SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Air_Man_Space.jpg
Air Man Space, painting by Lyubov Popova .
images/t1.png

വൈ­കി­പ്പോ­യ ഒരു ശ­വ­സം­സ്കാ­ര­ച്ച­ട­ങ്ങു­കാ­ര­ണം അ­ന്ന­ത്തെ സ­ന്ധ്യാ പ്രാർ­ത്ഥ­ന തീർ­ന്ന­പ്പോൾ നേ­ര­മി­രു­ട്ടി­യി­രു­ന്നു. എ­ന്നി­ട്ടും ഒരു തി­ടു­ക്ക­വു­മി­ല്ലാ­തെ, പ്രാർ­ത്ഥ­ന ക­ഴി­ഞ്ഞു മ­ട­ങ്ങു­ന്ന­വ­രെ ശ്ര­ദ്ധി­ച്ചു­നി­ല്ക്കു­ന്ന അ­ച്ച­നോ­ടു് ക­പ്യാർ­ക്കു നീരസം തോ­ന്നി­ത്തു­ട­ങ്ങി.

പ്രാർ­ത്ഥ­ന­യ്ക്കു കു­റ­ച്ചു­പേ­രേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. സ­ന്ധ്യ­യാ­യി­ത്തു­ട­ങ്ങി­യ­തി­നാ­ലും ഏതു നേ­ര­വും മഴ വീ­ഴാ­മെ­ന്നോർ­മി­പ്പി­ക്കു­ന്ന ഇ­ടി­മി­ന്ന­ലു­ക­ളു­ണ്ടാ­യി­രു­ന്ന­തി­നാ­ലും എ­ല്ലാ­വ­രും ധൃ­തി­യോ­ടെ പള്ളി വി­ട്ടു­പോ­കു­ക­യും­ചെ­യ്തു. ആ­ള­ന­ക്ക­മ­ക­ന്ന­പ്പോൾ എന്തോ ചോ­ദി­ക്കാൻ തു­ട­ങ്ങി ക­പ്യാ­രെ നോ­ക്കി­യ അച്ചൻ, വൃ­ദ്ധ­ന്റെ നെ­റ്റി­ച്ചു­ളി­വു­ക­ളി­ലെ അക്ഷമ ശ്ര­ദ്ധി­ച്ചു്, ആ ചോ­ദ്യ­മു­പേ­ക്ഷി­ച്ചി­ട്ടു പ­റ­ഞ്ഞു: “വ­റീ­തേ­ട്ടൻ പൊ­യ്ക്കോ­ളൂ, മ­ഴ­യ്ക്കു മുൻ­പു്… ഞാൻ സാ­വ­ധാ­നം ഇ­റ­ങ്ങി­ക്കോ­ളാം. താ­ക്കോൽ ഇ­ങ്ങു് ത­ന്നേ­ക്കൂ.”

പ­ള്ളി­യു­ടെ കു­ന്നി­റ­ങ്ങി വയൽ മു­റി­ച്ചു്, വാ­ഴ­ത്തോ­ട്ട­ങ്ങ­ളും ക­ട­ന്നു്, ഏ­റെ­ദൂ­രം ന­ട­ന്നു വേ­ണ­മാ­യി­രു­ന്നു, വ­റീ­തേ­ട്ട­നു വീ­ട്ടി­ലെ­ത്താൻ. കാ­ലി­ലെ കു­ഴി­ന­ഖം, വ­യ­ലി­ലെ ചേറും ചെ­ളി­യും, വ­ഴി­പോ­ക്ക­രു­ടെ കുശലം, എ­ട്ടു­മ­ണി­ക്കു പൂ­ട്ടു­ന്ന ക­ട­ത്തു­വ­ള്ളം—അ­ങ്ങ­നെ ഏറെ വൈ­ത­ര­ണി­കൾ താ­ണ്ടാ­നു­മു­ണ്ടാ­യി­രു­ന്നു. അ­ച്ച­നാ­ക­ട്ടെ, പ­ള്ളി­മു­റ്റം ക­ട­ന്നു് പ­ള്ളി­മേ­ട­യി­ലേ­ക്കു് ഓ­ടി­ക്ക­യ­റാ­വു­ന്ന­തേ­യു­ള്ളൂ മഴ പെ­യ്താൽ­ത്ത­ന്നെ.

എ­ന്നാൽ, അ­തു­കൊ­ണ്ടാ­യി­രു­ന്നി­ല്ല അച്ചൻ പോകാൻ അ­മാ­ന്തി­ച്ച­തു്. മ­ര­ണ­മ­ട­ഞ്ഞ യു­വ­തി­യു­ടെ മുഖം ശ­വ­സം­സ്കാ­രം ക­ഴി­ഞ്ഞ­തു മുതൽ അ­ച്ച­ന്റെ മ­ന­സ്സിൽ ഒരു പൊ­ള്ള­ലി­ന്റെ തി­ണർ­പ്പു­പോ­ലെ ക­രി­വാ­ളി­ച്ചു­കി­ട­ക്കു­ക­യാ­യി­രു­ന്നു. ആ മു­ഖ­ത്തോ­ടു നല്ല സാ­ദൃ­ശ്യ­മു­ള്ള ഒരു പ­രി­ചി­ത­മു­ഖ­ത്തി­ന്റെ ഓർ­മ്മ­യാ­ണു് അ­ച്ച­നെ അ­ല­ട്ടി­യി­രു­ന്ന­തു്. ക­ഴി­ഞ്ഞ കുറേ ദി­വ­സ­ങ്ങ­ളാ­യി ഏ­താ­ണ്ടു് പ­തി­വാ­യി­ത്ത­ന്നെ സ­ന്ധ്യാ­പ്രാർ­ത്ഥ­ന­യ്ക്കു് എ­ത്തി­യി­രു­ന്ന ഒരു സ്ത്രീ. പള്ളി പി­രി­ഞ്ഞു മ­റ്റെ­ല്ലാ­വ­രും പോ­യി­ക്ക­ഴി­ഞ്ഞാ­ലും അവർ വ­ല്ലാ­ത്ത ഒ­ര­ശ­ര­ണ­താ­ബോ­ധ­ത്തോ­ടെ മ­ദ്ബ­ഹാ­യി­ലേ­ക്കു നോ­ക്കി ഏറെ നേരം മു­ട്ടി­ന്മേൽ നിൽ­ക്കാ­റു­ണ്ടാ­യി­രു­ന്നു. വ്യാ­കു­ല­ത­യു­ടെ ശി­രോ­വ­സ്ത്ര­ത്തി­നു മ­റ­യ്ക്കാ­നാ­വാ­ത്ത­ത്ര ചാ­രു­ത­യു­ള്ള അ­വ­രു­ടെ മുഖം ഏതോ പ­ഴ­യ­കാ­ല പെ­യി­ന്റി­ങ്ങി­നെ ഓർ­മ്മി­പ്പി­ക്കു­ന്ന­വി­ധം ഭാ­വ­സാ­ന്ദ്ര­വു­മാ­യി­രു­ന്നു. മേൽ­ക്കൂ­ര­വി­ള­ക്കു­ക­ളു­ടെ വെ­ളി­ച്ചം, അ­വ­രു­ടെ ക­ണ്ണു­ക­ളി­ലെ വേ­ദ­ന­യു­ടെ ത­ടാ­ക­ങ്ങ­ളിൽ ച­ന്ദ്ര­ബിം­ബ­ങ്ങ­ളാ­യി പ്ര­തി­ബിം­ബി­ച്ചു­കി­ട­ക്കും.

images/theevandi-3.jpg

വ­റീ­തേ­ട്ടൻ പ­ള്ളി­ജ­നാ­ല­കൾ അ­ട­യ്ക്കാൻ തു­ട­ങ്ങു­മ്പോൾ ആ സ്ത്രീ നെ­ടു­വീർ­പ്പു­ക­ളോ­ടെ എ­ഴു­ന്നേ­റ്റു് ത­ങ്ങ­ളു­ടെ സാ­ന്നി­ധ്യം­പോ­ലും അ­റി­യാ­ത്ത­വ­ണ്ണം സാ­വ­ധാ­നം പ­ള്ളി­യിൽ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­കു­ക­യാ­ണു പതിവ്— നേ­ര­മി­രു­ട്ടു­ന്ന­തി­ന്റെ വേ­വ­ലാ­തി­ക­ളോ വീ­ടെ­ത്താ­നു­ള്ള തി­ടു­ക്ക­മോ പ്ര­ദർ­ശി­പ്പി­ക്കാ­തെ. പള്ളി വാതിൽ പൂ­ട്ടു­ന്ന സ­മ­യ­ത്തും ബ­ദാം­മ­ര­ങ്ങ­ളു­ടെ ഇ­രു­ളി­മ­യേ­റി­യ നി­ഴ­ലു­കൾ­ക്കി­ട­യി­ലൂ­ടെ അവർ സാ­വ­ധാ­നം ന­ട­ന്ന­ക­ലു­ന്ന­തു കാ­ണാ­മാ­യി­രു­ന്നു.

