ഒത്താശക്കാരും സഹായികളും പാട്ടുകാരും താളവാദ്യക്കാരുമെല്ലാം ഒത്തുകൂടി ആലോചിച്ചു് ആളോഹരി ഭാഗംവെച്ചു. എനിക്കു മാത്രം ഓഹരിയില്ല. നല്ല വിഷമമുണ്ടായിരുന്നു. അതൊട്ടും പുറത്തു കാട്ടാതെ നടന്നു. അപ്പോഴാണു മനസ്സിലായതു് കൂട്ടത്തിലാർക്കോ എന്റെ പേരിൽ അല്പം അനുകമ്പയുണ്ടെന്നു്. നാടകത്തിലൊരു ചെറിയ റോൾ എനിക്കും അനുവദിച്ചു കിട്ടി. പ്രസേനകുമാരൻ നായാട്ടിനു പുറപ്പെടുന്നു. സ്യമന്തകരത്നം ഒരു മാലയിൽ കോർത്തു കഴുത്തിലണിഞ്ഞിരിക്കുന്നു. അകമ്പടിക്കു രണ്ടു പേർ—കാര്യസ്ഥന്മാരാണോ ഭടന്മാരാണോ, ഒന്നും അറിഞ്ഞു കൂടാ—നാടകത്തിലുണ്ട്. അവർക്കു വിശേഷിച്ചൊന്നും ചെയ്യാനില്ല. പ്രസേനകുമാരൻ വേദിയിൽ ചുറ്റിനടക്കുമ്പോൾ ആദരവോടെ പിറകെ ചുറ്റിനടക്കണം. കൈയിലൊരു കുന്തവും പിടിക്കണം. സംഗതി നായാട്ടാണല്ലോ. പ്രസേനകുമാരന്റെ അകമ്പടിക്കാരിലൊരാൾ ഞാനാണ്. എനിക്കു ശകലം ഡയലോഗുണ്ടായിരുന്നു. വെറും രണ്ടു വരിയിൽ ഒതുങ്ങുന്ന ഡയലോഗ്:
“ഒരു കടുവയെ കണ്ടാൽ പപ്പടം കാച്ചിയെടുക്കും പോലെ ഈ കുന്തംകൊണ്ടു ഞാനവനെ കുത്തിയെടുക്കും.” ഇതല്പം വീരസ്യത്തോടെ പറയണം. പറഞ്ഞു തീരും മുമ്പ് ജനം ചിരിക്കണം. ഞാനാലോചിച്ചു. ചിരിക്കണമെങ്കിൽ ഹാസ്യം വേണ്ടേ? ഇതിലെവിടെയുണ്ടു് ഹാസ്യമെന്ന അന്വേഷണമായി പിന്നെ. വളരെ ക്ലേശിച്ചൊരു തീരുമാനത്തിലെത്തി: കാച്ചിയ പപ്പടമാവണം. സാരമില്ല, അവനെ പപ്പടംപോലെതന്നെ കാച്ചിക്കളയാം. മനസ്സിരുത്തി പലതവണ വായിച്ചുറപ്പിച്ചു. കുന്തം പിടിച്ചും പിടിക്കാതെയും അവനെ ഉരുവിട്ടു വശത്താക്കി.
റിഹേഴ്സൽ ആദ്യദിവസം. പ്രസേനൻ നായാട്ടിന്നു പുറപ്പെടുന്നു. ഞാനും പുറപ്പെടുന്നു. പ്രസേനൻ ചുറ്റി നടക്കുന്നു; ഞാനും ചുറ്റി നടക്കുന്നു. അങ്ങനെ ചുറ്റിനടക്കുമ്പോൾ ഡയലോഗിന്റെ ഊഴം വരുന്നു. ശബ്ദത്തിനു് ഇടർച്ചയുണ്ടായിരുന്നെങ്കിലും ഞാൻ ഒട്ടും പിഴയ്ക്കാതെ അവനെ പറഞ്ഞൊപ്പിച്ചു. സദസ്സിനെ നോക്കി നെടുവീർപ്പിട്ടു. അവിടെ നെടുവീർപ്പനാവശ്യമായിരുന്നു. ബ്രാക്കറ്റിനകത്തു് നാടകകൃത്ത് അങ്ങനെയൊരെണ്ണം എഴുതിപ്പിടിപ്പിച്ചിരുന്നില്ല, പക്ഷേ, എന്റെ പരിഭ്രമം, എന്നെക്കൊണ്ടതു ചെയ്യിച്ചു. ഡയലോഗ് തീർന്നപ്പോൾ ജനം ചിരിച്ചില്ല. ഞാനാകെ തളർന്നു. ആരുടെ മുഖത്തു നോക്കാനും ധൈര്യമില്ല. വളരെ വിമ്മിട്ടത്തോടെ ആ രാത്രി കഴിച്ചു.
