SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/ClaudeMonet-Train.jpg
Train in the snow, a painting (oil on canvas) by Claude Monet (1840–1926).
മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്സ്—ഒരു ജീ­വി­ത­രേ­ഖ
അൻവർ അലി

ഒരു വേ­ന­ല­വ­ധി­ക്ക്

കോ­ട്ട­യം പാ­സ­ഞ്ച­റി­ലി­രി­ക്കു­മ്പോൾ

മെ­ഹ്ബൂ­ബി­ക്ക പ­റ­ഞ്ഞു

ടേയ്, കണ്ണ് കാ­തി­ല് വച്ചു നോ­ക്ക്

കൊ­ല്ല­ത്തെ­പ­പ്പ­ടം ഗ­ണ്ടൻ­പ­പ്പ­ടം

കൊ­ല്ല­ത്തെ­പ­പ്പ­ടം ഗ­ണ്ടൻ­പ­പ്പ­ടം

എ­ന്നു­മ്പ­റ­ഞ്ഞോ­ണ്ടാ ഈ ട്രെ­യിൻ ഓടണത്.

സത്യം!

ശ­ബ്ദ­ത്തി­ന്റെ ഇ­രു­മ്പു­വേ­ഗ­ത്തിൽ കി­ട­ന്ന്

ആ വാ­യ്ത്താ­രി തി­ള­ച്ചു­മ­റി­ഞ്ഞു

അതിൽ മു­ങ്ങാ­ങ്കു­ഴി­യി­ട്ട

ഒരു പ­ന്ത്ര­ണ്ടു­വ­യ­സ്സു­കാ­ര­ന്റെ കാ­തു­കൾ

ഏതോ റെ­യിൽ­പ്പാ­ല­ത്തിൽ പൊ­ന്തി­യ­പ്പോൾ

ഗ­ണ്ടൻ­പ­പ്പ­ടം

ഗ­ണ്ടൻ­പ­പ്പ­ടം

മാ­ത്രം

പാ­ല­ത്തി­ല്

ഗ­ണ്ടൻ­പ­പ്പ­ടം മാ­ത്രേ കേ­ക്ക­ണൊ­ള്ള് മെ­ഹ്ബൂ­ബി­ക്കാ

കൊ­ല്ല­ത്തെ­പ­പ്പ­ടം

അ­ഷ്ട­മു­ടി­ക്കാ­യ­ലീ വീണു പോ­യെ­ടേ­യ്

• • •

ആ­റു­കൊ­ല്ലം ക­ഴി­ഞ്ഞ്

ദി­ല്ലി­യിൽ­നി­ന്ന്

മെ­ഹ്ബൂ­ബി­ക്ക­യു­ടെ കത്ത്:

‘കോയി ബഡാ പേട് ഗിർതാ ഹൈ തോ

ധർ­ത്തീ തോടീ ഹിൽ­ത്തീ ഹൈ’1

എ­ന്നും പ­റ­ഞ്ഞോ­ണ്ടാ­ടേ

ഇപ്പം ഇവിടെ ട്രെ­യി­നു­ക­ളോ­ട­ണ­ത്

‘സി­പി­ഐ­യിൽ ചേരൂ റ­ഷ്യ­യിൽ പോവാം’

‘ഗാ­ന്ധി­യെ­ന്താ­ക്കി ഇ­ന്ത്യ­യെ മാ­ന്തി­പ്പു­ണ്ണാ­ക്കി’

തു­ട­ങ്ങി­യ

മ­ല­യാ­ള­ത്തീ­വ­ണ്ടി­കൾ മാ­ത്രം ഓ­ടി­യി­രു­ന്ന

പാ­ള­ങ്ങൾ­ക്കു കു­റു­കേ

മെ­ഹ്ബൂ­ബി­ക്ക­യു­ടെ ‘പേട്’ ക­ട­പു­ഴ­കി­വീ­ണു

ആ ചൊ­ല്ലിൽ ചീർ­ത്തു­പൊ­ന്തി­യ അർ­ത്ഥം തി­രി­യാ­തെ

ഞാൻ മ­റു­പ­ടി­യെ­ഴു­തി:

അപ്പ തീ­വ­ണ്ടി­ക­ള് ഹി­ന്ദി­യി­ലും ഓടും അല്ലേ?

• • •

താ­മ­സി­യാ­തെ മെ­ഹ്ബൂ­ബി­ക്ക

സി­യാ­ച്ചി­നി­ലേ­ക്ക് ട്രാൻ­സ്ഫ­റാ­യി

വ­ല്യാ­പ്പ മ­രി­ച്ചി­ട്ടും വ­രാ­നാ­വാ­തെ

മ­ഞ്ഞി­ലി­രു­ന്ന് ഉരുകി

എന്റെ വ­ന്മ­രം വീ­ണെ­ടാ…

മ­ഹാ­ത്മ­ജീ­സ് പാൻ ഷോ­പ്പ് എന്ന് പു­ക­ഴ്പെ­റ്റ

സ്വ­ന്തം ജാ­പ്പാ­ണ­ക്ക­ട­യെ­യും

അ­യ­ല­ത്തെ സർ­ദാ­രി­ണി­പ്പെ­ണ്ണി­നെ­യും ഉ­പേ­ക്ഷി­ച്ച്

വ­ല്യാ­പ്പ ല­ഹോ­റിൽ നി­ന്ന് ര­ക്ഷ­പെ­ട്ട­ത്

‘പാ­കി­സ്ഥാൻ പാർ­ട്ടീ­ഷ്യൻ

പാ­കി­സ്ഥാൻ പാർ­ട്ടീ­ഷ്യൻ’

എന്ന് ദി­ല്ലി­യി­ലേ­ക്കോ­ളി­യി­ട്ട

ഒരു പു­ക­വ­ണ്ടി­യി­ലാ­യി­രു­ന്ന­ത്രേ

തോ­ക്കു­ക­ളോ­ടും വ­ടി­വാ­ളു­ക­ളോ­ടും

ദ­ക്ഷി­ണാ­മൂർ­ത്തി­യെ­ന്നാ­ണ­ത്രേ

പേരു പ­റ­ഞ്ഞ­തു്

വീ­ട്ടി­ലെ അ­ര­പ്രൈ­സിൽ ചാ­രി­യി­രു­ന്നു്

എന്നെ ചേർ­ത്തു­പി­ടി­ച്ചു്

വ­ട്ട­ത്തിൽ വിട്ട കാ­ജാ­ബീ­ഡി­പ്പു­ക­യി­ലേ­ക്കു് ചൂ­ണ്ടി

വ­ല്യാ­പ്പ പാടിയ

‘പാ­കി­സ്ഥാൻ ഹി­ന്ദു­സ്ഥാൻ ഖാ­ലി­സ്ഥാൻ’

എന്ന തീ­വ­ണ്ടി­യിൽ ഞാ­നി­പ്പൊ

ര­വി­യും ബി­യാ­സും സ­ത്ല­ജും ഒ­ന്നി­ച്ചു നീ­ന്തു­വാ­ടാ…

വ­ല്യാ­പ്പ­യാ­ണ­ല്ലേ നി­ങ്ങ­ളെ തീ­വ­ണ്ടി­ഭാ­ഷ വാ­യി­ക്കാൻ പ­ഠി­പ്പി­ച്ച­ത്?

തീ­വ­ണ്ടി­ക­ളാ­ണ് പ­ഠി­പ്പി­ച്ച­ത്

വ­ല്യാ­പ്പ­യും ഒരു തീ­പി­ടി­ച്ച വണ്ടി

• • •

മ­ഞ്ഞു­രു­കി.

അ­ഹ­മ്മ­ദാ­ബാ­ദ്, അ­മൃ­ത്സർ, ടോൾ­പൂർ, ഗാ­ങ്ടോ­ക്…

മെ­ഹ്ബൂ­ബി­ക്ക തീയും പു­ക­യു­മി­ല്ലാ­തെ അ­ല­ഞ്ഞു

പെ­ണ്ണു­കെ­ട്ടാൻ­പോ­ലും വ­ന്നി­ല്ല.

അ­വ­ധി­യ്ക്കു്

സ­ബർ­മ­തി­യി­ലേ­ക്കും

ജ­യ്സാൽ­മീ­റി­ലേ­ക്കും

മേ­ഘാ­ല­യ­ങ്ങ­ളി­ലേ­ക്കും

വ­ണ്ടി­പി­ടി­ച്ചു.

