വിവാഹത്തിനു വേണ്ടതെല്ലാം ഒരുങ്ങി. വൈദ്യനോടാലോചിച്ചതില്‍ ഫിബ്രവരിമാസത്തിലാവാമെന്നു സമ്മതം കിട്ടി. അതു ഡിസേംബറായിരുന്നു. തികഞ്ഞ പരമാനന്ദംകൊണ്ടു കമ്പംപിടിച്ച ചില ആഴ്ചകള്‍ കഴിഞ്ഞു.
മുത്തച്ഛന്ന് അവരില്‍നിന്ന് ഒട്ടും കുറച്ചല്ല ആനന്ദമുള്ളൂ. അദ്ദേഹം ഒരു കാല്‍ മണിക്കൂറുനേരം ഒന്നായി കൊസെത്തിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കും.
എന്തെണ്ണംപറഞ്ഞ സുന്ദരി!’ അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു, ’അവളുടെ ആകപ്പാടെയുള്ള മട്ടും നന്ന്, നല്ല രസമുണ്ട്! ഞാനെന്റെ ജീവിതകാലത്തിനുള്ളില്‍ കണ്ടിട്ടുള്ള പെണ്‍കിടാങ്ങളില്‍വെച്ച് ഇവള്‍തന്നെയാണ് മീതെ, വാദമില്ല. ഇനി നല്ല മുല്ലപ്പുവിന്റെ വാസനയോടുകുടിയ സൗശീല്യങ്ങള്‍ വഴിയേ വരും. എന്തു ചന്തം! ഇങ്ങനെയൊരു പെണ്ണടുത്തുണ്ടായിരിക്കുമ്പോള്‍ ആര്‍ക്കും മര്യാദക്കാരനാവാതെ വയ്യാ. മരിയുസ്, എന്റെ കുട്ടി, നിയൊരു പ്രഭുവാണ്, നീ ധനവാനാണ് ഞാന്‍ പറയുന്നു, വക്കീല്‍പ്പണിക്കു പോവരുതേ!”
മരിയുസ്സും കൊസെത്തും ശവമഞ്ചത്തില്‍നിന്നു നേരേ സ്വര്‍ഗ്ഗത്തിലേക്കു കടന്നു. ആ അവസ്ഥാന്തരം വന്നതു പതുക്കെയായിട്ടല്ല; അവര്‍ക്കു കണ്ണഞ്ചിയിട്ടില്ലായിരുന്നുവെങ്കില്‍, തല ചുറ്റിപ്പോയേനേ.
’നിങ്ങള്‍ക്കതിനെപ്പറ്റി വല്ലതും അറിയാമോ?’മരിയുസ് കൊസെത്തോടു ചോദിച്ചു.
ഇല്ല.‘കൊസെത്ത് മറുപടി പറഞ്ഞു. നല്ലവനായ ഈശ്വരന്‍ നമ്മെ കാക്കുന്നുണ്ടെന്നുമാത്രമറിയാം.’
ഴാങ് വാല്‍ഴാങ് എല്ലാം നോക്കിയിരുന്നു, എല്ലാ ബുദ്ധിമുട്ടുകളും ശരിപ്പെടുത്തിയിരുന്നു, എല്ലാറ്റിലും മനസ്സുവെച്ചിരുന്നു, എല്ലാം സുഖമാക്കിയിരുന്നു. കൊസെത്തിനെപ്പോലെത്തന്നെ അയാളും അത്രമേല്‍ ശ്രദ്ധയോടും അത്രമേല്‍ സന്തോഷത്തോടുംകൂടി കൊസെത്തിന്റെ സുഖത്തിനു യത്നിച്ചു.
അയാള്‍ ഒരു മേയര്‍കൂടിയായിരുന്നുകൊണ്ടു, കൊസെത്തിന്റെ സാമുദായികസ്ഥിതി, അയാള്‍ക്കുമാത്രമറിവുണ്ടായിരുന്ന ആ ഗ്രഹപ്പിഴ പിടിച്ച കാര്യം, എങ്ങനെയാണ് വേണ്ടപോലെയാക്കേണ്ടതെന്നു് അയാള്‍ക്കറിയാമായിരുന്നു. അവളുടെ ഉത്ഭവം ഇന്നവിധത്തിലാണെന്നു കണ്ണു ചിമ്മിപ്പറഞ്ഞാല്‍, ഒരു സമയം കല്യാണം നടന്നില്ലെന്നു വരും, ആര്‍ക്കറിയാം? അയാള്‍ കൊസെത്തിനെ എല്ലാ അപകടങ്ങളില്‍നിന്നും വേര്‍പെടുത്തി. നശിച്ചുപോയ ഒരു കുടുംബത്തെ അയാള്‍ ഉണ്ടാക്കി; പിന്നെ തടസ്സമൊന്നും ഉണ്ടാവാന്‍ വയ്യാ, തീര്‍ച്ചയാണല്ലോ.
കുറ്റിയറ്റുപോയ ഒരു കുടുംബത്തിലെ ഏകസന്തതിയാണ് കൊസെത്ത്; കൊസെത്ത് അയാളുടെ മകളല്ല. പക്ഷേ, മറ്റേ ഫൂഷല്‍വാങ്ങിന്റെ മകളാണ്. പെത്തിപിക്പ്യുവിലെ കന്യകാമഠത്തില്‍ തോട്ടക്കാരായിരുന്നു രണ്ടു ഫുഷല്‍വാങ് സഹോദരന്മാരും. ആ കന്യകാമഠത്തില്‍ അന്വേഷണം നടത്തി; ഒന്നാന്തരം അഭിപ്രായങ്ങളും വളരെ ബഹുമതിപത്രങ്ങളും കുന്നുകൂടി; പിതൃത്വത്തെപ്പറ്റി അന്വേഷണം നടത്താന്‍ താത്പര്യവും ശ്രദ്ധയുമുള്ളവരല്ലാത്ത അവിടുത്തെ കൊള്ളാവുന്ന കന്യകാമഠസ്ത്രീകള്‍ ഏതു ഫുഷല്‍വാങ്ങിന്നാണ് കൊസെത്ത് മകളായിരുന്നതെന്ന് ഒരിക്കലും ശരിയായി മനസ്സിലാക്കിയിട്ടില്ല. അതൊരാവശ്യമുള്ള സംഗതിയായി കരുതിയിട്ടുമില്ല. ആവശ്യമുണ്ടായിരുന്നത് അവര്‍ പറഞ്ഞുകൊടുത്തു; അതു വളരെ ഹൃദയപൂര്‍വ്വമായും, അറിവുള്ള വിവരം എഴുതിയുണ്ടാക്കി. കൊസെത്ത് രാജ്യനിയമത്തിന്റെ ദൃഷ്ടിയില്‍, മദാംവ്വസേല്! യൂഫ്രസി ഫൂഷല്‍ വാങ്ങായി. അച്ഛനും അമ്മയും മരിച്ചുപോയിരുന്നതുകൊണ്ട് അവളെ ഒരനാഥയാക്കിച്ചേര്‍ത്തു. ഫുഷല്‍വാങ് എന്ന പേരില്‍ത്തന്നെ കൊസെത്തിന്റെ രക്ഷിതാവായും മൊസ്യു ഗില്‍നോര്‍മാനെ തന്റേയും രക്ഷിതാവായും നിശ്ചയിച്ചു. ഴാങ് വാല്‍ഴാങ് കാര്യം ഭംഗിയാക്കി.
