images/hugo-40.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.4.2
ഴാങ് വാൽഴാങ് അപ്പോഴും കൈ ഒരുതുണിക്കുടുക്കിട്ടു കെട്ടിയിട്ടാണ്

മനോരാജ്യം നിറവേറുക. ആർക്കാണതുണ്ടായിട്ടുള്ളത്? അക്കാര്യത്തിൽ സ്വർഗ്ഗത്തിൽവെച്ച് നറുക്കിട്ടെടുത്താൽ നടക്കുന്നുണ്ടാവണം; നമ്മളെല്ലാവരും, നമ്മളറിയാതെ, അതിൽ നറുക്കുകാരാണ്; ദേവന്മാർ നറുക്കെടുക്കുന്നു. കൊസെത്തിനും മരിയുസ്സിനും നറുക്കു കിട്ടി.

മെയറുടെ ആപ്പീസ്സിലും പള്ളിയിലും കൊസെത്ത് സുന്ദരിയും സുഭഗയുമായിരുന്നു. നികൊലെത്തിന്റെ സാഹായയത്തോടുകൂടി തുസ്സാങ് അവളെ ചമയിച്ചു.

കൊസെത്ത് ഒരു വെള്ളപ്പട്ടുറവുക്കയ്ക്കുമീതെ തന്റെ പൂനാടമേലങ്കിയിട്ടു, ഒരിംഗ്ലീഷ് മുഖപടം ധരിച്ചു. മേത്തരം മുത്തുകളെക്കൊണ്ടുള്ള ഒരു കണ്ഠശ്ശരം കെട്ടി. ഒരു മധുരനാരകപ്പൂമാലയണിഞ്ഞു; ഇതൊക്കെ വെളുത്തിട്ടാണ്, ആ വെളുപ്പിനുള്ളിൽനിന്നെല്ലാംകൂടി അവൾ മിന്നിത്തിളങ്ങി. അതു വെളിച്ചത്തു വ്യാപിക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ഒരൊന്നാന്തരം നിഷ്കപടതയായിരുന്നു. ഒരു ദേവസ്ത്രീയാവാൻപോകുന്ന ഒരു കന്യകയാണതെന്ന് പറയാൻ തോന്നും.

മരിയുസ്സിന്റെ ചന്തമുള്ള തലമുടി തഴച്ചതും സുഗന്ധം പൂശിയതുമാണ്; ആ ഇടതൂർമ്മയുള്ള തലമുടിക്കടിയിൽ അവിടവിടെ വിളർത്ത വരകൾ—വഴിക്കോട്ടയുടെ കലകൾ—കാണാം.

അന്തസ്സോടുകൂടി തലയുയർത്തിപ്പിടിച്ച് മുത്തച്ഛൻ അദ്ദേഹത്തിന്റെ വേഷത്തിലും സമ്പ്രദായത്തിലും ബറായുടെ [1] കാലത്തെ എല്ലാത്തരം മോടികളും കാണിച്ചുകൊണ്ട് കൊസെത്തിനെ കൈപിടിച്ച് നടത്തി. കൈ അപ്പോഴും താങ്ങിപിടിച്ചുകൊണ്ടാകയാൽ വധുവിനെ കൈപിടിച്ചു നടത്താൻ കഴിവില്ലാതിരുന്ന ഴാങ് വാൽഴാങ്ങിന്റെ സ്ഥാനം അദ്ദേഹമെടുത്തു.

കറുത്ത ഉടുപ്പിൽ ഴാങ് വാൽഴാങ് ഒരു പുഞ്ചിരിയോടുകൂടി അവരുടെ പിന്നാലെ നടന്നു.

‘മൊസ്യൂ ഫൂഷൽവാണ്’ മുത്തച്ഛൻ അയാളോടു പറഞ്ഞു. ‘ഇന്നത്തെ ദിവസം നന്ന്. ദുഃഖങ്ങളും സങ്കടങ്ങളും എടുത്തുകളയാൻ ഞാൻ സമ്മതം കൊടുക്കുന്നു. ഇന്നുമുതൽ എവിടെയും ദുഃഖമുണ്ടാവാൻ പാടില്ല. അതേ, ഞാൻ സുഖം വിധിക്കുന്നു! ദോഷത്തിനു ജീവിച്ചിരിക്കാൻ അവകാശമില്ല. വാസ്തവത്തിൽ ഒരു ദുഃഖിതനെങ്കിലും ഉണ്ടാകുന്നത് ആകാശത്തിന്റെ നീലിമയ്ക്ക് ഒരവമാനമാണ് അടിയിൽ നല്ലവനായ മനുഷ്യനിൽനിന്ന് ഒരിക്കലും ദോഷം ഉണ്ടാവുകയില്ല. എല്ലാ മനുഷ്യപീഡകളുടേയും തലസ്ഥാനവും പ്രധാന ഭരണസഭാസ്ഥാനവും നരകമാണു് —മറ്റുവിധത്തിൽ പറയുമ്പോൾ, ചെകുത്താന്റെ ത്വിലെറിക്കൊട്ടാരം. ശരി, ഞാൻ ജനസംഘത്തലവനെപ്പോലെ സംസാരിക്കുന്നു. എന്നെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, എനിക്കു യാതൊരു രാഷ്ട്രീയാഭിപ്രായവും ഇല്ലാതായി; എല്ലാ മനുഷ്യരും സമ്പന്നരായിരിക്കട്ടെ; എന്നുവെച്ചാൽ, ആഹ്ലാദിതർ—എന്റെ അഭിപ്രായം അതിലൊതുങ്ങി.

മെയറുടേയും മതാചാര്യന്റേയും മുൻപിൽവെച്ച് വേണ്ടിടത്തോളം ‘ഉവ്വ്’ എന്ന് പറഞ്ഞുകഴിഞ്ഞതിനുശേഷം ഭരണാധികാരികളുടെയും പള്ളിവിചാരിപ്പുകാരുടേയും പുസ്തകങ്ങളിൽ ഒപ്പുവെച്ചതിനുശേഷം, മോതിരം കൈമാറിയതിനശേഷം. ധൂപക്കൂറ്റിയുടെ പുകയ്ക്കുള്ളിൽ, വെള്ളപ്പട്ടുമേലാപ്പിനടിയിൽ അടുത്തടുത്തു മുട്ടുകുത്തിയതിനുശേഷം, എല്ലാ ക്രിയകളും ചെയ്തുകഴിഞ്ഞപ്പോൾ അവർ എല്ലാവരാലും അഭിനന്ദിക്കപ്പെട്ടും എല്ലാവർക്കും അസൂയതോന്നിച്ചുകൊണ്ടും കൈ കോർത്തുപിടിച്ചു, മരിയുസ് കറുത്ത വേഷത്തിലും കൊസത്തെ വെളുത്ത വേഷത്തിലുമായി. ഒരു കേർണലിന്റെ ബഹുമതിചിഹ്നമണിഞ്ഞു നിലത്തു ശൂലം കുത്തിക്കൊണ്ടുള്ള പള്ളിയുദ്യോഗസ്ഥനെ മുൻപിൽ നടത്തി, അത്ഭുതപരതന്ത്രരായ രണ്ടുവരി കാണികളുടേയും മധ്യത്തിലൂടേ നടന്നു പള്ളിയുടെ പടിക്കലെത്തി; ആ പടിവാതിൽ അവരുടെ വണ്ടിക്ക് തിരിച്ചുപോവാൻവേണ്ടി മലർക്കെത്തുറന്നു; എല്ലാം കഴിഞ്ഞിട്ടും കൊസെത്തിനു ഇതെല്ലാം വാസ്തവമാണെന്നു തോന്നിയില്ല. അവൾ മരിയുസ്സിനെ സൂക്ഷിച്ചുനോക്കി, ആകാശത്തെ സൂക്ഷിച്ചുനോക്കി; ആ സ്വപ്നത്തിൽനിന്ന് ഉണർന്നുപോയേക്കുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നതുപോലെ തോന്നി. അവളുടെ സംഭ്രാന്തവും അസ്വാസ്ഥ്യവുമായ മട്ട് അവളുടെ സൌന്ദര്യത്തിനു അനിർവചനീയമായ എന്തോ ഒന്നിനെക്കൂടി കൂട്ടി. അവർ ആ വണ്ടിയിൽത്തന്നെ, വിട്ടീലേക്ക് തിരിക്കാനായി, കയറി; മരിയുസ് കൊസെത്തിന്റെ അടുത്തുതന്നെ; മൊസ്യു ഗിൽനോർമാനും ഴാങ് വാൽഴാങ്ങും അവരുടെ എതിർവശത്ത്; ഗിൽ നോർമാൻ വലിയമ്മ ഒരുപടി താണുപോയി, രണ്ടാമത്തെ വണ്ടിയിലായി.