റിഹേഴ്സൽ രണ്ടാം ദിവസം. ആസ്വാദകരുടെ എണ്ണം കൂടിയിരിക്കുന്നു. ആരോടും ചോദിക്കാതെ ആരുടെ ഉപദേശവും തേടാതെ, അന്നു ഞാനൊരു തീരുമാനക്കൂട്ടത്തു: ആസ്വാദകരെ ചിരിപ്പിച്ചേ അടങ്ങൂ. അല്പമൊന്നഭിനയിക്കണം. പപ്പടം കാച്ചുന്നതു് അത്ര വലിയ കാര്യമാണോ? പല തവണ കണ്ടതല്ലേ? ജീവനോടെ ഒരു കടുവയെ കണ്ടിട്ടില്ലെന്ന വസ്തുത വെറും സത്യം. പക്ഷേ, കടുവയുടെ ചിത്രം, എത്രയെങ്കിലും കണ്ടിട്ടില്ലേ? അനുഭവജ്ഞാനത്തിനു ഇതൊക്കെ ധാരാളം. കടുവയുടെ ഭീകരമായ നോട്ടം. തിളച്ച വെളിച്ചെണ്ണയിൽ കിടന്നു എരിപൊരിക്കൊള്ളുന്ന പപ്പടം. കുന്തമുയരുന്നു. കടുവ പപ്പടമാവുന്നു. അപ്പോൾ വെള്ളം വെള്ളം പോലെ, അല്ലെങ്കിൽ മണിമണിപോലെ ഡയലോഗ് പുറത്തുവരുന്നു. ജനം ആർത്തു ചിരിക്കുന്നു.
പ്രസേനനോടൊപ്പം ധൈര്യമായിട്ടുതന്നെ വേദിയിലെത്തി. എന്തിന്നു ഭീരുവാകണം? അഭിനയിക്കാനൊരുങ്ങിയല്ലേ വന്നതു്. ചുറ്റിനടപ്പു കഴിഞ്ഞു ഡയലോഗിന്റെ ഊഴം വന്നു. അഭിനയിച്ചു പറയാൻ തുടങ്ങിയതുകൊണ്ടാവണം സംഗതിയാകെ പിഴച്ചു. കടുവയ്ക്കു പകരം പപ്പടവും കുന്തത്തിനു പകരം കടുവയും കുഴഞ്ഞു മറിഞ്ഞു വന്നപ്പോൾ കൈ വിറച്ചു. കുന്തം നിലത്തുവീണു. ജനം ആസ്വദിച്ചു ചിരിച്ചു. ആ ചിരിക്കു ചരമഗീതത്തിന്റെ ശബ്ദമായിരുന്നു. അന്നത്തെ ആ സംഭവത്തോടെ, ഞാനെന്ന ആ കാര്യസ്ഥന്നു് അരങ്ങുകാണേണ്ടിവന്നിട്ടില്ല. അഭിനയജീവിതത്തിൻറ—അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കിൽ—അന്ത്യം അതോടെ വന്നു.
