images/tkn-theeppori-cover.jpg
View of Auvers, an oil on canvas painting by Vincent van Gogh (1853–1890).
രംഗം 5
പിറ്റേന്നു് പ്രഭാതം. ഇടത്തും വലത്തും മുറികളുള്ള ജാലകങ്ങൾ അടച്ചിട്ടിരിക്കുന്നു. ഏതോ പഴുതിലൂടെ ഒരു സ്ഫടികക്കുഴൽപോലെ വന്നെത്തിയ സൂര്യവെളിച്ചം മാത്രമാണു് സ്വീകരണമുറിയിലുള്ളതു്. ആ വെളിച്ചത്തിൽ പ്രഭാകരന്റെ അസ്വസ്ഥമായ മുഖം കാണാം. ഉറക്കമിളച്ചതുകൊണ്ടു് കണ്ണുകൾ കലങ്ങിയിരിക്കുന്നു. കണ്ണിൻതടങ്ങളിൽ കരുവാളിപ്പു് വ്യാപിച്ചിരിക്കുന്നു. പ്രഭാകരൻ വലിച്ചൂതുന്ന സിഗരറ്റിന്റെ പുക ചുരുളുകളായി സൂര്യവെളിച്ചത്തിൽ ഇഴഞ്ഞുനടക്കുന്നു. പിന്നിലെ വാതിലിന്റെ മറ ഇളകുന്നു. അതോടെ സ്വീകരണമുറിയിലെ വെളിച്ചം കൂടുതലാവുന്നു. വാതിൽ മറ നീക്കി ജാനകി ഒരു കപ്പ് കാപ്പിയുമായി വരുന്നു. പ്രഭാകരന്റെ അടുത്തു വന്നു് നില്ക്കുന്നു. സോഫയിലിരിക്കുന്ന പ്രഭാകരൻ ജാനകിയുടെ മുഖത്തു് നോക്കാതെ, കാപ്പി കൈനീട്ടി വാങ്ങുന്നു, കുടിക്കുന്നില്ല. തലേന്നു് രാത്രി സംഭവിച്ച കാര്യങ്ങൾ മനസ്സിൽ ദഹിക്കാതെ കിടപ്പുണ്ടു്. അപ്പോഴും അതിനെപ്പറ്റി ആലോചിക്കുകയാണു്. കാപ്പി കുടിച്ചു് കപ്പു് തിരിച്ചുവാങ്ങാനെന്ന മട്ടിൽ ജാനകി അല്പനേരം കാത്തുനില്ക്കുന്നു. ഫലമില്ലെന്നു് കണ്ടു് തിരിച്ചു് പോകാൻ തുടങ്ങുമ്പോൾ പ്രഭാകരൻ വിളിക്കുന്നു.
പ്രഭാകരൻ:
ജാനു (പരുക്കൻമട്ടിലാണു് വിളി. ജാനകി തിരിച്ചുവന്നു് സോഫയുടെ അടുത്തു് നില്ക്കുന്നു. പ്രഭാകരൻ മുഖമുയർത്തി രൂക്ഷമായി നോക്കുന്നു.) നിനക്കെന്നെ പേടിയുണ്ടോ? (ജാനകി ഉത്തരമൊന്നും പറയുന്നില്ല. ആ കണ്ണുകളിലേക്കു് നോക്കാൻ പരമാർത്ഥത്തിൽ പേടിയുണ്ടു്.) പറയൂ.
ജാനകി:
ഇങ്ങിനെ നോക്കിയാൽ ആരും പേടിക്കും.
പ്രഭാകരൻ:
അതാണെനിക്കു് വേണ്ടതു്; പേടി.
പ്രഭാകരൻ:
സ്നേഹം എനിക്കാവശ്യമില്ല. കാലണ കൊടുത്താൽ അതെവിടെയും കിട്ടും. പട്ടിയെപ്പോലെ വാലാട്ടി എന്റെ പിറകേ നടക്കാൻ നൂറുപേരുണ്ടാവും. എനിക്കതല്ല വേണ്ടതു്. എന്നെ എല്ലാവരും പേടിക്കണം… നിനക്കെന്നെ പേടിയുണ്ടോ?
