ഒരു ദിവസം വൈകുന്നേരം കൈമുട്ടുകുത്തിയെണീക്കാൻ ഴാങ് വാൽഴാങ്ങിനു വയ്യാ, അയാൾ മണികണ്ഠത്തിൽ കൈ വെച്ചു നോക്കി, ചോരമിടിപ്പു കാണാനില്ല, അയാളുടെ ശ്വാസം കുറുകി, ഇടയ്ക്കു നിന്നുപോയി; മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടെന്ന് അയാൾക്ക് തോന്നി. ഉടനേ, നിശ്ചയമായും എന്തോ മഹത്തായ ഒരു മനോരാജ്യത്തിന്റെ പ്രേരണകൊണ്ട് അയാൾ ബുദ്ധിമുട്ടി എഴുന്നേറ്റിരുന്ന് ഉടുപ്പിട്ടു. അയാൾ തന്റെ പഴയ കൂലിക്കാരൻ വേഷം ധരിച്ചു. പുറത്തേക്കു പോക്കു നിർത്തിയപ്പോൾ അയാൾ വീണ്ടും അതുതന്നെയെടുത്തു; അതാണ് അയാൾക്കിഷ്ടം. ഉടുപ്പിടുന്നതിനിടയ്ക്കു വളരെ തവണ അയാൾക്ക് നിർത്തേണ്ടിവന്നു; മാർക്കുപ്പായത്തിനിടയിലൂടെ കൈയിട്ടതുകൊണ്ട് വിയർപ്പു നെറ്റിത്തടത്തിൽനിന്ന് ഇറ്റിറ്റു വീണു.
തനിച്ചായപ്പോൾ അയാൾ കട്ടിൽ പിടിച്ചു തളത്തിലിട്ടു; ആ ഉപേക്ഷിക്കപ്പെട്ട മുറി കഴിയുന്നതും കുറച്ചുപയോഗിക്കാൻ നിശ്ചയിച്ചു.
അയാൾ യാത്രപ്പെട്ടി തുറന്നു കൊസെത്തിന്റെ ഉടുപ്പെടുത്തു. അതയാൾ കിടയ്ക്കയിൽ പരത്തി.
മെത്രാന്റെ മെഴുതിരിക്കാലുകൾ അടുപ്പിൻതിണ്ണമേൽ ഇരിക്കുന്നുണ്ട്. അയാൾ ഒരു വലിപ്പ് തുറന്നു രണ്ടു മെഴുതിരിയെടുത്തു ആ മെഴുതിരിക്കാലുകളിൽ തിരുകി. എന്നിട്ട് പകലായിരുന്നുവെങ്കിലും—അതു വേനല്ക്കാലമാണ് —അയാൾ അവയെ കൊളുത്തി. ഒരു ശവം കിടക്കുന്ന മുറിയിലും ഇങ്ങനെ പകൽസ്സമയത്ത് മെഴുതിരികൾ കത്തിച്ചുവെച്ചുകാണാം.
സാമാനങ്ങളിരിക്കുന്ന ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഓരോ കാൽവെപ്പും അയാളെ ക്ഷീണിപ്പിച്ചിരുന്നു; അയാൾക്ക് ഇരിക്കേണ്ടിവന്നു. വീണ്ടും പുതുക്കാൻവേണ്ടിമാത്രം ശക്തിയില്ലാതാക്കുന്ന അത്തരം ക്ഷീണമല്ലായിരുന്നു അത്; അയാൾക്ക് അനങ്ങാനുള്ള കഴിവിന്റെ അവസാനഭാഗമായിരുന്നു അത്. കലശലായ അധ്വാനത്തിൽ തുള്ളിതുള്ളിയായി ഒഴുകിപ്പോകുന്നതും പിന്നെ ഒരിക്കലും തിരിച്ചുകിട്ടാനുള്ളതല്ലാത്തതുമായ ആയുസ്സിന്റെ വറ്റിപ്പോകലായിരുന്നു അതു്.