അഞ്ചുലക്ഷത്തെണ്‍പതിനായിരം ഫ്രാങ്കിനെപ്പറ്റിയാണെങ്കില്‍, അജ്ഞാതനായിത്തന്നെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പരേതന്‍ കൊസെത്തിനു കൊടുത്ത സ്വത്തായി അതവര്‍ ശരിപ്പെടുത്തി. ആദ്യത്തെ ആ സംഖ്യ അഞ്ചുലക്ഷത്തിത്തൊണ്ണൂറ്റിനാലായിരം ഫ്രാങ്കായിരുന്നു; പക്ഷേ, പതിനായിരം ഫ്രാങ്ക് മദാംവ്വസേല്ല് യൂഫ്രസിയുടെ വിദ്യാഭ്യാസത്തിനു ചെലവായി; അയ്യായിരം ഫ്രാങ്ക് കന്യകാമാഠത്തിലേക്കുതന്നെയാണ് കൊടുത്തിട്ടുള്ളത്. മൂന്നാമതൊരാളുടെ പക്കല്‍ ഏല്‍പിച്ചിരുന്നതായ ഈ സ്വത്ത് കൊസെത്തിനു പ്രായം തികഞ്ഞാല്‍, അല്ലെങ്കില്‍ കൊസെത്തിന്റെ കല്യാണസമയത്ത്, അവള്‍ക്കു കിട്ടുന്നതായിരിക്കും. ആകപ്പാടെ ഇതു വളരെ വിശ്വാസ്യമായിരുന്നു; വിശേഷിച്ചും, സംഖ്യ അഞ്ചുലക്ഷത്തിനുമേലേ കടക്കുന്ന കാര്യമായതുകൊണ്ട്. അവിടവിടെ ചില അസാധാരണതകളുണ്ടായിരുന്നു; പക്ഷേ, അവയാരും ശ്രദ്ധിച്ചില്ല; ഒരാളുടെ കണ്ണ് അനുരാഗംകൊണ്ട് അന്ധമായി, മറ്റുള്ളവരുടേത് ആറുലക്ഷം ഫ്രാങ്ക് കൊണ്ടും.
അതേവരെ അച്ഛനെന്ന് വിളിച്ചുവന്നിരുന്ന ആ വയസ്സന്റെ മകളല്ല താനെന്നു കൊസെത്ത് ധരിച്ചു. അദ്ദേഹം ഒരു ചാര്‍ച്ചക്കാരന്‍ മാത്രം; മറ്റൊരു ഫൂഷല്‍ വാങ്ങാണ് അവളുടെ അച്ഛന്‍, ഇത് മറ്റൊരു സമയത്തായിരുന്നു എങ്കില്‍ അവളുടെ ഹൃദയം തകര്‍ന്നേനേ. പക്ഷേ, അവളപ്പോള്‍ അനുഭവിച്ചിരുന്ന ആ അനിര്‍വചനീയഘട്ടത്തില്‍, അതൊരു നേരിയ നിഴല്‍മാത്രമേ ഉണ്ടാക്കിയുള്ളൂ. ഒരു മങ്ങിയ മേഘം; അവള്‍ അത്രമേല്‍ ആഹ്ലാദത്തിലായിരുന്നതുകൊണ്ട്, ആ ഒരു മേഘംതന്നെ നിലനിന്നതുമില്ല. അവള്‍ക്ക് മരിയുസ്സിനെ കിട്ടി. ചെറുപ്പക്കാരന്‍ വന്നു, കിഴവന്‍ വിസ്മൃതനായി; ഇതാണ് ജീവിതം.
പിന്നെ, വളരെക്കാലമായിട്ട് കൊസെത്തിനു തന്റെ ചുറ്റും കടംകഥകള്‍ കണ്ടു പരിചയമായിട്ടുണ്ട്; ഒരസാധാരണമായ ബാല്യകാലം കഴിച്ചുകൂട്ടിയിട്ടുള്ള ഏതൊരാളും ചില ത്യാഗങ്ങള്‍ക്ക് സന്നദ്ധനായിരിക്കും.
എങ്കിലും അവള്‍ ഴാങ് വാല്‍ഴാങ്ങിനെ “അച്ഛാ’ എന്നുതന്നെ പിന്നെയും വിളിച്ചുപോന്നു.
ദേവകളെപ്പോലെ സുഖിതയായ കൊസെത്തിനു ഗില്‍നോര്‍മാന്‍ മുത്തച്ഛനെ വളരെപ്പിടിച്ചു. അദ്ദേഹം അവളെ സൗന്ദര്യസ്തുതികള്‍കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും മൂടി. ഴാങ് വാല്‍ഴാങ് കൊസെത്തിനു സാമുദായികസ്ഥിതി നന്നാക്കുകയും അനുല്ലംഘ്യമായ ഒരുയര്‍ന്ന പദവി ഉറപ്പിക്കുകയും ചെയ്യാൻ നോക്കുമ്പോള്‍, മൊസ്യു ഗില്‍നോര്‍മാന്‍ അവളുടെ വിവാഹസമ്മാനങ്ങളുടെ മേല്‍നോട്ടം ചെയ്തു. അന്തസ്സ് കാണിക്കുന്നതുപോലെ അദ്ദേഹത്തിന്ന് രസംപിടിച്ച പണിയില്ല. അദ്ദേഹം തന്റെ മുത്തശ്ശിയുടെ കൈയില്‍നിന്ന് കിട്ടിയതായ ഒരു മെടച്ചില്‍പ്പൂനയുടുപ്പ് കൊസെത്തിന് സമ്മാനിച്ചു.
“ഈ പരിഷ്കാരങ്ങള്‍ വീണ്ടും നടപ്പില്‍ വരുന്നു.” അദ്ദേഹം പറഞ്ഞു: പഴയ സാമാനങ്ങളുടെമേലാണ് ഇപ്പോഴത്തെ കമ്പം; “എന്റെ പ്രായാധികൃത്തിലുള്ള ചെറുപ്പക്കാരികള്‍ എന്റെ കുട്ടിക്കാലത്തെ കിഴവികളുടെ ഉടുപ്പുകളണിയുന്നു.”