ജാനകി:
ഉണ്ടു്.
പ്രഭാകരൻ:
സ്നേഹം?
ജാനകി:
(പരുങ്ങുന്നു.)
പ്രഭാകരൻ:
സത്യം പറയൂ…
ജാനകി:
ഇതെന്തൊരു ചോദ്യമാണു്?
പ്രഭാകരൻ:
വേഗം പറയണംം.
ജാനകി:
ഉണ്ടു്.
പ്രഭാകരൻ:
നീയെന്നെ വിവാഹം കഴിച്ചതു് സ്നേഹംകൊണ്ടാണോ?
ജാനകി:
കഴിഞ്ഞ പത്തിരുപതു് കൊല്ലമായി ഈ ചോദ്യം എത്ര തവണ ആവർത്തിച്ചു?
പ്രഭാകരൻ:
വേഗം പറയൂ.
ജാനകി:
അങ്ങനെയാണെങ്കിൽ എനിക്കും ചിലതു് ചോദിക്കാനുണ്ടു്.
പ്രഭാകരൻ:
ചോദിച്ചോളൂ.
ജാനകി:
എന്നെ വിവാഹം കഴിച്ചതു് സ്നേഹംകൊണ്ടാണോ?
പ്രഭാകരൻ:
അല്ല; അതൊരു് ബിസിനസ്സായിരുന്നു. അതിരിക്കട്ടെ; നിന്റെ കാര്യം പറ. നീയെന്നെ വിവാഹം കഴിച്ചതു് സ്നേഹം കൊണ്ടാണോ?
ജാനകി:
അല്ല.
പ്രഭാകരൻ:
(കണ്ണുകളിൽ കടുത്ത ക്രൂരത നിഴലിക്കുന്നു.)
ജാനകി:
അച്ഛൻ പറഞ്ഞു, വിവാഹം കഴിക്കാൻ. ആരാണെന്നെനിക്കറിയില്ല. എവിടെയാണെന്നെനിക്കറിയില്ല. ഞാൻ സമ്മതിച്ചു.
പ്രഭാകരൻ:
നിന്റെ ഭർത്താവിനു് വളരെ പണമുണ്ടെന്നാരും പറഞ്ഞില്ലേ?
ജാനകി:
പറഞ്ഞു; കൂട്ടത്തിൽ വേറെയും ചിലതു് പറഞ്ഞു.
പ്രഭാകരൻ:
കേൾക്കട്ടെ.
ജാനകി:
വേണ്ട.
പ്രഭാകരൻ:
പറയൂ.
ജാനകി:
കരിഞ്ചന്തയിൽ ധാരാളം പണമുണ്ടാക്കിയ ആളാണെന്നു്.
പ്രഭാകരൻ:
നിനക്കു് വെറുപ്പു് തോന്നിയില്ലേ?
ജാനകി:
വെറുപ്പോ? പ്രയോജനം? എട്ടുപത്തു് കൊലപാതകം ചെയ്ത ആളാണെന്നു് പഠഞ്ഞാലും സഹിക്കുക.
പ്രഭാകരൻ:
അറപ്പും വെറുപ്പും വേണ്ടത്രയുണ്ടായിട്ടും നീയെന്നെ വിവാഹം കഴിച്ചു. കഴിഞ്ഞ ഇരുപതു് കൊല്ലം നീയിവിടെ കഴിച്ചുകൂട്ടിയതു് എന്നെ സ്നേഹിക്കാതെയാണു്. (കണ്ണിൽ പഴയ ക്രൂരത)
ജാനകി:
(അല്പം പരുങ്ങുന്നു) ഇതെനിക്കങ്ങട്ടും പറയാവുന്നതല്ലേ?
പ്രഭാകരൻ:
എന്തു്?
ജാനകി:
ഇരുപതു് കൊല്ലം ഒട്ടും സ്നേഹിക്കാതെ ഒരു ഭാര്യയെന്ന നിലയിൽ എന്നേയും ഇവിടെ വെച്ചുകൊണ്ടിരുന്നില്ലേ?
പ്രഭാകരൻ:
(സിഗരറ്റ് കൊളുത്തി പുക വിടുന്നു.) എന്നാലും ഈ പെണ്ണുങ്ങളുടെ അഭിനയം.
