SFNസായാഹ്ന ഫൌണ്ടേഷൻ
images/mangad-c.jpg
Portrait of Ramón Gómez de la Serna, a painting by Diego Rivera (1886–1957).
images/kaikkalathuni-t.png

വർ­ക്ക് ഏ­രി­യ­യി­ലെ ക­ണ്ണാ­ടി­ക്കു മു­ന്നിൽ പല്ലു തേ­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോ­ഴാ­ണു് സം­ഭ­വ­ങ്ങ­ളു­ടെ തു­ട­ക്കം. നി­സാ­ര­മെ­ന്നു തോ­ന്നാ­വു­ന്ന ഒരു വാ­ക്കിൽ നി­ന്നോ ച­ല­ന­ത്തിൽ നി­ന്നോ ആ­ളു­ന്ന ചെ­റി­യൊ­രു തീ­പ്പൊ­രി മതി, വ­ലി­യൊ­രു തീ­പി­ടി­ത്ത­ത്തി­നു തന്നെ കാ­ര­ണ­മാ­യേ­ക്കാം. ഓർ­ക്കാ­പ്പു­റ­ത്താ­ണ­ല്ലോ ഓ­രോ­ന്നു് സം­ഭ­വി­ക്കു­ന്ന­തു്. കഥകൾ പോലെ.

നേരം പു­ല­രു­ന്ന­തേ­യു­ള്ളൂ. ബാത് റൂ­മി­ന്റെ വാതിൽ തു­റ­ന്നു് പു­റ­ത്തേ­ക്കു വന്ന ദീ­പാ­ല­ക്ഷ്മി നനഞ്ഞ കാൽ­പാ­ദ­ങ്ങൾ നി­ല­ത്തി­ട്ട തു­ണി­യിൽ ഉ­ര­ച്ചു തോർ­ത്താൻ തു­ട­ങ്ങി. അ­ന്നേ­രം ജ­യ­രാ­മൻ പേ­സ്റ്റു­പ­ത നു­ര­യു­ന്ന പ­രി­ഹാ­സ­ച്ചി­രി­യു­ടെ വി­ല്ലു് കു­ല­ച്ചു. “

എന്റെ നെ­ഞ്ച­ത്തു് ച­വി­ട്ടാൻ നല്ല സു­ഖ­ണ്ട­ല്ലേ?”

ദീ­പ­യു­ടെ മുഖം പെ­ട്ടെ­ന്നു് ഇ­രു­ണ്ടു. കൃ­ഷ്ണ­മ­ണി­കൾ തു­റി­ച്ചു. “

എന്താ മ­നു­ഷ്യാ കാ­ല­ത്തു തന്നെ ഓരോ വേ­ണ്ടാ­തീ­നം എ­ഴു­ന്ന­ള്ളി­ക്ക്ന്നെ? ആരാ നെ­ഞ്ച­ത്തു് ച­വി­ട്ട്യേ­തു്? ഞാനോ?”

ദീ­പ­യ്ക്കു് ദേ­ഷ്യം വ­ന്നാൽ ജ­യ­രാ­മൻ പേ­രി­ല്ലാ­ത്ത അ­നേ­കാ­യി­രം മ­നു­ഷ്യ­രി­ലൊ­രാ­ളാ­കും.

അ­വ­ളു­ടെ കാൽ­ച്ചു­വ­ട്ടി­ലെ കീ­റി­പ്പ­റി­ഞ്ഞ തു­ണി­യി­ലേ­ക്കു് അയാൾ ചൂ­ണ്ടി. “

എന്റെ ഷർ­ട്ടാ” ദീപ നി­ശ­ബ്ദ­യാ­യി അ­ടു­ക്ക­ള­യി­ലേ­ക്കു കയറി. എ­ച്ചിൽ­പ്പാ­ത്ര­ങ്ങ­ളു­ടെ ഒരു കൂ­മ്പാ­രം താ­ങ്ങി­പ്പി­ടി­ച്ചു വ­ന്നു് ശ­ബ്ദ­ത്തോ­ടെ സി­ങ്കി­ലി­ട്ടു് പി­റു­പി­റു­ത്തു. “

പ­ത്തി­രു­പ­ത്തി­ര­ണ്ടു് കൊ­ല്ലാ­യി­ല്ലേ ദ­യ­വി­ല്ലാ­ണ്ടു് നി­ങ്ങ­ളെ­ന്നെ ച­വി­ട്ട്ന്നു്”.

ജ­യ­രാ­മൻ വാ പൊ­ളി­ച്ചു. “

ഞാനോ? തെ­ളി­ച്ചു പറ പെ­ണ്ണേ”

ദേ­ഷ്യം വ­ന്നാൽ ജ­യ­രാ­മ­നും ദീപ അ­നേ­കാ­യി­രം പെ­ണ്ണു­ങ്ങ­ളിൽ ഒരുവൾ മാ­ത്രം.

images/kaikkalathuni-1.jpg

ഇ­ത്രേം കാലം ഇ­വി­ടെ­യി­ട്ട­തു് എന്റെ കീറിയ നൈ­റ്റി­യ­ല്ലേ? നി­ങ്ങ­ളു് കാലു് ച­വി­ട്ടി­ക്കു­ഴ­ച്ചോ­ണ്ടി­രു­ന്ന­തു് അ­തി­ന്മേ­ല­ല്ലേ? അ­പ്പോ­ഴൊ­ന്നും വെഷമം തോ­ന്നീ­ട്ടി­ല്ലേ?” ജ­യ­രാ­മൻ പെ­ട്ടെ­ന്നു് ത­ണു­ത്തു. “

ഞാ­നൊ­രു തമാശ പ­റ­ഞ്ഞ­ത­ല്ലേ ദീപാ. അ­തി­നു് നീ­യി­ങ്ങ­നെ ചാ­ടി­ക്ക­ടി­ക്കാൻ വ­ര­ല്ലേ” “

ഓ, ഒരു് ത­മാ­ശ­ക്കാ­രൻ! കാ­ല­ത്തെ­ണീ­റ്റു് രണ്ടു മ­ണി­ക്കൂ­റു് ക­ഥ­യെ­ഴു­ത്തു്. ഒരു് മ­ണി­ക്കൂ­റ് പത്രം വായന. പി­ന്നെ കു­ളി­ച്ചൊ­രു­ങ്ങി കു­റി­യും തൊ­ട്ടു് പെ­ട്ടി­യും തൂ­ക്കി ബൈ­ക്കിൽ കയറി ഓ­ഫീ­സി­ലേ­ക്കു്. ഞാനോ? സ്കൂ­ളി­പ്പോ­കു­ന്ന­തി­നു മു­മ്പു് ഈ വീടു് മു­ഴു­വൻ ഒ­ര്ക്ക­ണ്ടേ? ചോറും നാ­ലൂ­ട്ടം ക­റി­ക­ളു­ണ്ടാ­ക്കി പാ­ത്ര­ങ്ങ­ളി­ലാ­ക്കി ബാഗിൽ വെ­ച്ചു ത­ര­ണ്ടേ? എ­ന്നി­ട്ടു് വെ­യി­ല­ത്തു് ന­ട­ക്ക­ണം. അ­ര­മ­ണി­ക്കൂ­റു് ബസ് സ്റ്റോ­പ്പി­ലേ­ക്കു്. തിന്ന പ്ലേ­റ്റ് കൂടി കഴുകി വെ­ക്കാ­ന­റി­യോ നി­ങ്ങൾ­ക്കു്?” “

ദീപേ, ചോറും കറീം ആർ­ക്കും ഉ­ണ്ടാ­ക്കാം. എ­ന്നാ­ലു് കഥേം ക­വി­തേ­മെ­ഴു­താൻ എ­ല്ലാ­രെ­ക്കൊ­ണ്ടും പ­റ്റ്വോ?” “

ആരാ പ­റ­ഞ്ഞേ? ഇ­ത്തി­രി നേരം ഒ­റ്റ­യ്ക്കി­രി­ക്കാൻ ക­ഴി­ഞ്ഞാൽ ആർ­ക്കും കഥേം ക­വി­തേം എ­ഴു­താം”

ജ­യ­രാ­മൻ പൊ­ട്ടി­ച്ചി­രി­ച്ചു. “

ഹാ! മ­ണ്ട­ത്ത­രം എ­ഴു­ന്ന­ള്ളി­ക്കാ­തെ­ടീ. ഞാൻ നല്ല ചോറും കറീം ഉ­ണ്ടാ­ക്കി കാ­ണി­ച്ചു തരാം. നി­ന­ക്കു് പ­റ്റ്വോ കൊ­ള്ളാ­വു­ന്ന ഒര് ക­ഥ­യെ­ഴു­തി കാ­ണി­ച്ചു തരാൻ?”

ദീ­പ­യു­ടെ മു­ഖ­ത്തു് പ­രി­ഹാ­സ­ച്ചി­രി കൂർ­ത്തു. “

ചാ­യേ­ണ്ടാ­ക്കാൻ പോലും പി­ടി­യി­ല്ലാ­ത്ത ആ­ളാ­ണു്”

നെ­ഞ്ചിൽ നി­ന്നും കു­തി­ച്ചു­പെ­ാ­ന്തി­യ ദേ­ഷ്യം തൊ­ണ്ട­യിൽ ഞെ­ക്കി­പ്പി­ടി­ച്ചു്, പു­ഞ്ചി­രി ഭാ­വി­ച്ചു് ജ­യ­രാ­മൻ വലംകൈ നീ­ട്ടി­പ്പി­ടി­ച്ചു. “

എന്നാ ബെ­റ്റ്. ഞാൻ കി­ടി­ലൻ ചോറും ക­റീം­ണ്ടാ­ക്കും. നീ ക­ഥ­യ­ഴു­െ­തും. എന്താ?”

ദീപ തോ­റ്റു് പ­ത്തി­മ­ട­ക്കും എ­ന്നാ­ണു് ക­രു­തി­യ­തു്. പക്ഷേ, അവൾ, ‘ക­ഥ­യൊ­ക്കെ എ­ന്തു്’ എന്ന നി­സാ­ര­ത്തോ­ടെ കൈ­പ്പ­ത്തി സ­ധൈ­ര്യം നീ­ട്ടി. “

ബെ­റ്റ്. മൽസരം ഇന്നു ത­ന്നെ­യാ­യാ­ലോ?”

അയാൾ പതറി. യൂ ട്യൂ­ബ് നോ­ക്കി പാചകം പ­ഠി­ക്കാൻ നാലു ദി­വ­സ­മെ­ങ്കി­ലും വേണം. പെ­ട്ടെ­ന്നു് മു­ന്നി­ലൊ­രു വഴി തെ­ളി­ഞ്ഞു. “

ഇന്നു വേണ്ട. ഞാ­യ­റാ­ഴ്ച­യാ­വ­ട്ടെ. മൽ­സ­ര­മാ­കു­മ്പ­ഴു് വിധി കർ­ത്താ­ക്ക­ള് വേണം. ന­മു­ക്കു് സു­മേ­ഷി­നെ­യും ല­ത­യെ­യും വി­ളി­ക്കാം. സു­മേ­ഷ് നല്ല വാ­യ­ന­ക്കാ­ര­ന­ല്ലേ? രുചി പറയാൻ ലത ധാ­രാ­ളം മതി” “

ആരെ വേ­ണേ­ലും വി­ളി­ച്ചോ. ജീ­വി­ത­ത്തി­ലു് ഒരു് ദെവസം എ­നി­ക്കു് അ­ടു­ക്ക­ളേ­ക്കേ­റാ­ണ്ടി­രി­ക്കാ­ലോ. ഓരോ മാ­സ­ത്തി­ലും ന­മു­ക്കി­ങ്ങ­നെ ബെ­റ്റ് വ­ച്ചാ­ലോ? നല്ല ര­സ­മാ­യി­രി­ക്കും ല്ലേ?”