ഇ­തി­നി­ടെ

യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യി­ലെ പു­സ്ത­ക­ങ്ങ­ളി­ലും

നാ­ഗ­മ്പ­ടം പാ­ല­ത്തി­ന­ടി­യി­ലെ ക­ഞ്ചാ­വി­ലും

ധ്യാ­നി­ച്ചു് ധ്യാ­നി­ച്ചു്

എന്റെ തലയിൽ വേ­റെ­യും ശ­ക­ട­ങ്ങൾ

മൂ­ളി­പ്പ­റ­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു.

ഇ­ര­ട്ട­വാ­ലൻ­പു­ഴു പോലെ

ഒ­രി­ക്കൽ ഞാൻ തു­ള­ച്ചു­ക­യ­റി:

നി­ങ്ങ­ക്കു് പ­ല­തു­മ­റി­യി­ല്ല മെ­ഹ്ബൂ­ബി­ക്ക…

‘താ­ക്കൂർ ബ്രാ­ഹ്മിൻ ബനിയ ഛോഡ്

ബാകി സബ് ഹെയ് ഡി­യെ­സ്സ് ഫോർ’2

എന്ന് ഒ­രുൾ­നാ­ടൻ ക­വ­ല­യിൽ നി­ന്ന് തി­രി­ച്ച

വ­ലി­വ­ണ്ടി­യി­പ്പോൾ

‘തിലക് തരാസു ഔർ തൽവാർ

ഇൻകോ മാരോ ജൂ­ത്തേ ചാർ’3

എന്നു ഗം­ഗാ­സ­മ­ത­ല­ത്തി­ലെ­മ്പാ­ടും ഓ­ടി­ന­ട­ക്കു­ന്ന­ത്

നി­ങ്ങ­ള് ക­ണ്ടി­ട്ടി­ല്ല മെ­ഹ്ബൂ­ബി­ക്ക

തീ­വ­ണ്ടി­പ്പാ­ത­യി­ല്ലാ­ത്ത കി­ഴ­ക്കൻ­മ­ല­ക­ളി­ലെ,

വ­ട­ക്കു്, കു­നാ­നി­ലെ പോ­ഷ്പൊ­റ­യി­ലെ4

അ­ടി­വ­യ­റു­ക­ളിൽ ക­ല്ലി­ച്ചു­കി­ട­ക്കു­ന്ന നി­ശ്ശ­ബ്ദ­ത­യെ

നി­ങ്ങ­ള് കേ­ട്ടി­ട്ടി­ല്ല മെ­ഹ്ബൂ­ബി­ക്ക

അ­തി­നു് എന്റെ ദേ­ശീ­യ­ഗാ­നം തീ­വ­ണ്ടി­യ­ല്ലേ­ടാ ഹ­മു­ക്കേ

• • •

പാ­മ്പൻ പാലം ക­ട­ന്ന്

‘ശ്രീ­പെ­രു­മ്പ­ത്തൂർ ശ്രീ­പെ­രു­മ്പ­ത്തൂർ’5 എ­ന്നി­ഴ­ഞ്ഞ

ചാ­വേ­റു­വ­ണ്ടി­യെ­പ്പ­റ്റി

ഒ­റ്റ­ക്കൊ­മ്പൻ റൈ­നോ­യു­ടെ പ­ടം­പ­തി­ച്ച കാർഡു വ­ന്ന­ത്

തൊ­ള്ളാ­യ­ത്തി തൊ­ണ്ണൂ­റ്റി­യൊ­ന്നിൽ

കാ­സി­രം­ഗ­യിൽ നി­ന്നു്

തൊ­ണ്ണൂ­റ്റി­ര­ണ്ടിൽ

ഗാ­ന്ധി­ത്ത­ല­യു­ള്ള സാദാ പോ­സ്റ്റ്കാർ­ഡു­കൾ

പ­ല­യി­ട­ങ്ങ­ളിൽ നി­ന്നു തു­രു­തു­രെ വന്നു

സൗ­ഗ­ന്ധ് രാം കീ ഖാതേ ഹൈ

മ­ന്ദിർ വഹീം ബ­നാ­യേം­ഗേ6

എക് ധക്കാ ഓർ ദോ

ബാ­ബ്റി മ­സ്ജി­ദ് തോട് ദോ7

യേ തോ ഹോ ഗയാ

കാശീ മഥുരാ ബാ­ക്കി ഹൈ8

• • •

ഇ-​മെയിലുകൾ അ­ദൃ­ശ്യ­രാ­യ തീ­വ­ണ്ടി­ക­ളാ­ണെ­ടാ

2003-ൽ അ­ഹ­മ്മ­ദാ­ബാ­ദിൽ നി­ന്നു്

പകരം

mehbubalone1961@hotmail.com ലേ­ക്ക്

ഡ­ബ്ളി­യു എച്ച് ഓ­ഡ­ന്റെ ‘നൈ­റ്റ് മെ­യി­ലി’ലെ9 വരികൾ

ഞാൻ അ­യ­ച്ചു­കൊ­ടു­ത്തു

This is the Night Mail crossing the border,

Bringing the cheque and the postal order,

Letters for the rich, letters for the poor,

The shop at the corner and the girl next door.

മെ­ഹ്ബൂ­ബി­ക്ക അത്

സ­ബർ­മ­തി എ­ക്സ്പ്ര­സ്സി­ലേ­ക്ക് വി­വർ­ത്ത­നം ചെ­യ്തു

മു­സൽ­മാൻ കാ ഏക് ഹൈ സ്ഥാൻ

പാ­കി­സ്ഥാൻ യാ ഖ­ബ­റി­സ്ഥാൻ

ഗോധ്ര ഗുൽ­ബർ­ഗ് ന­രോ­ദാ­പാ­ട്യ

ഖൂൻ കാ ബദ്ലാ ഖൂൻ10

• • •

ദി­ല്ലി­യിൽ നി­ന്നു­ള്ള ഇ­ല­ക്ട്രി­ക് ട്രെ­യി­നു­കൾ

നാ­ലു­കാ­ലിൽ ‘ഗോ­മാ­താ കീ ജയ്’ അ­മ­റി­ക്കൊ­ണ്ടി­രി­ക്കെ

2015 സെ­പ്തം­ബ­റൊ­ടു­വിൽ

മെ­ഹ്ബൂ­ബി­ക്ക പെൻ­ഷ­നാ­യി

നാ­ട്ടിൽ വാ­ങ്ങി­യ

ഒ­റ്റ­യാൾ­ഫ്ലാ­റ്റി­ലേ­ക്ക് മ­ട­ക്കം…

അഖ് ലാ­ക്ക്

അഖ് ലാ­ക്ക്

അഖ് ലാ­ക്ക്11

—ക­റ­വ­വ­റ്റി­യ ഗാ­വു­ക­ളെ വ­ക­ഞ്ഞ്

അ­റ­ക്ക­വാൾ പോലെ തെ­ക്കോ­ട്ടു പാഞ്ഞ

രാ­ജ­ധാ­നി എ­ക്സ്പ്ര­സി­ന്റെ ശ­ബ്ദ­കാ­കോ­ളം മോ­ന്തി

ദ­ക്ഷി­ണാ­മൂർ­ത്തി­യാ­യ വ­ല്യാ­പ്പ

രാ­വെ­ളു­ക്കോ­ളം ചു­ട­ല­നൃ­ത്തം ച­വി­ട്ടി:

‘ഞാൻ ത­ന്നെ­യാ­ടാ മു­ഹ­മ്മ­ദ് അഖ് ലാ­ക്ക്

നി­ന്റെ നാ­ടോ­ടി­വ­ല്യാ­പ്പ…’

വെ­ളു­പ്പി­ന്

മെ­ഹ്ബൂ­ബി­ക്ക­യു­ടെ വാ­ട്ട്സാ­പ്പ് മെ­സേ­ജ്:

ന­മ­ക്കേ­യ് കൊ­ച്ചീ­ല്

മ­ഹാ­ത്മ­ജീ­സ് പാൻ ഷോ­പ്പ് തു­റ­ക്ക­ണം

രാ­ത്രി ഞാൻ അ­ങ്ങേ­രോ­ട് ഏ­റ്റു­പോ­യി

• • •

2017 ജൂൺ 19.12

തീ­വ­ണ്ടി­യു­ടെ കടകട

ലോ­ക­ത്തി­ലെ എല്ലാ ശ­ബ്ദ­ങ്ങ­ളി­ലേ­ക്കും

വി­വർ­ത്ത­നം­ചെ­യ്യാൻ പ­ഠി­പ്പി­ച്ച

മെ­ഹ്ബൂ­ബി­ക്ക­യ്ക്ക­രി­കെ

കൊ­ച്ചിൻ മെ­ട്രോ­യു­ടെ ഒരു പു­തി­യാ­പ്ല­ക്കോ­ച്ചിൽ

ഞാൻ ചെ­വി­കൂർ­പ്പി­ച്ചി­രി­ക്കു­ന്നു

ടേയ്… കണ്ണ് കാ­തി­ല് വ­യ്ക്ക­ണ്ട

ഒ­ന്നും മി­ണ്ടാ­തെ­യാ ഈ ട്രെ­യിൻ ഓടണത്

സത്യം!