ജാനകി:
അഭിനയത്തിൽ ആണുങ്ങളും ഒട്ടും പിന്നിലല്ല.
പ്രഭാകരൻ:
ഇത്രയും കാലം ഒരു നല്ല ഭാര്യയുടെ ഭാഗം നീയഭിനയിച്ചു.
ജാനകി:
ഞാനഭിനയിക്കുകയല്ലായിരുന്നു. നന്ദിനിക്കുട്ടിയും ഉണ്ണിയും കോളേജിലാണു് പഠിക്കുന്നതു്. (തൊണ്ടയിടറുന്നു) അവരോടെനിക്കു് കടമയുണ്ട്. അവരുടെ അച്ഛനോടെനിക്കു് കടമയുണ്ടു്. (കണ്ണുനിറയുന്നു) ഇനിയെങ്കിലും ഈ തെറ്റിദ്ധാരണകളൊക്കെ അവസാനിപ്പിക്കൂ. എന്റെ സത്യസന്ധതയിൽ വിശ്വസിക്കൂ. ഞാനൊരമ്മയാണു്; അതു് മറക്കാതിരിക്കൂ.
പ്രഭാകരൻ:
(ഒന്നും ശ്രദ്ധിക്കാതെ) അന്യോന്യം സ്നേഹിക്കാത്ത നമുക്കു് അധികം മക്കളുണ്ടാവാത്തതു് ഭാഗ്യം.
ജാനകി:
(വിങ്ങിപ്പൊട്ടുന്നു) മഹാപാപം പറയരുതു്.
പ്രഭാകരൻ:
ഉണ്ണിയെന്നെ ധിക്കരിക്കാൻ തുടങ്ങീട്ടുണ്ടു്.
ജാനകി:
കഷ്ടം! എന്തൊക്കെയാണിപ്പറയുന്നതു്? അവൻ പാവമാണു്. ആരേയും ധിക്കരിക്കാനുള്ള ശേഷിയവനില്ല.
പ്രഭാകരൻ:
സ്വന്തം അച്ഛനെ ധിക്കരിക്കാൻ അത്ര ശേഷിയൊന്നും വേണ്ട. (കനത്ത സ്വരത്തിൽ) ജാനു, ഇതൊക്കെ നിന്റെ കുറ്റം കൊണ്ടുണ്ടായതാണു്.
ജാനകി:
എന്നെ എത്രവേണമെങ്കിലും ആക്ഷേപിച്ചോളൂ. നമ്മുടെ മക്കൾ നിർദോഷികളാണു്.
പ്രഭാകരൻ:
അവരുടെ ഭാവിയോർത്തെങ്കിലും നിനക്കെന്നെ സ്നേഹിക്കാമായിരുന്നു.
സിഗരറ്റുകുറ്റി ഊക്കോടെ തറയിലെറിഞ്ഞു് ചവുട്ടിക്കെടുത്തി മുറിയിലേക്കു് പോകുന്നു. ജാനകി അന്തംവിട്ടു് നോക്കിനില്ക്കുന്നു. ഒരു നെടുവീർപ്പോടെ തിരിഞ്ഞുനില്ക്കുന്നു. എതിരെ അകത്തുനിന്നു് ഉണ്ണി കടന്നുവരുന്നു. നേരെ രാഘവന്റെ മുറിയുടെ വാതില്ക്കൽ ചെന്നു് നിന്നു് വിളിക്കുന്നു.
ഉണ്ണി:
ഇളയച്ഛാ… ഇളയച്ഛാ
രാഘവൻ പുറത്തുവരുന്നു.
ഉണ്ണി:
ഇന്നു് കുറച്ചധികം ഉറങ്ങിപ്പോയി.
രാഘവൻ:
പള്ളിവേട്ട ഗംഭീരമായോ?
ഉണ്ണി:
വെടിക്കെട്ടു് കഴിയുമ്പോൾ രാത്രി രണ്ടുമണി. നോക്കൂ ഇളയച്ഛാ, നന്ദിന്യേടത്തി ആഹാരമൊന്നും കഴിച്ചിട്ടില്ല, ആരും പറഞ്ഞിട്ടു് കൂട്ടാക്കുന്നില്ല.