സമ്മാനങ്ങള്‍ തിങ്ങിനില്ക്കുന്നവയും വളരെക്കൊല്ലമായി തുറക്കാതെ കിടന്നിരുന്നവയുമായ എല്ലാ വാര്‍ണ്ണീഷിട്ട വലിപ്പുപെട്ടികളും അദ്ദേഹം കൊള്ളയിട്ടു—നമുക്ക് ഈ സ്വകാര്യസ്വത്തുകാരികള്‍ക്കെന്താണ് പറയാനുള്ളതെന്നു നോക്കുക, അദ്ദേഹം പറഞ്ഞു; അവരുടെ വയറ്റിനുള്ളില്‍ എന്തുണ്ടെന്ന് കാണാമല്ലോ.” അദ്ദേഹം ആകുമ്പ കയറിയ വലിപ്പുപെട്ടികളില്‍നിന്ന് തന്റെ എല്ലാ ഭാര്യമാരേയും ഉപപത്നികളേയും മുത്തശ്ലിമാരേയും വലിച്ചു പുറത്തിട്ടു. വരിയന്‍ പൊന്‍പട്ടുകള്‍, പൂമ്പട്ടുകള്‍, പട്ടുതിരശ്ലീലകള്‍, ചിത്രപ്പണിപ്പട്ടുകള്‍, തങ്കപ്പുമ്പട്ടുകൊണ്ടുള്ള ഉടുപ്പുകള്‍, സ്വര്‍ണ്ണക്കസവിട്ടവയും അലക്കാവുന്നവയുമായ ഇന്ത്യന്‍ കൈലേസ്സുകള്‍; കൂത്തുകളില്‍ ‘മുഖവട്ട’മില്ലാത്ത പട്ടുസാല്വകള്‍, ജെനോവയിലേയും അലെന്‍കോണിലേയും പൊടിപ്പുനാടകള്‍, പഴയതരം തങ്കപ്പണികളായ തൊങ്ങല്‍ മണികള്‍, സൂക്ഷ്മതരങ്ങളായ യുദ്ധപടങ്ങളുള്ള ആനക്കൊമ്പു പലഹാരപ്പെട്ടികള്‍ കളിക്കോപ്പുകള്‍, പട്ടുനാടകള്‍—സകലവും അദേഹം കൊസെത്തിന്റെ മേല്‍ വര്‍ഷിച്ചു. അമ്പരന്നു, മരിയുസ്സിന്റെ മേല്‍ എന്തെന്നില്ലാത്ത അനുരാഗത്തോടുകൂടി, മൊസ്യു ഗില്‍നോര്‍മാനോടുള്ള കൃതജ്ഞതകൊണ്ട് കമ്പം കയറിയ കൊസെത്ത് പട്ടും വില്ലീസ്സുമണിഞ്ഞു അവസാനമില്ലാതെ കിടക്കുന്ന ഒരു സുഖത്തെപ്പറ്റി സ്വപ്നം കണ്ടു. അവളുടെ വിവാഹസമ്മാനപ്പെട്ടി ദേവകളാണ് എടുത്തുനിലക്കുന്നതെന്നു തോന്നി. മേത്തരം പട്ടുനാടകളോടുകൂടിയ ചിറകുകളും പരത്തി അവളുടെ ആത്മാവ് ആകാശത്തേക്കു പറന്നു.
കാമിനീകാമുകന്മാരുടെ ആഹ്ലാദലഹരിയോട്, ഞങ്ങള്‍ പറഞ്ഞിട്ടുള്ളതുപോലെ, മുത്തച്ഛന്റെ ആഹ്ലാദമൂര്‍ച്ഛയൊന്നേ കിടപിടിക്കു. വ്യു ദെ ഫില്‍ദ്യു കല്‍വേറില്‍ ഒരു കാഹളനാദം മുഴങ്ങി.
ഓരോ ദിവസവും രാവിലെ കൊസെത്തിന് മുത്തച്ഛന്റെ വക ഒരു വിചിത്ര വസ്തു സമ്മാനമുണ്ട്. എല്ലാത്തരം കളിസ്സാമാനങ്ങളും അവളുടെ ചുറ്റും മിന്നിത്തിളങ്ങി.
ആനന്ദാവേഗത്തിന്റെ ഇടയ്ക്ക് ഗയരവത്തോടുകൂടി സംസാരിക്കുവാന്‍ രസമുള്ള ആളായ മരിയുസ് ഒരു ദിവസം, എന്തു സംഭവത്തെപ്പറ്റിയെന്നു എനിക്കറിഞ്ഞുകൂടാ, പറഞ്ഞു: “ഭരണപരിവര്‍ത്തനത്തിലെ ആളുകള്‍ അത്ര മഹാന്മാരാണ്; കൈറ്റോവിന്നും ഫോഷിയോണിനുമെന്നപോലെ അവര്‍ക്ക് എന്നെന്നത്തേയും ബഹുമതിയുണ്ട്; അവരില്‍ ഓരോരുത്തനും ഓരോ പുരാണസ്മരണയാണ്.’
‘പഴയ പൂമ്പട്ട്!’ വയസ്സന്‍ ഉച്ചത്തില്‍പ്പറഞ്ഞു; ‘ശരിയാണ് മരിയുസ്, ഞാനും ഈ ആശയം തന്നെയാണ് അന്വേഷിച്ചു നടന്നിരുന്നത്.’
പിറ്റേദിവസം രാവിലെ ഒരു സവിശേഷപ്പനിനീര്‍പ്പൂനിറത്തിലുള്ള പഴയ പട്ടു തുണികൊണ്ട് ഒരൊന്നാന്തരം ഉടുപ്പ് കൊസെത്തിന്റെ വിവാഹസമ്മാനക്കൂട്ടത്തില്‍ച്ചേര്‍ന്നു.
ഈ പഴന്തുണിസ്സാമാനങ്ങളില്‍നിന്ന് മുത്തച്ഛന്‍ ഈയൊരു തത്ത്വജ്ഞാനം കൈയിലാക്കി.