ശ­ബ്ദ­മി­ല്ലാ­ത്ത സ്റ്റീൽ­വേ­ഗം

ശബ്ദം കൊ­ച്ചി­ക്കാ­യ­ലീ വീ­ണു­പോ­യെ­ടേ­യ്

നി­ശ്ശ­ബ്ദ­ത­യു­ടെ ദേ­ശീ­യ­ഗാ­നം മു­ഴ­ങ്ങി

ഞങ്ങൾ ക­ലൂ­രി­റ­ങ്ങി

ച­തു­പ്പിൽ എ­ര­ക­പ്പു­ല്ലു­പോ­ലെ പൊ­ന്തി­യ

അ­പ്പാർ­ട്ട്മെ­ന്റു­ക­ളി­ലൊ­ന്നി­ലേ­ക്കു്

മെ­ഹ്ബൂ­ബി­ക്ക ന­ട­ന്നു­പോ­യി,

ഫു­ട്പാ­ത്തിൽ

അ­ടു­ത്ത ക­ങ്കാ­ണി­വ­ണ്ടി­ക്കു കാ­ക്കു­ന്ന

ദ്രാ­വി­ഡ­ഉ­ത്ക്ക­ല­വം­ഗ­നാ­ടു­കൾ­ക്കി­ട­യി­ലൂ­ടെ.

(2017)

images/ClaudeMonet-Train.jpg
കു­റി­പ്പു­കൾ
  1. 1984-ൽ ഇ­ന്ദി­രാ­ഗാ­ന്ധി­വ­ധ­ത്തെ തു­ടർ­ന്നു് ദി­ല്ലി­യി­ലു­ണ്ടാ­യ സിഖ് കൂ­ട്ട­ക്കൊ­ല­യെ പ­രോ­ക്ഷ­മാ­യി ന്യാ­യീ­ക­രി­ക്കും വിധം നി­യു­ക്ത­പ്ര­ധാ­ന­മ­ന്ത്രി രാ­ജീ­വ് ഗാ­ന്ധി ന­ട­ത്തി­യ ഈ പ­രാ­മർ­ശം ഹി­ന്ദി­യി­ലെ ഒരു ‘പ­റ­ച്ചി’ലാണ്. ‘വ­ന്മ­ര­മൊ­ന്നു മ­റി­ഞ്ഞാൽ മൺ­ത­ല­മൊ­ട്ടു കു­ലു­ങ്ങും’ എന്ന് മ­ല­യാ­ളം. മേൽ പ­രാ­മർ­ശ­ത്തെ ധ്വ­നി­പ്പി­ച്ചു കൊ­ണ്ട് എൻ. എസ്. മാധവൻ എ­ഴു­തി­യ ക­ഥ­യു­ടെ പേര് ‘വ­ന്മ­ര­ങ്ങൾ വീ­ഴു­മ്പോൾ’.
  2. യു. പി.-യിലെ ദളിത് നേ­താ­വ് കാൻ­ഷി­റാം 1981-ൽ സ്ഥാ­പി­ച്ച കീഴാള സ­മ­ര­സ­മി­തി­യാ­ണ് DS4 അഥവാ DSSSS (Dalit Shoshit Samaj Sangharsh Samiti). ‘താ­ക്കൂർ ബ്രാ­ഹ്മ­ണർ ബ­നി­യ­ക­ളൊ­ഴി­കെ മ­റ്റെ­ല്ലാ­രും ഡി­യെ­സ്ഫോർ’ അ­തി­ന്റെ പ്ര­ധാ­ന മു­ദ്രാ­വാ­ക്യ­വും.
  3. DS4 സൃ­ഷ്ടി­ച്ച ച­ല­ന­ത്തി­ന്റെ തു­ടർ­ച്ച­യാ­യി 1984-ൽ ബഹുജൻ സമാജ് പാർ­ട്ടി­യും (BSP), മു­ദ്രാ­വാ­ക്യ­ത്തി­ന്റെ ആ­ക്ര­മ­ണാ­ത്മ­ക­മാ­യ തു­ടർ­ച്ച­യെ­ന്നോ­ണം ‘കു­റി­യെ, ത്രാ­സി­നെ, വാ­ളി­നെ­യും ചെ­രു­പ്പെ­ടു­ത്ത­ങ്ങ­ടി­ക്ക­ണം’ എന്ന ശീ­ലു­മു­ണ്ടാ­യി.
  4. 1991-ൽ ഇ­ന്ത്യൻ സൈ­നി­ക­രാൽ കൂ­ട്ട­ബ­ലാൽ­സം­ഗ­ത്തി­നി­ര­യാ­യ ക­ശ്മീ­രി ഗ്രാ­മ­ങ്ങൾ.
  5. രാ­ജീ­വ് ഗാ­ന്ധി വ­ധി­ക്ക­പ്പെ­ട്ട സ്ഥലം.
  6. 1990 ഒ­ക്ടോ­ബ­റി­ലെ ര­ഥ­യാ­ത്ര­യ്ക്കി­ട­യിൽ എൽ. കെ.അ­ദ്വാ­നി ആ­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്ന വാ­ക്യം.
  7. 1992 സി­സം­ബർ 6-ന് ബാ­ബ്റി മ­സ്ജി­ദി­നു മു­ന്നിൽ നി­ന്നു് ഹി­ന്ദു­ത്വ നേ­താ­വാ­യ സാ­ധ്വി ഋതംബര ന­ട­ത്തി­യ ഈ ആ­ഹ്വാ­നം അ­ണി­ക­ളി­ലേ­ക്ക് ഭ്രാ­ന്ത­മാ­യി പ­ടർ­ന്നു.
  8. മ­സ്ജി­ദ് ത­കർ­ന്നു­കൊ­ണ്ടി­രി­ക്കെ കർ­സേ­വ­കർ­ക്കി­ട­യിൽ അ­ല­യ­ടി­ച്ച മു­ദ്രാ­വാ­ക്യം.
  9. Night Mail-​രാത്തീവണ്ടിയിൽ സ­ഞ്ച­രി­ക്കു­ന്ന ത­പാ­ലാ­പ്പീ­സി­നെ­ക്കു­റി­ച്ചു­ള്ള ഡ­ബ്ലി­യു. എച്ച് ഓ­ഡ­ന്റെ പ്ര­ശ­സ്ത കവിത.
  10. 2002-ലെ ഗു­ജ­റാ­ത്ത് കൂ­ട്ട­ക്കൊ­ല­ക്കാ­ല­ത്തെ കു­പ്ര­സി­ദ്ധ മു­ദ്രാ­വാ­ക്യ­ങ്ങ­ളും കൊ­ല­നി­ല­ങ്ങ­ളും.
  11. 2015 സെ­പ്തം­ബർ 28-ന് ദാ­ദ്രി ഗ്രാ­മ­ത്തിൽ നടന്ന ഇ­റ­ച്ചി­ക്കൊ­ല­യി­ലെ ഇര. ഇ­ന്ത്യൻ സൈ­നി­ക­ന്റെ പി­താ­വ്.
  12. കൊ­ച്ചി മെ­ട്രോ പൊ­തു­ജ­ന­ങ്ങൾ­ക്കാ­യി തു­റ­ന്നു­കൊ­ടു­ത്ത ദിവസം.
ഇ­ന്ത്യൻ അ­നു­ഭ­വ­ത്തി­ന്റെ ശ­ബ്ദ­ഭൂ­പ­ടം

