SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Landscape_with_Huts.jpg
Landscape with Huts, a painting by Antonio del Castillo y Saavedra (1616–1668).
ച­രി­ത്ര­പ­ഠ­ന­ത്തി­ലെ ഭാ­ര­തീ­യ ധാര
കെ. അ­ര­വി­ന്ദാ­ക്ഷൻ

ആ­യി­ര­ത്തി­ത്തൊ­ള്ളാ­യി­ര­ത്തി എൺ­പ­തു­ക­ളു­ടെ മ­ധ്യ­ത്തി­ലാ­ണു് മ­ദ്രാ­സ് ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടെ­ക്നോ­ള­ജി­യി­ലെ ഡോ. സി. എൻ. കൃ­ഷ്ണ­നെ ഞാൻ, മധുരൈ കാ­മ­രാ­ജ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ ഒരു ഗാ­ന്ധി­യൻ സെ­മി­നാ­റിൽ വെ­ച്ചു ക­ണ്ടു­മു­ട്ടു­ന്ന­തു്. വ്യ­ത്യ­സ്ത­നാ­യ ഒരു ഗാ­ന്ധി­യു­ടെ അ­ന്വേ­ഷ­ണ­ത്തി­ലാ­യി­രു­ന്ന ഞാനും കൃ­ഷ്ണ­നും പെ­ട്ടെ­ന്നു­ത­ന്നെ ച­ങ്ങാ­തി­മാ­രാ­യി. ചെ­ന്നൈ­യി­ലെ പാ­ട്രി­യോ­ട്ടി­ക് പീ­പ്പിൾ ഓ­റി­യ­ന്റ­ഡ് സയൻസ് ആൻഡ് ടെ­ക്നോ­ള­ജി ഗ്രൂ­പ്പി­ന്റെ ഡ­യ­റ­ക്ട­റാ­യി­രു­ന്ന കൃ­ഷ്ണൻ, എന്നെ അ­തി­ന്റെ ഒ­രം­ഗ­മാ­ക്കി; കേ­ര­ള­ത്തി­ലെ പ്ര­വർ­ത്ത­ന­ത്തി­ന്റെ കോർ­ഡി­നേ­റ്റ­റാ­ക്കു­ക­യും ചെ­യ്തു. പി. പി. എസ്. ടി.-യുടെ അ­ടി­സ്ഥാ­ന ആശയം ഞാ­ന­ന്വേ­ഷി­ക്കു­ന്ന ഗാ­ന്ധി­യൻ ധാ­ര­യു­മാ­യി ചേർ­ന്ന­താ­ക­യാൽ എന്നെ ആ­കർ­ഷി­ച്ചു. യൂറോ കേ­ന്ദ്രീ­കൃ­ത ആ­ധു­നി­ക നാ­ഗ­രി­ക­ത­യു­ടെ ഭാ­ഗ­മാ­യ ആ­ധു­നി­ക ശാ­സ്ത്ര­സാ­ങ്കേ­തി­ക­ത­യു­ടെ ഏ­ക­ശി­ലാ­രൂ­പ­ത്തി­നു് ബ­ദ­ലാ­യി, ലോ­ക­ത്തി­ന്റെ മ­റ്റു് നാ­ഗ­രി­ക­ത­ക­ളി­ലും സം­സ്കൃ­തി­ക­ളി­ലും ശാ­സ്ത്ര­സാ­ങ്കേ­തി­ക­ത­കൾ ഉ­ണ്ടാ­യി­രു­ന്നു. അ­ത്ത­രം ശാ­സ്ത്ര­സാ­ങ്കേ­തി­ക­ളു­മാ­യി ആ­ധു­നി­ക­ശാ­സ്ത്രം നി­ര­ന്ത­ര­മാ­യ സം­വാ­ദ­ങ്ങ­ളി­ലേർ­പ്പെ­ടു­ന്ന­തി­ലൂ­ടെ മാ­ത്ര­മേ, ഒരു സ­മൂ­ഹ­ത്തി­ന്റെ വി­ക­സ­ന­വും ജീ­വി­ത­വീ­ക്ഷ­ണ­വും പു­ഷ്ക­ല­മാ­കൂ. ഗാ­ന്ധി­യു­ടെ ദർ­ശ­ന­ങ്ങ­ളു­ടെ സ­ത്ത­യിൽ ഇ­ത്ത­ര­മൊ­ര­ന്വേ­ഷ­ണ­മു­ണ്ടു്. ഈ അ­ടി­സ്ഥാ­ന­ധാ­ര­യിൽ ഊ­ന്നി­യാ­ണു് പി. പി. എസ്. ടി. തൊ­ണ്ണൂ­റു­ക­ളിൽ മുംബൈ ഐ. ഐ. ടി.-​യിലും അ­ണ്ണാ­യൂ­ണി­വേ­ഴ്സി­റ്റി­യി­ലും വാ­ര­ണാ­സി­യി­ലും വെ­ച്ചു് മൂ­ന്നു നാടൻ ശാസ്ത്ര-​സാങ്കേതിക കോൺ­ഗ്ര­സു­കൾ ന­ട­ത്തി­യ­തു്.

ഇ­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു് കേ­ര­ള­ത്തിൽ ന­ട­ത്തി­യ അ­ന്വേ­ഷ­ണ­പ­ഠ­ന­ങ്ങ­ളു­ടെ ഫ­ല­മാ­ണു് വി. എച്ച്. ദി­രാ­റി­ന്റെ ‘ഊ­ത്താ­ല’യും (1995) സി. കെ. സു­ജി­ത് കു­മാ­റി­ന്റെ ‘കൃ­ഷി­മ­ല­യാ­ള­വും’ (1999). ഇവ ര­ണ്ടും മ­ല­യാ­ളി ശ്ര­ദ്ധി­ക്കാ­തെ വിട്ട ര­ണ്ടു് പ്രൗ­ഢ­പ­ഠ­ന­ങ്ങ­ളാ­ണു്. കേ­ര­ളീ­യ വി­ക­സ­ന­ത്തി­ന്റെ ചർ­ച്ച­യിൽ അ­വ­ശ്യ­മാ­യും വ­രേ­ണ്ട­വ.

images/Illustrated_Weekly_of_India.jpg

പി. പി. എസ്. ടി.-യുടെ ചെ­ന്നൈ­യി­ലെ യോ­ഗ­ങ്ങ­ളി­ലും ചർ­ച്ച­ക­ളി­ലും പ­ങ്കെ­ടു­ക്കു­മ്പോ­ഴാ­ണു്, ഞാൻ ധ­രം­പാ­ലി­നെ കാ­ണു­ന്ന­തു്. വെ­ളു­ത്ത ഖ­ദർ­വ­സ്ത്ര­ത്തിൽ, ശാ­ന്ത­സ്വ­രൂ­പ­നാ­യി ഇ­രി­ക്കു­ന്ന അ­ദ്ദേ­ഹ­മാ­ണു് പി. പി. എസ്. ടി.-യുടെ സ്രോ­ത­സ്സു്. വാർ­ധ­യി­ലെ സേ­വാ­ഗ്രാ­മി­ലെ ‘ഋഷി’യാ­യി­ട്ടാ­ണു് ഞാ­ന­ദ്ദേ­ഹ­ത്തെ ക­ണ്ട­തു്. 1986 ജൂൺ 15-ന്റെ ഇ­ല്ല­സ്ട്രേ­റ്റ­ഡ് വീ­ക്കി­ലി­യിൽ ക്ലോ­ഡ് അൽ­വാ­രി­സ് ധ­രം­പാ­ലി­നെ­പ്പ­റ്റി എ­ഴു­തി­യ ലേ­ഖ­ന­വും അ­ഭി­മു­ഖ­വും ഞാൻ വാ­യി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ Civil Disobedience and Indian Tradition, Indian Science and Technology in the Eighteenth Century, The Beautiful Tree: Indigenous India Education in the Eighteenth Century, Bharatiya Cit Manas Kala, Europe and the Non-​European World Since 1492–1991 എ­ന്നി­വ­യും പ­ഠി­ക്കാ­നി­ട­യാ­യി. ഞാ­നെ­ഴു­തി­യ ഗാ­ന്ധി­യു­ടെ ജീ­വി­ത­ദർ­ശ­ന­ത്തിൽ ഇ­വ­യി­ലെ ആ­ശ­യ­ങ്ങൾ ഉൾ­ച്ചേർ­ന്നി­ട്ടു­ണ്ടു്. 1995-​നുശേഷം പി. പി. എസ്. ടി. പ്ര­വർ­ത്ത­ന ര­ഹി­ത­മാ­യി; ഡോ. കൃ­ഷ്ണ­നും സം­ഘ­ട­ന­യി­ലെ മ­റ്റു­ള്ള­വ­രു­മാ­യും ച­ങ്ങാ­ത്തം നി­ല­നി­ന്നി­രു­ന്നു­വെ­ന്നു­മാ­ത്രം. ഇ­ക്കൊ­ല്ലം ഫെ­ബ്രു­വ­രി മാ­സ­ത്തി­ലാ­ണു് ഡോ. കൃ­ഷ്ണ­ന്റെ ഒരു ക­ത്തു് കി­ട്ടു­ന്ന­തു്. 2006 ഒ­ക്ടോ­ബർ 24-നു് അ­ന്ത­രി­ച്ച ധ­രം­പാ­ലി­ന്റെ ഒ­ര­നു­സ്മ­ര­ണ സ­മ്മേ­ള­ന­ത്തിൽ പ­ങ്കെ­ടു­ക്കാ­നു­ള്ള ക്ഷ­ണ­മാ­യി­രു­ന്നു. ധ­രം­പാ­ലി­ന്റെ മരണം ഏ­തെ­ങ്കി­ലും വാർ­ത്താ­മാ­ധ്യ­മ­ത്തിൽ ഞാൻ കാ­ണു­ക­യു­ണ്ടാ­യി­ല്ല. നിർ­മ­മ­നാ­യ അ­ദ്ദേ­ഹം മ­ര­ണ­ശേ­ഷ­വും തന്റെ നിർ­മ­മ­ത്വം സൂ­ക്ഷി­ച്ചു! അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും ച­രി­ത്ര­പ­ഠ­ന­ങ്ങ­ളെ­ക്കു­റി­ച്ചും സാ­ധാ­ര­ണ­ക്കാ­രാ­യ മ­ല­യാ­ളി­കൾ­ക്കു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള അവസരം ഉ­ണ്ടാ­ക്കു­ക­യാ­ണു് ഈ ലേ­ഖ­ന­ത്തി­ന്റെ ല­ക്ഷ്യം.

‘ച­രി­ത്ര­പ­ഠ­ന­ത്തി­ലെ ഭാ­ര­തീ­യ­ധാ­ര’ എന്ന ശീർ­ഷ­കം വാ­യി­ക്കു­മ്പോൾ­ത്ത­ന്നെ ഇ­ട­തു­പ­ക്ഷ ചാ­യ്വു­ള്ള മ­ല­യാ­ളി വാ­യ­നാ­സ­മൂ­ഹം എന്നെ സം­ശ­യ­ത്തോ­ടെ നോ­ക്കാ­തി­രി­ക്കി­ല്ല. ‘ഭാ­ര­തീ­യം’ എന്നു കേ­ട്ടാൽ, ഉടനെ അതു് ഹി­ന്ദു­വർ­ഗ്ഗീ­യ­ത­യാ­യി മു­ദ്ര­യ­ടി­ക്കു­ന്ന ഒരു മ­ന­സ്സാ­ണ­ല്ലോ ന­മ്മു­ടേ­തു്.

ധ­രം­പാൽ ആരു്?

ജനനം 1922-ൽ. ആ­ദ്യ­മാ­യി ഗാ­ന്ധി­യെ കാ­ണു­ന്ന­തു് 1929-ൽ ലാഹോർ കോൺ­ഗ്ര­സ്സിൽ വെ­ച്ചു്. 1940-ൽ ഖാദി ധ­രി­ച്ചു­കൊ­ണ്ടു് ഗാ­ന്ധി­യു­ടെ സ്വ­രാ­ജു­മാ­യി അ­ടു­ത്തു. 1942-ൽ ബോംബെ ക്വി­റ്റി­ന്ത്യ കോൺ­ഗ്ര­സ് സ­മ്മേ­ള­ന­ത്തിൽ ഒരു കാ­ഴ്ച­ക്കാ­ര­നാ­യി സ­ന്നി­ഹി­ത­നാ­യി­രു­ന്നു. അ­തി­നു­ശേ­ഷം ക്വി­റ്റി­ന്ത്യ സ­മ­ര­ത്തിൽ ചേർ­ന്നു. 1943 ഏ­പ്രി­ലിൽ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു് ജ­യി­ലി­ലാ­യി; രണ്ടു മാ­സ­ത്തി­നു­ശേ­ഷം വി­ട്ട­യ­ച്ചു. 1944 ഓ­ഗ­സ്റ്റിൽ മീ­രാ­ബ­ഹ­നെ പ­രി­ച­യ­പ്പെ­ട്ടു. റൂർ­ക്കി­ക്കും ഹ­രി­ദ്വാ­റി­നു­മി­ട­യ്ക്കു­ള്ള കിസാൻ ആ­ശ്ര­മ­ത്തിൽ മീ­രാ­ബ­ഹ­നോ­ടൊ­പ്പം ചേർ­ന്നു. 1982-ൽ അവർ മ­രി­ക്കു­ന്ന­തു­വ­രെ­യും ആ­ത്മ­ബ­ന്ധം പു­ലർ­ത്തി­യി­രു­ന്നു. 1947–48 കാ­ല­ഘ­ട്ട­ത്തിൽ ക­മ­ലാ­ദേ­വി ച­തോ­പാ­ധ്യാ­യ, ഡോ. രാം­മ­നോ­ഹർ ലോഹ്യ, അ­ന്നാ­സാ­ഹി­ബ് സ­ഹ­സ്ര­ബു­ധേ, ജ­യ­പ്ര­കാ­ശ് നാ­രാ­യൺ എ­ന്നി­വ­രു­മാ­യി അ­ടു­ത്ത ബ­ന്ധ­ത്തി­ലാ­യി. 1949-ൽ ഇം­ഗ്ല­ണ്ടി­ലെ­ത്തി­യ ധ­രം­പാൽ ഫി­ല്ലി­സ് എന്ന ഇം­ഗ്ലീ­ഷു­കാ­രി­യെ വി­വാ­ഹം ചെ­യ്തു. 1950-ൽ ഋ­ഷി­കേ­ശി­ന­ടു­ത്തു് ബാ­പ്പു­ഗ്രാം ജനകീയ ഗ്രാ­മ­മു­ണ്ടാ­ക്കി, താ­മ­സ­മാ­ക്കി. ഗ­വേ­ഷ­ണ­സ്ഥാ­പ­ന­ങ്ങ­ളാ­യ അ­ഖി­ലേ­ന്ത്യാ പ­ഞ്ചാ­യ­ത്തു് പ­രി­ഷ­ത്തിൽ നി­ന്നും അ­സോ­സി­യേ­ഷൻ ഓഫ് വ­ള­ണ്ട­റി ഏ­ജൻ­സീ­സ് ഫോർ റൂറൽ ഡ­വ­ല­പ്മെ­ന്റി (AVARD)-ൽ നി­ന്നും 1964-ൽ പു­റ­ത്തു കടന്ന ധ­രം­പാൽ രാ­ജ­സ്ഥാ­നി­ലെ­യും ആ­ന്ധ്രാ­പ്ര­ദേ­ശി­ലെ­യും പ­ഞ്ചാ­യ­ത്ത്രാ­ജ് പ്ര­വർ­ത്തി­ക്കു­ന്ന­തി­നെ­പ്പ­റ്റി ചില അ­ന്വേ­ഷ­ണ­ങ്ങ­ളി­ലേർ­പ്പെ­ട്ടു. ഇ­തി­നു് ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ­ന്റെ സ­ഹ­ക­ര­ണ­വു­മാ­ണ്ടാ­യി­രു­ന്നു. രാ­ജ്യ­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളിൽ യാത്ര ചെയ്ത അ­ദ്ദേ­ഹം സ്വയം ചോ­ദി­ച്ചു: അ­മ്പ­തോ നൂറോ വർ­ഷ­ങ്ങൾ­ക്കു് മു­മ്പു് ന­മ്മു­ടെ സമൂഹം ജീ­വി­ച്ചി­രു­ന്ന­തു് എ­ങ്ങ­നെ­യാ­ണു് ?