‘അനുരാഗം വളരെ നല്ലതാണ്; പക്ഷേ, അതിനോടുകൂടി വേറേയൊന്നും വേണം. പ്രയോജനമില്ലാത്തത് സുഖത്തോടു കൂടിച്ചേരണം. സുഖംമാത്രമാണ് ആവശ്യം. എനിക്കുവേണ്ടി ആവശ്യമില്ലാത്തതിനെ അതുകൊണ്ടു രുചി പിടിപ്പിക്കും ഒരു രാജധാനിയും അവളുടെ ഹൃദയവും. അവളുടെ ഹൃദയവും ലുവൃക്കൊട്ടാരവും. അവളുടെ അനുരാഗവും വേര്‍സെയില്‍സിലെ ചുമര്‍ച്ചിത്രങ്ങളും എനിക്കെന്റെ ഇടയപ്പെണ്ണിനെ തന്നിട്ട് അവളെ തമ്പുരാട്ടിയാക്കാന്‍ സമ്മതിക്കൂ. ചോളപ്പുങ്കുല കൊണ്ടു കിരീടമണിഞ്ഞ ഒരു ഗ്രാമീണസുന്ദരിയെ എനിക്കു പിടിച്ചുകൊണ്ടുവന്നുതരൂ. കൊല്ലത്തില്‍ ഒരു ലക്ഷം ഫ്രാങ്ക് വരവും. ഒരു വെണ്ണക്കല്‍സ്തംഭമാടത്തിന്റെ അടിയിലൂടേ കണ്ണെത്താവുന്നേടത്തോളം ദൂരത്തേക്കുള്ള ഒരിടയസ്ഥിതി സുക്ഷ്മചിത്രം എനിക്ക് തുറന്നു കാട്ടിത്തരൂ. എനിക്ക് ഇടയത്തരവും സമ്മതമാണ്, സ്വര്‍ണ്ണംകൊണ്ടും വെണ്ണുക്കല്ലുകൊണ്ടുമുള്ള പണിത്തരവും സമ്മതമാണ്. ഉണങ്ങിക്കടിച്ച സുഖം ഉണങ്ങിക്കടിച്ച അപ്പമാണ്. ഭക്ഷിക്കുന്നുണ്ടാവും, സദ്യയിലുണ്ണുന്നുണ്ടാവില്ല. എനിക്ക് ഉപയോഗമില്ലാത്തവ, പ്രയോജനശുന്യങ്ങളായവ, അനാവശ്യങ്ങളായവ, ധാരാളിത്തത്തില്‍പ്പെട്ടവ, കിട്ടിയേ കഴിയു. സ്ട്രാസ്ബര്‍ഗ്ഗിലെ വല്യപള്ളിയില്‍ ഒരു മൂന്നുനില വീടിന്റെ ഉയരമുള്ള ഒരു നാഴികമണി ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്, അതു സമയം കുറിക്കാറുണ്ട്, ഓരോ മണിക്കുറും അടിച്ചുകാണിക്കാന്‍ അതിനു ദയയുണ്ടാകാറുണ്—പക്ഷേ, അതതിന്നുവേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നു തോന്നില്ല; അതു നട്ടുച്ചയോ നിറകൊണ്ട പാതിരയോ അടിച്ചുകാണിച്ചതിനുശേഷം—അതേ, ഉച്ചസുര്യന്റെ സമയമാണ്, പാതിര അനുരാഗത്തിന്റെയും—അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു സമയം കുറിച്ചതിനു ശേഷം, നിങ്ങള്‍ക്കു ചന്ദ്രനേയും നക്ഷത്രങ്ങളേയും, കരയേയും സമുദ്രത്തേയും, പക്ഷികളേയും മത്സ്യങ്ങളേയും, ഒരു ചുമര്‍മാടത്തിനുള്ളില്‍നിന്നു പുറത്തു കടക്കുന്ന ഒരുപാടു സാധനങ്ങളേയും, പന്ത്രണ്ട് അപ്പോസ്തലന്മാരേയും അഞ്ചാമന്‍ ഷാര്‍ല്‍ മഹാരാജാവിനേയും സബിനുസ്സിനേയും, പോരാത്തതിനു നാഗസ്വരവും വായിച്ചുകൊണ്ടുള്ള ഒരുകൂട്ടം കൊള്ളാവുന്ന ആളുകളേയും നിങ്ങള്‍ക്കു സമ്മാനിക്കുന്നു. അത് ഓരോ സമയത്തും ആകാശമണ്ഡലത്തിലൂടെ, എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാതെ, മനോഹരങ്ങളായ മണിനാദക്കൊഴുപ്പുകളെ വ്യാപിപ്പിക്കുന്നതു കണക്കാക്കാതെയാണിത്. സമയം ഇന്നതെന്നു നിങ്ങളോട് പറയുകമാത്രം ചെയ്യുന്ന ഒരു പൊട്ട നാഴികമണിയുടെ കഷണ്ടി കയറിയ മുകറ് അതിനു സമമാവുമോ? എന്നെസ്സംബന്ധിച്ചേടത്തോളം, ആ കുറുംകാട്ടിലെ ഒരു കുരുകില്‍നാഴികമണിയെക്കാൾ എനിക്കിഷ്ടം സ്ട്രാസ്ബർഗ്ഗിലെ ആ കുറ്റന്‍ മണിയാണ്.’
വിവാഹത്തെപ്പറ്റി മൊസ്യു ഗില്‍നോര്‍മാന്‍ പല വിഡ്ഢിത്തവും പറഞ്ഞു: അദ്ദേഹത്തിന്റെ കമ്പപ്പാട്ടുകളിലൂടെ പതിനെട്ടാം നൂറ്റാണ്ടിലെ എല്ലാ പഴന്തുണിസ്സാമാനങ്ങളും കശപിശയായി പറഞ്ഞുനടന്നു.
‘നിങ്ങള്‍ക്കു സവിശേഷദിവസങ്ങള്‍ കൊണ്ടാടേണ്ട വിദ്യയറിഞ്ഞുകൂടാ. ഇക്കാലത്ത് എങ്ങനെയാണ് ഒരു ദിവസത്തെ ആഘോഷിക്കേണ്ടതെന്നു നിങ്ങള്‍ക്കറിവില്ല. നിങ്ങളുടെ പത്തൊമ്പതാംനൂറ്റാണ്ടിന് ഉശിരില്ല. അതില്‍ ധാരാളിത്തമില്ല. അതു സമ്പന്നതയെ വിലവെക്കുന്നില്ല, അതു പ്രഭുത്വത്തെ വിലവെക്കുന്നില്ല. എല്ലാ കാര്യത്തിലും അതു മൊട്ടത്തലയനാണ്. നിങ്ങളുടെ പൊതുജനം മുഷിപ്പനാണ്, നിറപ്പറ്റില്ലാത്തതാണ്. ഗന്ധമില്ലാത്തതാണ്. രൂപമില്ലാത്തതാണ്. അവര്‍ പറയുമ്പോലെ, മുളച്ചുവരുന്ന നിങ്ങളുടെ നാടുവാഴികളുടെ മനോരാജ്യം; വീട്ടികൊണ്ടും കാലിക്കോകൊണ്ടും മോടി കൂടിയ ഒരു നല്ല മണിയറ. ഇതാ, വഴി! വഴി! പിശുക്കന്‍ തിരുമേനി പണംപിടുങ്ങിക്കൊച്ചമ്മയെ വേളികഴിക്കാന്‍ പോകുന്നു. ആഡംബരവും അന്തസ്സും. ഒരു മെഴുതിരിയിന്മേല്‍ ഒരു ലൂയിനാണ്യം ഒട്ടിപ്പിടിച്ചു. ഇതാണ് നിങ്ങളുടെ കാലം. എനിക്കാവശ്യം ഇതില്‍നിന്നു ക്ഷണത്തില്‍ പമ്പകടക്കണമെന്നാണ്. ഹാ 1787-ല്‍ ദ്യുക് ദ് രൊഹാങ്ങും രാജകുമാരന്‍ ദ് ലെയോങ്ങും, ദ്യുക് ദ് മോണ്‍ബസോങ്ങും, മക്കിദ് സൂബിസ്സും വിംകോത് ദ് തൂവാറും—ഫ്രാന്‍സിലെ പ്രഭുക്കന്മാര്‍— ഒരുന്തുവണ്ടിയില്‍ക്കയറി സഭാസ്ഥലത്തേക്കു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ നിശ്ചയിച്ചു, കാര്യം പോയി. അങ്ങനെ തന്നെ. ഈ നൂറ്റാണ്ടില്‍ ആളുകള്‍ കാര്യം നോക്കുന്നു, ഉണ്ടികക്കച്ചവടം ചെയ്യുന്നു, പണമുണ്ടാക്കുന്നു, ചെറ്റത്തം കാണിക്കുന്നു. ആളുകള്‍ മുകള്‍ബ്ഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുന്നു, അതു പൂശി നന്നാക്കുന്നു; ഒരു ഉത്സവസ്ഥലത്തുനിന്ന് അപ്പോള്‍ പുറത്തുകടന്നതേയുള്ളൂ എന്നപോലെ അവര്‍ ഉടുപ്പിടുന്നു, കുളിക്കുന്നു, സോപ്പു തേയ്ക്കുന്നു, മിനുസപ്പെടുത്തുന്നു, ക്ഷൗരം ചെയ്യുന്നു, ചീന്തിവെക്കുന്നു, ഉശിര്‍ കാണിക്കുന്നു, മിനുക്കി വെയ്ക്കുന്നു, ഉരച്ചു ശരിപ്പെടുത്തുന്നു, തുടച്ചു നന്നാക്കുന്നു, പുറമൊക്കെ വൃത്തിയാക്കുന്നു, ഒരു കോട്ടമില്ലാതാക്കുന്നു, ഒരു വെള്ളാരങ്കല്ലുപോലെ രാകി മിനുക്കുന്നു, സാമര്‍ത്ഥ്യം കാണിക്കുന്നു മേന്മ നടിക്കുന്നു—പക്ഷേ, അതോടൊപ്പംതന്നെ ഞാന്‍ ചത്താലും ശരി, അവരുടെ അന്തഃ കരണത്തിനടിയില്‍ നോക്കിയാല്‍ കൈവിരലുകളിലേക്ക് മൂക്കു കറക്കുന്ന ഒരു കന്നാലിച്ചെക്കന്നുകൂടി അറപ്പു തോന്നിക്കാന്‍ പോന്ന ചാണകക്കുന്നുകളും ചളിക്കുഴികളുമാണ്. ഇക്കാലത്തെ മുദ്രാവാക്യം, ഞാന്‍ പറയുക ഇതാണ്: ‘വൃത്തികെട്ട ശുചിത്വം.’ മുഷിയേണ്ടാ മരിയുസ്, എന്നെ സംസാരിക്കാന്‍ സമ്മതിക്കു; ഞാന്‍ നിങ്ങള്‍ കാണുന്നവിധമുള്ള ആളുകളെപ്പറ്റി ദോഷം പറയുന്നില്ല; ഞാന്‍ നിങ്ങളുടെ പൊതുജനങ്ങളെപ്പറ്റി എപ്പോഴും പറയും; എന്നാല്‍ എനിക്കിപ്പോഴത്തെ നാടുവാഴികളെ ചെകിട്ടത്തോരോന്നു പൊട്ടിക്കുന്നതു ബഹുരസമാണ്. ഞാനതില്‍പ്പെട്ട ആളാണ്. സ്നേഹമുള്ള ആള്‍ തല്ലുകയും ചെയ്യും. അതുകൊണ്ടു, ഞാന്‍ തുറന്നുപറയാം, ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്; പക്ഷേ, എങ്ങനെയാണ് കല്യാണം കഴിക്കേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ഹാ! വാസ്തവത്തില്‍ പണ്ടത്തെ അന്തസ്സുകള്‍ പൊയ്പോയല്ലോ എന്നു ഞാൻ വ്യസനിക്കുന്നു. പണ്ടത്തെ ആളുകളുടെ സകലവും— അവരുടെ അന്തസ്സും, അവരുടെ തറവാടിത്തവും, ആ മര്യാദയോടും ഓദാര്യത്തോടും കൂടിയ സമ്പ്രദായങ്ങളും, ഓരോരുത്തനുമുണ്ടായിരുന്ന ആ ആഹ്ലാദപൂര്‍വ്വമായ ധാരാളിത്തവും, കല്യാണത്തിന്റെ ഒരംഗമായിരുന്ന സംഗീതവും, മാളികമേല്‍വെച്ചുള്ള മേളക്കൊഴുപ്പും, ചുവട്ടില്‍വെച്ചുള്ള ചെണ്ടകൊട്ടും, നൃത്തവിനോദങ്ങളും, ഭക്ഷണമേശയ്ക്കു ചുറ്റുമുള്ള പ്രസന്നമുഖങ്ങളും, രസംപിടിച്ച ഒന്നാന്തരം കുശലംപറയലും, പാട്ടുകളും, വെടിക്കെട്ടുകളും, പൊട്ടിച്ചിരിയും, കുടിച്ചുകുണ്ഡലം മറിയലും, പട്ടുനാടയുടെ കൂറ്റന്‍കെട്ടുകളും എല്ലാം—പൊയ്പോയല്ലോ എന്നു ഞാന്‍ വൃസനിക്കുന്നു. കല്യാണപ്പെണ്ണിന്റെ കാലുറക്കെട്ടു പോയല്ലോ എന്നു ഞാന്‍ വ്യസനിക്കുന്നു. വീനസ്സിന്റെ ഉടഞ്ഞാണുമായി ചാര്‍ച്ചയുള്ളതാണ് കല്യാണപ്പെണ്ണിന്റെ കാലുറക്കെട്ട്. ട്രോയിയുദ്ധം എന്തില്‍നിന്നാണ് പുറപ്പെട്ടത്; വാസ്തവമായിട്ടും ഹെലന്റെ കാലുറക്കെട്ടില്‍നിന്ന്. അവര്‍ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്തത്? എന്തിനുവേണ്ടി ദിവ്യനായ ദയോമെദ് ആ മെരിയോണെസ്സിന്റെ നിറുകയിലെ ആ പത്തു മുഖങ്ങളുള്ള പിച്ചളത്തൊപ്പി തച്ചുടച്ചു? കുന്തക്കുത്തുകളെക്കൊണ്ട് എഷില്‍സും