—മനോജ് കുറൂർ

മെ­ഹ്ബൂ­ബ്. അയാൾ ആർ­ദ്ര­മാ­യ ശ­ബ്ദ­ത്തിൽ പാ­ടു­ന്ന ഗാ­യ­ക­ന­ല്ല. പക്ഷേ ശ­ബ്ദ­ങ്ങൾ­ക്കി­ട­യി­ലാ­ണു് അ­യാ­ളു­ടെ­യും ജീ­വി­തം. അ­യാ­ളു­ടെ ദേ­ശ­വും ദേ­ശീ­യ­ഗാ­ന­വും തീ­വ­ണ്ടി­യാ­ണു്. അ­തി­ന്റെ വേഗം കൂ­ടു­ക­യും കു­റ­യു­ക­യും ചെ­യ്യു­മ്പോൾ, പല മ­ണ്ണ­ട­രു­ക­ളിൽ പ­തി­ഞ്ഞ ഇ­രു­മ്പു­പാ­ള­ങ്ങ­ളി­ലൂ­ടെ ക­യ­റി­യി­റ­ങ്ങു­മ്പോൾ അ­തി­നു­ണ്ടാ­കു­ന്ന ശ­ബ്ദ­വ്യ­ത്യാ­സ­ങ്ങൾ അ­യാ­ളു­ടേ­തു­കൂ­ടി­യാ­ണു്; അല്ല, അ­തെ­ല്ലാം അ­യാൾ­ത­ന്നെ­യാ­ണു്. അ­യാ­ളാ­ണു മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്! ഇ­ന്ത്യ­യു­ടെ സ­മീ­പ­കാ­ല­ച­രി­ത്ര­ത്തി­ലൂ­ടെ, അ­തി­ന്റെ അ­ശാ­ന്ത­വും ക­ലു­ഷ­വു­മാ­യ ഇ­ട­ങ്ങ­ളി­ലൂ­ടെ­യാ­ണു് മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ് സ­ഞ്ച­രി­ക്കു­ന്ന­തു്.

ഒ­ന്നാം നോ­ട്ട­ത്തിൽ, ഒ­റ്റ­ക്കേൾ­വി­യിൽ, ഒ­ച്ച­യു­ടെ ക­വി­ത­യാ­ണു് അൻവർ അ­ലി­യു­ടെ ‘മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്: ഒരു ജീ­വി­ത­രേ­ഖ’ എന്നു തോ­ന്നാം. തീ­വ­ണ്ടി­ത്താ­ള­വും അ­തി­ന്റെ വാ­യ്ത്താ­രി­ക­ളും പല ഭാ­ഷ­ക­ളാ­യി മാ­റു­ക­യും ഏതു ഭാ­ഷ­യി­ലാ­യാ­ലും വി­ഭ­ജ­ന­ത്തി­ന്റെ­യും ക­ലാ­പ­ങ്ങ­ളു­ടെ­യും മ­ത്സ­ര­ങ്ങ­ളു­ടെ­യും കൊ­ല­വി­ളി­ക­ളു­ടെ­യും മു­ദ്രാ­വാ­ക്യ­ങ്ങ­ളു­ടെ­യും ഒ­ച്ച­ക­ളാ­യി മു­ഴ­ങ്ങു­ക­യും ചെ­യ്യു­ന്നു­ണ്ടി­തിൽ. കാ­ഴ്ച­കൾ­പോ­ലും കാ­തു­കൊ­ണ്ട­റി­യേ­ണ്ട, ‘കണ്ണു കാ­തി­ല് വ­ച്ചു­നോ­ക്കേ­ണ്ട’ കവിത. ‘ശ­ബ്ദ­ത്തി­ന്റെ ഇ­രു­മ്പു­വേ­ഗ’ത്തിൽ തു­ട­ങ്ങി ‘ശ­ബ്ദ­മി­ല്ലാ­ത്ത സ്റ്റീൽ­വേ­ഗ’ത്തിൽ ഒ­ടു­ങ്ങു­ന്ന­തി­നി­ട­യിൽ സ­മീ­പ­കാ­ല ഇ­ന്ത്യ­യു­ടെ ശ­ബ്ദ­ഭൂ­പ­ട­മാ­ണു് മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ് നി­വർ­ത്തി വ­യ്ക്കു­ന്ന­തു്. കോ­ട്ട­യം പാ­സ­ഞ്ച­റിൽ തു­ട­ങ്ങി ദി­ല്ലി­യി­ലേ­ക്കും സി­യാ­ച്ചി­നി­ലേ­ക്കും ലാ­ഹോ­റി­ലേ­ക്കും അ­ഹ­മ്മ­ദാ­ബാ­ദി­ലേ­ക്കും അ­മൃ­ത്സ­റി­ലേ­ക്കും സ­ബർ­മ­തി­യി­ലേ­ക്കും കു­നാ­നി­ലേ­ക്കും ശ്രീ­പെ­രു­മ്പു­തൂ­രി­ലേ­ക്കും മ­റ്റും സ­ഞ്ച­രി­ച്ച് ഒ­ടു­വിൽ കൊ­ച്ചിൻ മെ­ട്രോ­യു­ടെ പു­തി­യാ­പ്ല­ക്കോ­ച്ചി­ലേ­ക്കെ­ത്തു­മ്പൊ­ഴേ­യ്ക്കു് ഒ­ച്ച­ക­ളെ­ല്ലാ­മൊ­ടു­ങ്ങു­ന്നു. ‘കണ്ണ് കാ­തി­ല് വ­യ്ക്ക­ണ്ട’ എന്ന നി­ല­യാ­കു­ന്നു. ‘ശബ്ദം കൊ­ച്ചീ­ക്കാ­യ­ലീ’ വീ­ണു­പോ­കു­ന്നു.