അച്ചൻ ആ പ­ള്ളി­യി­ലേ­ക്കു മാ­റ്റ­മാ­യി വ­ന്നി­ട്ടു് ഏ­റെ­ക്കാ­ല­മാ­യി­രു­ന്നി­ല്ല. ഉൾ­നാ­ട്ടു­കാ­രു­ടെ നിർ­വ്യാ­ജ­കൗ­തു­ക­ത്തോ­ടെ ഇ­ട­വ­ക­ക്കാ­രെ­ല്ലാം പുതിയ അ­ച്ച­നെ പ­രി­ച­യ­പ്പെ­ടാൻ ഉ­ത്സാ­ഹം കാ­ട്ടി­യി­രു­ന്നു. എ­ന്നാൽ ആ യു­വ­തി­യാ­ക­ട്ടെ തന്റെ നേരേ നോ­ക്കാൻ­പോ­ലും മ­റ­ന്നു പ­ള്ളി­യിൽ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യി­രു­ന്ന­തും അച്ചൻ അവരെ വേ­റി­ട്ടു ശ്ര­ദ്ധി­ക്കാൻ കാ­ര­ണ­മാ­യി­ട്ടു­ണ്ടാ­വാം. ഇ­ഹ­ലോ­കം മ­റ­ന്ന­തു­പോ­ലെ­യു­ള്ള അ­വ­രു­ടെ മു­ഖ­ഭാ­വം മ­രി­ച്ച സ്ത്രീ­യു­ടെ മു­ഖ­ത്തു ക­ണ്ട­പ്പോ­ഴാ­ണു് ആ സാ­ദൃ­ശ്യം അ­ച്ച­നെ സ്ത­ബ്ധ­നാ­ക്കി­യ­തും.

കാ­ല­ത്തു് മ­ര­ണ­വി­വ­ര­മ­റി­യി­ക്കാ­നെ­ത്തി­യ­വർ പറഞ്ഞ അ­ട­യാ­ള­ങ്ങ­ളാൽ അച്ചൻ മ­ര­ണ­വീ­ടു് പെ­ട്ടെ­ന്നു തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. കെ­ട്ടു­വ­ര­മ്പു­പ­ട്ട­ണ­ത്തി­ലേ­ക്കു പോ­കു­ന്ന നി­ര­ത്തി­നോ­ട­ടു­ക്കു­ന്നി­ട­ത്തു് അകലെ കാ­ണാ­മാ­യി­രു­ന്ന ആ വീടു് അച്ചൻ പ­ല­പ്പോ­ഴും ശ്ര­ദ്ധി­ച്ചി­ട്ടു­ള്ള­താ­യി­രു­ന്നു. ക­രി­മ്പിൻ­തോ­ട്ട­ത്തി­നു മ­റ­ഞ്ഞു്, ഏറെ പ്രാ­യം തോ­ന്നി­ക്കു­ന്ന ഒരു മാ­വി­ന്റെ തണലിൽ, ഓടുകൾ ക­റു­ത്തു്, ചാ­യ­ങ്ങൾ മാ­ഞ്ഞു്… അ­വി­ടെ­യെ­ത്തു­മ്പോൾ ക­രി­മ്പോ­ല­ക­ളിൽ തട്ടി വി­ഷാ­ദ­സ്വ­ര­മു­ള്ള ഒരു കാ­റ്റു് വീ­ശാ­റു­ള്ള­തും അച്ചൻ ഓർ­ത്തു­പോ­യി. ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട­തു­പോ­ലെ തോ­ന്നി­ക്കു­ന്ന ആ വീ­ട്ടിൽ ആൾ­പ്പാർ­പ്പു­ണ്ടാ­യി­രു­ന്നു­വെ­ന്നും അതു തന്റെ ഇ­ട­വ­ക­യിൽ­പ്പെ­ട്ട­താ­ണെ­ന്നും അച്ചൻ അ­റി­ഞ്ഞി­രു­ന്ന­തേ­യി­ല്ല.

ആ ഗൃ­ഹാ­ന്ത­രീ­ക്ഷം ഓർ­മ­യിൽ ത­ട­ഞ്ഞ­തി­നാ­ലാ­വാം, അതു് ഒ­രാ­ത്മ­ഹ­ത്യ­യാ­യി­രു­ന്നു­വെ­ന്നു വെ­ളി­പ്പെ­ടു­ത്തു­മ്പോൾ മ­ര­ണ­മ­റി­യി­ച്ച­വ­രു­ടെ മു­ഖ­ത്തു­ണ്ടാ­യി­രു­ന്ന ആ­ശ­ങ്ക­കൾ അ­ക­റ്റു­ന്ന­ത്ര സ്വാ­ഭാ­വി­ക­ത­യോ­ടെ­യാ­ണു് അച്ചൻ കേ­ട്ടു­നി­ന്ന­തു്. മ­രി­ച്ച സ്ത്രീ പ­ട്ട­ണ­ത്തി­ലെ വീ­ട്ടിൽ­നി­ന്നു്, ഭർ­ത്താ­വി­നോ­ടു പി­ണ­ങ്ങി­പ്പോ­ന്നു്, കൊ­ച്ചു­മ­ക­ളു­മാ­യി ആ വീ­ട്ടിൽ ഒ­റ്റ­യ്ക്കു താ­മ­സി­ക്കു­ന്ന പി­തൃ­സ­ഹോ­ദ­രി­യോ­ടൊ­ത്തു ക­ഴി­ഞ്ഞു­കൂ­ടു­ക­യാ­യി­രു­ന്നു­വെ­ന്നും ര­ണ്ടു­മൂ­ന്നു് ദിവസം മുൻ­പു് ഭർ­ത്താ­വു വന്നു കു­ട്ടി­യെ ബ­ല­മാ­യി കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ­തി­നാ­ലു­ണ്ടാ­യ മാ­ന­സി­കാ­ഘാ­ത­ത്താ­ലാ­ണു് ആ സ്ത്രീ ഈ ക­ടും­കൈ ചെ­യ്ത­തെ­ന്നും അവർ പ­റ­യു­മ്പോൾ, മ­ന­സ്സിൽ നി­റ­ഞ്ഞ മൂ­ക­ത­യോ­ടെ അച്ചൻ വെ­റു­തെ മൂ­ളി­ക്കേ­ട്ട­തേ­യു­ള്ളു. അ­ശു­ഭ­ക­ര­മാ­യ അ­ത്ത­രം മ­ര­ണ­സ­ന്ദർ­ഭ­ങ്ങൾ പൗ­രോ­ഹി­ത്യ­ത്തി­ന്റെ ചു­രു­ങ്ങി­യ നാ­ളു­ക­ളിൽ­ത്ത­ന്നെ പ­രി­ചി­ത­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്ന­തി­നാൽ, ആ അ­റി­വു­ക­ളൊ­ന്നും ഈ മ­ര­ണ­ത്തെ വ്യ­ത്യ­സ്ത­മാ­യി കാണാൻ ത­ക്ക­ച­ല­ന­ങ്ങൾ അ­ച്ച­ന്റെ മ­ന­സ്സിൽ ഉ­ണ്ടാ­ക്കി­യ­തു­മി­ല്ല.

ഉ­ച്ച­മ­യ­ക്കം ക­ഴി­ഞ്ഞു് ഒ­ര­നി­ഷ്ട­ത്തോ­ടെ­യാ­ണു് അച്ചൻ ശ­വ­സം­സ്കാ­ര ശു­ശ്രൂ­ഷ­യ്ക്കാ­യി പ­ള്ളി­മേ­ട­യിൽ­നി­ന്നി­റ­ങ്ങി­യ­തു്. പ­റ­ഞ്ഞി­രു­ന്ന­തി­ലേ­റെ വൈ­കി­യെ­ത്തി­യ ശ­വ­ഘോ­ഷ­യാ­ത്ര അച്ചൻ അ­ക്ഷ­മ­യോ­ടെ പ­ള്ളി­മു­റ്റ­ത്തു നോ­ക്കി­നി­ന്നി­രു­ന്നു. അ­നു­യാ­ത്ര­ക്കാർ വ­ള­രെ­ക്കു­റ­വാ­യി­രു­ന്ന വി­ലാ­പ­യാ­ത്ര കാണാൻ അ­തി­ലേ­റെ­യാ­ളു­കൾ വ­ഴി­യ­രി­കി­ലും വേ­ലി­ത്ത­ല­പ്പു­കൾ­ക്കു മ­റ­ഞ്ഞു­മൊ­ക്കെ നിൽ­ക്കു­ന്ന­തു കാ­ണാ­മാ­യി­രു­ന്നു. കാ­റ്റി­നോ­ടൊ­പ്പം കു­ന്നു­ക­യ­റി­യെ­ത്തി­യ ച­ര­മ­ഗാ­ന­ങ്ങ­ളി­ലും ദുഃ­ഖ­ത്തെ­ക്കാ­ളേ­റെ ഭ­യ­ത്തി­ന്റെ സ്വ­ര­ങ്ങ­ളാ­ണു് അച്ചൻ കേ­ട്ട­തു്.