‘എന്റെ കുട്ടികളേ’, മുത്തച്ഛൻ പറഞ്ഞു, ‘കൊല്ലത്തിൽ മുപ്പതിനായിരം ലിവർ വരവുമായി ഇതാ, നിങ്ങൾ, പ്രഭുവും, പ്രഭ്വിയും.’

കൊസെത്ത് മരിയുസ്സിന്റെ അടുക്കലേക്ക് മുട്ടിയുരുമ്മി, അയാളുടെ ചെകിട്ടിൽ ഈ സ്വർഗ്ഗോചിതമായ മന്ത്രിക്കൽ മന്ത്രിച്ചു: ‘അപ്പോൾ നേരാണ്. എന്റെ പേർ മരിയുസെന്നാണ്. ഞാൻ മദാം മരിയുസ്സായി.’

ആ രണ്ടുപേരും മിന്നിത്തിളങ്ങി. അവർ ആ മാറ്റിക്കൂടാത്തതും തിരിച്ചുകിട്ടാത്തതുമായ ഘട്ടത്തിൽ, എല്ലാ യൗവനത്തിന്റേയും എല്ലാ ആഹ്ലാദത്തിന്റേയും കൂടിയ ആ അമ്പരപ്പിക്കുന്ന സമ്മേളനഘട്ടത്തിൽ, എത്തിയിരിക്കുന്നു. അവർ ഴാങ്പ്രൂവേരുടെ കവിത വാസ്തവമാക്കി; അവരുടെ രണ്ടുപേരുടേയും വയസ്സുകൂട്ടിയാൽ നാല്പതാണ്. അതു വിശിഷ്ടമായിത്തീർന്ന വിവാഹമാണ്, ആ രണ്ടു കുട്ടികൾ രണ്ടു വെള്ളാമ്പൽപ്പൂക്കളായിരുന്നു. അവർ അന്യോന്യം കണ്ടിട്ടില്ല, അന്യോന്യം ആലോചിച്ചിട്ടില്ല. കൊസെത്ത് മരിയുസ്സിനെ ഒരു മാഹാത്മ്യപരിധിയിലാണ് കാണുന്നത്; മരിയുസ് കൊസെത്തിനെ ഒരു ദിവ്യപീഠത്തിനു മുകളിലും, ആ മാഹാത്മ്യപരിധിക്കുള്ളിലും, ആ ദിവ്യപീഠത്തിനു മുകളിലും, ആ ആരാധനങ്ങൾ തമ്മിൽ സമ്മേളിക്കെ, പിന്നിലായി, ഏതു മട്ടിലെന്നറിഞ്ഞുകൂടാ, കൊസെത്തിന് ഒരു മേഘത്തിനുള്ളിലും മരിയുസ്സിന് ഒരു മിന്നലാട്ടത്തിനിടയിലുമായി. ആ ആദർശവസ്തു, വാസ്തവവസ്തു, ചുംബനത്തിന്റേയും മനോരാജ്യത്തിന്റേയും കൂടിക്കാഴ്ച, വിവാഹമഞ്ചം, കിടക്കുന്നു. അവർ കടന്നുപോന്ന എല്ലാ പ്രാണവേദനകളും ആഹ്ലാദലഹരികളായി തിരിച്ചെത്തി. അവരുടെ ദുഃഖങ്ങൾ, അവരുടെ ഉറക്കമറ്റ രാത്രികൾ, അവരുടെ നിരാശത, ആലിംഗനങ്ങളായും പ്രകാശനാളങ്ങളായും വേഷം മാറി ആ അടുത്തെത്തുന്ന മനോഹരമുഹൂർത്തത്തെ കുറേക്കൂടെ മനോഹരമാക്കിത്തീർക്കുന്നതായും, അവരുടെ പീഡകളെല്ലാം ആഹ്ലാദച്ചമയലിനു വേണ്ടതൊരുക്കിയിരുന്ന ദാസിമാരായിരുന്നപോലെയും തോന്നി. ഹാ ദുഃഖിക്കേണ്ടിവരുന്നത് എന്തൊരു സുഖം! അവരുടെ ദുഃഖം അവരുടെ സുഖത്തിനു ചുറ്റും പ്രഭാപരിധിയായി. അവരുടെ വളരെയധികംകാലത്തെ പ്രാണവേദന ഒരു സ്വർഗ്ഗപ്രാപ്തിയിൽച്ചെന്നു മുട്ടി.

മരിയുസ്സിൽ വിഷയലമ്പടത്വത്തിന്റേയും കൊസെത്തിൽ വിനിതത്തിന്റേയും കൂട്ടുകലർന്ന ഒരേ ആഹ്ലാദാവേഗമായിരുന്നു രണ്ടുപേർക്കും. അവ അന്യോന്യം മന്ത്രിച്ചു: ‘നമുക്കു റ്യു പ്ലുമെയിലെ ചെറുതോട്ടമൊന്നു കാണാൻ പോണം.’ കൊസെത്തിന്റെ മേലങ്കിയുടെ ഞെറികൾ മരിയുസ്സിന്റെ മേൽ വീണു കിടക്കുന്നു.

ഇങ്ങനെയുള്ള ഒരു ദിവസം മനോരാജ്യത്തിന്റേയും വാസ്തവസ്ഥിതിയുടേയും ഒരനിർവചനീയമായ സമ്മേളനമാണ്. ഒരാൾക്കു കൈയിലാവുകയും അപ്പോൾത്തന്നെ സംശയം തോന്നുകയും ചെയ്യുന്നു. ഊഹിക്കുവാൻ പിന്നെയും സമയമുണ്ട്. അന്നത്തെ ദിവസത്തെ വികാരം, ഉച്ചയായിരിക്കെ അർദ്ധരാത്രി വരുന്നതിനെപ്പറ്റി മനോരാജ്യം വിചാരിക്കൽ, അനിർവചനീയമാണ്. ഈ രണ്ടു ഹൃദയങ്ങളിലേയും ആഹ്ലാദങ്ങൾ ആൾക്കൂട്ടത്തിനു മേലേക്കു വഴിഞ്ഞൊഴുകി, വഴിപോക്കർക്കുകൂടി ഉന്മേഷമുണ്ടാക്കി.

സാങ്പോൾപ്പള്ളിയുടെ മുൻപിലുള്ള റ്യൂ സാങ് ആന്ത്വാങ് പ്രദേശത്തു ആളുകൾ വണ്ടി ജനാലയിലൂടേ കൊസെത്തിന്റെ തലയിൽ ആടിക്കളിക്കുന്ന മധുരനാരകപ്പുക്കളെ നോക്കിക്കാണാൻവേണ്ടി നിലവായി.

