SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Egypcian_Landscape.jpg
Egypcian Landscape, a painting by Carlos de Haes (1829–1898).
images/aymanam-elipoocha.png

വാ­യി­ച്ചു­ക­ഴി­ഞ്ഞു് പ­റ­ഞ്ഞാൽ നി­ങ്ങൾ വി­ശ്വ­സി­ച്ചു­വെ­ന്നു വ­രി­ല്ല. അ­തി­നാൽ വായന തു­ട­ങ്ങും മുൻ­പു­ത­ന്നെ പ­റ­യ­ട്ടെ—ഇതൊരു ക­ഥ­യ­ല്ല. കു­ട്ടി­ക്കാ­ല­ത്തു് വീ­ട്ടിൽ നടന്ന ഒരു സം­ഭ­വ­മാ­ണു്. കു­ട്ടി­ക്കാ­ല­ത്തെ ആ വീടു്—വ­ലി­യ­പ്പ­ച്ച­ന്റെ കാ­ല­ത്തു് പ­ണി­തു്, അ­പ്പ­ന്റെ കാ­ല­ത്തു് കു­റ­ച്ചൊ­ന്നു പു­തു­ക്കി­പ്പ­ണി­ത വീടു്—ഇ­ന്നി­ല്ല. എന്നു മാ­ത്ര­മ­ല്ല, ഇ­രു­ള­ട­ഞ്ഞ കൊ­ച്ചു മു­റി­ക­ളും അ­തി­നി­ട­യി­ലൊ­ര­റ­പ്പു­ര­യു­മാ­യി, മുൻ­പാ­തി ഓ­ടി­ട്ടു്, പിൻ­പാ­തി ഓല മേ­ഞ്ഞു്, ആ­റ്റു­തീ­ര­ത്തേ­ക്കു് തി­രി­ഞ്ഞി­രു­ന്ന ആ വീ­ടി­നോ­ടു് സാ­ദൃ­ശ്യം തോ­ന്നു­ന്ന വീ­ടു­കൾ­പോ­ലും ഇ­ന്നി­ല്ല. അപ്പൻ, അമ്മ, ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ, അ­മ്മു­വ­ല്യ­മ്മ, ഇ­ട്ടി­ക്കോ­ര­സാർ എന്നീ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ­യും ഭൂ­വാ­സം ക­ഴി­ഞ്ഞു­പോ­യി. അ­തു­കൊ­ണ്ടൊ­ക്കെ­യാ­വാം ഇ­ന്നു് ഇ­തെ­ഴു­തു­മ്പോൾ എ­ല്ലാം ഒരു ക­ഥ­പോ­ലെ തോ­ന്നു­ന്ന­തും.

വീ­ട്ടിൽ എ­ലി­ശ­ല്യം ഏ­റെ­യാ­യി­രു­ന്ന ഒരു കൊ­യ്ത്തു­കാ­ല­ത്താ­ണു് ഇ­തെ­ല്ലാം ന­ട­ന്ന­തു്. വിളകൾ പ­തി­വി­ല­ധി­ക­മാ­യി­രു­ന്ന­തി­നാ­ലാ­ണെ­ന്നു തോ­ന്നു­ന്നു അ­ക്കൊ­ല്ലം അ­തു­പോ­ലെ എലികൾ പെ­രു­കി­യി­രു­ന്ന­തു്. മ­ണ്ണെ­ലി, ചു­ണ്ടെ­ലി, പു­ര­യെ­ലി, പ­ന്നി­യെ­ലി എ­ന്നി­ങ്ങ­നെ എ­ല്ലാ­യി­നം എ­ലി­ക­ളും ഏ­റെ­യാ­യി കാ­ണ­പ്പെ­ട്ടു. വീ­ട്ടി­ലും അ­യൽ­വീ­ടു­ക­ളി­ലു­മാ­യി മീൻ തി­ന്നും പാലു കു­ടി­ച്ചും വ­ളർ­ന്നി­രു­ന്ന പൂ­ച്ച­ക­ളു­ടെ വൻ സൈ­ന്യ­നി­ര­ത­ന്നെ­യു­ണ്ടാ­യി­രു­ന്നി­ട്ടും എ­ലി­ക­ളു­ടെ പ­ട­യോ­ട്ട­ങ്ങ­ളെ തു­ര­ത്താൻ അ­വ­യെ­ക്കൊ­ണ്ടു് ക­ഴി­ഞ്ഞ­തേ­യി­ല്ല. പ­റ­മ്പി­ലെ ക­പ്പ­യെ­ല്ലാം മാ­ന്തി­ത്തി­ന്നും അ­റ­പ്പു­ര­യിൽ അ­രി­യും പയറും കി­ഴ­ങ്ങു­ക­ളു­മൊ­ക്കെ സൂ­ക്ഷി­ച്ചി­രു­ന്ന ചാ­ക്കു­കെ­ട്ടു­കൾ ക­ര­ണ്ടു­തി­ന്നും ത­ട്ടിൻ­പു­റം നിറയെ കാ­ട്ട­മി­ട്ടു­മൊ­ക്കെ എലികൾ പല വിധേന ഞ­ങ്ങ­ളെ ദുഃ­ഖി­പ്പി­ച്ചു­പോ­ന്നു. എ­ലി­യോ­ട്ട­ങ്ങ­ളു­ടെ­യും പൂ­ച്ച­ച്ചാ­ട്ട­ങ്ങ­ളു­ടെ­യും ഒ­ച്ച­യും ബ­ഹ­ള­വും മൂലം പല രാ­ത്രി­ക­ളി­ലും ഉ­റ­ക്ക­വും അ­ല­ങ്കോ­ല­പ്പെ­ട്ടി­രു­ന്നു.

ആയിടെ ഒരു ദിവസം ച­ന്ത­യ്ക്കു­പോ­യി വ­ന്ന­പ്പോൾ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഒരു എ­ലി­പ്പെ­ട്ടി­യും വാ­ങ്ങി­വ­ന്നു. ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ അ­ങ്ങ­നെ ഒ­രാ­ളാ­യി­രു­ന്നു.

വീ­ട്ടിൽ അ­താ­തു് സ­മ­യ­ത്തു് ആ­വ­ശ്യ­മാ­യി വ­രു­ന്ന സാ­ധ­ന­ങ്ങൾ ഏ­തേ­തെ­ന്നു ക­ണ്ട­റി­ഞ്ഞു് ഒരു മു­ന്ന­റി­യി­പ്പും തരാതെ ആ­ഴ്ച­ച്ച­ന്ത­യ്ക്കു് പോ­യി­വ­രു­മ്പോൾ അ­തെ­ല്ലാം വാ­ങ്ങി­ക്കൊ­ണ്ടു­വ­രും. വീടു നോ­ക്കി ന­ട­ത്താൻ അ­പ്പ­നെ­ക്കാൾ സ­മർ­ത്ഥ­നാ­യി­രു­ന്ന ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ പെ­ണ്ണു­കെ­ട്ടാ­തെ ന­ട­ക്കേ­ണ്ട ഒ­രാ­വ­ശ്യ­വു­മി­ല്ലാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞു് അമ്മ പ­ല­പ്പോ­ഴും അ­പ്പാ­പ്പ­നെ ശ­കാ­രി­ച്ചി­രു­ന്നു.

images/aymanan-elipoocha-02.png

ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ കൊ­ണ്ടു­വ­ന്ന എലിയെ പി­ടി­ക്കു­ന്ന യ­ന്ത്രം ഞങ്ങൾ—ഞാനും എ­ട്ട­ത്തി­യും—ആദ്യം കാ­ണു­ക­യാ­യി­രു­ന്നു. തെ­ക്കേ­ത്തി­ണ്ണ­യു­ടെ അ­ര­ഭി­ത്തി­മേൽ ഇ­രു­ന്നു് പ­റ­ഞ്ഞും കാ­ണി­ച്ചും അ­പ്പാ­പ്പൻ അ­തി­ന്റെ പ്ര­വർ­ത്ത­നം മ­ന­സ്സി­ലാ­ക്കി­ത്ത­രു­ന്ന­തു് ഇ­ന്ന­ലെ­യാ­യി­രു­ന്നോ എന്നു തോ­ന്നും­വി­ധം ഞാൻ ന­ന്നാ­യി ഓർ­മ്മി­ക്കു­ന്നു.

എ­ല്ലാം ക­ണ്ടും കേ­ട്ടും ബോ­ധ്യ­പ്പെ­ട്ടു­ക­ഴി­ഞ്ഞ­പ്പോൾ ഏ­ട്ട­ത്തി­ക്ക­റി­യ­ണം എ­ലി­പ്പെ­ട്ടി ക­ണ്ടു­പി­ടി­ച്ച­തു് ആ­രാ­ണെ­ന്നു്.

“ഓ, കൊ­ള്ളാം, റേ­ഡി­യോ­യും ആ­വി­യ­ന്ത്രോ­മൊ­ക്കെ ക­ണ്ടു­പി­ടി­ച്ച മ­നു­ഷ്യ­നു് ഒ­രെ­ലി­പ്പെ­ട്ടി ഒ­ണ്ടാ­ക്കാ­നാ­ന്നോ­ടീ കൊ­ച്ചേ ഇത്ര പാടു്?” എ­ന്നാ­യി അ­പ്പാ­പ്പൻ.

രാ­ത്രി ഉ­റ­ങ്ങാൻ പോ­കും­വ­രെ ഞങ്ങൾ ആ കൗ­തു­ക­വ­സ്തു­വി­നെ ചു­റ്റി­പ്പ­റ്റി ന­ട­ന്നു. അ­പ്പ­നും അ­പ്പാ­പ്പ­നു­മൊ­ക്കെ അ­ങ്ങോ­ട്ടോ ഇ­ങ്ങോ­ട്ടോ മാറിയ ത­ക്ക­ത്തി­നു് എ­ലി­പ്പെ­ട്ടി പ്ര­വർ­ത്തി­പ്പി­ച്ചു നോ­ക്കു­ക­യും ചെ­യ്തു. “നല്ല രസം, നല്ല രസം” എ­ലി­പ്പെ­ട്ടി­യു­ടെ വാതിൽ ഓരോ തവണ അ­ല­ച്ചു­വീ­ണ­പ്പോ­ഴും ഞങ്ങൾ ആ­ഹ്ലാ­ദി­ച്ചു.