ആരാണീ മെ­ഹ്ബൂ­ബ്? ക­വി­ത­യി­ലെ ആ­ഖ്യാ­താ­വു് അയാളെ ‘ഇക്ക’ എന്നു വി­ളി­ക്കു­ന്നു. മെ­ഹ്ബൂ­ബ് എന്ന പേ­രിൽ­ത്ത­ന്നെ അ­യാ­ളു­ടെ മ­ത­മു­ണ്ടു്; ചെ­ന്നു­പെ­ട്ട, ചെ­ല്ലേ­ണ്ടി­വ­ന്ന ഇ­ട­ങ്ങ­ളു­ടെ പേ­രു­ക­ളിൽ അ­യാ­ളു­ടെ തൊ­ഴി­ലു­മു­ണ്ടു്. വ­ല്യാ­പ്പ മ­രി­ച്ചി­ട്ടും വ­രാ­നാ­വാ­തെ സി­യാ­ച്ചി­നി­ലെ മ­ഞ്ഞി­ലി­രു­ന്നു് ഉ­രു­കു­ക­യും പെ­ണ്ണു­കെ­ട്ടാൻ­പോ­ലും വരാതെ ഇ­ന്ത്യ­യി­ലെ പ­ല­യി­ട­ങ്ങ­ളിൽ തീയും പു­ക­യു­മി­ല്ലാ­തെ അ­ല­യു­ക­യും ചെ­യ്യു­ന്നു, മെ­ഹ്ബൂ­ബ്. വ­ല്യാ­പ്പ­യാ­ക­ട്ടെ വി­ഭ­ജ­ന­കാ­ല­ത്തു് ലാ­ഹോ­റിൽ­നി­ന്നു് ദി­ല്ലി­യി­ലേ­ക്കു­ള്ള ഒരു പു­ക­വ­ണ്ടി­യിൽ തോ­ക്കു­ക­ളോ­ടും വ­ടി­വാ­ളു­ക­ളോ­ടും ദ­ക്ഷി­ണാ­മൂർ­ത്തി എന്ന ക­ള്ള­പ്പേ­രു പ­റ­ഞ്ഞു് ര­ക്ഷ­പ്പെ­ട്ട­യാ­ളാ­ണു്. ഭ്ര­മാ­ത്മ­ക­വും ഭൂ­താ­വി­ഷ്ട­വു­മാ­യ ഒരു ദൃ­ശ്യ­ത്തിൽ വ­ല്യാ­പ്പ 2015-ൽ ദാ­ദ്രി­യി­ലെ ഇ­റ­ച്ചി­ക്കൊ­ല­യു­ടെ ഇരയായ, ഒരു ഇ­ന്ത്യൻ സൈ­നി­ക­ന്റെ പി­താ­വാ­യ മു­ഹ­മ്മ­ദ് അ­ഖ്ലാ­ക്കാ­യി സ്വ­യം­ക­ല്പി­ച്ചു വെ­ളി­ച്ച­പ്പെ­ടു­ന്നു­മു­ണ്ടു്. ഒരു തീ­പി­ടി­ച്ച വ­ണ്ടി­യാ­യി ഓ­ടി­ക്കൊ­ണ്ടു്, മെ­ഹ്ബൂ­ബി­നെ തീ­വ­ണ്ടി­ഭാ­ഷ പ­ഠി­പ്പി­ച്ച­തു വ­ല്യാ­പ്പ­യാ­ണു്. മെ­ഹ്ബൂ­ബ് അ­യാ­ളു­ടെ വ­ല്യാ­പ്പ­യ്ക്കും ക­വി­ത­യി­ലെ ന­രേ­റ്റർ­ക്കും ഇ­ട­യി­ലു­ള്ള ഒരു ക­ണ്ണി­യാ­ണു്. അ­ങ്ങ­നെ അയാൾ ഒരു തു­ടർ­ച്ച­യു­ടെ ഭാ­ഗ­മാ­വു­ക­യും മുൻ-​പിൻ ത­ല­മു­റ­ക­ളോ­ടു തീ­വ­ണ്ടി­ത്താ­ള­ത്തി­ലു­രു­വം­കൊ­ള്ളു­ന്ന പേ­ച്ചു­ക­ളി­ലൂ­ടെ സം­സാ­രി­ക്കു­ക­യും ചെ­യ്യു­ന്നെ­ങ്കി­ലും ഒ­റ്റ­പ്പെ­ട്ട­വ­നു­മാ­ണു്. ഒ­റ്റ­യാ­ക­ലിൽ­നി­ന്നു് ഒ­റ്റ­യാ­ക­ലി­ലേ­യ്ക്കു്, ഒ­റ്റ­യാ­ക­ലി­ന്റെ തു­ടർ­ച്ച­യി­ലേ­യ്ക്കു സ­ഞ്ച­രി­ക്കു­ന്ന തീ­വ­ണ്ടി­യാ­കു­ന്നു മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്. പല ദേ­ശ­ങ്ങ­ളിൽ അ­ല­ഞ്ഞു് നാ­ട്ടിൽ വാ­ങ്ങി­യ ഒ­റ്റ­യാൾ ഫ്ലാ­റ്റി­ലാ­ണു് അതു ചെ­ന്നു നി­ല്ക്കു­ന്ന­തു്.

‘ഗണ്ടൻ പപ്പട’ത്തി­ന്റെ ഒച്ച കേൾ­പ്പി­ച്ചി­രു­ന്ന തീയും പു­ക­യു­മു­ള്ള വ­ണ്ടി­യിൽ­നി­ന്നു് നി­ശ്ശ­ബ്ദ­ത­യു­ടെ സ്റ്റീൽ­വേ­ഗ­മു­ള്ള മെ­ട്രോ­വ­ണ്ടി­യി­ലേ­യ്ക്കും ആരും വ­യ­സ്സ­റി­യി­ച്ചി­രു­ന്നി­ല്ലാ­ത്ത, ഒ­റ്റ­യാ­വ­ലോ കൂ­ട്ടം­കൂ­ട­ലോ ധ്വ­നി­ച്ചി­രു­ന്നി­ല്ലാ­ത്ത, ക­ത്തെ­ഴു­ത്തു­കാ­ല­ത്തെ മേൽ­വി­ലാ­സ­ങ്ങ­ളിൽ­നി­ന്നു് mehbubalone1961@hotmail.com എ­ന്ന­പോ­ലെ ഏ­കാ­ന്ത­ത­യും പ്രാ­യ­വും­ചേർ­ന്ന മേൽ­വി­ലാ­സ­ത്തി­ലേ­യ്ക്കും സ­ഞ്ച­രി­ക്കു­ന്ന മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ് പു­രോ­ഗ­തി എന്ന ആ­ശ­യ­ത്തെ­ത്ത­ന്നെ പ്ര­ശ്ന­വ­ത്ക­രി­ക്കു­ന്നു. മ­തേ­ത­ര­ത്വം, നൈ­തി­ക­ത, സ­മാ­ധാ­നം, സ­ഹ­വർ­ത്തി­ത്വം തു­ട­ങ്ങി എ­ന്തെ­ന്തു് ആ­ശ­യ­ങ്ങ­ളാ­ണു് ഈ തീ­വ­ണ്ടി­യോ­ട്ട­ത്തിൽ തേ­ഞ്ഞു­തേ­ഞ്ഞു് ഇ­ല്ലാ­താ­കു­ന്ന­തു്! സാ­ങ്കേ­തി­ക­രം­ഗ­ത്തെ മു­ന്നോ­ട്ടു­ള്ള കു­തി­പ്പു­കൾ നൈ­തി­ക­ത­യു­ടെ കാ­ര്യ­ത്തിൽ നേരേ എ­തിർ­ദി­ശ­യിൽ സ­ഞ്ച­രി­ക്കു­ന്നു. മെ­ഹ്ബൂ­ബി­ന്റെ ഏ­കാ­ന്ത­ത ഒ­രാ­ളു­ടേ­ത­ല്ല; അതു് കൊ­ല­വി­ളി­ക­ളു­ടെ രാ­ജ­പാ­ത­ക­ളിൽ ഓരം ചേർ­ന്നു­പോ­വു­ക­യോ ഇ­ല്ലാ­താ­ക്ക­പ്പെ­ടു­ക­യോ ചെ­യ്യു­ന്ന പല ജ­ന­വി­ഭാ­ഗ­ങ്ങ­ളു­ടേ­താ­ണു്. ര­ക്ഷ­പ്പെ­ടാൻ ദ­ക്ഷി­ണാ­മൂർ­ത്തി­യാ­വേ­ണ്ടി­വ­ന്ന വ­ല്യാ­പ്പ­യി­ലൂ­ടെ മെ­ഹ്ബൂ­ബ്, വി­ഭ­ജ­ന­ത്തി­ന്റെ ദാ­രു­ണ­മാ­യ കോ­മാ­ളി­ത്ത­മ­റി­യു­ന്നു. സ്വ­ന്തം തൊ­ഴി­ലി­ലൂ­ടെ യു­ദ്ധ­ങ്ങ­ളും ക­ലാ­പ­ങ്ങ­ളു­മ­റി­യു­ന്നു. ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ വ­ധ­ത്തെ­ത്തു­ടർ­ന്നു ദി­ല്ലി­യി­ലു­ണ്ടാ­യ സിഖ് കൂ­ട്ട­ക്കൊ­ല­യും ശ്രീ­പെ­രു­മ്പ­ത്തൂ­രിൽ നടന്ന രാ­ജീ­വ്ഗാ­ന്ധി വധവും തൊ­ണ്ണൂ­റു­ക­ളി­ലെ ര­ഥ­യാ­ത്ര­യും ബാ­ബ്റി മ­സ്ജി­ദ് ത­കർ­ക്ക­ലും അ­ടു­ത്ത­കാ­ല­ത്തു നടന്ന ദാ­ദ്രി­യി­ലെ ഇ­റ­ച്ചി­ക്കൊ­ല­യും അയാൾ അ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ സ്വാം­ശീ­ക­രി­ക്കു­ന്നു. അ­യാ­ളു­ടെ­യി­ട­ങ്ങ­ളിൽ നേ­രി­ട്ടു വ­രാ­ത്ത ജാ­തി­രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും ദ­ലി­ത­നു­ഭ­വ­ങ്ങ­ളു­ടെ­യും മ­റ്റു് അ­ട­രു­കൾ ആ­ഖ്യാ­താ­വു് അ­യാ­ളു­ടെ അ­നു­ഭ­വ­ങ്ങ­ളി­ലേ­ക്കു കൂ­ട്ടി­ച്ചേർ­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്.