അങ്ങനെ അവർ റ്യൂ ദെ ഫിൽറ്യു കൽവേറിലെ വീട്ടിലേക്കു തിരിച്ചു. മരിയുസ് വിജയത്തോടും ആഹ്ലാദത്തോടുംകൂടി കൊസെത്തിനെ തൊട്ടുംകൊണ്ടു് പണ്ട് അയാളെ ഒരു ശവംപോലെ ആളുകൾ എടുത്തുകേറ്റിയത് ഏതു കോണിയിലൂടെയോ അതു ചവുട്ടിക്കയറി. വാതില്ക്കലൊത്തു കൂടിയിരുന്നവരും ആ ദമ്പതികളുടെ പണസ്സഞ്ചിയിൽ പങ്കുകൂടിയവരുമായ പാവങ്ങൾ അവരെ അനുഗ്രഹിച്ചു. എല്ലായിടത്തും പുഷ്പങ്ങളായിരുന്നു. പള്ളിയെക്കാൾ ഒട്ടും കുറച്ചല്ല വീടും പരിമളത്തിൽ ആറാടിയിരുന്നുള്ളു. അപാരതയിൽ എന്തോ സ്തുതിഘോഷം കേൾക്കുന്നതായി അവർക്കു തോന്നി; അവരുടെ ഉള്ളിൽ ഈശ്വരനുണ്ട്; ഒരു നക്ഷത്രമേലാപ്പുപോലെ ഈശ്വരവിധി അവരുടെ മുൻപിൽ ആവിർഭവിച്ചു; തങ്ങളുടെ തലയ്ക്കുമീതെ ഒരരുണോദയത്തിന്റെ പ്രകാശം അവർ കണ്ടു. പെട്ടെന്നു നാഴികമണിയടിച്ചു. മരിയുസ് കൊസെത്തിന്റെ നഗ്നമായ മനോഹരഭുജത്തേയും, അവളുടെ ഉള്ളങ്കിയുള്ള പൂനാടക്കിടയിലൂടേ അല്പാല്പം കാണാമായിരുന്ന പനിനീർപ്പുവർണ്ണപ്പണികളേയും, ഒരു നോക്കുനോക്കി; ആ നോട്ടത്തെ ഇടയ്ക്കുവെച്ചു കൊസെത്ത് കണ്ടുമുട്ടി; അവൾ ആകെ നാണിച്ചുകുഴഞ്ഞു.

ഗിൽനോർമാൻകുടുംബത്തിന്റെ പഴയ പരിചയത്തിലുള്ള വളരെ കുടുംബങ്ങളെ അന്നു ക്ഷണിച്ചിരുന്നു അവർ കൊസെത്തിനു ചുറ്റും തിക്കിക്കൂടി. മദാം ല് ബാറൺ എന്ന് അവളെ സംബോധനം ചെയ്യാൻ ഓരോ ആളും ഞാൻ മുൻപേ എന്നു തിരക്കി.

അപ്പോൾ ഒരു കാപ്റ്റനായിരിക്കുന്ന പട്ടാളമേലുദ്യോഗസ്ഥൻ തെയൊദുൽ ഗിൽനോർമാനും ഷാർത്രിൽനിന്ന്—അയാളുടെ താവളം അപ്പോൾ അതാണ്—വിവിവാഹാഘോഷത്തിൽ പങ്കുകൊള്ളാൻ അവിടെ എത്തിയിരുന്നു.

അയാളാണെങ്കിൽ; എല്ലാ സ്ത്രീകളും തന്നെ സുന്ദരനായി കരുതുന്നുണ്ടെന്നു കണ്ടു ശീലിച്ചിട്ടുള്ള സ്ഥിതിക്ക് കൊസെത്തിനെപ്പറ്റി ബാക്കിയുള്ള സ്ത്രീകളിൽ നിന്നധികമായി യാതൊന്നും വിചാരിച്ചില്ല.

‘ആ കുന്തപ്പടയാളിയുടെ വാക്ക് അന്നു ഞാൻ വിശ്വസിക്കാഞ്ഞതെത്ര നന്നായി!’ ഗിൽനോർമാൻമുത്തച്ഛൻ വിചാരിച്ചു.

കൊസെത്തിനു ഴാങ് വാൽഴാങ്ങോട് അന്നത്തെപ്പോലെ ഒരിക്കലും സ്നേഹമുണ്ടായിട്ടില്ല. അവളും ഗിൽനോർമാൻമുത്തച്ഛനും ഒരുപോലെയായിരുന്നു! അദ്ദേഹം ആഹ്ലാദത്തെ പഴഞ്ചൊല്ലുകളായും നീതിവാക്യങ്ങളായും നാട്ടിയിടു സമയം അവൾ ഒരു പരിമളത്തെ എന്നപോലെ സൗശീല്യത്തെ നാലുപുറവും വ്യാപിപ്പിച്ചു. ലോകം മുഴുവനും സുഖിച്ചുകൊള്ളണമെന്നാണ് സുഖത്തിന്റെ ആവശ്യം.

ഴാങ് വാൽഴാങ്ങിനോടു സംസാരിക്കുമ്പോൾ, പെൺകുട്ടിയായിരുന്ന കാലത്തെ സ്വരവിശേഷങ്ങൾ കൈകൊണ്ടു. അവൾ അയാളെ തന്റെ പുഞ്ചിരികൊണ്ട് ഓമനിച്ചു.

ഭക്ഷണമുറിയിൽ ഒരു സദ്യ ഒരുങ്ങുന്നുണ്ട്.

ഒരു വലിയ ഉത്സവദിവസത്തിനു നിറംകൂടണമെങ്കിൽ പകൽപോലെയുള്ള വെളിച്ചം നിറയ്ക്കണം. മങ്ങലും നിഗൂഢതയും സുഖിതർ കൈക്കൊള്ളുകയില്ല അവർക്ക് കറുത്തിരിക്കുന്നതു ഇഷ്ടമല്ല; രാത്രി, സമ്മതം; ഇരുട്ട്, പാടില്ല, സൂര്യനില്ലെങ്കിൽ ഒരു സൂര്യനെയുണ്ടാക്കണം.

ഭക്ഷണമുറിയിലെങ്ങും രസംപിടിച്ച സാമാനങ്ങളാണ്. നടുക്കു വെളുത്തതും മിന്നുന്നതുമായ മേശയ്ക്കുമീതേ പരന്ന തളികകളോടും മെഴുതിരിക്കാലുകൾക്കിടയിൽ ‘ചെക്കയിരിക്കുന്ന’ എല്ലാത്തരം നിറത്തിലുമുള്ള— നീലനിറത്തിലും ഊതനിറത്തിലും പച്ചനിറത്തിലും—എല്ലാത്തരം പക്ഷികളോടുംകൂടിയ ഒരു മേത്തരം മിനുസത്തുണി നീട്ടിവിരിച്ചിട്ടുണ്ട്; ബഹുശാഖാദീപങ്ങളുടെ ചുറ്റിലും കമലവിളക്കുകൾ. ചുമരുകളിലെല്ലാം മൂന്നും നാലും ചെനച്ചങ്ങളുള്ള ചുമർവിളക്കുകൾ; കണ്ണാടികൾ, വെള്ളിസ്സാമാനങ്ങൾ, സ്ഫടികസ്സാമാനങ്ങൾ, തളികകൾ, പിഞ്ഞാണങ്ങൾ, കൊത്തുപിടിപ്പാത്രങ്ങൾ, മൺപാത്രങ്ങൾ, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള പണിത്തരങ്ങൾ, എല്ലാം മിന്നുകയും തിളങ്ങുകയും ചെയ്യുന്നു. തൂക്കുവിളക്കില്ലാത്തേടത്തെല്ലാം നിറയെ പൂച്ചെണ്ടുകളാണ്, അപ്പോൾ വിളക്കില്ലാത്തേടത്തു പൂവുണ്ട്.