അ­ത്താ­ഴം ക­ഴി­ഞ്ഞു് പ­തി­വു­ള്ള ബീ­ഡി­വ­ലി­യും പാ­ട­ത്തി­റ­മ്പ­ത്തേ­ക്കു­ള്ള കാ­റ്റു­കൊ­ള്ളാൻ­പോ­ക്കും ക­ഴി­ഞ്ഞു­വ­ന്നു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ എ­ലി­ക്കെ­ണി ഒ­രു­ക്കി. വ­ലി­യൊ­രു തേ­ങ്ങാ­പ്പൂ­ളാ­യി­രു­ന്നു കെ­ണി­യിൽ കൊ­രു­ത്ത­തു്. പ­ത്താ­യ­ത്തി­നു മു­ക­ളിൽ, എ­ലി­യൊ­ച്ച­കൾ അധികം കേ­ട്ടി­രു­ന്ന കോണിൽ, അ­പ്പാ­പ്പൻ പെ­ട്ടി­വെ­ച്ചു. വി­ള­ക്ക­ണ­ച്ച­തും ഇ­രു­ട്ടിൽ അ­ദൃ­ശ്യ­മാ­യി­ക്ക­ഴി­ഞ്ഞ പെ­ട്ടി­ക്കു­ള്ളിൽ ഒരു ച­തി­യ­ന്റെ ചി­രി­പോ­ലെ വെ­ളു­ത്തു കണ്ട ആ തേ­ങ്ങാ­പ്പൂ­ള് നോ­ക്കി നോ­ക്കി കുറേ നേ­രം­കൂ­ടി ര­സി­ച്ചു­നി­ന്നി­ട്ടാ­ണു് ഞങ്ങൾ ഉ­റ­ങ്ങാൻ പോ­യ­തു്. കെ­ണി­വീ­ഴു­ന്ന ഒ­ച്ച­യ്ക്കാ­യി കാ­ത്തു് ഏ­റെ­നേ­രം ഉ­റ­ങ്ങാ­തെ കി­ട­ന്നു നോ­ക്കി­യെ­ങ്കി­ലും എ­ലി­ക്കെ­ണി­ക്കു മുൻ­പു് ത­ല­യ്ക്കു­ള്ളി­ലെ ഉ­റ­ക്ക­ത്തി­ന്റെ കെണി ഒ­ച്ച­യി­ല്ലാ­തെ വീണു.

വെ­ളു­പ്പി­നു് അ­മ്മ­യോ­ടൊ­പ്പം നേ­ര­ത്തേ ഉ­ണർ­ന്നു് ശീ­ലി­ച്ചി­രു­ന്ന ഏ­ട്ട­ത്തി എ­ണീ­റ്റ­യു­ടൻ എ­ലി­പ്പെ­ട്ടി­ക്ക­ടു­ത്തേ­ക്കു് ഓ­ടി­ക്കാ­ണ­ണം. “അ­പ്പാ­പ്പോ… അ­പ്പാ­പ്പോ… എ­ലി­പ്പെ­ട്ടീൽ പൂച്ച വീണേ… ” എ­ന്നു് വലിയ വാ­യി­ലേ വി­ളി­ച്ചു­പ­റ­ഞ്ഞു­കൊ­ണ്ടു് തി­രി­ച്ചോ­ടി­യ ഏ­ട്ട­ത്തി­യാ­ണു് ഞ­ങ്ങ­ളെ­യെ­ല്ലാം ഉ­ണർ­ത്തി­യ­തു്.

“അ­തി­രാ­വി­ലേ­കെ­ട­ന്നു് തൊള്ള തൊ­റ­ക്കാ­തെ­ടീ പെ­ണ്ണേ” എ­ന്നു് ഏ­ട്ട­ത്തി­യെ ശാ­സി­ച്ചു­കൊ­ണ്ടു് ത­ള­ത്തിൽ­നി­ന്നു് അ­പ്പ­നും “പോടീ പെ­ണ്ണേ, ക­ളി­പ­റ­യാ­തെ­ടി” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ചാ­വ­ടി­യിൽ­നി­ന്നു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­നും എ­ലി­പ്പെ­ട്ടി­ക്ക­ടു­ത്തേ­ക്കു ന­ട­ന്നു. പെ­ട്ടി­ക്കു­ള്ളി­ലേ­ക്കു് കു­റേ­നേ­രം സൂ­ക്ഷി­ച്ചു­നോ­ക്കി­യി­ട്ടു് “പെ­ണ്ണു പ­റ­ഞ്ഞ­തു് ക­ളി­യ­ല്ലെ­ന്നു് തോ­ന്നു­ന്ന­ല്ലോ­ടാ ചാ­ക്കോ­ച്ചീ… ” എ­ന്നാ­യി അപ്പൻ. അതു കേ­ട്ട­തും ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ കു­റേ­ക്കൂ­ടി അ­ടു­ത്തേ­ക്കു ചെ­ന്നു് എ­ലി­പ്പെ­ട്ടി­ക്ക­ക­ത്തേ­ക്കു് ചാ­ഞ്ഞും ചെ­രി­ഞ്ഞു­മൊ­ക്കെ നി­ന്നു് സ­സൂ­ക്ഷ്മം നോ­ക്കി­യ­പ്പോ­ഴാ­ണു് മ­ഹാ­തി­ശ­യം വെ­ളി­പ്പെ­ട്ട­തു്: “അയ്യോ! കൊ­ച്ചാ­യാ, എന്താ ഈ കാ­ണു­ന്ന­തു്! പൂ­ച്ചേ­മ­ല്ല എ­ലീ­മ­ല്ലാ­ത്ത ഒരു ജ­ന്തു­വാ­ണ­ല്ലോ ഇതു്. അ­തി­ശ­യം! മ­ഹാ­തി­ശ­യം!”

ബഹളം കേ­ട്ടു് “ങേ… ങേ” എന്നു ചോ­ദി­ച്ചു് അ­ടു­ക്ക­ള­യിൽ­നി­ന്നു് അ­മ്മ­യും ഓ­ടി­യെ­ത്തി. അ­തി­നി­ടെ ര­ണ്ടാം പ­രി­ശോ­ധ­ന­യിൽ അ­പ്പ­നും അ­തി­ശ­യം ബോ­ധ്യ­പ്പെ­ട്ടി­രു­ന്നു.

“ശ­രി­യാ­ണ­ല്ലോ… ഇ­തെ­ന്നാ ജ­ന്തു­വാ? കൊ­ച്ചേ­ലീ നീ­യൊ­ന്നു് നോ­ക്കി­ക്കേ.”

തു­ടർ­ന്നു്, അമ്മ സ്ത്രീ­പ­ക്ഷ­ത്തു­നി­ന്നു­ള്ള പ­രി­ശോ­ധ­ന ന­ട­ത്തി: “ദൈ­വം­ത­മ്പു­രാ­നേ, എ­ന്തോ­ന്നു് ജ­ന്തു­വാ ഇതു്? തല പൂ­ച്ചേ­ടേം ഒടലു് എ­ലീ­ടേം… ”

പൊ­ടു­ന്ന­നേ “ഞാ­മ്പ­റ­ഞ്ഞി­ല്ലേ, ഞാ­മ്പ­റ­ഞ്ഞി ല്ലേ… ” എ­ന്നു് വീ­ര­വാ­ദം മു­ഴ­ക്കി ഏ­ട്ട­ത്തി­യും ഉ­ത്ക­ണ്ഠാ­കു­ല­നാ­യി­ത്തീർ­ന്ന ഞാനും ചേർ­ന്നു് ആ വി­ചി­ത്ര­ജീ­വി­യെ കണ്ടു. തനി പൂ­ച്ച­യു­ടെ മു­ഖ­വും എ­ലി­യു­ടെ ഉടലും വാ­ലു­മു­ള്ള ആ ജീവി ആകെ പ­ക­ച്ചു് എ­ലി­പ്പെ­ട്ടി­യു­ടെ കോണു് ചേർ­ന്നു് അ­ന­ങ്ങാ­തെ ഇ­രി­ക്കു­ക­യാ­ണു്. പ്രാ­ണ­ഭ­യം മു­ഴു­വൻ പു­റ­ത്ത­റി­യി­ച്ചു് അതു് വ­ല്ലാ­തെ കി­ത­യ്ക്കു­ന്നു­മു­ണ്ടാ­യി­രു­ന്നു. ഓ­ടി­യോ­ടി­ത്ത­ളർ­ന്ന­തു­പോ­ലെ.

“വെ­ട്ട­ത്തോ­ട്ടു് കൊ­ണ്ടു­പോ­യി നോ­ക്കാം… ” എന്നു പ­റ­ഞ്ഞു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ എ­ലി­പ്പെ­ട്ടി കൈ­യി­ലെ­ടു­ത്തു് പു­റ­ത്തേ­ക്കു ന­ട­ന്നു പോ­കും­വ­ഴി ആ ജീവി വ­ല്ലാ­തെ ഭ­യ­ന്നി­ട്ടെ­ന്ന­പോ­ലെ ഒരു വി­ചി­ത്ര ശ­ബ്ദ­ത്തിൽ ക­ര­ഞ്ഞു—പൂ­ച്ച­യു­ടെ­യോ എ­ലി­യു­ടെ­യോ അ­ല്ലാ­ത്ത ഒരു ക­ര­ച്ചി­ലാ­യി­രു­ന്നു അതു്.

ചാ­വ­ടി­ത്തി­ണ്ണ­യു­ടെ കോണിൽ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ എ­ലി­പ്പെ­ട്ടി താ­ഴ്ത്തി­വെ­ച്ചു.

ഞങ്ങൾ വീ­ണ്ടും പെ­ട്ടി­യെ വ­ള­ഞ്ഞു.