സ്വാ­ത­ന്ത്ര്യ­ത്തോ­ടൊ­പ്പം പി­റ­ന്ന ഏ­കാ­ന്ത­ത­യു­ടെ അ­മ്പ­താം വാർ­ഷി­കം അൻവർ നേ­ര­ത്തെ ക­വി­ത­യിൽ ആ­ച­രി­ച്ച­താ­ണു്. ഒരു എ. ആർ. റ­ഹ്മാൻ ഓ­ഫ്ബീ­റ്റ് താ­ള­ത്തിൽ, ഇ­ട­യ്ക്കി­ടെ അ­ദൃ­ശ്യ­നാ­കു­ന്ന മു­സ്ത­ഫ­യും ഈ ക­വി­യു­ടെ ക­വി­ത­യിൽ നേ­ര­ത്തെ­ത­ന്നെ വ­ന്നി­ട്ടു­ണ്ടു്. ആ­ര്യാ­വർ­ത്ത­ത്തി­ലെ യ­ക്ഷ­നും ഒരു തീ­വ­ണ്ടി­ത്താ­ള­ത്തിൽ രണ്ടു ദേ­ശ­ത്തെ­യും അ­നു­ഭ­വ­ങ്ങ­ളെ­യും ചേർ­ത്തു­മു­റു­ക്കു­ന്നു­ണ്ടു്. ഈ ക­വി­ത­ക­ളു­ടെ മ­റ്റൊ­രു ത­ര­ത്തി­ലു­ള്ള തു­ടർ­ച്ച­യാ­ണു്, ‘മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്: ഒരു ജീ­വി­ത­രേ­ഖ’ എ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ­ത്തോ­ന്നാം. എ­ന്നാൽ പഴയ ദേ­ശ­കാ­ല­ങ്ങ­ളി­ലെ ഏ­കാ­ന്ത­ത­യ­ല്ലി­തു്. ഒ­റ്റ­പ്പെ­ടൽ ഒ­രാ­ളു­ടേ­തു മാ­ത്ര­വു­മ­ല്ല. ഒരു ലാ­ബി­റി­ന്തി­ന്റെ കെ­ണി­യി­ല­ക­പ്പെ­ട്ട പല ജ­ന­ത­ക­ളു­ടെ ഒ­റ്റ­യാ­വ­ലാ­ണി­തു്. ഹിം­സ­യ്ക്കു­വേ­ണ്ടി­യു­ള്ള അ­ട്ട­ഹാ­സ­ങ്ങ­ളു­ടെ, ഹിം­സ­യെ ന്യാ­യീ­ക­രി­ക്കു­ന്ന പലതരം ചി­രി­ക­ളു­ടെ ശ­ബ്ദ­ങ്ങൾ­ക്കി­ട­യിൽ, അ­ക­പ്പെ­ട്ടു­പോ­യ ചി­ല­രു­ടെ പ­ലാ­യ­ന­ത്തി­ന് പല ദേ­ശ­കാ­ല­ങ്ങ­ളു­ടെ ക­ലർ­പ്പു­ണ്ടു്. ഉ­ച്ച­ത്തി­ലു­ള്ള ആ ഒ­ച്ച­ക്ക­ലർ­പ്പു­കൾ ചേർ­ന്നാ­ണു് ഇതിലെ ശ­ബ്ദ­ഭൂ­പ­ടം നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തു്. മുൻ­കാ­ല­ത്തി­ലൂ­ടെ­യും ഇ­ക്കാ­ല­ത്തി­ലൂ­ടെ­യും വ­രും­കാ­ല­ത്തി­ലൂ­ടെ­യു­മു­ള്ള നി­സ്സ­ഹാ­യ­മാ­യ യാ­ത്ര­കൾ­ക്കി­ട­യി­ലെ തീ­വ­ണ്ടി­ത്താ­ള­ങ്ങ­ളെ, അ­ട്ട­ഹാ­സ­ത്തി­ന്റെ­യും കൊ­ല­വി­ളി­യു­ടെ­യും ശ­ബ്ദ­ങ്ങ­ളു­ടെ ലാ­ബി­റി­ന്താ­ക്കി മാ­റ്റു­ന്നു­ണ്ടു്, മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്. ഓ­രോ­രു­ത്ത­രു­ടെ­യും, ഓരോ ദേ­ശ­ത്തി­ന്റെ­യും ഭാ­വി­യെ കൂ­ടു­തൽ ക­ലു­ഷ­മാ­ക്കാ­നു­ള്ള ഇ­ട­ങ്ങ­ളി­ലേ­ക്കു­കൂ­ടി പ­ടർ­ന്നു­കൊ­ണ്ടാ­ണു് മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ് ദ്രാ­വി­ഡ­ഉ­ത്ക­ല­വം­ഗ­നാ­ടു­കൾ­ക്കി­ട­യി­ലൂ­ടെ അ­തി­ന്റെ പാ­ളം­തെ­റ്റി­യേ­ക്കാ­വു­ന്ന യാത്ര തു­ട­രു­ന്ന­തു്. അ­തു­കൊ­ണ്ടു് ഈ ക­വി­ത­യ്ക്കു സം­ഭ­വ­പൂർ­ത്തീ­ക­ര­ണ­ത്തി­ന്റെ മ­ട്ടി­ലു­ള്ള അ­വ­സാ­ന­മി­ല്ല.

ഈ ക­വി­ത­യു­ടെ സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­മാ­യ ഘ­ട­ക­ങ്ങ­ളെ, അ­വ­യു­ടെ സാം­സ്കാ­രി­ക­സാ­ഹ­ച­ര്യ­ങ്ങ­ളിൽ­നി­ന്നു് അ­ടർ­ത്തി­മാ­റ്റാ­നാ­വി­ല്ല. രാ­ഷ്ട്രീ­യ­മാ­യ വി­വ­ക്ഷ­ക­ളെ അ­മൂർ­ത്ത­സാ­ന്നി­ധ്യ­മാ­ക്കി നിർ­ത്തു­ക­യ­ല്ല, അ­സ്വ­സ്ഥ­ത­യു­ടെ­യും അ­ര­ക്ഷി­ത­ത്വ­ത്തി­ന്റെ­യും ച­രി­ത്ര­സ­ന്ധി­ക­ളി­ലേ­ക്കെ­ത്തി­ക്കു­ന്ന സൂ­ച­ക­ങ്ങ­ളി­ലൂ­ടെ മൂർ­ത്ത­മാ­യി­ത്ത­ന്നെ നി­ല­നിർ­ത്തു­ക­യാ­ണി­തിൽ. രൂ­ക്ഷ­മാ­യ മു­ദ്രാ­വാ­ക്യ­ങ്ങ­ളും നി­ശി­ത­മാ­യ അ­ടി­ക്കു­റി­പ്പു­ക­ളും പോലും ഇ­ത്ത­ര­ത്തി­ലു­ള്ള മൂർ­ത്ത­സൂ­ച­ന­ക­ളാ­ണു്. ഒപ്പം നി­ശ്ശ­ബ്ദ­ത­യെ­യും നി­സ്സ­ഹാ­യ­ത­യെ­യും ഏ­കാ­ന്ത­ത­യെ­യും കു­റി­ക്കു­ന്ന സൂ­ക്ഷ്മ­മാ­യ സൂ­ച­ന­ക­ളു­മു­ണ്ടു്. ഇ­വ­യു­ടെ ഒരു ക­ലർ­ത്ത­ലിൽ, ഉ­റ­ക്കെ­പ്പ­റ­യു­ന്ന­തി­ന­പ്പു­റം, ഒ­ച്ച­യു­ടെ മേൽ­ക്കൈ­യ്ക്ക­പ്പു­റം, ആ­ഖ്യാ­ന­ത്തിൽ കീ­ഴ്പ്പെ­ടു­ന്നു എന്നു തോ­ന്നി­ക്കു­ക­യും, എ­ന്നാൽ വാ­യ­ന­യി­ലൂ­ടെ കേ­ന്ദ്ര­സ്ഥാ­ന­ത്തു­ത­ന്നെ വ­രി­ക­യും ചെ­യ്യു­ന്ന കാ­വ്യ­ഘ­ട­ക­ങ്ങ­ളും പ്ര­ധാ­ന­മാ­കു­ന്നു. ഭാ­ഷാ­പ­ര­മാ­യ ഘ­ട­ക­ങ്ങ­ളെ­യും ആ­ഖ്യാ­ന­പ­ര­മാ­യ ഘ­ട­ക­ങ്ങ­ളെ­യും ഒ­പ്പം­ത­ന്നെ പ­രി­ഗ­ണി­ച്ചാ­ലേ ഈ ക­വി­ത­യു­ടെ വാ­യ­ന­യ്ക്ക് അർ­ത്ഥ­മു­ണ്ടാ­വു­ക­യു­ള്ളു.