പ­ള്ളി­യി­ലെ­ത്തി­യ­പ്പോൾ ശ­വ­മ­ഞ്ച­ത്തെ സ­മീ­പി­ച്ചു് അ­നാർ­ഭാ­ട­മാ­യി കി­ട­ത്തി­യി­രു­ന്ന ജ­ഡ­ത്തി­ന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി­യ­തും, ‘ദൈവമേ, ആമുഖം ത­ന്നെ­യ­ല്ലേ ഇതു്?’ എ­ന്നു് അച്ചൻ ഒരു ന­ടു­ക്ക­ത്തോ­ടെ ഉ­ള്ളിൽ ചോ­ദി­ച്ചു. തീ­പ്പൊ­ള്ള­ലേ­റ്റ മു­ഖ­ത്തി­ന്റെ ശ­രി­യാ­യ അടയാള രേഖകൾ വ്യ­ക്ത­മ­ല്ലാ­യി­രു­ന്നു­വെ­ങ്കി­ലും ആ നീണ്ട മൂ­ക്കു്? വി­ശാ­ല­മാ­യ ക­വിൾ­ത്ത­ട­ങ്ങൾ? ഭാ­വാർ­ദ്ര­ത­യു­ള്ള കീ­ഴ്ച്ചു­ണ്ടു്…? ചോ­ദ്യ­ചി­ഹ്ന­ങ്ങ­ളു­ടെ ചൂ­ണ്ട­ക്കൊ­ളു­ത്തു­കൾ അ­ച്ച­ന്റെ ഓർ­മ്മ­ക­ളെ ഉ­ട­ക്കി വ­ലി­ക്കാൻ തു­ട­ങ്ങി. താൻ ശ്ര­ദ്ധി­ച്ചു­പോ­ന്നി­രു­ന്ന സ്ത്രീ­യു­ടെ മു­ഖ­ത്തു് ഒ­രാ­ത്മ­ഹ­ത്യ­യു­ടെ മു­ന്ന­റി­യി­പ്പു­കൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നും അതു ക­ണ്ടെ­ത്താ­തെ­പോ­യ­തു തന്റെ പി­ഴ­യാ­ണെ­ന്നു­മൊ­ക്കെ ഖേ­ദി­ച്ചും പ­ശ്ചാ­ത്ത­പി­ച്ചു­മാ­യി­രു­ന്നു അച്ചൻ അ­ന്ത്യ­ശു­ശ്രൂ­ഷ­കൾ ചെ­യ്ത­തു്. എ­ന്നാ­ലും ഇ­തെ­ല്ലാം തന്റെ സംശയം മാ­ത്ര­മാ­കാ­മെ­ന്നും സ­ന്ധ്യാ­പ്രാർ­ത്ഥ­ന­യ്ക്കു വ­രാ­റു­ള്ള­തു മ­റ്റൊ­രു സ്ത്രീ­ത­ന്നെ­യാ­യി­രി­ക്കാ­മെ­ന്നും അച്ചൻ ത­ന്ന­ത്താൻ തി­രു­ത്തി സാ­ന്ത്വ­ന­പ്പെ­ടു­ക­യും ചെ­യ്തി­രു­ന്നു. തന്റെ സംശയം തീർ­ക്കാ­നാ­വു­ന്ന ഒ­രേ­യൊ­രാൾ വ­റീ­തേ­ട്ട­നാ­ണെ­ന്നു് അ­ച്ച­ന­റി­യാം. എ­ന്നാൽ, പ്രാർ­ത്ഥ­ന­കൾ തീ­രും­മുൻ­പേ പ­ള്ളി­ജ­നാ­ല­കൾ അ­ട­യ്ക്കാൻ തു­ട­ങ്ങു­ന്ന വ­റീ­തേ­ട്ടൻ അവരെ എ­ത്ര­മാ­ത്രം ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­കു­മെ­ന്നു് അ­ച്ച­നു നി­ശ്ച­യ­മി­ല്ല. പക്ഷേ, ഏതു് അ­ശ്ര­ദ്ധ­യ്ക്കി­ട­യി­ലും ക­ണ്ണിൽ­പ്പെ­ട­ത്ത­ക്ക ഒ­ര­പൂർ­വ്വ­ഭാ­വം ആ മു­ഖ­ത്തു് ഉ­ണ്ടാ­യി­രു­ന്നി­ല്ലേ? ഏ­താ­യാ­ലും അ­ന്ന­ത്തെ സ­ന്ധ്യാ­പ്രാർ­ത്ഥ­ന­യ്ക്കു് അവരെ ക­ണ്ടി­ല്ലെ­ങ്കിൽ മാ­ത്രം വ­റീ­തേ­ട്ട­നോ­ടു ചോ­ദി­ച്ചാൽ മ­തി­യ­ല്ലോ എന്നു കരുതി അച്ചൻ തന്റെ ചോ­ദ്യം മ­ന­സ്സി­ലെ­വി­ടെ­യോ സൂ­ക്ഷി­ച്ചു് സം­സ്കാ­ര­ശു­ശ്രൂ­ഷ­യിൽ ശ്ര­ദ്ധി­ക്കാൻ ശ്ര­മി­ച്ചു.

ഒ­ടു­വിൽ സ­ന്ധ്യാ­പ്രാർ­ത്ഥ­ന ക­ഴി­ഞ്ഞു മ­ട­ങ്ങി­യ­വ­രിൽ ഒ­രാ­ളെ­പ്പോ­ലും ഒ­ഴി­വാ­ക്കാ­തെ ശ്ര­ദ്ധി­ച്ചു്, ആ സ്ത്രീ­യു­ടെ അ­സാ­ന്നി­ധ്യം ഉ­റ­പ്പാ­യ­പ്പോ­ഴാ­ണു് അച്ചൻ വ­റീ­തേ­ട്ട­ന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി സ­ത്യ­ത്തി­ലേ­ക്കു­ള്ള അവസാന നടയിൽ കാ­ലു­കു­ത്താൻ ത­യ്യാ­റാ­യ­തു്. എ­ന്നാൽ വ­റീ­തേ­ട്ട­ന്റെ ധൃ­തി­മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ, ഒരു ഉ­ദാ­സീ­ന മ­റു­പ­ടി­യു­ടെ ആ­ഘാ­ത­ത്തെ­ക്കാൾ തന്റെ സം­ശ­യം­ത­ന്നെ­യ­ല്ലേ ന­ല്ല­തു് എന്ന വീ­ണ്ടു­വി­ചാ­ര­ത്തോ­ടെ അച്ചൻ തന്റെ ചോ­ദ്യം ഉ­പേ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു.

ക­പ്യാർ പോയി പ­ള്ളി­യിൽ ഏ­ക­നാ­യ­പ്പോൾ അച്ചൻ ഏറെ അ­സ്വ­സ്ഥ­നാ­യി­ത്തു­ട­ങ്ങി. ആ സ്ത്രീ­യു­ടെ വ്യാ­കു­ല­മു­ഖം പ­തി­വാ­യി­ത്ത­ന്നെ ക­ണ്ടു­കൊ­ണ്ടി­രു­ന്നി­ട്ടും എന്തേ, സാ­ന്ത്വ­ന­ത്തി­ന്റെ ഒരു വാ­ക്കു് അ­വ­രോ­ടു പറയാൻ ത­നി­ക്കു തോ­ന്നി­യി­ല്ല? കാ­രു­ണ്യ­ത്തോ­ടെ­യു­ള്ള ഒരു സ­മാ­ശ്വാ­സ­ത്തി­നു്, സ­ദു­പ­ദേ­ശ­ത്തി­ന്റെ ഒരു വാ­ച­ക­ത്തി­നു്, തി­ര­ഞ്ഞെ­ടു­ത്ത ചില വേ­ദ­വാ­ക്യ­ങ്ങൾ­ക്കു്, ചു­ഴി­യിൽ­പ്പെ­ട്ട ആ വ­ഞ്ചി­യെ അ­പ­ക­ട­മി­ല്ലാ­തെ ക­ര­യ്ക്ക­ടു­പ്പി­ക്കാൻ ഒ­രു­പ­ക്ഷേ, ക­ഴി­യു­മാ­യി­രു­ന്നി­ല്ലേ? ‘ചെ­യ്യേ­ണ്ട­താ­യി­രു­ന്നു… ഞാൻ അതു ചെ­യ്യേ­ണ്ട­താ­യി­രു­ന്നു…’ അച്ചൻ യാ­ന്ത്രി­ക­ച­ല­ന­ങ്ങ­ളോ­ടെ ന­ട­ന്നു പ­ള്ളി­വി­ള­ക്കു­കൾ കെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. എ­ന്നി­ട്ടു് അ­ന്ധ­കാ­ര­ത്തി­ലു­ടെ സാ­വ­ധാ­നം പ­ള്ളി­യു­ടെ വാ­തിൽ­ക്ക­ലേ­ക്കു ന­ട­ക്കു­മ്പോൾ, ബ­ഞ്ചു­ക­ളു­ടെ നി­ര­യ്ക്കു പി­ന്നിൽ ആ സ്ത്രീ കു­മ്പി­ട്ടു നിൽ­ക്കാ­റു­ണ്ടാ­യി­രു­ന്ന സ്ഥാ­ന­ത്തേ­ക്കു് അച്ചൻ ഇ­രു­ളി­ലൂ­ടെ വീ­ണ്ടും നോ­ക്കി. ഓർ­മ്മ­യിൽ ഒരു ജ­ല­ചി­ത്ര­മാ­യി ആ സ്ത്രീ­രൂ­പം അ­ച്ച­ന്റെ മ­ന­സ്സിൽ മ­റ്റെ­ങ്ങോ­ട്ടോ നോ­ക്കി­നി­ന്നു.