മ­ധു­ര­മാർ­ന്ന പു­ഞ്ചി­രി ദീ­പ­യു­ടെ ചു­ണ്ടു­ക­ളിൽ വി­ടർ­ന്നു.

ജ­യ­രാ­മൻ ന­ടു­ങ്ങി. ഉ­ട­ലി­ലൂ­ടെ നേ­രി­യൊ­രു വിറയൽ പ­ഴു­താ­ര പോലെ ഇ­ഴ­ഞ്ഞു. ചോ­ദി­ച്ചു വാ­ങ്ങി­യ പ­ണി­യാ­ണു്. അ­മ്പ­ര­പ്പു് ഭാ­വി­ക്കാ­തെ വി­ജി­ഗീ­ഷു­വി­നെ­പ്പോ­ലെ ചി­രി­ച്ചു. “

ആദ്യ മൽസരം ക­ഴി­യ­ട്ടെ. എ­ന്നി­ട്ടാ­ലോ­ചി­ക്കാം.”

ഓ­ഫീ­സിൽ ജ­യ­രാ­മ­നു് ഇ­രി­ക്ക­പ്പൊ­റു­തി കി­ട്ടി­യി­ല്ല.

മു­ന്നിൽ ഫ­യ­ലു­കൾ കൂ­മ്പാ­ര­മാ­യി കി­ട­പ്പു­ണ്ടു്. മൊബൈൽ തു­റ­ന്നു് യൂ ട്യൂ­ബി­ലെ പാചക ശാ­ല­യി­ലൂ­ടെ കു­റ­ച്ചു­നേ­രം ഓടി ന­ട­ന്നു.

ഒ­രാ­ഴ്ച കൊ­ണ്ടു് രണ്ടു മൂ­ന്നു കറികൾ പ­ഠി­ച്ചെ­ടു­ക്കാ­വു­ന്ന­തേ­യു­ള്ളൂ. പക്ഷേ, മനസു് നിൽ­ക്കു­ന്നി­ല്ല. ആ­കെ­യൊ­രു അ­സ്വ­സ്ഥ­ത. വേ­ണ്ടാ­ത്ത എ­ടു­ത്തു­ചാ­ട്ട­മാ­യി. എന്നോ ഉ­പേ­ക്ഷി­ച്ചു കളഞ്ഞ ഒരു കീ­റ­ത്തു­ണി­യിൽ അ­വ­കാ­ശം സ്ഥാ­പി­ക്കാൻ തോ­ന്നി­യ ദുർബല നി­മി­ഷ­ത്തെ അയാൾ ശ­പി­ച്ചു. തന്റെ അ­പ­കർ­ഷ­ത­യാ­ണോ? അ­ഹം­ബോ­ധ­മാ­ണോ? അതോ ര­ണ്ടും കൂ­ടി­ക്ക­ലർ­ന്നു് സ­ട­കു­ടെ­ഞ്ഞ­ഴു­ന്നേ­റ്റ­തോ?

സെ­ക്ഷൻ ഓഫീസർ ജ­യ­ല­ക്ഷ്മി ഉൽ­ക­ണ്ഠ­യോ­ടെ മുഖം തി­രി­ച്ചു. “

എന്തു പറ്റീ ജയൻ? എ­നി­തി­ങ് ഹാ­പ്പൻ­ഡ്?” “

ഒ­ന്നൂ­ല്ല മാഡം. ഒരു് ചെറിയ ത­ല­വേ­ദ­ന”

ഉ­ച്ച­യ്ക്കു് ക­റി­പ്പാ­ത്ര­ങ്ങൾ തു­റ­ക്കു­മ്പോൾ ജ­യ­രാ­മൻ വി­ചാ­രി­ച്ചു. ദീ­പ­യ്ക്കു് നല്ല കൈ­പു­ണ്യ­മു­ണ്ടു്. എ­ന്തു­ണ്ടാ­ക്കി­യാ­ലും നല്ല രു­ചി­യാ­ണു്. പക്ഷേ, യൂ ട്യൂ­ബ് നോ­ക്കി താ­നു­ണ്ടാ­ക്കു­ന്ന കറികൾ വായിൽ വ­യ്ക്കാൻ പ­റ്റാ­തെ വ­ന്നാ­ലോ? ആകെ നാ­ണ­ക്കേ­ടാ­കും. ഏയ്! ശ്ര­ദ്ധി­ച്ചു പ­ഠി­ച്ചാൽ ആർ­ക്കും രണ്ടു മൂ­ന്നു് കറികൾ ഉ­ണ്ടാ­ക്കാം. പക്ഷേ, ക­ഥ­യെ­ഴു­ത്തു് യൂ ട്യൂ­ബിൽ പ­ഠി­ക്കാ­നാ­വി­ല്ല­ല്ലോ. ദീപ എ­ന്താ­യാ­ലും വെ­ള്ളം കു­ടി­ക്കും. അ­തി­ഥി­കൾ­ക്കു മു­മ്പിൽ നാ­ണം­കെ­ടും.

ചോ­റി­നു് അൽപം വേവു് കു­റ­വാ­യി­രു­ന്നു. സാ­മ്പാ­റി­നു് ഉ­പ്പു് പ­റ്റി­യി­രു­ന്നി­ല്ല. പയർ തോരൻ ച­വ­ച്ച­പ്പോൾ എരിവു കൊ­ണ്ടു് ക­ണ്ണു് നി­റ­ഞ്ഞു. മ­ന­പൂർ­വ്വ­മാ­യി­രി­ക്കു­മോ? അതോ നാ­വി­ന്റെ രുചി പോ­യ­താ­ണോ? കു­റ­ച്ചു് ക­ഴി­ച്ചെ­ന്നു വ­രു­ത്തി ബാ­ക്കി വേ­സ്റ്റ് ബാ­സ്ക­റ്റി­ലേ­ക്കു് ക­മി­ഴ്ത്തി.

ഊണു ക­ഴി­ഞ്ഞു് വി­ശ്ര­മ മു­റി­യി­ലേ­ക്കു് ന­ട­ക്കു­മ്പോൾ മൊ­ബൈ­ലിൽ റിങ് വന്നു. ദീ­പ­യാ­ണു്. മൽസരം വേ­ണ്ടെ­ന്നു് പ­റ­യാ­നാ­വും. പാവം. തോൽ­ക്കാൻ പേ­ടി­യു­ണ്ടാ­കും. സ­മ്മ­തി­ച്ചേ­ക്കാം. “

എ­ന്താ­ടീ ഈ നേ­ര­ത്തു്?” “ “

അതു്… സു­മേ­ഷി­നോ­ടു് പ­റ­ഞ്ഞോ പ­ന്ത­യ­ക്കാ­ര്യം?” പ്ര­തീ­ക്ഷ­യോ­ടെ ചോ­ദി­ച്ചു.

ഇല്ല. എന്തേ?” “

ഓർ­മ്മി­പ്പി­ക്കാൻ വി­ളി­ച്ച­താ. മ­റ­ക്ക­ണ്ട. ഇ­പ്പോ­ത്ത­ന്നെ വി­ളി­ച്ചു പറ. ഞാ­യ­റാ­ഴ്ച അ­വർ­ക്കു് വേറെ പ്രോ­ഗ്രാം വ­ന്നേ­ക്കും.” “

പറയണോ? തോൽ­ക്കു­ന്ന യു­ദ്ധ­മാ­ണു്. പി­ന്മാ­റി­ക്കൂ­ടേ?”

ദീ­പ­യു­ടെ ചിരി പൊ­ങ്ങി. “

തോ­റ്റോ­ട്ടെ. ഒരു് ദി­വ­സ­മെ­ങ്കിൽ ഒരു് ദിവസം എ­നി­ക്കു് അ­ടു­ക്ക­ളേ ക­യ­റാ­തി­രി­ക്കാ­ലോ. അ­തി­ന്റെ സ­ന്തോ­ഷം ആ­ലോ­ചി­ച്ചു് എ­നി­ക്കി­വി­ടി­ര്ന്നു് ശ്വാ­സം മു­ട്ട്ന്നു് ജ­യേ­ട്ടാ.” “

എന്നാ ശരി. ഇ­പ്പോ­ത്ത­ന്നെ വി­ളി­ച്ചു പ­റ­ഞ്ഞേ­ക്കാം.” “

ഓക്കേ. ഊണു് ക­ഴി­ച്ചോ?” “

ക­ഴി­ച്ചു. ഇ­ന്നു് ക­റി­ക­ളൊ­ക്കെ നല്ല സ്വാ­ദു­ണ്ടാ­യി­രു­ന്നു.” “

എന്റെ ക­റി­കൾ­ക്കു് എ­പ്പ­ഴാ സ്വാ­ദി­ല്ലാ­തി­രു­ന്നി­ട്ടു­ള്ള­തു്?”

ദു­സ്വാ­ദി­ന്റെ കാ­ര്യം മി­ണ്ടി­യി­ല്ല. “

നീ ക­ഴി­ച്ചോ?” “

ഇല്ല. ഇ­ന്നി­വി­ടെ സു­ദേ­വൻ സാ­റി­ന്റെ പാർ­ട്ടി­യാ. മകളും ഝാർ­ഖ­ണ്ടു­കാ­ര­നാ­യ ക­ല്യാ­ണ­ച്ചെ­ക്ക­നും വ­ന്നി­ട്ടു­ണ്ടു്. ‘സാഗറി’ലെ ചി­ക്കൻ ബി­രി­യാ­ണി­യാ­ണു് വി­ള­മ്പാൻ പോ­കു­ന്ന­തു്. പി­ന്നെ ര­ണ്ടു­ത­രം പായസം, ഐ­സ്ക്രീം… ”

ജ­യ­രാ­മൻ പ­രി­ഭ­വി­ച്ചു. “

നീ കാ­ല­ത്തു് പ­റ­ഞ്ഞി­ല്ല­ല്ലോ.” “

അ­തെ­ങ്ങ­നെ? പറയാൻ നി­ന്ന­പ്പ­ഴ­ല്ലേ യു­ദ്ധ­ത്തി­നു വ­ന്ന­തു്.”