തളത്തിൽ മൂന്നു വീണയും ഒരു പുല്ലാൻകുഴലും മയത്തിൽ ഫഹേദിന്റെ [2] പാട്ടുകൾ വായിക്കുന്നു.

ഴാങ് വാൽഴാങ് ഇരിപ്പുമുറിയിൽ വാതിലിന്നു പിന്നിലായി ഒരു കസാലയിൽ ഇരിക്കുകയാണ്; ആ വാതില്ക്കീറുകൾ അയാളെ ഏതാണ്ടു മറയ്ക്കുന്ന വിധത്തിൽ പിന്നോക്കം അടഞ്ഞിരുന്നു. ഭക്ഷണത്തിന്നിരിക്കുന്നതിന്ന് അല്പം മുൻപായി, കൊസെത്ത്, പെട്ടെന്നുണ്ടായ ഒരു തോന്നൽകൊണ്ടെന്നപോലെ, അങ്ങോട്ടു ചെന്ന് അയാളെ ഹൃദയപൂർവം ഉപചരിച്ചു. തന്റെ വിവാഹവേഷം രണ്ടു കൈകൊണ്ടും വിരുത്തിപ്പിടിച്ച് ഒരു സ്നേഹപൂർവ്വമായ കള്ളക്കടാക്ഷത്തോടുകൂടി അയാളോടു ചോദിച്ചു; അച്ഛാ, അച്ഛനിപ്പോൾ സന്തോഷമായോ?’

‘ഉവ്വ്,’ ഴാങ് വാൽഴാങ് പറഞ്ഞൂ, ‘ഞാൻ സംതൃപ്തനായി.’

‘ആട്ടെ, എന്നാൽ കുറച്ചു ചിരിക്കൂ.’

ഴാങ് വാൽഴാങ് ചിരിക്കാൻ തുടങ്ങി.

താമസിയാതെതന്നെ, ബസ്ക് വന്നു ഭക്ഷണസമയമായി എന്നറിയിച്ചു.

മുൻപിൽ കൊസെത്തിന്റെ കൈപിടിച്ചു മൊസ്യു ഗിൽനോർമാനുമായി അതിഥികൾ ഭക്ഷണമുറിയിലേക്ക് കടന്നു. യഥായോഗ്യം അതാതിടത്തിരുന്നു.

വധുവിന്റെ വലത്തും ഇടത്തും ഓരോ ചാരുകസാലകളിട്ടിട്ടുണ്ട്. ഒന്നാമത്തതു മൊസ്യു ഗിൽനോർമാന്നും രണ്ടാമത്തേതു ഴാങ് വാൽഴാങ്ങിന്നും. മൊസ്യു ഗിൽനോർമാൻ ഇരുന്നു. മറ്റതിൽ ആളില്ല.

അവർ മൊസ്യു ഫൂഷൽവാങ്ങിനെ തിരഞ്ഞു.

അയാൾ അവിടെയില്ല.

മൊസ്യു ഗിൽനോർമാൻ ബസ്കിനോടു ചോദിച്ചു:

‘മൊസ്യു ഫുഷൽവാങ്ങെവിടെ, അറിയാമോ?’

‘സേർ,’ ബസ്ക് മറുപടി പറഞ്ഞു, ‘ഉവ്വ് എനിക്കറിയാം. മൊസ്യു ഫുഷൽവാങ് എന്നോടു പറയാൻ ഏല്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ കേടു പറ്റിയിട്ടുള്ള കൈ വേദനിക്കുന്നതുകൊണ്ട് ഇവിടെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ സുഖംപോരാ; ഇന്നു മാപ്പുതരണം; നാളെ തീർച്ചയായും എത്തിക്കൊള്ളാം എന്ന്. അദ്ദേഹം പുറത്തേക്കു പോയി.’

ആ വിവാഹസ്സദ്യയുടെ ഉന്മേഷത്തെ ആ ഒഴിഞ്ഞ ചാരുകസാല അല്പം മങ്ങിച്ചുകളഞ്ഞു. മൊസ്യു ഫുഷൽവാങ്ങില്ലെങ്കിലും മൊസ്യു ഗിൽനോർമാനുണ്ടല്ലോ; മുത്തച്ഛൻ രണ്ടുപേരുടെ ഉന്മേഷം കാണിച്ചിരുന്നു. സുഖമില്ലെങ്കിൽ മൊസ്യുഫുഷൽവാങ് നേരത്തേതന്നെ പോയതു നന്നായിയെന്നും പക്ഷേ, സുഖക്കേടുസാരമില്ലാത്ത ഒന്നുമാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെല്ലാവരേയും തൃപ്തിപ്പെടുത്തി. പിന്നെ, അത്രയും വലിയ സന്തോഷ്പ്രളയത്തിന്നിടയിൽ അങ്ങനെയുള്ള ഒരൊളിവുമൂല എന്തു സാരം? സുഖം കൈക്കൊള്ളുകയല്ലാതെ മറ്റൊന്നിനും സാധിക്കാത്ത അത്തരം അഹങ്കാരമയവും അനുഗൃഹീതവുമായ ഒരു ഘട്ടത്തിലായിരുന്നു മരിയുസ്സും കൊസെത്തും. അപ്പോൾ മൊസ്യു ഗിൽ നോർമാൻ ഒരു യുക്തി തോന്നി; ‘അപ്പോൾ ഈ കസാലയിലാരുമില്ല. മരിയുസ്, ഇങ്ങോട്ടു വരൂ. നിന്നെ അടുത്തിരുത്താൻ വലിയമ്മയ്ക്ക് ഒരവകാശമുണ്ടെങ്കിലും, ഇതവൾ സമ്മതിക്കും. ഈ ചാരുകസാല നിനക്കുള്ളതാണ്, അതു വേണ്ടതും രസമുള്ളതുമാണ്. ഭാഗ്യദേവിക്കരിക്കിൽ ഭാഗ്യദേവൻ’—എല്ലാവരും അതഭിനന്ദിച്ചു. കൊസെത്തിന്റെ അടുത്തു ഴാങ് വാൽഴാങ്ങിന്നിട്ടിരുന്ന സ്ഥാനത്തു മരിയുസ്സായി; അങ്ങനെത്തിൽ ഴാങ് വാൽഴാങ് ഇല്ലാതായതിൽ കുണ്ഠിതപ്പെട്ടിരുന്ന കൊസെത്തിന് അതു തന്നെ ഒടുവിൽ സന്തോഷകാരണമായിത്തീർന്നു. മരിയുസ് പകരത്തിനാവുക എന്നുവെച്ചാൽപ്പിന്നെ ഈശ്വരന്നുവെച്ച സ്ഥാനമാണതെന്നിരുന്നാൽക്കൂടി അവൾ കുണ്ഠിതപ്പെടുകയില്ല. വെള്ളപ്പട്ടിട്ടു ചവുട്ടുന്ന അവളുടെ ചെറിയ ഓമനക്കാൽ മരിയുസ്സിന്റെ കാലിന്മേൽ അമർന്നു.

ചാരുകസാലയിലേക്ക് ആളായതോടുകൂടി ഴാങ് വാരഴാങ്ങിന്റെ കഥ വിട്ടു; എല്ലാം നന്നായി.