ഹെകടറും അന്യോന്യം അരിപ്പകുത്തി; കാരണം? ഹെലന്‍ തന്റെ കാലുറക്കെട്ടഴിച്ചെടുക്കുവാന്‍ പരിയെ അനുവദിച്ചു. കൊസെസത്തിന്റെ കാലുറക്കെട്ടുകൊണ്ടു ഹോമര്‍ ഇല്ലിയാഡ് മഹാകാവ്യം നിര്‍മ്മിക്കും. അദ്ദേഹം തന്റെ കാവ്യത്തില്‍ എന്നെപ്പോലെ ഒരു വായാടിക്കിഴവനെ കൊണ്ടുവരും; അയാള്‍ക്കു നെസ്തോ [1] എന്നുപേര്‍ കൊടുക്കും. എന്റെ കൂട്ടരെ, പണ്ടത്തെ കാലത്തു, ആ പഴയകൊള്ളാവുന്ന കാലങ്ങളില്‍, ആളുകള്‍ ബുദ്ധിപൂര്‍വം വിവാഹം ചെയ്തിരുന്നു; അവര്‍ നല്ല ഒരു കരാര്‍ ചെയ്യും; എന്നിട്ട് ഒന്നാന്തരം ഒരു കുടി കുടിക്കും. അപ്പോള്‍ വാസ്തവത്തില്‍ വയറും അതിനു വേണ്ടതാവശ്യപ്പെടുന്ന ഒരു കൊള്ളാവുന്ന ജന്തുവാണ്, അതിനും വേണം അതിന്റെ വിവാഹം. ആളുകള്‍ നല്ലവണ്ണം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിന് ഒരു സ്വര്‍ണ്ണനാണ്യവുമണിയാത്ത ഒരയല്‍പക്കക്കാരി സുന്ദരിയുമുണ്ടാവും; അതുകൊണ്ട് അവളുടെ കഴുത്തു മര്യാദക്കേ മൂടിയിരിക്കു. ഹാ! ആ പൊട്ടിച്ചിരിക്കുന്ന വലിയ വായകള്‍! ഞങ്ങള്‍ അക്കാലത്ത് എങ്ങനെ ആഹ്ലാദിച്ചിരുന്നു! യൗവ്വനം ഒരു പൂച്ചെണ്ടായിരുന്നു; ഏതൊരു ചെറുപ്പക്കാരനും ഒരു ഊതച്ചെടിത്തുപ്പിലോ അല്ലെങ്കില്‍ ഒരു പനിനീര്‍പ്പൂച്ചെണ്ടിലോ ചെന്നവസാനിച്ചിരുന്നു; അയാള്‍ ആട്ടിടയനായാലും ശരി, യുദ്ധഭടനായാലും ശരി; സംഗതിവശാല്‍ ഒരാള്‍ കുതിരപ്പടയാളിക്കൂട്ടത്തിന്റെ തലവനായിയെങ്കില്‍, അയാള്‍ ഫ്ളോറിയാങ് [2] എന്നു തന്നത്താന്‍ പേര്‍ വിളിക്കും. ആളുകള്‍ക്ക് നല്ലവണ്ണം നടക്കണമെന്നുണ്ടായിരുന്നു, അവര്‍ മോടികൂട്ടുകയും നിറപ്പറ്റു തോന്നിക്കുകയും ചെയ്തിരുന്നു. ഒരു നാടുവാഴിക്ക് ഒരു പുഷ്പത്തിന്റെ മട്ടുണ്ടാവും; ഒരു പ്രഭുവിന് ഒരു രത്നത്തിന്റേയും. ആളുകള്‍ക്ക് ബൂട്ടൂസ്സിന്മേല്‍ നാടക്കെട്ടില്ല. ബൂട്ടുസ്നേ ഇല്ല. അവര്‍ വൃത്തിയില്‍ച്ചമഞ്ഞു, മിന്നിക്കൊണ്ട്, ആടിയുലഞ്ഞു, നിറംകൂടി, അന്തസ്സില്‍, രസികന്മാരായി, വിഷയലമ്പടന്മാരായിരിക്കും; അതു കാരണം അരക്കെട്ടില്‍ വാളുണ്ടാവാന്‍ പാടില്ലെന്നുമില്ല. മൂളിപ്പാട്ടുപാടുന്ന പക്ഷിക്കും കൊക്കും നഖങ്ങളുമുണ്ടാവും. അതു രസികക്കുട്ടപ്പന്മാരുടെ കാലമായിരുന്നു. ആ നൂറ്റാണ്ടിന്റെ ഒരു ഭാഗം സൗമ്യമാണ്, മറ്റതു വിശിഷ്ടവും; എന്നല്ല, രസമേ! ആളുകള്‍ അന്നു കുത്തടിക്കയായിരുന്നു. ഇന്ന്, ആളുകള്‍ ഗൗരവക്കാരായി, നാടുവാഴികള്‍ പിശുക്കന്മാരായി, നാടുവാഴികള്‍ നാണം കുണുങ്ങികളായി; നിങ്ങളുടെ കാലം മോശം, ആളുകളുടെ കഴുത്തു കുടുങ്ങിയിട്ട് അന്തസ്സ് എന്നതു പോയ്പോയി. കഷ്ടം! വൈരുപ്യമാണെന്ന മാതിരി സൗന്ദര്യം ഒളിച്ചുവയ്ക്കപ്പെടുന്നു. ഭരണപരിവര്‍ത്തനത്തിനുശേഷം സകലത്തിനും, തേവിടിശ്ശികള്‍ക്കുകൂടിയും, ആയിപ്പോയി കാലുറകള്‍; തകൃതിക്കാര്‍ അട്ടക്കാര്‍കൂടി ഗൗരവത്തില്‍ നടക്കണം; പ്രാഭവം ആവശ്യമാണ്. കവിളുകളെ കണ്ഠവസ്ത്രത്തിനുള്ളില്‍ ഇറക്കിയില്ലെങ്കില്‍ ആളുകള്‍ വല്ലാതെ മുഷിയും. ഇരുപതു വയസ്സുള്ള ഒരു ചെക്കനും കല്യാണം കഴിക്കുമ്പോളുള്ള വിചാരം മൊസ്യു റോയല്‍ക്കൊള്ളാർ [3] പോലെയാവണമെന്നാണ്. എന്നിട്ടു ആ പ്രാഭവവും കൊണ്ട് ഒരുവന്‍ ചെന്നുചേരുന്നതെവിടെയാണെന്നറിയാമോ? ചെറ്റത്തത്തില്‍. ഇതു പഠിച്ചോളൂ: സന്തോഷം സന്തുഷ്ടമാവുകമാത്രമല്ല ചെയ്യുന്നുള്ളു; അതു വിശിഷ്ടവുമാവുന്നു. അതുകൊണ്ട് ആഹ്ലാദത്തോടുകൂടി സ്നേഹിക്കുക; കല്യാണം കഴിക്കയാണെങ്കില്‍, ഞാന്‍ പറയട്ടെ, സുഖത്തിന്റെ ഭ്രാന്തോടും തല ചുറ്റലോടും, ലഹളയോടും, ലഹരിയോടുംകൂടി കല്യാണം കഴിക്കുക! പള്ളിയില്‍ നിങ്ങള്‍ സഗൗരവരായിരിക്കണം, അതു വേണ്ടതും നല്ലതുമാണ്. പക്ഷേ, ഈശ്വരവന്ദനം കഴിഞ്ഞ ഉടനെ, ഒരടി! ഭാര്യയുടെ നാലു പുറത്തും ഒരു മനോരാജ്യ സ്വര്‍ഗ്ഗം പാഞ്ഞുകളിക്കണം. ഒരു കല്യാണം രാജകീയവും