images/Thomas_Munro.jpg
തോമസ് മൺറോ

രാ­ജ­സ്ഥാൻ പ­ഞ്ചാ­യ­ത്തു­ക­ളെ­പ്പ­റ്റി പ­ഠി­ക്കു­ന്ന­തി­നി­ട­യിൽ, സർ­ക്കാർ വക പ­ഞ്ചാ­യ­ത്തി­ന്റെ ഇ­ട­പെ­ട­ലു­ക­ളി­ല്ലാ­തെ, സാ­ധാ­ര­ണ ജ­ന­ങ്ങൾ കേ­ടു­പാ­ടു­കൾ തീർ­ത്തു് നല്ല നി­ല­യിൽ കൊ­ണ്ടു­ന­ട­ന്നി­രു­ന്ന പൊ­തു­കു­ള­ങ്ങ­ളെ­പ്പ­റ്റി അ­റി­യാ­നി­ട­യാ­യി. ഇ­തു­പോ­ലു­ള്ള സം­ഗ­തി­കൾ ആ­ന്ധ്രാ­പ്ര­ദേ­ശി­ലും കാ­ണാ­നി­ട­യാ­യി. ഒ­രി­ക്കൽ അ­ദ്ദേ­ഹം പു­രി­യി­ലെ­ത്തി (ഒ­റീ­സ്സ) ജി­ല്ലാ പ­രി­ഷ­ത്ത് ചെ­യർ­മാ­നു­മാ­യി സം­സാ­രി­ച്ചു. ചെ­യർ­മാൻ ജി­ല്ലാ പ­ഞ്ചാ­യ­ത്തു­ക­ളു­ടെ അ­പ്പോ­ഴ­ത്തെ അ­വ­സ്ഥ­യെ­പ്പ­റ്റി പ­റ­ഞ്ഞു. അ­ധി­കാ­ര­മി­ല്ല, സർ­ക്കാർ ഇ­ട­പെ­ടൽ, താ­ല്പ­ര്യ­മി­ല്ലാ­ത്ത ഉ­ദ്യോ­ഗ­സ്ഥർ, മു­മ്പെ­ങ്ങ­നെ­യാ­യി­രു­ന്നു കാ­ര്യ­ങ്ങൾ? ധ­രം­പാൽ തി­ര­ക്കി. അ­ദ്ദേ­ഹം പ­റ­ഞ്ഞു, 1937-​വരേക്കും അ­വി­ട­ങ്ങ­ളിൽ സാസന (Sasana) ഗ്രാ­മ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. അ­വ­യി­ലൊ­ന്നു് അ­ദ്ദേ­ഹം സ­ന്ദർ­ശി­ച്ചു—വീർ ന­ര­സി­ങ്ക്പൂർ. ആ ഗ്രാ­മം അ­ദ്ദേ­ഹം ബ്രി­ട്ട­നി­ലും ഇ­റ്റ­ലി­യി­ലും ഇ­സ്ര­യേ­ലി­ലും കണ്ട ഗ്രാ­മ­ങ്ങ­ളോ­ടു് സ­മാ­ന­മാ­യി­രു­ന്നു. വൃ­ത്തി­യു­ള്ള, ഭം­ഗി­യു­ള്ള ഗ്രാ­മം. എ­ഴു­ന്നൂ­റു് കൊ­ല്ലം പ­ഴ­ക്ക­മു­ള്ള ഒരു ബ്രാ­ഹ്മ­ണ­ഗ്രാ­മ­മാ­യി­രു­ന്നു അതു്. മാ­ന്തോ­പ്പു­ക­ളു­ടെ ഗ്രാ­മം. വൈ­ദ്യു­തി­യും മ­റ്റു് സൗ­ക­ര്യ­ങ്ങ­ളും അ­വി­ടെ­യെ­ത്തി­യ­തു് സ­മു­ദാ­യ­ത്തി­ന്റെ സ­ഹ­ക­ര­ണ­ത്തിൽ നി­ന്നാ­ണു്. മ­റ്റു് ജാ­തി­ക്കാ­രു­ടെ ഗ്രാ­മ­ങ്ങ­ളും അ­ദ്ദേ­ഹം സ­ന്ദർ­ശി­ച്ചു. ത­മി­ഴ്‌­നാ­ട്ടി­ലെ ക­ന്യാ­കു­മാ­രി­യി­ലും ഇതേ അ­നു­ഭ­വ­മു­ണ്ടാ­യി. അ­ത്ത­രം ഗ്രാ­മ­ങ്ങൾ വ­ള­രെ­ക്കാ­ലം മു­മ്പു­വ­രെ­യു­ണ്ടാ­യി­രു­ന്നു. 1937-ൽ കോൺ­ഗ്ര­സ് സർ­ക്കാർ വ­ന്ന­തോ­ടെ അ­ത്ത­രം സ­ഹ­ക­ര­ണ­ഗ്രാ­മ­ങ്ങ­ളി­ലെ ഭൂമി ഭൂ­വു­ട­മ­കൾ­ക്കു് വീ­തി­ക്ക­പ്പെ­ട്ടു. അ­ങ്ങ­നെ­യാ­ണു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യ­യെ­പ്പ­റ്റി­യു­ള്ള ധ­രം­പാ­ലി­ന്റെ അ­ന്വേ­ഷ­ണം ആ­രം­ഭി­ക്കു­ന്ന­തു്. പക്ഷേ, ഈ ഗ­വേ­ഷ­ണം എ­ങ്ങ­നെ തു­ട­ങ്ങും?

1965-ൽ തു­ട­ങ്ങി­യ അ­ന്വേ­ഷ­ണം Civil Disobedience and Indian Tradition (1971) എന്ന പു­സ്ത­ക­മാ­യി, പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യ­യെ­പ്പ­റ്റി ആ­ഴ­ത്തിൽ അ­റി­യു­വാൻ ജെ. പി.-യും ലോ­ഹ്യ­യും ഉ­ത്സു­ക­രാ­യി. ഇ­തി­ന്റെ ഫ­ല­മാ­യി ജെ. പി. മുൻ­ക­യ്യെ­ടു­ത്തു് ധ­രം­പാ­ലി­നെ 1972-ൽ 79 പൗ­ണ്ട് സ്കോ­ളർ­ഷി­പ്പിൽ ല­ണ്ട­നി­ല­യ­ച്ചു. ഇ­ത്ര­യും ചെ­റി­യൊ­രു തു­ക­കൊ­ണ്ടു് ല­ണ്ട­നിൽ ജീ­വി­ക്കു­ക­യും ഗ­വേ­ഷ­ണം ന­ട­ത്തു­ക­യും ദു­ഷ്ക­ര­മാ­യി­രു­ന്നു. 1971-ൽ ‘പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യൻ ശാസ്ത്ര-​സാങ്കേതികത’ പു­റ­ത്തു വന്നു. അ­ടി­യ­ന്തി­രാ­വ­സ്ഥ­യാ­യി. ഗ­വേ­ഷ­ണ­ത്തി­ന്റെ ആർ­ജ്ജ­വ­ത്തോ­ടെ തന്നെ അ­തി­നെ­തി­രാ­യി പ്ര­വർ­ത്തി­ച്ചു. 1975 ജൂ­ലൈ­യിൽ ല­ണ്ട­നിൽ ആ­രം­ഭി­ച്ച ‘Free JPCampaign’ ഉം ‘സ്വ­രാ­ജ്’ പ്ര­സി­ദ്ധീ­ക­ര­ണ­വും ഇ­തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. ഇ­ക്കാ­ല­ത്തും ധ­രം­പാൽ ല­ണ്ട­നി­ലെ ‘ഇ­ന്ത്യാ ഓഫിസി’ലെ രേ­ഖ­ക­ളും ബ്രി­ട്ടീ­ഷ് മ്യൂ­സി­യ­ത്തി­ലെ പഴയ ലി­ഖി­ത­ങ്ങ­ളും പ­രി­ശോ­ധി­ച്ചു്, ഗ­വേ­ഷ­ണം തു­ടർ­ന്നു. 1980-ൽ ഇ­ന്ത്യ­യിൽ തി­രി­ച്ചെ­ത്തി ഡൽ­ഹി­യി­ലെ നാഷനൽ ആർ­ക്കൈ­വ്സും, ലക്നൗ, അ­ല­ഹ­ബാ­ദ് ഇ­വി­ട­ങ്ങ­ളി­ലെ യു. പി. ആർ­ക്കൈ­വു­ക­ളും ചെ­ന്നൈ­യി­ലെ­യും ബം­ഗാ­ളി­ലെ­യും സ്റ്റെ­യി­റ്റ് ആർ­ക്കൈ­വു­ക­ളും ഗ­വേ­ഷ­ണം ചെ­യ്തു് രേഖകൾ ക­ണ്ടെ­ത്തി. 1800–1920 കാ­ല­യ­ള­വിൽ ബ്രി­ട്ടീ­ഷ് പ­ട്ടാ­ള­വും സിവിൽ അ­ധി­കാ­രി­ക­ളും ഇ­ന്ത്യ­ക്കാ­രെ നിർ­ബ­ന്ധ­മാ­യി പ­ണി­യെ­ടു­പ്പി­ച്ച­തി­ന്റെ വി­വ­ര­ങ്ങ­ളും ക­ണ്ണിൽ­പ്പെ­ട്ടു. ഇതേ രേഖകൾ ബ്രി­ട്ട­നി­ലെ ഇ­ന്ത്യാ ഓ­ഫി­സി­ലും കാ­ണു­ക­യു­ണ്ടാ­യി. സ്റ്റെ­യി­റ്റി­ന്റെ ഈ നിർ­ബ­ന്ധി­ച്ചു­ള്ള അ­ധ്വാ­ന­മാ­ണു് പി­ന്നീ­ടു് അ­ടി­മ­പ്പ­ണി­ക്കും (Bonded Labour) ഇ­ന്ത്യൻ ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ ക­ഠി­ന­മാ­യ പെ­രു­മാ­റ്റ­സം­ഹി­ത­കൾ­ക്കും കാ­ര­ണ­മാ­യ­തു്. 1981 മേയ് മുതൽ 1982 ജൂൺ വരെ ല­ണ്ട­നിൽ ചെ­ല­വ­ഴി­ച്ച കാലം, ഗാ­ന്ധി­ജി­യെ­ക്കു­റി­ച്ചു­ള്ള ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ വ­സ്തു­ത­ക­ളി­ലാ­ണു് പ്ര­ധാ­ന­മാ­യും ശ്ര­ദ്ധി­ച്ച­തു്. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടിൽ ഇ­ന്ത്യ­യിൽ ബ്രി­ട്ടൻ ഉ­ണ്ടാ­ക്കി­യ ര­ഹ­സ്യ­പ്പൊ­ലീ­സ് ശൃം­ഖ­ല­യു­ടെ ഉ­ദ്ഭ­വ­വും ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ­സ­മ­ര­വും. 1982-ൽ സേ­വാ­ഗ്രാ­മിൽ മ­ട­ങ്ങി­യെ­ത്തി. തു­ടർ­ന്നും ഇതേ രീ­തി­യി­ലു­ള്ള ഗ­വേ­ഷ­ണം തു­ടർ­ന്നു. 1983-ൽ പു­റ­ത്തു­വ­ന്നു. ഇ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം ഡൽ­ഹി­യി­ലും ചെ­ന്നൈ­യി­ലും മീ­റ­റ്റി­ലും വ­ന്നും പൊ­യ്ക്കൊ­ണ്ടു­മി­രു­ന്നു. 1986-ൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ മ­രി­ച്ചു.

1982–2006 വ­രെ­യു­ള്ള കാ­ല­യ­ള­വിൽ അ­ദ്ദേ­ഹം പി. പി. എസ്. ടി.-​യുമായും ചെ­ന്നൈ­യി­ലെ Centre of Policy Studies-​മായും ബ­ന്ധ­പ്പെ­ട്ടു് പ്ര­വർ­ത്തി­ച്ചു.

ധ­രം­പാ­ലി­ന്റെ ഗ­വേ­ഷ­ണ­ങ്ങൾ

പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ലെ ഇ­ന്ത്യൻ സ­മൂ­ഹ­ത്തി­ന്റെ­യും ഭ­ര­ണ­സം­വി­ധാ­ന­ത്തി­ന്റെ­യും ഒരു സൈ­ദ്ധാ­ന്തി­ക ച­ട്ട­ക്കൂ­ടു് അ­വ­ത­രി­പ്പി­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ പ്ര­ധാ­ന ല­ക്ഷ്യ­മാ­യി ധ­രം­പാൽ കാ­ണു­ന്ന­തു്.

images/Tapan_RayChaudhuri.jpg
തപൻ ചൗധരി

ഓരോ പ്രാ­ദേ­ശി­ക ഇ­ട­ത്തി­നും സ്വ­യം­ഭ­ര­ണാ­ധി­കാ­ര­ത്തി­ന്റെ ഘ­ട­ക­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഏ­തെ­ങ്കി­ലും പൗ­രാ­ണി­ക സി­ദ്ധാ­ന്ത­ത്തി­ന്റെ ഫ­ല­മാ­യോ ആവാം സ­മൂ­ഹ­ത്തി­ന്റെ സൂ­ക്ഷ്മ­മാ­യ കാ­ര്യ­ങ്ങൾ പോലും ഏ­താ­ണ്ടു് നല്ല നി­ല­യിൽ ന­ട­ത്തി­പ്പോ­രാ­വു­ന്ന ഒരു സം­വി­ധാ­ന­മു­ണ്ടാ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു് നാടൻ വി­ദ്യാ­ഭ്യാ­സ സ­മ്പ്ര­ദാ­യം (The Beautiful Tree 1984). 1812-ലെ ഇ­ന്ത്യൻ ഗ്രാ­മ­ങ്ങ­ളെ­പ്പ­റ്റി ബ്രി­ട്ടീ­ഷു­കാർ ക­ല്പി­ച്ചി­രു­ന്ന­തി­നു് വി­രു­ദ്ധ­മാ­ണി­തു്. അവർ പ­റ­ഞ്ഞി­രു­ന്ന­തു്, ഇ­ന്ത്യൻ ഗ്രാ­മ­ങ്ങൾ ല­ളി­ത­മാ­യ രീ­തി­യി­ലു­ള്ള മു­നി­സി­പ്പൽ സർ­ക്കാ­രു­ക­ളു­ടെ മാ­തൃ­ക­യി­ലാ­യി­രു­ന്നു എ­ന്നാ­ണു്. വി­ശാ­ല­മാ­യ ഭ­ര­ണ­സം­വി­ധാ­ന­ത്തോ­ടു് അവ തീർ­ത്തും മുഖം തി­രി­ഞ്ഞു് നി­ന്നു. എ­ന്നാൽ അ­താ­യി­രു­ന്നി­ല്ല പു­രാ­രേ­ഖ­ക­ളിൽ നി­ന്നു­ള്ള ക­ണ്ടെ­ത്തൽ. സ്വ­യം­ഭ­ര­ണാ­ധി­കാ­ര­മു­ള്ള പ്രാ­ദേ­ശി­ക സം­വി­ധാ­ന­ങ്ങൾ വി­ശാ­ല­മാ­യ ഭ­ര­ണ­സം­വി­ധാ­ന­ത്തി­ന്റെ ന­ട­ത്തി­പ്പിൽ സ്വ­ന്തം പ­ങ്കു് വ­ഹി­ച്ചു. പല പ്ര­കാ­ര­ത്തി­ലും അവയെ ന­യി­ക്കു­ക­യും നി­യ­ന്ത്രി­ക്കു­ക­യും ചെ­യ്തു. അ­ടി­സ്ഥാ­ന­പ­ര­മാ­യി, പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ലെ, പ്ര­ത്യേ­കി­ച്ചും ദ­ക്ഷി­ണേ­ന്ത്യ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട­തു്, മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ സാ­മു­ദ്രി­ക­വൃ­ത്ത സം­വി­ധാ­നം എന്ന സ­ങ്ക­ല്പ­ത്തോ­ടു് ചേർ­ന്നു­പോ­കു­ന്ന­താ­യി­രു­ന്നു. അ­താ­യ­തു് പ്രാ­ദേ­ശി­ക സ­മൂ­ഹ­ങ്ങൾ ആ­വ­ശ്യ­മാ­യ വി­ഭ­വ­ങ്ങ­ളും അ­ധി­കാ­ര­വും ഉ­പ­യോ­ഗി­ച്ചു്, ഏ­താ­ണ്ടെ­ല്ലാ സാ­മൂ­ഹി­കാ­വ­ശ്യ­ങ്ങ­ളും നി­റ­വേ­റ്റി. ഇ­തോ­ടൊ­പ്പം തന്നെ സ­മാ­ന്ത­ര­മാ­യ ബാ­ഹ്യ­വൃ­ത്ത­ങ്ങ­ളി­ലൂ­ടെ മേ­ഖ­ലാ­ഭ­ര­ണ­സം­വി­ധാ­ന­വു­മാ­യി ഇ­ഴ­യ­ടു­പ്പ­ത്തി­ലാ­യി­രു­ന്നു. പ്രാ­ദേ­ശി­ക ത­ല­ത്തിൽ സാ­ധി­ക്കാ­നാ­കാ­ത്ത ആ­വ­ശ്യ­ങ്ങൾ മേ­ഖ­ലാ­ത­ല­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു ന­ട­ത്തി­പ്പോ­ന്നു. ഈ ഭ­ര­ണ­സം­വി­ധാ­ന­ത്തി­നു് മു­ക­ളി­ലാ­യി കേ­ന്ദ്രീ­കൃ­ത­മാ­യ അ­ധി­കാ­ര ശ­ക്തി­ക­ളും നി­ല­നി­ല്ക്കാൻ ശ്ര­മി­ച്ചി­രു­ന്നു. എ­ന്നാൽ അ­ത്ത­രം താ­ല്പ­ര്യ­ങ്ങ­ളെ സ­മൂ­ഹ­ത്തി­ലെ സാം­സ്കാ­രി­ക മൂ­ല്യ­ങ്ങൾ പ­ല­പ്പോ­ഴും ത­ട­ഞ്ഞു­നിർ­ത്തി. മി­ക്ക­പ്പോ­ഴും ഈയൊരു തു­ല­നാ­വ­സ്ഥ­യെ വി­ദേ­ശാ­ക്ര­മ­ഭീ­ഷ­ണി­ക­ളും പി­ടി­ച്ച­ട­ക്ക­ലു­ക­ളും തകിടം മ­റി­ക്കു­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്. അതു് ചി­ല­യി­ട­ങ്ങ­ളിൽ, കൂ­ടു­ത­ലാ­യി­രു­ന്നു. 1750-കൾ വരെ ഈ തു­ല­നാ­വ­സ്ഥ നി­ല­നി­ന്നി­രു­ന്നു. എ­ന്നാൽ ഉ­ത്ത­രേ­ന്ത്യ­യിൽ ചി­ല­പ്പോൾ, ഇതു് വളരെ അയഞ്ഞ മ­ട്ടി­ലാ­യി. കാരണം, വിദേശ ഇ­ട­പെ­ട­ലു­കൾ നി­മി­ത്തം പുറം വൃ­ത്ത­ങ്ങ­ളു­ടെ മൂ­ല്യ­ങ്ങ­ളും വ്യ­വ­ഹാ­രി­ക ഭാ­ഷ­യും വ്യ­ത്യ­സ്ത­മാ­യി. അതോടെ, ഇ­ന്ത്യ ചി­ല­യി­ട­ങ്ങ­ളി­ലാ­യി കീറാൻ തു­ട­ങ്ങി.