ഫോൺ കട്ടു ചെ­യ്തു് സു­മേ­ഷി­നെ വി­ളി­ച്ചു. സു­മേ­ഷ് കുറെ നേരം ചി­രി­യു­ടെ ക­ള­ഗാ­നം പൊ­ഴി­ച്ചു. ഒ­ടു­വിൽ പ­റ­ഞ്ഞു: “

തീർ­ച്ച­യാ­യും വരാം. ദീപ എ­ഴു­തി­യ കഥ വാ­യി­ക്കാ­മ­ല്ലോ. പക്ഷേ, നി­ന്റെ കറികൾ കൂ­ട്ടി ചോ­റു­ണ്ണു­ന്ന കാ­ര്യം ഉ­റ­പ്പു് പ­റ­യു­ന്നി­ല്ല. ര­ണ്ടു് പാർസൽ ഫുഡ് ‘നിറപറ’യിൽ ഓർഡർ ചെ­യ്തേ­ക്ക­ണം. ഇ­ല്ലേൽ ഞ­ങ്ങ­ളു് പ­ട്ടി­ണി­യാ­യി­പ്പോ­കും.” “

ക­ളി­യാ­ക്കാ­തെ സു­മേ­ഷ്. നല്ല ക­ഥ­യെ­ഴു­തു­ന്ന­വർ­ക്കു് നല്ല കൈ­പു­ണ്യ­വും കാണും. ക­റി­കൾ­ക്കു് താനേ രുചി വ­ന്നു­ചേ­രും.”

പി­റ്റേ­ന്നാൾ ദീപ കി­ട­ക്ക­ച്ചാ­യ നീ­ട്ടു­ന്നേ­രം ജ­യ­രാ­മൻ പ­റ­ഞ്ഞു: “

എ­നി­ക്കി­ന്നു് ചോ­റി­നു് അ­രി­യി­ട­ണ്ട” “

എന്തേ?” “

രാ­മ­കൃ­ഷ്ണൻ സാ­റി­ന്റെ പ്ര­മോ­ഷൻ പാർ­ട്ടി­യു­ണ്ടു്. ഗംഭീര ഫുഡ് ആ­ണെ­ന്നാ കേ­ട്ട­തു്.”

അർ­ത്ഥം വ­ച്ചൊ­രു ചി­രി­യോ­ടെ ദീപ അ­ടു­ക്ക­ള­യി­ലേ­ക്കു് ന­ട­ന്നു. ന­ട­ക്കാ­വു് ജ­ങ്ഷ­നി­ലെ­ത്തി­യ­പ്പോൾ ജ­യ­രാ­മൻ ബൈ­ക്ക് ആൽ­മ­ര­ത്ത­ണ­ലി­ലേ­ക്കു് ക­യ­റ്റി നിർ­ത്തി. മൊ­ബൈ­ലിൽ സെ­ക്ഷൻ ഓ­ഫീ­സ­റു­ടെ നമ്പർ തി­രി­ഞ്ഞു. “

മാഡം, ഞാ­നി­ന്നു് ലീ­വാ­ണു്” “

എ­ന്തു­പ­റ്റീ ജയൻ? പെ­ട്ടെ­ന്നു്” “

നാ­ട്ടീ­പ്പോ­യി­ട്ടു് ഒരു് അ­ത്യാ­വ­ശ്യം­ണ്ടു്” “

ഓക്കേ, പോ­യി­ട്ടു് വരൂ.”

ബൈ­ക്ക് ഹൈവേ വി­ട്ടു് ആർ­ഭാ­ടം കു­റ­ഞ്ഞ റോ­ഡി­ലേ­ക്കു് കയറി. മു­ക്കാൽ മ­ണി­ക്കൂർ ഓ­ട്ട­മു­ണ്ടു്. അ­മ്മ­യ്ക്കു് വലിയ സർ­പ്രൈ­സാ­യി­രി­ക്കും. വർ­ക്കി­ങ് ഡേയിൽ ഒ­രി­ക്ക­ലും മ­ക­ന്റെ വരവു് പ്ര­തീ­ക്ഷി­ക്കാൻ ഇ­ട­യി­ല്ല­ല്ലോ. സാ­ധാ­ര­ണ രണ്ടോ മൂ­ന്നോ ആഴ്ച കൂ­ടു­മ്പോ­ഴാ­ണു് അ­മ്മ­യെ കാ­ണാ­നു­ള്ള യാത്ര. ദീ­പ­യും കൂ­ടെ­യു­ണ്ടാ­കും. അ­ച്ഛ­ന്റെ മരണം ത­ളർ­ത്തി­യി­ട്ടു­ണ്ടു്. ഏഴു വർഷം മു­മ്പാ­ണു് വി­ചാ­രി­ക്കാ­ത്ത നേ­ര­ത്തു് അച്ഛൻ അ­മ്മ­യു­ടെ മു­മ്പിൽ പെ­ട്ടെ­ന്നു് കു­ഴ­ഞ്ഞു­വീ­ണ­തു്. അമ്മ ആവി പ­റ­ക്കു­ന്ന ചൂടു ചായ നീ­ട്ടി­പ്പി­ടി­ച്ചു് നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­ച്ഛ­നും കൈ നീ­ട്ടി­യ­താ­ണു്. പക്ഷേ, അ­മ്മ­യു­ടെ വി­ര­ലു­കൾ അ­വ­സാ­ന­മാ­യി തൊടാൻ കി­ട്ടി­യി­ല്ല അതിനു മു­മ്പു്…

ഒരു മാസം ലീ­വെ­ടു­ത്തു് അ­മ്മ­യു­ടെ കൂ­ടെ­ത്ത­ന്നെ താ­മ­സി­ച്ചു. രണ്ടു മാ­സ­ക്കാ­ലം അ­മ്മ­യ്ക്കൊ­പ്പം നി­ന്നു് ഓ­ഫീ­സിൽ പോ­യി­വ­ന്നു. പി­ന്നെ അമ്മ തന്നെ നിർ­ബ­ന്ധി­ച്ചു. ഇ­ങ്ങ­നെ ദി­വ­സ­വും ദൂ­ര­യാ­ത്ര ചെ­യ്തു് ക­ഷ്ട­പ്പെ­ടു­ന്ന­തെ­ന്തി­നു്? നി­ങ്ങ­ളു് ടൗ­ണി­ലേ­ക്കു് മാ­റി­ക്കോ. ഞാ­നി­വി­ടെ­ത്ത­ന്നെ ക­ഴി­ഞ്ഞോ­ളാം.

അ­മ്മ­യെ ഒ­റ്റ­യ്ക്കാ­ക്കാൻ തീരെ താൽ­പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. പലതവണ ദീ­പ­യും കൂ­ടെ­ക്ക­ഴി­യാൻ നിർ­ബ­ന്ധി­ച്ചു. പക്ഷേ, അ­ച്ഛ­നെ ചു­റ്റി­പ്പ­റ്റി പ­ത്ത­മ്പ­തു് കൊ­ല്ലം ജീ­വി­ച്ച വീടു് ഉ­പേ­ക്ഷി­ക്കാൻ അ­മ്മ­യ്ക്കു് സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല.

ഗേ­റ്റ് തു­റ­ന്നു കി­ട­പ്പു­ണ്ടാ­യി­രു­ന്നു.

നാ­ട്ടിൻ­പു­റ­മാ­ണു്. ഒ­ട്ടും പേ­ടി­ക്കാ­നി­ല്ല. എ­ന്നാ­ലും ഗേ­റ്റി­ങ്ങ­നെ തു­റ­ന്നി­ട­രു­തെ­ന്നു് അ­മ്മ­യോ­ടു് പലതവണ പ­റ­ഞ്ഞ­താ­ണു്. കേൾ­ക്കി­ല്ല.

ബൈ­ക്ക് സ്റ്റാ­ന്റിൽ വ­ച്ചു് തു­റ­ന്നു­കി­ട­ന്ന ജ­നാ­ല­യി­ലൂ­ടെ അ­ക­ത്തേ­ക്കു നോ­ക്കി. അ­ന­ക്ക­മൊ­ന്നും കേൾ­ക്കു­ന്നി­ല്ല. ബെ­ല്ല­ടി­ക്കാ­തെ ക­ള്ള­ത്തൊ­ണ്ട­യിൽ ഉ­റ­ക്കെ വി­ളി­ച്ചു. “

സൗ­ദാ­മി­നീ...”

അ­ടു­ക്ക­ള­യിൽ പെ­ട്ടെ­ന്നു് എന്തോ ചിതറി വീ­ഴു­ന്ന ഒച്ച. പി­ന്നാ­ലെ പ­രി­ഭ്രാ­ന്ത­മാ­യ ശ­ബ്ദ­ത്തോ­ടെ അമ്മ ഓടി വന്നു. വാ­തിൽ­പ്പാ­ളി വ­ലി­ച്ചു തു­റ­ന്നു് കി­ത­പ്പോ­ടെ പു­റ­ത്തേ­ക്കു് കണ്ണു തു­റി­പ്പി­ച്ചു. അ­മ്പ­ര­പ്പോ­ടെ ചു­റ്റും നോ­ക്കി. നാ­ല­ഞ്ചു് നി­മി­ഷം ക­ഴി­ഞ്ഞു് അമ്മ ശ്വാ­സ­മെ­ടു­ത്തു.

images/kaikkalathuni-2.jpg

നീ­യാ­ര്ന്നോ?”

ജ­യ­രാ­മൻ വേ­ഗ­ത്തിൽ അ­മ്മ­യു­ടെ കൈ പി­ടി­ച്ചു. തൊ­ട്ട­ടു­ത്തു­ണ്ടാ­യി­രു­ന്ന ചൂ­രൽ­ക്ക­സേ­ര­യിൽ അമ്മ ഇ­രു­ന്നു. ശരീരം ചെ­റു­താ­യി വി­റ­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ജ­യ­രാ­മൻ പുറം തടവി. “

എന്താ അമ്മേ?” “

ഒ­ന്നൂ­ല്ല മോനേ. ഇ­ങ്ങ­ട്ടു് ഓടി വ­ന്നി­ട്ടാ.”

കു­റ­ച്ചു് നി­മി­ഷ­ങ്ങൾ കൂടി ക­ഴി­ഞ്ഞ­പ്പോൾ അമ്മ ശാ­ന്ത­യാ­യി. ചു­ണ്ടിൽ പു­ഞ്ചി­രി തെ­ളി­ഞ്ഞു. മ­ക­ന്റെ കൈകൾ സ്നേ­ഹ­ത്തോ­ടെ കൂ­ട്ടി­പ്പി­ടി­ച്ചു. “

നീ­യാ­ന്നു് വി­ചാ­രി­ച്ചി­ല്ല.”

മകൻ വി­സ്മ­യി­ച്ചു. “

പി­ന്നെ?”

അൽപം ലജ്ജ പു­ര­ണ്ട മ­ന്ദ­സ്മി­ത­ത്തോ­ടെ അമ്മ തു­ടർ­ന്നു. “

നി­ന്റെ അച്ഛൻ വ­ന്നു് വി­ളി­ക്ക്യാ­ന്നു് പെ­ട്ടെ­ന്നു് തോ­ന്നി­പ്പോ­യി. അതേ ശബ്ദം.