അയാൾ ചെന്നുവീണ കസാല, അയാൾക്ക് അത്രമേൽ അപായകരവും മരിയുസ്സിന് അത്രമേൽ അനുഗ്രഹപരവുമായി കൊസെത്തിന്റെ ഒപ്പുകടലാസ്സു പുസ്തകത്തിലെ എഴുത്ത് മറിച്ചാക്കിക്കാണിച്ചുകൊടുത്ത ആ കണ്ണാടിയുടെ മുൻപിലായിരുന്നു. ആ കണ്ണാടിയിൽ അയാൾ തന്നെക്കണ്ടു; ആളെ അറിഞ്ഞില്ല അയാൾക്ക് എൺപതു വയസ്സായി; മരിയുസ്സിന്റെ വിവാഹത്തിനു മുൻപു് അയാൾക്കു് ഒരമ്പതു വയസ്സ് തോന്നില്ലായിരുന്നു; ആ കൊല്ലംകൊണ്ടു മുപ്പതു വയസ്സു കൂടി. അയാളുടെ നെറ്റിയിലുള്ള പ്രായാധിക്യത്തിന്റെ ചുക്കിച്ചുളി വല്ലാതായി. അത് മരണത്തിന്റെ നിഗൂഢമുദ്രയായിത്തീർന്നു. ആ നിർദ്ദയമായ നഖത്തിന്റെ കുഴി അതിലുണ്ട്. അയാളുടെ കവിളുകൾ ആടിത്തുടങ്ങി; മണ്ണു പറ്റിക്കഴിഞ്ഞു എന്ന് തോന്നുമാറുമുള്ള ഒരു വർണ്ണഭേദം അയാളുടെ മുഖത്തൊലിയിൽപ്പിടിച്ചു; പണ്ടുള്ളവർ ശവക്കല്ലറയിൽ കൊത്തിയിടാറുള്ള പാഴ്മോന്തയിലെപ്പോലെ വായയുടെ രണ്ടറ്റങ്ങളും തൂങ്ങി. അയാൾ ഒരു ശകാരിക്കുന്ന മട്ടിൽ ശൂന്യതയിലേക്കു സൂക്ഷിച്ചുനോക്കി; ആരെയോ ഒരാളെപ്പറ്റി ആവലാതി പറയാൻ കാരണമുള്ള ആ വ്യസനകരങ്ങളായ വിശിഷ്ടസത്ത്വങ്ങളിലൊന്നായി അയാൾ എന്നു പറയാം.
ആശാംഭംഗത്തിന്റെ അവസാനഘട്ടത്തിലായി, വ്യസനം പുറത്തേക്കൊഴുകാതാവുന്ന ആ ഒരു നിലയിലായി, ആ മനുഷ്യൻ; വ്യസനം കട്ടപിടിച്ചു എന്നു പറയട്ടെ; ആത്മാവിൽ ഒരു നിരാശതയുടെ കട്ടപോലെ എന്തോ ഒന്നുണ്ട്.
രാത്രിയായി, അയാൾ ബുദ്ധിമുട്ടി ഒരു മേശയും പഴയ ചാരുകസാലയും വലിച്ചു തിയ്യിനോടടുപ്പിച്ചിട്ടു; ആ മേശപ്പുറത്ത് ഒരു തൂവലും മഷിയും കുറച്ചു കടലാസ്സും നിരത്തി.
അതോടുകൂടി അയാൾ മോഹാലസ്യപ്പെട്ടു. അയാൾക്ക് ബോധം വന്നപ്പോൾ വല്ലാത്ത ദാഹമുണ്ടായിരുന്നു. പിടിപ്പാത്രം എടുത്തു പൊന്തിക്കാൻ ശക്തിയില്ലാതിരുന്നതുകൊണ്ട് അത് വേദനയോടുകൂടി ചുണ്ടത്തു തൊടുവിച്ച് ഒരിറക്കു വെള്ളം കുടിച്ചു.