പ്രാ­ദേ­ശി­ക­ത­ല­വും ശി­ഖ­ര­സ്ഥാ­ന­വും ത­മ്മി­ലു­ള്ള ക­ണ്ണി­കൾ ഉ­ത്ത­രേ­ന്ത്യ­യിൽ അ­ഴി­യാൻ തു­ട­ങ്ങി­യ­താ­ണു്, അ­വി­ട­ങ്ങ­ളിൽ യൂ­റോ­പ്യൻ അ­ധി­നി­വേ­ശം പ്രാ­യേ­ണ എ­ളു­പ്പ­മാ­ക്കി­യ­തു്. ക്ര­മേ­ണ യൂ­റോ­പ്യൻ ആ­ധി­പ­ത്യം ഇ­ത്ത­രം വ്യ­ത്യ­സ്ത­ങ്ങ­ളാ­യ സാ­മൂ­ഹി­ക­വൃ­ത്ത­ങ്ങ­ളെ പൂർ­ണ്ണ­മാ­യും ത­കർ­ത്തു; വളരെ ആ­സൂ­ത്രി­ത­മാ­യി­ത്ത­ന്നെ ത­ദ്ദേ­ശീ­യ­മാ­യ വ്യ­വ­ഹാ­ര­ഭാ­ഷ­യും മൂ­ല്യ­ങ്ങ­ളും സ്ഥാ­പ­ന­ങ്ങ­ളും ന­ശി­പ്പി­ച്ചു­കൊ­ണ്ടു് അ­ന്യ­മാ­യ പുതിയ സ്ഥാ­പ­ന­ങ്ങൾ പ്ര­തി­ഷ്ഠി­ത­മാ­യി. അ­ന്യ­മാ­യ ആ സ്ഥാ­പ­ന­ങ്ങൾ പ്രാ­ദേ­ശി­ക­മാ­യി നി­ല­നി­ന്നി­രു­ന്ന എ­ല്ലാ­ജ­ന­കീ­യ മുൻ­കൈ­ക­ളെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും ക­ട­യോ­ടെ പി­ഴു­തെ­റി­ഞ്ഞു. അ­വ­യു­ടെ സ്ഥാ­ന­ത്തു് പി­ര­മി­ഡി­ക്ക­ലാ­യ ഒരു സം­വി­ധാ­ന­മു­ണ്ടാ­യി. ഇതോടെ ഇ­ന്ത്യൻ സമൂഹം ഏ­താ­ണ്ടു് മ­ന്ദീ­ഭ­വി­ച്ച മ­ട്ടി­ലാ­യി.

ഇ­ന്നു് പ­ഴ­യ­കാ­ല യൂ­റോ­പ്യൻ അ­ധി­നി­വേ­ശം ച­രി­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­ണു്. അ­ന്ന­ത്തെ അ­നു­ഭ­വ­മു­ണ്ടാ­യി­രു­ന്ന ത­ല­മു­റ­യും അ­സ്ത­മി­ച്ചു. ഓർ­മ്മ­ക­ളും അ­പ്ര­ത്യ­ക്ഷ­മാ­യി, വി­ദേ­ശാ­ധി­പ­ത്യ­വും സ്വാ­ത­ന്ത്ര്യ­സ­മ­ര­വും പു­തി­യ­ത­ല­മു­റ­യ്ക്കു് അ­ന്യ­മാ­ണു്. അ­തു­കൊ­ണ്ടു് വളരെ നിർ­മ­മാ­യി­ത്ത­ന്നെ, ആ­രോ­ടും വി­ദ്വേ­ഷ­മോ പകയോ ഇ­ല്ലാ­തെ ന­മു­ക്ക­ന്വേ­ഷി­ക്കാ­നാ­വും; പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ഇ­ന്ത്യൻ സമൂഹം എ­ങ്ങ­നെ ജീ­വി­ച്ചു­വെ­ന്നും അ­തി­ന്റെ ച­രി­ത്ര­സ്വ­ഭാ­വ­മെ­ന്താ­യി­രു­ന്നെ­ന്നും. വി­ശേ­ഷി­ച്ചും, 1857-‘ഒ­ന്നാം സ്വാ­ത­ന്ത്ര്യ­സ­മ­ര’ത്തി­ന്റെ 150-ാം വാർ­ഷി­കം ആ­ഘോ­ഷി­ക്കു­ന്ന വേ­ള­യിൽ.

പു­തു­ത­ല­മു­റ­യ്ക്കു് പു­തു­ലോ­ക­മ­റി­യാം. അ­തി­ന്റെ പ്ര­വർ­ത്ത­ന­രീ­തി­ക­ളും ഏ­തൊ­ക്കെ ആ­ശ­യ­ങ്ങ­ളും അ­ഭി­നി­വേ­ശ­ങ്ങ­ളു­മാ­ണു് ജ­ന­സാ­മാ­ന്യ­ത്തെ ഭ­രി­ക്കു­ന്ന­തെ­ന്നും. പു­തു­ത­ല­മു­റ­യ്ക്കു് മുൻ­ധാ­ര­ണ­ക­ളി­ല്ല. മുൻ­വി­ധി­ക­ളി­ല്ല. ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ­യും ഉ­ദാ­രീ­ക­ര­ണ­ത്തി­ന്റെ­യും പുതിയ കാലം അ­റി­വി­ന്റെ വൻ വി­സ്ഫോ­ട­ന­ങ്ങൾ­ക്കു് സാ­ക്ഷ്യം വ­ഹി­ക്കു­ക­യാ­ണു്. ഇ­ന്നു് ആ­ശ­യ­ങ്ങൾ ആ­യി­ര­ക്ക­ണ­ക്കി­നു­ണ്ടു്. എ­ന്നാൽ അവ യാ­ഥാർ­ഥ്യ­മാ­ക്കാ­നു­ള്ള മാ­ധ്യ­മം—സംഘടന—ഇല്ല. പ­ഴ­യ­വ­യാ­ക­ട്ടെ ജീർ­ണ്ണി­ച്ചു.

ഇ­ന്ത്യ­യു­ടെ ഒരു ന്യൂ­ന­പ­ക്ഷം വ­രി­ഷ്ഠർ ശാ­സ്ത്ര­സാ­ങ്കേ­തി­ക­ത­യി­ലും മൂ­ല­ധ­ന­ത്തി­ലും രാ­ക്ഷ­സീ­യ­മാ­യ കു­തി­ച്ചു ചാ­ട്ട­ങ്ങൾ ന­ട­ത്തു­മ്പോൾ, ബ­ഹു­ഭൂ­രി­പ­ക്ഷ­വും (കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­കൾ, ദലിതർ, സ്ത്രീ­കൾ, പ­ദ്ധ­തി­കൾ മൂലം കു­ടി­യൊ­ഴി­പ്പി­ക്ക­പ്പെ­ട്ട­വർ, പ­ര­മ്പ­രാ­ഗ­ത തൊ­ഴി­ലി­ലേർ­പ്പെ­ട്ടി­രു­ന്ന പി­ന്നോ­ക്ക­ക്കാർ, ആ­ദി­വാ­സി­കൾ) അ­വ­രു­ടെ പ്രാ­ദേ­ശി­ക ഇ­ട­ങ്ങ­ളിൽ നി­ന്നും പ­റി­ച്ചെ­റി­യ­പ്പെ­ട്ടു. ഭ­രി­ക്കു­ന്ന­വ­രും ഭ­രി­ക്ക­പ്പെ­ടു­ന്ന­വ­രും ത­മ്മി­ലു­ള്ള ബ­ന്ധ­മ­റ്റു. ഭ­രി­ക്ക­പ്പെ­ടു­ന്ന­വർ­ക്കു് ഭ­ര­ണ­വർ­ഗ്ഗ­ത്തിൽ വി­ശ്വാ­സ­മൊ­ന്നു­മി­ല്ല.

images/Claudealvares.jpg
ക്ലോ­ഡ് അൽ­വാ­രി­സ്

ഭ­രി­ക്കു­ന്ന­വർ ജ­ന­ങ്ങ­ളു­ടെ കാ­ഴ്ച­പ്പാ­ടു­കൾ കേൾ­ക്കാ­നും പ­ങ്കു­വെ­ക്കാ­നു­മു­ള്ള കല പു­നഃ­വി­ദ്യ ചെ­യ്യ­ണം. എ­ങ്കി­ലേ പൊ­തു­വാ­യ വ്യ­വ­ഹാ­ര­ഭാ­ഷ­യും മൂ­ല്യ­ങ്ങ­ളും സാ­ധ്യ­മാ­കൂ. അ­തു­പോ­ലെ­ത്ത­ന്നെ ജ­ന­ങ്ങ­ളും ഭ­രി­ക്കു­ന്ന­വ­രു­മാ­യി ഇ­ട­പെ­ട­ണം; നല്ല കാ­ര്യ­ങ്ങ­ളെ അ­ഭി­ന­ന്ദി­ക്ക­ണം. ആ­വ­ശ്യ­മാ­യ സ­ന്ദർ­ഭ­ങ്ങ­ളിൽ ഏ­ത­ധി­കാ­രി­യു­ടെ ചെ­യ്തി­യും നി­രാ­ക­രി­ക്ക­ണം. ഇ­ങ്ങ­നെ­യൊ­രു മാ­ന­സി­ക­മാ­യ സം­വി­ധാ­നം പാ­ക­പ്പെ­ടാൻ പു­തി­യൊ­രു ഘ­ട­ന­വേ­ണം. അ­താ­യ­തു്, പുതിയ ആ­ശ­യ­ത്തെ പ­രാ­വർ­ത്ത­നം ചെ­യ്യാൻ കെ­ല്പും സം­വേ­ദ­ന­ക്ഷ­മ­ത­യു­മു­ള്ള ഒ­ന്നു്. അ­തി­നു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യൻ സമൂഹം എ­ങ്ങ­നെ പു­ലർ­ന്നി­രു­ന്നു­യെ­ന്നു് അ­റി­യു­ന്ന­തു് ഗുണം ചെ­യ്യും. ഭരണം, പൊ­തു­സ­മൂ­ഹ­ത്തി­ലെ ഇ­ട­പെ­ടൽ, വ്യ­വ­ഹാ­ര­മേ­ഖ­ല­കൾ ഇവയിൽ പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ നി­ന്നും എ­ന്തെ­ങ്കി­ലും പ­ഠി­ക്കാ­നു­ണ്ടോ?

എ­ന്താ­യി­രു­ന്നു പഴയ ഇ­ന്ത്യ?

ധ­രം­പാൽ വാ­ദി­ക്കു­ന്ന­തു്, പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യ പൊ­തു­വെ ക­രു­ത­പ്പെ­ടു­ന്ന­തു­പോ­ലെ അ­പ­രി­ഷ്കൃ­ത­വും പി­ന്നോ­ക്കാ­വ­സ്ഥ­യി­ലു­ള്ള­തു­മാ­യി­രു­ന്നി­ല്ല. അ­തേ­സ­മ­യം അതു് സ­മ­ത്വ­ത്തി­ന്റെ­യും നീ­തി­യു­ടെ­യും സു­വർ­ണ്ണ­കാ­ല­വു­മാ­യി­രു­ന്നി­ല്ല. എ­ന്നാൽ പല മേ­ഖ­ല­ക­ളി­ലും ബ്രി­ട്ട­നേ­ക്കാൾ മി­ക­ച്ച­താ­യി­രു­ന്നു. അ­തി­നു് വളരെ നി­യ­ത­മാ­യ, നീ­തി­യു­ക്ത­മാ­യ ഒരു സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ വ്യ­വ­സ്ഥി­തി­യു­ണ്ടാ­യി­രു­ന്നു. കാർ­ഷി­ക ഉ­ല്പാ­ദ­ന­ത്തിൽ ബ്രി­ട്ട­നേ­ക്കാൾ മു­ന്തി­യ­താ­യി­രു­ന്നു. വി­ദ്യാ­ഭ്യാ­സം, ഉ­രു­ക്കു­ല്പാ­ദ­നം, പ്ലാ­സ്റ്റി­ക് സർജറി, വസൂരി കു­ത്തി­വെ­പ്പു്, വ­സ്ത്ര­നിർ­മ്മാ­ണം എന്നീ മേ­ഖ­ല­ക­ളിൽ സാ­മാ­ന്യം നല്ല നി­ല­വാ­രം പു­ലർ­ത്തി­യി­രു­ന്നു.

രാ­ഷ്ട്രീ­യം

ഉ­ദ­യ്പൂ­രി­ലെ ബ്രി­ട്ടീ­ഷ് പൊ­ളി­റ്റി­ക്കൽ ഏ­ജ­ന്റി­ന്റെ 1819-ലെ റി­പ്പോർ­ട്ടിൽ നി­ന്നു്:

“സർ­ക്കാ­രി­ന്റെ ഭ­ര­ണ­പ­ര­മാ­യ കാ­ര്യ­ങ്ങൾ ചർ­ച്ച­ചെ­യ്യു­ന്നി­ട­ത്തു് യാ­തൊ­രു ര­ഹ­സ്യ­സ്വ­ഭാ­വ­വും ഇവിടെ നി­ല­നിൽ­ക്കു­ന്നി­ല്ല­യെ­ന്ന­താ­ണു്, ഇ­വി­ട­ത്തെ തി­ന്മ­ക­ളി­ലൊ­ന്നു്; മ­റ്റ­ന­വ­ധി­ക­ളു­ടെ കാ­ര­ണ­വും. ന­ഗ­ര­ത്തി­ലെ നി­സ്സാ­ര­നാ­യ തു­ണി­ക്ക­ച്ച­വ­ട­ക്കാ­രൻ മുതൽ റാ­ണ­വ­രെ, ത­ങ്ങൾ­ക്കോ­രോ­രു­ത്തർ­ക്കും ഇ­തി­ലൊ­രു പ­ങ്കു­ണ്ടെ­ന്ന മ­ട്ടി­ലാ­ണു് എല്ലാ കാ­ര്യ­ങ്ങ­ളും ചർ­ച്ച­ചെ­യ്യു­ന്ന­തു്. റാ­ണ­യാ­ക­ട്ടെ പ്ര­താ­പി­നോ­ടു് അ­പ­രി­ചി­ത­നു­മാ­ണു്. പർധാൻ (Purdhan) മുതൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഈ­ച്ച­യാ­ട്ടു­ന്ന പാ­സ്വാൻ (Passwan) വരെ ഉ­പ­ദേ­ശം നൽ­കു­ക­യെ­ന്ന വി­ശേ­ഷാ­വ­കാ­ശം കൈവശം വെ­യ്ക്കു­ന്നു”.

മൈ­സൂ­രി­ലൂ­ടെ­യും കാ­ന­റ­യി­ലൂ­ടെ­യും മ­ല­ബാ­റി­ലൂ­ടെ­യും യാ­ത്ര­ചെ­യ്ത ഒരു ബ്രി­ട്ടീ­ഷ് നി­രീ­ക്ഷ­ക­ന്റെ റി­പ്പോർ­ട്ടിൽ നി­ന്നു് (1800–07).

“കൂ­ടു­തൽ ആളുകൾ കൂടി നിൽ­ക്കു­ന്നു­ണ്ടെ­ങ്കിൽ അവിടെ നി­ന്നാ­യി­രി­ക്കും എ­നി­ക്കു് ആ­വ­ശ്യ­മാ­യ വി­വ­ര­ങ്ങൾ കി­ട്ടു­ക. അ­വ­രെ­ല്ലാ­വ­രും സം­സാ­രി­ച്ച­തു കൊ­ണ്ട­ല്ല; ഒന്നോ രണ്ടോ പേരെ സം­സാ­രി­ച്ചു­ള്ളൂ. പക്ഷേ, അ­വർ­ക്കു് ഒ­ട്ടും ഭ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. സം­സാ­രി­ക്ക­ണ­മെ­ന്നു­ള്ള ഓ­രോ­രു­ത്തർ­ക്കും അ­തി­നു­ള്ള അ­വ­സ­ര­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. എ­ല്ലാ­ത­ര­ത്തി­ലു­മു­ള്ള ഹി­ന്ദു­ക്ക­ളും, ഞാൻ ക­ണ്ടി­ട­ത്തോ­ളം, എ­ല്ലാ­വി­ധ കാ­ര്യ­ങ്ങ­ളും ഗൗ­ര­വ­മാ­യി പൊ­തു­കൂ­ട്ട­ങ്ങ­ളിൽ ചർച്ച ചെ­യ്യാൻ വളരെ താ­ല്പ­ര്യ­മു­ള്ള­വ­രാ­ണു്”.