രാഘവൻ:
ഉണ്ണിക്കു് പറയായിരുന്നില്ലേ?
ഉണ്ണി:
ഞാൻ പറഞ്ഞു; കൂട്ടാക്കിയില്ല. ഇളയച്ഛൻ വന്നുപറയൂ. പാവം കരഞ്ഞു് കരഞ്ഞു് വല്ലാതായിരിക്കുന്നു. (പെട്ടെന്നു് ഓർത്തപോലെ) ഓ! ഒരു കാര്യം മറന്നു.
രാഘവൻ:
എന്താ ഉണ്ണി?
ഉണ്ണി:
മുത്തച്ഛനെ പല്ലുതേപ്പിച്ചിട്ടില്ല. എന്നെ കാത്തിരുന്നു് ശുണ്ഠി വന്നിട്ടുണ്ടാവും. ശുണ്ഠിവന്നാൽ കൈ മാത്രമല്ല ശരീരം മുഴുവൻ വിറയ്ക്കും. എന്താ മുത്തച്ഛനിങ്ങനെ വിറയ്ക്കുന്നതു്?
രാഘവൻ:
മുത്തച്ഛനു് വയസ്സായില്ലേ?
ഉണ്ണി:
വയസ്സായാൽ എല്ലാവർക്കും ഇങ്ങനെ വിറയ്ക്ക്യോ?
രാഘവൻ:
എന്തോ, വയസ്സായാലത്തെ കഥ മുൻകൂട്ടി പറയാൻ വയ്യ.
ഉണ്ണി:
ഇന്നലെ രാത്രി മുത്തച്ഛനു് തീരെ വയ്യായിരുന്നു. ഞാനമ്പലത്തിൽനിന്നു് വന്നുനോക്കിയപ്പോൾ മുത്തച്ഛൻ കിടക്കയിലെഴുന്നേറ്റിരുന്നു് എന്തൊക്കെയോ പറയുന്നു. എന്നെ അടുത്തുവിളിച്ചു് കെട്ടിപ്പിടിച്ചു് ഒരുപാടു് ഉമ്മവെച്ചു. എന്നിട്ടു് പൊട്ടിക്കരഞ്ഞു. (മുത്തച്ഛനെപ്പറ്റിയുള്ള വിചാരംകൊണ്ടു് ധൃതികാണിക്കുന്നു.) ഞാൻ ചെന്നു് മുത്തച്ഛന്റെ പല്ലുതേപ്പിച്ചുകൊടുക്കട്ടെ. ഇളയച്ഛൻ വരുന്നില്ലേ?
രാഘവൻ:
ഉണ്ണി ചെല്ലൂ, ഞാൻ പിന്നാലെ വരാം.
ഉണ്ണി:
(പോവുന്നതിനിടയിൽ തിരിഞ്ഞുനിന്നു്) നന്ദിന്യേടത്തീടെ കാര്യം മറന്നോ?
രാഘവൻ:
ഇല്ല, ഇളയച്ഛൻ വന്നു് നന്ദിന്യേടത്തിയെ കാപ്പി കുടിപ്പിക്കാം. പോരേ?
ഉണ്ണി:
മതി!
ധൃതിയിൽ പോകുന്നു. രാഘവൻ ഒരു നെടുവീർപ്പോടെ സോഫയിലിരിക്കുന്നു. തലേദിവസം ഉണ്ണി വെച്ചുമറന്ന താജ്മഹലിന്റെ പ്രതിമ ടീപ്പോയിൽനിന്നു് എടുക്കുന്നു. അതു് തിരിച്ചും മറിച്ചും നോക്കുന്നു. മനസ്സു് എവിടെയോ സഞ്ചരിക്കുകയാണു്. മുഖത്തു് കലശലായ വേദന നിഴലിക്കുന്നുണ്ടു്. അല്പം കഴിഞ്ഞു് അകത്തു് നിന്നു് ഉണ്ണിയുടെ നിലവിളി. എന്തോ കണ്ടു് പേടിച്ച മട്ടിൽ ഭയങ്കരമായ നിലവിളി. അതു് കേട്ടു് രാഘവൻ ഞെട്ടുന്നു. എഴുന്നേറ്റു് അകത്തേക്കോടുന്നു. നിലവിളിയുടെ കാരണമറിയാനെന്ന മട്ടിൽ പ്രഭാകരൻ മുറിയിൽനിന്നു് പുറത്തുവരുന്നു. ശ്രദ്ധിക്കുന്നു. അകത്തേക്കു് പോകാൻ തുടങ്ങുമ്പോൾ ജാനകി കണ്ണുപൊത്തി തേങ്ങിക്കരഞ്ഞുകൊണ്ടു് അകത്തുനിന്നു് ഓടിവരുന്നു. പ്രഭാകരൻ നില്ക്കുന്നു; ജാനകിയെ സൂക്ഷിച്ചുനോക്കുന്നു.