എല്ലാ സം­ശ­യ­ങ്ങ­ളും തീർ­ത്തു് ആ വി­ചി­ത്ര­ജീ­വി അ­തി­ന്റെ നഗ്നത കാ­ട്ടി ഞ­ങ്ങ­ളെ ദ­യ­നീ­യ­മാ­യി നോ­ക്കി. ഒരു കാ­ടൻ­പൂ­ച്ച­യു­ടെ തല. പൊ­ണ്ണൻ എ­ലി­യു­ടെ ഉടൽ. മൂ­ക്കിൻ­തു­മ്പ­ത്തു് ഉ­ണ­ങ്ങി­പ്പി­ടി­ച്ച കുറെ ചോ­ര­പ്പാ­ടു­ക­ളും (എ­ലി­പ്പെ­ട്ടി­യു­ടെ ക­മ്പി­യ­ഴി­കൾ ക­ടി­ച്ചു­മു­റി­ക്കാ­നു­ള്ള വി­ഫ­ല­ശ്ര­മ­ങ്ങൾ­ക്കി­ട­യി­ലേ­റ്റ മു­റി­വു­ക­ളാ­ണു് അതു് എ­ന്നു് വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ത്തു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഏ­ട്ട­ത്തി­യെ നി­ശ്ശ­ബ്ദ­യാ­ക്കി).

അ­ത്യ­ത്ഭു­തം ഉൾ­ക്കൊ­ള്ളാ­നു­ള്ള സ­മ­യ­മെ­ടു­ത്തി­ട്ടു്, “വല്യ ഒ­ര­തി­ശ­യം­ത­ന്നെ­യാ­ണ­ല്ലോ­ടാ ചാ­ക്കോ­ച്ചീ… കേ­ട്ടു­കേൾ­വി­പോ­ലു­മി­ല്ലാ­ത്ത… ” എ­ന്നു് അ­പ്പ­നും “മാ­താ­വേ… ഇ­തേ­താ­ണ്ടി­ന്റെ അ­ട­യാ­ള­മാ­ണ­ല്ലോ… അവസാന കാ­ല­മ­ടു­ത്തോ കർ­ത്താ­വേ… ” എ­ന്നു് അ­മ്മ­യും പ­റ­ഞ്ഞ­തോർ­ക്കു­ന്നു.

അ­പ്പോ­ഴാ­യി­രു­ന്നു പാൽ നി­റ­ച്ച ഓ­ട്ടു­മൊ­ന്ത­യും പി­ടി­ച്ചു് അ­മ്മു­വ­ല്യ­മ്മ­യു­ടെ പ­തി­വു­വ­ര­വു്. വ­ല്യ­മ്മ­യെ പ­ടി­ക്കൽ ക­ണ്ട­പ്പോൾ­ത്ത­ന്നെ “വ­ല്യ­മ്മേ വാ… കാണണേ വാ… അ­തി­ശ­യം കാണണേ ഓടിവാ… ” എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞു് ഏ­ട്ട­ത്തി ഓ­ടി­ച്ചെ­ന്നി­രു­ന്നു.

“എന്നാ കു­ഞ്ഞേ, എന്നാ പറ്റി…?” വ­ല്യ­മ്മ ഞ­ങ്ങ­ളു­ടെ അ­ടു­ത്തേ­ക്കു് ഝ­ടു­തി­യിൽ ന­ട­ന്നു.

“ആ എ­ലി­പ്പെ­ട്ടീ­ലോ­ട്ടൊ­ന്നു് നോ­ക്കി­ക്കേ… ”

ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഒ­രൊ­തു­ക്കി­ച്ചി­രി­യോ­ടെ പ­റ­ഞ്ഞു. ക­ണ്ണു­കൾ ചു­ളു­ക്കി­ക്കൂർ­പ്പി­ച്ചു് അ­മ്മു­വ­ല്യ­മ്മ എ­ലി­പ്പെ­ട്ടി­ക്ക­ക­ത്തേ­ക്കു് നോ­ക്കി.

“ഹെ­ന്റെ ഈ­ശ്വ­രാ… ഇ­തെ­ന്ന­താ!” വ­ല്യ­മ്മ­യും സ്ത­ബ്ധ­യാ­യി.

“അ­താ­ണു് എ­ട്ടാ­മ­ത്തെ ലോ­ക­മ­ഹാ­ത്ഭു­തം—എ­ലി­പ്പൂ­ച്ച.” ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ പ­റ­ഞ്ഞു.

ഞ­ങ്ങ­ളെ­ല്ലാ­വ­രും ചി­രി­ച്ചു­പോ­യി. “നല്ല പേരു്. എലി അധികം പൂച്ച സമം എ­ലി­പ്പൂ­ച്ച.”—ഏ­ട്ട­ത്തി എ­ന്നോ­ടു് സ്വ­കാ­ര്യ­വും പ­റ­ഞ്ഞു.

അ­മ്മു­വ­ല്യ­മ്മ­യ്ക്കു് മാ­ത്രം ചി­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല.

“എ­വി­ട­ന്നു് കി­ട്ടി ഇതിനെ?” വ­ല്യ­മ്മ അ­തി­ശ­യ­ത്തോ­ടെ ചോ­ദി­ച്ചു

“ഇ­ന്ന­ലെ രാ­ത്രി എ­ലി­യെ­പ്പി­ടി­ക്കാൻ പെ­ട്ടി പൂ­ട്ടി­വെ­ച്ച­താ അ­മ്മു­വ­മ്മെ. വീ­ണു­കി­ട്ടി­യ­തു് ഇ­തി­നെ­യാ… ” ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ പ­റ­ഞ്ഞു.

വായ് പി­ളർ­ന്ന മ­ട്ടിൽ കു­റേ­നേ­രം നി­ന്നി­ട്ടു് അ­മ്മു­വ­ല്യ­മ്മ ആ­കാ­ശ­ത്തേ­ക്കു് ക­ണ്ണു­കൾ ഒ­ന്നു­യർ­ത്തി­ത്താ­ഴ്ത്തി­യി­ട്ടു് പ­റ­ഞ്ഞു:

“ഭ­ഗ­വാ­നേ… മായ… മായ… ”

images/aymanan-elipoocha-01.png

എ­ന്നി­ട്ടു് പ­തു­ക്കെ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­ന്റെ അ­ടു­ത്തേ­ക്കു മാ­റി­നി­ന്നു് വ­ലി­യൊ­രു ദു­ര­ന്ത­ത്തെ­പ്പ­റ്റി ചോ­ദി­ച്ച­റി­യും­പോ­ലെ ച­ന്ത­യ്ക്കു പോയി എ­ലി­പ്പെ­ട്ടി വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്ന­തു­മു­ത­ലു­ള്ള സം­ഭ­വ­ങ്ങൾ വി­ശ­ദ­മാ­യി ചോ­ദി­ച്ച­റി­ഞ്ഞു. എ­ല്ലാം ക­ഴി­ഞ്ഞു്, “അയ്യോ… പ­റ­ഞ്ഞോ­ണ്ട്നി­ന്നു് നേരം പോ­യ­ല്ലോ ചാ­ക്കോ­ച്ചി­മാ­പ്പ­ളെ… പാ­ലെ­ല്ലാം കൊ­ടു­ക്കാ­ങ്കെ­ട­ക്കു­വാ… ” എന്നു പ­റ­ഞ്ഞു് മൊ­ന്ത­യു­മെ­ടു­ത്തു് മ­ട­ങ്ങി­പ്പോ­യി.

അ­മ്മു­വ­ല്യ­മ്മ ഒരു സം­ഗ­തി­യ­റി­ഞ്ഞാൽ ഏ­റ്റ­വും പ്ര­ചാ­ര­മു­ള്ള പ­ത്ര­ത്തി­ലൂ­ടെ അ­റി­യു­ന്ന­തി­ലും വേ­ഗ­ത്തിൽ അതു് നാ­ടെ­ല്ലാം പ­ര­സ്യ­മാ­കു­മാ­യി­രു­ന്നു. പൂച്ച ത­ട്ടി­ക്ക­മ­ത്തി­യ പാൽ­പാ­ത്ര­ത്തിൽ­നി­ന്നു് പാൽ ഒ­ഴു­കി­പ്പ­ര­ക്കും­പോ­ലെ എ­ന്നു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­ന്റെ വക മ­റ്റൊ­രു­പ­മ­യും ഉ­ണ്ടാ­യി­രു­ന്നു.

വ­ല്യ­മ്മ പോയി ഏ­റെ­ക്ക­ഴി­യും മുൻപേ അ­യൽ­ക്കാർ ഓ­രോ­രു­ത്ത­രാ­യി എ­ലി­പ്പൂ­ച്ച­യെ കാണാൻ എ­ത്തി­ത്തു­ട­ങ്ങി. വീ­ട്ടു­മു­റ്റ­ത്തു് ഒ­രാൾ­ക്കൂ­ട്ടം­ത­ന്നെ രൂ­പ­പ്പെ­ടാൻ ഏ­റെ­നേ­രം വേ­ണ്ടി­വ­ന്നി­ല്ല.

“ഇനീം ആ­ളോ­ടി­ക്കൂ­ടും മുൻപേ എ­ടു­ത്തോ­ണ്ടു­പോ­യി­കൊ­ന്നു് കു­ഴി­ച്ചു­മൂ­ടി­യേ­രു് ചാ­ക്കോ­ച്ചീ അ­ശ്രീ­ക­ര­ത്തി­നെ” എന്നു പ­റ­ഞ്ഞു് അമ്മ തി­ര­ക്കി­ട്ടു് അ­ടു­ക്ക­ള­യി­ലേ­ക്കു ന­ട­ന്നു.

ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­നാ­ക­ട്ടെ, അതു് കേ­ട്ട­തു­പോ­ലു­മി­ല്ല. എ­ലി­പ്പൂ­ച്ച­യെ കാ­ണാ­നെ­ത്തി­യ ഓ­രോ­രു­ത്ത­രു­ടെ­യും പ്ര­തി­ക­ര­ണ­ങ്ങൾ ശ്ര­ദ്ധി­ച്ചു നിൽ­ക്കു­ക­യാ­യി­രു­ന്നു അ­പ്പാ­പ്പൻ. ആൾ­വ­ര­വു് പി­ന്നെ­യും കൂ­ടി­ക്കൂ­ടി വ­ന്ന­പ്പോൾ അ­ത്ഭു­ത­ദൃ­ശ്യം കു­റേ­ക്കൂ­ടി ആ­കർ­ഷ­ക­മാ­ക്കു­വാൻ അ­പ്പാ­പ്പ­നും കൂ­ട്ടു­കാ­രും ചേർ­ന്നു് അ­യൽ­പ­ക്ക­ത്തെ തെ­ക്കേ­ക്ക­ര­ക്കാ­രു­ടെ വീ­ട്ടിൽ­നി­ന്നു് ഒ­ഴി­ഞ്ഞു­കി­ട­ന്ന ഒ­ര­ണ്ണാൻ­കൂ­ടു് എ­ടു­ത്തു കൊ­ണ്ടു വന്നു. പെ­ട്ടി­ക്കു­ള്ളിൽ അ­ന­ങ്ങാൻ­പോ­ലും ഭ­യ­ന്നു് പ­തു­ങ്ങി­യി­രു­ന്ന എ­ലി­പ്പൂ­ച്ച­യെ ക­മ്പി­ട്ടു­കു­ത്തി­യും പെ­ട്ടി­യോ­ടെ കു­ട­ഞ്ഞു­മൊ­ക്കെ ഏറെ പ­ണി­പ്പെ­ട്ടാ­ണു് അ­ണ്ണാൻ­കൂ­ടി­ന­ക­ത്താ­ക്കി കൂ­ട­ട­ച്ച­തു്.

എ­ലി­പ്പൂ­ച്ച­യു­ടെ സ­ത്യ­ത്തെ­പ്പ­റ്റി ആൾ­ക്കൂ­ട്ടം പലതും പറയാൻ തു­ട­ങ്ങി. മ­നു­ഷ്യർ­ക്കു് ഇ­തു­വ­രെ കാ­ണാ­നാ­യി­ട്ടി­ല്ലാ­ത്ത ഒ­ട്ടേ­റെ ഇനം വി­ചി­ത്ര­ജീ­വി­കൾ ഭൂ­മി­യി­ലു­ണ്ടെ­ന്നും തൊ­ണ്ണൂ­റ്റൊൻ­പ­തി­ലെ വെ­ള്ള­പ്പൊ­ക്ക­ത്തിൽ ഹൈ­റേ­ഞ്ചി­ലെ കാ­ടു­ക­ളിൽ­നി­ന്നു് പി­ഴു­തെ­റി­യ­പ്പെ­ട്ടു് ഒ­ഴു­കി­യെ­ത്തി­യ വൻ­മ­ര­ങ്ങൾ കൂ­ടെ­ക്കൊ­ണ്ടു പോന്ന ജ­ന്തു­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ ഇ­ത്ത­രം പ­ല­യി­ന­ങ്ങ­ളെ ക­ണ്ട­താ­യി കേ­ട്ടി­ട്ടു­ണ്ടെ­ന്നു­മൊ­ക്കെ­യു­ള്ള വാ­ദ­ഗ­തി­ക­ളാ­യി­രു­ന്നു ഏ­റെ­യും.

അ­ങ്ങ­നെ­യി­രി­ക്കെ, ഇ­ട്ടി­ക്കോ­ര­സാ­റും എത്തി. ആ­റ്റി­റ­മ്പു് പ്രൈ­മ­റി സ്കൂ­ളി­ലെ സയൻസ് മാ­സ്റ്റ­റും പല തവണ പ­ഞ്ചാ­യ­ത്തു് മെ­മ്പ­റു­മാ­യി­രു­ന്ന ഇ­ട്ടി­ക്കോ­ര­സാ­റാ­യി­രു­ന്നു ഇ­ത്ത­രം അ­ത്ഭു­ത­പ്ര­തി­ഭാ­സ­ങ്ങൾ ഞങ്ങൾ നാ­ട്ടു­കാർ­ക്കു് വി­ശ­ദീ­ക­രി­ച്ചു­ത­ന്നി­രു­ന്ന­തു്. വാൽ­ന­ക്ഷ­ത്രം, ജ­റ്റു­വി­മാ­നം തു­ട­ങ്ങി­യ ആ­കാ­ശ­ക്കാ­ഴ്ച­ക­ളും ഗ്രാ­മ­ഫോൺ, ക­മ്പി­യി­ല്ലാ­ക്ക­മ്പി തു­ട­ങ്ങി­യ ഭൂ­മി­യി­ലെ അ­തി­ശ­യ­ങ്ങ­ളും വി­ശ­ദീ­ക­രി­ച്ചു പ­റ­ഞ്ഞു­മ­ന­സ്സി­ലാ­ക്കാൻ സാറ് സ­മർ­ത്ഥ­നാ­യി­രു­ന്നു. അതു കൊ­ണ്ടാ­ണു് ഇ­ട്ടി­ക്കോ­ര­സാ­റി­ന്റെ വരവു ക­ണ്ട­തും അ­ന്ത്യ­കൂ­ദാ­ശ­കൾ­ക്കെ­ത്തി­യ പു­രോ­ഹി­ത­നെ സ്വീ­ക­രി­ക്കും­പോ­ലെ ആൾ­ക്കൂ­ട്ടം വ­ക­ഞ്ഞു­മാ­റി വഴി കൊ­ടു­ത്തു് നി­ശ­ബ്ദ­രാ­യി നി­ന്ന­തു്. ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഓ­ടി­പ്പോ­യി എ­ടു­ത്തു­കൊ­ണ്ടു­വ­ന്നി­ട്ട സ്റ്റൂ­ളി­ലി­രു­ന്നു് എ­ലി­പ്പൂ­ച്ച­യെ ഏ­റെ­നേ­രം നി­രീ­ക്ഷി­ച്ച ശേ­ഷ­മാ­ണു് ഇ­ട്ടി­ക്കോ­ര­സാർ എ­ഴു­ന്നേ­റ്റ­തു്. പി­ന്നെ­യും കു­റേ­നേ­രം എ­ന്തൊ­ക്കെ­യോ ഓർ­ത്തോർ­ത്തു് നി­ന്നി­ട്ടു് ഇ­ട്ടി­ക്കോ­ര­സാർ ആൾ­ക്കൂ­ട്ട­ത്തോ­ടു് ഏ­താ­ണ്ടു് ഇ­പ്ര­കാ­രം പ­റ­ഞ്ഞു:

images/aymanan-elipoocha-04.png

“പ­ണ്ടു് ഇം­ഗ്ല­ണ്ടിൽ ചാൾസ് ഡാർ­വിൻ എന്നു പേ­രു­ള്ള മ­ഹാ­ബു­ദ്ധി­മാ­നാ­യി­രു­ന്ന ഒരു സാ­യി­പ്പ് ജീ­വി­ച്ചി­രു­ന്നു. ആ സാ­യി­പ്പി­ന്റേ­താ­യി പ­രി­ണാ­മ­സി­ദ്ധാ­ന്തം എന്ന പേരിൽ ഒരു സി­ദ്ധാ­ന്ത­മു­ണ്ടു്. ആ സി­ദ്ധാ­ന്ത­പ്ര­കാ­രം നമ്മൾ മ­നു­ഷ്യ­ര­ട­ക്കം ഇ­ന്നു് ഭൂ­മി­യിൽ കാ­ണു­ന്ന ജീ­വ­ജാ­ല­ങ്ങ­ളൊ­ന്നും ഭൂ­മി­യു­ടെ ഉ­ത്ഭ­വം മുതൽ ഇ­തേ­രൂ­പ­ത്തിൽ ഉ­ട­ലെ­ടു­ത്ത­തൊ­ന്നു­മ­ല്ല. ക­ടൽ­ജീ­വി­ക­ളിൽ­നി­ന്നും പ­ക്ഷി­ക­ളിൽ­നി­ന്നും കു­ര­ങ്ങ­ന്മാ­രിൽ­നി­ന്നു­മൊ­ക്കെ പ­രി­ണ­മി­ച്ച­വ­രാ­ണു് ന­മ്മ­ളൊ­ക്കെ. അ­ങ്ങ­നെ, പ­രി­ണാ­മ­ങ്ങൾ പലതു് ന­ട­ന്ന­തി­നി­ട­യ്ക്കു് ഭൂ­മി­യിൽ­നി­ന്നു് വം­ശ­നാ­ശം വ­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യ ജീ­വി­ക­ളും പ­ല­തു­ണ്ടു്. അ­തിൽ­പ്പെ­ട്ട ഒ­ന്നാ­യി­രി­ക്കാം നമ്മൾ കാ­ണു­ന്ന ഈ ജന്തു. എ­ലി­ക്കും പൂ­ച്ച­യ്ക്കു­മൊ­ക്കെ മുൻ­പു് ഒരു പക്ഷേ, ര­ണ്ടും ചേർ­ന്ന ഈ ജീ­വി­യാ­യി­രു­ന്നി­രി­ക്കാം ഭൂ­മി­യിൽ ഉ­ണ്ടാ­യി­രു­ന്ന­തു്. പിൽ­ക്കാ­ല­ത്തു് ആ ഒരു ജീവി പ­രി­ണ­മി­ച്ചു് ഇ­രു­ജീ­വി­ക­ളാ­യ­താ­യി­രി­ക്കാം എ­ലി­യും പൂ­ച്ച­യും.”

ഇ­ട്ടി­ക്കോ­ര­സാർ അ­ത്ര­യും പ­റ­ഞ്ഞ­പ്പോൾ­ത്ത­ന്നെ ആൾ­ക്കൂ­ട്ട­ത്തിൽ­നി­ന്നു് പല അ­നു­ബ­ന്ധാ­ഭി­പ്രാ­യ­ങ്ങ­ളും ഉയരാൻ തു­ട­ങ്ങി­യി­രു­ന്നു. ആ­ദാ­മി­ന്റെ വാ­രി­യെ­ല്ലൂ­രി­യെ­ടു­ത്തു് ഹ­വ്വാ­യെ സൃ­ഷ്ടി­ച്ച­തു­പോ­ലെ എ­ലി­പ്പൂ­ച്ച­യു­ടെ തല വെ­ട്ടി­യെ­ടു­ത്താ­യി­രി­ക്കാം ദൈവം പൂ­ച്ച­യെ സൃ­ഷ്ടി­ച്ച­തു്. എ­ലി­യു­ടെ തല തേ­മ്പി­യി­രി­ക്കു­ന്ന­തു് അ­തു­കൊ­ണ്ടാ­യി­രി­ക്കും… എ­ന്നി­ങ്ങ­നെ ഓ­രോ­ന്നു്.

