ചിട്ടിരുന്ന പണം ലത്തീഫിന്റെ കൈയില്‍നിന്നുനല്ല, പാകത്തില്‍ കൈയിലാക്കാനും, വീണ്ടും പിടിക്കപ്പെടുമെന്നു ഭയംകൊണ്ട് അത് പിന്നീടുണ്ടായി—ആ സംഖ്യ മൊങ്ഫേര്‍മിയേയിലെ കാട്ടില്‍ കുഴിച്ചിടാനും സാധിച്ചു. എല്ലാം നോട്ടായിരുന്നു. ആറുലക്ഷത്തി മുപ്പതിനായിരം ഫ്രാങ്ക് ഒന്നിച്ചു കൂടിയാല്‍ അധികമുണ്ടാവാനില്ല; അയാള്‍ അതൊരു പെട്ടിയിലാക്കി; പെട്ടി തുരുമ്പുപിടിച്ചു ദ്രവിക്കാതിരിക്കാന്‍ അത് ചെസ്നട്ട് കായയുടെ തോടുകളിട്ടു നിറച്ച ഒരു പെട്ടിക്കുള്ളില്‍ സുക്ഷിച്ചു. ആ പെട്ടിക്കുള്ളില്‍ അയാള്‍ മറ്റു വിലപ്പെട്ട സാമാനങ്ങളും—മ്രാന്റെ മെഴുതിരിക്കാലുകളും—ഇട്ടുവെച്ചു. എം. പട്ടണത്തിൽനിന്നു പോയ കാലത്ത് അയാള്‍ ആ മെഴുതിരിക്കാലുകള്‍ കൈയില്‍ വെയ്ക്കുകയുണ്ടായെന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. ഒരു ദിവസം വൈകുന്നേരം ബുലാത്രുയെല്‍ ഒന്നാമതായി കണ്ടെത്തുകയുണ്ടായ ആ മനുഷ്യന്‍ ഴാങ് വാൽഴാങ്. പിന്നീടു പണം ആവശ്യമായി വരുമ്പോഴെല്ലാം അയാള്‍ അങ്ങോട്ടു പോവും. ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ളവിധം അയാൾ ചിലപ്പോള്‍ വീട്ടിലുണ്ടാകാതിരിക്കാറുള്ളത് അപ്പോഴാണ്. തനിക്കു മാത്രമറിയാമായിരുന്ന ഒരു കുറ്റിക്കാട്ടില്‍ അയാള്‍ ഒരു പിക്കാസ് ഒളിച്ചുവെച്ചു. മരിയുസ്സിന്റെ ദീനം ശമിച്ചുതുടങ്ങിയപ്പോള്‍, ആ പണം കൊണ്ട് ആവശ്യമുണ്ടാവുമെന്നു കണ്ട്, അയാള്‍ അതെടുത്തുകൊണ്ടുവരാന്‍ പോയി. പിന്നേയും അയാളെത്തന്നെയാണ് ബുലാത്രുയെല്‍ കാട്ടില്‍വെച്ചു കാണുകയുണ്ടായത്; പക്ഷേ, ഇത്തവണ വൈകുന്നേരമല്ലായിരുന്നു, രാവിലെയാണ്. ബുലാത്രുയെലിനു ആ പിക്കാസ് കിട്ടി.
ശരിക്കുള്ള സംഖ്യ അഞ്ചുലക്ഷത്തെണ്പത്തിനാലായിരത്തഞ്ഞുറായിരുന്നു. അതില്‍നിന്നു അഞ്ഞൂറ് അയാള്‍ തനിക്കായി എടുത്തുവെച്ചു– ‘നമുക്കിനി കാണാം,’ അയാള്‍ വിചാരിച്ചു.
ആ സംഖ്യയും ലഫീത്തിന്റെ കൈയില്‍നിന്നു മേടിച്ച ആറു ലക്ഷത്തി മുപ്പതിനായിരവും തമ്മിലുള്ള അന്തരം 1823 മുതല്‍ 1833 വരെ പത്തു കൊല്ലത്തേക്ക് അയാള്‍ക്കു വേണ്ടിവന്ന ഉപജീവനച്ചെലവാണ്. കന്യകാമഠത്തിലെ അഞ്ചുകൊല്ലത്തെത്താമസത്തിനു അയാളുടെ കൈയില്‍നിന്ന് അയ്യായിരം ഫ്രാങ്കേ വേണ്ടിവന്നുള്ളൂ.
ഴാങ് വാല്‍ഴാങ് തന്റെ രണ്ടു മെഴുതിരിക്കാലുകളും അടുപ്പിന്‍തിണ്ണമേൽ വെച്ചു; തുസ്സാങ്ങിന്റെ അഭിനന്ദനം അനുഭവിച്ചുകൊണ്ട് അതവിടെനിന്നു കുത്തി.
പിന്നെ, ഴാവേറെക്കൊണ്ടുള്ള ശല്യത്തില്‍നിന്നു താന്‍ മുക്തനായിയെന്നും ഴാങ് വാല്‍ഴാണ് മനസ്സിലാക്കി. ആ കഥ അയാള്‍ കേള്‍ക്കുകയുണ്ടായി; പിന്നീട് ഴാവേര്‍ എന്നു പേരായ ഒരു പൊല്ലീസ്സിന്‍സ്പെക്ടര്‍ പോങ്ഒഷാങ്ങിനും പോങ്നെയ്ക്കും മധ്യത്തില്‍വെച്ചു ചില അലക്കുകാരികളുടെ വക ഒരു വഞ്ചിയുണ്ടായിരുന്നതിന്നടിയില്‍ മുങ്ങിച്ചത്തു എന്നും, മറ്റൊരുവിധത്തിലും മേലധികാരികള്‍ക്കു യാതൊരു ദോഷവും കണ്ടെത്താന്‍ കഴിയാതിരുന്നവനും വളരെ ബഹുമാന്യനുമായി അദ്ദേഹത്തിനു ഒടുവില്‍ എന്തോ ചിത്തഭ്രമം വന്നുപെട്ട് ആത്മഹത്യ ചെയ്യാന്‍ തോന്നി എന്നും മൊനിത്യേ പത്രത്തില്‍ വായിച്ചപ്പോള്‍ സംശയവും തീര്‍ന്നു ‘വാസ്തവത്തില്‍’ഴാങ് വാല്‍ഴാങ് വിചാരിച്ചു. ‘എന്നെ ഒരിക്കല്‍ പിടികിട്ടിയിട്ടു വിട്ടയച്ചപ്പോള്‍ അയാള്‍ക്കു നിശ്ചയമായും ചിത്തഭ്രമംതന്നെ ബാധിച്ചിട്ടുണ്ടാവണം.’