പൊ­തു­സ­മൂ­ഹ­വും അ­ഭി­പ്രാ­യ­സ­മ­ന്വ­യ­വും കൂ­ടി­ച്ചേർ­ന്ന ഈ ബോ­ധ­മാ­ണു് ഭ­രി­ക്കു­ന്ന­വ­രും ഭ­രി­ക്ക­പ്പെ­ടു­ന്ന­വ­രും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ, സാ­ധാ­ര­ണ­യാ­യി നിർ­ണ്ണ­യി­ച്ചി­രു­ന്ന­തു്. പ­തി­മൂ­ന്നാം ശതകം മുതൽ പ­തി­നേ­ഴാം ശതകം വ­രെ­യു­ണ്ടാ­യ പ­ട്ടാ­ള അ­ധി­നി­വേ­ശ­ത്തി­ന്റെ ഫ­ല­മാ­യും മു­സ്ലിം ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ നി­യ­ന്ത്ര­ണം കൊ­ണ്ടും അ­ത്ത­രം ബന്ധം ദുർ­ബ­ല­പ്പെ­ട്ടി­രി­ക്കാം. എ­ന്നാൽ അ­ത്ത­രം തു­ടർ­ച്ച­യാ­യു­ള്ള മു­സ്ലിം നി­യ­ന്ത്ര­ണം ഇ­ന്ത്യ­യു­ടെ മു­ഴു­വൻ ഭാ­ഗ­ത്തും ഉ­ണ്ടാ­യി­രു­ന്നി­ല്ല. മു­സ്ലിം നി­യ­ന്ത്ര­ണ­മു­ണ്ടാ­യി­രു­ന്നി­ട­ത്തു് ബന്ധം ദുർ­ബ­ല­പ്പെ­ട്ടി­രി­ക്കാ­മെ­ങ്കി­ലും മ­റ്റി­ട­ങ്ങ­ളി­ലെ പ­ര­മ്പ­രാ­ഗ­ത­മാ­യ രാ­ഷ്ട്രീ­യ ഭ­ര­ണ­ക്ര­മം തു­ടർ­ന്നു. ഇ­ന്ത്യൻ ജീ­വി­ത­ത്തെ­പ്പ­റ്റി യാ­തൊ­രു കാ­ല്പ­നി­ക­ത­യു­മി­ല്ലാ­തെ ല­ണ്ട­നിൽ ഇ­ന്ത്യ­യു­ടെ ഭ­ര­ണ­ത്തി­ലെ പ്ര­ധാ­നി­ക­ളിൽ ഒ­രാ­ളും The History of British India-​യുടെ കർ­ത്താ­വു­മാ­യ ജ­യിം­സ്മിൽ, ഹൗസ് ഓഫ് കോ­മൺ­സി­നു­ള്ള ക­മ്മി­റ്റി­യിൽ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്.

“ഇ­ന്ത്യ­യി­ലെ സാ­ധാ­ര­ണ അ­വ­സ്ഥ­യിൽ, രാ­ജാ­ക്ക­ന്മാർ പ്ര­ജ­ക­ളെ ഭ­യ­ഭ­ക്തി­യോ­ടെ നോ­ക്കി­ക്ക­ണ്ടു. മർ­ദ്ദ­ന­ത്തി­നെ­തി­രാ­യു­ള്ള പ്ര­ക്ഷോ­ഭം രാ­ജ്യ­ത്തി­ന്റെ പ­തി­വാ­യി­രു­ന്നു. തോ­ന്ന്യാ­സ­വും മർ­ദ്ദ­ന­വും കാ­ണി­ച്ചാൽ, ജ­ന­ങ്ങൾ പ്ര­തി­ക­രി­ക്കു­മെ­ന്നു് രാ­ജാ­ക്ക­ന്മാർ­ക്ക­റി­യാ­മാ­യി­രു­ന്നു; സിം­ഹാ­സ­ന­ത്തിൽ നി­ന്നു് വ­ലി­ച്ചി­ട­പ്പെ­ടു­ക മാ­ത്ര­മ­ല്ല, വി­പ്ല­വം ന­യി­ച്ച­വ­രിൽ ആ­രെ­ങ്കി­ലും അ­ധി­കാ­ര­ത്തി­ലേ­റു­ക­യും ചെ­യ്യും. ഈയൊരു ചെ­റു­ത്തു­നിൽ­പ്പു് ന­മ്മു­ടെ ഇ­ട­പെ­ടൽ കാരണം പൂർ­ണ്ണ­മാ­യും അ­പ്ര­ത്യ­ക്ഷ­മാ­യി­ട്ടു­ണ്ടു്. ന­മ്മു­ടെ അ­പ്ര­മാ­ദി­ത്ത­ശ­ക്തി­ക്കു­മു­മ്പിൽ, അ­ത്ത­രം ഉ­ദ്യ­മ­ങ്ങൾ പാ­ഴ്‌­വേ­ല­യാ­ണെ­ന്നു് ജ­ന­ങ്ങൾ­ക്കു് ബോ­ധ്യ­മാ­യി­ട്ടു­ണ്ടു്. അ­തി­നാൽ അ­ങ്ങ­നെ­യൊ­രു ചി­ന്ത­യേ അ­വ­രി­ലി­ല്ല. അ­തു­കൊ­ണ്ടു് അ­വ­രു­ടെ മേൽ പ­തി­ക്കു­ന്ന ഏതൊരു ഭീ­ക­ര­മർ­ദ്ദ­ന­ത്തി­നും അവർ വ­ഴ­ങ്ങു­ന്നു”.

images/Ram_Manohar_Lohia.jpg
രാം­മ­നോ­ഹർ ലോഹ്യ

മി­ല്ലി­ന്റെ ഈ പ്ര­സ്താ­വ­ന­യെ ശ­ക്തി­പ്പെ­ടു­ത്തു­ന്ന­താ­ണു്, ഇ­ന്ത്യ­യു­ടെ വിവിധ ഭാ­ഗ­ങ്ങ­ളിൽ നി­ന്നു­ള്ള നൂ­റു­ക­ണ­ക്കി­നു് ചെ­റു­ത്തു­നി­ല്പു­ക­ളു­ടെ രേഖകൾ. ബോംബെ പ്ര­സി­ഡൻ­സി പ്ര­ദേ­ശ­ങ്ങ­ളി­ലും ദ­ക്ഷി­ണേ­ന്ത്യ­യി­ലും ബം­ഗാ­ളി­ലും സം­ഭ­വി­ച്ച നി­ര­വ­ധി കർ­ഷ­ക­സ­മ­ര­ങ്ങ­ളും ജ­ന­ങ്ങ­ളു­ടെ ധർ­ണ്ണ­ക­ളും ത്രാ­ഗ­ക­ളും (Traga), കൂർ­ഹ്ക­ളും (Koorh) വ്യ­ക്ത­മാ­ക്കു­ന്ന­തു് (അ­വ­യു­ടെ രേ­ഖ­ക­ളിൽ നി­ന്നു്) ഭ­ര­ണാ­ധി­കാ­രി­ക­ളും പ്ര­ജ­ക­ളും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തിൽ പൊ­തു­വാ­യ മാ­ന­ദ­ണ്ഡ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു്. ഇ­വ­യെ­പ്പോ­ഴെ­ങ്കി­ലും ലം­ഘി­ക്ക­പ്പെ­ടു­ന്ന­തോ­ടെ, ഭ­ര­ണാ­ധി­കാ­രി­യു­ടെ സിം­ഹാ­സ­നം തെ­റി­ക്കു­ന്നു. ചു­രു­ക്കം സ­ന്ദർ­ഭ­ങ്ങ­ളിൽ, ഭ­രി­ക്ക­പ്പെ­ടു­ന്ന­വർ ഭ­ര­ണാ­ധി­കാ­രി­യെ ഒ­ന്ന­ട­ക്കം ബ­ഹി­ഷ്ക്ക­രി­ച്ചു് സ്ഥലം വി­ടു­ന്നു. ധർണ്ണ വളരെ പൗ­രാ­ണി­ക­മാ­യ ഒരു പ്ര­തി­രോ­ധ സ­മ­ര­രൂ­പ­മാ­ണു്. പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ല­തു് ഇ­ന്ത്യ­യി­ലെ ഏ­താ­ണ്ടെ­ല്ലാ ഭാ­ഗ­ങ്ങ­ളി­ലു­മു­ണ്ടാ­യി­രു­ന്നു. അതു് വ്യ­ക്തി­പ­ര­വും സാ­മൂ­ഹ്യ­വു­മാ­യ മാ­ന­ങ്ങൾ കൈ­വ­രി­ച്ചി­രു­ന്നു. വളരെ ഗു­രു­ത­ര­മാ­യ വീ­ഴ്ച­യോ കൃ­ത്യ­വി­ലോ­പ­മോ ഉ­ണ്ടാ­യാൽ അ­തി­നി­ര­യാ­വു­ന്ന വ്യ­ക്തി­യോ/സ­മൂ­ഹ­മോ/സംഘമോ കു­റ്റം ചെ­യ്ത­യാ­ളി­ന്റെ വീ­ട്ടു­പ­ടി­ക്കൽ, ഭ­ക്ഷ­ണ­മു­പേ­ക്ഷി­ച്ചു്, തെ­റ്റു് തി­രു­ത്ത­പ്പെ­ട്ടു കി­ട്ടും വരെ, പ­ട്ടി­ണി കി­ട­ക്കു­ന്നു. പെ­ഷ­വ­യു­ടെ അ­നീ­തി­ക്കെ­തി­രെ മാ­റാ­ത്ത പ­ട്ടാ­ളം ധർണ്ണ ഉ­പ­യോ­ഗി­ച്ചി­രു­ന്നു.

ജാ­തി­കൾ

ജാ­തി­കൾ ത­മ്മി­ലു­ള്ള പ­ര­സ്പ­ര ബന്ധം വി­വാ­ദ­പ­ര­മാ­യ ഒ­ന്നാ­ണു്. വർ­ണ്ണ­വി­ഭ­ജ­ന­മാ­ണോ, ജാ­തി­കൾ­ക്കു് തു­ട­ക്ക­മി­ട്ട­തു് അതോ അതു് ആ­ദി­വാ­സി­ക­ളിൽ നി­ന്നു രൂ­പ­പ്പെ­ട്ട­താ­ണോ? എ­ന്താ­യാ­ലും പൊ­തു­ധാ­ര­ണ­യ­നു­സ­രി­ച്ചു് അതു് ശ്രേ­ണീ­കൃ­ത­മാ­ണു്. ബ്രാ­ഹ്മ­ണർ ശി­ഖ­ര­സ്ഥാ­ന­ത്തും ച­ണ്ഡാ­ളർ/ പറയർ തു­ട­ങ്ങി­യ­വർ ഏ­റ്റ­വും താ­ഴെ­ത്ത­ട്ടി­ലും. ഒരു വലിയ അ­ള­വു­വ­രെ, ശ്രേ­ണീ­കൃ­ത­മാ­യ അ­ത്ത­രം ജാ­തി­ഘ­ട­ന, ബ്രി­ട്ടീ­ഷി­ന്ത്യൻ സെൻ­സ­സ് റി­പ്പോർ­ട്ടു­ക­ളു­ടെ­യും പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ അ­ന്ത്യ­കാ­ല­ത്തെ ബ്രി­ട്ടീ­ഷ് മ­ന­സ്സി­ന്റെ­യും ബ്രി­ട്ടീ­ഷ് രാ­ഷ്ട്രീ­യ വ്യ­വ­സ്ഥ­യു­ടെ ആ­വ­ശ്യ­ങ്ങൾ­ക്ക­നു­സ­രി­ച്ചു­മു­ള്ള­തു­മാ­യി­രു­ന്നു. പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ലെ­യും പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ ആ­ദ്യ­ഭാ­ഗ­ത്തെ­യും സാമൂഹ്യ-​സാമ്പത്തിക രേഖകൾ കാ­ണി­ക്കു­ന്ന­തു്, ഇ­ന്ത്യ­യു­ടെ ജാ­തി­യെ­പ്പ­റ്റി­യു­ള്ള കാ­ഴ്ച­പ്പാ­ടു് മ­റ്റൊ­രു ത­ര­ത്തി­ലാ­ണു്. വ്യ­ത്യ­സ്ത ജാ­തി­കൾ നി­ല­നി­ന്നി­രു­ന്ന­പ്പോൾ­ത്ത­ന്നെ അവ ത­മ്മി­ലു­ള്ള ബന്ധം പ­ര­സ്പ­ര­പൂ­ര­ക­വും തി­ര­ശ്ചീ­ന­വു­മാ­യി­രു­ന്നു; രേ­ഖീ­യ­വും ശ്രേ­ണീ­കൃ­ത­വു­മാ­കു­ന്ന­തിൽ കൂ­ടു­തൽ.

ര­ജ­ത്കാ­ന്ത­റോ­യി യുടെ ‘Social Conflict and Political Unrest In Bengal’ എന്ന പ­ഠ­ന­ത്തിൽ നി­ന്നു്:

“ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­ത്തിൽ ജാതി വൈരം പൊ­ട്ടി­പ്പു­റ­പ്പെ­ടാൻ പെ­ട്ടെ­ന്നു­ണ്ടാ­യ സ­ന്ദർ­ഭം, വ്യ­ത്യ­സ്ത ജാ­തി­ക­ളു­ടെ സാ­മൂ­ഹ്യ­മാ­ന്യ­ത നി­ശ്ച­യി­ക്കു­വാൻ ബ്രി­ട്ടീ­ഷ് സർ­ക്കാർ 1901-ലെ സെൻ­സ­സ് ഉ­പ­യോ­ഗി­ച്ചു എ­ന്ന­താ­ണു്. അ­വ­രു­ടെ വി­മർ­ശ­ന­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തിൽ സർ എച്ച്. റൈ­സ്ലി ഉ­ണ്ടാ­ക്കി­യ വി­ശ­ദ­മാ­യ ജാ­തി­ശ്രേ­ണി­യു­ടെ പ­ട്ടി­ക ഇ­ന്ത്യൻ മാ­ന്യ­ന്മാ­ര­ട­ങ്ങു­ന്ന ഒരു ക­മ്മി­റ്റി­ക്കാ­യി സ­മർ­പ്പി­ച്ചു. ഇ­ത്ത­രം ക­മ്മി­റ്റി­ക­ളി­ലെ ചർ­ച്ച­കൾ അ­സാ­ധാ­ര­ണ­മാ­യ ത­ര­ത്തിൽ അ­സൂ­യ­യും ദു­രി­ത­വും വ­രു­ത്തി വെ­ച്ച­ത­ല്ലാ­തെ, പ­ല­പ്പോ­ഴും ഒരു തീ­രു­മാ­ന­ത്തി­ലെ­ത്തു­ന്ന­തിൽ പ­രാ­ജ­യ­പ്പെ­ട്ടു. റൈ­സ്ലി­യു­ടെ നിർ­ദേ­ശ­മ­നു­സ­രി­ച്ചു­ള്ള രീ­തി­യിൽ സ­മ്മേ­ള­ന­ങ്ങൾ വി­ളി­ച്ചു ചേർ­ത്ത­പ്പോൾ ശ­ത്രു­ത പെ­രു­കി. 1891-ൽ സർ­ക്കാർ പ്ര­സി­ദ്ധീ­ക­രി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ Tribes and Castes of Bengal-​നു ല­ഭി­ച്ച ‘സ്വീ­ക­ര­ണ’ത്തിൽ നി­ന്നു് ഇതു് മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­യി­രു­ന്നു… വ്യ­ത്യ­സ്ത ജാ­തി­ക­ളു­ടെ സാ­മൂ­ഹ്യ­പ­ദ­വി നി­ശ്ച­യി­ക്കു­വാൻ ഗ­വൺ­മെ­ന്റി­ന്റെ സെൻ­സ­സ് തീർ­ച്ച­യാ­യും ഔ­ദ്യോ­ഗി­കാ­ധി­കാ­രം കാ­ണി­ക്കാ­നു­ള്ള അ­സാ­ധാ­ര­ണ­മാ­യ ന­ട­പ­ടി­യാ­യി­രു­ന്നു; അ­തൊ­രി­ക്ക­ലും ഐക്യം കൊ­ണ്ടു­വ­ന്നി­ല്ല.