മഷിയോ തൂവലോ വളരെക്കാലമായി ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട്, തൂവലിന്റെ മുന ചുരുണ്ടിരിക്കുന്നു. മഷി വറ്റിയിരിക്കുന്നു; അയാൾക്ക് എഴുന്നേറ്റ് ആ മഷിക്കുപ്പിയിൽ കുറച്ചു വെള്ളമൊഴിക്കേണ്ടി വന്നു; അതു ചെയ്യാൻ അയാൾ രണ്ടോ മൂന്നോ തവണ ഇടയ്ക്ക് ഇരുന്നു; തൂവലിന്റെ പിൻപുറംകൊണ്ടെഴുതേണ്ടതായി. ഇടയ്ക്കിടയ്ക്ക് അയാൾ നെറ്റി തുടച്ചു.
എന്നിട്ട് അയാൾ കിടയ്ക്കയിലേക്കു തിരിഞ്ഞു; ഇരുന്നുകൊണ്ടുതന്നെ—അയാൾക്ക് നില്ക്കാൻ വയ്യാ—ആ കറുത്ത ചെറുമേലങ്കിയും മറ്റു പ്രിയപ്പെട്ട സാധനങ്ങളും സൂക്ഷിച്ചുനോക്കി.
ഈ നോക്കിക്കാണൽ മണിക്കൂറുകളോളമുണ്ടായി; എങ്കിലും നിമിഷങ്ങളായി തോന്നി.
പെട്ടെന്ന് അയാൾ വിറച്ചു; ഒരു കുട്ടി വന്നു പിടികൂടിയപോലെ അയാൾക്കു തോന്നി. അയാൾ മെത്രാന്റെ മെഴുതിരിക്കാലുകളിരുന്നു കത്തുന്ന മേശപ്പുറത്തു കൈമുട്ടു കുത്തി തൂലെടുത്തു. അയാളുടെ കൈ വിറച്ചു. അയാൾ താഴെ കാണുന്ന ചില വരികൾ പതുക്കെയെഴുതി.
‘കൊസെത്ത്, നിനക്കു നന്നായിവരട്ടെ. ഞാൻ നിന്നോടു വിവരം പറഞ്ഞുതരാൻ പോകുന്നു. ഞാൻ പൊയ്ക്കൊള്ളണമെന്ന് നിന്റെ ഭർത്താവ് എന്നെ മനസ്സിലാക്കിയതു നന്നായി; പക്ഷേ, അദ്ദേഹം ചെയ്തത് ശരിയാണെങ്കിലും, വിശ്വസിച്ചതിൽ അല്പം അബദ്ധമുണ്ട്. അദ്ദേഹം നല്ലാളാണ്. ഞാൻ മരിച്ചാലും അദ്ദേഹത്തെ നീ നല്ലപോലെ സ്നേഹിക്കുക. മൊസ്യു പൊങ്മേർസി, എന്റെ കുട്ടിയെ നല്ലവണ്ണം സ്നേഹിക്കണേ. കൊസെത്ത്, ഈ കടലാസ്സ് നീ കാണും; ഇതാണ് എനിക്കു നിന്നോട് പറയാനുള്ളത്; എനിക്കോർമ്മിക്കാൻ ശക്തിയുണ്ടെങ്കിൽ കണക്ക് ഇതിൽ കാണും; കേൾക്കു, ഈ പണം നിന്റെയാണ്. ഇതാണ് ആകെയുള്ള കാര്യം. വെളുത്ത അമ്പർ നോർവെയൽനിന്നു വരുന്നു, കറുത്ത അമ്പർ ഇംഗ്ലണ്ടിൽനിന്നു വരുന്നു. കറുത്ത സ്ഫടികാഭരണങ്ങൾ ജർമ്മനിയിൽനിന്നു വരുന്നു. ജർമ്മനിയിലെന്നപോലെ ഫ്രാൻസിലും അത്തരമുണ്ടാക്കാം. രണ്ടിഞ്ചു ചതുരത്തിലുള്ള