പ്രഭാകരൻ:
എന്താ ജാനു? (ജാനകി കൂടുതൽ കരയുന്നു. ജാനകിയെ തോളിൽ പിടിച്ചു് കുലുക്കിക്കൊണ്ടു്) ജാനൂ, ജാനൂ എന്താണു്? ഏ, എന്താണെന്നു് പറയൂ.
ജാനകി:
(തേങ്ങിക്കൊണ്ടു്) അച്ഛൻ…
പ്രഭാകരൻ:
അച്ഛൻ?
ജാനകി:
(വിങ്ങിപ്പൊട്ടിക്കൊണ്ടു്) തൂങ്ങിമരിച്ചു.
ജാനുവിന്റെ തോളിൽ പിടിച്ച പ്രഭാകരന്റെ കൈ തളരുന്നു. പ്രജ്ഞയറ്റ മനുഷ്യനെപ്പോലെ പ്രഭാകരൻ സോഫയിലിരിക്കുന്നു. പിടിവിട്ടപ്പോൾ ജാനകി സോഫയിലേക്കു് ചായുന്നു. കനത്ത നിശ്ശബ്ദത. ജാനകിയുടെ തേങ്ങൽ മാത്രം! അല്പം കഴിഞ്ഞു് രാഘവൻ പുറത്തേക്കു് വരുന്നു. അച്ഛന്റെ ജഡം കയറിൻതുമ്പിൽ കിടന്നാടുന്നതു് കണ്ടു് കഠിനമായി വേദനിച്ചാണു് വരുന്നതു്. പ്രഭാകരനെ കണ്ടപ്പോൾ ആകെ അട്ടിമറിയുന്നു. കണ്ണീരു് തുടച്ചു്, ഗദ്ഗദം അമർത്തി പറയുന്നു.
രാഘവൻ:
ഇനി ഒരമ്പലംകൂടി വേഗം പണിതീർത്തോളൂ; സ്വന്തം അച്ഛനെക്കൊന്ന പാപം തീർക്കാൻ… എന്താ, ഇരുന്നാലോചിക്കുന്നതു്?
പ്രഭാകരൻ:
(ശേഷിച്ച കരുത്തെല്ലാം ഒന്നിച്ചുകൂട്ടി) എന്താ ആലോചിക്കാൻ പാടില്ലേ?
രാഘവൻ:
ആരെയാണിനികൊലചെയ്യേണ്ടതെന്നു്… അതല്ലേ ആലോചന? കൊന്നോളൂ; ഈ അനുജനല്ലേ ഇനി ബാക്കിയുള്ളു. ആ ബന്ധംകൂടി അവസാനിക്കട്ടെ. (മുൻപോട്ടടുക്കുന്നു. പ്രഭാകരൻ എഴുന്നേല്ക്കുന്നു. കഴിയുന്നതും പരുക്കനാവാൻ ശ്രമിക്കുന്നു. രാഘവൻ തുടരുന്നു.) എന്തിനു് മടിക്കണം? ആക്ഷേപമില്ലെന്നു് മുൻകൂറായെഴുതിത്തരാം. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദമാണു്.
പ്രഭാകരൻ:
ഞാൻ ആരേയും കൊന്നിട്ടില്ല.