എ­ന്നാൽ ജാ­തി­കൾ ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ലെ അ­ത്ഭു­ത­ക­ര­മാ­യ വ­സ്തു­ത, ദ­ക്ഷി­ണേ­ന്ത്യ­യു­ടെ മിക്ക ഭാ­ഗ­ങ്ങ­ളി­ലും ജാ­തി­കൾ മൂ­ന്നു വി­ഭാ­ഗ­ങ്ങ­ളാ­യി വേർ­തി­രി­ക്ക­പ്പെ­ട്ടി­രു­ന്നു എ­ന്ന­താ­ണു്. വലംകൈ ജാ­തി­കൾ (ബലകൈ), ഇടംകൈ ജാ­തി­കൾ (യദഗൈ), മ­ധ്യ­സ്ഥ. മ­ധ്യ­സ്ഥ­രി­ലാ­ണു് ബ്രാ­ഹ്മ­ണ­രും മ­റ്റ­ന­വ­ധി ജാ­തി­ക­ളും ഉൾ­പ്പെ­ട്ടി­രു­ന്ന­തു്. അ­ക്കാ­ല­ത്തെ ബ്രി­ട്ടീ­ഷ് രേ­ഖ­ക­ള­നു­സ­രി­ച്ചു് കാർ­ഷി­ക­വൃ­ത്തി­യി­ലേർ­പ്പെ­ട്ട­വ­രും അ­നു­ബ­ന്ധ­തൊ­ഴി­ലി­ലേർ­പ്പെ­ട്ട­വ­രും വലംകൈ ജാ­തി­ക­ളാ­യി­രു­ന്നു. ക­ച്ച­വ­ടം, വി­ദ­ഗ്ദ്ധ തൊ­ഴി­ലു­കൾ എ­ന്നി­വ­യി­ലേർ­പ്പെ­ട്ടി­രു­ന്ന­വർ ഇടംകൈ ജാ­തി­ക­ളാ­യി­രു­ന്നു. പറയർ (അ­ന്ത്യ­ജർ) വ­ലം­ക­യ്യിൽ ഉൾ­പ്പെ­ടു­ക­യും അ­വ­യു­ടെ സം­ര­ക്ഷ­ക­രാ­യി ഗ­ണി­ച്ചു­പോ­രി­ക­യും ചെ­യ്തു. വലംകൈ, ഇടം കൈ ജാ­തി­കൾ­ക്കി­ട­യി­ലെ തർ­ക്ക­ങ്ങ­ളിൽ, പ­റ­യ­രും ച­ക്ലി­യ­ന്മാ­രു­മാ­ണു് പ്ര­ധാ­ന പ­ങ്കു് വ­ഹി­ച്ചി­രു­ന്ന­തു്. പൗ­രാ­ണി­ക­മാ­യ തമിഴ് പാ­ര­മ്പ­ര്യ­മ­നു­സ­രി­ച്ചു് അ­വ­രാ­യി­രു­ന്നു, അ­വ­രു­ടെ ഗ്രൂ­പ്പു­ക­ളു­ടെ ‘ക­ണ്ണും കയ്യു’മായി പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു്.

ഗ്രാ­മ­റി­പ്പ­ബ്ലി­ക്കു­കൾ

ബ്രി­ട്ടീ­ഷ് പൂർ­വ്വ­കാ­ല­ത്തെ ഭൂ­മി­ശാ­സ്ത്ര­രാ­ഷ്ട്രം വളരെ ഭം­ഗി­യാ­യി പ്ര­തി­നി­ധീ­ക­രി­ച്ചി­രു­ന്ന­തു് ഗ്രാ­മ­റി­പ്പ­ബ്ലി­ക്കു­ക­ളാ­ണു്. 1850 മുതൽ ‘ഗ്രാ­മം’ എന്ന വാ­ക്കു് പ്ര­ശം­സ­യും നി­ന്ദ­യും പി­ടി­ച്ചു പറ്റി. 1830-​കളിലാണു് ആ പദം ആ­ദ്യ­മാ­യി ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു്. അതു് പ­ലർ­ക്കും പ­ല­താ­യി­രു­ന്നു. എ­ന്നാൽ ‘ഗ്രാ­മം’ പ്ര­ധാ­ന­മാ­യും സൂ­ചി­പ്പി­ച്ചി­രു­ന്ന­തു് ജ­ന­ങ്ങൾ അ­ധി­വ­സി­ച്ചി­രു­ന്ന ഒരു യൂ­ണി­റ്റി­നെ­യാ­ണു് (ഗ്രാ­മ­വും പ­ട്ട­ണ­വു­മാ­കാം). സാമൂഹ്യ-​രാഷ്ട്രീയ-സാംസ്കാരിക ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റാൻ വേണ്ട ആ­ന്ത­ര­ഘ­ട­ന­യും വി­ഭ­വ­ങ്ങ­ളും ‘ഗ്രാ­മം’ എന്ന യൂ­ണി­റ്റി­നു­ണ്ടാ­യി­രു­ന്ന­തി­നാൽ, അതിനെ ‘റി­പ്പ­ബ്ലി­ക്’ എ­ന്നും വി­ളി­ച്ചു. പു­റം­ലോ­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു്, അതു് താ­ര­ത­മ്യേ­ന സ്വ­ത­ന്ത്ര­മാ­യ അ­ധി­കാ­ര­വും അ­നു­ഭ­വി­ച്ചി­രു­ന്നു.

പ­തി­നേ­ഴാം നൂ­റ്റാ­ണ്ടി­ന്റെ മ­ധ്യ­കാ­ല­ത്തെ ഗ്രാ­മ­റി­പ്പ­ബ്ലി­ക്കു­ക­ളെ­പ്പ­റ്റി ക്രി­സ്ത്യൻ മി­ഷ­ന­റി പ­ണ്ഡി­ത­രു­ടെ­യും യൂ­റോ­പ്യൻ സ­ഞ്ചാ­രി­ക­ളു­ടെ­യും വി­വ­ര­ണ­ങ്ങൾ ശ­രി­വെ­ക്കു­ന്ന­താ­യി­രു­ന്നു, പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ന്റെ അ­വ­സാ­ന­കാ­ല­ത്തെ­യും പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­കാ­ല­ത്തെ­യും ബ്രി­ട്ടീ­ഷ് അ­ധി­കാ­രി­ക­ളു­ടെ ഡാ­റ്റ­കൾ. ഇ­ന്ത്യ­യെ­പ്പ­റ്റി 1812-ലെ അ­ഞ്ചാം ബ്രി­ട്ടീ­ഷ് ഹൗസ് ഓഫ് കോ­മൺ­സ് റി­പ്പോർ­ട്ട് ഇ­തി­നു് തെ­ളി­വാ­ണു്. ഇ­ന്ത്യ­യിൽ നൂ­റ്റാ­ണ്ടു­ക­ളാ­യി നി­ല­നി­ന്നി­രു­ന്ന സാ­മൂ­ഹ്യ­ഘ­ട­ന­യെ­ക്കു­റി­ച്ചു്, പി­ന്നീ­ടു­ണ്ടാ­യി­ട്ടു­ള്ള റി­പ്പോർ­ട്ടു­കൾ ഇതിൽ നി­ന്നാ­ണാ­രം­ഭി­ക്കു­ന്ന­തു്:

“ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യി എ­ടു­ത്താൽ ഒരു ഗ്രാ­മം നൂ­റു­ക­ണ­ക്കി­നു്/ആ­യി­ര­ക്ക­ണ­ക്കി­നേ­ക്കർ കൃ­ഷി­ഭൂ­മി­യും പാ­ഴ്ഭൂ­മി­യും ചേർ­ന്ന­താ­ണു്. രാ­ഷ്ട്രീ­യ­മാ­യി നോ­ക്കി­യാൽ, അതൊരു കോർ­പ്പ­റേ­ഷ­നോ­ടോ ടൗൺ­ഷി­പ്പി­നോ­ടോ താ­ര­ത­മ്യം ചെ­യ്യാ­വു­ന്ന­താ­ണു്. അ­തി­ന്റെ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ­യും വേ­ല­ക്കാ­രു­ടെ­യും ശ­രി­യാ­യ വി­ന്യാ­സം താ­ഴെ­പ്പ­റ­യും പോ­ലെ­യാ­ണു്”.

“ഗ്രാ­മാ­ധി­കാ­രി­യാ­ണു് (Potail) ഗ്രാ­മ­ത്തി­ന്റെ കാ­ര്യ­ങ്ങ­ളു­ടെ പൊതു ന­ട­ത്തി­പ്പു­കാ­രൻ. അ­ദ്ദേ­ഹം ഗ്രാ­മീ­ണ­രു­ടെ തർ­ക്ക­ങ്ങൾ തീർ­പ്പാ­ക്കു­ന്നു. നി­യ­മ­പാ­ല­നം ശ്ര­ദ്ധി­ക്കു­ന്നു. ഗ്രാ­മ­ത്തി­നു­ള്ളി­ലെ നി­കു­തി പി­രി­ക്കു­ന്നു, നേ­ര­ത്തെ വി­ശ­ദീ­ക­രി­ച്ച­ത­നു­സ­രി­ച്ചു്—ജ­ന­ങ്ങ­ളു­ടെ ആ­ശ­ങ്ക­ക­ളും സാ­ഹ­ച­ര്യ­ങ്ങ­ളും സൂ­ക്ഷ്മ­മാ­യി മ­ന­സ്സി­ലാ­ക്കി­യാ­ണു് അ­ദ്ദേ­ഹം ഇതു് ചെ­യ്യു­ന്ന­തു്. കൃ­ഷി­പ്പ­ണി­യു­ടെ­യും അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട­തി­ന്റെ­യും എല്ലാ ക­ണ­ക്കു­ക­ളും സൂ­ക്ഷി­ക്കു­ന്ന­തു് കർണം (Curnum) ആണു്. താ­ല്ലി­യാർ (Talliar) ന്റെ ജോലി അല്പം ബൃ­ഹ­ത്താ­ണു്; കു­റ്റ­കൃ­ത്യ­ങ്ങൾ, അ­തി­ക്ര­മ­ങ്ങൾ എ­ന്നി­വ­യെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കൽ; ഒരു ഗ്രാ­മ­ത്തിൽ നി­ന്നു് മ­റ്റൊ­രു ഗ്രാ­മ­ത്തി­ലേ­ക്കു് സ­ഞ്ച­രി­ക്കു­ന്ന­വർ­ക്കു് സം­ര­ക്ഷ­ണ­വും തു­ണ­യും നൽകൽ. ടോ­ട്ടി­യു­ടെ (Titie) ജോലി ഗ്രാ­മ­ത്തി­നു­ള്ളി­ലാ­ണു്. വി­ള­കൾ­ക്കു് സം­ര­ക്ഷ­ണം നൽകുക; അ­ള­ക്കു­ക.”

“ഗ്രാ­മ­ത്തി­ന്റെ അ­തിർ­ത്തി­കൾ കാ­ക്കു­ക­യും തർ­ക്ക­ങ്ങ­ളി­ലും വി­വാ­ദ­ങ്ങ­ളി­ലും അ­തേ­പ്പ­റ്റി­യു­ള്ള തെ­ളി­വു­കൾ കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന­തു് അ­തിർ­ത്തി സം­ര­ക്ഷ­കൻ (Boundary Ma) ആണു്. പൊ­തു­കു­ള­ങ്ങ­ളു­ടെ­യും അ­തു­മൂ­ല­മു­ള്ള നീ­രൊ­ഴു­ക്കി­ന്റെ­യും വി­ത­ര­ണ­വും അതു് കൃ­ഷി­ക്കു­പ­യോ­ഗി­ക്കു­ന്ന­തി­നു് ചു­മ­ത­ല­ക്കാ­ര­നാ­കു­ന്ന­തി­നും സൂ­പ്ര­ണ്ടു­ണ്ടു്. ഗ്രാ­മ­ത്തി­ലെ ആരാധന നിർ­വ്വ­ഹി­ക്കു­ന്ന­തു് ബ്രാ­ഹ്മ­ണ­നാ­ണു്. അ­ധ്യാ­പ­കൻ ഗ്രാ­മ­ത്തി­ലെ കു­ട്ടി­കൾ­ക്കു് എ­ഴു­ത്തും വാ­യ­ന­യും പ­ഠി­പ്പി­ക്കു­ന്നു. ജ്യോ­ത്സ്യൻ വി­ത്തു വി­ത­യ്ക്കു­ന്ന­തി­നും വിള കൊ­യ്യു­ന്ന­തി­നു­മു­ള്ള ശു­ഭ­മു­ഹൂർ­ത്ത­ങ്ങൾ നി­ശ്ച­യി­ക്കു­ന്ന ആ­ളാ­ണു്. ക­രു­വാ­നും ആ­ശാ­രി­യും കാർ­ഷി­കോ­പ­ക­ര­ണ­ങ്ങ­ളു­ണ്ടാ­ക്കാ­നും വീടു പ­ണി­യാ­നും നേ­തൃ­ത്വം നൽ­കു­ന്നു”.

“കും­ഭാ­രൻ, അ­ല­ക്കു­കാ­രൻ, ക്ഷു­ര­കൻ, ഇടയൻ, വൈ­ദ്യൻ, ന­ട്ടു­വ­ത്തി, സം­ഗീ­ത­വി­ദ്വാൻ, കവി, ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും, ജോ­ലി­ക്കാ­രും ചി­ല­യി­ട­ങ്ങ­ളിൽ മേൽ­പ­റ­ഞ്ഞ ഒന്നോ അ­തി­ല­ധി­ക­മോ ജോലി ഏ­റ്റെ­ടു­ക്കു­ന്നു. മറ്റു ചി­ല­യി­ട­ങ്ങ­ളിൽ, കൂ­ടു­തൽ തൊഴിൽ മേ­ഖ­ല­ക­ളും ഉ­ദ്യോ­ഗ­സ്ഥ­രും ഉ­ണ്ടാ­യേ­ക്കും.

വ­ള­രെ­ക്കാ­ലം മുതൽ ഈയൊരു ല­ളി­ത­മാ­യ ഭ­ര­ണ­ക്ര­മ­ത്തി­ലാ­ണു് ഇ­വി­ട­ത്തെ നി­വാ­സി­കൾ ജീ­വി­ച്ചു­പോ­ന്ന­തു്. ഗ്രാ­മ­ങ്ങ­ളു­ടെ അ­തിർ­ത്തി­കൾ അ­പൂർ­വ്വ­മാ­യേ തി­രു­ത്ത­പ്പെ­ട്ടി­രു­ന്നു­ള്ളൂ. ചി­ല­പ്പോൾ ഗ്രാ­മ­ങ്ങൾ­ക്കു് ക്ഷതം പ­റ്റി­യേ­ക്കും; ബ­ഹി­ഷ്ക­രി­ക്ക­പ്പെ­ട്ടേ­ക്കും, യു­ദ്ധം, അറുതി, മ­ഹാ­മാ­രി എ­ന്നി­വ­യിൽ; എ­ന്നാൽ പോലും ഗ്രാ­മാ­തിർ­ത്തി­കൾ­ക്കോ, താ­ല്പ­ര്യ­ങ്ങൾ­ക്കോ, എ­ന്തി­നു് കു­ടും­ബ­ങ്ങൾ­ക്കു പോ­ലു­മോ മാ­റ്റ­മു­ണ്ടാ­കാ­റി­ല്ല.”

വളരെ ഉറച്ച സാ­മ്പ­ത്തി­ക ഘ­ട­ന­യി­ല്ലെ­ങ്കിൽ ഇ­ങ്ങ­നെ­യൊ­രു ഗ്രാ­മ­ഭ­ര­ണം ന­ട­ത്താ­നാ­വി­ല്ല. ച­രി­ത്ര­പ­ര­മാ­യി, ഇ­ന്ത്യ­യി­ലു­ട­നീ­ളം ഇ­ത്ത­രം സാ­മ്പ­ത്തി­ക സ­മാ­ഹ­ര­ണം ന­ട­ന്നി­രു­ന്ന­തു് ഭൂ­മി­യു­ടെ ക്ര­മ­മാ­യ നി­കു­തി­വി­ത­ര­ണ­ത്തി­ലൂ­ടെ­യും കടലിൽ നി­ന്നു­ള്ള തീ­രു­വ­ക­ളി­ലൂ­ടെ­യു­മാ­ണു്. നി­കു­തി­യും തീ­രു­വ­യും നീ­തി­യു­ക്ത­മാ­യി ഗ്രാ­മ­യൂ­ണി­റ്റു­ക­ളും മ­റ്റു് ഇടനില, കേ­ന്ദ്ര­സ്ഥാ­പ­ന­ങ്ങ­ളും പ­ങ്കി­ട്ടെ­ടു­ത്തി­രു­ന്നു. ഗ്രാ­മ­യൂ­ണി­റ്റു­കൾ­ക്കു് ല­ഭി­ച്ചി­രു­ന്ന നി­കു­തി­വി­ഹി­തം എ­ത്ര­യാ­ണെ­ന്നു് കൃ­ത്യ­മാ­യി ഗ­ണി­ക്കാ­നു­ള്ള മാർ­ഗ്ഗ­മി­ല്ല. ല­ഭ്യ­മാ­യ തെ­ളി­വ­നു­സ­രി­ച്ചു്, പ­തി­നേ­ഴാം നൂ­റ്റാ­ണ്ടിൽ, ഡൽഹി മുഗൾ ഭ­ര­ണ­കർ­ത്താ­ക്കൾ 80–95 ശ­ത­മാ­നം നി­കു­തി താ­ഴെ­ത്ത­ട്ടി­ലു­ള്ള രാ­ഷ്ട്രീ­യ യൂ­ണി­റ്റു­ക­ളി­ലേ­ക്കു് കൈ­മാ­റ്റം ചെ­യ്തി­രു­ന്നു. പകുതി നി­കു­തി­യെ­ങ്കി­ലും ഗ്രാ­മ­റി­പ്പ­ബ്ലി­ക്കു­ക­ളി­ലെ­ത്തി­യ­താ­യി ക­ണ­ക്കാ­ക്കാം. ഇ­തു­കൂ­ടാ­തെ അ­താ­തി­ട­ങ്ങ­ളി­ലെ ഉ­ത്പ­ന്ന­ങ്ങ­ളു­ടെ ഓ­ഹ­രി­ക­ളി­ലും ഇ­വർ­ക്ക­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നു. 1812-ലെ ഹൗസ് ഓഫ് കോ­മൺ­സ് ക­മ്മി­റ്റി റി­പ്പോർ­ട്ട് ഇതു് ശ­രി­വെ­ക്കു­ന്നു­ണ്ടു്. ഗ്രാ­മ­ക്ഷേ­ത്ര­ങ്ങൾ­ക്കും ഗ്രാ­മ­സ്ഥാ­പ­ന­ങ്ങൾ­ക്കും ഗ്രാ­മോ­ദ്യോ­ഗ­സ്ഥർ­ക്കും ഭ­ര­ണ­ക്കാർ­ക്കും വി­ഹി­തം ല­ഭി­ച്ചി­രു­ന്നു. ഗ്രാ­മ­റി­പ്പ­ബ്ലി­ക്കു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങൾ­ക്കും സാം­സ്കാ­രി­ക നി­ല­യ­ങ്ങൾ­ക്കും ജീ­വ­കാ­രു­ണ്യ­പ്ര­വർ­ത്ത­ന­കേ­ന്ദ്ര­ങ്ങൾ­ക്കും ഓഹരി കി­ട്ടു­മാ­യി­രു­ന്നു.