നീ­യെ­ന്നെ ക­ളി­പ്പി­ച്ച­താ അല്ലേ? നീ­യെ­ന്താ വി­ളി­ക്കാ­തേം പ­റ­യാ­തേം വ­ന്ന­തു്? ഇ­ന്നു് ഓ­ഫീ­സി­ല്ലേ” “

അമ്മ വാ, പറയാം”

അ­മ്മ­യു­ടെ കൈ­പി­ടി­ച്ചു് ജ­യ­രാ­മൻ അ­ക­ത്തെ മു­റി­ക­ളി­ലൂ­ടെ ന­ട­ന്നു. അച്ഛൻ തേ­ച്ചി­രു­ന്ന ധ­ന്വ­ന്ത­രം കു­ഴ­മ്പി­ന്റെ മണം കാ­റ്റി­ലൂ­ടെ ഒഴുകി മൂ­ക്കി­ലേ­ക്കു് കയറി.

അ­ടു­ക്ക­ള­യിൽ ഒരു സ്റ്റീൽ പാ­ത്ര­വും ചു­റ്റും കുറെ ഇളം മു­രി­ങ്ങ­ക്കാ­യ­ക­ളും ചി­ത­റി­ക്കി­ട­ന്നി­രു­ന്നു. നി­ല­ത്തു് കു­ത്തി­യി­രു­ന്നു് പ­ച്ച­ക്കാ­യ­കൾ പെ­റു­ക്കി­ക്കൂ­ട്ടു­ന്ന­തി­നി­ട­യിൽ അമ്മ പ­റ­ഞ്ഞു: “

ആ­മി­നു­മ്മ രാ­വി­ലെ കുറെ മു­രി­ങ്ങ­ക്കാ­യ കൊ­ണ്ട്ത്ത­ന്നു. അ­വ­ര്ടെ വ­ള­പ്പി­ലി­ണ്ടാ­യ­താ­ത്രെ. നെ­ന­ക്ക­റി­യാ­ലോ, അ­ച്ഛ­നു് ഇളം മു­രി­ങ്ങ­ക്കാ­യോ­ണ്ടു് ഉ­ണ്ടാ­ക്ക്ന്ന തോരൻ പ്രാ­ണ­നാ­ര്ന്നു്. അതും വി­ചാ­രി­ച്ചു് കി­ണ്ണം മ­ടി­യിൽ വ­ച്ചു് ഓ­രോ­ന്നോർ­ത്തു് ഇ­രി­ക്കു­മ്പ­ഴാ സൗ­ദാ­മി­നീ­ന്നു് വിളി വ­ന്ന­തു്. സ­ത്യ­ത്തിൽ ഞാൻ വി­ചാ­രി­ച്ചു­പോ­യി, നി­ന്റെ അച്ഛൻ എന്നെ കാണാൻ മ­ട­ങ്ങി­വ­ന്നൂ­ന്നു്. അ­ന്നു് പ­റ­യാ­ണ്ടു് പെ­ട്ടെ­ന്നു് പോ­യ­ത­ല്ലേ” അമ്മ വി­തു­മ്പി­ക്ക­ര­യാൻ തു­ട­ങ്ങി. “

അമ്മ ക­ര­യ­ണ്ട.”

ജ­യ­രാ­മൻ അ­മ്മ­യെ എ­ഴു­ന്നേൽ­പ്പി­ച്ചു് ചേർ­ത്തു് പി­ടി­ച്ചു. അ­റി­യാ­തെ കണ്ണു നി­റ­ഞ്ഞു. അമ്മ കാ­ണാ­തി­രി­ക്കാൻ വാ­ഷ്ബേ­സി­ന­രി­കിൽ ചെ­ന്നു് മുഖം നാ­ല­ഞ്ചു­വ­ട്ടം കഴുകി. പെ­ട്ടെ­ന്നു് വിഷയം മാ­റ്റി. “

അമ്മേ ഞാൻ ലീ­വെ­ട്ത്തു് വരാൻ ഒരു് പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­ണ്ടു്. അ­മ്മേ­ടെ ഒരു് ഹെൽപ് എ­നി­ക്കു് വേണം.”

അമ്മ അ­ന്തി­ച്ചു. “

എ­ന്തു് ഹെൽ­പ്പാ­ടാ?” “

അതു്, അ­മ്മേ­ടെ ഫേ­വ­റി­റ്റ് മീ­ങ്ക­റി­യി­ല്ലേ. ഒ­ണ്ടാ­മ്പു­ളി­യി­ട്ടു് വ­റ്റി­ച്ചു് വ­യ്ക്കു­ന്ന സംഭവം. അ­തെ­നി­ക്കു് ഒ­ന്നു് പ­ഠി­പ്പി­ച്ചു് തര്വോ?” “

എ­ന്നെ­ക്കാ­ളും ന­ന്നാ­യി അതു് ദീപ നി­ന­ക്കു് പ­റ­ഞ്ഞു് ത­രി­ല്ലേ?”

പ­ന്ത­യ­ക്കാ­ര്യം വി­സ്ത­രി­ച്ച­പ്പോൾ അ­മ്മ­യ്ക്കു ചിരി വന്നു. “

നി­ങ്ങ­ള് വ­ഴ­ക്ക്ണ്ടാ­യോ? ഞാൻ പ­റ­ഞ്ഞു തരാം. പക്ഷേ, നീ പോ­യാ­ലു­ട­നെ ഞാ­ന­വ­ളെ വി­ളി­ച്ചു് എ­ല്ലാം പറയും.” “

അയ്യോ ച­തി­ക്ക­ല്ലേ അമ്മേ. ദീപ അ­റി­യാ­ണ്ടാ എന്റെ വരവു്. അ­മ്മ­ക്ക­റി­യാ­ല്ലോ ഒരു് ചാ­യ­പേ­ാ­ലും നേ­രാം­വ­ണ്ണം ഉ­ണ്ടാ­ക്കാൻ എ­നി­ക്ക­റി­യി­ല്ല.”

അമ്മ എ­തിർ­ത്തു. “

എടാ, ഞാനും അവളും ത­മ്മി­ലു് ഒ­ന്നും മ­റ­ച്ചു വ­യ്ക്കാ­റി­ല്ല. പൊ­ട്ടും പൊ­ടി­യും എ­ല്ലാം പറയും. ദീപ എന്റെ വ­യ­റ്റി­ലു് പി­റ­ന്നി­ട്ടി­ല്ലാ­ന്നേ­യു­ള്ളൂ. അതു് നി­ന­ക്ക­റി­യാ­ലോ. ഇതു് മാ­ത്രാ­യി­ട്ടു് ഞാ­നെ­ങ്ങ­നെ പ­റ­യാ­ണ്ടി­രി­ക്കും.” “

അമ്മ പ­റ­ഞ്ഞോ. ഒ­രാ­ഴ്ച ക­ഴി­ഞ്ഞി­ട്ടു് പ­റ­ഞ്ഞോ. പ­ന്ത­യം ക­ഴി­യ­ട്ടെ”. “

ഉം, നോ­ക്ക­ട്ടെ.”

അമ്മ തല കു­ലു­ക്കി. പി­ന്നെ നനഞ്ഞ ക­ണ്ണു­കൾ­കൊ­ണ്ടു് ചി­രി­ച്ചു. “ “

മീ­ങ്ക­റി വ­യ്ക്കാ­നു് മീൻ വേണം.”

ജ­യ­രാ­മ­നും ചി­രി­വ­ന്നു.

വ­ണ്ടീ­ല്ണ്ട്മ്മേ. വ­ര്മ്പോ അ­ര­ക്കി­ലോ അ­യ­ക്കൂ­റ മാർ­ക്ക­റ്റീ­ന്നു് വാ­ങ്ങി­ച്ചു. പി­ന്നെ ക­യ്പ­ക്ക­യും ഉ­ണ്ടു്. ച­ക്ക­ക്കു­രു ഇ­ട്ടു് അ­മ്മേ­ടെ ഒരു ക­യ്പ­ക്ക ഉ­പ്പേ­രി ഐറ്റം ഇല്ലേ. അതും പ­റ­ഞ്ഞു തരണം. മു­രി­ങ്ങ കി­ട്ട്യേ­തു് ഭാ­ഗ്യ­മാ­യി. മു­രി­ങ്ങ­ക്ക­ത്തോ­ര­നാ­ണു് ഞാൻ മൂ­ന്നാ­മ­താ­യി ക­ണ്ടി­രു­ന്ന­തു്. വ­ഴീ­ലു് നാ­ല­ഞ്ചു് ക­ടേ­ലു് കേറി നോ­ക്കി. ഇപ്പൊ സീ­സ­ണ­ല്ലാ­ത്രേ.” “

മു­രി­ങ്ങ­ക്കാ ഇതാ ഇഷ്ടം പോ­ലേ­ണ്ടു്. പകുതി അ­ങ്ങോ­ട്ടെ­ടു­ത്തോ. വാ, ന­മു­ക്കു് ഇ­പ്പൊ­ത്ത­ന്നെ തു­ട­ങ്ങാം.”

മു­രി­ങ്ങ­ക്ക­ത്തോ­ര­നാ­ണു് ആദ്യം ഉ­ണ്ടാ­ക്കി­യ­തു്. പി­ന്നെ ഒ­ണ്ടാ­മ്പു­ളി­യി­ട്ട മീൻ­ക­റി. ഒ­ടു­വിൽ ക­യ്പ­ക്ക ഉ­പ്പേ­രി. കൊ­ച്ചു­കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കു­ന്ന­തു പോലെ അമ്മ ഓ­രോ­ന്നാ­യി വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ജ­യ­രാ­മൻ എ­ല്ലാം ക­ട­ലാ­സിൽ കു­റി­ച്ചെ­ടു­ത്തു.

ഒ­ന്നി­ച്ചി­രു­ന്നു് ഊണു് ക­ഴി­ക്കു­േ­മ്പാൾ ജ­യ­രാ­മൻ പ­റ­ഞ്ഞു: “

അ­മ്മ­യ്ക്കു് എ­ന്തോ­രം കൈ­പ്പു­ണ്യാ. മീ­ങ്ക­റി അ­സ­ലാ­യി­ട്ട്ണ്ടു്. എ­ങ്ങ­നാ അമ്മേ ക­റി­കൾ­ക്കു് ഇ­ത്രേം രുചി കി­ട്ടു­ന്ന­തു്”

രണ്ടു മൂ­ന്നു് നി­മി­ഷം മ­ക­ന്റെ മു­ഖ­ത്തു് ഉറ്റു നോ­ക്കി­യ­ശേ­ഷം സൗ­ദാ­മി­നി പാചക ര­ഹ­സ്യം വെ­ളി­പ്പെ­ടു­ത്തി. “