മനോരാജ്യപരവുമായിരിക്കണം; അതതിന്റെ അടിയന്തിരം നടത്തല്‍ റീംസിലെ പള്ളിയില്‍നിന്ന് ഷാന്തെവുപ്പിലെ ദേവാലയത്തിലേക്കു മാറ്റണം. മോശക്കല്യാണം എനിക്കിഷ്ടമില്ല. ആ ഒരൊറ്റ ദിവസമെങ്കിലും നിങ്ങള്‍ സ്വര്‍ഗത്തില്‍ കൂത്തുമറിയുവിന്‍, നിങ്ങള്‍ ദേവന്മാരില്‍ച്ചേരട്ടെ. ഹാ! ആളുകള്‍ ഗന്ധര്‍വ്വന്മാരാവണം. കളിയും ചിരിയും, ലഹളതന്നെ; ആളുകള്‍ വങ്കന്മാരാണ്. എന്റെ ചങ്ങാതിമാരേ, പുതുതായി കല്യാണം കഴിച്ച ഓരോ വരനും എണ്ണംപറഞ്ഞ രാജകുമാരനാവണം. നാളെ തവളകളുടെ നാടുവാഴിക്കുട്ടത്തിലേക്കു മറിഞ്ഞുവീഴേണ്ടിയിരുന്നാല്‍ ക്കൂടി, ജീവിതത്തിലെ ആ അസാധാരണനിമിഷത്തെ തഞ്ചമാക്കി അരയന്നങ്ങളോടും കഴുകുകളോടുംകുടി നേരേ ആകാശത്തേക്കു പറക്കുക. വിവാഹദിവസങ്ങളില്‍ മിതവ്യയം നോക്കരുത്; അവയുടെ അന്തസ്സുകളെയൊന്നും കാത്തിരിക്കാന്‍ പോകരുത്;നിങ്ങള്‍ മിന്നിത്തിളങ്ങുന്ന ആ നാളില്‍ പിശുക്കു കാണിക്കരുതു്. വിവാഹം തറവാട്ടുഭരണമല്ല. ഹാ എന്റെ ആഗ്രഹം സാധിച്ചിരുന്നുവെങ്കില്‍ അത് രസംപിടിക്കും; ഓരോ മരച്ചുവട്ടില്‍നിന്നും കേള്‍ക്കും വീണവായന. ഇതാണ് എന്റെ കാര്യപരിപാടി; ആകാശനീലിമയും വെള്ളനിറവും. നാടന്‍ ഈശ്വരന്മാരെയെല്ലാം ഞാന്‍ ആ ഉത്സവത്തിനു കൂട്ടും; ഞാന്‍ വനദേവതമാരേയും ജലദേവതമാരേയും ആവാഹിച്ചുവരുത്തും. ഗന്ധര്‍വന്മാരുടെ വിവാഹം, ഒരു പനിനീര്‍പ്പൂമേഘം, തലമുടി ഭംഗിയില്‍ അലങ്കരിച്ചു തികച്ചും നഗ്നങ്ങളായ അപ്സരസ്സുകള്‍. ഒരു പണ്ഡിതയോഗാംഗം അര്‍പ്പിക്കുന്ന ഭഗവതീസ്തുതികള്‍, സമുദ്രച്ചെകുത്താന്മാര്‍ വലിച്ചുകൊണ്ടോടുന്ന ഒരു തേര്‍,
മുൻപിലേ നടക്കുന്നു ത്രിത്തോൺ [4]: താനുതും ശംഖു
മയക്കീ നാദാകൊണ്ടു സര്‍വ്വജീവികളേയും.
ഇതാണ് ആഘോഷമെന്നു വെച്ചാല്‍; അതു കൊള്ളാം; ഇല്ലെങ്കിലോ എനിക്കീ വിഷയത്തിലൊന്നും അറിഞ്ഞുകൂടാ. മണ്ണാങ്കട്ട!
കവിതയില്‍ കമ്പം പിടിച്ചു മുത്തച്ഛന്‍ താന്‍ പറയുന്നതിനെത്തന്നെ ശ്രദ്ധിച്ചിരിക്കെ, കൊസെത്തിനും മരിയുസ്സിനും അന്യോന്യം നോക്കിനോക്കി ലഹരി കയറി.
ഗില്‍നോര്‍മാന്‍വലിയമ്മ ഇതെല്ലാം തന്റെ അക്ഷോഭ്യമായ ശാന്തതയോടുകൂടി നോക്കിക്കണ്ടു. കഴിഞ്ഞ അഞ്ചോ ആറോ മാസത്തിനിപ്പുറം വെച്ച് അവള്‍ക്കു ചില വികാരാവേഗങ്ങള്‍ തുടങ്ങിയിരിക്കുന്നു. മരിയുസ്സിന്റെ തിരിച്ചുവരവു്, മരിയുസ്സിനെ ഒരു വഴിക്കോട്ടയില്‍നിന്ന് എടുത്തുകൊണ്ടുവരല്‍, മരിയുസ് മരിക്കല്‍, പിന്നെ ജീവിക്കല്‍, മരിയുസ്സുമായി യോജിക്കല്‍, മരിയുസ്സിന്റെ വിവാഹനിശ്ചയം, മരിയുസ് ഒരു കോടീശ്വരിയെ വിവാഹം ചെയ്യാന്‍ പോകല്‍. ആറുലക്ഷം ഫ്രാങ്കാണ് അവളുടെ ഒടുവിലത്തെ ഞെട്ടിത്തെറിക്കല്‍. ഒന്നാമത്തെ തിരുവത്താഴത്തിനു ചേര്‍ന്ന ഒരു പെണ്‍കിടാവിന്റേതായ അവളുടെ ഉദാസീനത അവള്‍ക്കു തിരിച്ചുകിട്ടി. അവള്‍ പതിവിന്‍പടി പള്ളിയിലേക്കു പോയി, മാലയെടുത്തു ജപിച്ചു. കുര്‍ബ്ബാനപ്പുസ്തകം വായിച്ചു; വീട്ടിന്റെ ഒരു മൂലയില്‍ച്ചെന്നിരുന്നു, മറ്റൊരു ഭാഗത്തുവെച്ച് ’എനിക്കു നിന്നില്‍ അനുരാഗമുണ്ടെന്നു’ള്ള മന്ത്രിക്കല്‍ നടക്കെ, ഈശ്വരസ്തുതികള്‍ വിഴുങ്ങിച്ചൊല്ലി; മരിയുസ്സിനേയും കൊസെത്തിനേയും രണ്ടു നിഴലുകളെ എന്നപോലെ അവ്യക്തമട്ടിലേ അവള്‍ കണ്ടിരുന്നുള്ളൂ. നിഴല്‍ അവള്‍തന്നെയായിരുന്നു.
തരിപ്പുകൊണ്ട് നിശ്ചേഷ്ടമായ ആത്മാവു, ജീവിതത്തിലെ കാര്യത്തോടെല്ലാം ഒരപരിചിതനെന്ന നിലയില്‍, ഭൂകമ്പങ്ങളോ അത്യാപത്തുകളോ വന്നുകൊണ്ടാല്‍ മാത്രമല്ലാതെ, മാനുഷികമായോ ദുഃഖകരമായോ സുഖകരമായോ യാതൊരു ക്ഷോഭവും അനുഭവിക്കാതിരിക്കുന്ന അങ്ങിനെയൊരു ഉദാസീനമായ സന്ന്യാസമുണ്ട്. അച്ഛന്‍ ഗില്‍നോര്‍മാന്‍ മകളോടു പറഞ്ഞതുപോലെ ഈ ഭക്തി തലയ്ക്കു പിടിച്ച ഒരു ജലദോഷംപോലെയാണ്. ജീവിതത്തിന്റെ ഒരു ഗന്ധവും നിങ്ങള്‍ അനുഭവിക്കാതാവുന്നു. ചീത്ത ഗന്ധവുമില്ല, നല്ല ഗന്ധവുമില്ല.