സ­ന്ധ്യാ­പ്ര­കാ­ശം പ­ള്ളി­വാ­തിൽ­ക്കൽ പ്ര­ണ­മി­ച്ചു കി­ട­ന്നു. നെൽ­പാ­ട­ത്തി­ന­പ്പു­റം അ­സ്ത­മി­ച്ച സൂ­ര്യ­നു ചു­റ്റും ക­റു­ത്ത കു­പ്പാ­യ­ങ്ങ­ളി­ട്ട മേ­ഘ­ങ്ങൾ… ആ­കാ­ശ­ത്തു പ­രു­ന്തു­കൾ വ­ര­യ്ക്കു­ന്ന അ­ദൃ­ശ്യ­വൃ­ത്ത­ങ്ങൾ… കി­ഴ­ക്കൻ കു­ന്നു­ക­ളെ കാർ­മേ­ഘ­ങ്ങ­ളു­ടെ ശി­രോ­വ­സ്ത്ര­ങ്ങൾ മൂ­ടി­യി­രു­ന്നു. പ­ള്ളി­ഗോ­പു­ര­ത്തി­നു­മു­ക­ളി­ലെ, ആ­ട്ടിൻ­കു­ട്ടി­യെ കൈ­യി­ലേ­ന്തി നിൽ­ക്കു­ന്ന ക്രി­സ്തു­വി­ന്റെ, ലോഹ ശി­ല്പ­ത്തി­ന്റെ നിഴൽ ബ­ദാം­മ­ര­ങ്ങ­ളു­ടെ ചു­വ­ട്ടി­ലേ­ക്കു് നീ­ണ്ടു­നീ­ണ്ടു പൊ­യ്ക്കൊ­ണ്ടി­രു­ന്നു.

പ­ള്ളി­വാ­തിൽ പൂ­ട്ടി താ­ഴ്‌­വ­ര­യി­ലേ­ക്കു വെ­റു­തെ നോ­ക്കി­ക്കൊ­ണ്ടു് അച്ചൻ പ­ള്ളി­മു­റ്റ­ത്തു നി­ന്നു. ഇളം ത­ണു­പ്പു­ള്ള കാ­റ്റു് വീ­ശി­ക്കൊ­ണ്ടി­രു­ന്നു. വ­യ­ലി­ലെ പ­ശു­ക്കൂ­ട്ട­ങ്ങൾ നി­ശ­ബ്ദ­രാ­യി നാ­ലു­പാ­ടേ­ക്കും ന­ട­ന്നു നീ­ങ്ങി. വൃ­ക്ഷ­നി­ര­കൾ­ക്കു മ­റ­ഞ്ഞു് ചെറിയ തീ­വ­ണ്ടി സ്റ്റേ­ഷ­നിൽ അല്പം മു­മ്പു വ­ട­ക്കു­നി­ന്നോ­ടി­വ­ന്നു­നി­ന്ന തീ­വ­ണ്ടി ആ­ഞ്ഞാ­ഞ്ഞു കി­ത­യ്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അച്ചൻ അ­തൊ­ന്നും ശ്ര­ദ്ധി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. അ­ച്ച­ന്റെ ആ­ലോ­ച­ന­കൾ ആ മ­ര­ണ­ത്തെ ചു­റ്റി­പ്പ­റ്റി­ത്ത­ന്നെ­യാ­യി­രു­ന്നു. മ­രി­ച്ച സ്ത്രീ­യു­ടെ കൊ­ച്ചു­മ­കൾ രണ്ടു നാൾ മു­മ്പു­വ­രെ അ­വ­രോ­ടൊ­പ്പം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്? കൊ­ച്ചു­മ­കൾ കൂ­ടെ­യു­ള്ള­പ്പോൾ ഒരു സ്ത്രീ സ­ന്ധ്യാ­പ്രർ­ത്ഥ­ന­യ്ക്കു വ­രു­മ്പോൾ ഒപ്പം കൂ­ട്ടാ­തി­രി­ക്കാ­നി­ട­യി­ല്ല­ല്ലോ. അ­ങ്ങ­നെ­യാ­വു­മ്പോൾ തന്റെ സംശയം അ­യ­ഥാർ­ത്ഥ­മാ­യി­രി­ക്കി­ല്ലേ? പ്രാർ­ത്ഥ­ന­യ്ക്കെ­ത്താ­റു­ള്ള­തു മ­റ്റൊ­രു സ്ത്രീ­ത­ന്നെ ആ­യി­രി­ക്ക­ണം. ഇ­ന്നു് ഒരു പക്ഷേ, ഏ­തെ­ങ്കി­ലും അ­സൗ­ക­ര്യ­ത്താൽ അവർ എ­ത്താ­തി­രു­ന്ന­താ­വി­ല്ലേ? അ­ല്ലെ­ങ്കിൽ, ശ­വ­സം­സ്കാ­ര­ച്ച­ട­ങ്ങിൽ ആൾ­ക്കൂ­ട്ട­ത്തി­ന്റെ പി­ന്നി­ലെ­വി­ടെ­യെ­ങ്കി­ലും അവർ ഉ­ണ്ടാ­യി­രു­ന്നി­രി­ക്കി­ല്ലേ? ച­ട­ങ്ങു് വൈ­കി­പ്പോ­യ­തി­നാ­ലും ആ മ­ര­ണ­ത്തെ­ച്ചൊ­ല്ലി­യു­ണ്ടാ­യ ഖേ­ദ­ചി­ന്ത­ക­ളാ­ലും അവർ നേ­ര­ത്തേ പ­ള്ളി­യിൽ­നി­ന്നു മ­ട­ങ്ങി­പ്പോ­യ­തു­മാ­വും. അ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കിൽ, നാ­ള­ത്തെ സ­ന്ധ്യാ­പ്രാർ­ത്ഥ­ന­യ്ക്കു­ശേ­ഷം അവരെ ആ നി­ലാ­വു വീണ ക­ണ്ണു­ക­ളോ­ടെ കാ­ണു­മ്പോൾ… അ­ച്ച­ന്റെ മ­ന­സ്സിൽ കാർ­മേ­ഘ­ങ്ങൾ ക­ട­ന്നു­വ­രു­ന്ന സൂര്യ പ്ര­കാ­ശം­പോ­ലെ ഒരു തെ­ളി­ച്ചം നി­റ­ഞ്ഞു… ആ സ്ത്രീ­യു­ടെ അ­ടു­ത്തെ­ത്തി നെ­റ്റി­യിൽ കൈ­വ­ച്ചു പ്രാർ­ത്ഥി­ച്ച­ശേ­ഷം അ­വ­രു­ടെ മ­നോ­വ്യ­ഥ­കൾ ചോ­ദി­ച്ച­റി­ഞ്ഞു്, ആ­ശ്വ­സി­പ്പി­ക്കു­ന്ന ഒരു സ­ങ്ക­ല്പം മ­ന­സ്സി­ലു­ണ്ടാ­ക്കി അച്ചൻ അ­ല­ക്ഷ്യ­മാ­യി ദൂ­രേ­ക്കു നോ­ക്കി.

ആ നേരം പെ­ട്ടെ­ന്നു തീ­വ­ണ്ടി­പ്പാ­ള­ത്തി­ന­രി­കി­ലെ സി­ഗ്നൽ ലൈ­റ്റു­കൾ നി­റം­മാ­റി­ക്ക­ത്തി­യ­തു് അ­ച്ച­ന്റെ ദൃ­ഷ്ടി­യിൽ­പ്പെ­ട്ടു. ഉ­ട­നെ­ത­ന്നെ സ്റ്റേ­ഷൻ വി­ട്ടു് ഓ­ടി­ത്തു­ട­ങ്ങി­യ തെ­ക്കോ­ട്ടു­ള്ള വണ്ടി ക­ണ്ട­തും ശ­വ­സം­സ്കാ­ര­ച്ച­ട­ങ്ങു് വൈ­കി­ച്ച തീ­വ­ണ്ടി­യാ­യി­രു­ന്ന­ല്ലോ അതു് എ­ന്നു് അച്ചൻ ഓർ­മ്മി­ച്ചു. ആ വ­ണ്ടി­യിൽ എ­ത്തു­മെ­ന്നു പ്ര­തീ­ക്ഷി­ച്ച ആർ­ക്കോ­വേ­ണ്ടി­യാ­യി­രു­ന്നു ജഡം ശ്മ­ശാ­ന­ത്തി­ലെ­ത്തി­ച്ച­തി­നു ശേഷം പോലും അ­ട­ക്കം വൈ­കി­ച്ച­തു്. അ­വ­സാ­നം തീ­വ­ണ്ടി ഏറെ വൈ­കു­മെ­ന്ന­റി­ഞ്ഞ­പ്പോൾ സ­ന്ധ്യാ­സൂ­ര്യ­ന്റെ മുഖം മൂ­ടു­ന്ന മ­ഴ­ക്കാ­റു­കൾ നോ­ക്കി പ്രാ­യ­മാ­യ­വ­രാ­രോ തീ­രു­മാ­നി­ക്കു­ക­യാ­യി­രു­ന്നു: “ഇനി ആ­രെ­യും കാ­ക്കേ­ണ്ട… മ­ഴ­യ്ക്കു മുൻപു കാ­ര്യം ക­ഴി­യ­ട്ടെ. അ­ല്ലേൽ­ത്ത­ന്നെ ആ പാ­വ­ത്തി­നെ ക­ണ്ണു­നീ­രു കു­ടു­പ്പി­ച്ചു്… ഒ­ടു­വിൽ ഈ ക­ടും­കൈ­യും ചെ­യ്യി­ച്ചി­ട്ടു്… വ­രു­മെ­ന്നൊ­ന്നും ന­മ്മ­ളെ­യാ­രേം അ­റി­യി­ച്ചി­ട്ടു­മി­ല്ല­ല്ലോ… ”