എടാ, പാ­ക­ത്തി­നു് എ­ല്ലാം എ­ടു­ത്തു് സ­മ­യ­ത്തു് ചേർ­ത്താ മതി. നീ ക­ഥ­യെ­ഴ്ത്ന്നി­ല്ലേ? വളരെ ശ്ര­ദ്ധി­ച്ചു്, ആ­ലോ­ചി­ച്ച­ല്ലേ ഓരോ വാ­ക്കും പെ­റു­ക്കി വ­യ്ക്കു­ന്ന­തു്? വേണ്ട സ­മ­യ­ത്ത­ല്ലേ ഓരോ ക­ഥാ­പാ­ത്ര­ങ്ങ­ളു് വ­ര്ന്ന­തു്? വേ­ണ്ടാ­ത്ത സ­മ­യ­ത്തു് വ­രീ­ല­ല്ലോ. എ­രി­വും പു­ളി­യും അ­ധി­ക­മാ­വൂ­ല­ല്ലോ. അ­ത്രേ­യു­ള്ളൂ, ക­റി­യു­ടെ കാ­ര്യ­വും. ര­ണ്ടും ഒ­രു­പോ­ലാ. പക്ഷേ, ഒ­ന്നോർ­ക്ക­ണം. ഒരു് കഥ നി­ന­ക്കു് പലതവണ മാ­റ്റി­യെ­ഴു­തി മ­നോ­രാ­ക്കാം. വേ­ണ്ടെ­ങ്കി­ലു് കീ­റി­ക്ക­ള­യാം. എ­ന്നാ­ലു് ക­റീ­ണ്ടാ­ക്ക­മ്പോ നി­ന്റെ ഈ അ­ഭ്യാ­സോ­ന്നും ന­ട­ക്കീ­ല. അതു് ഒ­റ്റ­യെ­ഴ്ത്താ”

അ­ത്ഭു­ത­ത്തോ­ടെ ജ­യ­രാ­മൻ അ­മ്മ­യു­ടെ ക­ണ്ണു­ക­ളി­ലേ­ക്കു് ഉ­റ്റു­നോ­ക്കി. അമ്മ തു­ടർ­ന്നു: “

ഒരു് കാ­ര്യം കൂ­ടീ­ണ്ടു് ജയാ. ക­റി­ക­ള്ണ്ടാ­ക്ക്ന്നേ­ര­ത്തു് ഓ­രോ­സ്പൂ­ണു് സ്നേ­ഹം കൂടി ചേർ­ക്ക­ണം. ആർ­ക്കാ­ന്നോ വെ­ള­മ്പു­ന്ന­തു് അ­വർ­ക്കു­ള്ള സ്നേ­ഹം. അ­താ­ണു് രുചി ന­ല്ലോ­ണം കൂ­ട്ടു­ന്ന­തു്. ക­ഥ­യെ­ഴു്തും­പോ മ­നു­ഷ്യ­പ്പ­റ്റു് ചേർ­ക്കു­ന്നി­ല്ലേ ആ­വ­ശ്യ­ത്തി­നു്. അ­തു­പോ­ലെ.”

ജ­യ­രാ­മൻ വി­സ്മ­യം ഉ­തി­രു­ന്ന പു­ഞ്ചി­രി­യോ­ടെ ചോ­ദി­ച്ചു: “

ഈ ഫി­ലോ­സ­ഫി­യൊ­ക്കെ അമ്മ എപ്പൊ പ­ഠി­ച്ചു?” ഉ­ത്ത­രം പറയാൻ തു­ട­ങ്ങി­യെ­ങ്കി­ലും അമ്മ നി­ശ­ബ്ദ­യാ­യി. ഗാ­ഢ­മാ­യ ഏതോ ആ­ലോ­ച­ന­യി­ലേ­ക്ക് ചാ­ഞ്ഞ­തു പോലെ അ­മ്മ­യു­ടെ ക­ണ്ണു­കൾ നി­ശ്ച­ല­മാ­യി.

പാ­ച­ക­ക­ല അ­ഭ്യ­സി­ക്കാൻ നാ­ട്ടി­ലെ­ത്തി­യ കാ­ര്യം അമ്മ ദീ­പ­യോ­ടു് പ­റ­യു­മോ എന്ന ഭ­യ­മു­ണ്ടാ­യി­രു­ന്നു. അ­തു­ണ്ടാ­യി­ല്ല. പക്ഷേ, ഞാ­യ­റാ­ഴ്ച വരെ വീ­ട്ടി­ലും ഓ­ഫീ­സി­ലും ഇ­രി­ക്ക­പ്പൊ­റു­തി കി­ട്ടി­യി­ല്ല. അ­മ്മ­യു­ടെ റെ­സി­പ്പി നൂറു ത­വ­ണ­യെ­ങ്കി­ലും ര­ഹ­സ്യ­മാ­യെ­ടു­ത്തു് ഹൃ­ദി­സ്ഥ­മാ­ക്കി. ശാ­ന്ത­നാ­യി ഭാ­വി­ച്ചെ­ങ്കി­ലും ഉള്ളു നിറയെ ആ­ശ­ങ്ക­ക­ളാ­യി­രു­ന്നു. ദീപ ഒ­ന്നും അ­റി­യു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. ഇ­ട­യ്ക്കി­ടെ അവളെ ശ്ര­ദ്ധി­ച്ചു. ക­ഥാ­പു­സ്ത­ക­ങ്ങ­ളോ മറ്റോ എ­ടു­ത്തു് പ­ഠി­ക്കു­ന്നു­ണ്ടോ? ഹേയ്! മ­ത്സ­ര­മു­ണ്ടു് എന്ന ഭാവം പോലും അ­വൾ­ക്കി­ല്ല. ഒരു കാ­ര്യ­മോർ­ത്ത­പ്പോൾ സ­മാ­ധാ­ന­മാ­യി. യൂ ട്യൂ­ബിൽ എ­ന്താ­യാ­ലും ക­ഥ­യെ­ഴു­ത്തു് പ­ഠി­ക്കാ­നാ­വി­ല്ല­ല്ലോ. ഞാ­യ­റാ­ഴ്ച ഒ­മ്പ­ത­ര­യാ­യ­പ്പോ­ഴേ­ക്കും സു­മേ­ഷും ലതയും ഹാ­ജ­രാ­യി. സു­മേ­ഷി­നെ ഒ­റ്റ­യ്ക്കു കി­ട്ടി­യ­പ്പോൾ ജ­യ­രാ­മൻ പ­തു­ക്കെ പ­റ­ഞ്ഞു: “

മ­ത്സ­ര­മാ­കു­മ്പോൾ ക­ഥ­യ്ക്കു് ഒരു വിഷയം കൊ­ടു­ക്ക­ണം. ആതാ പൊതു നിയമം. അ­ല്ലെ­ങ്കിൽ മു­മ്പു് വാ­യി­ച്ച ഏ­തെ­ങ്കി­ലും കഥ ദീപ ചൂ­ണ്ടും”

സു­മേ­ഷ് തല കു­ലു­ക്കി. “

പി­ന്നെ! വിഷയം കൊ­ടു­ക്കാ­തെ പ­റ്റി­ല്ല­ല്ലോ. ജ­യ­നി­ന്നു് ഏതു് ക­റി­ക­ളാ ഉ­ണ്ടാ­ക്കു­ന്നേ”? “

മീ­ങ്ക­റി. പി­ന്നെ ക­യ്പ്പ­ക്ക ഉ­പ്പേ­രി. മു­രി­ങ്ങ­ക്ക­ത്തോ­രൻ”

സു­മേ­ഷ് മ­ന്ദ­ഹ­സി­ച്ചു. “

ന­മു­ക്ക­തു് മാ­റ്റി­പ്പി­ടി­ച്ചാ­ലോ? സാ­മ്പാ­റും ഓലനും പി­ന്നെ ഒരു രസമോ തീയലോ. മൽ­സ­ര­മ­ല്ലേ” “

അയ്യോ, നീ ച­തി­ക്ക­ല്ലേ.” “

മൂ­ന്നും യൂ ട്യൂ­ബി­ല് കി­ട്ടും. പേ­ടി­ക്ക­ണ്ട” “

വേണ്ട, അതു് ശ­രി­യാ­വി­ല്ല.”

കൃ­ത്യം പ­ത്താ­യ­പ്പോൾ ജ­യ­രാ­മൻ അ­ടു­ക്ക­ള­യി­ലേ­ക്കു് പ്ര­വേ­ശി­ച്ചു. ആദ്യം പാ­ല­ക്കാ­ടൻ മ­ട്ട­യ­രി ന­ന്നാ­യി കഴുകി അ­ടു­പ്പ­ത്തി­ട്ടു. മു­റി­ച്ചു വാ­ങ്ങി­യ മീൻ ക­ഴു­കാ­നെ­ടു­ക്കു­മ്പോൾ സു­മേ­ഷ് കയറി വന്നു. ജ­യ­രാ­മ­ന്റെ വേ­വ­ലാ­തി ക­ണ്ടു് ക­ളി­യാ­ക്കി. “

ജയാ, പാർ­സ­ല് പറയണേ. ഇ­ല്ലേ­ങ്കിൽ ഞ­ങ്ങ­ളു് പ­ട്ടി­ണി­യാ­യി­പ്പോ­കും.” “

ഒരു പാർ­സ­ലും വേണ്ട സു­മേ­ഷ്. ഇ­ന്നു് ക­ഴി­ച്ചാ, ഇനി എല്ലാ ഞാ­യ­റാ­ഴ്ചേം കെ­ട്ട്യോ­ളേം കൂ­ട്ടി നീ­യി­ങ്ങോ­ട്ടു് പാ­ഞ്ഞു വരും. നോ­ക്കി­ക്കോ” “

നോ­ക്കാം,” “

എ­ന്താ­യി, ദീപ ക­ഥ­യെ­ഴു­ത്തു് തു­ട­ങ്ങി­യോ” “

ക­ട­ലാ­സെ­ടു­ത്തി­ട്ടു­ണ്ടു്.” “

അവൾ എ­വി­ട്യാ ഇ­രി­ക്കു­ന്ന­തു്? എന്റെ എ­ഴു­ത്തു് മു­റി­യി­ലാ? കഥ കോ­പ്പി­യ­ടി­ക്കു­ന്നു­ണ്ടോ­ന്നു് നോ­ക്ക­ണേ.” “ “

ഏയ്, ദീപ സി­റ്റൗ­ട്ടി­ലാ… ര­ണ്ടു് ക­ട­ലാ­സും ക­യ്യിൽ­പ്പി­ടി­ച്ചോ­ണ്ടു് മ­ര­ങ്ങ­ളി­ലേ­ക്കു നോ­ക്കി വെ­റ്തെ ഇ­രി­പ്പാ­ണു്. ഒ­ന്നും എ­ഴു­തു­ന്നി­ല്ല”

ജ­യ­രാ­മൻ ഗൗ­ര­വ­ത്തിൽ പ­റ­ഞ്ഞു.

അ­ങ്ങ­നെ പെ­ട്ടെ­ന്നൊ­രാൾ­ക്ക് എ­ഴു­ത്തു് വ­രി­ല്ല സു­മേ­ഷ്. പി­ന്നെ ഒരു് കാ­ര്യം. കഥ വി­ല­യി­ര്ത്ത്മ്പോൾ നീ അല്പം മ­യ­ത്തിൽ സം­സാ­രി­ക്ക­ണേ. ഒ­റ്റ­യ­ടി­ക്കു് വി­മർ­ശി­ക്ക­ണ്ടാ. പെ­ട്ടെ­ന്നു് ഫീല് ചെ­യ്യു­ന്ന പെ­ണ്ണാ.”