രാഘവൻ:
(ഉടനെ പിൻതിരിഞ്ഞു് വാതിൽമറ കൈകൊണ്ടു് പിടിച്ചു് മാറ്റുന്നു. ഇടനാഴിയുടെ പിന്നിൽ അകലത്തു് കാണുന്ന വെള്ളച്ചുമരിൽ തൂങ്ങിമരിച്ച നിലയിൽ വൃദ്ധന്റെ നിഴൽ കാണുന്നു; പ്രഭാകരൻ ഞെട്ടി പിൻതിരിഞ്ഞുനില്ക്കുന്നു.) നോക്കൂ! ആ മുറിയിലൊന്നു് പോയിനോക്കൂ. നമുക്ക് ജന്മംതന്ന, നമ്മെ, പോറ്റിവളർത്താൻവേണ്ടി നെടുനാൾ പട്ടിണികിടന്ന അച്ഛന്റെ ശവമാണു്, കയറിൻതുമ്പിൽ കിടന്നാടുന്നതു്, ആരേയും കൊന്നിട്ടില്ലത്രേ! കണക്കെടുക്കാൻ വയ്യെന്നു പറയു, അതാണു് സത്യം. യുദ്ധകാലത്ത് വിഷം കലർന്ന ധാന്യങ്ങൾ ആരുമറിയാതെ കടത്തിക്കൊണ്ടു് വന്നു് ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ജീവൻപോലും പണയപ്പെടുത്താനൊരുങ്ങിയ പാവപ്പെട്ട മനുഷ്യരുടെയിടയിൽ വിതരണം ചെയ്തില്ലേ? അതിന്നു് കനത്ത വില വാങ്ങിയില്ലേ? വിഷത്തിന്റെ കെടുതികൊണ്ടു് ആ ഭക്ഷണം കഴിച്ചവരൊക്കെ പിടച്ചു് മരിക്കുന്നതു് നോക്കി നിന്നില്ലേ? കൂലിക്കാളുകളെ വിളിച്ചു് കോളറബാധയാണെന്നു് പ്രചാരവേല നടത്തിയില്ലേ? കൈക്കൂലികൊടുത്തു് പത്രക്കാരെക്കൊണ്ടെഴുതിച്ചില്ലേ? ആ പാവപ്പെട്ടവരുടെ ആത്മാക്കൾ ഈ വീട്ടിനു് ചുറ്റും പറ്റിക്കൂടി നടക്കുന്നുണ്ടു്. എങ്ങിനെ ഈ വീട്ടിൽ സമാധാനമുണ്ടാവും? (മുൻപോട്ടുവരുന്നു.)
പ്രഭാകരൻ:
(പെട്ടെന്നു് തിരിഞ്ഞു്) രാഘവാ, നീ ആലോചിച്ചു് സംസാരിക്കണം.
രാഘവൻ:
ഇതിലത്രയൊന്നും ആലോചിക്കാനില്ല; നിങ്ങളുടെ മുഖത്തു് നോക്കി പറയാനുള്ള ധൈര്യം ആർക്കുമുണ്ടായില്ലെന്നുമാത്രം.
പ്രഭാകരൻ:
അസംബന്ധം പറഞ്ഞിട്ടല്ല നീ ധീരനാകേണ്ടതു്.
രാഘവൻ:
പണത്തിനുവേണ്ടി ആളുകളെ കൊല്ലുക. പാപം തീർക്കാൻ ആ പണമെടുത്തു് അമ്പലം പണിയുക. ആ അമ്പലത്തിലെ ആദ്യത്തെ ഉത്സവത്തിനു് പള്ളിവേട്ട ആഘോഷിക്കുമ്പോൾ സ്വന്തം അച്ഛൻ കെട്ടിത്തുങ്ങി മരിക്കുക! ഓ! ഭയങ്കരമായ പാപം നിങ്ങളെ പിൻതുടരുകയാണു്.
പ്രഭാകരൻ:
എന്നെ പിൻതുടരുന്ന ഏറ്റവും വലിയ പാപം നീയാണു്.
രാഘവൻ:
അത്രയും നല്ലതു്! ഇനി ഭയമില്ല. രക്തബന്ധത്തെക്കുറിച്ചാലോചനയില്ല. ഈ പാപം നിങ്ങളെ നശിച്ചിച്ചേ അടങ്ങൂ.