ഞാനാരോടും പരിഭവിച്ചില്ല. പിണങ്ങിപ്പിരിയാൻ തുനിഞ്ഞതുമില്ല. ഒരു നാടകമാകുമ്പോൾ സഹായികളും ഒത്താശക്കാരും വേണ്ടി വരുമല്ലോ. അതിനും വേണമല്ലോ അഭിനയശേഷി. അതുകൊണ്ടു തൃപ്തിപ്പെടാമെന്നുവെച്ചു. റിഹേഴ്സൽ കാണാൻ വരുന്നവരെ സ്വീകരിച്ചിരുത്തുക. അഭിനേതാക്കൾക്കും പക്കമേളക്കാർക്കും ദാഹജലമെത്തിച്ചുകൊടുക്കുക. ക്ഷീണം തോന്നുമ്പോൾ അടുത്തുള്ള അതൃമാൻകുട്ടിയുടെ കടയിൽ ചെന്നു ചായയും പുട്ടും അടിക്കുക. ഇതൊക്കെ എന്റെ തൊഴിലുകളായിരുന്നു. അതൃമാൻകുട്ടി വിശാലഹൃദയനായിരുന്നു. കടം തരുന്ന കാര്യത്തിൽ ഒരു പിശുക്കും കാണിക്കാത്ത ഉദാരശിരോമണി. നാടകക്കാരോടു വലിയ വാത്സല്യം. അവർക്കെത്ര വേണമെങ്കിലും കടം കൊടുക്കാൻ എപ്പോഴും തയ്യാർ. നാടകവിജയത്തിന്നു് അതൃമാൻകുട്ടിയുടെ സംഭാവന വളരെ വലുതായിരുന്നു. അരങ്ങിനു പുറത്തു്. ആകാശം മുട്ടുന്ന ഒരു വലിയ കഥാപാത്രമായി അതൃമാൻകുട്ടി വളർന്നു നിന്നു. റിഹേഴ്സൽ തുടങ്ങിയതോടെ, അതൃമാൻകുട്ടി രാത്രിയുദ്ധം ആരംഭിച്ചു. പാതിര കഴിവോളം തിരക്കു തന്നെ. ആസ്വാദകർ വിശപ്പും ദാഹവും ഉള്ളവരാണല്ലോ. അവരെ വഴിയാംവണ്ണം സേവിക്കേണ്ടത് തന്റെ ചുമതലയാണെന്നു മനസ്സിലാക്കി വിഭവങ്ങളിൽ വൈവിദ്ധ്യം വരുത്തി. പുട്ടും കടലയിലൊതുങ്ങാതെ പഴക്കുലകളിലേക്കും പൂവുള്ള ‘ബിസ്കോ’ത്തിലേക്കും അതൃമാൻകുട്ടിയുയർന്നു. ബീഡിക്കു പുറമെ ‘ആന മാർക്കു്’ സിഗരറ്റും വില്പനയ്ക്കെത്തി; കൂട്ടത്തിൽ അബ്ദുള്ളയെന്ന ചുറുചുറുക്കുള്ള സഹായിയും.
സന്ധ്യയ്ക്കു മുമ്പു തന്നെ ജനം മൈതാനിയിലേക്ക് ഒഴുകിയെത്താൻ തുടങ്ങും. ഇലഞ്ഞിത്തറയിലും പാറപ്പുറത്തും യോഗിമഠത്തിന്റെ മുമ്പിലുള്ള ആൽത്തറയിലും കാത്തിരിക്കും. മംഗളഗാനം തുടങ്ങിയാൽ എല്ലാവരും പള്ളിക്കൂടത്തിനകത്തു കയറിയിരിക്കും.
പാണ്ടിരാജ തനയേ…
കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം നാടകസമിതിയുമായി ബന്ധപ്പെട്ട എല്ലാവരും ചേർന്നാണു മംഗളഗാനം പാടുന്നതു്. ദേശാതിർത്തി ഭേദിച്ചും ചിലപ്പോളതിന്റെ ശബ്ദം യാത്ര തുടരാറുണ്ടു്. സമൂഹഗാനമായതു കൊണ്ടു് ഒരു ദിവസം ഞാനും കൂട്ടത്തിൽ ചേർന്നൊന്നലറി. ആശാന്റെ സ്ഥാനം അലങ്കരിച്ചുപോരുന്ന കുഞ്ഞനന്തൻനായർ പാടുന്നതിനിടയിൽ തിരിഞ്ഞു് എന്നെ തറപ്പിച്ചുനോക്കി. ജാലറ പിടിച്ച കൈകൊണ്ടു തലയ്ക്കു കിഴുക്കാനൊരുങ്ങിയതു് ഇന്നും ഞാൻ അഭിമാനത്തോടെ സ്മരിക്കുന്നു. അഭിമാനമെന്ന പദം ചുമ്മാ അലങ്കാരത്തിനുവേണ്ടി പ്രയോഗിച്ചതല്ല. അന്നു് ആ നോട്ടവും താക്കീതുമില്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും സമൂഹഗാനത്തിൽ കടന്നുചെന്നു വാപൊളിച്ചു കൈയോടെ തല്ലും വാങ്ങി ഞാൻ പോരേണ്ടിവരുമായിരുന്നു. ആ ഗതികേടിൽനിന്നെന്നെ രക്ഷിച്ച നോട്ടവും ആ മുഹൂർത്തവും അഭിമാനത്തോടെയല്ലാതെ മറ്റെങ്ങനെ ഞാൻ സ്മരിക്കും?