അൽ­പ­നേ­രം കൂടി ക­ഴി­ഞ്ഞ­പ്പോൾ സു­മേ­ഷ് വീ­ണ്ടും വന്നു. “ജയാ, ദീപ എ­ഴു­ന്നേ­റ്റ് പോയി. ര­ണ്ടു് ക­ട­ലാ­സി­ലു് എന്തോ കു­റ­ച്ചു് വരികൾ കു­റി­ച്ചു് ടി. വി. സ്റ്റാ­ന്റി­ല് മ­ട­ക്കി വ­ച്ചി­ട്ടു­ണ്ടു്. ഇപ്പോ തു­റ­ക്ക­രു­തു് എ­ന്നും എ­ന്നോ­ടു് പ­റ­ഞ്ഞു.”

മു­രി­ങ്ങ­ക്കാ­യ മു­റി­ക്കു­ന്ന­തു് നിർ­ത്തി ജ­യ­രാ­മൻ മുഖം പൊ­ന്തി­ച്ചു. മു­ഖ­ത്തു് വി­ജ­യ­ച്ചി­രി തെ­ളി­ഞ്ഞു. “

സു­മേ­ഷ്, ഞാ­മ്പ­റ­ഞ്ഞി­ല്ലേ. ചോറും ക­റി­യും ഉ­ണ്ടാ­ക്കു­ന്ന പോ­ല­ല്ല ക­ഥ­യെ­ഴു­ത്തു്. അല്ല, ദീപ എ­ങ്ങോ­ട്ടാ പോ­യ­തു്?” “

ഒരു കെ­ട്ടു് മു­ഷി­ഞ്ഞ തു­ണി­യും എ­ടു­ത്തു് ല­ത­യെ­യും കൂ­ട്ടി ഇ­റ­ങ്ങി­പ്പോ­യി. ചെ­റ­യി­ലേ­ക്കാ­യി­രി­ക്കും” “

ഓ, നുണ പ­റ­യാ­നാ­ണു്. അവരു് ര­ണ്ടാ­ളും ഒ­ന്നി­ച്ചു കൂ­ടി­യാ പി­ന്നെ പ­റ­യാ­നു­ണ്ടോ?” “

പു­റ­ത്തി­റ­ങ്ങു­മ്പോ ദീപ ഒരു കാ­ര്യം പ്ര­ത്യേ­കം പ­റ­ഞ്ഞി­ട്ടു­ണ്ടു്.” “

എ­ന്താ­ദു്?” “

എ­ച്ചിൽ­പ്പാ­ത്ര­ങ്ങ­ളൊ­ക്കെ ക­ഴു­കി­വ­യ്ക്കു­ന്ന­തും മൽ­സ­ര­ത്തി­ന്റെ ഭാ­ഗാ­ത്രെ.”

ജ­യ­രാ­മ­നു് ദേ­ഷ്യം വന്നു. “

അ­തൊ­ന്നും പ­ന്ത­യ­ത്തി­ലി­ല്ല.”

മണി ഒ­ന്നാ­യ­പ്പോ­ഴേ­ക്കും ചോറും ക­റി­ക­ളും റെ­ഡി­യാ­യി. ജ­യ­രാ­മൻ വി­യർ­ത്തു് കു­ളി­ച്ചി­രു­ന്നു. ജ­ന­ലി­ലൂ­ടെ നോ­ക്കി­യ­പ്പോൾ ഗേ­റ്റ് ക­ട­ന്നു് ദീ­പ­യും ലതയും ഉ­ല്ലാ­സ­ത്തോ­ടെ പൊ­ട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടു് ചു­വ­ന്ന ബ­ക്ക­റ്റു­മാ­യി ന­ട­ന്നു­വ­രു­ന്ന­തു് കണ്ടു. “

സു­മേ­ഷ്, ഞാ­നൊ­ന്നു് മേലു് ക­ഴു­കീ­ട്ടു് വരാം.” “

വേഗം വേണം. വെ­ശ­ക്കു­ന്നു­ണ്ടു്”

കു­ളി­ച്ചു­വ­ന്ന­പ്പോൾ സു­മേ­ഷ് പ­റ­ഞ്ഞു: “

ആദ്യം ഭ­ക്ഷ­ണം, എ­ന്നി­ട്ടു് മതി കഥ.”

ആരും എ­തിർ­ത്തി­ല്ല.

ചോറും ക­റി­ക­ളും വി­ള­മ്പി­ക്ക­ഴി­ഞ്ഞു് ക­ഴി­പ്പു് തു­ട­ങ്ങി­യ­പ്പോൾ സു­മേ­ഷ് തല കു­ലു­ക്കി. “

എ­ല്ലാം ന­ന്നാ­യ്ണ്ടു്. വലിയ കു­റ്റം പ­റ­യാ­നി­ല്ല.”

ലതയും സ­മ്മ­തി­ച്ചു. “

മീ­ങ്ക­റി അ­സ­ലാ­യി­ട്ട്ണ്ടു്. ദീപ എന്തു പ­റ­യു­ന്നു?”

ദീപ പു­ഞ്ചി­രി­ച്ചു “

ജ­യേ­ട്ട­ന്റെ ക­റി­ക­ളൊ­ക്കെ നല്ല രു­ചി­യാ­യി­ട്ടു­ണ്ടു്.”

ജ­യ­രാ­മ­നു് വയർ നി­റ­ഞ്ഞ­തു പോലെ തോ­ന്നി.

ഭ­ക്ഷ­ണം ക­ഴി­ഞ്ഞു് എ­ല്ലാ­വ­രും ഡ്രോ­യി­ങ് റൂമിൽ വ­ട്ട­ത്തിൽ ഇ­രു­ന്നു. സു­മേ­ഷ് കഥ എ­ടു­ത്തു കൊ­ണ്ടു് വ­ന്നു് തു­റ­ക്കാ­തെ നീ­ട്ടി. “

ദീപ തന്നെ വാ­യി­ക്കൂ.”

ദീപ ബഹളം വച്ചു. “

അയ്യോ, ഉ­റ­ക്കെ വാ­യി­ക്ക­ല്ലേ, പൊ­ട്ട­ക്ക­ഥ­യാ”

ദീപ കഥ വാ­ങ്ങി­ച്ചി­ല്ല.

ജ­യ­രാ­മൻ ഇ­ട­പെ­ട്ടു. “

അതു് പ­റ്റി­ല്ല. പ­ന്ത­യ­മാ­കു­മ്പ­ഴു് കഥ ഉ­റ­ക്കെ വാ­യി­ക്ക­ണം. ദീപ തന്നെ വാ­യി­ക്ക­ണം.”

അ­ന്നേ­രം ലത ര­ക്ഷ­പ്പെ­ടു­ത്തി. “

ഇങ്ങ് താ, ഞാൻ വാ­യി­ക്കാം”

ദീപ തല താ­ഴ്ത്തി­യി­രു­ന്നു.

ക­ഥ­യു­ടെ ശീർ­ഷ­കം ലത ഉ­റ­ക്കെ വാ­യി­ച്ചു. “

ഉ­രു­കി­ത്തീ­രു­ന്ന­വൾ”

സു­മേ­ഷ് കൈ­പൊ­ക്കി­ക്കെ­ാ­ണ്ടു് പ്ര­സ്താ­വി­ച്ചു. “

വി­ഷ­യ­ത്തി­നു് ചേ­രു­ന്ന നല്ല ത­ല­ക്കെ­ട്ടാ­ണു്. ശരി, ഇനി കഥ കേൾ­ക്ക­ട്ടെ.”

ലത ആദ്യ വാ­ക്യം വാ­യി­ച്ചു. “

തി­ള­യ്ക്കു­ന്ന ടാർ വീ­പ്പ­യിൽ തെ­ന്നി വീണതു പോലെ ഭൂമി ക­റു­ത്തി­രു­ണ്ടു.”

രണ്ടു പേജേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. പക്ഷേ, അതു് വെ­ടി­മ­രു­ന്നു് പോ­ല­ത്തെ ഒരു ക­ഥ­യാ­യി­രു­ന്നു. ഒന്നു കൂടെ വാ­യി­ക്കാൻ സു­മേ­ഷ് ആ­വ­ശ്യ­പ്പെ­ട്ടു. ലത വാ­യി­ക്കാൻ തു­ട­ങ്ങി.

റോഡ് ടാർ ചെ­യ്യു­ന്ന കുറെ പ­ണി­ക്കാ­രു­ടെ ഇടയിൽ ഒ­റ്റ­യ്ക്കെ­ാ­രു സ്ത്രീ. നേരം വ­ല്ലാ­തെ ഇ­രു­ളു­ന്ന­ത­റി­ഞ്ഞു്, വീ­ട്ടിൽ ഒ­റ്റ­യ്ക്കാ­യ മകളെ ഓർ­ത്തു് നെ­ഞ്ചു് പൊ­ള്ളു­ന്ന അമ്മ. മു­ട്ടോ­ളം ചാ­ക്കു­കൾ പൊ­തി­ഞ്ഞ അ­വ­ളു­ടെ കാ­ലു­കൾ ക­റു­ത്ത ചോ­ര­യിൽ മു­ങ്ങി­യി­രു­ന്നു. അ­പ്ര­തീ­ക്ഷി­ത­മാ­യി തി­ള­യ്ക്കു­ന്ന ടാറിൽ കാ­ലു­കൾ കു­രു­ങ്ങി­പ്പോ­യ ഒരു പൂ­ച്ച­ക്കു­ഞ്ഞി­നെ അവൾ ഓ­ടി­ച്ചെ­ന്നു് ര­ക്ഷ­പ്പെ­ടു­ത്തു­ന്നു. മേ­സ്ത്രി­യു­ടെ കൊ­ടു­വാൾ പോലെ പൊ­ങ്ങി­യ അ­ലർ­ച്ച വ­ക­വ­യ്ക്കാ­തെ പൂ­ച്ച­ക്കു­ഞ്ഞു­മാ­യി അ­ടു­ത്ത വീ­ട്ടി­ലേ­ക്കു് ഓ­ടു­ന്നു…

സു­മേ­ഷ് പ്ര­സ്താ­വി­ച്ചു. “

ഹോ! രണ്ടു പേ­ജേ­യു­ള്ളൂ­വെ­ങ്കി­ലും ദീ­പ­യു­ടെ കഥ ഒരു കി­ടി­ലൻ സം­ഭ­വ­മാ­ണു്.”

ലതയും കൂ­ടെ­ക്കൂ­ടി. “

അതെ. കഥ വ­ന്നു് നെ­ഞ്ചി­ലു് ത­റ­യ്ക്കു­ന്ന­പോ­ലെ തോ­ന്നി എ­നി­ക്കു്.”

സു­മേ­ഷ് ജ­യ­രാ­മ­നെ നോ­ക്കി. “

ജയൻ എന്തു പ­റ­യു­ന്നു.”

ജ­യ­രാ­മൻ ഷീ­റ്റു­കൾ വാ­ങ്ങി തി­രി­ച്ചും മ­റി­ച്ചും നോ­ക്കി­യി­ട്ടു് പ­റ­ഞ്ഞു: “

കഥ ന­ന്നാ­യ്ണ്ടു്. പക്ഷേ, ഏതോ പ്ര­ശ­സ്ത­ന്റെ കഥ ദീ­പ­ചൂ­ണ്ടി­യ­താ­ണോ എ­ന്നെ­നി­ക്കു് സം­ശ­യ­മു­ണ്ടു്.”