പെ­ട്ടെ­ന്നു പ­ള്ളി­യി­ലേ­ക്കു ക­യ­റി­വ­രു­ന്ന പ­ടി­ക്കെ­ട്ടു­ക­ളിൽ ധൃതി പി­ടി­ച്ച കാൽ­പെ­രു­മാ­റ്റ­ങ്ങൾ കേ­ട്ടു. കൽ­ക്കെ­ട്ടി­ന­രി­കി­ലേ­ക്കു നീ­ങ്ങി­നി­ന്നു നോ­ക്കി­യ അച്ചൻ ഇ­ടി­മി­ന്ന­ലു­കൾ ന­ല്കി­യ വെ­ളി­ച്ച­ത്തിൽ, വേഗം വേഗം പ­ടി­ക്കെ­ട്ടു­കൾ ക­യ­റി­വ­രു­ന്ന ഒ­രാ­ളെ­യും അയാൾ കൈ പി­ടി­ച്ചു ന­ട­ത്തു­ന്ന കൊ­ച്ചു­കു­ട്ടി­യെ­യും കണ്ടു. ഒരു തി­രി­ച്ച­റി­വി­ന്റെ ന­ടു­ക്ക­ത്തോ­ടെ അച്ചൻ അവരെ നേ­രി­ടു­ന്ന അ­പ്രി­യ നി­മി­ഷ­ങ്ങൾ­ക്കാ­യി ത­യ്യാ­റെ­ടു­ത്തു ഗോ­പു­ര­ത്തിൽ­നി­ന്നെ­ത്തു­ന്ന പ്ര­കാ­ശം പ­ള്ളി­മു­റ്റ­ത്തു വീ­ഴു­ന്നി­ട­ത്തേ­ക്കു മാ­റി­നി­ന്നു.

images/theevandi-2.jpg

കി­ത­പ്പോ­ടെ പ­ടി­ക്കെ­ട്ടു­കൾ ക­ട­ന്നെ­ത്തി­യ അയാൾ അ­ച്ച­നെ ക­ണ്ട­തും കു­ട്ടി­യെ ഒ­ന്നു­കൂ­ടി ത­ന്നോ­ടു ചേർ­ത്തു­കെ­ട്ടി­പ്പി­ടി­ച്ചു ന­ട­ത്തി, സാ­വ­ധാ­നം ആ പ്ര­കാ­ശ­വൃ­ത്ത­ത്തി­ലേ­ക്കു ന­ട­ന്നു് അ­ച്ച­ന്റെ അ­ടു­ത്തു ചെ­ന്നു. വി­യർ­പ്പി­നാൽ വ­ല്ലാ­തെ ന­ന­ഞ്ഞു വി­വ­ശ­മാ­യി­രു­ന്ന അ­യാ­ളു­ടെ മു­ഖ­ത്തു ദീർ­ഘ­യാ­ത്ര­യു­ടെ ക്ഷീ­ണ­വും വേ­ദ­ന­യു­ടെ­യും പ­ശ്ചാ­ത്താ­പ­ത്തി­ന്റെ­യും അ­ട­യാ­ള­ങ്ങ­ളും സ്പ­ഷ്ട­മാ­യി­രു­ന്ന­തി­നാൽ, ഒരു പ­രി­ച­യ­പ്പെ­ട­ലി­ന്റെ ആ­വ­ശ്യം തോ­ന്നാ­ത്ത­ത്ര തീർ­ച്ച­യോ­ടെ അച്ചൻ ചോ­ദി­ച്ചു: “വണ്ടി വൈ­കി­പ്പോ­യി, അല്ലേ?”

അയാൾ മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. കു­ട്ടി­യു­ടെ കൈ വി­ടു­വി­ച്ചു്, കൈകൾ നെ­ഞ്ച­ത്തു ചേർ­ത്തു­കെ­ട്ടി ഒരു ന്യാ­യാ­ധി­പ­ന്റെ മു­മ്പി­ലെ­ന്ന­പോ­ലെ തല കു­മ്പി­ട്ടു നി­ന്നു. അ­യാ­ളു­ടെ നെ­ഞ്ചി­ടി­പ്പു­ക­ളു­ടെ പി­ട­ച്ചി­ലു­കൾ അ­ച്ച­നെ നി­ശ­ബ്ദ­നാ­ക്കി. ക­ണ്ണു­ക­ള­ക­റ്റി, പ­ള്ളി­ഗോ­പു­ര­ത്തി­ലെ പ്രാ­വു­ക­ളു­ടെ ചി­റ­ക­ടി­കൾ ശ്ര­ദ്ധി­ച്ചു മു­ക­ളി­ലേ­ക്കു നോ­ക്കി­നിൽ­ക്കു­ന്ന കൊ­ച്ചു പെൺ­കു­ട്ടി­യു­ടെ മു­ഖ­ത്തേ­ക്കു നോ­ക്കി­യ­തും പെ­ട്ടെ­ന്നു് തന്റെ സം­ശ­യ­ങ്ങ­ളെ­ല്ലാം അ­ക­ന്നു­പോ­യ അ­ച്ച­ന്റെ തൊ­ണ്ട­യിൽ ഒരു ഗ­ദ്ഗ­ദം വന്നു ത­ട­ഞ്ഞു: ദൈവമേ, അതേ ക­ണ്ണു­കൾ… അതേ മൂ­ക്കു്… അതേ ചു­ണ്ടു­കൾ… ഒരു നാ­ല­ഞ്ചു വ­യ­സ്സി­ന്റെ നി­ഷ്ക­ള­ങ്ക­ത­യും! തന്റെ ഉൾ­ക്ഷോ­ഭ­ങ്ങൾ മ­റ­യ്ക്കാൻ ഉടനെ ഇ­രു­ളി­ലേ­ക്കു മ­റ­യ­ണ­മെ­ന്നു് അച്ചൻ ആ­ഗ്ര­ഹി­ച്ചു.

“വരൂ!” അച്ചൻ പ­റ­ഞ്ഞു.

ത­നി­ക്കു നേരെ നീ­ട്ട­പ്പെ­ട്ട അ­ച്ച­ന്റെ കൈ നി­ഷേ­ധി­ച്ചു് കു­ട്ടി അ­യാ­ളോ­ടു­ത­ന്നെ ചേർ­ന്നു ന­ട­ന്നു.

പ­ള്ളി­മു­റ്റം ചു­റ്റി അവർ ശ്മ­ശാ­ന­ത്തി­ലേ­ക്കു ന­ട­ക്കു­മ്പോൾ, ആ­കാ­ശ­ത്തു ക­ണ്ണു­കൾ തു­റ­ന്ന­ട­യു­ന്ന­തു­പോ­ലെ മി­ന്ന­ലു­ക­ളും ഗ­ദ്ഗ­ദ­ങ്ങൾ­പോ­ലെ ഇ­ടി­മു­ഴ­ക്ക­ങ്ങ­ളും വർ­ദ്ധി­ച്ചി­രു­ന്നു. പ്ര­ധാ­ന ശ്മ­ശാ­ന­ത്തി­നു പു­റ­ത്തെ വെ­ളി­മ്പ­റ­മ്പിൽ ശവം അ­ട­ക്കം­ചെ­യ്യ­പ്പെ­ട്ട സ്ഥാ­നം ഒ­ന്നു­ര­ണ്ടു റീ­ത്തു­ക­ളു­ടെ നി­ഴ­ല­ട­യാ­ള­ങ്ങ­ളാൽ തി­രി­ച്ച­റി­ഞ്ഞു്, അച്ചൻ തന്റെ സ­ന്ദർ­ശ­ക­നെ അ­ങ്ങോ­ട്ടു ന­ട­ത്തി. മൺ­കൂ­ന­യി­ലേ­ക്കു ക­മി­ഴ്‌­ന്നു വീണു് അയാൾ ഏ­ങ്ങി­യേ­ങ്ങി­ക്ക­ര­യാൻ തു­ട­ങ്ങി­യ­പ്പോൾ, അച്ചൻ കു­ട്ടി­യെ ത­ന്നോ­ടു ചേർ­ത്തു­നിർ­ത്തി­കെ­ട്ടി­പ്പി­ടി­ച്ചു­നി­ന്നു. ഭ­യ­ന്നു­പോ­യ കു­ട്ടി­യും വി­തു­മ്പാൻ തു­ട­ങ്ങ­വേ അച്ചൻ കു­ട്ടി­യെ ഒ­ന്നു­കൂ­ടി ചേർ­ത്തു­പി­ടി­ച്ചു് വേ­റൊ­രു കു­ട്ടി­യെ എ­ന്ന­പോ­ലെ അയാളെ ചു­മ­ലിൽ­ത്ത­ട്ടി ആ­ശ്വ­സി­പ്പി­ക്കാൻ ശ്ര­മി­ച്ചു. ആ സ്പർ­ശ­ന­ത്തോ­ടു് പ്ര­തി­ക­രി­ച്ചോ, കു­ട്ടി­യു­ടെ ക­ര­ച്ചിൽ ശ്ര­ദ്ധി­ച്ചോ അയാൾ സാ­വ­ധാ­നം എ­ഴു­ന്നേ­റ്റു ശ­ക്തി­യാ­യ ഒ­രാ­ലിം­ഗ­ന­ത്താൽ കു­ട്ടി­യെ ത­ന്നോ­ടു ചേർ­ത്തി­ട്ടു വീ­ണ്ടും പൊ­ട്ടി­ക്ക­ര­യാൻ തു­ട­ങ്ങി. വ­ല്ലാ­തെ ഭ­യ­ന്നു­പോ­യ കു­ട്ടി അ­പ്പോ­ഴേ­ക്കു് ഉ­റ­ക്കെ­യു­റ­ക്കെ ക­ര­യു­ക­യാ­യി­രു­ന്നു.