ദിവസം കഴിയുന്തോറും റിഹേഴ്സൽ കാണാൻ ആസ്വാദകർ കൂടിക്കൂടിവന്നു. അയൽ പ്രദേശങ്ങളിൽനിന്നും ആളുകളെത്താൻ തുടങ്ങി. ഉത്സവകാലത്തെന്നപോലെ മൈതാനം നിറഞ്ഞുനിന്നു. അതൃമാൻകുട്ടിയുടെ ചായക്കടയിൽ വികാസപരിണാമത്തിന്റെ അടയാളം കാട്ടിക്കൊണ്ടു പഴക്കുലകൾ നിരനിരയായി തൂങ്ങാൻ തുടങ്ങി. ഈ ബഹളത്തിലൊന്നും പങ്കു ചേരാതെ ഒതുങ്ങിക്കൂടിയ ഒരേയൊരു സ്ഥാപനം അവിടെയുണ്ടായിരുന്നതു യോഗിമഠമാണ്. അതിന്റെ ചരിത്രം വിവരിക്കാതെ മുമ്പോട്ടു നീങ്ങാൻ വയ്യ. അതു വിവരിക്കണമെങ്കിൽ ഇനിയും പിറകോട്ടു പോകേണ്ടതുണ്ട്.
മൈതാനത്തിനു് ഒരു പേരുണ്ട്: ചിങ്ങപുരത്തുപറമ്പ്. ചെറിയ മൈതാനമായതുകൊണ്ടാവണം പറമ്പെന്നു പേരുവന്നതു്. ഈ മൈതാനത്തിന്റെ തെക്കും വടക്കും രണ്ടു പള്ളിക്കൂടങ്ങൾ. തെക്കുള്ളതു പെൺപള്ളിക്കൂടം. അവിടെയാണു റിഹേഴ്സൽ. വടക്കുള്ളതു് ആൺ പള്ളിക്കൂടം. അതിനു തൊട്ടുതന്നെ ചിങ്ങപുരം വിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിനു തൊട്ട് ‘ചിറ’. മൈതാനത്തിന്റെ കിഴക്കു്, പൂമഠം, യോഗി മഠം, പട്ടർമഠം. ഇതിൽ പൂമഠം, ഒരു കുടുംബം പാർക്കുന്ന വീടിന്റെ പേരാണു്. പട്ടർ മഠവും അതുപോലെ ഒരു ബ്രാഹ്മണകുടുംബത്തിന്റെ വാസസ്ഥലമാണു്. സംഭവം നടക്കുന്ന കാലത്തു പൂമരത്തിൽ പൂവോ പട്ടർ മഠത്തിൽ പട്ടരോ ഉണ്ടായിരുന്നില്ല. യോഗിമഠത്തിൽ മഠത്തിന്റെ സ്ഥാപകനായിരുന്ന രാമയോഗിയുടെ ശിഷ്യന്മാർ ചിലർ ഉണ്ടായിരുന്നു. അവിടെ മുറയ്ക്കു കഞ്ചാവുവലി നടക്കാറുണ്ടെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ടു്. രാമയോഗിക്കു നാട്ടുകാർ പണിയിച്ചുകൊടുത്തതായിരുന്നു യോഗിമഠം. ഓടുമേഞ്ഞ വൃത്തിയുള്ള ചെറിയൊരു കെട്ടിടം. ചുറ്റും പൂമരങ്ങളുണ്ടായിരുന്നു. മുമ്പിൽ ശുദ്ധജലം ധാരാളമുള്ളാരു കിണറും കിണറിന്നടുത്തു കന്നുകാലികൾക്ക് എപ്പോഴും വന്നു വെള്ളം കുടിക്കാൻ സൗകര്യപ്പെടുത്തിവെച്ച വലിയൊരു കൽത്തൊട്ടിയും.