അഞ്ചു മിനുട്ടിനുള്ളിൽ വിസ്മൃതിയുടെ എല്ലാ ഉന്മേഷത്തോടുംകൂടി ഭക്ഷണമേശ ഒരറ്റംമുതൽ മറ്റേ അറ്റം വരെ ചിരിയായി,

പലഹാരത്തിന്റെ സമയമായപ്പോൾ മൊസ്യു ഗിൽനോർമാൻ എഴുന്നേറ്റു നിന്ന് കൈയിൽ ഒരു ഷംപാഞ്മദ്യഗ്ലാസ്സോടുകൂടി—വിറയുള്ള കൈയിൽനിന്ന് തെള്ളിപ്പോയാലോ എന്നുവെച്ച് അതു പകുതിയേ നിറച്ചിരുന്നുള്ളു—ദമ്പതികൾക്ക് ആരോഗ്യപ്രാർത്ഥന നടത്തി.

‘രണ്ടു മതപ്രസംഗങ്ങളെ നിങ്ങൾക്ക് കൂടാതെ കഴിക്കാൻ വയ്യാ.’ അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു. ‘ഇന്നു രാവിലെ മതാചാര്യന്റെ വകയൊന്നു നിങ്ങൾ കേൾക്കുകയുണ്ടായി; ഇന്നു വൈകുന്നേരം മുത്തച്ഛന്റെ വകയൊന്നുള്ളത് കേൾക്കു, ഞാൻ പറയുന്നതു ശ്രദ്ധിക്കു; ഞാൻ നിങ്ങൾക്ക് ഒരു കഷ്ണം ഉപദേശം തരാം. അന്യോന്യം ആരാധിക്കുക. ഞാൻ ഒരുപാട് വട്ടംതിരിച്ചിലിനൊന്നും നില്ക്കുന്നില്ല; ഞാൻ നേരേ കാര്യത്തിലേക്കു കടക്കാം—സുഖിക്കുക! ഈശ്വരസൃഷ്ടിയിലെല്ലാം കൂടി കാട്ടുപ്രാവിനു മാത്രമേ ബുദ്ധിയുള്ളൂ. തത്ത്വജ്ഞാനികൾ പറയുന്നു: ‘സുഖങ്ങളെ മിതമാക്കുക.’ ഞാൻ പറയുന്നു: ‘നിങ്ങളുടെ സുഖങ്ങളുടെ കടിഞ്ഞാൺ വിടുക;’ രാക്ഷസന്മാരെപ്പോലെ അന്യോന്യം പിറ്റികൂടുക. അതിൽ കമ്പംപിടിക്കുക. തത്ത്വജ്ഞാനികൾ പറയുന്നത് കമ്പവും വങ്കത്തവുമാണ്. എനിക്കവരുടെ തത്ത്വജ്ഞാനത്തെ അവരുടെ തൊണ്ടയിലേക്കുതന്നെ കുത്തിയിറക്കിക്കൊടുക്കണമെന്നുണ്ട്. സുഗന്ധം ഏറലുണ്ടോ, വിരിയുന്ന പനിനീർപ്പുമൊട്ടുകൾ ഏറലുണ്ടോ, കുയിലുകളുടെ പാട്ട് ഏറലുണ്ടോ, പച്ചയിലകൾ ഏറലുണ്ടോ, ജീവിതത്തിലെ അരുണോദയം ഏറിപ്പോവലുണ്ടോ? ആളുകളുടെ അന്യോനമുള്ള അനുരാഗം ഏറിപ്പോവുമോ? ആളുകൾ അന്യോന്യം സന്തോഷിപ്പിക്കുന്നത് ഏറി എന്നു വരുമോ? സൂക്ഷിച്ചോളൂ, ഹേ സുന്ദരി, നിന്റെ സൌന്ദര്യം ഏറിപ്പോയി! ഓർമ വെച്ചോളു’ ഹേ സുന്ദരാ, നിന്റെ സൌന്ദര്യം ഏറിപ്പോയി! ഒന്നാന്തരം വിഡ്ഢിത്തം, വാദമില്ല. ആളുകളുടെ അന്യോന്യമുള്ള രസിപ്പിക്കൽ ഏറലുണ്ടോ, അന്യോന്യമുള്ള മയക്കൽ ഏറലുണ്ടോ, അന്യോന്യമുള്ള മോഹിപ്പിക്കൽ ഏറലുണ്ടോ; ‘നിങ്ങളുടെ സുഖങ്ങളെ മിതമാക്കുക.’ ഹാ, കൊള്ളാം! തത്ത്വജ്ഞാനികൾ പോയിച്ചാവട്ടെ! അറിവിരിക്കുന്നത് ആഹ്ലാദിക്കുന്നതിലാണ്. നമുക്കു രസിക്കുക, അതേ നമുക്കു രസിക്കുക. നമ്മൾ നല്ലവരായതുകൊണ്ട് നാം സുഖിതരാവുകയോ, അതോ നമ്മൾ സുഖിതരായതുകൊണ്ട നാം നല്ലവരാവുകയോ? സാങ്സിവൈരക്കല്ലിനെ സാങ്സിവൈരമെന്നു വിളിക്കുന്നതു ആർലിദ് സാങ്സിയുടേതായതുകൊണ്ടോ അതോ അറുനൂറു രത്നത്തൂക്കമുള്ളതുകൊണ്ടോ? എനിക്കതിനെപ്പറ്റിയാതൊന്നുമറിഞ്ഞുകൂടാ. ഈവക വിഷമപ്രശ്നങ്ങളാണ് ജീവിതത്തിലെങ്ങും; പ്രധാനകാര്യം സാങ്സിവൈരവും സുഖവും കൈയിൽ വെക്കുകയാണ്. ഉരുളാനും ഉപായം പറയാനും നില്ക്കാതെ നമുക്കു സുഖിക്കുക. നമുക്ക് തിരിഞ്ഞുനോക്കാതെ സൂര്യനെ അനുസരിക്കുക. എന്താണ് സൂര്യൻ? അനുരാഗം, അനുരാഗം എന്നു പറഞ്ഞാൽ അർത്ഥം, സ്ത്രീ. ഹാ! ഹാ! സർവശക്തയെ നോക്കു സ്ത്രീകളാണത്. ആ ജനസംഘത്തലവനോടു, മരിയുസ്സോട്, അയാൾ കൊസെത്തെന്ന കൊച്ചുരാജ്യദ്രോഹിണിയുടെ അടിമയല്ലേ എന്നു ചോദിച്ചുനോക്കൂ, അതോ അയാളുടെ സ്വന്തമനസ്സാലെയും. എട പേടിത്തൊണ്ട! സ്ത്രീ! അവിടെ തന്റെ നില നോക്കിനിർത്താവുന്ന ഒരു റോബെപ്പിയറുമില്ല; സ്ത്രീ രാജ്യം വാഴുന്നു. ആ ഒരൊറ്റ രാജവാഴ്ചയുടെ നേരെ മാത്രമേ എനിക്കിനി രാജഭക്തിയുള്ളു. ആദാം എന്താണ്? ഈവിന്റെ സാമ്രാജ്യം. ഈവിന്റെ കാര്യത്തിൽ ഒരു 1789-ം ഇല്ല. സ്ഥാന ചിഹ്നത്തോടു കൂടിയ ചക്രവർത്തിച്ചെങ്കോലുണ്ട്; ഒരു മകുടം വെച്ചിട്ടുള്ള; ചക്രവർത്തിച്ചെങ്കോലുണ്ട്; ഷാർൽമേൻ മഹാരാജാവിന്റെ ചെങ്കോലുണ്ട്—അതിരിമ്പുകൊണ്ടാണ്; മഹാനായ ലൂയി മഹാരാജാവിന്നു