കാർ­ഷി­ക ഉ­ല്പാ­ദ­ന­ക്ഷ­മ­ത
images/jayaprakash-narayan.jpg
ജ­യ­പ്ര­കാ­ശ് നാ­രാ­യൺ

സാ­മ്പ­ത്തി­ക­ത്ത­കർ­ച്ച സം­ഭ­വി­ച്ച 1800-കളിൽ പോലും ഇ­ന്ത്യ­യി­ലെ ഒരു തൊ­ഴി­ലാ­ളി­ക്കു് ഇം­ഗ്ല­ണ്ടി­ലു­ള്ള­തി­നേ­ക്കാൾ മെ­ച്ച­മാ­യ കൂലി കി­ട്ടി­യി­രു­ന്നു. 1804-ലെ ‘എ­ഡിൻ­ബർ­ഗ് റി­വ്യൂ’ ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. അ­ല­ഹ­ബാ­ദി­ലെ­യും കാ­ശി­യി­ലെ­യും കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­യു­ടെ കൂലി (ഗോ­ത­മ്പു്) ക­ണ­ക്കാ­ക്കി­യാ­ണു് ഈ നി­ഗ­മ­നം. സൈമൺ കു­സ്ഹെ­റ്റ്സി­ന്റെ അ­ഭി­പ്രാ­യ­മ­നു­സ­രി­ച്ചു് വ്യ­വ­സാ­യ­വൽ­ക്ക­ര­ണ­ത്തി­നു മു­മ്പു­ള്ള യൂ­റോ­പ്പി­നേ­ക്കാൾ കൂ­ടു­ത­ലാ­യി­രു­ന്നു അ­ക്കാ­ല­ത്തെ ഏ­ഷ്യ­യി­ലെ­യും (ഇ­ന്ത്യ­യി­ലെ­യും) ആ­ളോ­ഹ­രി വ­രു­മാ­നം. ഇ­ന്ത്യൻ കൃ­ഷി­യു­ടെ ഉ­ല്പാ­ദ­ന­ക്ഷ­മ­ത­യും ബ്രി­ട്ട­നേ­ക്കാൾ മി­ക­ച്ച­താ­യി­രു­ന്നു. ഇ­ന്ത്യ­യിൽ ഒ­ന്നിൽ­ക്കൂ­ടു­തൽ തവണ വി­ള­വെ­ടു­ത്തി­രു­ന്ന­പ്പോൾ (കൊ­ല്ല­ത്തിൽ) ബ്രി­ട്ട­നിൽ അതു് ഒരു ത­വ­ണ­യാ­യി­രു­ന്നു. ‘എ­ഡിൻ­ബ­റോ റി­വ്യൂ’വ­നു­സ­രി­ച്ചു് ഒരേ അളവു് വി­ത്തിൽ നി­ന്നു് ഇ­ന്ത്യ; ബ്രി­ട്ട­ന്റെ­തി­നേ­ക്കാൾ മൂ­ന്നി­ര­ട്ടി വി­ള­വെ­ടു­ത്തി­രു­ന്നു. കാ­ലാ­വ­സ്ഥ­യും മ­ണ്ണി­ന്റെ ഫ­ല­ഭൂ­യി­ഷ്ഠ­ത­യും മാ­ത്ര­മാ­യി­രു­ന്നി­ല്ല അ­നു­കൂ­ല­ഘ­ട­ക­ങ്ങൾ. കാർ­ഷി­ക സാ­ങ്കേ­തി­ക വി­ദ്യ­യും മി­ക­ച്ച­താ­യി­രു­ന്നു. ഇ­ന്ത്യൻ കാർ­ഷി­കോ­പ­ക­ര­ണ­ങ്ങൾ വളരെ പ­രി­ഷ്കൃ­ത­മാ­യി­രു­ന്നു. ഇ­ന്ത്യൻ കൊഴു 1800-ലെ ബ്രി­ട്ടീ­ഷ് കൊ­ഴു­വി­നേ­ക്കാൾ തീർ­ത്തും ഉ­ന്ന­ത­മാ­യി­രു­ന്നു.

ജ­ല­സേ­ച­നം

മി­ക­ച്ച കൂലി, അ­നു­കൂ­ല കാ­ലാ­വ­സ്ഥ, വ്യ­ത്യ­സ്ത­മാ­യ കാർ­ഷി­കോ­പ­ക­ര­ണ­ങ്ങൾ, എ­ന്നി­വ­യ്ക്കു പുറമെ, ഇ­ന്ത്യൻ കാർ­ഷി­ക­വൃ­ത്തി­യെ പ­രി­പോ­ഷി­പ്പി­ച്ചി­രു­ന്ന­തു് വി­ത്തു­ക­ളു­ടെ ഗു­ണ­മേ­ന്മ­യും ജ­ല­സേ­ച­ന­ത്തി­ന്റെ മി­ക­വു­മാ­യി­രു­ന്നു. രാ­ജ്യ­ത്തി­ന്റെ ഏ­താ­ണ്ടെ­ല്ലാ ഭാ­ഗ­ത്തും നി­ര­വ­ധി കു­ള­ങ്ങ­ളും കി­ണ­റു­ക­ളും ക­നാ­ലു­ക­ളു­മു­ണ്ടാ­യി­രു­ന്നു. 1850-ലെ ഒരു ബ്രി­ട്ടീ­ഷ് ക­ണ­ക്ക­നു­സ­രി­ച്ചു് മ­ദ്രാ­സ് പ്ര­സി­ഡൻ­സി­യിൽ മാ­ത്രം (14 ജി­ല്ല­ക­ളി­ലാ­യി 50,000-ൽ കൂ­ടു­തൽ കു­ള­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. 30,000 നാ­ഴി­ക­കൾ, ഇ­ക്ക­ണ­ക്കിൽ, ജ­ല­സേ­ച­ന­ത്തി­നാ­യി ചി­റ­കെ­ട്ടി­യി­രു­ന്നു. ബ്രി­ട്ടീ­ഷു­കാർ തന്നെ പ­റ­യു­ന്ന­തു്, ഇ­ത്ത­രം ഭീ­മാ­കാ­ര­മാ­യ ജ­ല­സേ­ച­ന സം­വി­ധാ­നം പൂർ­ണ്ണ­മാ­യും നാ­ട­നാ­യി­രു­ന്നു; പു­തി­യ­താ­യി ഒരു കുളം പോലും അവർ ഉ­ണ്ടാ­ക്കി­യി­ട്ടി­ല്ല എ­ന്നു­മാ­ണു്. അവ ബ്രി­ട്ടീ­ഷ് വ­ര­വോ­ടെ ഉ­പ­യോ­ഗ്യ­ശൂ­ന്യ­മാ­യ­താ­യും വി­വ­ര­ണ­മു­ണ്ടു്. കാർ­ഷി­കോ­ത്പാ­ദ­ത്തിൽ അ­ഞ്ചു­ശ­ത­മാ­നം, ജ­ല­സേ­ച­ന­സം­വി­ധാ­ന­ത്തി­ന്റെ (കു­ള­ങ്ങൾ, ചിറ, കനാൽ) റി­പ്പെ­യ­റി­ങ്ങി­നാ­യി നീ­ക്കി­വെ­ച്ചു.

കാർ­ഷി­ക­വൃ­ത്തി­ക്കു പുറമേ, മ­റ്റു് ധാ­രാ­ളം ഉ­ത്പാ­ദ­ന­സം­രം­ഭ­ങ്ങ­ളും തൊ­ഴി­ലു­ക­ളു­മു­ണ്ടാ­യി­രു­ന്നു. വ­സ്ത്രോ­ല്പാ­ദ­നം; പ­രു­ത്തി­ക്കൃ­ഷി, പ­ഞ്ഞി­ക­ട­യൽ, നൂൽ­പു്, നിറം പി­ടി­പ്പി­ക്കൽ, പലതരം നെ­യ്ത്തു്, വ­സ്ത്ര­ങ്ങ­ളു­ണ്ടാ­ക്കൽ, വി­ത­ര­ണം, മ­റ്റു് നിർ­മ്മാ­ണ പ്ര­വർ­ത്ത­ന­ങ്ങൾ: കാർ­ഷി­കോ­പ­ക­ര­ണ­ങ്ങൾ, അ­വ­യു­ടെ നിർ­മ്മാ­ണം, റി­പ്പെ­യർ, കാ­ള­വ­ണ്ടി­നിർ­മ്മാ­ണം, കെ­ട്ടി­ട­ങ്ങ­ളു­ണ്ടാ­ക്കൽ, വീ­ട്ടു­സാ­ധ­ന­ങ്ങൾ, പാ­ത്ര­ങ്ങൾ, ഇ­രു­മ്പു­രു­ക്കു് നിർ­മ്മാ­ണം (മ­റ്റു് ലോ­ഹ­ങ്ങ­ളും) പ­ഞ്ച­സാ­ര, എണ്ണ, ധാ­ന്യ­ങ്ങ­ളിൽ നി­ന്നു­ള്ള ഭ­ക്ഷ­ണ­പ­ദാർ­ഥ­ങ്ങൾ.

പോ­ഷ­കാ­ഹാ­രം

ഉ­ല്പാ­ദ­ക­രിൽ ഒ­രു­ത­ര­ത്തി­ലു­ള്ള നി­കു­തി ചു­മ­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി 1805- ൽ (ഏ­താ­ണ്ടു്) തോമസ് മൺറോ ബെ­ല്ലാ­റി­യി­ലെ­യും ക­ട­പ്പാ­യി­ലെ­യും വ്യ­ത്യ­സ്ത ശ്രേ­ണി­ക­ളി­ലു­ള്ള ജ­ന­ങ്ങ­ളു­ടെ ഉ­പ­ഭോ­ഗ­രീ­തി­കൾ സർവെ ന­ട­ത്തു­ക­യു­ണ്ടാ­യി. അ­തീ­വ­ര­സ­ക­ര­മാ­യി­രു­ന്നു അതിൽ നി­ന്നു­ള്ള ഡാറ്റ. ജ­ന­ങ്ങ­ളെ മൊ­ത്ത­മാ­യി മൂ­ന്നാ­യി വി­ഭ­ജി­ച്ചു്, അ­വ­രു­ടെ പ്ര­ധാ­ന ആ­ഹാ­ര­ങ്ങൾ ക­ണ്ടെ­ത്തി. അളവും അ­തി­ന്റെ മൂ­ല്യ­വും.

ഒ­ന്നാ­മ­ത്തെ ശ്രേ­ണി­യിൽ­പ്പെ­ട്ട­വർ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ വാ­ങ്ങി വർ­ഷ­ത്തിൽ 12 മാ­സ­വും അവ ആ­ഹ­രി­ക്കു­ന്ന­വ­രാ­ണു്. ര­ണ്ടാ­മ­ത്തെ കൂ­ട്ടർ ആ­റു­മാ­സ­ത്തിൽ, സാ­ധ­ന­ങ്ങൾ വാ­ങ്ങു­ന്നു; ശി­ഷ്ടം ആ­റു­മാ­സ­ത്തിൽ സ്വയം ഉ­ല്പാ­ദി­ച്ച­വ ഉ­പ­യോ­ഗി­ക്കു­ന്നു. മൂ­ന്നാ­മ­ത്തെ കൂ­ട്ടർ കൂ­ലി­വേ­ല­ക്കാർ. ആ­റു­മാ­സം കൃ­ഷി­ക്കാ­രിൽ നി­ന്നു­ള്ള ധാ­ന്യ­ങ്ങൾ കൊ­ണ്ടും ബാ­ക്കി മാ­സ­ങ്ങൾ കൂ­ലി­ക്കു് പ്ര­തി­ഫ­ല­മാ­യി ധാ­ന്യം വാ­ങ്ങി­യും ജീ­വി­ക്കു­ന്നു. ഒ­ന്നാ­മ­ത്തെ കൂ­ട്ട­രു­ടെ പ്ര­തി­ശീർ­ഷ­വാർ­ഷി­ക ഉ­പ­ഭോ­ഗം 17 രൂപ, മൂ­ന്ന­ണ, നാലു് പൈസ. ര­ണ്ടാ­മ­ത്തെ കൂ­ട്ട­രു­ടെ, ഒൻപതു രൂപ, രണ്ടണ, നാലു് പൈസ. മൂ­ന്നാ­മ­ത്തെ കൂ­ട്ട­രു­ടെ ഏഴു് രൂപ, ഏഴണ. ധാ­ന്യ­ങ്ങ­ളു­ടെ ഗു­ണ­നി­ല­വാ­ര­ത്തിൽ ആ­ദ്യ­ത്തെ കൂ­ട്ട­രു­ടെ­യും മ­റ്റു് ര­ണ്ടു­പേ­രു­ടെ­യും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടു്. എ­ന്നാൽ, അളവിൽ മൂ­ന്നു കൂ­ട്ട­രു­ടെ­യും പ്ര­തി­ശീർ­ഷ ഉ­പ­ഭോ­ഗം, ഒരു ദിവസം, ഒ­രാൾ­ക്കു് അരസേർ ധാ­ന്യം.

images/Bentinck_william.png
വി­ല്യം ബൻ­ടി­ക്ക്

ദ­ക്ഷി­ണേ­ന്ത്യ­യി­ലാ­യാ­ലും ബം­ഗാ­ളി­ലാ­യാ­ലും കി­ഴ­ക്കു­പ­ടി­ഞ്ഞാ­റൻ ഭാ­ഗ­ങ്ങ­ളി­ലാ­യാ­ലും ഗ്രാ­മ­ങ്ങ­ളു­ടെ സ്വ­യം­ഭ­ര­ണ സം­വി­ധാ­ന­വും ആ­ന്ത­രി­ക­ഘ­ട­ന­യും സൗ­ക­ര്യ­ങ്ങ­ളും നി­ല­നി­ന്നി­രു­ന്നു. ഭൂ­മി­യു­ടെ­മേൽ സ്ഥി­രാ­വ­കാ­ശം ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും കൃ­ഷി­ചെ­യ്യു­ന്ന കു­ടും­ബം, ഗ്രാ­മ­ഗാ­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. ത­ങ്ങൾ­ക്കു് ഗ്രാ­മ­ത്തിൽ­ത്ത­ന്നെ ത­ങ്ങ­ളു­ടെ ഭൂമി വിൽ­ക്കാൻ അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ഇ­തി­നു് ഗ്രാമ സ­മു­ദാ­യ­ത്തി­ന്റെ മുൻ­കൂ­ട്ടി­യു­ള്ള സ­മ്മ­തം വേ­ണ്ടി­യി­രു­ന്നു (പ്ര­ത്യേ­കി­ച്ചും ത­മി­ഴ്‌­നാ­ടു് ഗ്രാ­മ­ങ്ങ­ളിൽ).

ദ­ക്ഷി­ണേ­ന്ത്യ­യിൽ വ്യ­ത്യ­സ്ത­രീ­തി­ക­ളി­ലാ­ണു് ഗ്രാ­മ­ങ്ങൾ സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ത­ഞ്ചാ­വൂ­രിൽ മൂ­ന്നി­ലൊ­ന്നു് സ­മു­ദാ­യം ഗ്രാ­മ­ങ്ങ­ളാ­യി­രു­ന്നു. ഗവർണർ ജനറൽ വി­ല്യം ബൻ­ടി­ക്കി ന്റെ അ­ഭി­പ്രാ­യ­ത്തിൽ വ­ട­ക്കേ ഇ­ന്ത്യ­യി­ലെ (പ്ര­ത്യേ­കി­ച്ചും ഇ­പ്പോ­ഴ­ത്തെ ഉ­ത്തർ­പ്ര­ദേ­ശി­ന്റെ പ­ടി­ഞ്ഞാ­റൻ ജി­ല്ല­കൾ) ബാ­യ്ചാ­ര (Bhaichara) ഗ്രാ­മ­ങ്ങൾ, സ­മു­ദാ­യം ഗ്രാ­മ­ങ്ങ­ളോ­ടു് സ­മാ­ന­മാ­യി­രു­ന്നു.