രാമയോഗി എവിടെനിന്നു വന്നെന്നു് എനിക്കറിഞ്ഞുകൂടാ. കുട്ടിയായിരിക്കുമ്പോൾ ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇടയ്ക്കിടെ വീട്ടിൽ വരും. മുരിങ്ങയില വളരെ ഇഷ്ടമാണ്. കെട്ടുകെട്ടായി മുരിങ്ങയില പറിച്ചുകൊണ്ടു പോകും. എന്നോടു ചിരിക്കും. മുത്തച്ഛനുമായി വളരെ നേരം കഥപറഞ്ഞിരിക്കും. മുത്തച്ഛന്നു രാമയോഗിയെ ബഹുമാനമായിരുന്നു. രാമയോഗിയെ മാത്രമല്ല, കാവിയുടുത്തു വരുന്ന ആരേയും മുത്തച്ഛൻ സന്ന്യാസിയെന്നു കരുതി ബഹുമാനിക്കുന്നു. അപ്പുണ്ണിസ്സാമിപോലും ഇടയ്ക്കിടെ വീട്ടിൽ വന്നു ഊണുകഴിച്ചു ദക്ഷിണയും വാങ്ങി പോകാറുണ്ടു്.
ഇവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു രാമയോഗിയുടെ പ്രധാന ശിഷ്യൻ ഗോപാലദാസ്. കണ്ടാൽ മഹാഭാരതത്തിലെ ഭീമനെ ഓർമ്മിപ്പിക്കും. സാക്ഷാൽ ഭീമനെയല്ല. ദൂരദശനിൽ പ്രത്യക്ഷപ്പെടുന്ന ഭീമൻ. ഒരു വലിയ വ്യത്യാസമുണ്ട്. ഗോപാലദാസിന്റെ ശരീരം മാംസളമായിരുന്നില്ല. അവയവങ്ങൾ കരിങ്കല്ലിൽ കൊത്തിയെടുത്ത പോലെ ദൃഢതരമായിരുന്നു. പൂർവ്വാശ്രമത്തിൽ ഗോപാലദാസിന്റെ പേർ ഗോപാലൻനായരെന്നായിരുന്നു. പേരും പ്രശസ്തിയുമുള്ള തറവാട്ടിലെ ഒരംഗം. സന്ന്യാസവൃത്തി സ്വീകരിച്ചശേഷമാണ് ഞാനദ്ദേഹത്തെ കാണുന്നതു്. മുത്തച്ഛനെ കാണാൻ ചിലപ്പോഴൊക്കെ വീട്ടിൽ വരും. അന്നദ്ദേഹത്തിനു വലത്തു കാൽ ഉണ്ടായിരുന്നില്ല. തുടയുടെ പാതിയിൽ വച്ച് അതു മുറിച്ചുമാറ്റിയിരുന്നു. കൃത്രിമക്കാലുപയോഗിച്ചാണു് നടത്തം. ഇടത്തു കൈക്കു തീരെ സ്വാധീനമുണ്ടായിരുന്നില്ല. അതു ശോഷിച്ചു ശരീരത്തോടു പറ്റിപ്പിടിച്ചു നില്ക്കും. തികച്ചും പ്രയോജന ശൂന്യമായിരുന്നു അതു്. നീണ്ടു വളർന്ന താടിയുണ്ട്.
വീട്ടുമുറ്റത്തു വന്നു കൃത്രിമക്കാൽ അഴിച്ചുമാറ്റി ഒറ്റക്കാലിൽ തുള്ളിത്തുള്ളി ഉമ്മത്തേക്കു കയറുമ്പോൾ പിറകിൽ ഞാന്നുകിടക്കുന്ന ജടാഭാരം കാറ്റേറ്റു വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. അപ്പോൾ ഗംഗയെ ആവാഹിക്കാൻ നില്ക്കുന്ന പരമശിവന്റെ ഒരു ചിത്രമുണ്ടല്ലോ—രാജാരവിവർമ്മ വരച്ചത്—ആ ചിത്രം ഓർമ്മവരും.
വരാന്തയിലിരുന്നു മുത്തച്ഛനുമായി സംസാരിക്കുമ്പോൾ എന്നെ കണ്ടെന്നു വരികിൽ വിളിക്കും. കാടുപിടിച്ചുകിടക്കുന്ന മീശയ്ക്കു പിറകിൽ തിളങ്ങുന്ന പല്ലുകൾ കാട്ടിക്കാണ്ടു ചിരിക്കും. ചോരപ്പടലങ്ങളെമ്പാടുമുള്ള കണ്ണുകളിലേക്കു നോക്കി പേടിയോടെ ഞാൻ ഓടിമറയും.