തീ­വ­ണ്ടി­യു­ടെ വാ­യ്ത്താ­രി­ക­ളെ അർ­ത്ഥ­മു­ള്ള വാ­ക്കു­ക­ളാ­ക്കു­മ്പോ­ഴും അവയെ പല ഭാ­ഷ­യി­ലു­ള്ള മു­ദ്രാ­വാ­ക്യ­ങ്ങ­ളാ­ക്കു­മ്പോ­ഴും മു­ഴ­ങ്ങു­ന്ന ഒ­ച്ച­യിൽ പ്ര­ക­ട­ന­പ­ര­മാ­യ അം­ശ­ങ്ങ­ളു­ണ്ടു്. പക്ഷേ അർ­ത്ഥ­മി­ല്ലാ­ത്ത വാ­യ്ത്താ­രി­കൾ­ക്കു് അർ­ത്ഥം ല­ഭി­ക്കു­മ്പോൾ­ത്ത­ന്നെ, അർ­ത്ഥ­മു­ള്ള കൊ­ല­വി­ളി­കൾ ഇതിൽ അ­സം­ബ­ന്ധ­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. ഒപ്പം ഓരോ ഒ­ച്ച­യ്ക്കും അ­തി­ന്റെ മ­റു­പു­റം കൂടി കവിത ക­രു­തി­വ­യ്ക്കു­ന്നു­ണ്ടു്. ഈ ക­വി­ത­യു­ടെ ടോൺ തന്നെ ഒ­ന്നു­നോ­ക്കൂ. അ­സ്വ­സ്ഥ­ത­ക­ളു­ടെ അ­ങ്ങേ­യ­റ്റ­ത്തെ­പ്പ­റ്റി പ­റ­യു­മ്പോ­ഴും അതിനെ ന്യൂ­നീ­ക­രി­ക്കു­ന്ന ക­ളി­മ­ട്ടി­ന്റെ­യോ നാ­ട്ടു­മൊ­ഴി­യി­ലു­ള്ള ഫ­ലി­ത­ങ്ങ­ളു­ടെ­യോ വി­പ­രീ­ത­സ്വ­ര­ങ്ങ­ളാ­ണു ക­വി­ത­യി­ലാ­കെ.

ഏ­റ്റ­വും അ­സ്വ­സ്ഥ­മാ­യ കാ­ല­ങ്ങ­ളിൽ കാ­ല്പ­നി­ക­മോ ബിം­ബാ­ത്മ­ക­മോ ആയ ഭാ­വ­ഗീ­ത­ങ്ങൾ­ക്കു പകരം ദീർ­ഘ­മാ­യ ആ­ഖ്യാ­ന­ക­വി­ത­കൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തി­നു് ച­രി­ത്ര­ത്തിൽ പല ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­മു­ണ്ടു്. വ­രി­ക­ളു­ടെ­യും അ­ടി­ക്കു­റി­പ്പു­ക­ളു­ടെ­യും പാ­ഠാ­ന്ത­ര­ബ­ന്ധ­ത്തി­ലൂ­ടെ ക­ണ്ണി­കൾ മു­റു­ക്കി ബ­ല­പ്പെ­ടു­ത്തി നിർ­മ്മി­ച്ച വലകൾ ടി. എസ്. എ­ലി­യ­റ്റി­ന്റെ ത­രി­ശു­ഭൂ­മി­യി­ലും അതിനു പ­ല­ഭാ­ഷ­ക­ളി­ലു­ണ്ടാ­യ തു­ടർ­ച്ച­ക­ളി­ലും കാ­ണു­ന്ന­തോർ­ക്കാം. പക്ഷേ, അ­ത്ത­ര­ത്തിൽ അ­മൂർ­ത്ത­വും അ­വ്യ­ക്ത­വു­മാ­യ സ­ന്ദർ­ഭ­ങ്ങ­ളി­ലൂ­ടെ, ധ്വ­നി­സ­മൃ­ദ്ധി­യി­ലൂ­ടെ, ആ­ഖ്യാ­താ­വി­നെ­ത്ത­ന്നെ അ­സ്ഥി­ര­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ ഒ­രു­ക്കി­യെ­ടു­ക്കു­ന്ന ഭ്ര­മാ­ത്മ­ക­മാ­യ വൈ­കാ­രി­കാ­നു­ഭ­വ­ത്തെ­ക്കാൾ, മൂർ­ത്ത­വും നി­ശി­ത­വു­മാ­യ സൂ­ച­ന­ക­ളി­ലൂ­ടെ, ഊരും പേ­രു­മു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ ച­രി­ത്ര­ത്തി­ന്റെ­യും സ­മ­കാ­ലി­ക­ത­യു­ടെ­യും സ­ന്ധി­ക­ളെ നേ­രി­ട്ടു് അ­ഭി­മു­ഖീ­ക­രി­ക്കു­ക എന്ന ര­ച­നാ­ത­ന്ത്ര­മാ­ണു് മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്സിൽ കാ­ണു­ന്ന­തു്. ഇ­ന്ന­ത്തെ ഇ­ന്ത്യ­യിൽ ഇതു സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­വും രാ­ഷ്ട്രീ­യ­വു­മാ­യ ഒരു അ­നി­വാ­ര്യ­ത­യാ­ണെ­ന്നു തി­രി­ച്ച­റി­യു­ന്ന­താ­ണു് ഈ ക­വി­ത­യു­ടെ ഒരു സ­വി­ശേ­ഷ­ത. മ­റ്റൊ­ന്നു­കൂ­ടി­യു­ണ്ടു്; ഒ­ച്ച­പ്പെ­രു­ക്ക­ത്തി­ന്റെ ആ­ര­വ­ത്തി­ന­ടി­യിൽ ഓരോ വാ­ക്കും അ­തി­ന്റെ ടോൺ പോലും പ്ര­ധാ­ന­മാ­കു­ന്ന ത­ര­ത്തി­ലു­ള്ള കു­റേ­യേ­റെ നേർ­ത്ത ഒ­ച്ച­ക­ളു­ടെ­യും ഒ­ച്ച­യി­ല്ലാ­യ്മ­യോ­ട­ടു­ത്ത ഞ­ര­ക്ക­ത്തി­ന്റെ­യും നി­ശ്വാ­സ­ത്തി­ന്റെ­യും മു­ദ്ര­കൾ ഓരോ വ­രി­ക്കു­മു­ള്ളി­ലോ ഇ­ട­യി­ലോ ആയി അ­മർ­ന്നു­കി­ട­ക്കു­ന്ന­തു് വാ­യ­ന­യിൽ അ­റി­യാ­തെ­പോ­ക­രു­തു്. ഉ­ര­ച്ചു­മി­നു­ക്കി­യെ­ടു­ത്ത ഒരു വാൾ­പോ­ലെ പാ­യു­ന്ന ‘സ്റ്റീൽ­വേ­ഗ’ത്തി­ന്റെ ശ­ബ്ദ­ക­ല­യിൽ മാ­ത്ര­മ­ല്ല, ‘ച­തു­പ്പിൽ എ­ര­ക­പ്പു­ല്ലു­പോ­ലെ പൊ­ന്തി­യ അ­പ്പാർ­ട്ടു­മെ­ന്റു­കൾ’ തു­ട­ങ്ങി­യ കാ­വ്യ­സാ­ധാ­ര­ണ­മാ­യ ഉ­പ­മ­ക­ളിൽ­പ്പോ­ലും ശ­ബ്ദാർ­ത്ഥ­ങ്ങ­ളു­ടെ പല അ­ട­രു­ക­ളെ ഈ കവിത ഒ­രു­ക്കി, ഒ­തു­ക്കി­വ­യ്ക്കു­ന്നു­ണ്ടു്.