ചെങ്കോലുണ്ട്—സ്വർണ്ണംകൊണ്ടാണ്; സകലത്തേയും ഭരണപരിവർത്തനം തന്റെ തള്ളവിരലിനും ചൂണ്ടാണിവിരലിനും ഇടയിലിട്ടു തിരുമ്മിപ്പൊടിച്ചു; വെറും വൈക്കോൽക്കൊടി അതിന്റെ കഥ തീർന്നു, അതു മുറിഞ്ഞുപോയി, അതു നിലത്തു വീണു; ഇപ്പോചെങ്കോലേ ഇല്ലാതായി; എന്നാൽ കർപ്പൂരത്തുളസിയുടെ സുഗന്ധമുള്ള ആ ചെറിയ മോടിപ്പണിക്കൈലേസ്സിന്റെ നേരെ ഒരു ഭരണപരിവർത്തനം എനിക്കു വേണ്ടി ഒന്നു നടത്തിയാട്ടേ! എനിക്കതു കണ്ടാൽക്കൊള്ളാമെന്നുണ്ട്. ശ്രമിക്കു. എന്താണതിന്നിത്ര ഉറപ്പ്? അതൊരു വെറും മോടിസ്സാധനമാണ്. ഹാ! നിങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലാണ്? ശരി, എന്നിട്ട്? ഞങ്ങളും നിങ്ങളെപ്പോലെതന്നെ വിഡ്ഢികളായിരുന്നു. നിങ്ങളുടെ ശൃംഗാരിത്തെണ്ടിക്കു വിഷൂചികകൃമി എന്നും നിങ്ങളുടെ തിരിഞ്ഞുനടത്തത്തിനു വിനോദനൃത്തം എന്നും പേരായതുകൊണ്ടു പ്രപഞ്ചത്തിൽ നിങ്ങൾ വല്ലാത്ത മാറ്റമൊക്കെ വരുത്തിത്തീർത്തുവെന്നു മേനികരുതേണ്ടാ വാസ്തവത്തിൽ സ്ത്രീകളെ എപ്പോഴും സ്നേഹിക്കണം. ഇതു കൂടാതെ കഴിക്കുക നിങ്ങളെക്കൊണ്ടു സാധ്യമല്ലെന്നു ഞാൻ മുഖത്തു നോക്കി പറയാം. ഈ സുഹൃത്തുക്കൾ നമ്മുടെ ദേവകളാണ്. അതേ അനുരാഗം, സ്ത്രീ, ചുംബനം. ഒരു വട്ടം വരച്ചതിൽനിന്നു പുറത്തു ചാടാൻ നിങ്ങളെക്കൊണ്ടാവില്ല, ഞാൻ കൂസാതെ പറയാം; എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, എനിക്കതിലേക്കു വീണ്ടും വീണ്ടും കടക്കുന്നത് ഒരു രസമാണ്. ശുക്രനക്ഷത്രം, ആ അഗാധതയിലെ തേവടിശ്മി, സമുദ്രത്തിന്റെ സെലിമേൻ, [3] ഇവിടെ ചുവട്ടിലുള്ള സകലത്തേയും സമാധാനപ്പെടുത്തിക്കൊണ്ട് ആകാശത്തിൽ ഉദിച്ചുപൊങ്ങുന്നതു നിങ്ങളിൽ ആരു കണ്ടിട്ടുണ്ട്? സമുദ്രം ഒരു പരുക്കൻ രാക്ഷസനാണ്. ശരി, അവൻ എത്ര കിടന്നു മുരണ്ടാലും ശരി, ശുക്രനക്ഷത്രം ഉദിച്ചുവന്നാൽപ്പിന്നെ അവന്നു പുഞ്ചിരിക്കൊള്ളാതെ വയ്യാ. ആ മെരുങ്ങാത്ത കാട്ടുമൃഗം പട്ടായി. നമ്മളൊക്കെ ജനനാൽ അങ്ങനെയാണ്. ശുണ്ഠി, ലഹള, ഇടിവെട്ടുകൾ, ആകാശത്തട്ടിൽക്കിടന്നു പത പുറപ്പെടുവിക്കുന്നു, ഒരു സ്ത്രീ, അതാ, രംഗത്തേക്കു വരട്ടെ; ഒരു നക്ഷത്രമുദിക്കട്ടെ; കഴിഞ്ഞു, നിങ്ങൾ മണ്ണുകപ്പി! മരിയുസ് ആറുമാസംമുൻപ് യുദ്ധം ചെയ്കയായിരുന്നു; ഇന്നയാൾ വിവാഹം ചെയ്തു. അതു നന്നായി. അതേ മരിയുസ്, അതേ കൊസെത്ത്, നിങ്ങൾ ചെയ്തത് ഉചിതമാണ്. ഉശിരോടുകൂടി അന്യോന്യാവശ്യത്തിനു ജീവിച്ചിരിക്കുക, ഞങ്ങൾക്കങ്ങിനെ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നുള്ള ദേഷ്യംകൊണ്ടു ഞങ്ങളെ പൊട്ടിപ്പിളർത്തുക, അന്യോന്യം ആദർശീകരിക്കുക, ഭൂമിയിലുള്ള എല്ലാ ആഹ്ലാദചില്ലകളേയും കൊക്കിലാക്കികൊണ്ടുവന്നു ജീവിക്കാൻ വേണ്ടുന്ന ഒരു പക്ഷിക്കൂടു കെട്ടിയുണ്ടാക്കുക. ഹാ, സ്നേഹിക്കുക. സ്നേഹിക്കപ്പെടുക, ചെറുപ്പകാലത്തെ എന്തൊരു മനോഹരമായ അത്ഭുതവസ്തു! നിങ്ങളാണ് ഇതു കണ്ടുപിടിച്ചതെന്നു കരുതേണ്ടാ. ഞാനും മനോരാജ്യം വിചാരിച്ചിട്ടുണ്ട്; ഞാനും ധ്യാനിച്ചിരുന്നിട്ടുണ്ട്; ഞാനും ദീർഘശ്വാസമിട്ടിട്ടുണ്ട് എനിക്കും കമ്പം പിടിച്ചിട്ടുണ്ട്. ആറായിരം വയസ്സു പ്രായമുള്ള ഒരു വക അനുരാഗം. അനുരാഗത്തിന് ഒരു നീണ്ട നരയൻതാടി വെക്കാൻ അവകാശമുണ്ടു്. കാമദേവന്റെ മുൻപിൽ മെത്തുസ്സേലം ഒരു തെരുവുതെണ്ടിച്ചെക്കനാണു്. അറുപതു നൂറ്റാണ്ടുകളോളമായി പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ കുടുക്കുകളിൽനിന്നു അനുരാഗംമൂലം പുറത്തുപോരാൻ തുടങ്ങിയിട്ട്. ഉപായിയായ ചെകുത്താൻ മനുഷ്യനെ ദ്രോഹിക്കാൻ തുടങ്ങി. ഈ നിലയ്ക്കു ചെകുത്താൻ ചെയ്യുന്ന ദ്രോഹത്തിലധികം അവൻ തനിക്കു ഗുണം ചെയ്യുകയായി. ഭൂലോകസ്വർഗ്ഗമുണ്ടായിരുന്ന കാലത്തു തുടങ്ങിവെച്ചതാണ് ഈ സൂത്രപ്പണി. എന്റെ സുഹൃത്തുക്കളേ, ഈ കണ്ടുപിടിത്തം പഴയതാണ്; പക്ഷേ, ഇന്നും പുതിയതുതന്നെ. അതുകൊണ്ടു ലാഭിക്കുക. നിങ്ങൾ അന്യോന്യം അടുത്തുള്ളപ്പോൾ യാതൊന്നും പിന്നെ വേണ്ടതില്ലെന്നാക്കുക; മരിയുസ്സിന് കൊസെത്ത് സൂര്യനായിരിക്കട്ടെ, കൊസെത്തിനു മരിയുസ് പ്രപഞ്ചവും. കൊസെത്ത്, നിനക്കു നിന്റെ ഭർത്താവിന്റെ പുഞ്ചിരിയായിരിക്കട്ടെ വസന്തകാലം; മരിയുസ്, നിന്റെ ഭാര്യയുടെ കണ്ണുനീരാവട്ടെ നിന്റെ മഴക്കാലം. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരിക്കലും മഴ പെയ്യരുത്. നിങ്ങൾ ഷോടതിയിൽ സമ്മാനനുറുക്കു തട്ടിയെടുത്തു; ഒന്നാംസമ്മാനം നിങ്ങൾക്കു കിട്ടി; അതു നല്ലവണ്ണം സൂക്ഷിക്കണം, പെട്ടിയിൽവെച്ചു പൂട്ടണം, ചെലവാക്കിക്കളയരുത്; അന്യോന്യം ആരാധിക്കുക, മറ്റാരേയും പുല്ലിനു ബഹുമാനിക്കേണ്ടാ. ഞാൻ പറയുന്നതു വിശ്വസിച്ചോളൂ, ഇതറിവാണ്. അറിവ് ഒരിക്കലും നുണ പറയുകയില്ല. നിങ്ങൾതന്നെയാവട്ടെ അന്യോന്യം ആവശ്യമുള്ള മതം. ഓരോരുത്തനും ഓരോ വിധമാണ് ഈശ്വരനെ ആരാധിക്കുക. ഞാൻ പറയട്ടെ, ഈശ്വരാരാധനകളിൽവെച്ചു ഏറ്റവും നല്ലതു സ്വന്തം ഭാര്യയെ സ്നേഹിക്കലാണ്. എനിക്കു നിന്നിൽ അനുരാഗമുണ്ട്!—ഇതാണ് എന്റെ വേദോപദേശചോദ്യോത്തരഗ്രന്ഥം. ആർക്കനുരാഗമുണ്ടോ അവൻ മതനിഷ്ഠൻ. നാലാമൻ ആങ്റി മഹാരാജാവിന്റെ ദൈവദൂഷണം മതനിഷ്ഠയെ സദ്യയുടേയും കുടിയുടേയും ഇടയിലൊന്നാക്കി നിർത്തി. ഭക്ഷണവും കുടിയും! ഞാൻ ആ ദൈവദൂഷണത്തിൽപ്പെട്ട മതത്തെ വിശ്വസിക്കുന്നില്ല. അതിൽ സ്ത്രീയുടെ കാര്യം മറന്നിരിക്കുന്നു. നാലാമൻ ആങ്റിക്ക് ഇതു പറ്റിപ്പോയല്ലോ എന്നാണെനിക്ക്. എന്റെ സുഹൃത്തുക്കളേ, സ്ത്രീകൾ ദീർഘായുസ്സോടുകൂടിയിരിക്കട്ടെ! ആളുകൾ പറയുന്നു, എനിക്കു പ്രായമായി; എനിക്കെത്ര ചെറുപ്പക്കാരന്റെ ഉന്മേഷമാണുള്ളതെന്നു വിചാരിച്ചാൽ അത്ഭുതമുണ്ട്. കാട്ടിൽപ്പോയി എനിക്ക് കുയിലുകളുടെ പാട്ടു കേൾക്കാൻ നന്നേ ആഗ്രഹമുണ്ട്. സൌന്ദര്യവും സംതൃപ്തിയും കൈക്കൊണ്ടിരിക്കുന്ന കുട്ടികൾ—എന്നെ ഇതു ലഹരി പിടിപ്പിക്കുന്നു. ആരെങ്കിലും എന്നെ കൈക്കൊള്ളുമെങ്കിൽ, എനിക്കൊരു വിവാഹംചെയ്താൽക്കൊള്ളാമെന്നുണ്ട്. ഇതിനല്ലാതെ മറ്റൊന്നിനുമായിരിക്കാൻ വഴിയില്ല നമ്മെ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളത്; ആരാധിക്കുക, പ്രേമസല്ലാപം ചെയ്യുക, തൊട്ടുമിനുക്കുക, പ്രാവിനെപ്പോലാവുക, രസികന്മാരാവുക, രാവിലെ മുതൽ രാത്രിയാവുന്നതുവരെ തൊട്ടുമിനുക്കുകയും കൊഞ്ചിക്കുഴയുകയും ചെയ്ക, ചെറുപ്പക്കാരിയായ ഭാര്യയിൽ അവനവന്റെ പ്രതിബിംബമുള്ളതിനെ സൂക്ഷിച്ചുനോക്കുക, അഹങ്കരിക്കുക, വിജയഹർഷം കൊള്ളുക. മേനി നടിക്കുക—ഇതാണ് പരമപുരുഷാർത്ഥം. ഞങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ, ഞങ്ങളുടെ യനവനകാലത്ത്, ഞങ്ങൾ വിചാരിച്ചിരുന്നത് ഇന്നു നിങ്ങളെ മുഷിപ്പിക്കേണ്ടതില്ല. അക്കാലത്തു എന്തു സുന്ദരിമാരുണ്ടായിരുന്നു, എന്തോമനമുഖങ്ങൾ, എന്തു ചന്തമുള്ള പെൺകുട്ടികൾ! ഞാൻ അവരുടെ ഇടയിൽക്കിടന്നു കൂത്തുമറിഞ്ഞു. അപ്പോൾ അന്യോന്യം സ്നേഹിക്കുക. ആളുകൾക്ക് അനുരാഗം എന്നൊന്നില്ലെങ്കിൽ വസന്തകാലംകൊണ്ടുള്ള ആവശ്യമെന്താണെന്ന് എനിക്കു വാസ്തവത്തിൽ മനസ്സിലായിട്ടില്ല; ഞാനാണെങ്കിൽ, ഞാൻ ആ നല്ലവനായ ഈശ്വരനോട് അവിടുന്നു നമുക്കു കാണിച്ചുതരുന്ന നല്ല വസ്തുക്കളെയെല്ലാം ഇട്ടു പൂട്ടിക്കൊള്ളാനും, അവിടത്തെ പള്ളിപ്പെട്ടിയിലേക്കുതന്നെ പുഷ്പങ്ങളേയും പക്ഷികളേയും സുന്ദരിപ്പെൺകിടാങ്ങളേയും പെറുക്കിയെടുത്തിട്ടു കൊള്ളാനും പ്രാർത്ഥിക്കും. എന്റെ കുട്ടികളേ, ഒരു വയസ്സന്റെ അനുഗ്രഹം കൈക്കൊള്ളുക.’