നി­ശ്ചേ­ഷ്ട­നാ­യി നി­ന്നു­പോ­യ അ­ച്ച­നു് ഒരു ര­ക്ഷാ­മാർ­ഗ്ഗം കാ­ട്ടി­ക്കൊ­ടു­ക്കു­മ്പോ­ലെ ആ­കാ­ശ­ത്തു­നി­ന്നു മ­ഴ­ത്തു­ള്ളി­കൾ അ­ടർ­ന്നു­വീ­ണു തു­ട­ങ്ങി­യി­രു­ന്നു. അച്ചൻ അ­യാ­ളു­ടെ തോ­ള­ത്തു തട്ടി സാ­ന്ത്വ­ന­സ്വ­ര­ത്തിൽ പ­റ­ഞ്ഞു: “വരൂ, മ­ഴ­വ­രു­ന്നു­ണ്ടു്… കു­ട്ടി­യെ മഴ ന­ന­യ്ക്കേ­ണ്ട.”

എ­ന്നാൽ അയാൾ ഒ­ന്നും മി­ണ്ടാ­തെ വി­തു­മ്പി­ക്ക­ര­ഞ്ഞു നി­ന്ന­തേ­യു­ള്ളൂ.

ഒ­ടു­വിൽ ത­ന്റേ­താ­യ സ­മ­യ­മെ­ടു­ത്തു് ആ­ശ്വാ­സം ക­ണ്ടെ­ത്തി­ക്ക­ഴി­ഞ്ഞ അയാൾ കു­ട്ടി­യെ സാ­ന്ത്വ­ന­പ്പെ­ടു­ത്താൻ ശ്ര­മി­ച്ചു്, ഒ­ക്ക­ത്തെ­ടു­ത്തു­കൊ­ണ്ടു് അ­ച്ച­നെ പി­ന്തു­ടർ­ന്നു.

കാ­റ്റി­നു ശ­ക്തി­യേ­റി­യി­രു­ന്നു. ശ്മ­ശാ­ന­ത്തി­ന­പ്പു­റ­ത്തെ വാ­ഴ­ത്തോ­ട്ട­ത്തെ ആ­കെ­യു­ല­ച്ചു­കൊ­ണ്ടു കാ­റ്റ­ടി­ക്കു­മ്പോൾ ന­രി­ച്ചീ­റു­ക­ളു­ടെ കൂ­ട്ട­ക്ക­ര­ച്ചി­ലു­ക­ളു­യ­രാൻ തു­ട­ങ്ങി. കാ­റ്റ­ടി­ച്ചെ­ത്തു­ന്ന മ­ഴ­യി­ര­മ്പ­ലു­കൾ കേ­ട്ടു ക­രി­യി­ല­ക­ളും പ­ള്ളി­മു­റ്റ­ത്തു­കൂ­ടി ക­ര­ഞ്ഞു­കൊ­ണ്ടോ­ടി. ബ­ദാം­മ­ര­ങ്ങ­ളു­ടെ ക­ന­മു­ള്ള ഇലകൾ പ­ള്ളി­മ­തി­ലിൽ ഉരസി മു­റ്റ­ത്തേ­ക്കൂ വീ­ഴു­ന്ന ശ­ബ്ദ­ങ്ങ­ളും… മ­ര­ക്കൊ­മ്പു­ക­ളിൽ ചേ­ക്കേ­റി­യി­രു­ന്ന പ­ക്ഷി­ക്കു­ടും­ബ­ങ്ങ­ളു­ടെ ഇ­ണ­ക്ക­ങ്ങ­ളും പി­ണ­ക്ക­ങ്ങ­ളും ഇ­ട­ക­ലർ­ന്ന കൂ­ട്ട­ക്ക­ര­ച്ചി­ലു­ക­ളും ഒരു രൗ­ദ്ര­സം­ഗീ­തം­പോ­ലെ ഉ­യർ­ന്നു­കേ­ട്ടു.

അവർ പ­ള്ളി­യു­ടെ വാ­തിൽ­ക്ക­ലെ­ത്തും മു­മ്പു മഴ പെ­യ്തു­തു­ട­ങ്ങി­യി­രു­ന്നെ­ങ്കി­ലും ന­ന­യു­ന്ന­ത­റി­യാ­ത്ത­പോ­ലെ ന­ട­ന്നു പ­ള്ളി­ന­ട­യി­ലെ മേൽ­ക്കൂ­ര­യു­ടെ­യും വെ­ളി­ച്ച­ത്തി­ന്റെ­യും സു­ര­ക്ഷി­ത­ത്വ­ത്തി­ലെ­ത്തി. അയാൾ തൂ­വാ­ല­യെ­ടു­ത്തു മ­ക­ളു­ടെ നനഞ്ഞ ത­ല­മു­ടി തോർ­ത്തി. എ­ന്നി­ട്ടു സ്വ­ന്തം മു­ഖ­ത്തെ ക­ണ്ണു­നീ­രും അ­മർ­ത്തി­ത്തു­ട­ച്ചു കൈ­ത്ത­ണ്ട­യി­ലെ വാ­ച്ച് വെ­ളി­ച്ച­ത്തി­ലേ­ക്കു മാ­റ്റി­പ്പി­ടി­ച്ചു സമയം നോ­ക്കി.

നി­ശ­ബ്ദ­ത­യു­ടെ അ­സ്വാ­സ്ഥ്യ­മ­ക­റ്റാ­നാ­യി അച്ചൻ പ­റ­ഞ്ഞു: “നി­ങ്ങ­ളെ ഒ­ത്തി­രി­നേ­രം കാ­ത്തു. എന്തു ചെ­യ്യാം. വണ്ടി വ­ല്ലാ­തെ വൈ­കി­പ്പോ­യ­ല്ലോ. മഴ പെ­യ്തെ­ങ്കി­ലോ എ­ന്നോർ­ത്തി­ട്ടാ­ണു്. അ­ല്ലെ­ങ്കിൽ കു­റെ­നേ­രം കൂടി… ” അയാൾ താൻ പ­റ­യു­ന്ന­തെ­ന്തെ­ന്നു കേൾ­ക്കാ­തെ­യാ­ണു തന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി­നിൽ­ക്കു­ന്ന­തെ­ന്നു മ­ന­സ്സി­ലാ­ക്കി അച്ചൻ അതു് ഏ­റെ­ത്തു­ടർ­ന്നി­ല്ല. കു­റ­ച്ചൊ­രു വി­രാ­മ­മി­ട്ടു് അച്ചൻ ചോ­ദി­ച്ചു:

“പ­ള്ളി­യി­ലേ­ക്കു ക­യ­റു­ന്നി­ല്ലേ?”

“ഇ­ല്ല­ച്ചാ, എ­നി­ക്കു് ഉ­ട­നെ­ത­ന്നെ മ­ട­ങ്ങ­ണം. വ­ണ്ടി­യു­ടെ സ­മ­യ­മാ­യി.”

“ഇ­ന്നു­ത­ന്നെ മ­ട­ങ്ങാ­നോ? അതും ഈ മ­ഴ­യ­ത്തു്… എ­ങ്ങ­നെ?”

“സാ­ര­മി­ല്ല. ഈ വണ്ടി പോയാൽ… പി­ന്നെ മോ­ളെ­യും­കൊ­ണ്ടു്… രാ­ത്രി ഞാൻ എന്തു ചെ­യ്യും?” അ­യാ­ളു­ടെ തൊ­ണ്ട­യി­ട­റി­ത്തു­ട­ങ്ങി­യി­രു­ന്നു.

“ഇന്നു രാ­ത്രി, ഇവിടെ എന്റെ കൂടെ ക­ഴി­യാം. രാ­വി­ലെ പോയാൽ മതി. കുർ­ബാ­ന ക­ഴി­ഞ്ഞു് പ്രാർ­ത്ഥി­ച്ചി­ട്ടൊ­ക്കെ.”

അച്ചൻ സം­യ­മ­ന­ത്തോ­ടെ പ­റ­ഞ്ഞു.