പ്രഭാകരൻ:
സൂക്ഷിച്ചോളു. അതിന്നുമുൻപേ നീ നശിക്കും.
രാഘവൻ:
നിങ്ങൾ നശിപ്പിക്കുമെന്നു് പറയൂ. എനിക്കതിൽ ഭയമില്ല. എന്റെ പ്രിയപ്പെട്ട അച്ഛനോടൊപ്പം ഈ നിമിഷംതന്നെ ലോകത്തോടു് യാത്രപറയാൻ ഞാൻ ഒരുക്കമാണു്.
പ്രഭാകരന്റെ മകൻ ഉണ്ണി പേടിച്ചുവിറച്ച മട്ടിൽ കടന്നുവരുന്നു. ഒന്നും മിണ്ടാതെ എന്തു് ചെയ്യണമെന്നറിയാതെ ഒരു ഭാഗത്തു് നില്ക്കുന്നു. മുഖം കരുവാളിച്ചിരിക്കുന്നു. കണ്ണുകൾ തുറിച്ചു് മിഴിച്ചു് ചുറ്റും നോക്കുന്നു. എന്തോ പറയാനാഗ്രഹിക്കുന്നു. പക്ഷേ, നാവനങ്ങുന്നില്ല.
രാഘവൻ:
നോക്കൂ, ആ കുട്ടിയെ നോക്കൂ. (ഉണ്ണിയെ നോക്കാൻ കരുത്തില്ലാതെ പ്രഭാകരൻ തിരിഞ്ഞുനടക്കുന്നു.) സ്വന്തം അച്ഛനെ വേലക്കാരനെന്നു് അച്ഛൻ കേൾക്കെ പറയുക. മക്കൾക്കുവേണ്ടി പട്ടിണികിടന്ന അച്ഛനതുകേട്ടു് വേദനിച്ചു് ഗത്യന്തരമില്ലാതെ തൂങ്ങിമരിച്ചു് അഭിമാനം രക്ഷിക്കുക. ഇവനെ നോക്കൂ, ഇവൻ വലുതാവും.
പ്രഭാകരൻ:
(ഞെട്ടിത്തിരിഞ്ഞു്) വലുതാവട്ടെ.
രാഘവൻ:
വലുതായാൽ അച്ഛനോടുചെയ്ത പാപം മകനിൽനിന്നു് നിങ്ങൾക്കു് കൈനീട്ടി വാങ്ങാം. ചരിത്രം ആവർത്തിക്കുന്നതു് കാത്തിരിക്കുകയാണു് ഞാൻ.
പ്രഭാകരൻ:
(അലറിക്കൊണ്ടു് മുൻപോട്ടുവരുന്നു.) എടാ, രാഘവാ, എന്റെ മകനെക്കൊണ്ടു് നീയതു് ചെയ്യിക്കുമെന്നല്ലെ പറഞ്ഞതു്? നിന്നെ ഞാനതിനനുവദിക്കില്ല. അതിന്നുമുൻപു് നിന്നെ ഞാൻ കൊല്ലും. (മുൻപോട്ടടുക്കുന്നു.)
രാഘവൻ:
(അതുവരെയുള്ള പ്രകൃതം പാടെ മാറുന്നു. ഒരു സംഹാര രുദ്രനായി മാറുന്നു.) അടുത്തുപോകരുതു്. പാപത്തിന്റെ കൂലി റൊക്കം ഞാൻ തരും.
പ്രഭാകരൻ:
എടാ കുലദ്രോഹി! (മുൻപോട്ടു് വരുന്നു.)
രാഘവൻ പെട്ടെന്നു് ടീപ്പോയിലുള്ള താജ്മഹലിന്റെ പ്രതിമയെടുത്തു് പ്രഭാകരനെ എറിയുന്നു. ജാനകി ഭയപ്പെട്ടു് നിലവിളിക്കുന്നു. രാഘവന്റെ ശക്തിയായ ഏറു് ചുമരിൽ ചെന്നു് കൊണ്ടു് താജ്മഹൽ ഉടഞ്ഞുതകരുന്നു. രംഗം ഇരുളുന്നു.

—യവനിക—

Colophon

Title: Tīppori (ml: തീപ്പൊരി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, തീപ്പൊരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Auvers, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.