ദീപ ചി­രി­ച്ചു. “

ചൂ­ണ്ടാ­നും തോ­ണ്ടാ­നു­മൊ­ന്നും ഞാൻ പോ­യി­ല്ല. വിഷയം ത­ന്ന­പ്പോ, ഒ­ന്നും എ­ഴു­താൻ കി­ട്ടാ­ണ്ടു് ആ­ലോ­ചി­ച്ചി­രു­ന്ന­പ്പോ, ക­ഴി­ഞ്ഞാ­ഴ്ച തി­ള­ക്കു­ന്ന വെ­യി­ല­ത്തു് ആ­ണു­ങ്ങൾ­ക്കി­ട­യിൽ ടാർ പ­ണി­ചെ­യ്യു­ന്ന ഒരു സ്ത്രീ­യെ ബ­സി­ലി­രു­ന്നു് ക­ണ്ട­തു് ഓർമ വന്നു. അപ്പൊ തോ­ന്നി­യ­തു് അ­ങ്ങ­നെ എ­ഴു­തി­വ­ച്ചു. ആ­ഴ്ച­പ്പ­തി­പ്പി­ലു് വ­രു­ന്ന ക­ഥ­യൊ­ക്കെ വാ­യി­ക്കു­ന്ന­ല്ലാ­തെ എ­നി­ക്കു­ണ്ടോ ക­ഥ­യെ­ഴു­താൻ അ­റി­യു­ന്നു? അ­ല­ക്കാ­നു­ള്ള­തു കൊ­ണ്ടു് വേഗം തീർ­ത്തു. ഇ­ല്ലെ­ങ്കിൽ അ­ഞ്ചാ­റു് പേ­ജി­ലു് നീ­ട്ടി­യെ­ഴ്താ­ര്ന്നു”

ജ­യ­രാ­മൻ നി­ശ­ബ്ദ­നാ­യി. സു­മേ­ഷ് ശബ്ദം ക­ന­പ്പി­ച്ചു. “

ഇനി ഈ വീ­ട്ടിൽ കാ­ര്യ­ങ്ങൾ ഒ­ന്നു് മാ­റ്റി­പ്പി­ടി­ക്കു­ന്ന­താ­യി­രി­ക്കും ഉചിതം. കാ­ല­ത്തു് എ­ഴു­േ­ന്ന­റ്റു് ദീപ ക­ഥ­യെ­ഴു­ത­ട്ടെ. ജ­യ­രാ­മൻ അ­ടു­ക്ക­ള­യിൽ ക­യ­റ­ട്ടെ. എന്താ?”

വ­ലി­യൊ­രു പൊ­ട്ടി­ച്ചി­രി­യിൽ നാ­ലാ­ളും പ­ങ്കു­ചേർ­ന്നു.

സു­മേ­ഷി­നെ­യും ല­ത­യെ­യും ബ­സ്സ്റ്റോ­പ്പിൽ വി­ട്ടു് ജ­യ­രാ­മൻ തി­രി­ച്ചെ­ത്തു­മ്പോൾ നേരം ഇ­രു­ട്ടി­യി­രു­ന്നു.

ദീപ മു­റ്റ­ത്തേ­ക്കു് ഇ­റ­ങ്ങി വന്നു. “

മോള് വി­ളി­ച്ചി­രു­ന്നു. പ­ന്ത­യ­ഫ­ലം അ­റി­യാൻ” “ “

പ­ന്ത­യ­ക്കാ­ര്യം നീ അ­വ­ളോ­ടു് പ­റ­ഞ്ഞൂ­ല്ലേ”

ബെ­റ്റ് വച്ച അ­ന്നു് തന്നെ പ­റ­ഞ്ഞു. അ­തി­നെ­ന്താ? കു­ഞ്ഞു കു­ഞ്ഞു കാ­ര്യ­ങ്ങൾ പോലും ഞങ്ങൾ പ­റ­യാ­റു­ണ്ടു്.” “

ആരു് ജ­യി­ച്ചെ­ന്നാ നീ പ­റ­ഞ്ഞ­തു്?” “

അച്ഛൻ ജ­യി­ച്ചൂ­ന്നു് പ­റ­ഞ്ഞു.” “

ര­ണ്ടാ­ളും ജ­യി­ച്ചൂ­ന്നു് പ­റ­യാ­ര്ന്നി­ല്ലേ?”

ദീപ ചി­രി­ച്ചു. “

അ­തി­നു് ര­ണ്ടാ­ളും ജ­യി­ച്ചോ? ഞാ­ന­ല്ലേ ജ­യി­ച്ച­തു്.”

ജ­യ­രാ­മൻ മി­ണ്ടാ­തെ വീ­ട്ടി­ലേ­ക്കു കയറി. പി­ന്നാ­ലെ പടികൾ ക­യ­റു­മ്പോൾ ദീപ പ­റ­ഞ്ഞു: “

ജ­യേ­ട്ട­ന്റെ അ­മ്മേം വി­ളി­ച്ചി­രു­ന്നു.”

ചെറിയ ഞെ­ട്ട­ലോ­ടെ അയാൾ മുഖം തി­രി­ച്ചു. “

എ­ന്തി­നു്?” “

റി­സൾ­ട്ട­റി­യാൻ” “

ഓ, നീ അ­മ്മേ­ടും പ­റ­ഞ്ഞ­ല്ലേ പ­ന്ത­യ­ക്കാ­ര്യം?” “

ഏയ്…! ഞാ­ന­ല്ല, അ­ന്നു് ജ­യേ­ട്ടൻ അ­മ്മേ­ട­ടു­ത്തു് പാ­ച­ക­ക­ല പ­ഠി­ക്കാൻ ചെ­ന്നി­ല്ലേ. അന്നു തന്നെ അമ്മ എ­ന്നോ­ടു് എ­ല്ലാം പ­റ­ഞ്ഞി­രു­ന്നു.”

ഇ­ളി­ഭ്യ­ത പു­റ­ത്തു് കാ­ണി­ക്കാ­തെ ജ­യ­രാ­മൻ മി­ണ്ടി. “

യൂ ട്യൂ­ബ് നോ­ക്കി ശ­രി­യാ­വാ­ത്തോ­ണ്ടു് പോയതാ. മ­ത്സ­രം ക­ഴി­ഞ്ഞി­ട്ടു് നി­ന്നോ­ടു് പ­റ­യാ­മെ­ന്നു വച്ചു.”

ദീ­പ­യു­ടെ ചിരി ചു­ണ്ടു­ക­ളിൽ നി­ന്നും ക­വി­ളു­ക­ളി­ലേ­ക്കു് വ്യാ­പി­ച്ചു. “

ഒരു് കാ­ര്യം കൂടി പ­റ­യാ­ന്ണ്ടു്. ജ­യേ­ട്ടൻ കു­ളി­ക്കാൻ കേ­റി­യ­പ്പോൾ മീ­ങ്ക­റീ­ലു് ഞാൻ ചില മി­നു­ക്കു് പണികൾ ചെ­യ്തി­രു­ന്നു. രുചി കൂ­ട്ടാൻ” “

നീ ത­ട്ടി­പ്പു് പ­റ­യ­ല്ലേ” “

ജ­യേ­ട്ടൻ ഇതു് പ­റ­യും­ന്നു് എ­നി­ക്ക­റി­യാം. അ­തോ­ണ്ടു് കു­റ­ച്ചു് മീ­ങ്ക­റി ആദ്യം തന്നെ കു­ത്തു­ണ്ണ­ത്തിൽ എ­ടു­ത്തു് ജ­നൽ­പ്പ­ടി­യി­ലു് ഞാൻ മാ­റ്റി­വ­ച്ചി­ട്ടു­ണ്ടു്. ര­ണ്ടി­ന്റേം രുചി വ്യ­ത്യാ­സം നോ­ക്കി­ക്കോ”.

ജ­യ­രാ­മൻ അ­യ­ഞ്ഞു. “

നീ എ­ന്തി­നാ അ­ങ്ങ­നെ ചെ­യ്ത­തു്?” “

അവരെ മു­മ്പി­ലു് ജ­യേ­ട്ടൻ തോ­ക്ക­ണ്ടാ­ന്നു് കരുതി.”

ഒ­ന്നും മി­ണ്ടാ­തെ ജ­യ­രാ­മൻ സെ­റ്റി­യി­ലി­രു­ന്നു് ആ­ഴ്ച­പ്പ­തി­പ്പു് തു­റ­ന്നു. ദീപ അ­രി­കിൽ വ­ന്നി­രു­ന്നു് ടി. വി. ഓൺ ചെ­യ്തു.

കു­ട്ടി­ക­ളു­ടെ പാ­ട്ടു മൽസരം ആ­രം­ഭി­ച്ചി­രു­ന്നു.

രാ­ത്രി, അ­ടു­ക്ക­ള­യി­ലെ പ­ണി­ക­ളെ­ല്ലാം തീർ­ത്തു് ബെ­ഡ്റൂ­മി­ലേ­ക്കു വ­ന്നു് മുടി ചീ­കി­ക്കെ­ട്ടു­മ്പോൾ ദീപ ചോ­ദി­ച്ചു: “ഉ­റ­ങ്ങി­യോ?”

ജ­യ­രാ­മൻ ചി­മ്മി­യ ക­ണ്ണു­കൾ തു­റ­ന്നു. “

ഉ­റ­ക്കം വ­രു­ന്നി­ല്ല.” “

എന്തേ?” “

നാളെ മുതൽ ഞാനും അ­ടു­ക്ക­ള­യിൽ കയറാം. നി­ന്നെ സ­ഹാ­യി­ക്കാൻ.”

ദീപ പൊ­ട്ടി­ച്ചി­രി­ച്ചു.

ജ­യ­രാ­മൻ അ­ത്ഭു­ത­പ്പെ­ട്ടു. “

എന്താ”

ദീപ ഒ­ന്നും പ­റ­ഞ്ഞി­ല്ല. അൽപം ക­ഴി­ഞ്ഞു് മു­ടി­മെ­ട­യു­മ്പോൾ പ­തു­ക്കെ പ­റ­ഞ്ഞു: “

എത്ര മു­ടി­യു­ണ്ടാ­യി­രു­ന്ന­താ എ­നി­ക്കു്.”

ലൈ­റ്റ­ണ­ച്ചു്, ഫാൻ കു­റ­ച്ചു്, അ­രി­കിൽ വന്നു കി­ട­ന്നു് ദീപ കെ­ട്ടി­പ്പി­ടി­ച്ചു. ജ­യ­രാ­മ­ന്റെ വലം ചെ­വി­യിൽ ചു­ണ്ടു് ചേർ­ത്തു് ചോ­ദി­ച്ചു:

images/kaikkalathuni-3.jpg

“ “

ജ­യേ­ട്ട­നു് ഓർ­മ്മേ­ണ്ടോ?”