വൈകുന്നേരം രസമുള്ളതും ഉന്മേഷമുള്ളതും സന്തോഷം തോന്നിക്കുന്നതുമായിരുന്നു. മുത്തച്ഛന്റെ സഹാനുഭുതിയോടുകൂടിയ ആഹ്ലാദശീലംതന്നെയായിരുന്നു എല്ലാവർക്കും; ഓരോരുത്തനും ആ നൂറു വയസ്സുകാരന്റെ ഉന്മേഷത്തെ നോക്കി അവരവരുടെ മനഃസ്ഥിതിയെ ക്രമപ്പെടുത്തി. അവർ കുറച്ചു നൃത്തമാടി. അവർ ഒരുപാടു ചിരിച്ചു: അതൊരു രസംപിടിച്ച വിവാഹമായിരുന്നു. പരമാനന്ദം തന്നെയായ കൃതയുഗത്തിലെ ആളെ അതിന്നു ക്ഷണിക്കേണ്ടതായിരുന്നു. ഏതായാലും ഗിൽനോർമാൻമുത്തച്ഛന്റെ രൂപത്തിൽ, അദ്ദേഹം അവിടെ സന്നിഹിതനായിട്ടുണ്ട്.

ഒരു ലഹള നടന്നു. പിന്നെ നിശ്ശബ്ദത.

വധൂവരന്മാർ അവിടെനിന്നു മറഞ്ഞു.

അർദ്ധരാത്രി കഴിഞ്ഞതോടുകൂടി ഗിൽനോർമാൻഭവനം ഒരു ക്ഷേത്രമായി. ഇവിടെ ഞങ്ങൾ നിർത്തുന്നു. വിവാഹരാത്രിയിലെ മണിയറകളുടെ മുൻപിൽ ഒരു പുഞ്ചിരിക്കൊള്ളുന്ന ദേവൻ മിണ്ടരുതെന്നു ചുണ്ടത്തു വിരലും വെച്ചുനില്ക്കും.

അനുരാഗമഹോത്സവം കൊണ്ടാടിക്കഴിഞ്ഞ ആ ശ്രീകോവിലിനു മുൻപിൽ ആത്മാവു ധ്യാനത്തിൽപ്പെടുന്നു.

ഈവക വീടുകളിൽ വിലങ്ങനെ വെളിച്ചത്തിന്റെ മിന്നലാട്ടങ്ങളുണ്ടാവും. അവയിലെ ആഹ്ലാദം ചുമരുകളിലെ കല്ലുകളിലൂടേ പ്രകാശധോരണിയായി പുറത്തേക്കു കടക്കുകയും അന്ധകാരത്തെ അസ്പഷ്ടമായി മിന്നിക്കുകയും ചെയ്യാതെ വയ്യാ. ഈ പരിശുദ്ധവും ഈശ്വരകല്പിതവുമായ ആഘോഷം അപാരതയ്ക്ക് ഒരു ദിവ്യമായ വെളിച്ചമുണ്ടാക്കിയില്ലെന്നു വരാൻ പാടില്ല. പുരുഷനും സ്രതീയും തമ്മിൽ ഉരുകിച്ചേരുന്ന ഒരു വിശിഷ്ടത്തീച്ചുളയാണ് അനുരാഗം; ഏകത്വം,ത്രിമൂർത്തിത്വം, അന്ത്യത്വം അതിൽനിന്നുത്ഭവിക്കുന്നു. രണ്ടു ജീവാത്മാക്കൾകൂടി ഒന്നായിത്തീരൽ അന്ധകാരത്തിന്നു വികാരജനകമായിരിക്കണം. കാമുകൻ മതാചാര്യനാണ്; ആനന്ദപരവശയായ കന്യക അമ്പരക്കുന്നു. ആ ആഹ്ലാദത്തിന്റെ ഒരംശം ഈശ്വരനിലേക്കു കയറിച്ചെല്ലുന്നു. യഥാർത്ഥമായ വിവാഹം എവിടെയുണ്ടോ, അതായത് അനുരാഗം എവിടെയുണ്ടോ, അവിടെ ആദർശം എത്തിച്ചേരുന്നു. ഇരുൾപ്പാടുകൾക്കിടയിൽ വിവാഹമച്ച് ഒരരുണോദയമൂലയുണ്ടാക്കുന്നു. മാംസചക്ഷുസ്സിനു ദേവകളുടെ അസാധാരണവും മനോഹരവുമായ ജീവിതത്തെ നോക്കിക്കാണാൻ കഴിവുണ്ടായിരുന്നുവെങ്കിൽ നമുക്കു നിഴൽസ്വരുപങ്ങൾ, ചിറകുള്ള അജ്ഞാതസത്ത്വങ്ങൾ, അദൃശ്യതയിലെ നീലച്ച സഞ്ചാരികൾ, മങ്ങിയ ഒരുകൂട്ടം ശിരസ്സുകളെ ആ പ്രകാശമാനമായ ഭവനത്തിനു ചുറ്റും സംതൃപ്തിയോടുകൂടി കുനിച്ച്, അല്പം ഭയപ്പെട്ടുപോകയും ഓമനത്തത്തോടുകൂടി ഒന്നു ശങ്കിച്ചുകളകയുംചെയ്ത ആ നിഷ്കളങ്കയായ ഭാര്യയെ അന്യോന്യം ചൂണ്ടികാട്ടി അവൾക്കായി ആശീർവാദങ്ങളെ ചൊരിയുകയും തങ്ങളുടെ ദിവ്യങ്ങളായ മുഖഭാവങ്ങളിൽ മാനുഷാനന്ദത്തിന്റെ ഒരു പ്രതിച്ഛായയെ കൈക്കൊള്ളുകയും ചെയ്യുന്നതായി കാണാം. ആ വിശിഷ്ടഘട്ടത്തിൽ വിഷയലമ്പടത്വംകൊണ്ടു മതിമറന്നു തങ്ങളല്ലാതെ മറ്റാരും ചെവിയോർക്കാനില്ലെന്നു വിശ്വസിക്കുന്ന വിവാഹിതർ തങ്ങളുടെ മുറിയിൽ നിന്നു ഒരു ചിറകടിശ്ശബ്ദം കേൾക്കുന്നുണ്ടാവണം. പൂർണ്ണസുഖം ദേവകളുമായുള്ള യോജിപ്പിനെ കാണിക്കുന്നു. ആ ഇരുണ്ട ചെറുമുറിയുടെ മേൽത്തട്ടായി സ്വർഗ്ഗം മുഴുവനുമാണുള്ളത്. അനുരാഗത്തെക്കൊണ്ടു പരിശുദ്ധിയടഞ്ഞ രണ്ടു വക്ത്രപുടങ്ങൾ, സൃഷ്ടിക്കായി അടുത്തുകൂടുമ്പോൾ, ആ അനിർവചനീയമായ ചുംബനത്തിനു മീതേ, അപാരമായ നക്ഷത്രപഥത്തിന്റെ നിഗൂഢതയിലെങ്ങും ഒരു വിറകൊള്ളലുണ്ടായില്ലെന്നു വരാൻ വയ്യാ.

ഈ ആനന്ദങ്ങളാണ് വാസ്തവങ്ങൾ. ഈ ആഹ്ലാദങ്ങൾക്കപ്പുറത്തായി ഒരാഹ്ലാദവുമില്ല. അനുരാഗം മാത്രമാണ് ആനന്ദമൂർച്ഛ. ബാക്കിയെല്ലാം കരയുന്നു.

സ്നേഹിക്കുക, അല്ലെങ്കിൽ സ്നേഹിച്ചിട്ടുണ്ടാവുക—ഇതു മതി. ഇനിയൊന്നും ആവശ്യപ്പെടരുത്. ജീവിതത്തിലെ അഗാധതകൾക്കടിയിൽനിന്നു മറ്റൊരു മുത്തും കിട്ടാനില്ല. സ്നേഹിക്കൽ ഒരു മുഴുമിക്കലാണ്.

കുറിപ്പുകൾ

[1] പ്രസിദ്ധനും പ്രധാനനുമായ ഒരു ഭരണപരിവർത്തകൻ.

[2] സുപ്രസിദ്ധനായ ആന്ത്രിയക്കാരൻ ഗായകകവി.

[3] മോളിയേരുടെ ‘മനുഷ്യദ്വേഷി’ എന്ന സുപ്രസിദ്ധനാടകത്തിൽ, അൽസെസ്തിയുടെ വിവാഹപ്രാർത്ഥനയെ നിസ്സാരമാക്കിയ ഒരു മേനിക്കാരി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.