പിന്നെ, ആറുലക്ഷം ഫ്രാങ്ക്: ആ അവിവാഹിതവൃദ്ധയുടെ മനശ്ചാഞ്ചല്യത്തെ ഇല്ലാതാക്കി. അവളുടെ അച്ഛന്‍ അവളെ ഒട്ടുംതന്നെ കാര്യമാക്കാതിരുന്നതുകൊണ്ട് മരിയുസ്സിന്റെ വിവാഹത്തെപ്പറ്റി അദ്ദേഹം അവളോടാലോചിച്ചതേയില്ല. ഒരടിമ എന്നതുപോയി സ്വേച്ഛാധികാരിയായ അദ്ദേഹം പതിവുപോലെ അപ്പോള്‍ തോന്നിയത് ചെയ്യും; ഒരൊറ്റ വിചാരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു—മരിയുസ്സിനെ സന്തോഷിപ്പിക്കണം. വലിയമ്മയെപ്പറ്റിയാണെങ്കില്‍—അങ്ങനെയൊരാള്‍ അവിടെയുണ്ടെന്നും അവള്‍ക്കും സ്വന്തമായി ചില അഭിപ്രായമുണ്ടാവാമെന്നും അദ്ദേഹം ആലോചിട്ടില്ല; വെറും പിടയാടാണെങ്കിലും അവളേയും അതു ശുണ്ഠിപിടിപ്പിച്ചു. പുറമേ ക്ഷോഭരഹിതയായിരുന്നുവെങ്കിലും, അകത്ത് ഏതാണ്ടു ക്രോധം കയറിയ അവള്‍ സ്വയം പറഞ്ഞു: ‘എന്നോടു ചോദിക്കാതെ എന്റെ അച്ഛന്‍ കല്യാണം നിശ്ചയിച്ചു; അദ്ദേഹത്തോടു ചോദിക്കാതെ ഞാന്‍ സ്വത്തിന്റെ കാര്യം നിശ്ചയിക്കും.’ വാസ്തവത്തില്‍ അവള്‍ സമ്പന്നയായിരുന്നു; അച്ഛന്‍ സമ്പന്നനല്ലതാനും. ഈ കാര്യം അവളും മനസ്സുകൊണ്ടുറച്ചു. ഒരു സാധുസ്ത്രീയെയാണ് കല്യാണം ചെയ്യാനുറച്ചിരുന്നതെങ്കില്‍ അവള്‍ അയാളെ ഇരപ്പിച്ചേനേ. അത്രയും ദോഷം അവന്നു തന്നെ! അവന്‍ ഒരിരപ്പാളിച്ചിയെ കല്യാണം കഴിക്കുന്നു; അവനും ഇരപ്പാളിയായിരിക്കട്ടെ.’ പക്ഷേ, കൊസെത്തിന്റെ അഞ്ചുലക്ഷം വലിയമ്മയെ രസിപ്പിച്ചു; ഈ ദമ്പതികളെസ്സംബന്ധിച്ചേടത്തോളം വലിയമ്മ തന്റെ നിശ്ചയത്തെ ഒന്നു ഭേദപ്പെടുത്തി, ആറു ലക്ഷം ഫ്രാങ്കിനെ ആര്‍ക്കും വിലവെക്കാതെ കഴിയില്ല; അതുകൊണ്ട്, ചെറുപ്പക്കാര്‍ക്ക് ആവശ്യമില്ലെന്നു വന്ന സ്ഥിതിക്ക്, അവള്‍ക്കു തന്റെ വക സ്വത്തും അവര്‍ക്കു കൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു.
ദമ്പതികള്‍ മുത്തച്ഛന്റെ കൂടെത്തന്നെ താമസിക്കുക എന്നു തീര്‍ച്ചപ്പെടുത്തി—വീട്ടില്‍വെച്ച് ഒന്നാന്തരം സ്ഥലമായ സ്വന്തം മുറി മൊസ്യു ഗില്‍നോര്‍മാന്‍ അവരോടെടുക്കണമെന്നു നിര്‍ബന്ധിച്ചു—അതെന്നെ ഒരിക്കല്‍ക്കൂടി യുവാവാക്കും, അദ്ദേഹം പറഞ്ഞു: “അതെന്റെ ഒരു പഴയ യുക്തിയാണ്. എന്റെ മുറിയില്‍വെച്ച ഒരു വിവാഹം നടത്തണമെന്നുവളരെക്കാലമായി ഞാഗ്രഹിച്ചുവരുന്നു.
അദ്ദേഹം ആ മുറി ഒരുപാടു മോടിസ്സാമാനങ്ങളെക്കൊണ്ടു് അലങ്കരിച്ചു. വളരെക്കാലമായി കൈയിലുള്ളതും മഞ്ഞളിപ്പുനിറത്തിലുള്ള പട്ടുശീലയിന്മേൽ വില്ലീസ് പൂവുകള്‍ തുന്നിപ്പിടിപ്പിച്ചതുമായി ഹോളണ്ടു രാജ്യത്തുനിന്നു വന്നതെന്ന് അദ്ദേഹം വിശ്വസിച്ചുപോരുന്ന ഒരസാധാരണത്തുണികൊണ്ടു് തട്ടും ചുമരുകളും മൂടിയണിഞ്ഞു— അദ്ദേഹം പറഞ്ഞു; “ഈ തുണികൊണ്ടാണ് ലറോഷ്ഗ്വിയോങ് കൊട്ടാരത്തില്‍ ദാങ്വില്‍ഡച്ചസ്സിന്റെ കട്ടില്‍ അലങ്കരിച്ചിരുന്നത്—അടുപ്പുതിണ്ണി മേല്‍ മേത്തരം പിഞ്ഞാണംകൊണ്ടു, നഗ്നമായ വയറ്റത്ത് ഒരുവക കൈയുറുമാല്‍ പിടിച്ചു ഒരു ചെറുരൂപം അദ്ദേഹം ഉണ്ടാക്കിച്ചു.
മൊസ്യു ഗില്‍നോര്‍മാന്റെ വായനമുറി മരിയുസ്സിന്നാവശ്യമുള്ള ഒരു വക്കീല്‍ വായനസ്ഥലമായി; ഭരണസഭാംഗത്തിന് ഒരു വായനസ്ഥലം ആവശ്യമാണല്ലോ.
[1] പരമ ജ്ഞാനിയായ ഗ്രീക്ക് മോജാവി മഹാജ്ഞാനിയെ നെസ്തോര്‍ എന്നു വിളിക്കാറുണ്ട്.
[2] കെട്ടുകഥകളും മറ്റും ഉണ്ടാക്കിയിട്ടുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരൻ.
[3] ഒരു പ്രസിദ്ധനായ ഫ്രഞ്ച് തത്ത്വജ്ഞാനിയും രാജ്യതന്ത്രജ്ഞനും.
[4] ഒരു ശംഖു വിളിച്ചു സമുദ്രത്തിരകളെ വര്‍ദ്ധിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ഒരു സമുദ്രദേവത.