എ­ന്തു് ?” “

ആ ഷർ­ട്ടു്. ഞാൻ കാലു തു­ട­ച്ച ആ പഴയ ഷർ­ട്ട്?” “

അതു് വളരെ പഴയതാ. പ­ഠി­ക്കു­മ്പ­ഴോ മറ്റോ ഉ­ള്ള­തു്” “

അല്ല. ഓർ­മി­ച്ചു് നോ­ക്കു്. വളരെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ഷർ­ട്ടാ അതു്” “

ഇല്ല, എ­നി­ക്കോർ­മ വ­രു­ന്നി­ല്ല.” “

എന്നാ ഞാ­മ്പ­റ­യാം. ക­ല്യാ­ണ ദെവസം വീ­ട്ടി­ലെ­ത്തി­യ ഉടനെ എ­ടു­ത്തി­ട്ട ഷർ­ട്ടാ. ആ­ദ്യ­രാ­ത്രീ­ലു് ഞാൻ ഗ്ലാ­സി­ലു് പാ­ലു­മാ­യി വ­ര്മ്പോ ഈ ഷർ­ട്ടി­ട്ടാ ജ­യേ­ട്ടൻ കി­ട­ക്കേ­ലു് കി­ട­ന്നി­രു­ന്നേ. ആ­ഴ്ച­പ്പ­തി­പ്പു് വാ­യി­ച്ചോ­ണ്ടു്. ഓർമ്മ വ­ര്ന്ന്ണ്ടോ?”

ജ­യ­രാ­മൻ ഓർ­മി­ച്ചു നോ­ക്കി. “

ഇല്ല ദീപാ, ഓർമ്മ വ­ര്ന്നി­ല്ല.”

ദീപ തു­ടർ­ന്നു: “

പി­ന്നെ എ­പ്പ­ഴോ ഒ­രി­ക്കെ, കുറെ കൊ­ല്ലം ക­ഴി­ഞ്ഞു്, എന്തോ തൊ­ട­യ്ക്കാൻ വേ­ണ്ടി ജ­യേ­ട്ടൻ ആ പഴകിയ ഷർ­ട്ടെ­ടു­ത്തു് ര­ണ്ടാ­യി­ക്കീ­റി. തു­ട­ച്ച ഭാഗം എ­ടു­ത്തു് ചു­രു­ട്ടി­യെ­റി­ഞ്ഞു. മറ്റേ ഭാഗം ഞാൻ എന്റെ ക­ല്യാ­ണ­പ്പെ­ട്ടി­യിൽ വച്ചു. അ­തി­പ്പ­ഴും അ­വി­ടെ­യു­ണ്ടു്. ഒരു് ഓർ­മ­യ്ക്കു്. അ­ത്രേ­യു­ള്ളൂ. ചു­രു­ട്ടി­യെ­റി­ഞ്ഞ കഷ്ണം ഞാൻ കു­റെ­ക്കാ­ലം അ­ടു­ക്ക­ള­യിൽ കൈ­ക്ക­ല­ത്തു­ണി­യാ­ക്കി. പി­ന്നെ­യാ കാലു് തു­ട­യ്ക്കാ­നെ­ടു­ത്ത­തു് കളയാൻ എന്തോ ഒരു മടി. അതാ ഞാൻ നി­ല­ത്തി­ട്ട­തു്. അ­ല്ലാ­തെ…”

ജ­യ­രാ­മൻ നി­ശ­ബ്ദ­നാ­യി. ക­ല്യാ­ണം ക­ഴി­ഞ്ഞ ശേ­ഷ­മു­ള്ള കുറെ ഓർ­മ്മ­കൾ അ­യാ­ളു­ടെ ഉ­ള്ളി­ലൂ­ടെ സിനിമ പോലെ അ­തി­ദ്രു­തം പാ­ഞ്ഞു­പോ­യി. ദീ­പ­യു­ടെ വി­ങ്ങി­ക്ക­ര­ച്ചിൽ കേ­ട്ടു് അയാൾ പെ­ട്ടെ­ന്നു് എ­ണീ­റ്റി­രു­ന്നു. പുറം ത­ട­വി­ക്കൊ­ണ്ടു് ചോ­ദി­ച്ചു: “

നീ എ­ന്തി­നാ ക­ര­യു­ന്ന­തു്?” “

എ­നി­ക്ക­റീ­ല”

ജ­യ­രാ­മൻ ചേർ­ന്നു കി­ട­ന്നു. സ്നേ­ഹ­ത്തോ­ടെ ദീപയെ കൈ­ക­ളിൽ ചു­റ്റി. കു­റ­ച്ചു് ക­ഴി­ഞ്ഞു് പ­തു­ക്കെ പ­റ­ഞ്ഞു: “

എ­ല്ലാം കൂടി ഒരു കഥ പോലെ തോ­ന്നു­ന്നു, അല്ലേ? കാ­ല­ത്തെ­ഴു­ന്നേ­റ്റു് ഇ­തെ­ല്ലാം ന­മു­ക്കു് ഒരു ക­ഥ­യാ­യി എ­ഴു­തി­വ­ച്ചാ­ലോ?”

മ­റു­പ­ടി ഉ­യർ­ന്നി­ല്ല. ദീപ ഉ­റ­ക്ക­ത്തി­ലാ­ണ്ടു­പോ­യി­രു­ന്നു.

ഡോ. അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്
images/ambikasuthan_mangad.jpg

കാ­സർ­കോ­ടു് ജി­ല്ല­യി­ലെ ബാര ഗ്രാ­മ­ത്തിൽ ജനനം. ജ­ന്തു­ശാ­സ്ത്ര­ത്തിൽ ബി­രു­ദം. മ­ല­യാ­ള­ത്തിൽ എം. എ, എം. ഫിൽ. ബി­രു­ദ­ങ്ങൾ റാ­ങ്കു­ക­ളോ­ടെ നേടി. ക­ഥ­യി­ലെ കാ­ല­സ­ങ്കൽ­പ്പം എന്ന വി­ഷ­യ­ത്തിൽ ഡോ­ക്ട­റേ­റ്റ്. 1987 മുതൽ കാ­ഞ്ഞ­ങ്ങാ­ടു് നെ­ഹ്റു കോ­ളേ­ജി­ലെ അ­ധ്യാ­പ­കൻ. 2019-ൽ വി­ര­മി­ച്ചു.

കാരൂർ, ഇ­ട­ശ്ശേ­രി, ചെ­റു­കാ­ടു്, അ­ബു­ദാ­ബി ശക്തി, കോ­വി­ലൻ, മ­ല­യാ­റ്റൂർ പ്രൈ­സ്, കേളി, അയനം തു­ട­ങ്ങി 27 അ­വാർ­ഡു­കൾ നേടി. ‘ക­യ്യൊ­പ്പു്’ എന്ന സി­നി­മ­യ്ക്കു് തി­ര­ക്ക­ഥ എഴുതി. ‘പൊ­ലി­യ­ന്ദ്രം’ എന്ന ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­നം ചെ­യ്തു. ‘കൊ­മേർ­ഷ്യൽ ബ്രെ­യ്ക്കി’നു് മി­ക­ച്ച ചെ­റു­ക­ഥ­യ്ക്കു­ള്ള കേരള സർ­ക്കാ­രി­ന്റെ ടെ­ലി­വി­ഷൻ അ­വാർ­ഡ് 2002-ൽ ല­ഭി­ച്ചു. കേ­ര­ള­ത്തി­ലെ മി­ക­ച്ച കോ­ളേ­ജ് അ­ധ്യാ­പ­ക­നു­ള്ള അ­വാർ­ഡ് രണ്ടു തവണ ല­ഭി­ച്ചു. നെ­ഹ്റു കോ­ളേ­ജിൽ സാ­ഹി­ത്യ­വേ­ദി തു­ട­ങ്ങി. 33 വർഷം സാ­ഹി­ത്യ­വേ­ദി­യു­ടെ പ്ര­സി­ഡ­ന്റാ­യി­രു­ന്നു. എൻ­ഡോ­സൾ­ഫാൻ ഭ­വ­ന­പ­ദ്ധ­തി­ക്കു് നേ­തൃ­ത്വം നൽകി. രണ്ടു ദ­ശ­ക­ക്കാ­ല­മാ­യി എൻ­ഡോ­സൾ­ഫാൻ വി­രു­ദ്ധ സമര നേ­തൃ­ത്വ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്നു. ‘സാ­ധാ­ര­ണ വേ­ഷ­ങ്ങൾ’ ആദ്യ പു­സ്ത­കം. 23 ചെ­റു­ക­ഥാ സ­മാ­ഹാ­ര­ങ്ങ­ളും രണ്ടു നോ­വ­ലു­ക­ളും, നാലു് നി­രൂ­പ­ണ­ഗ്ര­ന്ഥ­ങ്ങ­ളും എഴുതി. മ­ല­യാ­ള­ത്തി­ലെ പ­രി­സ്ഥി­തി കഥകൾ, മ­ല­യാ­ള­ത്തി­ലെ തെ­യ്യം കഥകൾ, ആദ്യ നാ­ട്ടു ഭാ­ഷാ­നി­ഘ­ണ്ടു­വാ­യ ‘പൊ­ഞ്ഞാ’, ആദ്യ കാ­മ്പ­സ് നോവൽ ‘ജീ­വി­ത­ത്തി­ന്റെ ഉപമ’, ‘വ­യ­നാ­ട്ടു് കുലവൻ’ തു­ട­ങ്ങി ഇ­രു­പ­തോ­ളം ശ്ര­ദ്ധേ­യ­മാ­യ പു­സ്ത­ക­ങ്ങ­ളു­ടെ എ­ഡി­റ്റർ. കഥകൾ ഇം­ഗ്ലീ­ഷി­ലും ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലും വി­വർ­ത്ത­നം ചെ­യ്തി­ട്ടു­ണ്ടു്. ‘എൻ­മ­ക­ജെ’ നോവൽ ഇം­ഗ്ലീ­ഷ് ഉൾ­പ്പെ­ടെ നാലു് ഭാ­ഷ­ക­ളിൽ വി­വർ­ത്ത­നം ചെ­യ്തു. ‘മ­ര­ക്കാ­പ്പി­ലെ തെ­യ്യ­ങ്ങൾ’ ആദ്യ നോവൽ. സ്കൂ­ളു­ക­ളി­ലും വിവിധ യൂ­ണി­വേ­ഴ­സി­റ്റി­ക­ളി­ലും ക­ഥ­ക­ളും, നോ­വ­ലു­ക­ളും പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­ണു്. ‘ആ­ഖ്യാ­ന­വും ചില സ്ത്രീ­ക­ളും’ എന്ന പു­സ്ത­കം ആ­ത്മ­ക­ഥാ കു­റി­പ്പു­ക­ളാ­ണു്. ‘എൻ­ഡോ­സൾ­ഫാൻ—നി­ല­വി­ളി­കൾ അ­വ­സാ­നി­ക്കു­ന്നി­ല്ല’ 50-​ാമത്തെ പു­സ്ത­ക­മാ­ണു്.

ഭാര്യ: ര­ഞ്ജി­നി, പി.

മക്കൾ: മാ­ള­വി­ക, ശിവൻ.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kaikkalaththuni (ml: കൈ­ക്ക­ല­ത്തു­ണി).

Author(s): Ambikasuthan Mangad.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-19.

Deafult language: ml, Malayalam.

Keywords: Short Story, Ambikasuthan Mangad, Kaikkalaththuni, അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്, കൈ­ക്ക­ല­ത്തു­ണി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of Ramón Gómez de la Serna, a painting by Diego Rivera (1886–1957). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.