പക്ഷേ, ഇ­ട്ടി­ക്കോ­ര­സാർ അ­തി­നൊ­ന്നും ചെവി കൊ­ടു­ക്കാ­തെ തു­ട­രു­ക­യാ­ണു­ണ്ടാ­യ­തു്. ഡാർ­വിൻ പ­റ­യും­പ്ര­കാ­രം പ­റ­ഞ്ഞാൽ ഇരയെ പി­ടി­ക്കാ­നും മ­റ്റൊ­ന്നി­നു് ഇ­ര­യാ­കാ­തി­രി­ക്കാ­നും ഒ­രു­പോ­ലെ അ­നു­യോ­ജ്യ­മാ­യ രൂ­പ­മാ­റ്റ­ങ്ങൾ സ്വീ­ക­രി­ച്ചാ­ണു് ജീ­വ­ജാ­ല­ങ്ങൾ പ­രി­ണാ­മം പ്രാ­പി­ക്കു­ന്ന­തു്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ പൂ­ച്ച­ക­ളിൽ­നി­ന്നു് രക്ഷ പ്രാ­പി­ക്കാ­നു­ത­കു­ന്ന രൂ­പ­മാ­റ്റ­ങ്ങ­ളാ­യി­രി­ക്കും എ­ലി­വം­ശ­ത്തി­നു് ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രു­ന്ന പ­രി­ണാ­മം. അ­തു­കൊ­ണ്ടു് നാളെ പി­റ­ക്കാ­നി­രി­ക്കു­ന്ന എ­ലി­യു­ടെ രൂ­പ­മാ­ണു് നമ്മൾ ഈ കാ­ണു­ന്ന­തു് എ­ന്നും വരാം.

എ­ലി­പ്പൂ­ച്ച ഒ­ന്നു­കിൽ വം­ശ­നാ­ശം സം­ഭ­വി­ച്ച ജീ­വി­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ഒ­ന്നു്. അ­ല്ലെ­ങ്കിൽ ഭൂ­മി­യിൽ പി­റ­ക്കാ­നി­രി­ക്കു­ന്ന ഒരു പു­ത്തൻ ജീ­വി­വർ­ഗ്ഗ­ത്തി­ന്റെ മോഡൽ—ഇ­താ­യി­രു­ന്നു ഇ­ട്ടി­ക്കോ­ര­സാർ പ­റ­ഞ്ഞ­തി­ന്റെ ര­ത്ന­ച്ചു­രു­ക്കം. ര­ണ്ടാ­യാ­ലും കൂ­ട്ടിൽ കി­ട­ക്കു­ന്ന­തു് അ­ത്യ­പൂർ­വ്വ­വും വി­ല­പ്പെ­ട്ട­തു­മാ­യ ഒരു ക­ണ്ടെ­ത്ത­ലാ­ണെ­ന്നു് സാർ ത­റ­പ്പി­ച്ചു പ­റ­ഞ്ഞു. എ­ലി­പ്പൂ­ച്ച­യെ ശ്ര­ദ്ധാ­പൂർ­വം സം­ര­ക്ഷി­ച്ചു കൊ­ള്ള­ണ­മെ­ന്നും താൻ എ­ത്ര­യും വേഗം ത­ല­സ്ഥാ­ന­ത്തെ മൃ­ഗ­ശാ­ല­യിൽ വി­വ­ര­മ­റി­യി­ച്ചു് എ­ലി­പ്പൂ­ച്ച­യെ അ­വി­ടേ­ക്കു് മാ­റ്റാ­നു­ള്ള ഏർ­പ്പാ­ടു­കൾ ചെ­യ്തു­വ­രാ­മെ­ന്നും പ­റ­ഞ്ഞാ­ണു് ഇ­ട്ടി­ക്കോ­ര­സാർ തി­ര­ക്കി­ട്ടു് മ­ട­ങ്ങി­പ്പോ­യ­തു്. ന­ട­ക്കും­വ­ഴി തി­രി­ഞ്ഞു നി­ന്നു് പ­ത്ര­മോ­ഫീ­സു­ക­ളി­ലും വി­വ­ര­മ­റി­യി­ച്ചേ­ക്കാം എ­ന്നും പ­റ­യു­ക­യു­ണ്ടാ­യി അ­ദ്ദേ­ഹം.

ഇ­ട്ടി­ക്കോ­ര­സാർ പോയതു മുതൽ സാ­റി­ന്റെ നിർ­ദേ­ശ­പ്ര­കാ­രം എ­ലി­പ്പൂ­ച്ച­യ്ക്കു് ആഹാരം കൊ­ടു­ക്കാ­നു­ള്ള ശ്ര­മ­ങ്ങ­ളാ­രം­ഭി­ച്ചു. പാൽ, മീൻ, ക­പ്പ­പ്പൂ­ള് എ­ന്നി­ങ്ങ­നെ എലിയോ പൂ­ച്ച­യോ തി­ന്നാ­റു­ള്ള ഓരോരോ സാ­ധ­ന­ങ്ങൾ കൊ­ടു­ത്തു നോ­ക്കി­യി­ട്ടും എ­ലി­പ്പൂ­ച്ച ഏ­തെ­ങ്കി­ലു­മൊ­ന്നു് മ­ണ­ത്തു­നോ­ക്കാൻ­പോ­ലും ത­യാ­റാ­യി­ല്ല. കൂ­ടി­നു് പു­റ­ത്തെ ലോ­ക­ത്തേ­ക്കു് ഭ­യ­പ്പാ­ടോ­ടെ നോ­ക്കി­ക്കൊ­ണ്ടു് അതു് ഒ­രേ­യി­രു­പ്പു് തു­ടർ­ന്നു. ഇ­ട­യ്ക്കി­ടെ ആ വി­ചി­ത്ര­ശ­ബ്ദ­ത്തിൽ ക­ര­ഞ്ഞു. ക­ര­ച്ചി­ലി­നെ­ക്കാൾ ഞ­ര­ക്കം എന്നു തോ­ന്നു­ന്ന ഒരു ശ­ബ്ദ­മാ­യി­രു­ന്നു അതു്. ആ­രെ­യും സ­ങ്ക­ട­പ്പെ­ടു­ത്തു­ന്ന ഒരു ദൈ­ന്യ­ത അ­തി­ന്റെ ദൃ­ഷ്ടി­ക­ളി­ലു­ണ്ടാ­യി­രു­ന്നു. അ­തി­നാൽ എ­ലി­പ്പൂ­ച്ച­യെ വി­ട്ടു­പോ­കാൻ ഞ­ങ്ങൾ­ക്കു് മ­ന­സ്സു വ­ന്ന­തേ­യി­ല്ല.

എ­ന്നാൽ, എ­ലി­പ്പൂ­ച്ച­യു­ടെ പേരിൽ അവധി എ­ടു­ക്കാൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന ഞ­ങ്ങ­ളു­ടെ അ­പേ­ക്ഷ അപ്പൻ കേ­ട്ട­പാ­ടെ ത­ള്ളി­ക്ക­ള­ഞ്ഞു. “പൊ­യ്ക്കോ അ­വി­ട­ന്നു്. പ­രീ­ക്ഷ­യ­ടു­ത്ത സ­മ­യ­ത്തു് എ­ലി­യേം പൂ­ച്ചേം ക­ണ്ടോ­ണ്ടി­രു­ന്നാൽ മ­തി­യ­ല്ലോ. വേ­ഗ­ന്നൊ­രു­ങ്ങി പ­ള്ളി­ക്കൂ­ട­ത്തി­പ്പോ­കാൻ നോ­ക്കു്.”

അ­മ്മ­യു­ടെ­യോ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­ന്റെ­യോ ശി­പാർ­ശ­കൊ­ണ്ടു­പോ­ലും ഫ­ല­മി­ല്ലെ­ന്നു തോ­ന്നു­ന്ന­ത്ര ശ­ക്തി­യി­ലാ­യി­രു­ന്നു ആ ശകാരം. അ­തി­നാൽ മ­റ്റൊ­രു പോം­വ­ഴി കാ­ണാ­തെ ഞങ്ങൾ സ്കൂ­ളിൽ പോകാൻ ഒ­രു­ങ്ങി. മൃ­ഗ­ശാ­ല­ക്കാർ എ­ത്താൻ എ­ങ്ങ­നെ പോ­യാ­ലും സ­ന്ധ്യ­യോ­ള­മാ­വു­മെ­ന്നും എ­ലി­പ്പൂ­ച്ച­യു­ടെ യാ­ത്ര­യ­യ­പ്പിൽ ഞ­ങ്ങൾ­ക്കും പ­ങ്കെ­ടു­ക്കാൻ ക­ഴി­യു­മെ­ന്നും പ­റ­ഞ്ഞു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഞ­ങ്ങ­ളെ ആ­ശ്വ­സി­പ്പി­ച്ചു.

ഒ­ന്നും തി­ന്നാ­തെ­യും കു­ടി­ക്കാ­തെ­യും ശൂ­ന്യ­മാ­യ ദൃ­ഷ്ടി­ക­ളോ­ടെ കി­ട­ക്കു­ന്ന എ­ലി­പ്പൂ­ച്ച­യെ ക­ണ്ടി­ട്ടു­പോ­യ­തി­നാ­ലാ­വാം വ­ലി­യ­പ്പ­ച്ചൻ മ­രി­ക്കാ­റാ­യി­ക്കി­ട­ന്നി­രു­ന്ന നാ­ളു­ക­ളി­ലെ ആ­ശ­ങ്ക­ക­ളോ­ടെ­യാ­യി­രു­ന്നു ക്ലാ­സ്സിൽ ആ ദിവസം ഞങ്ങൾ ക­ഴി­ച്ചു കൂ­ട്ടി­യ­തു്. ഒ­പ്പം­ത­ന്നെ എ­ലി­പ്പൂ­ച്ച­യെ വർ­ണ്ണി­ച്ചു കേൾ­പ്പി­ച്ചു് കൂ­ട്ടു­കാ­രെ­യെ­ല്ലാം അ­മ്പ­ര­പ്പി­ച്ച­തി­ന്റെ ആ­ന­ന്ദ­വും ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, ഇ­ന്റർ­വെ­ല്ലി­നു് ഓ­ടി­പ്പോ­യി എ­ലി­പ്പൂ­ച്ച­യെ ക­ണ്ടി­ട്ടു­വ­രാ­മെ­ന്ന ആശയം കൂ­ട്ടു­കാർ പലരും അ­വ­ത­രി­പ്പി­ച്ചു­വെ­ങ്കി­ലും എത്ര ഓ­ടി­യാ­ലും ആ സ­മ­യം­കൊ­ണ്ടു് പോ­യി­വ­രാൻ അ­നു­വ­ദി­ക്കാ­ത്ത­ത്ര അ­ക­ലെ­യാ­യി­പ്പോ­യി ഞ­ങ്ങ­ളു­ടെ വീടു്.