കി­ട്ടി­യി­ട്ടു­ള്ള തെ­ളി­വു­കൾ വെ­ച്ചു് ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം. ഇ­ന്ത്യ­യു­ടെ ഏ­താ­ണ്ടു് മി­ക്ക­ഭാ­ഗ­ങ്ങ­ളും നൂ­റു­ക­ണ­ക്കി­നു് രാ­ഷ്ട്രീ­യ യൂ­ണി­റ്റു­ക­ളാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ടി­രു­ന്നു. ത­മി­ഴ്ഭാ­ഗ­ത്തെ നാ­ടു­കൾ പോ­ലെ­യും; ബം­ഗാ­ളി­ന്റെ രാ­ജ്യ­കൾ (Rajyas) പോ­ലെ­യും. അ­വ­യ്ക്കു് സ്വയം ഭ­ര­ണാ­ധി­കാ­ര­വും പ­ര­മാ­ധി­കാ­ര­വും ഉ­ണ്ടാ­യി­രു­ന്നു. ഇവയിൽ ബ­ഹു­ഭൂ­രി­പ­ക്ഷ­വും കാർ­ഷി­ക­ജ­ന­ത­യിൽ നി­ന്നാ­ണു് അ­വി­ട­ത്തെ രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തെ തി­ര­ഞ്ഞെ­ടു­ത്തി­രു­ന്ന­തു്. ച­രി­ത്ര­ത്തി­ന്റെ ഒ­ഴു­ക്കിൽ ഈ യൂ­ണി­റ്റു­കൾ വിവിധ കോൺ­ഫി­ഗ­റേ­ഷ­നു­ക­ളാ­യി; ചിലവ ഡൽ­ഹി­ക്കു കീ­ഴി­ലാ­യി; ചിലവ വി­ജ­യ­ന­ഗ­റി­ന്റെ പ­ര­മാ­ധി­കാ­ര­ത്തി­ലാ­യി, പ­തി­ന­ഞ്ചാം ശതകം മുതൽ പ­തി­നേ­ഴാം ശതകം വരെ; പ­തി­നേ­ഴാം നൂ­റ്റാ­ണ്ടി­ന്റെ അ­ന്ത്യ­ത്തി­ലും പ­തി­നെ­ട്ടി­ലും ശി­വ­ജി­യു­ടെ പിൻ­ത­ല­മു­റ­ക്കാ­രി­ലും. പൗ­രാ­ണി­ക പാ­ര­മ്പ­ര്യ­മ­നു­സ­രി­ച്ചും അ­ക്കാ­ല­ത്തു് നി­ല­നി­ന്നി­രു­ന്ന മൂ­ല്യ­ങ്ങ­ള­നു­സ­രി­ച്ചും, ഇ­വ­യ്ക്കെ­ല്ലാം കൂടി ഒരു തരം സാം­സ്കാ­രി­ക­മാ­യ ഐ­ക്യ­ബോ­ധം ഉ­ണ്ടാ­യി­രു­ന്നു. ത­ഞ്ചാ­വൂർ മുതൽ കേ­ദാർ­നാ­ഥ് വ­രെ­യു­ള്ള ഛ­ത്ര­ങ്ങൾ അ­തി­ന്റെ സൂ­ച­ന­ക­ളാ­യി­രു­ന്നു. പ­ഠ­ന­ത്തി­നാ­യി ഇ­ന്ത്യ­യു­ടെ ഒരു ഭാ­ഗ­ത്തു നി­ന്നും മ­റ്റൊ­രു ഭാ­ഗ­ത്തേ­ക്കു­ള്ള പ­ണ്ഡി­ത­ന്മാ­രു­ടെ ഒ­ഴു­ക്കും വാ­രാ­ണ­സി­യി­ലേ­ക്കും തി­രു­പ്പ­തി­യി­ലേ­ക്കു­മു­ള്ള സാ­മ്പ­ത്തി­ക സ­ഹാ­യ­ങ്ങ­ളും ഇതു് തെ­ളി­യി­ക്കു­ന്നു. എ­ന്നാൽ ഗ്രാ­മ­വും ഗ്രാ­മ­വും ത­മ്മിൽ, ഗ്രാ­മ­ങ്ങ­ളും പ­ട്ട­ണ­ങ്ങ­ളും ത­മ്മിൽ, ഒരു രാ­ജ്യ­വും മ­റ്റൊ­രു രാ­ജ്യ­വും ത­മ്മിൽ ഉ­ണ്ടാ­യി­രു­ന്ന ഉ­ദ്ഗ്ര­ഥ­ന­ത്തി­ന്റെ ത­ത്ത്വ­ങ്ങ­ളും രീ­തി­ക­ളും ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കു­വാൻ തെ­ര­ഞ്ഞെ­ടു­ത്ത പ്ര­ദേ­ശ­ങ്ങൾ കേ­ന്ദ്രീ­ക­രി­ച്ചു് ഒരു പ്ര­ത്യേ­ക കാ­ല­ഘ­ട്ട­ത്തെ പഠനം അ­നി­വാ­ര്യ­മാ­ണു് (1600–1800).

ക്ഷേ­ത്ര­ങ്ങൾ

നി­കു­തി­യു­ടെ 25–30 ശ­ത­മാ­നം, ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ടെ­യും സാംസ്കാരിക-​വിദ്യാഭ്യാസകേന്ദ്രങ്ങളുടെയും ന­ട­ത്തി­പ്പി­നും പ്രോ­ത്സാ­ഹ­ന­ത്തി­നും വേ­ണ്ടി ഉ­പ­യോ­ഗി­ച്ചു. നി­ര­വ­ധി പേർ ഇവിടെ പ്ര­ത്യേ­കം വി­ഷ­യ­ങ്ങ­ളിൽ പഠനം ന­ട­ത്തി­യി­രു­ന്നു. ഇ­ന്ത്യ­യു­ടെ സാമൂഹ്യ-​സാംസ്കാരിക പ്ര­വർ­ത്ത­ന­ങ്ങൾ ഈ സ്ഥാ­പ­ന­ങ്ങ­ളെ കേ­ന്ദ്രീ­ക­രി­ച്ചാ­ണു് ന­ട­ന്നി­രു­ന്ന­തു്. ഛ­ത്ര­ങ്ങൾ മ­ഠ­ങ്ങൾ, ഉ­ന്ന­ത­വി­ദ്യാ­കേ­ന്ദ്ര­ങ്ങൾ, ആ­ത്മീ­യ­കേ­ന്ദ്ര­ങ്ങൾ, തീർ­ഥാ­ട­കർ­ക്കു­ള്ള താ­വ­ള­ങ്ങൾ (ഹി­മാ­ല­യ­ത്തിൽ പോ­കു­ന്ന­വർ­ക്കും രാ­മേ­ശ്വ­ര­ത്തു പോ­കു­ന്ന­വർ­ക്കും) ഇ­വ­യാ­യി­രു­ന്നു ഹി­ന്ദു­സ്ഥാ­പ­ന­ങ്ങൾ. മ­ദ്ര­സ­കൾ, ദർഗകൾ, പു­ണ്യാ­ള­ന്മാ­രു­ടെ ശ­വ­കു­ടീ­ര­ങ്ങൾ, അ­ജ്മീർ തു­ട­ങ്ങി­യ സ്ഥ­ല­ങ്ങൾ എ­ന്നി­വ­യാ­യി­രു­ന്നു ഇ­സ്ലാം സ്ഥാ­പ­ന­ങ്ങൾ. ഗു­രു­ദ്വാ­ര­ക­ളും ലം­ഗു­ക­ളും സി­ക്കു­കാ­രു­ടെ­യും. ആ­വ­ശ്യ­ക്കാർ­ക്കു് ഭ­ക്ഷ­ണം നൽ­കു­ന്ന പൊതു പാ­ച­ക­കേ­ന്ദ്ര­ങ്ങൾ പ­ല­യി­ട­ങ്ങ­ളി­ലു­മു­ണ്ടാ­യി­രു­ന്നു. ഗം­ഗാ­ജ­ലം ചില അ­മ്പ­ല­ങ്ങ­ളിൽ എ­ത്തി­ക്കു­ന്ന­തി­നും ഔ­ദ്യോ­ഗി­ക സ്ഥാ­പ­ന­ങ്ങ­ളിൽ പൂജ ന­ട­ത്തു­ന്ന­തി­നും മഴ പെയ്യിക്കാൻ-​കനൽ ന­ട­ത്തം തു­ട­ങ്ങി ആ­ഘോ­ഷ­ച­ട­ങ്ങു­കൾ­ക്കും നി­കു­തി­വ­രു­മാ­നം ഉ­പ­യോ­ഗി­ച്ചി­രു­ന്നു. പ­ണ്ഡി­തർ­ക്കും വൈ­ദ്യ­ന്മാർ­ക്കും ക­വി­കൾ­ക്കും വാ­ന­നി­രീ­ക്ഷ­കർ­ക്കും ജ്യോ­ത്സ്യ­ന്മാർ­ക്കും അ­ധ്യാ­പ­കർ­ക്കും മു­സ്ലിം സ­ന്ന്യാ­സി­മാർ­ക്കും ഫ­ക്കീർ­മാർ­ക്കും നി­കു­തി­വ­രു­മാ­ന­ത്തി­ന്റെ ഒരു നി­ശ്ചി­ത അം­ശ­ത്തി­നു് അർ­ഹ­ത­യു­ണ്ടാ­യി­രു­ന്നു. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ രേഖകൾ കാ­ണി­ക്കു­ന്ന­തു് ഇ­തെ­ല്ലാം നൂ­റ്റാ­ണ്ടു­ക­ളാ­യി നി­ല­നി­ന്നി­രു­ന്ന­താ­യി­ട്ടാ­ണു്. ബീ­ഹാ­റി­ലെ­യും ബം­ഗാ­ളി­ലെ­യും ഹിന്ദു-​മുസ്ലിം സ്ഥാ­പ­ന­ങ്ങൾ­ക്കു് ഇതു് 90:10 അ­നു­പാ­ത­ത്തി­ലാ­യി­രു­ന്നു.

images/H_H_Risley.png
എച്ച്. റൈ­സ്ലി

തു­ടർ­ച്ച­യാ­യ യു­ദ്ധ­ങ്ങ­ളു­ടെ­യും അ­ധി­നി­വേ­ശ­ങ്ങ­ളു­ടെ­യും ക­ഥ­ക­ളാ­യി­ട്ടാ­ണു് ഇ­ന്ത്യാ­ച­രി­ത്രം പൊ­തു­വേ അ­റി­യ­പ്പെ­ടു­ന്ന­തു്. ഭീ­രു­ക്ക­ളും പ­തി­ത­രും സ്വ­ന്തം സാമൂഹ്യ-​രാഷ്ട്രീയ കാ­ര്യ­ങ്ങൾ നോ­ക്കാൻ ത്രാ­ണി­യി­ല്ലാ­ത്ത­വ­രു­മാ­യി ഇ­ന്ത്യ­ക്കാർ മു­ദ്ര­കു­ത്ത­പ്പെ­ട്ടു. അ­വ­രു­ടെ കാ­ര്യ­ങ്ങൾ മ­റ്റു­ള്ള­വർ­ക്കേ നോ­ക്കാ­നാ­വൂ എന്ന മ­നോ­ഗ­തി­യും വന്നു. വി­കേ­ന്ദ്രീ­കൃ­ത­മാ­യ സാമ്പത്തിക-​രാഷ്ട്രീയ-സാമൂഹ്യ വ്യ­വ­ഹാ­ര­മാ­ണു് ഇ­ന്ത്യ­യു­ടെ ദൗർ­ബ­ല്യ­ത്തി­നു് കാ­ര­ണ­മെ­ന്നും; ഇതു് ശ­രി­യ­ല്ലെ­ന്നും സൈ­നി­ക­മാ­യ ഇ­ന്ത്യ­യു­ടെ പ്ര­തി­രോ­ധ­വീ­ഴ്ച, കൂ­ടു­തൽ ആ­ഴ­ത്തിൽ പ­ഠ­ന­വി­ഷ­യ­മാ­ക്കേ­ണ്ട­തു­ണ്ടെ­ന്നും ധ­രം­പാൽ സ്ഥി­രീ­ക­രി­ക്കു­ന്നു.

സാ­മൂ­ഹ്യ­വി­വേ­ച­നം അ­സ്പൃ­ശ്യ­രു­ടെ അവസ്ഥ— എ­ന്നി­വ­യെ­പ്പ­റ്റി­യു­ള്ള ബൃ­ഹ­ത്താ­യ വ­സ്തു­ത­ക­ളാ­ണു് ധ­രം­പാ­ലി­നെ­തി­രാ­യു­ള്ള പ്ര­ധാ­ന­മാ­യി വി­മർ­ശ­ന­മാ­യി ഉ­യർ­ത്ത­പ്പെ­ടു­ന്ന­തു്. അ­വ­രു­ടെ നില ധ­രം­പാൽ പ­റ­യു­ന്ന­തു­പോ­ലെ­യെ­ങ്കി­ലും യാ­ഥാർ­ത്ഥ്യ­മാ­യി­രു­ന്നോ, മൊ­ത്തം സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യിൽ, Beautiful Tree-​യുടെ ഒരു വി­മർ­ശ­ന­ത്തിൽ അ­മൃ­ത്സി­ങ്ങ് ഈ ചോ­ദ്യം ഉ­ന്ന­യി­ക്കു­ന്നു­ണ്ടു്. ഒ­ന്നു­കിൽ ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തി­ന്റെ അ­വ­സാ­ന­ത്തെ ഒരു നൂ­റ്റാ­ണ്ടിൽ, അ­വ­രു­ടെ ന­യ­ങ്ങ­ളു­ടെ ഫ­ല­മാ­യി അസ്പൃശ്യർ-​ശൂദ്രർ ഇ­വ­രു­ടെ നില മു­മ്പ­ത്തേ­തി­നേ­ക്കാൾ വ­ഷ­ളാ­യി­ട്ടു­ണ്ടു്; അ­ല്ലെ­ങ്കിൽ ധ­രം­പാ­ലി­ന്റെ ഡാറ്റ തെ­റ്റാ­ണു്. ആ­ദ്യ­ത്തേ­തു് ത­ള്ളി­ക്ക­ള­യാ­നാ­വി­ല്ല. നാം ഇ­ന്നു് കാ­ണു­ന്ന രീ­തി­യി­ലു­ള്ള ദാ­രി­ദ്ര്യം ബ്രി­ട്ടീ­ഷു­കാർ­ക്കു­മു­മ്പു് നി­ല­നി­ന്നി­രു­ന്നി­ല്ലെ­ന്നു് ച­രി­ത്ര­കാ­ര­നാ­യ തപൻ ചൗധരി പ­റ­യു­ന്നു: പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ റ­വ­ന്യൂ ഡാ­റ്റ­ക­ളെ­പ്പ­റ്റി­യു­ള്ള ധ­രം­പാ­ലി­ന്റെ ക­ണ്ടെ­ത്ത­ലു­കൾ അ­മർ­ത്യാ­സെ­ന്നി­നെ പോ­ലു­ള്ള­വർ പുതിയ രീ­തി­യിൽ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്.