“ഇ­ല്ല­ച്ചാ! ഇവൾ സ­മ്മ­തി­ക്കി­ല്ല. വീ­ട്ടിൽ­ത്ത­ന്നെ ഇവൾ എ­ന്നോ­ടെ­ന്നും വ­ഴ­ക്കാ­യി­രു­ന്നു. അ­മ്മ­യെ കാ­ണാ­തെ… നാളെ ഇവളെ ഞാൻ തി­രി­ച്ചു­കൊ­ണ്ടു വരാൻ… ” അ­യാൾ­ക്കു ശബ്ദം ന­ഷ്ട­പ്പെ­ട്ടു­പോ­യി. അല്പം ക­ഴി­ഞ്ഞു് തൊ­ണ്ട­യി­ടർ­ച്ച­കൾ നീ­ക്കി അയാൾ തു­ടർ­ന്നു: “ഉ­ച്ച­യ്ക്കു വി­വ­ര­മ­റി­ഞ്ഞ­യു­ടൻ ഞാൻ മോ­ളെ­യും കൂ­ട്ടി ഓ­ടി­പ്പോ­ന്ന­താ­ണു്. മ­റ്റാ­രോ­ടും പ­റ­യാ­തെ­പോ­ലും… ” വി­വ­ശ­യാ­യി­ക്ക­ഴി­ഞ്ഞി­രു­ന്ന കു­ട്ടി അ­യാ­ളു­ടെ തോളിൽ ത­ല­ചാ­യ്ച്ചു കി­ട­ന്നു് ഒരു മ­യ­ക്ക­ത്തി­ലേ­ക്കു വീ­ണു­കൊ­ണ്ടി­രു­ന്നു.

ഒരു തീ­വ­ണ്ടി­യു­ടെ അ­ടു­ത്തേ­ക്കു് അയാളെ ആ നേ­ര­ത്തു് അ­യ­യ്ക്ക­രു­തെ­ന്നു ത­ന്നോ­ടാ­രോ പ­റ­യു­ന്ന­തു­പോ­ലെ അ­ച്ച­നു തോ­ന്നി­ക്കൊ­ണ്ടി­രു­ന്നു. കു­റ­ച്ചൊ­ന്നു ചി­ന്തി­ച്ചി­ട്ടു് അച്ചൻ പ­റ­ഞ്ഞു:

“എ­ങ്കിൽ നിൽ­ക്കൂ, ഞാ­നും­കൂ­ടി സ്റ്റേ­ഷ­നി­ലേ­ക്കു വരാം. കു­ട­യെ­ടു­ത്തു വ­ന്നി­ട്ടു്… ”

പ­ള്ളി­മേ­ട­യി­ലേ­ക്കു പോ­കു­മ്പോൾ മ­രി­ച്ച സ്ത്രീ അ­യാ­ളോ­ടൊ­ത്തു പ­ള്ളി­മു­റ്റ­ത്തു നിൽ­ക്കു­ന്ന ഒ­രാ­ക­സ്മി­ക­സ­ങ്ക­ല്പം അ­ച്ച­ന്റെ മ­ന­സ്സി­ലു­ള­വാ­യി. എത്ര ചേർ­ച്ച തോ­ന്നു­ന്ന ദമ്പതികൾ-​അച്ചൻ അതിശയിച്ചു-​കാഴ്ചകൾക്കപ്പുറത്തെ അ­റി­വു­ക­ളു­ടെ അർ­ത്ഥാ­നർ­ത്ഥ­ങ്ങ­ളെ­ക്കു­റി­ച്ചോർ­ത്തു ചി­ന്താ­ധീ­ന­നാ­യി അച്ചൻ കു­ട­ക­ളെ­ടു­ത്തു മ­ട­ങ്ങി­യെ­ത്തി.

ഉ­റ­ക്ക­ത്തിൽ­ത്ത­ന്നെ ഇ­ട­യ്ക്കി­ടെ ക­ര­യു­ന്ന കു­ട്ടി­യെ ആ­ശ്വ­സി­പ്പി­ക്കാൻ പ്ര­യാ­സ­പ്പെ­ട്ടു­നിൽ­ക്കു­ക­യാ­യി­രു­ന്നു അയാൾ. പ­ള്ളി­മേ­ലാ­പ്പിൽ­നി­ന്നു മ­ഴ­ത്തു­ള്ളി­കൾ മ­ണ­ലി­ലേ­ക്കു് ആർ­ത്ത­ല­ച്ചു വീ­ണു­കൊ­ണ്ടി­രു­ന്നു. അച്ചൻ താൻ കൊ­ണ്ടു വ­ന്ന­തിൽ വ­ലി­പ്പം കൂടിയ കാ­ലൻ­കു­ട നി­വർ­ത്തി അയാളെ ഏ­ല്പി­ച്ചു. മ­ഴ­യി­ലേ­ക്കി­റ­ങ്ങി അ­വ­രി­രു­വ­രും പ­ള്ളി­യു­ടെ ന­ട­ക­ളി­റ­ങ്ങി­ത്തു­ട­ങ്ങി. ആ­ഞ്ഞു­വീ­ശു­ന്ന കാ­റ്റു് കു­ട­കൾ­ക്കു ത­ട­യാ­നാ­വാ­ത്ത­വി­ധം മ­ഴ­ത്തു­ള്ളി­ക­ളെ വി­ത­റി­ക്കൊ­ണ്ടി­രു­ന്നു. അയാൾ കു­ട­യു­ടെ സം­ര­ക്ഷ­ണം മു­ഴു­വൻ കു­ട്ടി­ക്കു നല്കി ന­ന­യു­ന്ന­തു വ­ക­വ­യ്ക്കാ­തെ ന­ട­ക്കു­ന്ന­തു് അച്ചൻ ശ്ര­ദ്ധി­ച്ചു.

images/theevandi-1.jpg

അവർ ന­ട­ക­ളി­റ­ങ്ങി­ത്തീ­രും മുൻപേ തീ­വ­ണ്ടി­യു­ടെ വ­ര­വ­റി­യി­ക്കു­ന്ന മണി മു­ഴ­ക്ക­ങ്ങൾ കേ­ട്ടു­തു­ട­ങ്ങി­യി­രു­ന്നു.

അയാൾ തി­ടു­ക്ക­ത്തോ­ടെ ന­ട­ത്ത­ത്തി­നു വേഗത കൂ­ട്ടി. നനഞ്ഞ കു­പ്പാ­യ­ത്തി­ന്റെ ത­ട­സ്സ­ത്താൽ അതേ വേ­ഗ­ത്തിൽ അവരെ അ­നു­ഗ­മി­ക്കാൻ അച്ചൻ പാ­ടു­പെ­ട്ടു.

അയാൾ സ്റ്റേ­ഷ­നി­ലേ­ക്കു് ഓ­ടി­ക്ക­യ­റു­മ്പോൾ അച്ചൻ ഏറെ പി­ന്നി­ലാ­യി­രു­ന്നു. തീ­വ­ണ്ടി­യു­ടെ വെ­ളി­ച്ചം ദൂരെ ദൃ­ശ്യ­മാ­യി­രു­ന്നെ­ങ്കി­ലും മ­ഴ­യു­ടെ ആ­ര­വ­ങ്ങൾ­ക്കി­ട­യിൽ അ­തി­ന്റെ ശ­ബ്ദ­ങ്ങൾ ന­ഷ്ട­പ്പെ­ട്ടു­പോ­യി­രു­ന്നു. താൻ സ്റ്റേ­ഷ­നി­ലേ­ക്കോ­ടി­യെ­ത്ത­വേ, അയാളെ പ്ലാ­റ്റ്ഫോ­മി­ലൊ­രി­ട­ത്തും കാ­ണാ­തെ പ­രി­ഭ്രാ­ന്തി­യോ­ടെ പാ­ഞ്ഞു­ചെ­ന്നു നോ­ക്കു­മ്പോൾ, പാ­ള­ത്തി­ലേ­ക്കി­റ­ങ്ങി­പ്പോ­കു­ന്നി­ട­ത്തു തന്റെ കാ­ലൻ­കു­ട ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ടു­കി­ട­ക്കു­ന്ന­തും തീ­വ­ണ്ടി അ­പാ­യ­സൂ­ച­ന­യാ­യ സൈറൺ മു­ഴു­ക്കു­ന്ന­തു­മാ­യ ഒരു പേ­ക്കി­നാ­വു് അ­ച്ച­ന്റെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു­പോ­യി.

തന്റെ കു­പ്പാ­യം മു­ട്ടു­കൾ­ക്കു മു­ക­ളി­ലേ­ക്കു­യർ­ത്തി­പ്പി­ടി­ച്ചു് അച്ചൻ വ­ല്ലാ­തെ തി­ടു­ക്ക­പ്പെ­ട്ടു സ്റ്റേ­ഷ­നി­ലേ­ക്കോ­ടി.

അച്ചൻ പ്ലാ­റ്റ്ഫോ­മി­ലെ­ത്തു­മ്പോൾ അയാൾ ടി­ക്ക­റ്റെ­ടു­ത്തു മ­ഴ­യി­ലൂ­ടെ ഓ­ടി­യ­ടു­ക്കു­ന്ന തീ­വ­ണ്ടി­യെ നോ­ക്കി­നിൽ­ക്കു­ക­യാ­യി­രു­ന്നു, മ­ട­ങ്ങി­പ്പോ­കാൻ വി­സ­മ്മ­തി­ച്ചു വ­ല്ലാ­തെ ശാ­ഠ്യം­പി­ടി­ച്ചു കരയാൻ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രു­ന്ന കു­ട്ടി­യെ ആ­ശ്വ­സി­പ്പി­ക്കാ­ന­റി­യാ­തെ, നി­സ്സ­ഹാ­യ­ത­യു­ടെ ഒരു പൂർ­ണ്ണ­കാ­യ­ചി­ത്ര­മാ­യി…

അച്ചൻ അ­ടു­ത്തെ­ത്തി­യ­പ്പോൾ പെ­ട്ടെ­ന്നോർ­മ്മി­ച്ച­തു­പോ­ലെ അയാൾ കു­ട­തി­രി­കെ ഏ­ല്പി­ച്ചു. പി­ന്നെ കീ­ഴ്ച്ചു­ണ്ടു് ക­ടി­ച്ചു­പി­ടി­ച്ചു യാ­ത്രാ­നു­വാ­ദ­ത്തി­ന്റെ നി­ശ­ബ്ദ­ചോ­ദ്യം ചോ­ദി­ച്ചു.