സ്കൂൾ വി­ട്ടാൽ ആദ്യം പു­റ­പ്പെ­ടു­ന്ന ക­ട­ത്തു­വ­ള്ളം തി­ക്കും തി­ര­ക്കും കാരണം ഞങ്ങൾ ഒ­ഴി­വാ­ക്കാ­റാ­യി­രു­ന്നു പ­തി­വു്. എ­ന്നാൽ അ­ന്നേ­ദി­വ­സം ആ­ദ്യ­ത്തെ വള്ളം അ­ടു­പ്പി­ച്ച­യു­ടൻ ചാ­ടി­ക്ക­യ­റി­യ­തു് ഞാനും ഏ­ട്ട­ത്തി­യു­മാ­യി­രി­ക്ക­ണം.

വലിയ ഉ­ത്സാ­ഹ­ത്തോ­ടെ­യും ഉ­ത്ക­ണ്ഠ­ക­ളോ­ടെ­യും ഓ­ടി­ച്ചാ­ടി വീ­ട്ടി­ലെ­ത്തി­യ ഞങ്ങൾ എ­ലി­പ്പൂ­ച്ച അ­തി­ന്റെ കൂ­ട്ടിൽ ഏ­താ­ണ്ടു് ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട നി­ല­യിൽ ഇ­രി­ക്കു­ന്ന­താ­ണു് ക­ണ്ട­തു്. അ­തി­ന്റെ മ­ന­സ്സു് അ­ത്യ­ഗാ­ധ­മാ­യ ഒ­രേ­കാ­ന്ത­ത­യിൽ വീ­ണു­കി­ട­ക്കു­ക­യാ­ണെ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ­ത്ത­ന്നെ മ­ന­സ്സി­ലാ­വു­മാ­യി­രു­ന്നു. പ­രി­ത്യ­ജി­ച്ച ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ പൊ­ട്ടും പൊ­ടി­യും ചി­ത­റി­ക്കി­ട­ന്നി­ട­ത്തു് ഉ­റു­മ്പു­കൾ പറ്റം പ­റ്റ­മാ­യി അ­രി­ച്ചു­ന­ട­ന്നു.

അത്ര നേരം കാ­ത്തി­രു­ന്നി­ട്ടും മൃ­ഗ­ശാ­ല­ക്കാ­രെ­യോ പ­ത്ര­ക്കാ­രെ­യോ കാ­ണാ­ത്ത­തി­നാൽ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ഇ­ട്ടി­ക്കോ­ര­സാ­റി­നെ തി­ര­ക്കി­പ്പോ­യി­രി­ക്ക­യാ­യി­രു­ന്നു. കാ­ല­ത്തു­ത­ന്നെ അ­ക്ക­ര­പ്പാ­ട­ത്തെ കൊ­യ്ത്തി­നു് ആ­ളെ­യും കൂ­ട്ടി­പ്പോ­യ അപ്പൻ മ­ട­ങ്ങി­യെ­ത്തി­യി­രു­ന്നു­മി­ല്ല. ഇ­ന്റർ­വെൽ സ­മ­യ­ത്തു് ഇ­ട്ടി­ക്കോ­ര­സാ­റി­ന്റെ സ്കൂ­ളി­ലെ കു­ട്ടി­കൾ സം­ഘ­ങ്ങ­ളാ­യി വ­ന്നു് ക്യൂ നി­ന്നു് എ­ലി­പ്പൂ­ച്ച­യെ ക­ണ്ടി­ട്ടു പോ­യ­ശേ­ഷം കാ­ഴ്ച­ക്കാ­രും ഏ­റെ­യൊ­ന്നും വ­ന്നി­ല്ലെ­ന്നു് അമ്മ പ­റ­ഞ്ഞു. ഉ­ച്ച­തി­രി­ഞ്ഞു്, അ­മ്മ­യോ­ടു് നാ­ട്ടു­വർ­ത്ത­മാ­നം പറയാൻ വന്ന വരവിൽ അ­മ്മു­വ­ല്യ­മ്മ അതിനെ കുറെ നേ­രം­കൂ­ടി നോ­ക്കി­നി­ന്നി­ട്ടു­പോ­യ­തു മാ­ത്രം. പ­രീ­ക്ഷി­ച്ചു നോ­ക്കി­യ ഒ­രാ­ഹാ­ര­സാ­ധ­ന­വും എ­ലി­പ്പൂ­ച്ച തൊ­ട്ടി­ല്ലെ­ന്നു­ത­ന്നെ­യ­ല്ല ആഹാരം ക­ഴി­ക്കു­ന്ന ജ­ന്തു­വാ­ണോ അ­തെ­ന്നു­ത­ന്നെ സംശയം തോ­ന്നും വി­ധ­മാ­യി­രു­ന്നു അ­തി­ന്റെ കി­ട­പ്പു് എ­ന്നും അമ്മ അ­റി­യി­ച്ചു.

എ­ലി­പ്പൂ­ച്ച­യു­ടെ നി­സ്സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം ത­കർ­ക്കു­വാ­നു­ള്ള വ­ഴി­ക­ളൊ­ന്നും കാ­ണാ­തെ ഞങ്ങൾ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പ­ന്റെ വരവും കാ­ത്തു്, അ­തി­ന്റെ കൂ­ടി­ന­രി­കിൽ­ത്ത­ന്നെ മൂ­ക­രാ­യി ഇ­രു­ന്നു.

സ­ന്ധ്യ­യോ­ടെ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ മ­ട­ങ്ങി­യെ­ത്തി “ഒ­ന്നും ന­ട­ക്കു­കേ­ല പി­ള്ളേ­രെ.” മു­റ്റ­ത്തേ­ക്കു കയറി തോ­ളി­ലെ തോർ­ത്തെ­ടു­ത്തു് ഒന്നു കു­ട­ഞ്ഞു് വി­യർ­പ്പു് തു­ട­യ്ക്കു­ന്ന­തി­നി­ട­യിൽ­ത്ത­ന്നെ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ തന്റെ നിരാശ ഞ­ങ്ങൾ­ക്കും പ­ങ്കി­ട്ടു. ഏറെ ശ്ര­മ­ങ്ങൾ­ക്കു ശേഷം മൃ­ഗ­ശാ­ല­ക്കാ­രു­മാ­യി ഫോണിൽ സം­സാ­രി­ച്ച ഇ­ട്ടി­ക്കോ­ര­സാ­റി­നു്, എ­ലി­പ്പൂ­ച്ച അ­പൂർ­വ്വ­ജീ­വി­ത­ന്നെ­യാ­ണെ­ന്നു് ആ­ധി­കാ­രി­ക­മാ­യി അ­ന്വേ­ഷി­ച്ച­റി­ഞ്ഞാൽ മാ­ത്ര­മേ വരാൻ കഴിയൂ എന്ന മ­റു­പ­ടി­യാ­ണു് കി­ട്ടി­യ­തു്. പ്രാ­ഥ­മി­കാ­ന്വേ­ഷ­ണ­ത്തി­നാ­യി സ്ഥ­ല­ത്തെ മൃ­ഗ­സം­ര­ക്ഷ­ണ വ­കു­പ്പി­നെ­യാ­ണു് നി­യോ­ഗി­ക്കു­ക എ­ന്ന­റി­ഞ്ഞു് ഇ­ട്ടി­ക്കോ­ര­സാർ പ്ര­സ്തു­ത വ­കു­പ്പോ­ഫീ­സ് തി­ര­ക്കി­ക്ക­ണ്ടു­പി­ടി­ച്ചു ചെ­ന്നു് അ­ന്വേ­ഷി­ച്ച­പ്പോ­ഴാ­ക­ട്ടെ മൃ­ഗ­ശാ­ല­യിൽ­നി­ന്നു­ള്ള അ­റി­യി­പ്പു് വ­ര­ട്ടെ, സ്ഥ­ല­ത്തു വ­ന്നു് അ­ന്വേ­ഷി­ച്ചു വേ­ണ്ട­തു ചെ­യ്യാം എന്ന മ­റു­പ­ടി­യും കി­ട്ടി. പ­ത്ര­ക്കാ­രെ തെ­ര­ഞ്ഞു പോ­യി­ട്ടാ­ണെ­ങ്കി­ലോ തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­മാ­യ­തി­നാൽ എ­ലി­യു­ടെ­യും പൂ­ച്ച­യു­ടെ­യു­മൊ­ക്കെ പുറകെ ന­ട­ക്കാൻ ആർ­ക്കും നേ­ര­മി­ല്ല­ത്രെ! (നാ­ട്ടിൻ­പു­റ­ത്തെ ഒരു പ്രൈ­മ­റി സ്കൂൾ അ­ധ്യാ­പ­ക­നു് ത­ല­സ്ഥാ­ന­ത്തു നി­ന്നു് ഒരു കാ­ര്യം എ­ത്ര­യെ­ളു­പ്പ­ത്തിൽ സാ­ധി­ക്കാൻ ക­ഴി­യും എ­ന്നു് പിൽ­ക്കാ­ല­ത്തു് മ­ന­സ്സി­ലാ­ക്കി­ക്ക­ഴി­ഞ്ഞ­പ്പോൾ അ­ന്ന­ത്തെ ആ കാ­ത്തി­രി­പ്പി­ന്റെ വ­ങ്ക­ത്ത­മോർ­ത്തു് ഞങ്ങൾ ചി­രി­ച്ചു­പോ­യി­ട്ടു­ണ്ടു്).