അൻവർ അലി
images/AnwarAli.png

മലയാള സാ­ഹി­ത്യ­ത്തി­ലെ ഉ­ത്ത­രാ­ധു­നി­ക ക­വി­ക­ളിൽ ശ്ര­ദ്ധേ­യ­നാ­ണ് അൻവർ അലി. കവി, വി­വർ­ത്ത­കൻ, എ­ഡി­റ്റർ, സി­നി­മാ/ഡോ­ക്യു­മെ­ന്റ­റി എ­ഴു­ത്തു­കാ­രൻ എന്നീ നി­ല­ക­ളിൽ വ്യ­ക്തി­മു­ദ്ര പ­തി­പ്പി­ച്ചി­ട്ടു­ണ്ട്. ഏറെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട മാർ­ഗ്ഗം, ശയനം തു­ട­ങ്ങി­യ സി­നി­മ­കൾ­ക്ക് തി­ര­ക്ക­ഥ എ­ഴു­തി­യി­ട്ടു­ണ്ട്.

1966 ജൂലൈ 1-ന് തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ ചി­റ­യൻ­കീ­ഴിൽ ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം യൂ­നി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ നി­ന്നും മ­ല­യാ­ള­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം, കോ­ട്ട­യം മ­ഹാ­ത്മാ­ഗാ­ന്ധി യൂ­നി­വേ­ഴ്സി­റ്റ­യു­ടെ കീ­ഴി­ലു­ള്ള സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സിൽ നി­ന്നും എം. ഫിൽ. ബി­രു­ദ­വും നേടി. പി­താ­വ്: എ. അ­ബ്ദുൾ ജലീൽ. മാ­താ­വ്: എം. അൻസാർ ബീഗം. വി­വാ­ഹി­ത­നും ര­ണ്ടു­കു­ട്ടി­ക­ളു­ടെ പി­താ­വും. കേരള കാർ­ഷി­ക സർ­വ­ക­ലാ­ശാ­ല ഓ­ഡി­റ്റിൽ ഓ­ഡി­റ്റ് ഓ­ഫീ­സ­റാ­ണ്.

കൃ­തി­കൾ
  1. മ­ഴ­ക്കാ­ലം
  2. ആ­ടി­യാ­ടി അലഞ്ഞ മ­ര­ങ്ങ­ളേ
മനോജ് കുറൂർ
images/ManojKuroor.png

മ­ല­യാ­ള­ത്തി­ലെ ഉ­ത്ത­രാ­ധു­നി­ക­ക­വി­ക­ളിൽ ഒ­രാ­ളാ­ണ് മനോജ് കുറൂർ (ജനനം 1971). അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ക­വി­താ­സ­മാ­ഹാ­രം ആയ “ഉ­ത്ത­മ­പു­രു­ഷൻ ക­ഥ­പ­റ­യു­മ്പോൾ” എന്ന കൃ­തി­യിൽ 30 ക­വി­ത­ക­ളാ­ണു­ള്ള­ത്. ഇ. പി. രാ­ജ­ഗോ­പാ­ല­നും എ. സി. ശ്രീ­ഹ­രി­യും ഈ ക­വി­ത­ക­ളെ കു­റി­ച്ച് ന­ട­ത്തി­യ പ­ഠ­ന­ത്തിൽ അ­ദ്ദേ­ഹം ഉ­പ­യോ­ഗി­ക്കു­ന്ന ക­വി­ത­യി­ലൂ­ടെ ക­ഥ­പ­റ­യു­ന്ന ശൈലി ആ­ധു­നി­ക മലയാള ക­വി­ത­യിൽ വിരളം ആ­ണെ­ന്നു പ­റ­യു­ന്നു. 2005-ൽ ഈ കൃ­തി­ക്ക് എസ്. ബി. റ്റി. കവിതാ പു­ര­സ്കാ­രം ല­ഭി­ച്ചു. മനോജ് കു­റൂ­രി­ന്റെ ക­വി­ത­കൾ കേ­ര­ള­ത്തി­ലെ സർ­വ്വ­ക­ലാ­ശാ­ല­ക­ളിൽ പാ­ഠ­പു­സ്ത­ക­മാ­യി­ട്ടു­ണ്ട്.

1971 മേയ് 31-ന് കോ­ട്ട­യ­ത്ത് കുറൂർ മനയിൽ ജ­നി­ച്ചു. അച്ഛൻ പ്ര­സി­ദ്ധ ചെ­ണ്ട­മേ­ള വി­ദ്വാൻ കുറൂർ ചെറിയ വാ­സു­ദേ­വൻ ന­മ്പൂ­തി­രി. അമ്മ ശ്രീ­ദേ­വി. അ­ച്ഛ­നിൽ നി­ന്ന് താ­യ­മ്പ­ക­യും ക­ഥ­ക­ളി­മേ­ള­വും അ­ഭ്യ­സി­ച്ചു. കോ­ട്ട­യം ബ­സേ­ലി­യ­സ് കോ­ളേ­ജ്, ച­ങ്ങ­നാ­ശേ­രി എസ്. ബി. കോ­ളേ­ജ്, എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. താ­ള­സം­ബ­ന്ധ­മാ­യ വി­ഷ­യ­ത്തിൽ മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യി­ലെ സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സിൽ ഗ­വേ­ഷ­ണം ന­ട­ത്തി. 1997-ൽ പ­ന്ത­ളം എൻ. എസ്. എസ്. കോ­ളേ­ജിൽ മ­ല­യാ­ളം അ­ദ്ധ്യാ­പ­ക­നാ­യി ചേർ­ന്നു. ധ­നു­വ­ച്ച­പു­രം, ചേർ­ത്ത­ല എന്നീ എൻ. എസ്. എസ്. കോ­ളേ­ജു­ക­ളിൽ ജോലി നോ­ക്കി­യ­തി­നു ശേഷം ഇ­പ്പോൾ ച­ങ്ങ­നാ­ശ്ശേ­രി എൻ. എസ്. എസ്. ഹി­ന്ദു കോ­ളേ­ജിൽ മലയാള വി­ഭാ­ഗ­ത്തിൽ അ­സ്സോ­സ്സി­യെ­റ്റ് പ്രൊ­ഫ­സ­റാ­യി ജോലി ചെ­യ്യു­ന്നു.

ഭാര്യ: സ­ന്ധ്യാ­ദേ­വി, എൽ. ശ്രീ­ദേ­വി, വി­ശാ­ഖ് എന്നീ രണ്ട് മ­ക്ക­ളു­ണ്ട്.

കൃ­തി­കൾ
  1. നിലം പൂ­ത്തു മ­ലർ­ന്ന നാൾ
  2. ന­തോ­ന്ന­ത ന­ദി­വ­ഴി 44
  3. അ­ഞ്ച­ടി ജ്ഞാ­ന­പ്പാ­ന ഓ­ണ­പ്പാ­ട്ട്
  4. കോമ
  5. ഷ­ന്മു­ഖ­വി­ജ­യം ആ­ട്ട­ക്ക­ഥ
  6. ഉ­ത്ത­മ­പു­രു­ഷൻ ക­ഥ­പ­റ­യു­മ്പോൾ (ക­വി­ത­കൾ)
  7. റ­ഹ്മാ­നി­യ, ഇ­ന്ത്യൻ സം­ഗീ­ത­ത്തി­ന്റെ ആഗോള സ­ഞ്ചാ­രം (സം­ഗീ­ത­പ­ഠ­നം)
  8. നി­റ­പ്പ­കി­ട്ടു­ള്ള നൃ­ത്ത­സം­ഗീ­തം (സം­ഗീ­ത­പ­ഠ­നം)

Colophon

Title: Mehboob Express—Oru Jeevitharekha (ml: മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്സ്—ഒരു ജീ­വി­ത­രേ­ഖ).

Author(s): Anwar Ali.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-25.

Deafult language: ml, Malayalam.

Keywords: Poem, Anwar Ali, Mehboob Express—Oru Jeevitharekha, അൻവർ അലി, മെ­ഹ്ബൂ­ബ് എ­ക്സ്പ്ര­സ്സ്—ഒരു ജീ­വി­ത­രേ­ഖ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Train in the snow, a painting (oil on canvas) by Claude Monet (1840–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.