തീ­വ­ണ്ടി­യിൽ തീരെ തി­ര­ക്കി­ല്ലാ­യി­രു­ന്നു. ഉ­റ­ക്കെ­ക്ക­ര­ഞ്ഞു­കൊ­ണ്ടു കൈ­ക­ളിൽ­നി­ന്നു കു­ത­റി­ച്ചാ­ടാ­നൊ­രു­ങ്ങു­ന്ന കു­ട്ടി­യെ ഒ­തു­ക്കി­പ്പി­ടി­ച്ചു്, ഒ­ടു­വി­ല­ത്തെ യാ­ത്ര­ക്കാ­ര­നാ­യി ക­യ­റി­യി­ട്ടും അ­യാൾ­ക്കു ജ­ന­ല­രി­കി­ലെ ഇ­രി­പ്പി­ടം കി­ട്ടി. പൊ­ടു­ന്ന­നെ, എ­തി­രെ­യി­രു­ന്ന യാ­ച­ക­സം­ഘ­ത്തി­ന്റെ ക­ല­മ്പൽ കു­ട്ടി­യു­ടെ ശ്ര­ദ്ധ­യെ ആകെ മാ­റ്റി. കു­ട്ടി നെ­ടു­നേ­ര­ത്തേ­ക്കു ക­ര­ച്ചിൽ നിർ­ത്തി, ക­ര­ഞ്ഞ­തെ­ന്തി­നാ­ണെ­ന്നു മ­റ­ന്നു­വോ എന്നു തോ­ന്നും­വി­ധം ആ അ­ഗ­തി­ക­ളു­ടെ ജീ­വി­ത­ദൃ­ശ്യ­ത്തി­ലേ­ക്കു് ഉ­ത്ക­ണ്ഠ­ക­ളോ­ടെ കണ്ണു മി­ഴി­ച്ചി­രി­ക്കാൻ തു­ട­ങ്ങി.

അ­പ്പോൾ വ­ലി­യൊ­രാ­ഗ്ര­ഹ­സാ­ഫ­ല്യം­പോ­ലെ അച്ചൻ കു­ട്ടി­യു­ടെ നെ­റ്റി­യിൽ കു­രി­ശ­ട­യാ­ള­ങ്ങൾ വ­ര­ച്ചു ക­ണ്ണു­ക­ള­ട­ച്ചു പ്രാർ­ത്ഥി­ക്കാൻ തു­ട­ങ്ങി. അർ­ത്ഥ­ങ്ങ­ള­റി­യാ­ത്ത കാ­ഴ്ച­ക­ളും പ്ര­വൃ­ത്തി­ക­ളും സൃ­ഷ്ടി­ച്ച അ­മ്പ­ര­പ്പോ­ടെ കു­ട്ടി അ­ച്ഛ­ന്റെ മു­ഖ­ത്തേ­ക്കു് അ­തി­ശ­യ­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

അച്ചൻ ക­ണ്ണു­കൾ തു­റ­ന്ന­പ്പോൾ തീ­വ­ണ്ടി ഒരു വി­ലാ­പ­സ്വ­ര­ത്തിൽ അ­തി­ന്റെ യാ­ത്രാ­രം­ഭം അ­റി­യി­ച്ചു് മെ­ല്ലെ ഓ­ടി­ത്തു­ട­ങ്ങി. പ­ര­സ്പ­ര­മ­റി­യി­ക്കേ­ണ്ട യാ­ത്രാ സ­ന്ദേ­ശ­മെ­ന്തെ­ന്ന­റി­യാ­തെ അ­ച്ച­നും അ­യാ­ളും മു­ഖ­ത്തോ­ടു­മു­ഖം നോ­ക്കി­ക്കൊ­ണ്ടി­രി­ക്കെ, തീ­വ­ണ്ടി­യു­ടെ ഉ­രു­ക്കു­ച­ക്ര­ങ്ങൾ ഗ­തി­വേ­ഗം പ്രാ­പി­ച്ചു് അവരെ വേർ­പെ­ടു­ത്തി.

ക­ണ്ണു­ക­ളിൽ നി­റ­ഞ്ഞ മൂ­ടാ­പ്പിൽ തീ­വ­ണ്ടി അ­ദൃ­ശ്യ­ത­യി­ലേ­ക്കു് ഓ­ടി­പ്പോ­കു­ന്ന­തു നോ­ക്കി അച്ചൻ ഏ­റെ­നേ­രം പ്ലാ­റ്റ്ഫോ­മിൽ­ത്ത­ന്നെ നി­ന്നു.

ഒ­ടു­വിൽ നി­ശ­ബ്ദ­മാ­യ തീ­വ­ണ്ടി­പ്പാ­ള­ങ്ങ­ളു­ടെ തി­ള­ക്ക­ങ്ങ­ളിൽ­നി­ന്നു ക­ണ്ണെ­ടു­ത്തു് തോരാൻ തു­ട­ങ്ങി­യി­രു­ന്ന മ­ഴ­യി­ലൂ­ടെ തി­രി­കെ ന­ട­ക്കു­മ്പോൾ, വി­രൽ­ത്തു­മ്പു­കൾ സൂ­ക്ഷി­ക്കു­ന്ന ആ ഇ­ളം­നെ­റ്റി­യി­ലെ സ്പർ­ശ­ന­ത്തി­ന്റെ ഓർ­മ്മ­യിൽ താൻ മ­ര­ണ­മ­ട­ഞ്ഞ സ്ത്രീ­യെ മ­റ­ന്നു തു­ട­ങ്ങു­ന്നു­വ­ല്ലോ എ­ന്നു് അച്ചൻ ആ­ശ്വ­സി­ച്ചു.

എ­ന്നാൽ, മഴയാൽ ക­ഴു­ക­പ്പെ­ട്ട പ­ള്ളി­യു­ടെ പ­ടി­ക്കെ­ട്ടു­ക­ളി­ലെ തി­ള­ക്ക­ങ്ങ­ളും തെ­ന്ന­ലും ക­ട­ന്നു പ­ള്ളി­മു­റ്റ­ത്തെ ബ­ദാം­മ­ര­ങ്ങ­ളു­ടെ ചു­വ­ട്ടി­ലൂ­ടെ ന­ട­ക്കു­മ്പോൾ എ­പ്പോൾ വേ­ണ­മെ­ങ്കി­ലും പെ­യ്തു­തു­ട­ങ്ങാ­വു­ന്ന മ­റ്റൊ­രു മ­ഴ­പോ­ലെ ആ മു­ഖ­ത്തി­ന്റെ ഓർമ്മ ത­ന്റെ­യു­ള്ളിൽ അ­ല­യു­ന്നു­ണ്ടെ­ന്നു് അച്ചൻ തി­രി­ച്ച­റി­യു­ക­യും ചെ­യ്തു.

അ­യ്മ­നം ജോൺ
images/AymanamJohn.jpg

1953-ൽ അ­യ്മ­ന­ത്തു് ജനനം. റിട്ട. കേ­ന്ദ്ര ഗവ. ഉ­ദ്യോ­ഗ­സ്ഥൻ. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­ര­ണ്ടിൽ മാ­തൃ­ഭൂ­മി സാ­ഹി­ത്യ­മ­ത്സ­ര­ത്തിൽ ഒ­ന്നാം സ­മ്മാ­നം നേടിയ ‘ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്’ എന്ന ക­ഥ­യി­ലൂ­ടെ വാ­യ­ന­ക്കാർ­ക്കി­ട­യിൽ ശ്ര­ദ്ധേ­യ­നാ­യ അ­യ്മ­നം ജോൺ വ­ള­രെ­ക്കു­റ­ച്ചു് ക­ഥ­ക­ളേ­യെ­ഴു­തി­യി­ട്ടു­ള്ളു. ഇ­പ്പോൾ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ജനറൽ കൗൺ­സിൽ അംഗം.

പ്ര­ധാ­ന­കൃ­തി­കൾ

ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്, എ­ന്നി­ട്ടു­മു­ണ്ടു് താ­മ­ര­പ്പൊ­യ്ക­കൾ, ച­രി­ത്രം വാ­യി­ക്കു­ന്ന ഒരാൾ, ഒ­ന്നാം പാഠം ബ­ഹി­രാ­കാ­ശം.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Thekkottum Vadakkottum Poya Theevandikal (ml: തെ­ക്കോ­ട്ടും വ­ട­ക്കോ­ട്ടും പോയ തീ­വ­ണ്ടി­കൾ).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-07.

Deafult language: ml, Malayalam.

Keywords: Short Story, Aymanam John, Thekkottum Vadakkottum Poya Theevandikal, അ­യ്മ­നം ജോൺ, തെ­ക്കോ­ട്ടും വ­ട­ക്കോ­ട്ടും പോയ തീ­വ­ണ്ടി­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Air Man Space, painting by Lyubov Popova . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.