“ഈ കെ­ട­പ്പു് കെ­ട­ന്നാൽ അതു് ച­ത്തു­പോ­ക­ത്തേ­യു­ള്ളൂ­ന്നു് തോ­ന്നു­ന്നു. നി­ങ്ങ­ള് വ­ല്ല­തും കൊ­ടു­ത്തു് നോ­ക്കി­യോ?” ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ ചോ­ദി­ച്ചു.

“നോ­ക്കാ­വു­ന്ന­തെ­ല്ലാം ഞ­ങ്ങ­ളും നോ­ക്കി അ­പ്പാ­പ്പാ. ഒരു വി­ശേ­ഷ­വു­മി­ല്ല”. ഏ­ട്ട­ത്തി സ­ങ്ക­ട­ത്തോ­ടെ പ­റ­ഞ്ഞു.

ആ സം­ഭാ­ഷ­ണം കേ­ട്ടു­കൊ­ണ്ടു് ക­ട­ന്നു­വ­ന്ന അമ്മ അ­തു­വ­രെ ഉ­ള്ളി­ലൊ­തു­ക്കി­യ ക­ലി­യെ­ല്ലാം പു­റ­ത്തെ­ടു­ത്തു് ഒ­ച്ച­യു­യർ­ത്തി പ­റ­ഞ്ഞു: “അ­തി­നെ­ക്കൊ­ണ്ടെ ആ പാ­ട­ത്തെ­റ­മ്പ­ത്തെ­ങ്ങാ­നും കു­ഴി­ച്ചു­മൂ­ടു് ചാ­ക്കോ­ച്ചീ… ആ പി­ള്ളേ­രു് വന്നു കേ­റി­യ­പ്പം മൊതലേ അ­തി­ന്റെ മു­ന്നീ­ന്നു് മാ­റീ­ട്ടി­ല്ല.” ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ പ്ര­തീ­ക്ഷി­ച്ചി­രു­ന്ന­താ­ണെ­ന്നു് തോ­ന്നു­ന്നു ആ പൊ­ട്ടി­ത്തെ­റി. അമ്മ പ­റ­ഞ്ഞു­തീർ­ക്കും മുൻ­പു് അ­പ്പാ­പ്പൻ പ്ര­തി­വ­ചി­ച്ചു­ക­ഴി­ഞ്ഞു: “ആട്ടെ ചേ­ട്ട­ത്തി… വാ പി­ള്ളേ­രെ… ”

എ­ലി­ക്കൂ­ടി­നു് നേരെ വേഗം ന­ട­ന്നു­ചെ­ന്നു് അ­പ്പാ­പ്പൻ അതു് പൊ­ടു­ന്ന­നേ പൊ­ക്കി­യെ­ടു­ത്തു് മു­റ്റം ക­ട­ന്നു് കു­ത്തു­ക­ല്ലി­റ­ങ്ങി ന­ട­ക്കാൻ തു­ട­ങ്ങി.

ഒപ്പം ഞ­ങ്ങ­ളും കൂ­ടി­യ­പ്പോൾ അതൊരു വി­ലാ­പ­യാ­ത്ര­യാ­യി. അ­തു­വ­രെ അ­ന­ക്ക­മ­റ്റു് കാ­ണ­പ്പെ­ട്ടി­രു­ന്ന എ­ലി­പ്പൂ­ച്ച കൂ­ട്ടിൽ കി­ട­ന്നു് അ­ക്ഷ­മ­യോ­ടെ അ­പ്പു­റ­മി­പ്പു­റം ഓടാൻ തു­ട­ങ്ങി. തു­ട­രെ­ത്തു­ട­രെ ഞ­ര­ക്ക­ങ്ങ­ളും കേ­ട്ടു.

images/aymanan-elipoocha-03.png

പാ­ട­ത്തി­റ­മ്പ­ത്തെ വാ­ഴ­ത്തോ­പ്പി­ലെ­ത്തി­യ­പ്പോൾ ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ എ­ലി­ക്കൂ­ടു് ക­ണ്ണി­നു­നേ­രെ പി­ടി­ച്ചു് എ­ലി­പ്പൂ­ച്ച­യെ അ­നു­താ­പ­ത്തോ­ടെ നോ­ക്കി കു­റ­ച്ചു നേരം നി­ന്നു. എ­ന്നി­ട്ടു് ത­ന്നോ­ടു­ത­ന്നെ പ­റ­യും­പോ­ലെ പ­റ­ഞ്ഞു:

“പാവം… ഒ­റ്റ­ത്ത­ടി… ത­ന്തേ­മി­ല്ല… ത­ള്ളേ­മി­ല്ല… ഉ­റ്റോ­രു­മി­ല്ല… ഒ­ടേ­രു­മി­ല്ല… കൊ­ല്ല­ണോ പി­ള്ളാ­രെ?”

“വേ­ണ്ട­പ്പാ­പ്പാ…കൊ­ല്ല­ണ്ട­പ്പാ­പ്പ… ”

ഒ­രേ­മ­യം ഒരേ സ്വ­ര­ത്തിൽ ഞങ്ങൾ പ­റ­ഞ്ഞു.

വാ­ഴ­ത്തോ­പ്പി­നു് കോ­ണിൽ­നി­ന്നു് പാ­ട­ത്തേ­ക്കി­റ­ങ്ങു­ന്നി­ട­ത്തെ ചാഞ്ഞ തെ­ങ്ങിൻ­ചു­വ­ട്ടിൽ പെ­ട്ടി താ­ഴ്ത്തി­വെ­ച്ചു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ പൊ­ടു­ന്ന­നെ അ­തി­ന്റെ വാതിൽ തു­റ­ന്നു. പെ­ട്ടെ­ന്നു്, ക­ണ്ണു­ക­ളിൽ ഒരു ക­റു­ത്ത കൊ­ള്ളി­യാൻ മി­നി­യ­തു­പോ­ലെ ഞ­ങ്ങൾ­ക്കു് തോ­ന്നി—അത്ര വേ­ഗ­മാ­യി­രു­ന്നു എ­ലി­പ്പൂ­ച്ച പു­റ­ത്തേ­ക്കെ­ടു­ത്തു­ചാ­ടി ഇരുൾ മൂ­ടി­ക്കി­ട­ന്ന പു­ല്ലിൻ­കൂ­ട്ട­ങ്ങൾ­ക്കി­ട­യി­ലൂ­ടെ എ­ങ്ങോ­ട്ടോ ഓ­ടി­മ­റ­ഞ്ഞ­തു്.