ഉ­പ­സം­ഹാ­രം

ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ­സ­മ­രം ജ്വ­ലി­ച്ചു നി­ന്നി­രു­ന്ന ഒരു കാ­ല­യ­ള­വിൽ മാ­ത്ര­മാ­ണു് സാ­ധാ­ര­ണ­ക്കാ­രാ­യ ഇ­ന്ത്യ­ക്കാർ ത­ങ്ങ­ളു­ടെ ജീ­വി­ത­ഭാ­ഗ­ധേ­യം സ്വ­യം­നിർ­ണ്ണ­യി­ക്കു­ന്ന­തി­നു് സ­മ­രോ­ത്സു­ക­രാ­യി മു­ന്നോ­ട്ടു­വ­ന്ന­തു്. ആ മു­ന്നേ­റ്റം ത­ന്നെ­യും ദ­രി­ദ്ര­രും നി­ര­ക്ഷ­ര­രു­മാ­യ ബ­ഹു­ഭൂ­രി­പ­ക്ഷം ഇ­ന്ത്യ­ക്കാ­രെ­യും മു­ന്നോ­ട്ടേ­ക്കെ­ത്തി­ച്ചു­വോ എ­ന്നു് സം­ശ­യ­മാ­ണു്. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അ­റു­പ­തു വർ­ഷ­ങ്ങ­ളിൽ ജ­ന­ങ്ങ­ളു­ടെ ആ ജീ­വി­ത­ത്തിൽ അല്പം ചില മാ­റ്റ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടെ­ന്ന­ല്ലാ­തെ അവർ സ്വ­ന്തം ജീ­വി­തം സ്വയം നിർ­ണ്ണ­യി­ക്കു­ന്ന അ­വ­കാ­ശി­ക­ളാ­യി­ട്ടി­ല്ല. ക­ഴി­ഞ്ഞ ഒരു പ­തി­റ്റാ­ണ്ടിൽ ആ­ഗോ­ളീ­ക­ര­ണ­ത്തി­ന്റെ­യും ഉ­ദാ­രീ­ക­ര­ണ­ത്തി­ന്റെ­യും ഫ­ല­മാ­യി അ­വ­രു­ടെ നില കൂ­ടു­തൽ വേ­ദ­നാ­ജ­ന­ക­മാ­ണു്. ആ­ഗോ­ളീ­ക­ര­ണ­വും ഉ­ദാ­രീ­ക­ര­ണ­വും നൽ­കു­ന്ന പുതിയ സാ­ധ്യ­ത­കൾ സ്വാ­യ­ത്ത­മാ­ക്കി സാ­മൂ­ഹ്യ­ശ്രേ­ണി­യിൽ മു­ക­ളി­ലേ­ക്കു് നീ­ങ്ങു­ന്ന ഒരു വ­രി­ഷ്ഠ വർ­ഗ്ഗ­വും അ­വ­രു­ടെ ഭാരം താ­ങ്ങാ­നാ­വാ­തെ ന­ട്ടെ­ല്ലൊ­ടി­ഞ്ഞു് മ­ണ്ണി­ലേ­ക്കു് പ­തി­ക്കു­ന്ന ബ­ഹു­ഭൂ­രി­പ­ക്ഷ­വും ഉ­ണ്ടു്. 1940 മുതൽ ഇ­ക്കാ­ല­മ­ത്ര­യും ചു­രു­ങ്ങി­യൊ­തു­ങ്ങി­പ്പോ­യ അവർ, യാ­തൊ­രു ഗ­തി­യു­മി­ല്ലാ­തെ ഉ­യിർ­ത്തെ­ണീ­ക്കു­ന്ന­തി­ന്റെ മു­ഴ­ക്ക­ങ്ങ­ളാ­ണു്, ഛ­ത്തി­സ്ഗ­ഢി­ലും ബീ­ഹാ­റി­ലും മും­ബൈ­യി­ലും ഒ­റീ­സ്സ­യി­ലും മ­ഹാ­രാ­ഷ്ട്ര­യി­ലും ബം­ഗാ­ളി­ലും സിവിൽ വാ­റോ­ള­മെ­ത്തി­യി­ട്ടു­ള്ള­തു്. ഈ സിവിൽ വാ­റു­ക­ളെ നക്സൽ-​മാവോയിസ്റ്റ്-തീവ്രവാദ ചെ­യ്തി­ക­ളാ­യി മർ­ദ്ദി­ച്ചൊ­തു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണു് ഇ­ന്ത്യൻ സ്റ്റെ­യി­റ്റ്. ത­ങ്ങ­ളു­ടെ മ­ണ്ണി­ന്റെ­യും വി­ഭ­വ­ങ്ങ­ളു­ടെ­യും വെ­ള്ള­ത്തി­ന്റെ­യും അ­ധി­കാ­രം ത­ങ്ങൾ­ക്കു് ത­ന്നെ­യാ­ണെ­ന്നും, അതു് നി­ശ്ച­യി­ക്കു­വാ­നു­ള്ള ശേഷി ത­ങ്ങൾ­ക്കാ­ണെ­ന്നും അ­വർ­ക്കു് മു­മ്പെ­ങ്ങു­മി­ല്ലാ­ത്ത­വി­ധം തെ­ളി­യി­ക്കേ­ണ്ട­തു­മു­ണ്ടു്. ഒ­രി­ട­ത്തി­ന്റെ സ്വ­യം­ഭ­ര­ണ­വും പ­ര­മാ­ധി­കാ­ര­വും തൊ­ട്ട­ടു­ത്തു­ള്ള­വർ­ക്കു് ഹാ­നി­ക­ര­മ­ല്ലാ­തെ, പ­ര­സ്പ­രം സ­ഹ­ക­രി­ച്ചു് നി­ല­നിർ­ത്താ­നാ­വു­മെ­ന്നു് തി­രി­ച്ച­റി­യു­ന്ന­തി­ലും പ­ഠി­ക്കു­ന്ന­തി­ലും ധ­രം­പാ­ലി­ന്റെ പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ അ­ന്വേ­ഷ­ണ­ങ്ങൾ സൂ­ച­ന­ക­ളാ­ണു്.

  1. ബ്രി­ട്ടീ­ഷ് അ­ധി­നി­വേ­ശ­ത്തി­ന്റെ കാ­ല­ത്തു് ഇ­ന്ത്യ വി­ദ്യാ­ഭ്യാ­സ­ത്തി­ലും ശാ­സ്ത്ര­സാ­ങ്കേ­തി­ക­ത­യി­ലും സാ­മ്പ­ത്തി­ക മേ­ഖ­ല­യി­ലും സാ­മൂ­ഹ്യ­ഘ­ട­ന­യി­ലും അ­വ­രേ­ക്കാൾ മി­ക­ച്ച­താ­യി­രു­ന്നു­യെ­ന്ന­തി­നു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ രേഖകൾ ഉ­ണ്ടു്.
  2. യൂ­റോ­പ്യൻ സ­മൂ­ഹ­ത്തെ­യും യൂ­റോ­പ്യൻ മ­ന­സ്സി­നെ­യും വളരെ അ­ടു­ത്തു നി­ന്നു് പ­ഠി­ച്ച ധ­രം­പാൽ അ­തി­ന്റെ ശ­രി­യാ­യ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. യൂ­റോ­പ്യേ­ത­ര സ­മൂ­ഹ­ങ്ങൾ പ­തി­ന­ഞ്ചാം ശതകം മുതൽ അ­നു­ഭ­വി­ച്ച ദു­ര­ന്ത­ങ്ങൾ യൂ­റോ­പ്യൻ ചെ­യ്തി­കൾ കൊ­ണ്ടാ­ണു്. ക്രൂ­ര­ത­യാ­ണു് പ­ടി­ഞ്ഞാ­റൻ നാ­ഗ­രി­ക­ത­യു­ടെ സ്വ­ഭാ­വം.
  3. പ­ടി­ഞ്ഞാ­റൻ സ­മൂ­ഹ­ങ്ങൾ­ക്കു് അ­വ­രു­ടെ കാ­ര്യം ന­ന്നാ­യി നോ­ക്കാ­ന­റി­യാം. പ­ടി­ഞ്ഞാ­റി­ന്റെ ആർ­ത്തി­യെ അ­നു­ക­രി­ക്കാ­തെ ന­മ്മു­ടെ ശ­ക്തി­ക­ളി­ലും മൂ­ല്യ­ങ്ങ­ളി­ലു­മൂ­ന്നി­യാ­ണു് നാം ന­മ്മു­ടെ സമൂഹം സൃ­ഷ്ടി­ക്കേ­ണ്ട­തു്. ഗാ­ന്ധി­യൻ സ­മ­ര­ങ്ങ­ളു­ടെ ശക്തി അ­താ­യി­രു­ന്നു.
  4. പ­ടി­ഞ്ഞാ­റൻ ഉ­ല്പ­ന്ന­ങ്ങ­ളോ­ടൊ രീ­തി­ക­ളോ­ടൊ ധ­രം­പാ­ലി­നു് യാ­തൊ­രു എ­തിർ­പ്പു­മു­ണ്ടാ­യി­രു­ന്നി­ല്ല. മ­റി­ച്ചു്, നമ്മൾ ന­മ്മു­ടെ മൂ­ല്യ­ങ്ങൾ, വി­ശ്വാ­സ­ങ്ങൾ, സാം­സ്കാ­രി­ക­രീ­തി­കൾ, ന­മ്മു­ടെ ജ­ന­ങ്ങൾ എ­ന്നി­വ­യിൽ നി­ന്നാ­ണു് പാ­ഠ­ങ്ങൾ ഉൾ­ക്കൊ­ള്ളേ­ണ്ട­തു്; പ­ടി­ഞ്ഞാ­റി­നെ അ­നു­ക­രി­ക്കു­ക­യ­ല്ല, വെ­റു­തെ, ഇ­ക്കാ­ര്യ­ത്തിൽ ന­മ്മു­ടെ എ­ലീ­റ്റ് ക്ലാ­സി­നെ അ­ദ്ദേ­ഹം അ­വി­ശ്വ­സി­ച്ചു.
  5. ബ്രി­ട്ടൻ ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലേ­ല്പി­ച്ച കനത്ത നാശം, ന­മ്മു­ടെ സാ­മൂ­ഹ്യ­സാ­മ്പ­ത്തി­ക ഘ­ട­ന­ക­ളി­ലും ബ­ന്ധ­ങ്ങ­ളി­ലും മൂ­ല്യ­ങ്ങ­ളി­ലും വ്യ­ത്യ­സ്ത വി­ശ്വാ­സ­ങ്ങ­ളി­ലും ആ­യി­രു­ന്നു.
  6. നാം ത­കർ­ന്ന­തു് ന­മ്മു­ടെ നാ­ഗ­രി­ക­ത­യി­ലു­ണ്ടാ­യി­രു­ന്ന ഏ­തെ­ങ്കി­ലും മാ­ര­ക­മാ­യ തെ­റ്റു­കൊ­ണ്ട­ല്ല. നാ­ഗ­രി­ക­ത­ക­ളു­ടെ വ­ളർ­ച്ച­യും ത­കർ­ച്ച­യും ച­രി­ത്ര­ത്തി­ലെ അ­നി­വാ­ര്യ­ത­ക­ളാ­ണു്. ന­മ്മു­ടെ നാ­ഗ­രി­ക­ത­യു­ടെ തെ­റ്റു­ക­ളും തി­ന്മ­ക­ളും തി­രു­ത്തി, അതിനെ ആ­രോ­ഗ്യ­ക­ര­മാ­ക്കു­ക­യാ­ണു് വേ­ണ്ട­തു്.
  7. ന­മ്മു­ടെ ഇ­ന്ന­ത്തെ ഏ­റ്റ­വും ശോ­ച­നീ­യ­മാ­യ അവസ്ഥ (അ­നീ­തി­യും) ഭ­ര­ണ­ത്തിൽ നി­ന്നു്, അ­വ­കാ­ശ­ങ്ങ­ളിൽ നി­ന്നു്, പൊ­തു­യി­ട­ങ്ങ­ളിൽ നി­ന്നു് ഭൂ­രി­പ­ക്ഷം ജ­ന­ങ്ങ­ളെ­യും (ദുർ­ബ­ല­രും ഇ­ര­ക­ളും) ഒ­ഴി­ച്ചു് നിർ­ത്തു­ന്ന­താ­ണു്. ബ്രി­ട്ടീ­ഷു­കാർ പോ­യ­തി­നു­ശേ­ഷ­വും അ­ധി­കാ­ര­ങ്ങ­ളും അ­വ­കാ­ശ­ങ്ങ­ളും ഒരു ന്യൂ­ന­പ­ക്ഷ­ത്തി­ലൊ­തു­ങ്ങി, അ­തി­നാൽ­ത്ത­ന്നെ നി­ഷ്കാ­സി­തർ പൊ­തു­യി­ട­ത്തി­നു­വേ­ണ്ടി തെ­രു­വി­ലി­റ­ങ്ങു­മ്പോ­ഴും ത­ങ്ങ­ളു­ടേ­താ­യ ചി­ന്ത­യും ച­രി­ത്ര­വും മ­ണ്ണി­ന്റെ മൂ­ല്യ­ങ്ങ­ളും ഉ­യർ­ത്തി­പ്പി­ടി­ക്കു­മ്പോ­ഴും ധ­രം­പാ­ലി­ലെ ച­രി­ത്ര­കാ­രൻ സ­ന്തോ­ഷി­ച്ചു.
  8. ഇ­ന്ത്യ­യു­ടെ പ്ര­തി­രോ­ധ­ശേ­ഷി­യി­ലോ സെൻ­സെ­ക്സ് ഉ­യർ­ച്ച­യി­ലോ അ­ദ്ദേ­ഹം ആ­ഹ്ലാ­ദി­ച്ചി­ല്ല. ജ­ന­ങ്ങൾ സ്വയം സം­ഘ­ടി­ച്ചു് സ്വ­യം­ഭ­ര­ണാ­വ­കാ­ശ­മു­ള്ള യൂ­ണി­റ്റു­ക­ളാ­യി മ­ണ്ണി­ന്റെ മൂ­ല്യ­ങ്ങ­ളും വി­ശ്വാ­സ­ങ്ങ­ളും സം­ര­ക്ഷി­ക്കു­ക­യാ­ണു് വേ­ണ്ട­തു്.
  9. ധ­രം­പാ­ലി­ന്റെ ച­രി­ത്ര­പ­ഠ­ന­ങ്ങ­ളും നി­ല­പാ­ടു­ക­ളും പു­തി­യ­കാ­ല­ത്തു്, പ്രാ­യോ­ഗി­ക രൂ­പ­ങ്ങ­ളിൽ എ­പ്ര­കാ­രം പ്ര­വർ­ത്തി­ക്കു­മെ­ന്നു് ന­മു­ക്കു് പ­റ­യാ­നാ­വി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ച­രി­ത്രാ­ന്വേ­ഷ­ണ­ങ്ങൾ ശ്ര­ദ്ധ­യും പ­ഠ­ന­വും അർ­ഹി­ക്കു­ന്നു എന്നു മാ­ത്ര­മേ അ­ടി­വ­ര­യി­ടാ­നാ­വൂ.

ധ­രം­പാൽ ഒരു അ­ക്കാ­ദ­മി­ക് പ­ണ്ഡി­ത­നോ ച­രി­ത്ര­കാ­ര­നാ­കാ­നു­ള്ള വി­ദ്യാ­ഭ്യാ­സ­മോ നേടിയ ആളോ ആ­യി­രു­ന്നി­ല്ല. അ­തി­നാൽ, അ­ദ്ദേ­ഹ­ത്തെ ച­രി­ത്ര­കാ­ര­ന്മാ­രു­ടെ രാ­ജ­പ­ട്ടി­ക­യിൽ കാ­ണു­ക­യി­ല്ല. ഏ­ക­ദേ­ശം നാലു് പ­തി­റ്റാ­ണ്ടു­കൾ ക­ഠി­ന­മാ­യ അ­ധ്വാ­ന­ത്തി­ലൂ­ടെ പ­തി­നെ­ട്ടാം ശ­ത­ക­ത്തി­ലെ ഇ­ന്ത്യ എ­ന്തെ­ന്ന­റി­യു­വാൻ ബ്രിട്ടീഷ്-​ഇന്ത്യൻ ആർ­ക്കൈ­വു­കൾ അ­രി­ച്ചു­പെ­റു­ക്കി നി­ര­വ­ധി രേഖകൾ ക­ണ്ടെ­ത്തി. അവ എ­ന്തെ­ന്നു് നി­ഷ്പ­ക്ഷ­ത­യോ­ടെ തി­രി­ച്ച­റി­യാ­നു­ള്ള വി­വേ­ക­മെ­ങ്കി­ലും ന­മു­ക്കു­ണ്ടാ­കേ­ണ്ട­താ­ണു്.

സ­ഹാ­യ­ഗ്ര­ന്ഥ­ങ്ങൾ
  1. ക്ളോ­ഡ് അൽ­വാ­രി­സ്: ഇ­ല്ല­സ്ട്രേ­റ്റ­ഡ് വീ­ക്കി­ലി ഓഫ് ഇ­ന്ത്യ: ജൂലൈ 15, 1986. (a) The Genius of Hindu Civilisation, (b) The Rediscovery of India (എന്റെ ലേ­ഖ­ന­ത്തിൽ കൂ­ടു­തൽ എ­ടു­ത്തി­ട്ടു­ള്ള­തും ഇവയിൽ നി­ന്നാ­ണു്).
  2. ധ­രം­പാൽ: Life & Sketch; അ­ഭി­മു­ഖ­ത്തിൽ നി­ന്നു­ള്ള ഭാ­ഗ­ങ്ങൾ, Dharampal Note: സ­മ­ന്വ­യം, ചെന്നൈ-​11–14/2/2007 www.samanvaya.com.
  3. ധ­രം­പാൽ: The Beautiful Tree. Indigenous Indian Education Eighteenth Century.
  4. ധ­രം­പാൽ: Indian Science and Technology in Eighteenth Century.

(2007 ആ­ഗ­സ്റ്റി­ലെ ഭാ­ഷാ­പോ­ഷി­ണി മാ­സി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.)

കെ. അ­ര­വി­ന്ദാ­ക്ഷൻ
images/aravindakshan.jpg

മ­ല­യാ­ള­ത്തി­ലെ ഒരു എ­ഴു­ത്തു­കാ­ര­നാ­ണു് കെ. അ­ര­വി­ന്ദാ­ക്ഷൻ.

Colophon

Title: Charithrapadanaththile Bharatheeya Dhara (ml: ച­രി­ത്ര­പ­ഠ­ന­ത്തി­ലെ ഭാ­ര­തീ­യ ധാര).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-06.

Deafult language: ml, Malayalam.

Keywords: Article, K. Aravindakshan, Charithrapadanaththile Bharatheeya Dhara, കെ. അ­ര­വി­ന്ദാ­ക്ഷൻ, ച­രി­ത്ര­പ­ഠ­ന­ത്തി­ലെ ഭാ­ര­തീ­യ ധാര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with Huts, a painting by Antonio del Castillo y Saavedra (1616–1668). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.