ഒരു ചെറിയ അടകല്ലും മെഴു ഉരുക്കാൻ മദ്യം പകർന്നു കത്തിക്കുന്ന ഒരു വിളക്കും മാത്രമേ വേണ്ടൂ. മരക്കറയും വിളക്കുമഷിയും കൂടിയാണു് പണ്ടു് മെഴുവുണ്ടാക്കിയിരുന്നതു്; അതിനു് റാത്തൽക്കു നാലു ലിവർ ചെലവു വരും. ഞാനതു പച്ച അരക്കും പയിനെണ്ണയും കൂട്ടിയുണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിച്ചു. അതിന് മുപ്പതു സൂവിലധികം വില വരില്ല, മറ്റതിനെക്കാൾ നന്നുതാനും. ഒരു ഊതച്ചില്ലുകൊണ്ടു കറുത്ത ഒരിരിമ്പിൻപണിയിന്മേൽ ഈ മെഴുകൊണ്ട് ഒട്ടിച്ചുപിടിപ്പിച്ച് പട്ടപ്പൂട്ടുണ്ടാക്കാം. ഇരിമ്പാഭരണങ്ങൾക്കു ചില്ല് ഊതയായിരിക്കണം; സ്വർണ്ണാഭരണങ്ങൾക്കു കറുത്തതും. സ്പെയിൻ ഇതു ധാരാളം വാങ്ങും. അത് അമ്പറിന്റെ രാജ്യമാണു്…
ഇവിടെ അയാൾ നിർത്തി, തൂവൽ അയാളുടെ കൈയിൽനിന്നു വീണു; ചിലപ്പോൾ അയാളുടെ അഗാധതയിൽനിന്നു പൊന്തിപ്പുറപ്പെടുന്ന അത്തരം തേങ്ങലുകൾ അയാളെ ബാധിക്കും; ആ സാധുമനുഷ്യൻ രണ്ടു കൈകൊണ്ടും തലയമർത്തി, ഇരുന്നു മനോരാജ്യം വിചാരിച്ചു.
‘ഹാ!’ അയാൾ ഉള്ളിൽവെച്ചുതന്നെ ഉറക്കെപ്പറഞ്ഞു (ഈശ്വരൻ മാത്രം കേൾക്കുന്ന ദയനീയങ്ങളായ നിലവിളികൾ), ‘എല്ലാം കഴിഞ്ഞു. ഞാനിനി അവളെ കാണില്ല. അവൾ എന്റെ മീതേ പോയ ഒരു പുഞ്ചിരിയാണ്. അവളെ ഇനി കാണുകകൂടി ചെയ്യാതെ ഞാൻ രാത്രിയിലേക്കു മുങ്ങാൻ പോകുന്നു. ഹാ! ഒരു നിമിഷം, ഒരു ക്ഷണം, അവളുടെ ഒച്ച കേൾക്കുക, അവളുടെ ഉടുപ്പുതൊടുക, അവളെ, ആ ദേവസ്ത്രീയായ അവളെ, നോക്കിക്കാണുക! എന്നിട്ട് മരിച്ചോട്ടെ! മരിക്കുന്നതിൽ ഒന്നുമില്ല; അവളെ കാണാതെ മരിക്കുന്നതാണ് സങ്കടം! അവൾ എന്നോടു പുഞ്ചിരിക്കൊള്ളും. അവൾ എന്നോട് ഒരു വാക്കുപറയും, അതുകൊണ്ട് ആർക്കെങ്കിലും ഒരുപദ്രവം തട്ടാനുണ്ടോ? ഇല്ല, എല്ലാം കഴിഞ്ഞു, എന്നെന്നെയ്ക്കും. ഞാനിതാ തനിച്ചുണ്ടിവിടെ. എന്റെ ഈശ്വര! എന്റെ ഈശ്വര! ഞാനവളെ ഇനി കാണില്ല!
ആ സമയത്തു വാതില്ക്കൽ ഒരു മുട്ടു കേട്ടു.