ചില ക­ഥാ­ന­ന്ത­ര ചി­ന്ത­കൾ
ഒ­ന്നു്:
അ­ന്നു് ചാ­ക്കോ­ച്ചി­യ­പ്പാ­പ്പൻ കൊ­ല്ലാ­തെ വിട്ട എ­ലി­പ്പൂ­ച്ച­യ­ല്ലേ പി­ന്നീ­ടു് ച­രി­ത്ര­ത്തി­നു് കു­റു­കെ­ച്ചാ­ടി ഇ­ക്ക­ണ്ട വി­ക്രി­യ­ക­ളൊ­ക്കെ കാ­ട്ടി­ക്കൂ­ട്ടി­യ­തു്? മ­ഹാ­സം­സ്കാ­ര­ങ്ങ­ളും മ­ഹാ­സാ­മ്രാ­ജ്യ­ങ്ങ­ളും ത­കർ­ത്തു് എ­ലി­പ്പൂ­ച്ച അവയെ സ്വ­ന്തം രൂ­പ­ത്തി­ലാ­ക്കി. മു­ത­ലാ­ളി­ത്ത­ത്തി­ന്റെ പൂ­ച്ച­ത്ത­ല­യും ക­മ്യൂ­ണി­സ­ത്തി­ന്റെ എ­ലി­വാ­ലു­മാ­യി ച­രി­ത്ര­ത്തി­ന്റെ എ­ലി­പ്പെ­ട്ടി­യിൽ പ­ക­ച്ചി­രി­ക്കു­ന്ന ആ രാ­ഷ്ട്ര­ങ്ങ­ളെ നോ­ക്കു­ക. അ­ല്ലെ­ങ്കിൽ, മ­ത­ങ്ങ­ളു­ടെ പൂ­ച്ച­ത്ത­ല­യും മ­തേ­ത­ര­ത്വ­ത്തി­ന്റെ എ­ലി­വാ­ലു­മാ­യി എ­ലി­പ്പെ­ട്ടി­യു­ടെ അ­റ്റം­പ­റ്റി­യി­രി­ക്കു­ന്ന അയൽ രാ­ജ്യ­ത്തെ, ആയുധ ശക്തി സ്ഫു­രി­ക്കു­ന്ന പൂ­ച്ച­ക്ക­ണ്ണു­ക­ളും നി­രാ­യു­ധീ­ക­ര­ണ­ത്തി­ന്റെ എ­ലി­വാ­ലു­മാ­യി എ­ലി­പ്പെ­ട്ടി ക­ടി­ച്ചു­മു­റി­ച്ചു പു­റ­ത്തു­ചാ­ടു­വാൻ ശ്ര­മി­ക്കു­ന്ന സാ­മ്രാ­ജ്യ­ത്വ ശ­ക്തി­യെ. ചു­റ്റും കാ­ണു­ന്ന മ­നു­ഷ്യ ജീ­വി­ത­ങ്ങ­ളി­ലേ­ക്കു് നോ­ക്കി­യാ­ലോ? എ­ത്ര­യോ ജീ­വി­ത­ങ്ങ­ളു­ടെ മ­ധ്യ­കാ­ല­ത്തു് അ­വ­യ്ക്കു് വി­ല­ങ്ങം­ചാ­ടി എ­ലി­പ്പൂ­ച്ച അവയെ നാനാ വി­ധ­മാ­ക്കി. ഏ­തി­രു­ട്ട­ത്തും ക­ണ്ണു­കാ­ണു­ന്ന പൂ­ച്ച­യു­ടെ ജാ­ഗ­രൂ­ക­ത­യോ­ടെ ഏ­ത­ന­ക്കം കേ­ട്ടാ­ലും എ­ടു­ത്തു­ചാ­ടു­ക­യും ഏ­ത­ചേ­ത­ന വ­സ്തു­വി­നെ­പ്പോ­ലും ത­ട്ടി­ത്ത­ട്ടി തി­രി­ച്ചി­ട്ടും മ­റി­ച്ചി­ട്ടും പ­രി­ശോ­ധി­ക്കു­ക­യും ചെ­യ്തി­രു­ന്ന ഒരു ത­ല­മു­റ­യ­ല്ലേ എ­ലി­പ്പൂ­ച്ച­യു­ടെ അ­പ­ഹാ­ര­ത്തി­നു ശേഷം ജീ­വി­ത­ത്തി­ന്റെ മ­റു­പാ­തി­യി­ലേ­ക്കു ക­ട­ന്ന­പ്പോൾ, ഏ­ത­ന­ക്കം കേ­ട്ടാ­ലും ഓ­ടി­യൊ­ളി­ക്കു­ക­യും നി­ഗൂ­ഢ­മാർ­ഗ്ഗ­ങ്ങൾ നി­റ­ഞ്ഞ മാ­ള­ങ്ങ­ളിൽ, പ­കൽ­വെ­ട്ട­ത്തെ ഭ­യ­ന്നു് ഒ­ളി­ച്ചു­പാർ­ക്കു­ക­യും പഴയ പു­സ്ത­ക­ങ്ങൾ ക­ര­ണ്ടു­തി­ന്നു് കാലം ക­ഴി­ക്കു­ക­യും ചെ­യ്യു­ന്ന എ­ലി­സ­ദൃ­ശ­രാ­യി പ­രി­ണാ­മം പ്രാ­പി­ച്ച­തു്? അ­വ­രു­ടെ ജീ­വി­ത­ത്തി­ന്റെ ആ­കെ­ത്തു­ക­യെ­ടു­ത്താൽ, അ­തി­നു­മി­ല്ലേ ഒ­രെ­ലി­പ്പൂ­ച്ച­യോ­ടു് രൂ­പ­സാ­ദൃ­ശ്യം? എ­ന്തി­നേ­റെ­പ്പ­റ­യു­ന്നു? നി­ങ്ങ­ള­റി­ഞ്ഞ കാ­ല­ത്തെ ഒ­രെ­ലി­പ്പെ­ട്ടി­യു­ടെ വ­ലി­പ്പ­ത്തി­ലേ­ക്കു ചു­രു­ക്കി­യി­ട്ടു് അ­തി­നു­ള്ളി­ലേ­ക്കു നോ­ക്കു­ക. ച­രി­ത്രം ഒരു എ­ലി­പ്പൂ­ച്ച­യു­ടെ രൂപം പൂ­ണ്ടു് അതിൽ പ­തു­ങ്ങി­ക്കി­ട­ക്കു­ന്ന­തു കാ­ണു­ന്നി­ല്ലേ?
ര­ണ്ടു്:
ഇ­ന്നു് എ­വി­ടെ­യെ­ങ്കി­ലും ഒ­രെ­ലി­പ്പെ­ട്ടി­യിൽ എ­ലി­പ്പൂ­ച്ച വീണാൽ ഒരു ക­ഥാ­കൃ­ത്തി­നും അതൊരു ക­ഥ­യാ­ക്കാൻ ക­ഴി­ഞ്ഞെ­ന്നു വ­രി­ല്ല. ഭൂതലം മു­ഴു­വൻ പാ­ഞ്ഞോ­ടി ന­ട­ക്കു­ന്ന പ­ത്ര­പ്ര­വർ­ത്ത­ക­രും ടെ­ലി­വി­ഷൻ വാർ­ത്താ—ക്യാ­മ­റാ­സം­ഘ­ങ്ങ­ളും ഓ­ടി­യെ­ത്തി ആ മ­ഹാ­ത്ഭു­ത­ത്തെ ഇ­ഞ്ചി­ഞ്ചാ­യി ക­ടി­ച്ചു­കീ­റി­പ­ങ്കി­ട്ടെ­ടു­ക്കു­മാ­യി­രു­ന്നു. പി­റ്റേ­ന്ന­ത്തെ ദി­ന­പ­ത്ര­ങ്ങ­ളു­ടെ മുൻ­പേ­ജി­ലെ മു­ഖ്യ­സ്ഥാ­ന­ത്തു് അ­ച്ച­ടി­ക്ക­പ്പെ­ടു­ന്ന എ­ലി­പ്പൂ­ച്ച­യു­ടെ ചി­ത്ര­വും കഥയും നാടായ നാ­ടെ­ങ്ങും വീടായ വീ­ടു­ക­ളി­ലു­മെ­ല്ലാം സ്വീ­ക­ര­ണ­മു­റി­ക­ളിൽ വലിയ ചർ­ച്ചാ­വി­ഷ­യ­മാ­യേ­നെ. അ­തി­ന്റെ പ­ളു­ങ്കു­ക­ണ്ണു­ക­ളി­ലെ പകച്ച നോ­ട്ട­ങ്ങൾ കോ­ടാ­നു­കോ­ടി ടെ­ലി­വി­ഷൻ സ്ക്രീ­നു­ക­ളിൽ വെ­ട്ടി­ത്തി­ള­ങ്ങി മ­നു­ഷ്യ­രാ­ശി­യെ ഒ­ന്നാ­കെ വി­സ്മ­യം­കൊ­ള്ളി­ച്ചേ­നെ. ഇ­തി­നൊ­ക്കെ­യി­ട­യിൽ സാ­ക്ഷാൽ എ­ലി­പ്പൂ­ച്ച­യാ­ക­ട്ടെ, അ­ന്യ­ഗ്ര­ഹ­ത്തിൽ­നി­ന്നെ­ത്തി­യ അ­തി­ഥി­യെ­പ്പോ­ലെ രാ­ജ്യ­ങ്ങൾ­തോ­റും സ്വീ­ക­രി­ച്ചാ­ന­യി­ക്ക­പ്പെ­ട്ടു്, ഒ­ടു­വിൽ മാ­ലോ­ക­രെ­ല്ലാം ചേർ­ന്നു് അതിനെ ഒരു ക്ലോ­ണി­ങ് വി­ദ­ഗ്ദ്ധ­ന്റെ കൈ­ക­ളി­ലെ­ത്തി­ക്കു­ക­യും അ­ന­ന്ത­രം എ­ലി­പ്പൂ­ച്ച­യു­ടെ വംശം ഭൂ­മി­യാ­കെ പെ­രു­കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു.

അ­ടി­ക്കു­റി­പ്പു്: നേ­രു­ള്ള വാർ­ത്ത­കൾ നി­രോ­ധി­ക്ക­പ്പെ­ട്ടി­രു­ന്ന കാ­ല­ത്തു് ഒരു ദിവസം ന­മ്മു­ടെ നാ­ട്ടി­ലെ ഒരു വി­ശി­ഷ്ട­പ­ത്ര­ത്തി­ന്റെ മുൻ­പേ­ജി­ലെ മു­ഖ്യ­വാർ­ത്ത­യാ­യി വ­ന്ന­തു് ത­ലേ­ന്നു് എ­വി­ടെ­യോ ഒരു നാ­ട്ടിൻ­പു­റ­ത്തു് പി­ടി­ക്ക­പ്പെ­ട്ട ഒ­ര­പൂർ­വ്വ ജീ­വി­യു­ടെ ചി­ത്ര­വും ക­ഥ­യു­മാ­യി­രു­ന്നു എ­ന്നോർ­ക്കു­ന്നു. നേ­രു­ള്ള കഥകൾ വാർ­ത്ത­ക­ളാ­യി വാ­യി­ച്ചു വ­ലി­ച്ചെ­റി­യ­പ്പെ­ടു­ക­യും വർ­ണ്ണ­ചി­ത്ര­ങ്ങ­ളാ­യി ക­ണ്ടു് മ­റ­ക്ക­പ്പെ­ടു­ക­യും അ­ങ്ങ­നെ ച­രി­ത്രം­ത­ന്നെ വലിയ ഒരു ക­ഥ­യി­ല്ലാ­യ്മ­യാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ “എ­ലി­പ്പൂ­ച്ച” പോ­ലു­ള്ള ക­ഥ­ക­ളും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

അ­യ്മ­നം ജോൺ
images/AymanamJohn.jpg

1953-ൽ അ­യ്മ­ന­ത്തു് ജനനം. റിട്ട. കേ­ന്ദ്ര ഗവ. ഉ­ദ്യോ­ഗ­സ്ഥൻ. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­ര­ണ്ടിൽ മാ­തൃ­ഭൂ­മി സാ­ഹി­ത്യ­മ­ത്സ­ര­ത്തിൽ ഒ­ന്നാം സ­മ്മാ­നം നേടിയ ‘ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്’ എന്ന ക­ഥ­യി­ലൂ­ടെ വാ­യ­ന­ക്കാർ­ക്കി­ട­യിൽ ശ്ര­ദ്ധേ­യ­നാ­യ അ­യ്മ­നം ജോൺ വ­ള­രെ­ക്കു­റ­ച്ചു് ക­ഥ­ക­ളേ­യെ­ഴു­തി­യി­ട്ടു­ള്ളു. ഇ­പ്പോൾ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ജനറൽ കൗൺ­സിൽ അംഗം.

പ്ര­ധാ­ന­കൃ­തി­കൾ

ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്, എ­ന്നി­ട്ടു­മു­ണ്ടു് താ­മ­ര­പ്പൊ­യ്ക­കൾ, ച­രി­ത്രം വാ­യി­ക്കു­ന്ന ഒരാൾ, ഒ­ന്നാം പാഠം ബ­ഹി­രാ­കാ­ശം.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Elipoocha (ml: എ­ലി­പ്പൂ­ച്ച).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-26.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Elipoocha, അ­യ്മ­നം ജോൺ, എ­ലി­പ്പൂ­ച്ച, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Egypcian Landscape, a painting by Carlos de Haes (1829–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.