അദ്ദേഹത്തെ ആദ്യമൊക്കെ എനിക്കു ഭയമായിരുന്നു. പിന്നെപ്പിന്നെ അതു മാറി. ഞാൻ അടുത്തു ചെല്ലും. അദ്ദേഹം എന്നെ പിടിച്ചു മടിയിലിരുത്തും. അഷ്ടഗന്ധത്തിന്റെ മണമായിരുന്നു അദ്ദേഹത്തിന്നു്. മുറിച്ചു മാറ്റപ്പെട്ട കാലിന്റെ അവശിഷ്ടത്തിലേക്ക് ഇടയ്ക്കിടെ അല്പം പേടിയോടെ ഞാൻ നോക്കാറുണ്ടായിരുന്നു. ക്രമേണ ആ പേടിയും മാറി, ആ വലിയ മനുഷ്യനെ ഞാനിഷ്ടപ്പെട്ടു. ഇന്നും അദ്ദേഹത്ത ഓർക്കുമ്പോൾ ശ്വസിക്കുന്ന കാറ്റിൽ അഷ്ടഗന്ധത്തിന്റെ മണമുണ്ടെന്നു് എനിക്കു തോന്നാറുണ്ടു്.
ഗോപാലദാസ് മഠത്തിലുള്ളപ്പോൾ രാമയോഗി ദേശസഞ്ചാരത്തിനിറങ്ങും. രാമയോഗി സഞ്ചാരം കഴിഞ്ഞു മടങ്ങിയെത്തിയാൽ ഗോപാലദാസ് സ്ഥലംവിടും. മഠത്തിലിരിക്കുമ്പോൾ ഗോപാലദാസ് കൃത്രിമക്കാൽ ഉപയോഗിക്കാറില്ല. ഒറ്റക്കാലിൽ തുള്ളിത്തുള്ളി നടക്കും. അമ്പലച്ചിറയിൽ കുളിക്കാൻ പോകുന്നതും ഒറ്റക്കാലിൽത്തന്നെ. പരസഹായമില്ലാതെ, ഒരു കൈകൊണ്ടു് ഏതു ജോലിയും ചെയ്യും. അതു പോലെ ഒറ്റക്കാലിൽ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും.
അദ്ദേഹത്തെപ്പറ്റി പറഞ്ഞു കേട്ട, രസകരമായൊരു കഥയുണ്ടു്. ഓണക്കാലത്തു രണ്ടു ദേശക്കാർ തമ്മിൽ അമ്പെയ്ത്തു മത്സരം നടക്കും. ചിലപ്പോൾ ചിങ്ങപുരം ദേശക്കാർ പുറക്കാട്ടുദേശക്കാരോടും പള്ളിക്കരദേശക്കാർ ചിങ്ങപുരക്കാരോടും മത്സരിക്കും. മത്സരവേദി എന്നും ചിങ്ങപുരത്തുപറമ്പുതന്ന. അമ്പെയ്ത്തിന്റെ കളമൊരുക്കുന്നതു് യോഗിമഠത്തിനടുത്താണ്. മത്സരം എപ്പോഴും ദേശക്കാർ തമ്മിലുള്ള തല്ലിലാണു കലാശിക്കുക.
ഒരിടെ പള്ളിക്കരക്കാരും ചിങ്ങപുരക്കാരും മത്സരത്തിലേറ്റുമുട്ടി ഇടഞ്ഞു. കൂട്ടത്തല്ലു നടന്നു. മഠത്തിലിരുന്നു ഗോപാലദാസ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു സഹിച്ചില്ല. തുള്ളിത്തുള്ളി ബഹളത്തിന്റെ നടുവിൽ ചെന്നു ചിങ്ങപുരത്തുകാർക്കു വേണ്ടി തല്ലാനാരുങ്ങി. കൈവീശലിന്റെ കാറ്റു മതിയായിരുന്നു പത്തുപേരെ നിലംപരിശാക്കാൻ. നിമിഷം കൊണ്ടു് പള്ളിക്കരക്കാർ ഓടി രക്ഷപ്പെട്ടുവെന്നാണു കഥ.
ഗോപാലദാസിന്റെ കാലും കൈയും നഷ്ടപ്പെട്ടതു് ഒരു ധീരസാഹസിക കഥയായി ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. അതുകൂടി പറയാതെ യോഗി മഠത്തിന്റെ കഥ അവസാനിക്കുന്നില്ല.